വീട്ടിൽ നിന്നുമിറങ്ങി നടക്കുമ്പോൾ അയാൾ ഒരുറച്ച തീരുമാനത്തിലെത്തിയിരുന്നു. ഇനിയുമൊരു അധികപറ്റായി ഇവിടെ നിൽക്കേണ്ട. പക്ഷേ ഇനിയെങ്ങോട്ട് പോകാനാണ്. കയറിക്കിടക്കുവാൻ ഒരു കൂര പോലുമില്ലാതെ എന്തു ചെയ്യും? അയാൾ ബസ്സ്റ്റോപ്പിലെ മരബെഞ്ചിലിരുന്നു. കയ്യിൽ ചെറിയ തുകയുള്ളത് കൊണ്ട് തല്ക്കാലം പട്ടിണി കിടക്കേണ്ടി വരില്ലെന്ന ആശ്വാസമുണ്ട്. പക്ഷേ അത് തീരാൻ അധികം താമസമില്ല. പിന്നെയെന്താണ് ചെയ്യുക? എന്തെങ്കിലും ജോലി നോക്കാമെന്നു വെച്ചാൽ തന്റെ കഥകളെല്ലാമറിയുന്ന ആരാണ് തനിക്കൊരു ജോലി തരിക. ചിന്തയിൽ മുഴുകിയപ്പോൾ തല പെരുക്കുന്നത് പോലെ തോന്നി.
കഴിഞ്ഞു പോയ രംഗങ്ങൾ അയാളുടെ ഹൃദയത്തിൽ ചോരച്ചാലുകൾ ഒഴുക്കിക്കൊണ്ട് ഓർമ്മയിൽ പുനർജ്ജനിച്ചു. ജീവിതത്തിൽ അറിഞ്ഞു കൊണ്ട് ആരേയും വേദനിപ്പിച്ചിട്ടില്ല. എന്നിട്ടും ഇങ്ങനെ അനാഥനായി അലയേണ്ടി വന്നത് എന്തുകൊണ്ടാണ്? എന്തൊക്കെ പ്രതീക്ഷകളോടെയാണ് മരുഭൂമിയിലേയ്ക്ക് പോയത്. നാടും വീടും വീട്ടുകാരും അത്രയേറെ പ്രിയപ്പെട്ടവയായിരുന്നു. പക്ഷേ വീട്ടിലെ ബാധ്യതകൾ ശ്വാസംമുട്ടിക്കാൻ തുടങ്ങിയപ്പോൾ അമ്മയുടേയും അച്ഛനില്ലാത്ത കുടുംബത്തിന്റെയും രക്ഷയ്ക്കായി വേദനയോടെ ഒരു പറിച്ചുനടൽ വേണ്ടിവന്നു. ഏതൊരു പ്രവാസിയേയും പോലെ നാടിനെ സ്വപ്നം കണ്ട് മരുഭൂമിയിൽ വിയർപ്പൊഴുക്കി. കിട്ടുന്ന ശമ്പളമെല്ലാം മിച്ചം വെച്ചു നാട്ടിലേയ്ക്കയച്ചു. അഞ്ചാറു കൊല്ലം കൊണ്ട് കടങ്ങൾ തീർത്തു. പെങ്ങളുടെ വിവാഹം നടത്തി. നാട്ടിൽ വരുമ്പോൾ അഭിമാനത്തോടെ ഗൾഫുകാരനായി തലയുയർത്തി നടന്നു. ആഹ്‌ളാദത്തിന്റെ ദിനങ്ങളിൽ കൂട്ടായി ഒരു പെൺകുട്ടിയേയും ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കൂട്ടി.
വിവാഹം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു നാട്ടിലേയ്ക്കുള്ള വരവു കഴിഞ്ഞുള്ള തിരിച്ചുപോക്കിലാണ് എല്ലാം തകിടം മറഞ്ഞത്. നാട്ടിലുള്ള കൂട്ടുകാരന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് യമുനയ്ക്ക് കൊടുക്കാനായി കുറച്ചു സാധനങ്ങൾ അവൻ തന്നുവിട്ടത്.
റൂമിലെത്തി സാധനങ്ങൾ അവിടെ വെച്ചു. പിറ്റേന്ന് അവർക്ക് കൊണ്ടുകൊടുക്കാമെന്നു തീരുമാനിച്ചു. റൂമിൽ കിടന്നുറങ്ങിപ്പോയി. വാതിലിൽ തുരുതുരാ മുട്ട് കേട്ടാണ് ഉണർന്നത്. നോക്കിയപ്പോൾ അറബിപ്പോലീസ്. കാര്യമറിയാതെ പകച്ചു നിന്നപ്പോൾ അവർ അകത്തു കയറി പരിശോധന തുടങ്ങി. എല്ലാം വലിച്ചിട്ടു തിരഞ്ഞു. കൂട്ടത്തിൽ കൂട്ടുകാരൻ തന്നയച്ച സാധനങ്ങളും. അതിനുള്ളിൽ നിന്നും എന്തൊക്കെയോ പൊതികൾ എടുത്തു നോക്കി അറബിയിൽ എന്തൊക്കെയോ പറഞ്ഞു. പിന്നെ പിടിച്ചു വണ്ടിയിൽ കയറ്റി.
