വെയിലങ്ങ് മൂക്കുമ്പോൾ ചൂടങ്ങ് കൂടുമ്പോൾ വേനൽ കാലത്തെ ചൂടിനെ പ്രാകും കുളിരുവാൻ പ്രാർത്ഥിച്ച് കുളിരങ്ങു കൂടുമ്പോൾ മകരമാസത്തിലെ കുളിരിനെ പ്രാകും മഴയങ്ങ് പെയ്യുമ്പോൾ വെള്ളം നിറയുമ്പോൾ കണ്ണും പൂട്ടി നാം മഴയെയും പ്രാകും ഗതികേട് കൊണ്ടൊന്നും ചെയ്യാൻ കഴിയാതെ നിസ്സഹായയോടെ നിൽക്കുന്ന നേരത്ത് നാവിലുദിക്കുന്നൊരായുധം പ്രാക്ക് പണ്ട് പുരാണത്തിൽ ഇതിഹാസമൊക്കെയും പിറന്നതീ മണ്ണിൽ പ്രാക്കിനാലല്ലോ പുരാണത്തിൽ സമൃദ്ധമീ പ്രാക്കിൻെറ കഥകൾ ഇന്നെൻ കവിതയ്ക് ലൈക്കുതന്നില്ലെങ്കിൽ കണ്ണും പൂട്ടി ഞാൻ നിങ്ങളെ പ്രാകും
Author: SHEEJITH C K
രണ്ടു മാസം നാം കളിച്ചു നടന്നിനി, പോയിടാം കൂട്ടരേ സ്കൂളിലേക്ക് മഴ വന്നുറക്കെ വിളിച്ചതു കേട്ടില്ലേ മഴയുടെ ആരവം കേൾപ്പതില്ലേ വെള്ള കൊലുസ്സും കിലുക്കി കിലുക്കീട്ട് നൃത്തമാടിക്കൊണ്ടവൾ വിളിപ്പൂ … അറിവിൻ നിലവറ തുറന്നിട്ടതിൽ നിന്നും അക്ഷരമുത്തും പെറുക്കി പെറുക്കീട്ട് മാലകൾ കോർത്തു കളിച്ചിടേണം അക്കങ്ങൾ ഒന്നൊന്നായ് അടുക്കി വെച്ചതിൽ നിന്നും പുതിയ കണക്കുകൾ കുട്ടിടേണം ചരിത്രത്തിൻ താളുമറിക്കണം പിന്നതിൽ പുതിയ ചരിത്രം രചിച്ചിടേണം പരമാണു പൊരുളിനെ അറിയണം, നമ്മുടെ ഭൂമിയെ, വാനത്തെ അറിഞ്ഞിടേണം സൂര്യനെയറിയണം ചന്ദ്രനെയറിയണം നക്ഷത്ര ജാലത്തെ അറിഞ്ഞിടേണം പൂവിനെയറിയണം, പൂന്തേനുമറിയണം, കടലിനെ അറിയണം കാലത്തെ അറിയണം നേരുകൾ നേരായറിഞ്ഞിടേണം വരിക നാം കൂട്ടരേ കളി മതിയാക്കിടാം അറിവുതേടി തേടി ചെന്നു നോക്കാം വഴിതെറ്റിച്ചീടുവാൻ പലരുമുണ്ടേ, അപകടം വഴികളിൽ പതിയിരിപ്പൂ…. നേരായ പാതയിൽ അറിവു തിരിച്ചറിഞ്ഞ – തിലൂടെ നമ്മൾക്ക് മുന്നേറണം കഥകൾ, കവിതകൾ, ജീവിതം, ജീവനും എല്ലാം അറിഞ്ഞറി – ഞ്ഞറിവു നേടാം അറിവുകൾ പകരുന്ന പുസ്തകകെട്ടുകൾ…
പൂർവികർ കഴിച്ചൊരു പഴത്തിൻ സത്തല്ലോ നാണമെന്ന വികാരത്തിൻ കാരണം നരൻമാരേ വർഷങ്ങൾ ഒരുപാട് കഴിഞ്ഞു പഴത്തിൻെറ സത്തയും അലിഞ്ഞലി – ഞ്ഞില്ലാതെയായി നമ്മിൽ നാണമെന്ന വികരത്തിൽ കേടുകൾ ഏറിയേറി നാണമേ ഇല്ലാത്തോരായ് മാറുകയല്ലോ നമ്മൾ നാണം മറയ്ക്കുവാൻ പണ്ട് നാം നെയ്ത തുണിയിന്ന് നാണം മറന്നു നാം ധരിച്ചു നടപ്പല്ലോ നാണക്കേടിലൂടെ നാം കരസ്ഥമാക്കീടുന്ന പണവും പ്രതാപവും മാനത്തെ തന്നീടുന്നു പിന്നെന്തിനോർക്കുന്നു നാം നാണത്തെ, മറന്നേക്കൂ നാണക്കേടല്ലാ ഇന്ന് ജിവിക്കാൻ സുഖം അല്ലേ?
