ഓഫീസ് മുറിയിലെ കസേരയിലിരുന്ന് സുമിത്ര പത്രം നിവർത്തി. എല്ലാം മനസ്സിൻ്റെ സുഖം കെടുത്തുന്ന വാർത്തകൾ. കാണരുതെന്നും കേൾക്കരുതെന്നും ആഗ്രഹിക്കുന്നതെല്ലാം കൺമുന്നിൽ വന്നു നിരക്കുന്നു.
ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് അവർ തലയുയർത്തി.
”അമ്മാ ലക്ഷ്മിയേച്ചി പാലിൻ്റെ കണക്കു തന്നിട്ടുണ്ട് “
ശാന്തി മേശവലിപ്പിൽ നിന്ന് രണ്ടു പേപ്പറുകളെടുത്ത് കൈയിലേക്കു തന്നു.
“ഇതെല്ലാം അവിടെ വെച്ചാൽപ്പോരേ കുട്ടീ. എൻ്റെ കൈയിൽ തരണോ ?”
അവൾ ചിരിച്ചു.
“ഈ അമ്മ എല്ലാം മറക്കുന്നു. കണക്കുകളെല്ലാം അമ്മയെ ഏല്പിക്കണമെന്നും കംപ്യൂട്ടറുമായി ഒത്തുനോക്കണമെന്നും സ്വാമിജി പറഞ്ഞതല്ലേ “
സുമിത്ര പുഞ്ചിരിയോടെ അവളെ നോക്കി.
”പ്രായമായില്ലേ മോളേ”
“ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും അറച്ചു നിൽക്കും. ഇനിയൊരബദ്ധം വരാതെ സുമിത്ര വേണം നോക്കാൻ.”
സ്വാമിജിയുടെ വാക്കുകൾ അവരുടെ മനസ്സിൽ തെളിഞ്ഞു.
ശാന്തി കംപ്യൂട്ടർ ക്ലാസിൽ ചേർന്ന സമയത്താണ് സുജിത് ആശ്രമത്തിലെത്തിയത്. കണക്കുകൾ നോക്കാനും കംപ്യൂട്ടറിൽ എൻ്റർ ചെയ്യാനുമായി സ്വാമിജിയുടെ പരിചയക്കാരിലൊരാൾ ഏർപ്പാടു ചെയ്തു തന്നതായിരുന്നു. എല്ലാറ്റിലും മിടുക്കനായിരുന്ന അവൻ വേഗം ഇവിടുത്തെ ഒരാളായി മാറി. ഏതു കാര്യവും ചിട്ടയായും വേഗത്തിലും ചെയ്ത് അവൻ സ്വാമിജിയുടെ സ്നേഹം പിടിച്ചുപറ്റി. തനിക്കും അവനെ ഒരു പാടിഷ്ടമായി. സൂരജിൻ്റെ ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും ചുണ്ടിൽ സദാ വിടർന്നു വിലസുന്ന പുഞ്ചിരിയും മനുവിനെ ഓർമ്മിപ്പിച്ചു. അവൻ കണക്കുകളെല്ലാം കൃത്യമായി നോക്കി, അല്ല അങ്ങനെ വിശ്വസിപ്പിച്ചു.
ഒടുവിൽ തങ്ങൾ വിഡ്ഢികളാക്കപ്പെട്ടുവെന്നു മനസ്സിലാക്കിത്തന്നത് ശാന്തിയാണ്.
സൂരജ് വരാഞ്ഞ ഒരു ദിവസം കംപ്യൂട്ടർ തുറന്ന ശാന്തി ഓടി തൻ്റെയടുത്തേക്കാണു വന്നത്.
“അമ്മേ അക്കൗണ്ടുകളിലെല്ലാം വ്യത്യാസം കാണുന്നു. എല്ലാം കൈവിട്ടുപോയെന്നാണു തോന്നുന്നത്. വേഗം സ്വാമിജിയെ വിളിച്ചു പറയൂ”
പിറ്റേന്നു സൂരജു വന്നപ്പോൾ ഒന്നുമറിയാത്തതു പോലെ നടിക്കാൻ കുറച്ചു ബുദ്ധിമുട്ടി.