പിന്നീടാണ് എല്ലാം മനസ്സിലാകുന്നത്. മയക്കുമരുന്നുകളായിരുന്നു അത്. എയർപോർട്ടിൽ കസ്റ്റമ്സ് ചെക്കിങ്ങിൽ അവർ വിട്ടുപോയതാണ്. പിന്നീട് ആരോ വിവരം കൊടുത്തനുസരിച്ചു പിന്തുടർന്ന് വന്നതാണ്.
തന്റെ ന്യായങ്ങളൊന്നും ആരും ചെവിക്കൊണ്ടില്ല. വധശിക്ഷ വിധിച്ചു. നാട്ടിലുള്ള കൂട്ടുകാരൻ ചതിച്ചതാണ്. ഇവിടെയുള്ള സുഹൃത്തുക്കളുടെ പരിശ്രമം കൊണ്ട് തന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നു അധികൃതരെ ബോധിപ്പിക്കാനായി. വധശിക്ഷ ഒഴിവായെങ്കിലും പത്തുവർഷത്തെ തടവ് കിട്ടി.
നീണ്ട പത്തു വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിതനായി വീട്ടിലെത്തിയപ്പോൾ എല്ലാവർക്കുമൊരു ദുശ്ശകുനമായി. അമ്മ മരിച്ചത് പോലും വീട്ടിലെത്തിയപ്പോഴാണറിയുന്നത്.
താലികെട്ടിയ ഭാര്യയ്ക്കും തന്റെ നിരപരാധിത്വം ബോധ്യം വന്നില്ല. അവളെ അവളുടെ വീട്ടുകാർ വിളിച്ചു കൊണ്ട് പോയി പുനർവിവാഹം കഴിപ്പിച്ചെന്നറിഞ്ഞപ്പോൾ വേദന തോന്നിയില്ല. ഏതാനും ദിവസം മാത്രം കൂടെക്കഴിഞ്ഞൊരാൾക്ക് വേണ്ടി എന്തിനാണ് അവൾ ജീവിതം പാഴാക്കുന്നത്? വിയർപ്പൊഴുക്കി കടം വീട്ടിയ വീടും സ്വത്തുമെല്ലാം സഹോദരങ്ങൾ പങ്കുവെച്ചെടുത്തു. കുറച്ചു ദിവസം അവരുടെ കൂടെ നിന്നപ്പോഴേയ്ക്കും അനിഷ്ടം പുറത്തു വന്നുതുടങ്ങി. ചിന്തയിൽ നിന്നുമുണർന്ന് ചുറ്റും നോക്കിയപ്പോൾ വഴി വിജനമായിരുന്നു. സൂര്യൻ അസ്തമിച്ചിരുന്നു.
മുന്നിൽ നിറയുന്ന ഇരുട്ടിലേയ്ക്ക് അയാൾ ലക്ഷ്യമില്ലാതെ നടത്തം തുടർന്നു. പ്രവാസം നൽകിയ തീരാനഷ്ടങ്ങളുടെ മാറാപ്പുമായി.
#എന്റെരചന… നഷ്ടസ്വപ്‌നങ്ങൾ


4 Comments
മനോഹരമായി എഴുതി
ഹൃദയം തൊട്ട എഴുത്ത്. Feel നന്നായി അനുഭവപ്പെട്ടു. അതു എഴുത്തിന്റെ വിജയം.👏👍
വീടിനേയും വീട്ടുകാരേയും സ്വപ്നംകണ്ട് മരുഭൂമിയിൽ വിയർപ്പൊഴുക്കിയ ഒരു മനുഷ്യൻ്റെ സ്വപ്നങ്ങൾ നഷ്ടമാക്കിയത് സുഹൃത്തു തന്നെയായിരുന്നുവല്ലോ. പണമില്ലാത്തവൻ എല്ലാവർക്കും ഒരു ഭാരം തന്നെയാവും. അയാൾ നൽകിയതൊന്നും ആരും ഓർമ്മിക്കുകയില്ല.
നല്ലെഴുത്ത് ശ്രീജ❤️🌹👌
Thanks ❤️