നീല നിശീഥിനീ നീ വന്നണയുമ്പോൾ ഏറെയാമോദമാ- ണെൻെറയുള്ളിൽ നിർമ്മലമാമെൻെറ ഓമന ശയ്യയിൽ നിദ്ര പുതച്ചു കിടക്കും നേരം സ്വപ്ന സുന്ദരികളാം അപ്സര കന്യകൾ ആലിംഗനം ചെയ്തു മൂടുമെന്നും അവരുടെ ആലിംഗനത്തി- ലലിഞ്ഞു ഞാൻ മായാ ലോകങ്ങൾ കീഴടക്കും മതിമറന്നങ്ങനെ മുന്നേറും നേരത്ത് ദിനകരനെന്നെന്നും വന്നണയും നിശീഥിനിയപ്പൊഴേ പുതപ്പങ്ങു നീക്കിടും, അകലേക്കകലേക്ക് പോയകലും സ്വപ്ന സുന്ദരികളോ ആലിംഗനം വിട്ട് എന്നെ തനിച്ചാക്കി പോയ് മറയും! എങ്കിലും ഒരു നാളിൽ സുന്ദരി മാരെ ഞാൻ ആലിംഗനം വിട്ട് അകലുകില്ല ദിനകരൻ വന്നാലും നിശീഥിനി പോയാലും നിങ്ങൾതൻ ആലിംഗനത്തിൽ- നിന്നുണരില്ല നിങ്ങൾ പോയ് മറയുന്നൊരാമായാ ലോകത്ത് സ്ഥിരതാമസത്തിനായ് വന്നണയും നിങ്ങൾതൻ ആലിംഗനത്തിലലി – ഞ്ഞലിഞ്ഞില്ലാതെ- യാവണം അന്നെനിക്ക്
Author: SHEEJITH C K
അപരിചിതർ നടുവിൽ ഞാൻ പരിചിതരെ തേടി പരിചിതരുടെ ഇടയിൽ ഞാൻ ബന്ധുത്വം തേടി ബന്ധുക്കൾക്കി- ടയിലോ രക്തബന്ധത്തെയും ഓടിച്ചെനച്ഛൻ്റെ മാറിൽ പോയ് ചേർന്നു താളം പിഴച്ചുള്ള ഹൃദയ ധ്വനിയും, കരചലനത്തിലെ അപരിചിതത്വവും ! ഞെട്ടലോടോടി ഞാൻ അമ്മയെ തേടി മടിയിൽ കിടന്നിട്ടു നോക്കുന്ന നേരം കണ്ടു ഞാനക്കണ്ണിൽ ക്രൂരമമാം ഭാവം ഇനി വേറെ ഇടമില്ല എന്നോർത്ത ഞാനീ ഗർഭപാത്രത്തിൻ്റെ ഉള്ളിൽ ഒളിച്ചു കണ്ണു തുറന്നങ്ങു നോക്കുമ്പോൾ കണ്ടു കൊല്ലുവാൻ ചുറ്റും വിഷം കലക്കുന്നു മനുഷ്യ ജന്മങ്ങൾ വിലസുന്ന നാട്ടിൽ ഇനി എനിക്കിടമില്ല രക്ഷയൊരുക്കാൻ ! മനുഷ്യനായുള്ളൊരു പിറവിയിനി വേണ്ട മനുഷ്യരേ ഇല്ലാത്ത ലോകവും തേടി പോവുക എന്നതേ വഴിയെനിക്കുള്ളൂ… ഷീജിത്ത് – പിണറായി✍️
പെറ്റ തള്ള വലിച്ചെ- റിഞ്ഞപ്പൊഴേ വാരി മാറോടണച്ചങ്ങു കൊണ്ടുപോയ് ഓള കൈകളാൽ തഴുകി തഴുകി നീ ഉമ്മവച്ചങ്ങുറക്കിയാ കുഞ്ഞിനെ വേദനകളകറ്റി നീ കൊണ്ടുപോയ് വേദനകളേ ഇല്ലാത്ത ലോകത്ത് നീച ലോകത്ത് വഴിതെറ്റി വന്നൊരാ കുഞ്ഞിനെ പുഴ രക്ഷിച്ചു കൊണ്ടുപോയ് നിൻ്റെ കാരുണ്യ കരങ്ങളാലല്ലയോ പണ്ടു കർണ്ണനെ മറോടണച്ചതും അന്നുതൊട്ടേ വലിച്ചെറിയുന്നല്ലോ നിൻ്റെ കൈകളിൽ കുഞ്ഞിനെ തള്ളമാർ ഇനിയുമൊരുപാട് കുഞ്ഞുങ്ങളെത്തിടാം നീ ചുരത്തുന്ന അമ്മിഞ്ഞയുണ്ണുവാൻ നിൻ്റെ മാറിൽ മയങ്ങട്ടെ കുഞ്ഞുങ്ങൾ പേടിയില്ലാതെ ഒരു നേരമെങ്കിലും നീച ജന്മങ്ങൾ വാഴുമീ ലോകത്ത് കരുണയോടെന്നും ഒഴുകി പരക്കുനീ…
തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയ മകൾ കാമുകൻ സമ്മാനിച്ച കുഞ്ഞിനെ അമ്മ തൊട്ടിലിൽ കിടത്തി അമ്മയെ തേടി ദിശയറിയാതെ നടന്നുകൊണ്ടിരുന്നു ഏക മകൾ ഇറങ്ങി പോയ വ്യഥയിൽ അമ്മ സമനില നഷ്ടപ്പെട്ട് ഏതോ ഒരു വരാന്തയിൽ ആരോ കാട്ടിയ കാരുണ്യം ഉണ്ണുകയായിരുന്നു ഒരിടത്ത് മകളെ രക്ഷകരായ് ചമഞ്ഞ് ചിലർ സഹായിക്കാൻ വെമ്പൽ കൊണ്ടു മറ്റൊരിടത്ത് അമ്മയുടെ ഭാണ്ഡത്തിൽ നോട്ടമിട്ട് ചിലർ നടക്കുന്നുണ്ടായിരുന്നു അങ്ങ് അമ്മ തൊട്ടിലിൽ കുഞ്ഞ് കരഞ്ഞുതളർന്ന് ആരുടെയോ കാരുണ്യം കാത്ത് ഉറങ്ങുകയായിരുന്നു അങ്ങൊരു വീട്ടിൽ സ്വത്തിൻെറ അവകാശത്തിനു വേണ്ടി ബന്ധുക്കൾ തർക്കിച്ചുകൊണ്ടേയിരുന്നു മൈതാനിയിൽ കുഞ്ഞുങ്ങൾ കളി ചിരികളോടെ പട്ടം പറത്തി കളിച്ചു കൊണ്ടിരുന്നു തെരുവ് അപ്പോഴും പുതിയ അതിഥികളെ കൈമാടി വിളിച്ചു കൊണ്ടേയിരുന്നു
നവതിയാഘോഷിച്ചി- ട്ടധികനാളായില്ല അതിനുള്ളിലെത്തിയീ ആശുപത്രി കിടക്കയിൽ! ഇനിയധിക നാളില്ല എന്നു ഞാൻ ചൊല്ലീലെ, എന്തെ എൻ മക്കളെ കൊണ്ടിട്ടതെന്നെയീ കോച്ചും തണുപ്പത്ത്? കമ്പിളിയില്ലാതെയാവില്ല മക്കളേ, വിറച്ചു കിടക്കുവാൻ ഇന്നീ കിടക്കയിൽ ശോഷിച്ച കയ്യുകൾ കുത്തുന്ന നോവിനാൽ നീറിപ്പുകയുകയാണെൻ്റെ മക്കളേ…. എല്ലാം മതിയാക്കി പോകാനൊരുങ്ങുമ്പോൾ കുഴലുകൾ കുത്തിയിറക്കിയെൻ ശ്വാസത്തെ ഭലമായി പിടിച്ചു നിർത്തുകയാണിവർ എൻ്റെ ശരീരം മുഴുവനും ബന്ധിച്ച് ഒന്നനങ്ങാൻപോലുമാകാതയ്യോ ഉള്ളിൽ പൊട്ടി കരയുകയാണ് ഞാൻ എന്തിനെന്നെ ഈ അവസാന കാലത്ത് ഈ നരകത്തിൽ കൊണ്ടിട്ടു മക്കളെ? ഒന്നു മാത്രമേ ആഗ്രഹമിന്നുള്ളൂ വീട്ടിലെൻ്റെയാ സ്വന്തം കിടക്കയിൽ ശുദ്ധവായു ശ്വസിച്ചു കിടന്നിട്ട് മെല്ലെ ഈ കണ്ണടഞ്ഞങ്ങു പോകണം പണമെത്ര വേണമോ എണ്ണിക്കൊടുത്തിട്ട് എത്രയും വേഗം ഈ നരകത്തിൽ നിന്നും കൊണ്ടുപോകാനായി നോക്കെൻ്റെ മക്കളേ…
