രാത്രി പടക്കളത്തിലെ പന്തി ഭോജന ശാലയിൽ നിന്ന് അത്താഴവും കഴിഞ്ഞു പടയാളികൾക്ക് വിശ്രമിക്കാനായി കെട്ടിയുയർത്തിയ പന്തലിലേക്ക് നടക്കുമ്പോൾ ചിത്രകുണ്ഡലന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു.
നാളെ മഹായുദ്ധം തുടങ്ങുകയാണ്. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന യുദ്ധത്തിൽ താനും പങ്കാളിയാകാൻ പോകുന്നു. രാവിലെ യുദ്ധ കാഹളം മുഴങ്ങുമ്പോൾ ശത്രു പക്ഷത്തിന് നേരെ ആർത്തലച്ചൊഴുകുന്ന കൗരവ പടയിലെ കാലാൾ പടയുടെ മുൻ നിരയിൽ താൻ ഉണ്ടാകണം. അതാണ് രാജ ശാസന.
അകലെ ഭീഷ്മരുടെ പടകുടീരത്തിന് മുന്നിൽ മൂന്നോ നാലോ തേരുകൾ നിർത്തിയിട്ടിട്ടുണ്ട്. കൊടിയടയാളം കണ്ടിട്ട് അത് ദ്രോണരുടെയും കൃപരുടെയും, ദുര്യോധനന്റെയുമാണ്. നാളത്തേക്കുള്ള സേനാ വിന്യാസം ചിട്ടപ്പെടുത്തുന്നതിനുള്ള അവസാന മിനുക്ക് പണികളിൽ ആകും.
പന്തലിലേക്ക് പോകാൻ തോന്നാത്തത് കൊണ്ട് ചിത്രകുണ്ഡലൻ അവിടെ കണ്ട പാറപ്പുറത്ത് ആകാശം നോക്കി മലർന്ന് കിടന്നു. നല്ല തെളിഞ്ഞ ആകാശം, നിറയെ നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നു. ആ കാഴ്ചക്ക് ഇത് വരെ തോന്നാത്ത ഒരു മനോഹാരിത ഉണ്ടെന്ന് അയാൾക്ക് തോന്നി. കണ്ണിമചിമ്മാതെ അത് നോക്കി കിടക്കുമ്പോൾ അയാളുടെ മനസ്സ് വല്ലാതെ ഉലഞ്ഞു, നാളെ രാത്രി ഇത് കാണാൻ ചിലപ്പോൾ താൻ ഉണ്ടാവില്ല. ഒരു ശത്രുതയും ഇല്ലാത്ത, എന്തിന്, യാതൊരു മുൻപരിചയംപോലുമില്ലാത്ത ഏതെങ്കിലും ഒരു ശത്രുപക്ഷ പടയാളിയുടെ വാളിലോ കുന്തത്തിലോ, അല്ലെങ്കിൽ മഹാപരധികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ ലക്ഷ്യം തെറ്റി വരുന്നൊരു അമ്പിന്റെ മുനയിലോ താൻ തീർന്നേക്കാം. ഇനി മറിച്ചാണ് എങ്കിൽ, കുടുംബം പുലർത്താൻ പടയിൽ ചേരേണ്ടി വന്ന തന്നെ പോലെയുള്ള ഏതൊക്കെയോ പാവപ്പെട്ട പടയാളികളുടെ ചോര തന്റെ കയ്യിൽ പുരളും. എന്തായാലും നാളെ ഈ കാഴ്ചക്ക് ഇത്ര ഭംഗി ഉണ്ടാവില്ല, ഇതുപോലെ ആസ്വദിക്കാൻ തനിക്കാവില്ല.
കാൽപ്പെരുമാറ്റം കേട്ടപ്പോൾ തല തിരിച്ചു നോക്കി. അംഗ രാജാവിന്റെ കുടീരത്തിലെ സേവകൻ ആണ്.
എന്താ ചങ്ങാതി പിറുപിറുത്തു കൊണ്ട് വരുന്നത്?
ഒന്നും പറയണ്ട ചങ്ങാതി, യജമാനന് മാനസിക സംഘർഷം ഉണ്ടായാൽ അനുഭവിക്കേണ്ടത് നമ്മൾ സേവകർ ആണല്ലോ.
