അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.. കണ്ണിന് ചുറ്റും ഇരുണ്ട വലയങ്ങൾ..
’അമ്മക്ക് ഉറക്കം കുറവാണോ?’
അമ്മ എന്തും അർത്ഥമാക്കാവുന്ന തരത്തിൽ മൂളി.. സംസാരത്തിനു അടുത്ത വിഷയം തിരഞ്ഞു. പണ്ടും ഇതാണ് അവസ്ഥ. അമ്മയോട് സംസാരിക്കുമ്പോൾ മാത്രമല്ല, പലരോടും.. എത്ര അടുപ്പമുള്ളവരോടും… ജയക്കും ഇത് തന്നെയാണ് പരാതി. പഴയ പ്രണയകാലങ്ങളിൽ ഉണ്ടായിരുന്ന സംസാരത്തിന്റെ പകുതിപോലുമില്ല ഇപ്പോൾ..
കാമുകിയിൽ നിന്നും ഭാര്യയിലേക്കുള്ള പരിണാമം കൊണ്ട് മാത്രമല്ല.. എന്തോ പറ്റുന്നില്ല.. എല്ലാത്തിനോടും ഒരേ മടുപ്പ്.. വെട്ടി പിടിച്ച സാമ്രാജ്യങ്ങൾക്ക് അർത്ഥമില്ലാത്തതുപോലെ..
‘നിനക്ക് ഇന്ന് തന്നെ പോണോ?’ പ്രതീക്ഷയില്ലാത്തതുപോലെ അമ്മയുടെ ചോദ്യം.
‘നാളെ ‘
മേശപ്പുറത്തു അടച്ചുവെച്ച പാത്രം ചൂണ്ടി അമ്മ പറഞ്ഞു. ’എടുത്തു കഴിക്കൂ, ഇലയടയാണ്. നിനക്ക് പണ്ട് വലിയ ഇഷ്ടമായിരുന്നു ‘
പാത്രം തുറന്നു. ഹാ, പഴയ രുചികളൊക്ക ഓർമ്മ വന്നു.
ജയക്കും കുട്ടികൾക്കും ഇതിലൊന്നും പ്രിയമില്ല.
അവരുടെ രുചികൾ തനിക്കും പ്രിയമല്ല. പറയാറില്ല ഒന്നും.. ഓർക്കാറില്ല പലയിഷ്ടങ്ങളും.
കഞ്ഞിയും പയറും രാത്രി ഭക്ഷണം എന്ന ഇഷ്ടം പോലും ചപ്പാത്തിക്ക് വഴിമാറി..
വീടിന്റെ പകുതി ഭാഗം വാടകക്ക് കൊടുത്താലോ എന്ന അഭിപ്രായം അമ്മയുടെ ഭാഗത്ത് നിന്ന് തന്നെയാണ് ഉണ്ടായത്. എതിർത്തതുമില്ല. ശരിക്കും ആശ്വാസം ആണ് തോന്നിയതും. അമ്മ തനിയെയാണ് ഈ വലിയ വീട്ടിൽ. ഒന്ന് വിളിച്ചാൽ വിളികേൾക്കാൻ പോലും ആരുമില്ലാത്ത ഒരു സ്ഥലം. പോരെങ്കിൽ അമ്മയ്ക്കും ഒരു കൂട്ടാവുമല്ലോ. ആദ്യം ഒരു കൂട്ടർ വന്നു. പക്ഷെ.. അമ്മയ്ക്ക് പൊരുത്തക്കേടുകൾ ധാരാളം. മീൻ വറുക്കുന്നതിന്റെയും ഇറച്ചി വേവിക്കുന്നതിന്റെയും ഗന്ധം തികഞ്ഞ സസ്യഭുക്കായ അമ്മക്ക് വിമ്മിഷ്ടം ആയിരുന്നു. അവർ ഒഴിഞ്ഞതോടെ ഈ സാഹസത്തിന് ഇനിയില്ല എന്ന് നയം വ്യക്തമാക്കി അമ്മ..
