ഉറക്കമില്ലാത്ത രാത്രി പിന്നിട്ട് നേർത്തമഞ്ഞുള്ള വെളുപ്പാൻ കാലത്ത് ഞാൻ ബാൽക്കണിയിലെ ചാരുകസേരയിൽ വന്നിരുന്നു. ഗേറ്റിൽ കാവൽ നിൽക്കുന്ന രണ്ടു സിംഹങ്ങളും തലകുനിച്ചിരിക്കുന്നുവോ. അവരെന്തു പിഴച്ചു. എല്ലാം തന്റെയൊരു ഇഷ്ടത്തിന്റെ കൂടി ഫലമാണല്ലോ. മനസ്സ് പിന്നിലേക്ക് പാഞ്ഞു പോയി.
അച്ഛന്റെ സ്ഥലം മാറ്റംകൊണ്ടാണ് ഈ നാട്ടിൻപുറത്തെത്തിയത്. അന്ന് ഞാൻ ഡിഗ്രി പരീക്ഷ എഴുതിയിട്ട് നിൽക്കുന്നു. അനിയത്തി പത്താം ക്ലാസ് കഴിഞ്ഞും. ‘അമ്മക്ക് ജോലിയൊന്നുമില്ല . അച്ഛന്റെ ചെറിയ വരുമാനത്തിലും സന്തോഷമായി കഴിയുന്ന കുടുംബം. പഠിക്കാൻ മിടുക്കിയായിരുന്ന എനിക്ക് പിജി യും എടുത്ത് നല്ലൊരു ജോലി സമ്പാദിക്കണമെന്നായിരുന്നു ആഗ്രഹം.
അച്ഛന്റെ ഓഫീസിലെ ഭാസ്കരൻ മാമനാണ് അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള വാടകവീട് എടുത്തു തന്നത്. പിറ്റേന്ന് ഭാസ്കരൻ മാമന്റെ ഭാര്യ ദേവകി അമ്മായി അടുത്തുള്ള അമ്പലത്തിലേക്ക് പോകാൻ ഞങ്ങളെയും കൂടെക്കൂട്ടി. ഏതോ പൂക്കളുടെ സുഗന്ധം പേറി വരുന്ന കുളിർകാറ്റേറ്റ് നാട്ടുവഴിയിലൂടെയുള്ള വൈകുന്നേരത്തെ ആ നടത്തം ഏറെ ഹൃദ്യമായിരുന്നു. വഴി ഒന്ന് തിരിഞ്ഞപ്പോൾ ഒരു വശത്തു വലിയ മതിൽക്കെട്ട് തുടങ്ങി.
“ഇതിനകത്ത് മംഗലത്തു തറവാടാണ്. ഈ നാട്ടിലെ പ്രശസ്തമായ കുടുംബം. ഈ ഗ്രാമം ഭരിക്കുന്നത് തന്നെ അവരാണെന്നു പറയാം. കാരണവർ കഴിഞ്ഞ വർഷം മരിച്ചു. ഇപ്പോൾ മംഗലത്തമ്മ എന്ന് നാട്ടുകാർ വിളിക്കുന്ന ശാരദാമ്മയാണ് കാരണവത്തി . മൂന്നാണ്മക്കളിൽ ഇളയ രണ്ടുപേർ വിദേശത്തു കുടുംബസമേതം താമസമാണ് മൂത്തമകനും അമ്മയുമാണ് തറവാട്ട് കാര്യങ്ങളും ബിസിനെസ്സുമൊക്കെ നോക്കുന്നത്. മകന് മുപ്പതു വയസ്സായെങ്കിലും ജാതകം ചേരായ്ക കൊണ്ടാണെന്നു പറയുന്നു, വിവാഹമൊന്നുമായിട്ടില്ല.”
ദേവകിയമ്മായി തറവാട്ട് മാഹാത്മ്യം വിവരിച്ചു കൊണ്ട് നടക്കുമ്പോഴാണ് ഇരുവശത്തും വലിയ ഓരോ സിംഹങ്ങൾ കാവൽ നിൽക്കുന്ന ഗേറ്റ് ഞാൻ കാണുന്നത്.
“അമ്മേ, ദേ സിംഹങ്ങൾ ഉള്ള ഗേറ്റ്.” ഞാൻ വിളിച്ചു കൂകി.