എന്തു പറ്റി അംഗരാജന്?
നാളെ യുദ്ധത്തിന് അദ്ദേഹം ചേരുന്നില്ല.
എന്തേ? ആത്മ സുഹൃത്ത് ദുര്യോധന രാജാവുമായി എന്തേലും നീരസം.?
ഏയ്, അല്ല, അവർ തമ്മിൽ അല്ല,
പിന്നെ?
ഭീഷ്മരുമായാണ്, രണ്ടു പേരും പരശുരാമ ശിഷ്യന്മാർ ആണല്ലോ. ഞാനോ നീയോ വലിയവൻ എന്ന ചിന്ത രണ്ടു പേർക്കും. തലമുറ വിടവ് എന്നും പറയാം. ഭീഷമരുടെ സൈന്യാധി പത്യത്തിന് കീഴിൽ താൻ പടയിൽ ചേരില്ലെന്ന് അംഗരാജൻ ശപഥം ചെയ്തിരിക്കുന്നു.
ദുര്യോധന രാജൻ ചങ്ങാതിയെ ശപഥത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയില്ലേ?
ഉവ്വ്, ഭീഷമർ വീണാൽ അടുത്ത നിമിഷം താൻ പടക്കളത്തിൽ ശത്രു പക്ഷത്തിന് മേൽ മിന്നൽ പിണരാകും എന്ന് ഉറപ്പ് കൊടുത്തു പറഞ്ഞയച്ചു അദ്ദേഹം ആത്മ മിത്രത്തെ.
അപ്പോൾ പാളയത്തിൽ തന്നെ പടയാണല്ലേ, സ്വന്തം സൈന്യാധിപന്റെ പതനം കാത്തിരിക്കുന്ന രണ്ടാമൻ.
അദ്ദേഹം ആകെ മനോവിഷമത്തിൽ ആണ്.
വിഷമം തീർക്കാൻ മദ്യം ആണ് അദ്ദേഹം കണ്ടു വെച്ച ഔഷധം.
അത് എടുക്കാൻ പോകുകയാണോ.
അതേ അവിടെ കരുതിയതെല്ലാം തീർന്നിരിക്കുന്നു. കുറച്ചു കൂടി അവിടെ എത്തിച്ചിട്ട് വേണം എനിക്ക് എന്തേലും വാരി തിന്നാൻ.
സംസാരിച്ച് നിന്ന് സമയം കളയണ്ട ചങ്ങാതി, സാധനം വേഗം അവിടെ എത്തിച്ചോളു
വീണ്ടും ആകാശം നോക്കി കിടക്കുമ്പോൾ ചിത്രകുണ്ഡലന്റെ മനസ്സ് ആസ്വസ്ഥമായി.
ലക്ഷക്കണക്കിന് പടയാളികളെ ഒറ്റക്കെട്ടായി നയിക്കേണ്ട പേരുകേട്ട കൗരവ യോദ്ധാക്കൾക്കിടയിൽ തന്നെ പടല പിണക്കം. ശത്രുവിന്റെ മേലുള്ള ജയത്തേക്കാൾ അവരെ ഉന്മത്തരാക്കുന്നത് പടയിലെ തങ്ങളുടെ സ്ഥാനങ്ങൾ ആണ്. അവിടെ രാജ്യത്തിന്റെ രക്ഷക്ക് വെറും രണ്ടാം സ്ഥാനം. ഇങ്ങനെയുള്ള മഹാപരാധികളുമായി യുദ്ധത്തിനിറങ്ങിയ ദുര്യോധനനെ കുറിച്ചൊർത്തപ്പോൾ ചിത്രകുണ്ഡലന് സഹതാപം തോന്നി. ഒപ്പം കെട്ടുറപ്പില്ലാത്ത പടയിൽ ചേർന്ന് യുദ്ധം ചെയ്യാൻ മനസ്സിൽ ഒരു പേടിയും.
എന്താ ഇവിടെ കിടക്കുന്നത്? നേരം ഒരു പാടായല്ലോ.