രാജ്യസ്നേഹത്തെക്കുറിച്ച് അവർ പ്രസംഗിച്ചുകൊണ്ടേയിരുന്നു അതുകേൾക്കാനും കയ്യടിക്കാനും ഒരുപാടുപേരുണ്ടായിരുന്നു ആയുധമേന്തി കാവൽ നിന്നവർ ഇതൊന്നുമറിഞ്ഞിരുന്നില്ല കാരണം അവർ ശത്രുവിനെ തുരത്തുകയായിരുന്നല്ലോ പ്രസംഗിച്ചവരും, കേട്ട് കയ്യടിച്ചവരും അതറിഞ്ഞിരുന്നില്ല കാരണം അവർ വീട്ടിൽ സമാധാനത്തോടെ ഉറങ്ങുകയായിരുന്നല്ലോ. ഷിജിത്ത് – പിണറായി
വരിക കൂട്ടരേ വരിക കൂട്ടരേ വരിക, വരിക, വരിക, വന്ന് കൈകൾ കോർത്തിടാം ഒത്തൊരുമിച്ചൊന്നു ചേർന്ന് പാട്ട് പാടിടാം കൂട്ടു കൂടിടാം നമുക്ക് ആട്ടമാടിടാം അക്ഷരങ്ങൾ കൂട്ടമായി വന്നു ചേർന്നിതാ ഒത്തുചേർന്നു നമുക്കതിൻ്റെ പൊരുളു തേടിടാം അലകടലാം അവയിലൂടെ ഊളിയിട്ടിടാം ഊളിയിട്ടു പോയ് നമുക്ക് അറിവ് തേടിടാം നാടുചുറ്റും സൂര്യനേയും, നമ്മെ നോക്കി കണ്ണിറുക്കും താരകക്കുറുമ്പരേയും, അമ്പിളി മാമനേയും തേടി, തേടി ചെന്നു നോക്കി പൊരുളറിഞ്ഞിടാം കാട് , നാട്, നാട്ടരുവി, വാനം, ഭൂമി, ആഴക്കടൽ, പൂവ്, പുഴു, പൂമ്പാറ്റകൾ, കാക്ക, കുയിൽ, മയിലുകളെ തേടി ചെന്നിടാം നമുക്ക് കൂട്ടരാക്കിടാം അറിവിൻ തേൻ നുകർന്നു നമുക്കാനന്ദിച്ചിടാം പുതിയ വഴികൾ തേടിടാം വളർന്നു പന്തലിച്ചിടാം വരുന്ന തലമുറയ്ക്കു വേണ്ടി തണലൊരുക്കിടാം നല്ല ലോകം തീർത്തിടാം നല്ല കാലം തീർത്തിടാം. വരിക കൂട്ടരേ വരിക കൂട്ടരേ വരിക, വരിക, വരിക വന്ന് കൈകൾ കോർത്തിടാം ഒത്തൊരുമിച്ചൊന്നു ചേർന്ന് പാട്ട് പാടിടാം കൂട്ടു കൂടിടാം നമുക്ക്…
ഉള്ളതുകൊണ്ടോണമൂട്ടാൻ കണക്കുകൾ കൂട്ടിയും കിഴിച്ചും ചെലവഴിച്ചോരച്ഛൻ എഴുതിവെച്ചില്ലൊന്നും കണക്കുപുസ്തകത്തിൽ ഓർത്തിരുന്നില്ലല്ലോ മക്കൾ കണക്ക് ചോദിക്കുമെന്ന് ! പത്തു മാസത്തിൽ കണക്കല്ലാതെ മറ്റൊന്നും അമ്മയും ഓർത്തുവച്ചില്ല കണക്കുപുസ്തകം പോലും കരുതിവച്ചില്ലമ്മ കണക്കുചോദിച്ചാരും വരില്ലെന്നമ്മയും കരുതി ! കണക്കുകൾ പറയാനാവാതെ അച്ഛനും അമ്മയുമിപ്പോൾ അനാഥാലയ വരാന്തയിൽ കണക്കുകൾ ഓർത്തോർത്ത് പശ്ചാത്തപിക്കുന്നല്ലോ ! ✍️ ഷീജിത്ത്- പിണറായി
