ആരോ ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് മീനാക്ഷിയമ്മ മെല്ലെ തലതിരിച്ചു വഴിയിലേക്ക് നോക്കി.
മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവർ.
“അമ്മേ…”
മുറ്റത്തേക്ക് കയറിവന്ന പെൺകുട്ടി ഒരു വിളിയോടെ അവരുടെ കൈ കവർന്നു.
ഒരു പരിഭ്രമവും,അപരചിതത്വം ആ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തുന്നതുകണ്ട് ആമിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“ഞാനാണമ്മേ, ആമി.. അമ്മയെന്നെ മറന്നോ.
മീനാക്ഷിയമ്മ ഓർമ്മകളിൽ പരതി ആ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു.കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവർ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ച് ആമിക്കൊരു പുഞ്ചിരി പകരം കൊടുത്തു.
“ഇപ്പോ മനസ്സിലായി മോളേ. മോള് വാ. അമ്മ ചായയെടുക്കാം.”
പറഞ്ഞു കൊണ്ട് അവർ ഹോസ് താഴെയിട്ടിട്ട് പൈപ്പടച്ചു വന്നു.പിന്നെ ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് കയറി.
വിറച്ചുകൊണ്ടുള്ള ആ പോക്ക് നോക്കി നിൽക്കെ ആമിക്കും കണ്ണുകൾ നീറി.
അവൾ, വെള്ളത്തുള്ളികളാൽ മുത്തുമാല ചാർത്തി തലയാട്ടി നിൽക്കുന്ന ചെടികളിലേക്ക് നോട്ടം മാറ്റി.
വിധുവിന്റെ പ്രിയപ്പെട്ട കൂട്ടുകാർ.
ചുവന്ന റോസും, മഞ്ഞ റോസും പൂക്കളാൽ ഒരു വസന്തകാലത്തെയാകമാനം തന്നിലേക്ക് ചേർത്ത് നിൽക്കുന്നു.
അവയ്ക്കെല്ലാം അവനോരോ ചെല്ലപ്പേരിട്ടിരുന്നു. മണിക്കുട്ടി, റോസമ്മ, കൊച്ചു ത്രേസ്യ… ഓരോരുത്തരെയും പേരെടുത്തു പറഞ്ഞു വർണ്ണിക്കുമ്പോൾ ആമി തലയറഞ്ഞു ചിരിക്കും.
“പെറ്റ്സിന് എല്ലാരും പേരിടുമെന്നറിയാം. ഇതിപ്പോ ചെടികൾക്ക് പേരിടൽ നടത്തിയ ആദ്യ വ്യക്തി നീയായിരിക്കും.”
ആമി അവനെ നോക്കി മൂക്കിൽ വിരൽവെക്കും
“മണ്ടിപ്പെണ്ണേ… നിനക്കെന്തറിയാം?
വിധു പ്രേംനസീറിനെ അനുകരിച്ചുകൊണ്ടവളുടെ കവിളിൽ നുള്ളും.
“എന്റെ ഓരോ പ്രണയം പൊട്ടുമ്പോഴും ഞാനൊരു ചെടി നടും. എന്നിട്ടതിന് ലവളുടെ പേരുമിടും. ഞാനിങ്ങനെ വിളിക്കുമ്പോ അവളുമാര് തലയാട്ടി നിൽക്കും. അത് കാണുമ്പോ ഭയങ്കര സന്തോഷമാടി പെണ്ണേ..
ആമിയത്കേട്ട് മുഖം വീർപ്പിക്കും.
നീയെന്നെ വിട്ട് പോയാൽ നിന്റെ പേരിട്ട് ഞാനൊരു മഞ്ഞ റോസ് നടും.
“നിന്നെ കൊന്നിട്ടേ ഞാൻ വിട്ട് പോകൂ. നോക്കിക്കോ.അവളവന്റെ കൈത്തണ്ടയിൽ നഖമാഴ്ത്തും.
ആമിയുടെ ദേഷ്യം കണ്ട് അവൻ ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കും.
ഒടുവിൽ ഒരു യാത്രപോലും പറയാതെ അവനങ്ങു പോയ് മറഞ്ഞു. ഒരിക്കലും തിരികെവരാത്തൊരു ലോകത്തിലേക്ക്.
ആമിയുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി. ഒരേങ്ങൽ തൊണ്ടക്കുഴിയിൽ കിടന്നു ശ്വാസംമുട്ടിപ്പിടഞ്ഞു.
“മോള് അവിടെത്തന്നെ നിൽക്കുവാണോ.?
അമ്മയുടെ ശബ്ദം വർത്തമാനകാലങ്ങളിലേക്ക് അവളെ തിരികെ വിളിച്ചു.
ദാ വരുന്നമ്മേ.
അവൾ സാരിയൊന്നൊതുക്കിപ്പിടിച്ച് വലതുകാൽ വെച്ച് അകത്തേക്ക് കയറി.