എന്തായിതെന്ന ഭാവത്തിൽ ദേവകിയമ്മായി നോക്കുമ്പോൾ ‘അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇവൾ കുട്ടിക്കാലത്തൊരിക്കൽ സിംഹങ്ങൾ കാവൽ നിൽക്കുന്ന ഗേറ്റുള്ള ഒരു വീട് സ്വപ്നം കണ്ടത്രേ. അന്നുമുതലുള്ള ഒരാഗ്രഹമാണ് പഠിച്ചു ജോലിയൊക്കെ കിട്ടി ഒരു വീട് വയ്ക്കുമ്പോൾ ഗേറ്റിൽ രണ്ടു സിംഹങ്ങളെ കാവൽക്കാരാക്കണമെന്ന്. നടക്കുന്ന മോഹമാണോ എന്തോ.”
“‘അമ്മ നോക്കിക്കോ, ഞാൻ വലിയ ജോലിയൊക്കെ മേടിച്ച അത് നടത്തും.” ഞാൻ വാശിയോടെ പറഞ്ഞു.
സംസാരത്തിനിടയിൽ അമ്പലം എത്തിയതറിഞ്ഞില്ല. ഗേറ്റ് കടക്കുമ്പോൾ മൂന്നാലു സ്ത്രീകളുടെ അകമ്പടിയോടെ കസവു മുണ്ടും നേര്യതുമൊക്കെ ഉടുത്ത ഐശ്വര്യവതിയെങ്കിലും ഗൗരവക്കാരിയായ ഒരു ‘അമ്മ ഇറങ്ങി വന്നു . ഞങ്ങളുടെ അടുത്തെത്തിയപ്പോൾ അവർ ഒന്ന് സൂക്ഷിച്ചു നോക്കി യിട്ട് അമ്മായിയോട് ചോദിച്ചു.
“ദേവകീ, ഇവർ ആരാണ്.”
“ഞങ്ങളുടെ അടുത്ത വീട്ടിൽ പുതുതായി വാടകക്ക് താമസിക്കാൻ വന്നതാണ്. ഇവളുടെ അച്ഛന് നമ്മുടെ പോസ്റ്റ് ഓഫീസിലേക്ക് പോസ്റ്റ് മാസ്റ്ററായി സ്ഥലംമാറ്റം കിട്ടി ” അമ്മായി ഭവ്യതയോടെ പറഞ്ഞു.
അമർത്തിയൊന്നു മൂളിയിട്ട് എന്നെ ഒന്നുകൂടി നോക്കിക്കൊണ്ട് അവർ നടന്നുപോയി.
എന്തൊരു ഗമ ” ഞാൻ പറഞ്ഞപ്പോൾ അമ്മായി മിണ്ടാതിരിക്ക് എന്ന് പറഞ്ഞ് എന്നെ വിലക്കി.
പിന്നെ പലപ്രാവശ്യം മംഗലത്തമ്മയെ അമ്പലത്തിൽ വച്ച കണ്ടു.
അന്നൊരു അവധിദിവസമാണ് ഭാസ്കരൻ മാമനൊപ്പം ഒരാൾ അച്ഛനെ കാണാൻ വന്നത്.
“ഇത് മംഗലത്തെ കാര്യസ്ഥൻ കൃഷ്ണനാണ്. ഒരു പ്രധാന കാര്യം സംസാരിക്കാനാണ് ഇദ്ദേഹം വന്നിരിക്കുന്നത് .” അമ്മാവൻ അച്ഛനോട് പറഞ്ഞു.
