വീണ്ടുമൊരു മഴക്കാലം… പ്രകൃതി ശുദ്ധീകരിക്കപ്പെടുന്ന മഹാകർമ്മം. കണ്ണെത്താ മാനത്തുനിന്നും പെയ്തിറങ്ങി ഭൂമിയെ കഴുകി ഒഴുകി തിളക്കി അങ്ങനെ വന്നു പോകുന്നു ഓരോ കാലവർഷവും..
ഓർമ്മയിലെ ആദ്യത്തെ മഴഓർമ്മകൾ ആദൃം താമസിച്ചിരുന്ന ‘ക്ഷേമോദയം’ എന്ന വാടകവീട്ടിൽ നിന്നാണ്. വിശാലമായ നിറയെ മരങ്ങളുള്ള പറമ്പിൽ ഞങ്ങൾ നാലു വീടുകൾ ജാതിമതഭേദമന്യേ സ്നേഹത്തോടെ കഴിഞ്ഞു. ഓടിച്ചാടി മരം കയറി നടന്നിരുന്ന കൂട്ടുകാർക്കു നടുവിൽ, കണ്ണടക്കുകയും തുറക്കുകയും കരയുകയും ചെയ്യുന്ന പാവക്കുട്ടിയുമായി ഞാനും നടന്നു. മഴക്കാലത്ത് ഓടിട്ട വീടിൻ്റെ ഇറയിക്കലിൽ നിന്നും വെള്ളം ഇറ്റിറ്റു വീണു… പുതുമഴയിൽ ഈശ്വരമുല്ലകൾ തളിർത്തു. അതിൻ്റെ സൂചി ഇലകളിലും ചുവന്ന ചെറിയ പൂക്കളിലും മണിത്തുള്ളികൾ മിന്നിത്തിളങ്ങി. മതിലുകെട്ടാത്ത മുറ്റത്തിൻ്റെ അതിരിലെല്ലാം തനിയെ മുളച്ച ചെണ്ടുമല്ലികളും, മാങ്ങാനാറികളും വളർന്നു പൂത്തുനിന്നു. ഇടയിൽ പത്തുമണി പൂക്കൾ തലനീട്ടി..
പിന്നീടു സ്വന്തം വീടു വാങ്ങി കുറച്ചു മാറി താമസിച്ചപ്പോൾ കൂട്ടുകാരും അയൽക്കാരും മാറി.. ഇടം മാറിയപ്പോൾ മഴയുടെ താളവും മാറി… സ്കൂളിൽ പോകുമ്പോൾ മഴ ഒരു ദാക്ഷിണ്യവുമില്ലാതെ പെയ്തിറങ്ങുമായിരുന്നു. ബസ്സിറങ്ങി മഴയത്ത് പേരിനൊരു കുടയും ചൂടി കുത്തിയൊലിച്ചൊഴുകുന്ന മഴവെള്ളത്തിൽ നടന്ന് സ്കൂളെത്തും. നനഞ്ഞ പാവാട മാറ്റാൻ ഒന്നധികം കരുതും. വൈകുന്നേരം, പത്തു പൈസക്കാർ ആദ്യത്തെ പത്തു പേരിൽ പെടാൻ ബസ്സെത്തും വരെ ഓടും, മഴയും ഇടിയും പ്രശ്നമല്ലാതെ…
സ്കൂൾ കാലം കഴിഞ്ഞ് കോളേജ് പഠനത്തിനും , എൻ്ട്രൻസ് കോച്ചിംഗിനുമായി ഹോസ്റ്റൽ ജീവിതം.. കോച്ചിങ്ങിനും ട്യൂഷനുമായി മാത്രം തുറക്കുന്ന കൂറ്റൻ ഇരുമ്പു വാതിലിൻ്റെ ചെറിയ കവാടം ആ അഞ്ചു വർഷം എൻ്റെ മഴക്കാഴ്ചകൾ നഷ്ടപ്പെടുത്തി. തുടർന്ന് തിരുവനന്തപുരത്തെ സ്വാതന്ത്ര്യത്തിൻ്റെ വിശാലത.. ഒരുപാടു നല്ല കൂട്ടുകാർ… ഓർമ്മകൾ. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൻ്റെ അക്കേഷ്യാ കാടുകൾ മഴയിൽ നനഞ്ഞു കുളിച്ചു. അതിനുള്ളിൽ കമിതാക്കൾ എല്ലാം മറന്നിരുന്നു. അങ്ങോട്ട് നോക്കാൻ മടിയാണ്, മോശമല്ലേ… 🙂 മഴയ്ക്കും പ്രണയത്തിനും ഇത്രയ്ക്കു ബന്ധമുണ്ടെന്ന് അന്ന് അറിയില്ലായിരുന്നു!!