പക്ഷെ.. കഴിഞ്ഞ മാസം അമ്മ തന്നെ വിളിച്ചു പറഞ്ഞു- ‘ഒരു കൂട്ടർ വന്നിരിക്കുന്നു. എനിക്കറിയാവുന്നവരാണ്. വാടകക്ക് കൊടുക്കുന്നു ‘
അമ്മ എന്നും അങ്ങനെയാണ്. സ്വന്തമായി ഉറച്ച തീരുമാനങ്ങളെടുക്കും..
അച്ഛനുള്ള കാലത്ത് അച്ഛനതിൽ അഭിമാനം മാത്രമായിരുന്നു..
അമ്മയും അച്ഛനും പരസ്പരം ബഹുമാനിച്ചിരുന്നു. അതിലേറെ, സ്നേഹിച്ചിരുന്നു..
അവരുടെ ദാമ്പത്യം കണ്ടു വളർന്നതുകൊണ്ടാവും സ്വന്തം ജീവിതത്തിൽ കല്ലുകടി തോന്നുന്നത്. ജയ നല്ല ഭാര്യ തന്നെ യാണ്.. കുറ്റങ്ങളൊന്നുംഇല്ല. പക്ഷെ.. ചേർത്തു പിടിക്കാവുന്ന തരത്തിലൊരു ബന്ധവുമില്ല.. അകലാൻ പറ്റാത്ത, കാണാതിരുന്നാൽ നഷ്ടബോധം വരുന്ന തരത്തിലൊരു ഇഷ്ടം തമ്മിൽ ഇല്ലെന്നു മാത്രം.
‘നിന്നോട് ഒരു കാര്യം പറഞ്ഞില്ല. മനപ്പൂർവമാണ് ‘ തികച്ചും സാധാരണമായ ഒരു സംഗതി പോലെ അമ്മ പറഞ്ഞു. ’പുതിയ വാടകക്കാർ മീനുവും കുടുംബവുമാണ് ‘
ശരീരത്തിൽ ഒരു ഭാ രക്കുറവുപോലെ.
മീനുവിനെ പിന്നെ കണ്ടിട്ടേയില്ല. വർഷം ഇരുപത് കഴിഞ്ഞിരിക്കുന്നു..
‘ഇടക്ക് ഭക്ഷണം മീനു കൊണ്ട് വരും. ഇലയട അവൾ കൊണ്ട് വന്നതാണ്. അയാളും എപ്പോഴും വന്നു അന്വേഷിക്കും. എന്തോ അർഹിക്കാത്ത സഹായം കിട്ടുന്നത് പോലെയാ തോന്നുക. ഒരു നീറ്റൽ ‘
ശരിക്കും നീറിയത് താനാണ്.
അമ്മയുടെ വാക്കുകളിൽ മൂർച്ചയുണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് ജയയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോൾ അന്നും അമ്മയുടെ വാക്കുകൾക്ക് ഇതേ മൂർച്ചയുണ്ടായിരുന്നു.
‘ഒരാളുടെ കണ്ണീർ വീഴ്ത്തി, നീയ് സൗഭാഗ്യം തേടി പോവുകയാണോ ‘
അന്ന് മുഖം ഉയർത്താനായില്ല.
‘അവൻ പറയുന്നതിലും കാര്യമില്ലേ? പുറം രാജ്യത്ത് വലിയ ഉദ്യോഗത്തിലൊക്കെ ഇരിക്കുമ്പോ പറയാനും പെരുമാറാനുമൊക്കെ അതെ നിലയിലൊരാളുതന്നെ കൂടെ വേണ്ടേ ‘ അച്ഛൻ പിന്താങ്ങി.
‘അതെന്തേ നേരത്തെ തോന്നിയില്ല?’
അമ്മ വിടാൻ ഭാവമില്ലായിരുന്നു..
പിന്നെ പിന്നെ ചില അപസ്വരങ്ങളെ കുറിച്ച് അറിയുമ്പോൾ അമ്മ പിറുപിറുക്കും ‘നിനക്ക് അന്നും ഇന്നും ഒന്നിലും തികഞ്ഞ തൃപ്തി വരാറില്ലല്ലോ?