മീനാക്ഷിയമ്മ അവളുടെയാ ചെയ്തികൾ സാകൂതം നോക്കിനിന്നു. പിന്നെയൊരു നെടുവീർപ്പുകൊണ്ട് അവളുടെ മനസ്സിലെ വികാര വിചാരങ്ങളെ ഉൾക്കൊണ്ടു
“എന്തുമാത്രം സ്വപ്‌നങ്ങളായിരുന്നു എനിക്കും പ്രഭേട്ടനും”.
ചായകുടിക്കുമ്പോൾ ആമിയുടെ കണ്ണുകൾ ചുമരിൽ മാലചാർത്തി വെച്ച വിധുവിന്റെയും പ്രഭാകരന്റെയും ഫോട്ടോയിലാണെന്ന് കണ്ടപ്പോൾ അവർ ആമിയോട് സംസാരിച്ചു തുടങ്ങി.
കല്യാണം കഴിഞ്ഞ് അഞ്ചുവർഷങ്ങൾക്ക് ശേഷം കിട്ടിയ നിധിയായിരുന്നു അവൻ. ഇനിയൊരു മോൾ കൂടി വേണ്ടേയെന്ന് ഞാൻ ചോദിക്കുമ്പോൾ അദ്ദേഹം പറയും വേണ്ട, നമ്മുടെ എല്ലാ സ്നേഹവും വിച്ചുട്ടനിരിക്കട്ടെയെന്ന്.
അങ്ങനെ ഞങ്ങളുടെ എല്ലാമെല്ലാം കൊടുത്തു വളർത്തിക്കൊണ്ടു വന്നതാ.
അവനീ ചെടികളൊക്കെ കൊണ്ടുവന്നു വെക്കുമ്പോഴും, അതിന്റെ ഒരിലയിൽ പോലും ആരെയും തൊടാൻ സമ്മതിക്കാത്തത് കാണുമ്പോഴും ഞാനിങ്ങനെ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരിക്കും. അവനൊരു കുഞ്ഞുണ്ടാകുന്നതും അതീ ചെടികൾ വലിച്ചുപറിച്ച് നാശമാക്കുന്നതും.
പറഭേട്ടനോടും ഞാനത് പറഞ്ഞു ചിരിക്കും.
അവൻ ഒരിക്കൽ മോളേക്കുറിച്ച് ഇവിടെ വന്നു പറഞ്ഞപ്പോഴും ഞാനത് മനസ്സിൽ കണ്ട് ഊറിയൂറി ചിരിച്ചിരുന്നു.
ഒടുവിൽ എല്ലാ സ്വപ്‌നങ്ങളെയും തല്ലിത്തകർത്ത് എന്റെ മോനങ്ങു പോയ്. അവന് പിന്നാലെ ഹൃദയം തകർന്ന് പ്രഭേട്ടനും. ഞാനെന്തേ വീണുപോകാഞ്ഞത് എന്നോർക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്.
എന്നെമാത്രമെന്തിനാവോ ദൈവം ബാക്കി വെച്ചത്. ഇങ്ങനെ നീറിനീറി ഒടുങ്ങാനായ് എന്തോ വലിയ പാപം ചെയ്തിട്ടുണ്ട് ഞാൻ.ഇതെന്റെ വിധിയാണ്.
എനിക്ക് ആരുമില്ലാതായി.
അവർ വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ട് ആമിയുടെ തോളിലേക്ക് മുഖമണച്ചു.
“അമ്മക്ക് ആരുമില്ലെന്ന് ആരാ പറഞ്ഞേ. അമ്മയെ ദൈവം ബാക്കി വെച്ചത് എനിക്കു വേണ്ടിയാണമ്മേ. ഭാവിയിൽ ഞാനും ഒരനാഥയാകുമെന്നു ദൈവം മുൻകൂട്ടി കണ്ടിരിക്കാം.
അമ്മയെ കൊണ്ടുപോകാനാണ് ഞാൻ വന്നത്. നമ്മളെ തോൽപ്പിച്ചുകളഞ്ഞ വിധിയെ നമുക്കും തോൽപ്പിക്കണം. അതിന് അമ്മ എന്റെയൊപ്പം വരണം.
എങ്ങോട്ട് എന്നൊരു ചോദ്യം കണ്ണിൽ നിറച്ച് മീനാക്ഷി ആമിയെ ഉറ്റു നോക്കി.
“വിധുവിന് പിന്നാലെ അച്ഛൻ പോയതും അമ്മ ഒറ്റക്കായതുമെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. അമ്മയെ എന്റെ കൂടെക്കൂട്ടണമെന്ന് അന്നേ എന്റെ മനസ്സിലുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അത് സമ്മതവുമായിരുന്നു. പക്ഷേ ഞാൻ വിളിച്ചാൽ എന്റെ വീട്ടിലേക്കു അമ്മ വരുമോ എന്നൊരു സംശയമുണ്ടായിരുന്നു.