“നമസ്ക്കാരം, ഒരു സന്തോഷകരമായ കാര്യം സംസാരിക്കാനാണ് മംഗലത്തമ്മ എന്നെ അയച്ചിരിക്കുന്നത്. ഇവിടത്തെ കുട്ടിയെ അമ്മക്ക് വളരെ ഇഷ്ട്ടപ്പെട്ടു. സുധീർ മോന് വേണ്ടി വിവാഹം ആലോചിക്കാൻ താല്പര്യമുണ്ട്. തറവാട്ടിലെ കാര്യങ്ങളൊക്കെ ഭാസ്‌ക്കരൻ പറയും. ആലോചിച്ചിട്ട് മുന്നോട്ടു പോകാൻ ഇഷ്ടമുണ്ടെങ്കിൽ നാളെ അറിയിക്കണം. ഞാൻ വന്ന് ജാതകം കൊണ്ടു പോകാം. മോന്റെ ജാതകത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ഇവിടത്തെ കുട്ടിയുടെ ജാതകവുമായി പൊരുത്തപ്പെടുന്നെങ്കിൽ പിന്നെ മറ്റൊന്നും ആലോചിക്കാനില്ല. തറവാട്ടിലെ ജോൽസ്യരാണ് ജാതകപ്പൊരുത്തം നോക്കുന്നത്.അപ്പോൾ ഞാനിറങ്ങുന്നു. “
അച്ഛനും അമ്മയ്ക്കും ഇതിൽപ്പരം സന്തോഷം വരാനുണ്ടോ. പഠിച്ച് ജോലി വാങ്ങി സ്വന്തം കാലിൽ നിന്നിട്ട് ഒരു സാധാര കുടുംബത്തിലേക്കൊരു കല്യാണം എന്ന തന്റെ സ്വപ്നം ഒരു വശത്ത്, സിംഹങ്ങൾ കാവൽ നിൽക്കുന്ന ആ വലിയ തറവാട്ടിലേക്ക് മരുമകളായി കടന്നു ചെല്ലാനുള്ള അവസരം മറുവശത്ത്. എന്ത് തീരുമാനിക്കണമെന്നറിയാതെ ഞാൻ കുഴങ്ങി.
എന്തിനേറെ പറയുന്നു. ജാതകം പൊരുത്തപ്പെട്ടു. ആ സിംഹങ്ങൾ എന്നെ വിവാഹത്തിന് സമ്മതിപ്പിച്ചു. അങ്ങിനെ ഒരു ദിവസം മംഗലത്തു തറവാട്ടിൽ മരുമകളായി ഞാൻ കടന്നു ചെന്നു.
ആദ്യ ദിവസം എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യം മുകളിലത്തെ നിലയിലെ ഞങ്ങളുടെ മുറിയുടെ ബാൽക്കണിയിൽ നിന്നാൽ സിംഹങ്ങളെ നന്നായി കാണാമെന്നുള്ളതായിരുന്നു. പക്ഷെ ആദ്യ ദിവസം മുതൽ എന്തൊക്കൊയോ പൊരുത്തക്കേടുകൾ എനിക്ക് ഫീൽ ചെയ്തു തുടങ്ങി. സ്വതേ ഗൗരവക്കാരാണെന്നു തോന്നിയ സുധിയേട്ടൻ ആദ്യരാത്രിയിൽ ചില കാര്യങ്ങൾ പറഞ്ഞു.
“സുനന്ദേ , ഒരു പ്രധാന കാര്യം പറയാനുണ്ട്. കഴിഞ്ഞ ആഴ്ച ഒരു അപകടത്തിൽ എന്റെ നടുവിന് സാരമായി പരുക്ക് പറ്റി. കുടുംബ വൈദ്യൻ ആറുമാസത്തെ വിശ്രമം പറഞ്ഞിരിക്കുകയാണ്. കമ്പനിയിൽ പോകാതിരിക്കാൻ പറ്റാത്തത് കൊണ്ട് കാറിലും ഓഫീസിലെ സീറ്റിംഗിലും ചില മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ട്. വിവാഹം ഉറപ്പിച്ചതു കൊണ്ടാണ് നിങ്ങളോട് അതൊന്നും പറയാതിരുന്നത്. അതുകൊണ്ട് നമുക്ക് ദാമ്പത്യ ജീവിതം തുടങ്ങാൻ ആറു മാസം കൂടി കാത്തിരിക്കേണ്ടതുണ്ട്. നീ സഹകരിക്കുമല്ലോ. പിന്നെ ഇവിടെ അമ്മ പറയുന്നത് കേട്ട് ജീവിക്കണം. എവിടെയെങ്കിലും പോകണമെങ്കിൽ അമ്മയോട് പറഞ്ഞാൽ മതി. വണ്ടിയിൽ കൊണ്ടുപോകും. നിന്റെ വീട്ടിലാണെങ്കിലും. ശരി, കിടന്നോളൂ.”
