ആകാശം മങ്ങി തുടങ്ങി നിഴലുകൾ ഇരുട്ടിലൊളിക്കുന്നു. വേദനയുടെ നിഴൽപ്പാടുകൾ അരുവി കണക്കെ മനസ്സിലേക്കൊഴുകി വരുന്നു. ഏകാന്തതയുടെ മൂടുപടത്തിൽ അഖിൽ തന്റെ സ്വപ്നങ്ങളെ തഴുകിക്കൊണ്ട് മട്ടുപ്പാവിൽ നിന്ന് അകലേക്ക് ദൃഷ്ടി പായിച്ചു. തന്റെ മനസ്സിലെ മയിൽപേടയായിരുന്നു അരുണ.
കഴിഞ്ഞുപോയ സംഭവങ്ങളെ മനസ്സിൽ താലോലിച്ചുകൊണ്ട് അവൻ വിദൂരതയിലേയ്ക്ക് നോക്കി നിന്നു. വീടിനോട് ചേർന്ന് കിഴക്കേ അതിരിൽ രണ്ടു റംബുട്ടാൻ മരങ്ങൾ കായ്ച്ചു നിൽക്കുന്നുണ്ട്. രണ്ടിലും നിറയെ പഴങ്ങൾ ഉണ്ട് .
വീട്ടിൽ നിന്നും നോക്കിയാൽ റെയിൽവേ സ്റ്റേഷനും മലയും കാണാം. അപ്പുറത്തെ മലയുടെ മുകളിൽ കണ്ണിന്നാനന്ദം പകർന്നു കണ്ണാന്താളി പൂത്തു നിൽക്കുന്നു. റയിൽപ്പാളത്തിലൂടെ അലയടിച്ചു വരുന്ന തീവണ്ടി കിതപ്പോടെ സ്റ്റേഷനിൽ വന്നു നിന്നു. ആളുകൾ തിരക്കു പിടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
അഖിൽ മെല്ലെ എഴുന്നേറ്റു റൂമിലേക്കു നടന്നു. അവൻ ജനലഴികളിൽ പിടിച്ചു ചിന്താതീതനായി പുറത്തേക്ക് നോക്കി നിന്നു. തൊട്ടപ്പുറത്തെ വീട്ടിലെ വേലക്കാരി പെണ്ണ് പൂന്തോട്ടം നനച്ചു കൊണ്ടു നിൽക്കുന്നു. അവൾക്ക് തന്റെ അരുണയുമായി നല്ല സാമ്യമുണ്ട്. തന്റെ എല്ലാമെല്ലാമായിരുന്ന അരുണയുടെ ഓർമ്മകൾ ഒരു മുറിപ്പാടുപോലെ അയാളുടെ ഹൃദയത്തിലേക്കൊഴുകിയെത്തി. ആ കോളേജ് ജീവിതവും അരുണ യുമായുള്ള അടുപ്പവും അതിനോടനുബന്ധിച്ചുള്ള മധുരാനുഭൂതികളും അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
പിന്നെ ഒട്ടും താമസിച്ചില്ല ധൃതിയിൽ ഡ്രസ്സ് മാറ്റി വാതിൽ പൂട്ടി പുറത്തിറങ്ങി.
അയാൾ ഗേറ്റ് കടന്നു മുന്നോട്ടു നടന്നു. ചെമ്മണ്ണു നിറഞ്ഞ വെട്ടുവഴിയിലെത്തി. പുഴ ഒരു ഉണങ്ങി വരണ്ടു കിടക്കുകയാണ്. തീയലകൾ പൊട്ടിവിടരുന്ന മണൽപ്പരപ്പിനോട് മാപ്പു ചോദിച്ചുകൊണ്ട് ഒരു നീർച്ചാൽ അരികിലൂടെ ഒഴുകുന്നു.
അഖിൽ ഓർത്തു. ഒരിക്കൽ മാത്രം ഇതിലെ വന്നിട്ടുണ്ട്. വഴി കൃത്യമായി അറിയുന്നില്ല. ആരോടാണ് ചോദിക്കുക. ഒരു നിമിഷം അയാൾ അവിടെ തന്നെ നിന്നു.