അഭിനയിക്കാനറിയാഞ്ഞു പരാജയപ്പെട്ടു പോയൊരു ജീവിതം പിന്നിൽ നിന്നു കളിയാക്കിച്ചിരിക്കുന്ന പോലെ.
സൂരജ് നടത്തിയ കൃത്രിമങ്ങളെല്ലാം മനസ്സിലായിട്ടും കേസുകൊടുക്കാൻ സ്വാമിജിയ്ക്കു താൽപര്യമില്ലായിരുന്നു.
“തെറ്റുകൾ മനുഷ്യ സഹജമല്ലേ, ക്ഷമ ദൈവികവും. നമ്മുടെ നോട്ടക്കുറവു തന്നെയാണു കാരണം. ഇനി ശ്രദ്ധിക്കൂ “
ഒരു കൂസലുമില്ലാതെ സൂരജ് നടന്നകന്നപ്പോൾ മനുഷ്യ ബന്ധങ്ങളിലെ വ്യർത്ഥത മുള്ളുകളായി വീണ്ടും കുത്തിനോവിച്ചു.
“അമ്മേ എന്താ ചിന്തിച്ചിരിക്കുന്നത്? പത്രം വായിച്ചു കഴിഞ്ഞോ? “
ശാന്തിയുടെ ചോദ്യമാണ് സുമിത്രയെ ഉണർത്തിയത്.
“നീയിവിടെക്കാണില്ലേ ? ഞാൻ എല്ലായിടത്തും ഒന്നു നടന്നിട്ടു വരട്ടെ. വെറുതെയിരുന്നു കൈയും കാലും വേദനിക്കുന്നു”
സുമിത്ര പതുക്കെ പുറത്തേക്കിറങ്ങാൻ ഭാവിച്ചു.
” വീഴല്ലേ അമ്മേ .മുറ്റത്തൊക്കെ വഴുക്കലുണ്ട്. ഞാൻ സ്റ്റിച്ചിംഗ് സെൻ്ററിലേക്കു പോകുമ്പോൾ മുറി പൂട്ടിയേക്കാം “
ശാന്തി അവരെ പടികളിറങ്ങാൻ സഹായിച്ചു.
മുറ്റത്തിൻ്റെ ഓരം ചേർന്നു നടന്നു. ശാന്തി പറഞ്ഞതു പോലെ നല്ല വഴുക്കലുണ്ട്. വീണുപോയാലോ.
“നിനക്കു ശ്രദ്ധിച്ചു നടന്നു കൂടേ?
അസത്ത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനായിത്തന്നെ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു”
മുറ്റത്തിനരികിൽ കാലൊന്നിടറിയതിന് രാജേട്ടൻ അട്ടഹസിച്ചത് ചെവിയിൽ മുഴങ്ങുന്ന പോലെ.
ഓർമ്മകൾ കുടഞ്ഞു കളയാനെന്നവണ്ണം സുമിത്ര തലയൊന്നു കുലുക്കി.
വയ്യ….. എവിടെയായാലും വേട്ട മൃഗത്തെപ്പോലെ പുറകെ വരുന്ന ഈ ചിന്തകളിൽ നിന്ന് എന്നാണിനി മോചനം? പ്രായം ചെല്ലുന്തോറും എല്ലാം കൂടുതൽ തെളിമയോടെ തലയ്ക്കുള്ളിൽ ഇരമ്പിയാർക്കുന്നു.
ഒരു ദീർഘശ്വാസത്തോടെ സുമിത്ര അകത്തേക്കു കയറി. അടുക്കളയിലേക്കു നടന്നു.
