പുറത്ത് ശക്തമായ മഴ. വീശിയടിക്കുന്ന കാറ്റിൽ റബ്ബർ മരങ്ങൾ ആടിയുലയുന്നു. അതിനിടയിൽ സ്ട്രീറ്റ് ലൈറ്റ്കൾ എല്ലാം അണഞ്ഞു.
ഗേറ്റ് കടന്നു ചെല്ലുമ്പോൾ നിറം മങ്ങിയ വെള്ളപ്പൊടി മണൽ വിരിച്ച വിസ്താരമായ മുറ്റം.
മുല്ലയും ചെണ്ടുമല്ലിയും ഗന്ധരാജനും ജമന്തിയും പവിഴമല്ലിയുമൊക്കെ പൂത്തുനിൽക്കുന്ന അതിരുകൾ.
അച്ഛനും അമ്മയും ഞാനും ആയിരുന്നു ആ വീട്ടിൽ താമസം. പടിഞ്ഞാറു ഭാഗത്ത് നിറഞ്ഞൊഴുകുന്ന പുഴയാണ്. സന്ധ്യാ സമയങ്ങളിൽ അമ്മയുമൊത്ത് അവിടെ കാറ്റുകൊള്ളാൻ വന്നിരിക്കുക പതിവാണ്.
ഉദയ കിരണങ്ങൾ ഭൂമിയെ ചുംബിച്ചു കൊണ്ടിരുന്നു. സമയം ആറര കഴിഞ്ഞു. അവൻ(അഭിജിത് ) കോട്ടുവായിട്ട് അകത്തളത്തിലേക്ക് അകത്തളത്തിലേക്ക് നടന്നു.
അപ്പോഴേക്കും അമ്മ വിനീത ആവി പറക്കുന്ന ചായയുമായി അവന് മുന്നിൽ എത്തി.
പഠിക്കാൻ മിടുക്കനായിരുന്ന അവൻ ധാരാളം എഴുതുകയും വായിക്കുകയും ചെയ്തിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പ്രധാന ഭാഗങ്ങൾ അവൻ ഒരു നോട്ട് ബുക്കിൽ കുറിച്ചു വെയ്ക്കും.
ഭാവനാ സമൃദ്ധമായ ഒട്ടേറെ രചനകൾ അവന്റെ ഇളം മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു.
ഏകാന്തതയിൽ ഇരിക്കുമ്പോൾ ആ രചനകളുടെ മാസ്മരിക വലയത്തിൽ അവന്റെ മനസ്സ് കറങ്ങി നടക്കുമായിരുന്നു. അതവന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നു.
ഓർമ്മകൾ ഓരോന്നായി അവന്റെ മനോമുകുരത്തെ തൊട്ടുണർത്തി. ഓരോന്നാലോചിച്ചിരുന്നു നേരം പോയതറിഞ്ഞല്ല.
ആകാശത്തിന്റെ ആഴങ്ങളിൽ നിന്ന് ഇരുട്ടുകൾ ഇറങ്ങിവന്ന് അവിടമാകെ മൂടി.
ഇന്നു തന്നെ കാത്തിരിക്കുവാൻ ആരുമില്ല. തന്റെ സുഖ ദുഃഖങ്ങൾ പങ്കിടാനും തനിക്കാരുമില്ല. ആ ചിന്ത മനസ്സിലുണർന്നപ്പോൾ അവൻ നടത്തത്തിനു വേഗത കുറച്ചു.
ഒരു ഇടവഴി കടന്നുവേണം അവന് വീട്ടിലെത്താൻ. ആ ഇടവഴിയുടെ അവസാനം ചെന്നെത്തുന്നത് ഒരു കുന്നിന്റെ ചെരുവിലാണ്. ഓരോന്നാലോചിച്ചു വീട്ടിലെത്തിയത് അവൻ അറിഞ്ഞില്ല.
മൺമറഞ്ഞുപോയ അമ്മയെ പറ്റി ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ജീവിതത്തിൽ സുഖമെന്തെന്നറിയാത്ത തന്റെ അമ്മ. ഇളം പ്രായത്തിൽ തന്നെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയായി.