നീല നിശീഥിനീ നീ വന്നണയുമ്പോൾ ഏറെയാമോദമാ- ണെൻെറയുള്ളിൽ നിർമ്മലമാമെൻെറ ഓമന ശയ്യയിൽ നിദ്ര പുതച്ചു കിടക്കും നേരം സ്വപ്ന സുന്ദരികളാം അപ്സര കന്യകൾ ആലിംഗനം ചെയ്തു മൂടുമെന്നും അവരുടെ ആലിംഗനത്തി- ലലിഞ്ഞു ഞാൻ മായാ ലോകങ്ങൾ കീഴടക്കും മതിമറന്നങ്ങനെ മുന്നേറും നേരത്ത് ദിനകരനെന്നെന്നും വന്നണയും നിശീഥിനിയപ്പൊഴേ പുതപ്പങ്ങു നീക്കിടും, അകലേക്കകലേക്ക് പോയകലും സ്വപ്ന സുന്ദരികളോ ആലിംഗനം വിട്ട് എന്നെ തനിച്ചാക്കി പോയ് മറയും! എങ്കിലും ഒരു നാളിൽ സുന്ദരി മാരെ ഞാൻ ആലിംഗനം വിട്ട് അകലുകില്ല ദിനകരൻ വന്നാലും നിശീഥിനി പോയാലും നിങ്ങൾതൻ ആലിംഗനത്തിൽ- നിന്നുണരില്ല നിങ്ങൾ പോയ് മറയുന്നൊരാമായാ ലോകത്ത് സ്ഥിരതാമസത്തിനായ് വന്നണയും നിങ്ങൾതൻ ആലിംഗനത്തിലലി – ഞ്ഞലിഞ്ഞില്ലാതെ- യാവണം അന്നെനിക്ക്
അപരിചിതർ നടുവിൽ ഞാൻ പരിചിതരെ തേടി പരിചിതരുടെ ഇടയിൽ ഞാൻ ബന്ധുത്വം തേടി ബന്ധുക്കൾക്കി- ടയിലോ രക്തബന്ധത്തെയും ഓടിച്ചെനച്ഛൻ്റെ മാറിൽ പോയ് ചേർന്നു താളം പിഴച്ചുള്ള ഹൃദയ ധ്വനിയും, കരചലനത്തിലെ അപരിചിതത്വവും ! ഞെട്ടലോടോടി ഞാൻ അമ്മയെ തേടി മടിയിൽ കിടന്നിട്ടു നോക്കുന്ന നേരം കണ്ടു ഞാനക്കണ്ണിൽ ക്രൂരമമാം ഭാവം ഇനി വേറെ ഇടമില്ല എന്നോർത്ത ഞാനീ ഗർഭപാത്രത്തിൻ്റെ ഉള്ളിൽ ഒളിച്ചു കണ്ണു തുറന്നങ്ങു നോക്കുമ്പോൾ കണ്ടു കൊല്ലുവാൻ ചുറ്റും വിഷം കലക്കുന്നു മനുഷ്യ ജന്മങ്ങൾ വിലസുന്ന നാട്ടിൽ ഇനി എനിക്കിടമില്ല രക്ഷയൊരുക്കാൻ ! മനുഷ്യനായുള്ളൊരു പിറവിയിനി വേണ്ട മനുഷ്യരേ ഇല്ലാത്ത ലോകവും തേടി പോവുക എന്നതേ വഴിയെനിക്കുള്ളൂ… ഷീജിത്ത് – പിണറായി✍️