പിന്നീട് ചെന്നൈയിലെ മഴ.. കത്തുന്ന ചൂടിൽ കുളിർമഴയായെത്തുമെങ്കിലും രണ്ടുനാളിൽ കൂടിയാൽ മനോഹാരിതയെല്ലാം പോവും. മഴ പെയ്താൽ സ്കൂളുകൾക്ക് അവധിയാവും എന്നതു കൊണ്ട് ലക്ഷ്മിക്കിഷ്ടം ചെന്നൈ മഴയാണ് 🙂
പിന്നീട് കൊച്ചിയിലെ ഫ്ലാറ്റിലെ മഴ.. ആ ഫ്ലാറ്റിൻ്റെ 12ആം നിലയിലിരിക്കുമ്പോൾ കൊച്ചി മുഴുവൻ പെയ്യുന്ന മഴയെനിക്കു കാണാമായിരുന്നു. ഇങ്ങു കാക്കനാടു തൊട്ട് അങ്ങ് ഷിപ്യാർഡ് വരെ. താഴേക്കു നോക്കുമ്പോൾ പെയ്തിറങ്ങുന്ന മഴ, വൃക്ഷത്തലപ്പുകളെ തൊട്ട് കീഴോട്ട്, അല്പം ചെരിഞ്ഞ് , ചൂളം വിളിയോടെ വരുന്ന കാറ്റിനൊത്ത് വളഞ്ഞു പുളഞ്ഞ്… ദൂരെ അറബിക്കടലിൽ നീരാവി പോലെ പടർന്നു പൊങ്ങി….
എന്നാൽ ഏറ്റവും സുന്ദരം പട്ടാമ്പിക്കടുത്ത് മേമയുടെ വീട്ടിൽ പോയപ്പോൾ കാലത്ത് അവിചാരിതമായി കിട്ടിയ മഴയായിരുന്നു. അടുത്തുള്ള പഴയ ക്ഷേത്രം തൊഴാൻ പോയി, ഞാനും പൊന്നുവും. പ്രഭാതത്തിലൊരു നടപ്പും കണക്കാക്കി പോയ ഞങ്ങളെ മഴയും മിന്നലും കുടുക്കി… പഴയ അമ്പലം, മരങ്ങൾ, വിജനമായ വഴികൾ, തിമർത്തു പെയ്യുന്ന മഴ… അതിൽ ഞങ്ങൾക്കു വേണ്ടി മാത്രം കത്തുന്ന ഒരു വിളക്ക് ഭഗവാൻ്റെ മുന്നിൽ… മനോഹരം.
ഇപ്പോൾ ഏറ്റവും ഒടുവിൽ സ്വന്തമായ ഇടത്തിലിരുന്നു സ്വപ്ന സമാനമായ മഴ ആസ്വദിക്കാം… അകലെ വയലിൽ ആർത്തലച്ചു വീഴുന്ന, വയലിൻ്റെ അപ്പുറത്തുള്ള അമ്പലത്തിനെ മായ കാഴ്ചയാക്കുന്ന, പടിഞ്ഞാറൻ കാറ്റിനോട് കൂട്ട് കൂടി ആഞ്ഞടിച്ചു വരുന്ന മഴ…
മഴ എല്ലായിടത്തും ഒരു പോലെ പെയ്യുന്നു, അതിൻ്റെ ഭംഗി അതു പെയ്യുന്ന പ്രദേശത്തേയും, നമ്മുടെ മനസ്സിൻ്റെ അവസ്ഥകളേയും, നമുക്കുചുറ്റുമുള്ളവരേയും ആശ്രയിച്ചിരിക്കുന്നു. അതു കൊണ്ടായിരിക്കാം പണ്ടത്തെ ഓടുവീടും ഈശ്വരമുല്ലയുമെല്ലാം കയ്യെത്തും ദൂരത്തെന്ന പോലെ ഇന്നും മനസ്സിനോടു ചേർന്നു നിൽക്കുന്നത്……


5 Comments
മഴ, വിവിധയിടങ്ങളിൽ പല പ്രായങ്ങളിൽ എങ്ങനെ ആസ്വദിച്ചു എന്ന് മനോഹരമായി എഴുതി.
നല്ല ഭാഷ. ഇഷ്ടപ്പെട്ടു. ❤👍
മഴയുടെ വർണ്ണഭേദങ്ങൾ നല്ല രസമുണ്ട് വായിക്കാൻ👌👌.
മഴയും എഴുത്തും 👌
🙏👍
നന്നായിട്ടുണ്ട്