അപ്പോൾ വഴിയുടെ അങ്ങേ തലയ്ക്കൽ നിന്നും കയ്യിൽ കൊയ്ത്തരിവാളുമായി കൊയ്ത്തുകാർ വരുന്നത് കണ്ടു. അയാൾ കുറച്ചുനേരം അവിടെ നിന്നു. അവർ അടുത്തെത്തിയപ്പോൾ ചോദിച്ചു.
“ഇരവിപുരം തറവാട്ടിലേയ്ക്കുള്ള വഴി ഏതാണ്?”
അല്പസമയം കഴിഞ്ഞപ്പോൾ അതിലെ വയസ്സു കൂടിയ ഒരാൾ പറഞ്ഞു.
“ആ തറവാടൊക്കെ ക്ഷയിച്ചു പോയല്ലോ?”
അഖിൽ അയാളെ ആപാദചൂഡo ഒന്നുനോക്കി ഒരു മന്ദസ്മിതത്തോടെ ചോദിച്ചു. “ആ വീട്ടിലേക്ക് ഇവിടെ നിന്ന് എത്ര ദൂരം പോകണം.”
വെറ്റിലക്കറ പിടിച്ച പല്ലുകൾ പുറത്തേക്കു കാണിച്ചു മദ്ധ്യവയസ്ക്കൻ ചോദിച്ചു. “നിങ്ങൾ ആരാണ്? എവിടെനിന്നു വരുന്നു.”
അഖിൽ പറഞ്ഞു. “ഞാൻ കുറച്ചകലയിൽ നിന്നാണ് വരുന്നത്. മുൻപ് ഇതുവഴി വന്നിട്ടുണ്ട്. കാലം കുറെയായി. ഇപ്പോൾ ഓർമ്മയില്ല. ആ വീട്ടിലെ കുട്ടി എന്റെ സുഹൃത്താണ്, അവരെ ഒന്ന് കാണാനായി വന്നതാണ്.”
അയാൾ വഴി പറഞ്ഞുകൊടുത്തു. “ഇതിലെ പോയാൽ ചെറിയൊരു കുന്നിൻ ചെരിവുണ്ട്. നിറയെ കണ്ണാന്താളി പൂത്തു നിൽക്കുന്ന കുന്നിൻ പ്രദേശം. അതിന്റെ ചുവടെയുള്ള ചെമ്മൺ പാതയിൽ കൂടി രണ്ടടി നടന്നാൽ മതി. ഇന്ന് തറവാട് എന്നൊന്നും പറയാൻ പറ്റില്ല. അതെല്ലാം പോയിപോയില്ലേ? ഇന്നവിടെ ഒരുകൂരചാളയാണ് എന്ന് ഒക്കെ കേട്ടു.”
അയാൾ സംസാരം തുടർന്നുകൊണ്ടേയിരുന്നു.
“പണ്ട് ആ തറവാട്ടുകാർ വലിയ ജന്മികളായിരുന്നു. ഈ ചുറ്റുപുറത്തുള്ള സ്ഥലമെല്ലാം അവരുടെ വകയായിരുന്നു. അതൊക്കെ പറഞ്ഞിട്ടെന്താകാര്യം. അവിടുത്തെ കാരണവരായ രാമ മേനോനും ഭവാനിയമ്മക്കും കൂടി രണ്ടു മക്കളായിരുന്നു. ഒരാണും ഒരു പെണ്ണും. പെൺകുട്ടി നല്ല തങ്കം പോലുള്ള കൊച്ചായിരുന്നു. സൽസ്വഭാവി. എന്നാൽ ആൺകുട്ടിയോ ഒരു ദുർന്നടപ്പുകാരനും തെമ്മാടിയും ആയിരുന്നു. ശീട്ടു കളിച്ചും കള്ള് കുടിച്ചും, അനാശാസ്യ പ്രവർത്തനങ്ങളും മൂലം കടം കയറി പിടിച്ചു നിൽക്കാൻ കഴിയാതെ ആയി. ശങ്കര മേനോന്റെ മരണശേഷം ആ വീടാകെ നശിച്ചു.
കടക്കാർ വന്ന് ബഹളം കൂട്ടാനും ഭീഷണി മുഴക്കാനും തുടങ്ങിയപ്പോൾ ചെക്കൻ ഗത്യന്തരമില്ലാതെ ഒരു മുഴം കയറിൽ ആ ജീവിതം അവസാനിച്ചു. ഉള്ളതെല്ലാം വിറ്റുപെറുക്കി കടങ്ങളെല്ലാം വീട്ടിയത് ആ പെൺകൊച്ചായിരുന്നു. പിന്നീടുള്ള വിവരമൊന്നും അറിയില്ല. ആ അമ്മയും മോളും അനാഥരായി. ഓരോ വിധിയെ!” അയാൾ പറഞ്ഞു തീർത്തു.
കൊയ്ത്തുകാർ കൊയ്യാനായി പാടത്തു അണിനിരന്നു.
ആ കുന്നിൻ ചെരുവിൽ കണ്ണാന്താളി പൂക്കളെ താലോലിച്ചുകൊണ്ട് സുന്ദരിയായ ഒരു യുവതി നിൽക്കുന്നു. ആ പൂക്കളുടെ മനോഹാരിത അവനെ ഏറെ ആകർഷിച്ചു.
അവൻ മെല്ലെ അവക്കരികിലേയ്ക്ക് ചെന്നു. സ്വയം മറന്നു നിൽക്കുന്ന അവളെ ചിന്തയിൽ നിന്നും ഉണർത്താനായി അയാൾ ഒന്നു മുരടനനക്കി. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. അപരിചിതനായ ആളെ കണ്ട് അവൾ ഒന്നു ഞെട്ടിയെങ്കിലും പെട്ടെന്നു തന്നെ സമനില വീണ്ടെടുത്തു.
അയാൾ അവളോട് ചോദിച്ചു, ” ഇരവിപുരം തറവാട് എവിടെയാ?”
ഒരു നിമിഷം ആലോചിച്ച് അവൾ ചോദിച്ചു. “അരുണേച്ചിയുടെ വീടാണോ? നിങ്ങൾ ആരാ എവിടുന്നു വരുന്നു.”
ഒറ്റശ്വാസത്തിൽ അവൾ നൂറു കൂട്ടം കാര്യങ്ങൾ ചോദിച്ചു.
“വരൂ ഞാൻ കാണിച്ചു തരാം.”
അയാൾ അവളുടെ പുറകെ പോയി. ശിഖ മുൻപിലും അയാൾ പുറകിലുമായിരുന്നു.
യാത്രയിലുടനീളം അവർ ഒന്നും സംസാരിച്ചില്ല. അവളുടെ മനസ്സിന്റെ ആഴങ്ങളിൽ ചിന്തകൾ പൊട്ടി മുളച്ചു. എവിടുന്നെന്നോ ആരാണെന്നോ ഒന്നും അറിയില്ല. അവൾ പടിവരെ ആക്കി ആ വീട് ചുണ്ടി കാണിച്ചു. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
കോളേജിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട്. അന്ന് വലിയൊരു നാലുകെട്ടായിരുന്നു. അന്ന് ചുറ്റും മരങ്ങളായിരുന്നു. മരങ്ങളുടെ നിഴൽ ഒരു പരവതാനിപോലെ മുറ്റത്തും തൊടിയിലും ചിതറി കിടക്കുന്നു. മുറ്റം നിറയെ വൈക്കോൽകൂനകളും തൊഴുത്തിൽ നിറയെ പശുക്കളും. എന്താകർഷകമായിരുന്നു അന്നിവിടം. ഇപ്പോൾ ഈ പരിസരം. എന്തു സംഭവിച്ചിരിക്കും. അയാൾക്കൊന്നും മനസ്സിലാകുന്നില്ല.
അയാൾ ആ കുട്ടി ചൂണ്ടി കാണിച്ച വഴിയിലൂടെ കയറിച്ചെന്നു. നിലം പൊത്തിക്കിടക്കുന്ന പടിപ്പുര. ഇല്ലിമുള്ളുകൊണ്ട് കെട്ടി വച്ചിരിക്കുന്ന പടി. ആകെ ആ വീടിന്റെ ശോചനീയാവസ്ഥ വിളിച്ചറിയിക്കുന്ന അന്തരീക്ഷം.