അമ്മിണിയും ലളിതയും പണിത്തിരക്കിലാണ്. ഒരു പാടു വിഭവങ്ങളൊന്നുമില്ലെങ്കിലും എല്ലാവർക്കും ഉച്ചയൂണൊരുക്കേണ്ടേ. സ്വാമിജി എത്താൻ ഒരാഴ്ച കൂടി കഴിയണം. സ്വാമിജിയുണ്ടെങ്കിലും വിഭവങ്ങളിൽ മാറ്റമൊന്നുമുണ്ടാവില്ല. എളിമയുടെയും ലാളിത്യത്തിൻ്റെയും പ്രതീകമാണദ്ദേഹം.
ഈ ആശ്രമത്തിൽ എത്തിപ്പെട്ടില്ലായിരുന്നെങ്കിൽ താനിപ്പോൾ എവിടെയായിരുന്നേനേ?
“അമ്മേ ചായ വേണോ “
ലളിതയുടെ ചോദ്യത്തിൽ സുമിത്രയുടെ ചിന്തകൾ മുറിഞ്ഞു.
“വേണ്ട കുഞ്ഞേ. ഒരു ഗ്ലാസ് ചൂടുവെള്ളം മതി. ഞാനെടുത്തോളാം”
പറഞ്ഞതു കേൾക്കാതെ ലളിത ചൂടുവെള്ളം നിറച്ച ഗ്ലാസ് നീട്ടി.
“ഞാനും സഹായിക്കാം ”
സുമിത്ര ബഞ്ചിലിരുന്നു.
“പണിയെല്ലാം കഴിയാറായി. അമ്മ കുറച്ചു നേരം അവിടെയിരിക്ക് “
അമ്മിണിയുടെ ശാസനകേട്ട് അവർ നിശ്ശബ്ദയായി എല്ലാം നോക്കിയിരുന്നു.
“അമ്മേ”
രാമചന്ദ്രനാണ്. ആശ്രമത്തിലെ കാര്യസ്ഥനാണെന്നു വേണമെങ്കിൽ പറയാം.
“പോസ്റ്റുമാൻ വന്നിരിക്കുന്നു. അമ്മയ്ക്കൊരു കത്തുണ്ട്. രജിസ്റ്റേർഡ് ആണ്. “
“കത്തോ എനിക്കോ ?”
സുമിത്ര പതിയെ എഴുന്നേറ്റു.
ഒപ്പിട്ടു വാങ്ങിയ കത്ത് മറിച്ചു നോക്കി.
“അഞ്ജു… അഞ്ജു മോൾ “
സുമിത്രയുടെ മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി.
കത്തുമായി അവർ മുറിയിലേക്കു പോയി.
”അമ്മേ,
ഒന്നും ചോദിക്കുന്നില്ല. ലച്ചുവിന് അച്ചമ്മയെ കാണണം, ഞങ്ങൾക്കും..
അവൾ ഞങ്ങളേപ്പോലെ ഡോക്ടറാകാൻ പോവുകയാണ്. അമ്മയ്ക്ക് അവളെക്കാണണ്ടേ? മനു ഇപ്പോൾ ആ പഴയ ആളല്ല. കൂടെയുള്ളവരെ കാണാനുള്ള കണ്ണ് എല്ലാവർക്കും എപ്പോഴും കാണില്ലമ്മേ. ചിലർ വിട്ടുപോയിക്കഴിയുമ്പോഴാണ് അവർ തങ്ങൾക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നെന്നു മനസ്സിലാവുന്നത്. അടുത്ത 18-ാം തീയതി ഞങ്ങൾ വരും. അമ്മ ഞങ്ങളോടൊപ്പം വരണം ഈ കത്തെങ്കിലും അമ്മ വായിക്കുമെന്ന വിശ്വാസത്തോടെ
അഞ്ജു”
കത്തുമായി സുമിത്ര കട്ടിലിലേക്കു ചാഞ്ഞു.
“ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ അവഗണിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സമയങ്ങളിൽ
സ്വന്തം ജീവിതം തൻ്റെ കൺമുന്നിൽത്തന്നെ തകർന്നടിയുന്നതു കണ്ടുനിൽക്കേണ്ടി വരുമ്പോൾ ചെറുത്തു നിൽക്കാൻ ഒരടവുപോലും പഠിച്ചു വെയ്ക്കാൻ അമ്മയ്ക്കു കഴിഞ്ഞില്ലല്ലോ.”