ദിവസങ്ങൾ കടന്നുപോകവേ ഒരു ജയിലിൽ കിടക്കുന്ന പ്രതീതിയാണുണ്ടായത്. സുധിയേട്ടൻ രാവിലെ പോയാൽ രാത്രിയിലാണ് വരുന്നത്. എന്നോട് ഭക്ഷണം കഴിച്ച് കിടന്നു കൊള്ളാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അമ്മ തന്നെയാണ് അത്താഴം എടുത്തു കൊടുക്കുന്നത്. കുറച്ചു കഴിഞ്ഞ് മുകളിൽ വന്ന് കട്ടിലിന്റെ മറുവശത്തു കയറിക്കിടന്ന് ഉറങ്ങും. ആകെയൊരു പൊരുത്തക്കേട്. തന്റെ തീരുമാനം തെറ്റിയോ.
ഇന്നലെ, സുധിയേട്ടൻ രാത്രി വന്ന് കുളി കഴിഞ്ഞ് താഴേക്ക് പോയി. അപ്പോഴാണ് കുടിക്കാനുള്ള വെള്ളം എടുത്തു വച്ചില്ലല്ലോയെന്ന് ഓർത്തത്. ഏതായാലും അടുക്കളയിൽ ചെന്ന് വെള്ളമെടുക്കാമെന്നു കരുതി. പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് സുധിയേട്ടന്റെ വാക്കുകൾ എന്റെ കാതുകളിൽ പതിച്ചത്. ഞാൻ കോണിയുടെ മറവിലേക്ക് നിന്ന് അത് ശ്രദ്ധിച്ചു.
“അമ്മേ, ആറു മാസം കഴിയാറായി. ഇനി അവളോട് എന്ത് പറയും. ഞാൻ ദാമ്പത്യ ജീവിതം നയിക്കാൻ പ്രാപ്തിയില്ലാത്ത ഒരാളാണെന്ന് അവൾ അറിഞ്ഞാൽ… അവൾ വഴി മറ്റുള്ളരവരും അറിയില്ലേ. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.” സുധിയേട്ടന്റെ വാക്കുകൾ എന്നെ ഞെട്ടിച്ചു. അപ്പോൾ ഈ വിവാഹത്തിന് കാരണം ഇതായിരുന്നോ.
“എടാ, നീയിങ്ങനെ പേടിച്ചാലോ. മരുന്നുകൾ കുറച്ചുകാലം കൂടി കഴിച്ചാൽ മാറ്റം വരുമെന്ന് വൈദ്യർ പറഞ്ഞിട്ടില്ലേ. പിന്നെ പണമില്ലെങ്കിലും സുന്ദരിയും പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗവുമായ ആ പെണ്ണിനെ ഒത്തു വന്നത് കൊണ്ടല്ലേ കല്യാണം നടത്തിയത്. സാരമില്ല, അവൾ അറിഞ്ഞാലും ഒന്നും വെളിയിൽ വരാതെ ഞാൻ നിയന്ത്രിച്ചു കൊള്ളാം. “
പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല. മുകളിലെത്തി ബാൽക്കണിയിലേക്കിറങ്ങി നിന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു. എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതായല്ലോ. ഇല്ല, നാളെ എല്ലാം ചോദിച്ചിട്ട് ഞാൻ ഇറങ്ങിപ്പോകും. നോക്കൂ സിംഹങ്ങളെ, ഞാൻ വിടപറയട്ടെ. അവരുടെ കണ്ണുകളിലും രോഷം തിളങ്ങുന്നുവോ.
പിറ്റേന്ന് കാലത്ത് , സുധിയേട്ടൻ പോയിക്കഴിഞ്ഞ് ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു.
“ഉം. എന്താ” അവർ ഗൗരവത്തിൽ ചോദിച്ചു.
“ഇന്നലെ രാത്രിയിൽ അമ്മയും സുധിയേട്ടനും സംസാരിച്ചത് ഞാൻ കേട്ടു. എന്തിനമ്മെ ഞങ്ങളെ ഇങ്ങനെ ചതിച്ചത്. പണമില്ലെങ്കിലും എനിക്കും ഉണ്ടായിരുന്നു സ്വപ്നങ്ങൾ. അതെല്ലാം അമ്മയുടെ ഈ ചതി മൂലം നഷ്ടമായില്ലേ. ഞാൻ വീട്ടിലേക്ക് തിരിച്ചു പോകുകയാണ്.”