അഖിലിന് അത്ഭുതവും അതേ സമയം കുറ്റബോധവും തോന്നി. താൻ ഒരിക്കൽ പോലും അവളെ കുറിച്ച് ഓർത്തില്ല. ആരോടൊക്കെയോ ഉള്ള വാശി തീർക്കുകയായിരുന്നു. പിന്നെ പണം സമ്പാദിക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് പശ്ചാത്താപം തോന്നി.
വർഷങ്ങൾക്ക് പിന്നിലേയ്ക്ക് ആ മനസ്സ് പാഞ്ഞു. തന്റെ കോളേജ് ജീവിതവും തന്റെ സഹപാഠിയായിരുന്ന അരുണ എന്ന സുന്ദരിയായ പെൺകുട്ടിയും. വാർമഴവില്ലുപോലെ സൗന്ദര്യം വാർന്നൊഴുകുന്ന അവളിലേക്ക് തന്റെ മനസ്സ് ചേക്കേറിയതും ഇന്നലെ എന്നപോലെ തോന്നുന്നു. പ്രഭുകുടുംബത്തിലെ അംഗമായ അവളും നീച ജാതിക്കാരനായ താനും ഒരിക്കലും വിവാഹമെന്ന ബന്ധത്തിൽ കലാശി ക്കില്ലെന്നറിഞ്ഞിട്ടും അവർ പരസ്പരം അനുരാഗബദ്ധരായി. നാളേറെ ചെന്നപ്പോൾ അവളുടെ വീട്ടിൽ ഈ പ്രേമബദ്ധം അറിയുകയും വലിയ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കുകയും ചെയ്തു. താഴ്ന്ന ജാതിക്കാരനായ തന്നെ അവർ ഗുണ്ടകളെ വിട്ട് തല്ലിക്കയും കൈകാലുകൾ ബന്ധിച്ചു പുഴയിലേക്ക് എറിയുകയും ചെയ്തു.
മൂന്നു ദിവസം പുഴയിലെ മരംകോച്ചുന്ന തണുപ്പിൽ ബോധമറ്റു കിടക്കുന്ന തന്നെ ആരോ കരക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി വിട്ട അഖിൽ അന്നുതന്നെ ബോംബെയിലേയ്ക്ക് വണ്ടി കയറി. ഒരു ജോലിക്കു വേണ്ടി പലയിടങ്ങളിലും കയറിയിറങ്ങി. അവസാനം താൻ വിചാരിച്ചതിലും എത്രയോ ഉയരത്തിൽ അവന് ജോലി കിട്ടി. ഇപ്പോൾ വർഷം പതിനഞ്ച് കഴിഞ്ഞു.
ഈ കാലത്തിന്നിടയിൽ ഒരിക്കൽ പോലും നാട്ടിൽ പോയില്ല. അച്ഛന്റേയും അമ്മയുടേയും മരണ വിവരം കൂടി അറിഞ്ഞപ്പോൾ പിന്നെ പോകാനേ തോന്നിയില്ല.
അരുണയെ പറ്റി ഒരിക്കൽ പോലും ഓർത്തില്ല. ഇപ്പോൾ അവൾ വിവാഹിതയും കുഞ്ഞുങ്ങളുമായി കഴിയുകയായിരിക്കുമോ?
ഓരോന്നോർത്തു അയാൾ വീട്ടുവളപ്പിലേക്ക് കാലെടുത്തു വെച്ചു. വിശാലമായ പറമ്പിൽ മാവും, പ്ലാവും, പടുമരങ്ങളും പന്തലിച്ചു നിൽക്കുന്നു. അതിരുകളിൽ നിറയെ മുളങ്കൂട്ടങ്ങൾ. വൃക്ഷക്കൂട്ടങ്ങളിലിടയിലൂടെ ഓലമേഞ്ഞ ഒരു വീടും ചെത്തി തേയ്ക്കാത്ത മൺചുമരും, അഞ്ചു സെന്ററിൽ വളച്ചു കെട്ടിയ ഒരു വേലിയും കാണാം. അതാണ് അരുണയുടെ വീട്.