സ്നേഹത്തോടെ തൻ്റെ ചുമലിൽ മുഖമമർത്തി അഞ്ജു പറഞ്ഞ വാക്കുകൾ തൻ്റെ ഹൃദയം തുളച്ചുകയറിയതോർത്തപ്പോൾ സുമിത്രയുടെ ശരീരം ഒന്നു വിറച്ചു.
” പഠിക്കാൻ മിടുക്കി. നല്ലൊരു പ്രാസംഗിക, കോളേജിലെ എല്ലാ പ്രവർത്തനങ്ങളിലും മുൻനിര സംഘാടക, കഥകളും കവിതകളുമെഴുതി അനുവാചക പ്രശംസ പിടിച്ചു പറ്റിയൊരെഴുത്തുകാരി. എന്നിട്ടും അമ്മയെങ്ങനെ ഈ വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയി? അമ്മയ്ക്ക് എന്തെങ്കിലും എഴുതിക്കൂടേ ?”
” ഓ…. പിന്നെ ഒരെഴുത്തുകാരി. സമൂഹത്തിൽ ഞങ്ങൾ അപമാനിക്കപ്പെടുന്നതു കാണാൻ മാത്രമുള്ള എഴുത്ത്. എന്തായാലും അച്ഛനതു നിർത്തിച്ചതു നന്നായി. “
അഞ്ജുവിൻ്റെ ചോദ്യം കേട്ടുകൊണ്ടു വന്ന മനുവിൻ്റെ പുച്ഛം കലർന്ന വാക്കുകൾ കേട്ടില്ലെന്നു നടിക്കാനേ കഴിഞ്ഞുള്ളു. അവഹേളനം കൊണ്ടു ഹൃദയം മുറിപ്പെടുത്തുന്നവർക്കുള്ള മറുപടി നിശ്ശബ്ദത തന്നെയാണ്.
രൂപത്തിലും ഭാവത്തിലും അച്ഛൻ്റെ തനിപ്പകർപ്പായ മകൻ. ഇവനു വേണ്ടിയാണല്ലോ എല്ലാം സഹിച്ച് രാജേട്ടൻ്റെ ഭാര്യാപദവിയിൽ തുടർന്നത് എന്നോർത്തപ്പോൾ സുമിത്രയ്ക്കു തന്നോടുതന്നെ വെറുപ്പു തോന്നി.
രാജേട്ടൻ്റെ വഴിവിട്ട ജീവിതത്തേപ്പറ്റി പല കഥകളും ചെവിയിലെത്തിയിട്ടും നിശ്ശബ്ദയായിരുന്നത് മോനു വേണ്ടിയായിരുന്നു. മൗനം കൊണ്ടു മാനം രക്ഷിക്കാൻ കഴിയുമെങ്കിൽ അതല്ലേ നല്ലത്. അവൻ മിടുക്കനായി വളരണം. അച്ഛൻ്റെ വഴിയേ പോകരുത്. ഒരു കാരണവശാലും അവൻ്റെ മനസ്സു വേദനിക്കരുത് അതെല്ലാം മാത്രമായിരുന്നു മനസ്സിൽ. എല്ലാ സങ്കടങ്ങളും അസംതൃപ്തികളും ഉള്ളിലൊതുക്കി ജീവിച്ചിട്ടും ഒടുവിൽ..
മനു മിടുക്കനായി പഠിച്ചു. എല്ലാവരും ഇഷ്ടപ്പെടുന്നൊരു ഡോക്ടറായി. പക്ഷേ അച്ഛൻ്റെ ജീൻ അവനെ വിട്ടുപോയില്ല. അമ്മ അവനു വിലയില്ലാത്തവളായത് എന്നുമുതലാണ്?സുമിത്രയ്ക്ക് ഓർമ്മ വന്നില്ല.