പെറ്റ തള്ള വലിച്ചെ- റിഞ്ഞപ്പൊഴേ വാരി മാറോടണച്ചങ്ങു കൊണ്ടുപോയ് ഓള കൈകളാൽ തഴുകി തഴുകി നീ ഉമ്മവച്ചങ്ങുറക്കിയാ കുഞ്ഞിനെ വേദനകളകറ്റി നീ കൊണ്ടുപോയ് വേദനകളേ ഇല്ലാത്ത ലോകത്ത് നീച ലോകത്ത് വഴിതെറ്റി വന്നൊരാ കുഞ്ഞിനെ പുഴ രക്ഷിച്ചു കൊണ്ടുപോയ് നിൻ്റെ കാരുണ്യ കരങ്ങളാലല്ലയോ പണ്ടു കർണ്ണനെ മറോടണച്ചതും അന്നുതൊട്ടേ വലിച്ചെറിയുന്നല്ലോ നിൻ്റെ കൈകളിൽ കുഞ്ഞിനെ തള്ളമാർ ഇനിയുമൊരുപാട് കുഞ്ഞുങ്ങളെത്തിടാം നീ ചുരത്തുന്ന അമ്മിഞ്ഞയുണ്ണുവാൻ നിൻ്റെ മാറിൽ മയങ്ങട്ടെ കുഞ്ഞുങ്ങൾ പേടിയില്ലാതെ ഒരു നേരമെങ്കിലും നീച ജന്മങ്ങൾ വാഴുമീ ലോകത്ത് കരുണയോടെന്നും ഒഴുകി പരക്കുനീ…
തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയ മകൾ കാമുകൻ സമ്മാനിച്ച കുഞ്ഞിനെ അമ്മ തൊട്ടിലിൽ കിടത്തി അമ്മയെ തേടി ദിശയറിയാതെ നടന്നുകൊണ്ടിരുന്നു ഏക മകൾ ഇറങ്ങി പോയ വ്യഥയിൽ അമ്മ സമനില നഷ്ടപ്പെട്ട് ഏതോ ഒരു വരാന്തയിൽ ആരോ കാട്ടിയ കാരുണ്യം ഉണ്ണുകയായിരുന്നു ഒരിടത്ത് മകളെ രക്ഷകരായ് ചമഞ്ഞ് ചിലർ സഹായിക്കാൻ വെമ്പൽ കൊണ്ടു മറ്റൊരിടത്ത് അമ്മയുടെ ഭാണ്ഡത്തിൽ നോട്ടമിട്ട് ചിലർ നടക്കുന്നുണ്ടായിരുന്നു അങ്ങ് അമ്മ തൊട്ടിലിൽ കുഞ്ഞ് കരഞ്ഞുതളർന്ന് ആരുടെയോ കാരുണ്യം കാത്ത് ഉറങ്ങുകയായിരുന്നു അങ്ങൊരു വീട്ടിൽ സ്വത്തിൻെറ അവകാശത്തിനു വേണ്ടി ബന്ധുക്കൾ തർക്കിച്ചുകൊണ്ടേയിരുന്നു മൈതാനിയിൽ കുഞ്ഞുങ്ങൾ കളി ചിരികളോടെ പട്ടം പറത്തി കളിച്ചു കൊണ്ടിരുന്നു തെരുവ് അപ്പോഴും പുതിയ അതിഥികളെ കൈമാടി വിളിച്ചു കൊണ്ടേയിരുന്നു
നവതിയാഘോഷിച്ചി- ട്ടധികനാളായില്ല അതിനുള്ളിലെത്തിയീ ആശുപത്രി കിടക്കയിൽ! ഇനിയധിക നാളില്ല എന്നു ഞാൻ ചൊല്ലീലെ, എന്തെ എൻ മക്കളെ കൊണ്ടിട്ടതെന്നെയീ കോച്ചും തണുപ്പത്ത്? കമ്പിളിയില്ലാതെയാവില്ല മക്കളേ, വിറച്ചു കിടക്കുവാൻ ഇന്നീ കിടക്കയിൽ ശോഷിച്ച കയ്യുകൾ കുത്തുന്ന നോവിനാൽ നീറിപ്പുകയുകയാണെൻ്റെ മക്കളേ…. എല്ലാം മതിയാക്കി പോകാനൊരുങ്ങുമ്പോൾ കുഴലുകൾ കുത്തിയിറക്കിയെൻ ശ്വാസത്തെ ഭലമായി പിടിച്ചു നിർത്തുകയാണിവർ എൻ്റെ ശരീരം മുഴുവനും ബന്ധിച്ച് ഒന്നനങ്ങാൻപോലുമാകാതയ്യോ ഉള്ളിൽ പൊട്ടി കരയുകയാണ് ഞാൻ എന്തിനെന്നെ ഈ അവസാന കാലത്ത് ഈ നരകത്തിൽ കൊണ്ടിട്ടു മക്കളെ? ഒന്നു മാത്രമേ ആഗ്രഹമിന്നുള്ളൂ വീട്ടിലെൻ്റെയാ സ്വന്തം കിടക്കയിൽ ശുദ്ധവായു ശ്വസിച്ചു കിടന്നിട്ട് മെല്ലെ ഈ കണ്ണടഞ്ഞങ്ങു പോകണം പണമെത്ര വേണമോ എണ്ണിക്കൊടുത്തിട്ട് എത്രയും വേഗം ഈ നരകത്തിൽ നിന്നും കൊണ്ടുപോകാനായി നോക്കെൻ്റെ മക്കളേ…
രാജ്യസ്നേഹത്തെക്കുറിച്ച് അവർ പ്രസംഗിച്ചുകൊണ്ടേയിരുന്നു അതുകേൾക്കാനും കയ്യടിക്കാനും ഒരുപാടുപേരുണ്ടായിരുന്നു ആയുധമേന്തി കാവൽ നിന്നവർ ഇതൊന്നുമറിഞ്ഞിരുന്നില്ല കാരണം അവർ ശത്രുവിനെ തുരത്തുകയായിരുന്നല്ലോ പ്രസംഗിച്ചവരും, കേട്ട് കയ്യടിച്ചവരും അതറിഞ്ഞിരുന്നില്ല കാരണം അവർ വീട്ടിൽ സമാധാനത്തോടെ ഉറങ്ങുകയായിരുന്നല്ലോ. ഷിജിത്ത് – പിണറായി
വരിക കൂട്ടരേ വരിക കൂട്ടരേ വരിക, വരിക, വരിക, വന്ന് കൈകൾ കോർത്തിടാം ഒത്തൊരുമിച്ചൊന്നു ചേർന്ന് പാട്ട് പാടിടാം കൂട്ടു കൂടിടാം നമുക്ക് ആട്ടമാടിടാം അക്ഷരങ്ങൾ കൂട്ടമായി വന്നു ചേർന്നിതാ ഒത്തുചേർന്നു നമുക്കതിൻ്റെ പൊരുളു തേടിടാം അലകടലാം അവയിലൂടെ ഊളിയിട്ടിടാം ഊളിയിട്ടു പോയ് നമുക്ക് അറിവ് തേടിടാം നാടുചുറ്റും സൂര്യനേയും, നമ്മെ നോക്കി കണ്ണിറുക്കും താരകക്കുറുമ്പരേയും, അമ്പിളി മാമനേയും തേടി, തേടി ചെന്നു നോക്കി പൊരുളറിഞ്ഞിടാം കാട് , നാട്, നാട്ടരുവി, വാനം, ഭൂമി, ആഴക്കടൽ, പൂവ്, പുഴു, പൂമ്പാറ്റകൾ, കാക്ക, കുയിൽ, മയിലുകളെ തേടി ചെന്നിടാം നമുക്ക് കൂട്ടരാക്കിടാം അറിവിൻ തേൻ നുകർന്നു നമുക്കാനന്ദിച്ചിടാം പുതിയ വഴികൾ തേടിടാം വളർന്നു പന്തലിച്ചിടാം വരുന്ന തലമുറയ്ക്കു വേണ്ടി തണലൊരുക്കിടാം നല്ല ലോകം തീർത്തിടാം നല്ല കാലം തീർത്തിടാം. വരിക കൂട്ടരേ വരിക കൂട്ടരേ വരിക, വരിക, വരിക വന്ന് കൈകൾ കോർത്തിടാം ഒത്തൊരുമിച്ചൊന്നു ചേർന്ന് പാട്ട് പാടിടാം കൂട്ടു കൂടിടാം നമുക്ക്…