അച്ഛന്റെ വഴിവിട്ട ജീവിതം ആ മനസ്സിനെ കാർന്നു തിന്നുകൊണ്ടിരുന്നു. ആരേയും അറിയിക്കാതെ ആ ദുഃഖം മുഴുവൻ ഒറ്റയ്ക്ക് ചുമന്നു നടന്നു.
വെറും പന്ത്രണ്ടു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം. അച്ഛൻ അമ്മയെ നിഷ്ക്കരണം ഉപേക്ഷിച്ചപ്പോൾ അമ്മക്കുണ്ടായിരുന്നത് തകർന്ന ഹൃദയവും പറക്കമുറ്റാത്ത ഒരു കുഞ്ഞുമായിരുന്നു. സ്നേഹം തുളുമ്പുന്ന ആ കണ്ണുകൾ നിറഞ്ഞു കൊണ്ടല്ലാതെ ഒരിക്കലും കണ്ടിട്ടില്ല.
അച്ഛനെ പറ്റി ചോദിക്കുമ്പോൾ അമ്മ നിശ്ശബ്ദമാകും. ആ മിഴികൾ നിറഞ്ഞൊഴുകും. അത് കാണാനുള്ള കരുത്ത് ഇല്ലാത്തത്തിനാലും അമ്മയെ വേദനിപ്പിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ടും എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു. ഒറ്റക്കൊരിടത്ത് പോയിരുന്നു കരയുന്ന ആ അമ്മയുടെ കണ്ണുനീർ വേദനയോടെ അവൻ തുടച്ചു കൊടുക്കും.
ചായക്കടയിലെ പരമു നായർ പറഞ്ഞറിഞ്ഞാണ് താൻ കുറച്ചെങ്കിലും അച്ഛനെ പറ്റി അറിഞ്ഞത്.
അച്ഛന് പഠിക്കുന്ന കാലത്ത് ഒരു സ്നേഹബന്ധം ഉണ്ടായിരുന്നത്രെ. അച്ഛൻ അവരെക്കാൾ സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്നത്രെ. ഒരു ഗൾഫ്കാരന്റെ ആലോചന വന്നപ്പോൾ അവൾ അച്ഛനെ പുറംകാലുകൊണ്ട് തട്ടി ആ പയ്യനെ വിവാഹം കഴിക്കുകയും അയാളോടൊത്ത് ഗൾഫിൽ പോകയും ചെയ്തു.
ആ ദാമ്പത്യത്തിനു അധികം ആയുസ്സുണ്ടായില്ല. വിവാഹം കഴിഞ്ഞ് ആറു മാസം തികയും മുൻപേ ഒരു ആക്‌സിഡന്റ് ആയി അയാൾ മരിച്ചു.
ഭർത്താവിന്റെ ചിതയിലെ ചൂടാറും മുമ്പേ അവൾ അച്ഛനുമായി സൗഹൃദം പുലർത്താൻ തുടങ്ങി. അങ്ങിനെ അവർ വിവാഹിതരാകുകയും ചെയ്തു. ആദ്യ ഭർത്താവിൽ അവർക്ക് ഒരു മകൾ ജനിച്ചിരുന്നു.
അന്ന് തങ്ങൾക്ക് സഹായിക്കാൻ ആരുമില്ല. പട്ടിണിയും പാടുമായി അമ്മയും താനും ജീവിതത്തിന്റെ മുൾമുനയിൽ മരണത്തെ മുഖാമുഖം കണ്ട് കയ്പ്പുനീർ കുടിച്ചിറക്കുമ്പോൾ ചായപീടികക്കാരൻ പരമു നായർ മാത്രമാണ് അല്പം കരുണ തങ്ങളോടു കാട്ടിയത്.
കിട്ടുന്ന ഭക്ഷണത്തിൽ നല്ലൊരു പങ്ക് തനിക്കായി നീക്കിവെച്ച് മുണ്ട് മുറുക്കിയുടുത്ത് ആ അമ്മ തനിക്ക് വേണ്ടി മാത്രം ജീവിച്ചു.
അവസാനം വേദന കടിച്ചമർത്തി എരിയുന്ന വയറുമായി ആ പാവം തന്നെ ഒറ്റക്കാക്കി ഈ ലോകത്തോട് യാത്ര പറഞ്ഞു.
