” ഒന്നൊര കൊല്ലം മുന്നെ എനിക്ക് കുറച്ചധികം കാശിൻ്റെ ആവശ്യം വന്നു.
ഒരു സ്ഥല കച്ചവടത്തിൻ്റെ ഭാഗമായി നിന്നിട്ട് പണി വാങ്ങിയതാണ്.
ഞാൻ അതിനൊന്നും നിൽക്കാത്ത ആളാണ്.
ബിസിനസ്സ് എനിക്ക് പറഞ്ഞിട്ടുള്ളതല്ല.
കാശ് കൊടുക്കേണ്ട ടീം, ഞാൻ പറഞ്ഞ അവധി കഴിഞ്ഞ് വിളിക്കാൻ തുടങ്ങി.
പിന്നെ ഒരു ദിവസം റൂമിൽ കേറി വന്നു.
പിന്നെ എങ്ങനേലും അഡ്രസ് കണ്ടെത്തി നമ്മുടെ ഇവിടെ കേറി വരും പറഞ്ഞു.
എനിക്ക് കടം വാങ്ങാൻ വേറെ ആരുമില്ലായിരുന്നു.
വാങ്ങാൻ പറ്റുന്നവരുടെ കയ്യിൽ നിന്നൊക്കെ പലപ്പോഴായി വാങ്ങി,
കുറേ കൊടുക്കാനുണ്ടായിരുന്നു.
എൻ്റെ കയ്യിൽ ആകെ വിൽക്കാനുണ്ടായിരുന്നത് സ്കൂട്ടറും, മൊബൈലുമാണ്.
എൻ്റെ എന്ന് പറഞ്ഞ് ഉപയോഗിക്കുന്നുണ്ടെങ്കിലും അതും അച്ഛൻ വാങ്ങി തന്നതാണ്.
അത് രണ്ടും ഉള്ളത് കൊണ്ടാണ് ഞാൻ എങ്ങനേലും ജീവിതം തള്ളി കൊണ്ട് പോയിരുന്നത്.
അതുകൊണ്ട് അത് രണ്ടും വിൽക്കാൻ പറ്റില്ല.
ഒടുവിൽ ഞാൻ അച്ഛനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.
അങ്ങനെ ചോദിച്ചാൽ,
അതും പറഞ്ഞ്,
അതിൻ്റെ മൂന്നിരട്ടി
തിരിച്ച് ഇവിടെ എത്തിക്കുന്ന കാലം വരെ,
ചിലപ്പോൾ അതിന് ശേഷവും,
മര്യാദക്ക് ഇവിടെ ഇരുന്ന്
ഭക്ഷണം കഴിക്കാനോ,
ഉറങ്ങാനോ പറ്റില്ലെന്ന് അറിഞ്ഞിട്ടും
ചോദിക്കാൻ തീരുമാനിച്ചു.
കാലത്ത് ഞാനിവിടെ വന്ന് കുറച്ച് കഴിഞ്ഞതും ചേച്ചിയും അളിയനും നന്ദ മോളും വന്നു. അവരുള്ളപ്പോൾ ചോദിക്കാനെനിക്ക് മടിയായി. അളിയൻ്റെ മുന്നിൽ വെച്ച് അത് പറഞ്ഞ് കളിയാക്കും. അവര് പോകുന്ന വരെ നിൽക്കാൻ തീരുമാനിച്ചു.
ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ എൻ്റെ അവസ്ഥയെ കുറിച്ച് അളിയനോട് പറഞ്ഞ് ചിരിച്ചു. അളിയൻ മിണ്ടാതെ എല്ലാം കേട്ടിരുന്നു.
കാശ് ചോദിക്കാനുള്ള തീരുമാനം ഞാനതോടെ വേണ്ടെന്ന് വെച്ചു.
വൈകീട്ട് അച്ഛമ്മ നന്ദ മോളേം കൊണ്ട് പാടത്തേക്ക് പോയി. അവിടെ പിള്ളേര് കളിക്കാൻ വന്നിട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞ് ഞാനും പോയി. അച്ഛമ്മ നന്ദ മോളെ കളിപ്പിക്കുന്നതിനിടയിൽ രണ്ട് പേരും അറിയാതെ ഞാൻ അവളുടെ ഒരു കാലിലെ പാദസരം എടുത്ത് വായിലിട്ടു.
പിന്നെ ഫോൺ വിളിക്കുന്ന പോലെ അവിടുന്ന് പോന്നു.