ഈ ലോകത്തിലെ ഏറ്റവും വലിയ വേദന എന്നു പറയുന്നത് ഒറ്റപ്പെടലാണ്. എല്ലാവരുമുണ്ടായിട്ടും ഉള്ളിൻ്റെയുള്ളിൽ ആരുമില്ലെന്ന തോന്നൽ നൽകുന്ന നീറ്റൽ അനുഭവിച്ചറിഞ്ഞവളല്ലേ താൻ.
പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. വീശിയടിക്കുന്ന കാറ്റിൽ മരച്ചില്ലകൾ കൂട്ടിമുട്ടുന്ന ശബ്ദം. ഈ സമയത്തും വിയർക്കുന്നതു പോലെ സുമിത്രയ്ക്കു തോന്നി. ഉള്ളിലെ ചൂട് എങ്ങനെ തണുപ്പിക്കും?
അവരുടെ ഓർമ്മകൾ വീണ്ടും പിന്നിലേക്കു പോയി.
എല്ലാ അവഗണനകൾക്കിടയിലും പിടിച്ചു നിന്നു. മനുവിൻ്റെ വിവാഹം കഴിഞ്ഞപ്പോൾ എല്ലാം മറന്നു സന്തോഷിച്ചു. ഒരു മകളെക്കിട്ടിയല്ലോ.
അവൻ്റെ കൂടെപ്പഠിച്ച കുട്ടിയായിരുന്നു മരുമകൾ അഞ്ജു. അവൾ എല്ലാം തികഞ്ഞൊരു മകൾ തന്നെയായിരുന്നു.
ഒരുപക്ഷേ മകളേക്കാളും പ്രിയപ്പെട്ടവൾ.
“അമ്മയുടെ കൈകളും കാലുകളും മനസ്സും ചങ്ങലയ്ക്കുള്ളിലാണ്. പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രയാവാൻ എന്തിനാ മടിക്കുന്നത്?”
തളർന്നു പോയ മനസ്സ് അവളുടെ സ്നേഹത്താൽ വീണ്ടും ഉണർവ്വു നേടി. മോഹങ്ങൾ തളിരിട്ടു . പിന്നെപ്പിന്നെ എന്തൊക്കെയോ കുത്തിക്കുറിച്ചു തുടങ്ങി.
അതിനിടയിൽ ലച്ചുമോൾ വന്നു. അവളുടെ കളിയും ചിരിയും നിറഞ്ഞ ദിവസങ്ങൾ ഓടിപ്പൊയ്ക്കൊണ്ടേയിരുന്നു.
യു.കെയിലേക്കു പോകാനുള്ള മനുവിൻ്റെ തീരുമാനം ഞെട്ടലോടെയാണു കേട്ടത്. പോകുന്നതിനുമുമ്പ് അഞ്ജു പറഞ്ഞ വാക്കുകൾ സുമിത്രയുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങുന്ന പോലെ തോന്നി.
“അമ്മേ സ്വന്തം അസ്തിത്വം ഇനിയൊരിക്കലും കളയാനിടവരുത്തരുത്. താനാരുടേയും അടിമയല്ലെന്ന ബോധം സ്വയം തോന്നേണ്ടതാണ്. ബന്ധങ്ങൾ ബന്ധനങ്ങളാവരുത്. ആരെന്തു പറഞ്ഞാലും എഴുത്തു നിർത്തരുത്. എൻ്റെ സുഹൃത്ത് നവീൻ അമ്മയുടെ കഥകൾ പബ്ലിഷ് ചെയ്യാമെന്നേറ്റിട്ടുണ്ട്. പിന്നോട്ടു പോവില്ലെന്നെനിക്കു വാക്കു തരില്ലേ?”
