തഞ്ചാവൂർ…
നീണ്ട 23 വർഷങ്ങൾക്ക് ശേഷം ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് വീണ്ടും…
ആദ്യം വന്നത് ശിങ്കരാജിന്റെ കൂടെയായിരുന്നുവെങ്കിൽ ഇന്ന് സ്വന്തം കുടുംബത്തിനെയും കൂട്ടിയാണ് ഇങ്ങോട്ട് വരുന്നത്.
തഞ്ചാവൂർ എന്ന് കേൾക്കുമ്പോൾ ചോളരാജാക്കൻമാർ നിർമ്മിച്ച ആയിരത്തിനു മുകളിൽ വർഷം പഴക്കമുള്ള ബൃഹദീശ്വര ക്ഷേത്രമായിരിക്കും പലർക്കും ഓർമ്മവരിക. എനിക്ക് പക്ഷേ തഞ്ചാവൂർ എന്നത് ചോളന്മാരുടെ നഗരമല്ല, മറിച്ച് ശിങ്കരാജിന്റെ നഗരമാണ്. അയാളുടെ നാടാണിത്…
ശിങ്കരാജിനെ കുറിച്ച് ആദ്യം ഓർമ്മ വരുന്നത് രാവിലെ നാല് മണിക്ക് ഫാക്ടറിയിൽ എത്തുമ്പോൾ കിട്ടിയിരുന്ന ചൂടു കടുംകാപ്പിയാണ്. ഒറ്റനോട്ടത്തിൽ ആരുമൊന്നു പേടിച്ചുപോകുന്ന ഭീകരനായ ഒരു മനുഷ്യൻ. തമിഴും മലയാളവും ഇടകലർന്ന സംസാരം.
ആദ്യമായി ടീ ഫാക്ടറിയിൽ ജോലിക്ക് ചെന്ന എന്നോട് “അയ്യാ ഉങ്കളുക്ക് ഏതാവത് ഉദവി വേണന്നാ ചൊല്ലുങ്കെ” എന്ന് പറഞ്ഞ് കൂടെ കൂടിയതാണയാൾ. അയാളെ സംബന്ധിച്ചിടത്തോളം സ്‌നേഹമെന്നാൽ ആഹാരമായിരുന്നു. വെളുപ്പിന് നാലുമണിക്ക് കടുംകാപ്പി, പിന്നെ ഏഴു മണിക്ക് കാൻ്റീനിൽ നിന്നും പഞ്ചസാരയിട്ട് ചൂട് പൊറോട്ടയും ഒരു ചായയുമായി ആള് വരും. നൈറ്റ് ഷിഫ്റ്റ് ആണെങ്കിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കിക്കൊണ്ടു വന്ന് എന്നെ ആഹാരം കഴിപ്പിക്കുക എന്നത് അയാളുടെ ഉത്തരവാദിത്വം പോലെയായിരുന്നു.
അയാളിൽ നിന്നാണ് ഞാൻ ആദ്യമായി തഞ്ചാവൂരിനെ കുറിച്ച് കേൾക്കുന്നത്. അവിടുത്തെ നെൽകൃഷി, നിറയെ കൊത്തുപണികൾ ഉള്ള അമ്പലം, തലയാട്ട് ബൊമ്മകൾ, കുംഭകോണത്തെ നെയ്ത്ത് ശാലകൾ…
അങ്ങനെ വാക്കുകൾ കൊണ്ട് ഞാൻ ഇതുവരെ കാണാത്ത, അറിയാത്ത ഒരു ലോകം അയാള് എനിക്ക് മുമ്പിൽ വരച്ചിട്ടു.
അങ്ങനെ ശിങ്കരാജിന്റെ കൂടെ ആദ്യമായി രണ്ടായിരത്തിഒന്നിൽ തഞ്ചാവൂർ കാണാൻ എത്തി. അയാളുടെ വാക്കുകളിൽ നിന്നും ഞാൻ മെനഞ്ഞെടുത്ത ഒരു പുരാതന നഗരമുണ്ടായിരുന്നു. പക്ഷേ അതിലൊക്കെയപ്പുറം ഒരു അത്ഭുതമായിരുന്നു ആ നഗരം. ഒരു ഗോപുരവാതിൽ കടന്നാൽ നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് നമ്മളെത്തിപ്പെടുന്ന കരിങ്കല്ല് കൊണ്ട് തീർത്ത ബൃഹദീശ്വരക്ഷേത്രം എന്ന അത്ഭുതം, രാത്രിയും ഉറങ്ങാത്ത, മുല്ലപ്പൂവിന്റെയും ജമന്തിപ്പൂവിൻ്റെയും മണമുള്ള മഞ്ഞ നിറമുള്ള തെരുവുകൾ, സന്ദർശകർ പകൽ അവശേഷിപ്പിച്ചു പോയ ചപ്പ് ചവറുകൾ എല്ലാം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾ… രാവിലെ ബൃഹദേശ്വരന് സമർപ്പിക്കാൻ മാലയും പൂക്കളും തയ്യാറാക്കുന്ന പെൺകൊടികൾ…
അമ്പലഗോപുരത്തിലും സമീപങ്ങളിലും ആയി അന്തിയുറങ്ങുന്നവർ, ശരീരം വിൽക്കുന്നവർ…
അങ്ങനെയങ്ങനെ… ജീവിതത്തിലാദ്യമായി ഒരു നഗരത്തിന്റെ രാത്രിജീവിതം എനിക്ക് മുമ്പിൽ ചുരുളഴിയുകയായിരുന്നു.