പാദസരം പോയത് അറിയുമ്പോൾ അച്ഛൻ എന്തായാലും, മറ്റുള്ളവരോട് പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും എന്നെ സംശയിക്കുമെന്നും ഞാൻ ഉറങ്ങിയാലെങ്കിലും എൻ്റെ റൂമും കബോർഡും ബാഗുമെല്ലാം പരിശോധിക്കുമെന്നും അറിയുമെന്നത് കൊണ്ട് ഞാൻ പുറത്തെ ഫിഷ് ടാങ്കിൽ പാദസരം ഇട്ടു.
പിള്ളേര് കളിക്കാൻ വന്നപ്പോൾ അച്ഛമ്മ നന്ദയേം കൊണ്ട് പോന്നു.
ഇവിടെ വന്ന് കുറച്ച് കഴിയുമ്പോഴേക്കും ചേച്ചി പാദസരം കാലിൽ ഇല്ലാത്തത് ശ്രദ്ധിച്ചു.
തിരയാൻ തുടങ്ങി എല്ലാവരും.
ഞാനും അച്ഛമ്മേം പാടത്ത് പോയി.
നിങ്ങളൊക്കെ ഇവിടേം.
പാടത്ത് എത്തിയ പിള്ളേരൊക്കെ തിരയാൻ കൂടി.
ഉള്ളിൽ നീറി നീറി ഞാൻ അവർക്കൊപ്പം തിരഞ്ഞു.
റോഡിലും പാടത്തും പോണ വഴിയിലും..
അച്ഛമ്മ അച്ഛമ്മയെ തന്നെ ശപിച്ച് കൊണ്ട് ഓരോ മുക്കിലും മൂലയിലും തിരയുമ്പോൾ, ഞാൻ മനസ് കൊണ്ട് അച്ഛമ്മയുടെ കാല് പിടിച്ചു മാപ്പ് പറഞ്ഞു.
വീട്ടിലേക്ക് വന്നപ്പോൾ അച്ഛനും അമ്മയും ചേച്ചിയും അച്ഛമ്മയെ കുറ്റപ്പെടുത്തി. അച്ഛമ്മ സകല ദൈവത്തെയും വിളിച്ച് കണ്ണീര് വീഴ്ത്തി.
അതിന് ശേഷം, മരിക്കുന്ന വരെ അച്ഛമ്മ എല്ലാ ദിവസവും പാടത്ത് പോയി, അത് തിരഞ്ഞു.
നന്ദ മോളെ കൊണ്ട് വീടിന് പുറത്ത് ഇറങ്ങിയില്ല.
വീടിന് അകത്ത് അല്ലാതെ നന്ദ മോളെ എടുത്തിട്ടില്ല.
എനിക്കറിയാം ഉള്ളിലെത്ര ഞാൻ കരഞ്ഞിരുന്നെങ്കിലും അതൊന്നും അച്ഛമ്മ അനുഭവിച്ചതിന് , വേദനിച്ചതിന് മാപ്പർഹിക്കുന്നത് അല്ലെന്ന്.
ഞാൻ ഊഹിച്ച പോലെ തന്നെ ഞാൻ ഉറങ്ങി കിടക്കുമ്പോൾ അച്ഛൻ എല്ലാം പരിശോധിച്ചു. പിറ്റേന്ന് കാലത്ത് നേരത്തെ പോയാലും എന്നെ അച്ഛൻ സംശയിക്കും എന്നത് കൊണ്ട് കാലത്ത് മുതൽ അച്ഛമ്മയുടെ പാടത്തേക്ക് ഞാനും പോയി.
കാലത്തും ഉച്ചക്കും വൈകീട്ടും തിരഞ്ഞു.അച്ഛമ്മയോട് മാത്രം എനിക്ക് അത് പറയണം തോന്നി.
പക്ഷെ അച്ഛമ്മയെ പോലും വിശ്വസിക്കേണ്ട എന്ന് മനസ് പറഞ്ഞു.
അച്ഛമ്മക്ക് അവസാന തുള്ളി വെള്ളം കൊടുക്കുന്നത് ഞാനാണ്.
അച്ഛമ്മ എന്നോട് മുറിഞ്ഞ് പോകുന്ന വാക്കുകൾ വെച്ച് ചോദിച്ചു.
” അച്ഛമ്മ ആരോടും പറയില്ല.
അച്ഛനോടും പറയില്ല.
എൻ്റെ മോനാണോ അത് എടുത്തത്?
അച്ഛമ്മയോട് പറ വിനുമോനെ “
കരയാതെയിരിക്കാൻ ഞാൻ പാട് പെട്ടു.
അച്ഛമ്മയെ ഞാൻ എന്നും സ്വപ്നം കാണും.
കാലത്തും, ഉച്ചക്കും, വൈകിട്ടും, രാത്രിയും പാടത്ത് പാദസരം തിരയുന്നത്.