സമയം കിട്ടിയപ്പോഴൊക്കെ അഞ്ജു വിളിച്ചു. മുങ്ങിത്താഴാൻ പോയ ജീവിതത്തിൽ ദൈവം തന്ന കച്ചിത്തുരുമ്പായിരുന്നു അവൾ. അവളേയായിരുന്നു താൻ പ്രസവിക്കേണ്ടിയിരുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
പത്തു കഥകൾ ഒരു കഥാ സമാഹാരമായി അച്ചടിച്ചു. ആദ്യത്തെ നൂറു കോപ്പികളുമായി നവീൻ വീട്ടിൽ വന്ന ദിവസം ഇന്നലത്തെപ്പോലെ സുമിത്രയുടെ ഓർമ്മയിൽ കത്തി നിന്നു. പിന്നെ ആ തീയിൽ പൊള്ളിക്കരിഞ്ഞില്ലാതായ ജീവിതവും ബന്ധങ്ങളും നോവായി പടർന്നു.
പതിവില്ലാതെ രാജേട്ടൻ അന്നു നേരത്തെ തന്നെ എത്തി. പിന്നെ എന്തൊക്കെയാണവിടെ നടന്നത്?
ആളിക്കത്തുന്ന പുസ്തകങ്ങൾക്കു മുന്നിലൂടെ സുമിത്ര ഇറങ്ങി നടന്നു. ലക്ഷ്യമില്ലാത്തൊരു യാത്ര…. മനസ്സിലെ അന്ധകാരത്തിൽ ചുറ്റുമുള്ള ഇരുട്ട് അവരെ പേടിപ്പെടുത്തിയതേയില്ല.
എങ്ങോട്ടെന്നറിയാതെ നീങ്ങിയ കാലുകൾ കൊണ്ടെത്തിച്ചത് ഈ ആശ്രമവാതിൽക്കലാണ്.
നീറിപ്പുകയുന്ന മനസ്സിനു കുളിരായി സ്വാമിജിയുടെ വാക്കുകൾ മനസ്സിലേക്കൊഴുകിയെത്തി.
“ചേർന്നുനിൽക്കേണ്ടവരൊക്കെ ഒറ്റപ്പെടുത്താൻ നോക്കുമ്പോൾ മറുവശത്ത് നമ്മെ ചേർത്തു നിർത്താൻ ദൈവം ചിലരെ നിയോഗിക്കും. സുമിത്ര അങ്ങനെ കരുതിയാൽ മതി.
കാലം എല്ലാം മറവിയിലേക്കാഴ്ത്തും. ഭൂതകാലത്തിലല്ല ജീവിക്കേണ്ടത്. ഇന്നിനേക്കുറിച്ചു ചിന്തിക്കൂ. സുമിത്രയുടെ സഹായം ആവശ്യമുള്ള ഒരു പാടു പേർ ഇവിടെയുണ്ട്. അവരോടൊപ്പം അവരിലൊരാളായി കഴിയൂ. ആശ്വാസവും സമാധാനവും താനേ വരും”
വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. പത്തോ പന്ത്രണ്ടോ അതോ പതിനഞ്ചോ ? ഇതിനിടയിൽ ആരെയും അന്വേഷിച്ചില്ല, ആരേയും കാണാൻ അനുവദിച്ചുമില്ല. കത്തുകളൊന്നും വായിച്ചില്ല. ബന്ധനങ്ങളായി മാറിയ എല്ലാ ബന്ധങ്ങളും മന:പൂർവ്വം മറന്നു.
മനുഷ്യ ബന്ധങ്ങൾ സ്നേഹത്തിൻ്റെ വിജാഗിരിയിലാണു തിരിയുന്നതെന്നു സുമിത്രയ്ക്കു തോന്നി. കുടുംബ ബന്ധങ്ങളെ ബലവത്തായി നിർത്തുന്നത് പരസ്പര വിശ്വാസവും. ഇവ രണ്ടുമില്ലെങ്കിൽ മഹാദുരന്തമാണു സംഭവിക്കുക,തൻ്റെ ജീവിതത്തിലെപ്പോലെ.
ബന്ധങ്ങളുടെ ഇഴയടുപ്പം ഈ വിജാഗിരികളുടെ ശക്തിയിലാണ്. സ്നേഹവിശ്വാസങ്ങളാകുന്ന വിജാഗിരികൾ കൊണ്ട് സ്വന്തം ജീവിതത്തെ പൊൻ മൂല്യമുള്ളതാക്കാൻ സാധിക്കുന്നവരാണ് ഭാഗ്യവാന്മാർ. അഞ്ജൂ നിനക്കതു സാധിച്ചു എന്നു ഞാൻ വിശ്വസിക്കട്ടെ.