ഒരു കാലത്ത് പ്രതാപത്തിന്റെ ഉച്ചാവസ്ഥയിൽ നിന്നിരുന്ന കുടുംബം.
ഇങ്ങിനേയും ഒരു വിധിയോ? അയാളുടെ കാലുകൾക്ക് വേഗത കുറഞ്ഞു. കരിയിലകൾ വീണു കിടക്കുന്ന വഴിയിലൂടെ അയാൾ ആ വീട്ടിന്റെ മുറ്റത്തേയ്ക്ക് നടന്നു. കാൽ ചുവട്ടിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം നിശബ്ദതയെ ഭേദിച്ചു.
തനിക്ക് കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറുന്നപോൽ തോന്നി.
ഉമ്മറക്കോലായിലേയ്ക്ക് കയറിയ അയാൾ വിളിച്ചു ചോദിച്ചു. “ഇവിടെ ആരുമില്ലേ?”
മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ കുറച്ച് കൂടി ഉച്ചത്തിൽ അയാൾ വിളിച്ചു.
അല്പ നിമിഷത്തിനുശേഷം എല്ലുകൾ പുറത്തേക്കുന്തി ശോഷിച്ച് വെള്ളികമ്പികൾ പോലുള്ള ശിരസ്സുമായ ഒരു കിഴവി വാതിൽ മറയിൽ വന്നു നിന്ന് തല അല്പം പുറത്തേക്ക് നീട്ടി ചോദിച്ചു.
“ആരാ? എന്തു വേണം?”
ആ രൂപം കണ്ട് അയാളിൽ സഹതാപം പൊട്ടി മുളച്ചു. അരുണ യുടെ അമ്മ ആയിരിക്കുമോ? അയാൾ തന്നത്താൻ ചോദിച്ചു. അയാളുടെ ചുണ്ടുകൾ വരണ്ടു. ശബ്ദം പുറത്തു വരുന്നില്ല.
“അരുണയുടെ വീടാണോ അവർ ഇവിടെ ഉണ്ടോ? എനിക്ക് ഒന്നു കാണണമായിരുന്നു. ഉണ്ടെങ്കിൽ ഒന്നു വിളിക്കാമോ?” പതറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു.
ആ സ്ത്രീ അല്പം മാറിനിന്ന് മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടച്ചു. വർഷങ്ങൾക്കു മുമ്പുള്ള ആ സംഭവം അവരുടെ ഓർമ്മയിൽ മിന്നി മറഞ്ഞു. അവർ നിശബ്ദമായി തേങ്ങി കൊണ്ടിരുന്നു. പൊട്ടി പിളരുന്ന വേദനയോടെ ആ സ്ത്രീ അവനു നേരെ കൈകൂപ്പി.
നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. അഖിലിന്റെ ക്ഷമ നശിച്ചു. പരവേശം കൊണ്ട് ദേഹമാകെ പുളയുന്നു. വിയർപ്പു തുള്ളികൾ ഇറ്റിറ്റു വീഴുന്നു.
ആ സ്ത്രീയുടെ ചുണ്ടിൽ നിന്നും ഒരു നനുത്ത ശബ്ദം അടർന്നു വീണു. അവൾക്ക് നടന്നു വരാൻ കഴിയില്ല. അവൾ വശം തളർന്നു കിടപ്പിലാണ്. അകത്തേക്ക് ചൂണ്ടികൊണ്ട് അവർ പറഞ്ഞു.
അയാൾക്കൊന്നും മനസ്സിലായില്ല. അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കൊരു ഓട്ടമായിരുന്നു.
അവിടെ കണ്ട രൂപത്തെ കണ്ട അയാൾ ഞെട്ടി വിറച്ചു.
ചാണകം മെഴുകിയ തറയിൽ അങ്ങിങ്ങു കീറിയ പായയിൽ എല്ലും തോലുമായി ഉണങ്ങിക്കരിഞ്ഞ രൂപത്തെ കണ്ടയാൾ പൊട്ടി കരഞ്ഞു. അയാൾക്ക് വിശ്വസിക്കാനായില്ല.
ഇത് അവൾ തന്നെയോ? ആ മിഴികൾ ഒരു പുഴപോൽ ഒഴുകി.