നന്ദ മോളെ എടുക്കാതെ മാറി നിന്ന് മാത്രം കളിപ്പിക്കുന്നത്.
അപ്പോഴൊക്കെ ഞാൻ ഒരിക്കലും രക്ഷപ്പെടില്ലെന്ന് എൻ്റെ മനസ് പറയും.
അന്ന് രാത്രി, ചേച്ചി ആ പാദസരത്തിൻ്റെ കഥ പറഞ്ഞ് കൊണ്ടിരുന്നു. നന്ദടെ തൊട്ട് മുന്നത്തെ പിറന്നാളിന് അളിയൻ ഇട്ടത്. അവളത് ഇട്ട് കൊതി തീർന്നിട്ട് ഇല്ലായിരുന്നു. അതിന് പിന്നിലെ അളിയൻ്റെ വിയർപ്പ് മൊത്തം ഉണങ്ങിയിട്ടില്ലെന്ന്.
ഉള്ളിൽ നീറി,
ഉള്ളിൽ കരഞ്ഞ്,
ഉള്ളിൽ ചേച്ചിയോടും അളിയനോടും നന്ദയോടും മാപ്പ് പറഞ്ഞ്,
ഇതെല്ലാം കേട്ട് സ്വയം ശപിച്ച് കൊണ്ടിരുന്ന അച്ഛമ്മയോട് മാപ്പ് പറഞ്ഞ്,
ഞാൻ കഷ്ടം അഭിനയിച്ച് ഭക്ഷണം കഴിച്ചു.
പിറ്റേന്ന് റൂമിലേക്ക് പോകും മുന്നെ ആരും കാണുന്നില്ലെന്ന് ഉറപ്പിച്ച്, ഫിഷ് ടാങ്കിൽ നിന്നും അതെടുത്ത് ഷഡിക്കുള്ളിൽ ഇട്ടു.
പീന്നീട് ഒരിക്കലും പാദസര ചർച്ചയിൽ പങ്കെടുക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു.
കക്കാൻ അറിഞ്ഞാൽ പോരല്ലോ.
നിക്കാനും പഠിക്കണ്ടെ.
അങ്ങനെ നിക്കാൻ പഠിക്കുന്നവരൊക്കെ രക്ഷപ്പെടും.
അങ്ങനെയാകും ഞാനും രക്ഷപ്പെട്ടത്.
അതല്ലെങ്കിൽ അച്ഛമ്മ എന്നോട് ക്ഷമിച്ചിട്ടുണ്ടാകും.
ഇതിലിപ്പോ ഒരു മോതിരമുണ്ട്.
നിങ്ങൾക്ക്.
പിന്നെ ഒരു ജോഡി പാദസരമുണ്ട്.
നന്ദ മോൾക്ക്.
ഞാനത് നാളെ കൊണ്ട് കൊടുക്കും.
അതിന് മുന്നേ നിങ്ങളോട് പറയണമെന്ന് തോന്നി.
അവർക്കൊക്കെ എന്നോട് ക്ഷമിക്കാൻ പറ്റുമോന്ന് എനിക്കറിയില്ല.
നിങ്ങൾക്ക് എന്നോട് ക്ഷമിക്കാൻ പറ്റോ അമ്മേ?”
Vineeth Valsala Vijayan


4 Comments
കക്കാനും നിൽക്കാനും മാത്രം അറിഞ്ഞാൽ പോരാ, അതിങ്ങനെ മനസ്സിൽ കിടന്ന് നീറി നീറി സ്വയം തന്നെ ഇല്ലാതാക്കുന്നതും താങ്ങാനുള്ള കെൽപു കൂടി വേണമല്ലേ. അത്രക്കൊക്കെ ദുഷ്ടത നിറഞ്ഞ മനസ്സിനേ അത് സാധിക്കൂ. ഇല്ലെങ്കിൽ ഇതേ പോലെ കുറ്റബോധം പേറി മരണം വരെ ജീവിക്കേണ്ടി വരും. അതിനി കട്ടതിൻ്റെ ഇരട്ടി തിരിച്ചു കൊടുത്താൽ പോലും മനസ്സിന്റെ അകത്ത് ഇത്തിരി വെങ്കിലും നന്മ ബാക്കിയുള്ളവർക്ക് അതിൽ നിന്നൊരു മോചനമില്ല എന്നാണ് തോന്നുന്നത്.
കുറ്റബോധം എന്നും മനസ്സിനൊരു നീറ്റലായിരിക്കും.
നല്ല കഥ❤️👌
കളവ് ഒരിക്കലും ചെയ്യരുത്- മര്യാദയുള്ളവർക്ക് അത് ജീവിതകാലം മുഴുവൻ അലട്ടിക്കൊണ്ടിരിക്കും. കഥ നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്