ഈ അമ്മയുടെ ജീവിതത്തിൻ്റെ വിജാഗിരികളെല്ലാം തുരുമ്പിച്ചു പോയിരിക്കുന്നു മോളേ. എത്ര എണ്ണയിട്ടാലും ഇനിയൊരു വീണ്ടെടുക്കൽ അസാദ്ധ്യമാണെന്നേ പറയാനാവൂ. തിരിച്ചു പോകുന്നതു വീണ്ടും അന്ധകാരത്തിലേക്കാവുമോ എന്നാണു ഭയക്കുന്നത്. കാരണം വന്ന വഴികളിലെല്ലാം ഇരുട്ടു പരന്നു കഴിഞ്ഞു.
അവർ വരട്ടെ. മക്കളെ കാണണം. കർമ്മബന്ധങ്ങൾ ബാക്കി വെയ്ക്കണ്ട. ഇനിയെത്ര കാലമെന്നാരു കണ്ടു.
“അമ്മേ “
ശാന്തി വിളിക്കുന്നുണ്ട്.
“അമ്മേ ഊണുകഴിക്കണ്ടേ?”
കത്ത് മേശപ്പുറത്തേക്കിട്ട് ഓർമ്മകളെ നിസ്സംഗതയുടെ പുതപ്പിനടിയിൽ ഒളിപ്പിച്ച് സുമിത്ര എഴുന്നേറ്റു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


20 Comments
സുമ ❤️❤️❤️
സ്നേഹം ജലജ❤️
നല്ല ഒഴുക്കോടെ വായിച്ചു.. നന്നായി എഴുതി.❤️❤️
Thank u dear 😘
ബന്ധനം പറിച്ചു കളയാൻ പറ്റാത്തത് കൊണ്ട് ഇരുളിൽ ആയിപ്പോയ എത്ര ജീവിതങ്ങൾ ഉണ്ടല്ലേ
അതേ
ഇന്നും അങ്ങനെയുള്ളവരുണ്ടെന്നത് പലപ്പോഴും വിശ്വസിക്കാൻ പറ്റാറില്ല
സന്തോഷം നന്ദി വിമീ❤️❤️
കണ്ണുകൾ നിറഞ്ഞു പോകുന്നു…. നോവലാണെന്നു തോന്നിയില്ല സ്‌ക്രീനിൽ തെളിയുന്ന പോലെ കൺഗ്രാട്സ്.. 💕
Thank u dear 😘
നന്നായി എഴുതി. ചിലയിടങ്ങളിൽ പ്രയോഗിച്ച Comparisons Super 👍👍
തല്ല കഥ 💕 👍
Thank u dear ❤️
ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടു ജീവിക്കുന്നവരിൽ കൂടുതലും സ്ത്രീകൾ തന്നെയാണ്.. ജീവിതം മക്കളെ ഓർത്തു ജീവിക്കാതെ ജീവിച്ചു തീർക്കും അവർ.. ഒടുവിൽ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും..
വളരെ മനോഹരമായ നല്ല ഒഴുക്കോടെയുള്ള എഴുത്ത്. 👍👍
Thank u dear ❤️❤️
എത്ര മനോഹരമായ കഥ. സൂപ്പർ 🥰🥰❤️❤️
Thank u dear Sindhu❤️
മനോഹരമായ എഴുത്ത്. നല്ല കഥ 🥰🥰🥰❤️
❤️❤️
നന്നായി എഴുതി. എത്ര വൈകിയാലും ബന്ധനങ്ങൾ പൊട്ടിച്ചെറിയേണ്ടത് പൊട്ടിച്ച് എറിയുക തന്നെ വേണം.
ഒത്തിരി ഇഷ്ട്ടം ആയി 👌💗🥰
Thank u dear ❤️❤️