ഞായറാഴ്ചയായതിനാൽ നേരം വൈകിയാണ് ഉണർന്നത്. ചായ കുടിയൊക്കെ കഴിഞ്ഞാണ് ഫോൺ നോക്കിയത്. മാതൃദിന ആശംസകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫോണിൽ. അപ്പോഴാണ് ഇന്ന് മെയ് 11 മാതൃദിനമാണല്ലോ എന്ന് ഓർത്തത്. ചായകുടി കഴിഞ്ഞ ഉടനെ ഫോണിൽ കുത്തുന്നത് കണ്ട് അമ്മയുടെ വഴക്കും തുടങ്ങിയിരുന്നു. എന്തൊക്കെയോ കാര്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കാൻ എൻെറ ലീവിനായി കാത്തിരിക്കുകയായിരുന്നു അമ്മ. അമ്മയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഭാര്യയും വഴക്ക് ഏറ്റെടുത്തിട്ടുണ്ട്. അപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രശാന്തിൻെറ മെസ്സേജ് കണ്ടത്. അവൻെറ അമ്മയുടെ രണ്ടാം ചരമ വാർഷികമാണ് ഇന്ന്. അവരുടെ ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഓർമ്മകൾ സ്കൂൾ കാലത്തേക്ക് എന്നെ കൊണ്ടുപോയി. മൂന്നുവർഷം ഒരുമിച്ച് അടുത്തടുത്തിരുന്ന് പഠിച്ചവരാണ് ഞാനും പ്രശാന്തും. അപ്പോഴൊക്കെ പല പ്രാവശ്യം അവൻെറ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഏക മകനാണവൻ. അവൻെറ ചെറുപ്പത്തിൽ തന്നെ അവൻെറ അച്ഛൻ മരിച്ചു പോയിരുന്നു. പട്ടാളക്കാരനായിരുന്നു അച്ഛൻ. ഒരപകടത്തിലാണ് അദ്ദേഹം മരിച്ചതെന്ന് അവൻ പറഞ്ഞ ഓർമ്മയുണ്ട്. പിന്നെ എല്ലാം അവന് അവൻെറ അമ്മയാണ്.…
യുദ്ധാവേശം ……………………… കളികാണും ആവേശ- ത്തോടെൻെറ കൂട്ടുകാർ ചാനലിൽ യുദ്ധത്തിൻ വാർത്ത കാൺമൂ ആവേശ കൊടുമുടി മുകളിൽ കരേറീട്ട് യുദ്ധത്തിൻ വാർത്ത ചമയ്ക്കുന്നു ചാനലിൽ അകത്തൊരു മൂലയിൽ നിറകണ്ണുമായിട്ട് മനമുരുകി പ്രാർത്ഥിപ്പൂ പെണ്ണുങ്ങൾ – അവരുടെ പ്രിയനുണ്ട്, മകനുണ്ട്, സോദരൻമാരുണ്ട് ബോംബുകൾ വീണങ്ങ് പൊട്ടുമതിർത്തിയിൽ അങ്ങൊരു ഗ്രാമത്തിൽ കണ്ണിമ ചിമ്മാതെ മക്കളെ മാറോടു ചേർത്തു പിടിച്ചിട്ട് പൊട്ടിക്കരയുവാൻ പോലും കഴിയാതെ വിധിയെ പഴിക്കുക- യാണല്ലോ അമ്മമാർ യുദ്ധം ജയിച്ചവർ നേട്ടങ്ങൾ ചൊല്ലിടാം എങ്കിലും അവിടുത്തെ അമ്മമാർ ചൊല്ലിടും നഷ്ട കണക്കുകൾ എണ്ണി എണ്ണി ജയിച്ചോർക്കും തോറ്റോർക്കും നഷ്ടങ്ങൾ നൽകിടും യുദ്ധം പരിഹാര മാർഗ്ഗമല്ല ആവേശം വേണ്ടെൻ്റെ കൂട്ടുകാരേ സമാധാന ജീവിതം തന്നെ മുഖ്യം ✍️ ഷീജിത്ത് – പിണറായി