അമ്മ തനിയെയായപ്പോഴാണ് ഒപ്പം കൂട്ടാൻ തീരുമാനിച്ചത്.
അമ്മയ്ക്കവിടെ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷെ ചില രീതികൾ കാണുമ്പോൾ ഇങ്ങനെയായിരുന്നെങ്കിൽ എന്ന് തോന്നി പോകും.
അച്ഛമ്മയെ കാണുമ്പോൾ ഓടിവന്നു കെട്ടിപിടിക്കുന്ന മക്കളെയാണ് സ്വപ്നം കണ്ടിരുന്നത്. പക്ഷെ.. ഒത്തിരി വിളിക്കുമ്പോൾ അപരിചിതത്തിന്റെ മാറാലകൾ അവശേഷിപ്പിച്ചു തന്നെ സോഫയിൽ ശ്വാസം പിടിച്ചിരിക്കും. ഒടുവിൽ രക്ഷപ്പെട്ടെന്ന ഭാവത്തിൽ അകത്തേക്ക് വലിയും.. കഞ്ഞിക്കുപകരം ചപ്പാത്തി കടിച്ചു വലിക്കുന്ന അമ്മയെ കാണുക വിഷമം തന്നെയായിരുന്നു..
ഒരുകണക്കിന് അമ്മ കുറച്ചു ദിവസം കഴിച്ചു കൂട്ടി നാട്ടിലേക്ക് മടങ്ങി.
ആദ്യ പ്രണയം.. മീനു. സഹപാഠി. കളിക്കൂട്ടുകാരി. ഒരു ഗ്രാമത്തിൽ ഗോപ്യമാക്കി വയ്ക്കാനാവാത്ത പ്രേമം. തളിർത്തു. പുഷ്പിച്ചു. പക്ഷെ…
കണക്കെടുപ്പിനൊടുവിൽ ജയയുടെ തട്ടിന് മൂല്യം കൂടി.
ജനയിലൂടെ പുറത്തേക്ക് നോക്കി. മഴ.. ഒരു നിമിഷം. മുടന്തി വരുന്ന ഒരു പുരുഷൻ. എവിടെ നിന്നോ കാറ്റുപോലെ ഒരു സ്ത്രീ.. മീനു.
‘പറഞ്ഞാൽ കേൾക്കില്ല. മഴ നനഞ്ഞു പണി പിടിക്കും. ’ അയാളെ ചേർത്തു പിടിച്ചു അവൾ തല തുവർത്തി. കണ്ണുകളിൽ സ്നേഹം. ചേർത്തുപിടിച്ചു കളി ചിരിയോടെ അവർ അകത്തേക്ക് പോയി..
‘ലേശം മുടന്തുണ്ട്. ഭാഗ്യം. മനസ്സിന് മുടന്തും വളവും ഇല്ല. ’ അമ്മ പിറകിൽ..
നഷ്ടസ്വപ്‌നങ്ങളുടെ ചിറകടിയൊച്ച..
#എന്റെരചന


4 Comments
Excellent
നന്നായി എഴുതി.👏
ശരിയാ മനസിന് വളവും മുടന്തും ഇല്ലാത്തവരാണെങ്കിൽ ജീവിതം സന്തോഷത്തോടെ നീങ്ങും. നന്നായിട്ടുണ്ട്- ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ആ അമ്മയെ
ആദ്യത്തെ കണക്കെടുപ്പിൽ താണിരുന്ന തട്ട് കാലങ്ങൾ കഴിയുമ്പോൾ ഉയർന്നു പോകുന്നത്പല ജീവിതങ്ങളിലും കാണാൻ കഴിയും. നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളേക്കുറിച്ചോർമ്മ വരുന്നത് അപ്പോഴാവും .
അമ്മയുടെ കണക്കെടുപ്പ് തെറ്റിയില്ല. പക്ഷേ മകനു തെറ്റിയത് തിരുത്താനാവാത്ത ഒന്നായിപ്പോയി.
നല്ല രചന👌
അഭിനന്ദനങ്ങൾ🌹❤️