മുറിയിൽ നിന്നും വമിക്കുന്ന ദുർഗ്ഗന്ധം അയാളുടെ മൂക്കിലൂടെ തുളച്ചു കയറി.
അയാൾ മെല്ലെ വിളിച്ചു, “അരുണേ…”
അയാളുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ മിഴിനീർ അവളുടെ കവിളിൽ പതിച്ചു. ആ മിഴികൾ മെല്ലെ ഉയർത്തി. പ്രയാസപ്പെട്ടു തുറന്ന ആ കണ്ണുകളിൽ നീർമുത്തുകൾ ഒഴുകി. ഒന്ന് സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാതെ ചലനശേഷി നഷ്ടപ്പെട്ട അരുണ….
അവൾ ഒരു മരപ്പാവ കണക്കെ ആ നാല് ചുമരുകൾക്കിടയിൽ കിടക്കുന്നു. അയാളോട് ഒന്നു മിണ്ടുവാൻ പോലും കഴിയുമായിരുന്നില്ല. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുകയാണവൾ.
ആ ദീനമായ കാഴ്ച അധികനേരം നോക്കി നില്ക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
ഈ ഒരു രംഗത്തിനു സാക്ഷിയാകേണ്ടി വന്ന അയാളുടെ മനസ്സിലേക്ക് വേറൊരു കൂരമ്പുകൂടി തുളച്ചു കയറി. വൃദ്ധയായ ഒരു മാതാവിന്റെ പരിതാപകരമായ വേദനയും അതിൽ നിന്നും ഉടലെടുത്ത നിസ്സഹായ അവസ്ഥയും.
ആ വേദനാജനകമായ അന്തരീക്ഷം കണ്ടു നിൽക്കാനാകാതെ കൊച്ചു കുഞ്ഞിനെ പോൽ വിതുമ്പികരഞ്ഞു കൊണ്ടായാൾ വേച്ചു വേച്ചു പുറത്തേക്കു നടന്നു. അയാൾ അവരോട് പറഞ്ഞു.
“ഇനി മുതൽ ഞാൻ നിങ്ങളുടെ മകനാണ്. എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്. ഞാൻ അരുണയെ ഹോസ്പിറ്റലിൽ കൊണ്ടുപോകയാണ്.
വിഷമിക്കേണ്ട അമ്മയുടെ മകൾ എല്ലാം ഭേദമായി തിരിച്ചു വരും.” അയാൾ അവരെ സമാധാനപ്പെടുത്തി.
അയാൾ പിന്നീടൊന്നും ചിന്തിച്ചില്ല. അവളെ കോരിയെടുത്ത് ആശുപത്രി ലക്ഷ്യമാക്കി വണ്ടി വിളിച്ചു കൊണ്ടു പോയി. ഏറ്റവും വിദഗ്ദമായ ചികിത്സക്ക് വേണ്ട ഏർപ്പാടുകൾ ചെയ്തു.
മാസങ്ങൾ കഴിഞ്ഞു. അരുണയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. അവളിൽ ചലനങ്ങൾ കണ്ടു തുടങ്ങി. കുറേശ സംസാരിക്കാനും തുടങ്ങി.
അഖിൽ അടുത്തിരുന്നു അവളുടെ എല്ലാ കാര്യവും നോക്കി കൊണ്ടിരുന്നു. അയാളിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടി.
വർഷം ഒന്ന് കഴിഞ്ഞു. അരുണ ഇന്ന് പൂർണ്ണ ആരോഗ്യവതിയായി. ആസ്പത്രി വിട്ട അയാൾ നേരെ അവളെ അവർക്കായി വാങ്ങിയ പുതിയ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു.
അരുണയുടെ അമ്മയേയും അവിടെ എത്തിച്ചു. നഷ്ടപ്പെട്ടു പോയ തങ്ങളുടെ സ്വപ്നങ്ങളെ താലോലിച്ചുകൊണ്ട് അവർ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.
ശ്യാമള ഹരിദാസ്


1 Comment
കൂട്ട്ക്ഷരങ്ങളുടെ ഈ സഹകരണ മനോഭാവത്തിനു നന്ദി…. കടപ്പാട്.