അമ്മയുടെ മോൻ ബാക്കിയാക്കിപ്പോയ ശൂന്യതയെ ഇല്ലാതാക്കാൻ മറ്റാർക്കും കഴിയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനും അമ്മയും ഏറെ നിർബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് ഞാൻ റെഡിയായില്ല. അവന്റെ ഓർമ്മകൾ മാത്രം മതിയായിരുന്നു എനിക്കു മുന്നോട്ട് പോകാൻ.
ഒരാക്സിഡന്റിൽ അവരും എന്നെ തനിച്ചാക്കി. ഒരു ചേച്ചിയുണ്ട്. അവൾ ഭർത്താവിനൊപ്പം ലണ്ടനിലാണ്. അങ്ങോട്ട് ചെല്ലാൻ ഒരുപാട് നിർബന്ധിച്ചു. പക്ഷേ ഞാൻ പോയില്ല. ജീവിക്കാൻ ഒരു ജോലിയുള്ളതുകൊണ്ട് ഇവിടെത്തന്നെ പിടിച്ചു നിന്നു.
അങ്ങനെയിരിക്കെ ഒരു തോന്നൽ ഞങ്ങളുടെ വീടിനെ ആരോരുമില്ലാത്ത അമ്മമാർക്കും, ചെറിയ പെൺകുട്ടികൾക്കുമുള്ള ഒരു പാർപ്പിടമാക്കിയാലോയെന്ന്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
ഈയിടെ അതിന്റെ പണികളെല്ലാം പൂർത്തിയാക്കി. അമ്മവേണം അതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ. പിന്നെയെന്നും അമ്മയെന്റെ കൂടെ വേണം അവിടെ. നഷ്ടപ്പെട്ടുപോയ നമ്മുടെ സ്വപ്‌നങ്ങൾക്ക് പുതുജീവൻ പകരാൻ ഒരുപാട്പേർ നമുക്കൊപ്പമുണ്ടാകും.
ഞാൻ വരില്ല മോളെ.. എനിക്കിവിടം വിട്ട് എവിടേക്കും പോകാൻ കഴിയില്ല. എന്റെ മോനും പ്രഭേട്ടനും ഇവിടെയല്ലേ.
മീനാക്ഷി തലയാട്ടി തന്റെ വിസമ്മതമറിയിച്ചു.
അവരുമുണ്ടമ്മേ നമ്മുടെ കൂടെ. അമ്മ എന്റെയൊപ്പമാണെന്നറിയുമ്പോ വിധു എന്ത് മാത്രം സന്തോഷിക്കുമെന്നോ. അമ്മയിവിടെ ഒറ്റക്കാണല്ലോ എന്ന ഓർമ്മ പോലും അവന് സഹിക്കില്ലമ്മേ.
പറഞ്ഞു തീർന്നതും ആമി പൊട്ടിക്കരഞ്ഞു.
ആ കരച്ചിൽ മീനാക്ഷിയുടെ ഹൃദയം പിളർത്തി. അതീവ വാത്സല്യത്തോടെ അവരവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
ആമിക്കൊപ്പം പടിയിറങ്ങുമ്പോൾ മീനാക്ഷി ഒരു വട്ടം തിരിഞ്ഞു നോക്കി.
വാതിൽപ്പടിയിൽ നിന്നുകൊണ്ട് കൈവീശി കാണിക്കുന്നു വിധുവും പ്രഭേട്ടനും.
അത് കാൺകെ അവരുടെ മനസ്സ് നിറഞ്ഞു.
അവർ ആമിയുടെ കൈകളിൽ മുറുകെ പിടിച്ചു. ഒരിക്കൽ തന്റെ മകൻ നിവർത്തിയിട്ട സ്വപ്‌നങ്ങളുടെ ആകാശം നഷ്ടപ്പെട്ടു പോയ ഒരുവൾക്ക് തുണയെന്നപോലെ.
#എന്റെരചന
#നഷ്ടസ്വപ്‌നങ്ങൾ


2 Comments
സ്വപ്നങ്ങളുടെ ചിറകറ്റു പോയ രണ്ടു പേരുടെ കഥ വളരെ ഹൃദ്യമായി അവതരിപ്പിച്ചു സിന്ധു.👌❤️
വിധിയുടെ വിളയാട്ടത്തിൽ ഹൃദയം നുറുങ്ങിപ്പോയ അവർ ഒരുമിക്കുമ്പോൾ നമ്മിലും പ്രതീക്ഷകളുണരുന്നു. ഒരു പാടുപേരുടെ സ്വപ്നങ്ങൾ അവരിലൂടെ ചിറകുവിടർത്തട്ടെ👌🌹
അഭിനന്ദനങ്ങൾ❤️❤️
സ്നേഹം ❤️❤️സന്തോഷം ചേച്ചി 🥰