അച്ഛനോട് തനിക്ക് അമർഷമായിരുന്നു. ആ പേര് കേൾക്കുന്നതുപോലും വെറുപ്പായിരുന്നു. അയാളെ പറ്റി ഒരിക്കൽ പോലും അന്വേഷിച്ചിട്ടില്ല. എന്റെ അമ്മയെ നിഷ്ക്കരണം തള്ളിക്കളഞ്ഞു വേറൊരുത്തിയുമായി ജീവിക്കുമ്പോൾ ആ അച്ഛൻ ഒരിക്കൽ പോലും ഈ മകനെ അന്വേഷിച്ചിട്ടില്ല.
ഇപ്പോൾ താൻ ഉയർന്ന ഉദ്യോഗസ്ഥനായി പണവും പദവിയുമായി. അമ്മയുടെ സ്മരണ നിലനിർത്താനായി നിരാലംമ്പരേയും അനാഥരേയും സംരക്ഷിക്കാനായി ഒരു അനാഥ മന്ദിരം പണിതു. അതിന്റെ പ്രവർത്തനം നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്.
ഇന്നിതാ തന്നേയും അമ്മയേയും നിഷ്ക്കരണം തള്ളി കളഞ്ഞ അച്ഛൻ തന്റെ സഹായം തേടി വന്നിരിക്കുന്നു. ഭാര്യയോടും മകളോടും ഒപ്പം.
അഭിജിത് അവരെ കണ്ട് മുഖം തിരിച്ചു. ആ മുഖത്ത് കാർമേഘങ്ങൾ ഉരുണ്ടു കയറി. അവൻ വേഗം അകത്തു കടന്നു വാതിൽ കൊട്ടിയടച്ചു.
ജനലഴിയിൽ പിടിച്ചു പുറത്തേയ്ക്ക് നോക്കി നിൽക്കുമ്പോൾ ഓമനത്വം തുളുമ്പുന്ന ആ പെൺകുട്ടി ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ടു നടക്കുന്നു. ആ കണ്ണുകൾ തന്നെ പരതുകയാണ്.
ആ മുഖത്തെ നിഷ്കളങ്കഭാവം അവനിൽ കുറ്റബോധം ഉണർത്തി. പാവം അവൾ എന്തു പിഴച്ചു.
കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ അറിഞ്ഞു. ഹാർട്ട് പേഷ്യന്റ് ആയ അയാളുടെ അച്ഛൻ മരിച്ചു പോയെന്ന്. അവനതിൽ തീരെ വിഷമം തോന്നിയില്ല. കാരണം ഒരച്ഛന്റെ സ്നേഹമോ ലാളനയോ അവൻ അനുഭവിച്ചിട്ടില്ല. തന്റെ അമ്മയുടെ മരണത്തിന്നുത്തരവാദി അച്ഛനും ആ സ്ത്രീയുമാണ്. ആ പക അവന്റെ നെഞ്ചിൽ എരിഞ്ഞു കൊണ്ടേ ഇരുന്നു.
ആ അച്ഛന്റെ മകൾ തന്റെ പെങ്ങളാണ്. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. അവൾ നിഷ്കളങ്കയാണ്. അവളെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്.
ആ ഉത്തരവാദിത്വം അവൻ ഏറ്റെടുത്തു. നല്ല നിലയിൽ നല്ലൊരു ജോലിക്കാരനെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു കൊടുത്തു. ഇതെല്ലാം ചെയ്താലും അവൻ തന്റെ രണ്ടാനമ്മയെ ഒരിക്കൽ പോലും ഒന്ന് കാണുകയോ സംസാരിക്കയോ ചെയ്തില്ല.
അവൻ ഒരിക്കലും ഒരു വിവാഹ ജീവിതം ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ തന്റെ ഭാരിച്ച സ്വത്തിനു ഒരു അവകാശിയില്ല. അഭിജിത് തന്റെ കാലശേഷം തന്റെ എല്ലാവിധ സ്ഥാവരജംഗമ വസ്തുക്കളും അനാഥലയത്തിലേയ്ക്കും അനുജത്തിക്കുമായി എഴുതി വെച്ചു.
ശ്യാമള ഹരിദാസ്


4 Comments
👌
നല്ല രചന👍❤️
Thank you so much
ഈ ചേർത്തു നിരുത്തലിന് നന്ദി സന്തോഷം