തല പൊന്തിച്ച് നോക്കി. കലവറക്കാരൻ ആണ്. കലവറ പൂട്ടി വരുന്ന വഴിയാണ്.
ഒന്നുമില്ല, വെറുതെ ഇവിടെ കിടന്നു എന്ന് മാത്രം.
ഉറങ്ങാൻ നോക്കു, നാളെ യുദ്ധം തുടങ്ങുകയല്ലേ? ഉശിരോട് പോരാടണം. നാടിന്റെ മാനം കാക്കണം.
അയാൾ കടന്ന് പോയപ്പോൾ ചിത്രകുണ്ഡലൻ എണീറ്റിരുന്നു.
നാടിന്റെ മാനം കാക്കാൻ ഉശിരോടെ പോരാടണം. ജേഷ്ഠാനുജന്മാരുടെ മക്കൾ തമ്മിളുള്ള അധികാര വടംവലിയുടെ പരിണിത ഫലമാണ് ഈ യുദ്ധം. ഇതിൽ എവിടെ രാജ്യത്തിന്റെ മാനം? രാജാവ്, ജ്യേഷ്ഠന്റെ മകനായാലും അനുജന്റെ മകനായാലും തനിക്കെന്ത്?
എണീറ്റ് വിശ്രമപ്പന്തലിലേക്ക് നടക്കുമ്പോൾ ചിത്രകുണ്ഡലന്റെ മനസ്സ് അകലെ അവന്റെ ഗ്രാമത്തിലേക്ക് പോയി.
അവിടെ എല്ലാവരും ഉറക്കമായിരിക്കും. യുദ്ധം നേരിട്ട് ബാധിക്കാത്തവർക്കെല്ലാം സുഖമായി ഉറങ്ങാം. പക്ഷെ തന്റെ വീട്ടിലെ നിലവിളക്കിലെ തിരി ഇപ്പോഴും കെടാതിരിക്കാൻ നോക്കിയിരിക്കുകയാകും അവൾ, വിവാഹം കഴിഞ്ഞു ഒരു മാസം പോലും ആയില്ല. അവളുടെ അടുത്ത് തന്റെ ആയുസ്സിനായി പ്രാർത്ഥനയോടെ അച്ഛനും അമ്മയും ഇരിക്കുന്നുണ്ടാകും. വൃദ്ധരാണ് അവർ, അത്താഴവും ഔഷധവും കഴിച്ചിട്ടുണ്ടാവില്ല, അവൾ നിർബന്ധിച്ചിട്ടും.
പന്തലിൽ തലങ്ങും വിലങ്ങും കിടക്കുന്നവർക്കിടയിൽക്കണ്ട അല്പം സ്ഥലത്ത് ചുരുണ്ട് കൂടി കണ്ണടച്ച് കിടന്നു.
വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ തന്റെ വീടിന്റെ മൂലയിൽ കൂനീക്കൂടി ഇരിക്കുന്നത് സ്വപ്നം കണ്ട പോലെ അയാൾ ഞെട്ടി കൺ തുറന്നു.
മഹായുദ്ധത്തിന്റെ നാന്ദിക്കായി കൺതുറക്കാൻ സമയമാകാതെ സൂര്യ ഭഗവാൻ തന്റെ അന്തപുരത്തിലെ കട്ടിലിൽ തിരിഞ്ഞു കിടന്നു. ഇവിടെ ഈ പന്തലിന്റെ മൺ നിലത്ത് ചിത്രകുണ്ഡലനും.


5 Comments
മനോഹരമായ എഴുത്ത് സുമേഷ്..
നല്ലെഴുത്ത്.👌
ചിലരുടെ അഭിമാനപ്രശ്നങ്ങളിൽ തുടങ്ങി വൻ ലോക മഹായുദ്ധങ്ങൾ വരെ സംഭവിച്ച ലോകത്ത്, ദാരിദ്രം കൊണ്ട് കൂലി പടയാളിയാകുന്നവന്റെ മനസ് കുരുക്ഷേത്രയുദ്ധത്തിലും ഇപ്പോഴും ഒന്നു തന്നെ.
അഭിനന്ദങ്ങൾ. 👏
താങ്ക്സ്
മനോഹരം
താങ്ക്സ്