അവർ എന്നെ തറപ്പിച്ചൊന്നു നോക്കി.
“മറ്റുള്ളവരുടെ സംസാരം ഒളിഞ്ഞു നിന്ന് കേൾക്കുന്ന സ്വഭാവം അത്ര നല്ലതല്ല. നീ കേട്ടതൊക്കെ ശരിയാണ്. നാലു കാശിനു വകയില്ലാത്ത നിന്നെ ഈ തറവാട്ടിലേക്ക് മരുമകളായി കയറ്റിയത് ഞങ്ങൾക്ക് പുണ്യം കിട്ടാനാണെന്നു വിചാരിച്ചോ. പിന്നെ ഒരു കാര്യം, നീ എവിടെയും പോകുന്നില്ല, സുധിയുടെ ഭാര്യയായി ഇവിടെ ജീവിക്കും. അവന്റെ ചികിത്സ കഴിഞ്ഞാൽ കാര്യങ്ങൾ നേരെയാകും. അല്ലാതെ വീട്ടിൽ പോയി എല്ലാം പറയാനാണ് ഭാവമെങ്കിൽ നിന്റെ കുടുംബം പോലും ജീവിച്ചിരിക്കില്ല. അറിയാമല്ലോ മംഗലത്തമ്മയുടെ സ്വാധീനം. അതുകൊണ്ട് കേട്ടതെല്ലാം മറന്ന് പഴയതുപോലെ ഇവിടെ ജീവിക്ക്.”
അവരുടെ മുഖം ഭീതിപ്പെടുത്തുന്നതായിരുന്നു.
രാത്രിയിൽ സുധിയേട്ടനും ഭീക്ഷണി സ്വരത്തിൽ ഇതൊക്കെ തന്നെ പറഞ്ഞു.
രാത്രിയിൽ ഉറങ്ങിയില്ല. ഒരുപാടാലോചിച്ചു. എന്റെ ജീവിതം ഇല്ലാതായാലും കുടുംബത്തിന് ഒന്നും വരാതിരിക്കാൻ എല്ലാം മനസ്സിന്റെ ഒരു കോണിൽ ഒളിപ്പിക്കാൻ തീരുമാനിച്ചു.
വെളുപ്പിന് തന്റെ തീരുമാനം എന്റെ കൂട്ടുകാരെ അറിയിക്കാനാണ് ഇവിടിരിക്കുന്നത്. തങ്ങളെ സ്നേഹിച്ചതുകൊണ്ട് ഒരു പെൺകുട്ടിക്ക് ജീവിതം നഷ്ടപ്പെട്ടുവല്ലോയെന്ന് ഓർത്താവാം മഞ്ഞുത്തുള്ളികൾ കണ്ണീർക്കണങ്ങൾ പോലെ അവയുടെ മിഴികളിൽ നിന്നൊഴുകി.
#എന്റെരചന ബ്ലോഗ് മത്സരം – എന്തായിരിക്കും ആ മനസ്സിൽ


8 Comments
നല്ല കഥ 💕 സങ്കടം തോന്നി
സ്നേഹം…. നന്ദി….. വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
നോവുണർത്തിയ രചന.
എഴുത്ത്👍.
സ്നേഹം…. നന്ദി….. വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
ഒരു പാടു സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടു നടന്ന ഒരു പെൺകുട്ടിയുടെ ജീവിതം തന്നെ ഇല്ലാതായിപ്പോയല്ലോ. നഷ്ടസ്വപ്നങ്ങളേക്കുറിച്ചോർത്തു വിലപിക്കാനല്ലാതെ മറ്റെന്താണ് അവൾക്കു ചെയ്യാനാവുക. പണ്ട് ഇങ്ങനെയുള്ള സംഭവങ്ങൾ നിരവധിയായിരുന്നു
നന്നായി എഴുതി മിനീ❤️🌹👌
👌👍💯
സ്നേഹം…. നന്ദി….. വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
സ്നേഹം…. നന്ദി….. വായനയ്ക്കും പ്രോത്സാഹനത്തിനും സുമാ❤️🙏