അവിടെയുണ്ടായിരുന്ന അയാളുടെ എല്ലാ ബന്ധുക്കളോടും “എന്നോടെ അയ്യാ ഏൻ ഊരെ പാക്കവന്തിരിക്ക്” എന്ന് അഹങ്കാരത്തോടെ പറഞ്ഞ് നടന്നു.
കാലം കടന്ന് പോയപ്പോൾ ശിങ്കരാജും പെൻഷൻ ആയി. തഞ്ചാവൂരിലേക്ക് തിരികെ പോയി മക്കളുടെ കൂടെ താമസമായി. എന്തെങ്കിലും ആവശ്യത്തിന് പശുപ്പാറയിൽ വരുമ്പോഴെല്ലാം കാൻ്റീനിൽ നിന്നും ഒരു ഗ്ലാസ് ചൂട് ചായയുമായി കാണാൻ വരുമായിരുന്നു ആ മനുഷ്യൻ. പതിയെ പതിയെ അയാളുടെ വരവുകൾ ഇല്ലാണ്ടായി.. ഒടുവിലൊരുനാൾ “അപ്പാ മരിച്ചുപോയി” എന്നയാളുടെ മകൾ വിളിച്ച് പറഞ്ഞപ്പോൾ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും നടന്നില്ല.
അയാളുടെ ഓർമ്മയ്ക്കായി തന്നിരുന്ന തഞ്ചാവൂർ ബൊമ്മ എപ്പോഴോ താഴെ വീണ് പൊട്ടിപ്പോയിരുന്നു. പക്ഷേ പൊട്ടിപ്പോവാതെ ഉള്ളിൽ പൊടിപിടിച്ച് കിടന്നിരുന്ന ഓർമ്മകൾ ഓരോന്നും ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ട്.
അന്ന് ഞങ്ങൾ താമസിച്ച സ്ഥലങ്ങളെല്ലാം മാറിപ്പോയിരിക്കുന്നു ഇന്നിപ്പോൾ ഹോട്ടലുകളും റസ്റ്റോറന്റുകളും ഒരുപാടുണ്ട്. അന്ന് ഭക്ഷണം കഴിച്ച പഴയ ബസ്റ്റാൻൻ്റിൻ്റെ അടുത്തുള്ള ആര്യഭവൻ തപ്പിപോയി.
പഴയ അതേ കെട്ടിടം.. ചെറിയ കട.. പക്ഷേ വിഭവങ്ങൾ, രുചികൾ, പെരുമാറ്റരീതികൾ ഒക്കെ കാലത്തിനനുസരിച്ച് പുതുക്കിയിരിക്കുന്നു.
അന്ന് ശിങ്കരാജിന്റെ കൂടെ അലഞ്ഞു തിരിഞ്ഞു നടന്ന തെരുവുകളൊക്കെ വലിയ റോഡുകൾ ആയിരിക്കുന്നു… വലിയ വലിയ ജംഗ്ഷനുകൾ, കടകൾ…
എല്ലാത്തിനും സാക്ഷിയായി ഒരു മാറ്റവുമില്ലാതെ ബൃഹദീശ്വരക്ഷേത്രം പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു.
ഞങ്ങളുടെ രണ്ടുദിവസത്തെ തഞ്ചാവൂർ കുംഭകോണം യാത്രയിൽ ഉടനീളം ആ മനുഷ്യൻ്റെ അദൃശ്യ സാന്നിധ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന പഴയ നമ്പരിലേക്ക് വിളിച്ച് നോക്കി. പ്രതീക്ഷിച്ചത് പോലെ തന്നെ നമ്പർ നിലവിലില്ല എന്ന മറുപടി വന്നു.

രാവിലെ നാട്ടിലേക്ക് തിരിച്ച് പുറപ്പെട്ടപ്പോൾ അന്നയാൾ വെളുപ്പിന് എന്നെ ബസ് കയറ്റിവിട്ട ബസ് സ്റ്റാൻ്റിന് അടുത്ത് ഞാൻ കാർ നിർത്തി. വർഷങ്ങൾക്ക് മുൻപ് ഞാൻ കയറിയ ബസ് അകന്നുപോകുമ്പോൾ കൈ വീശി എന്നെ യാത്ര അയച്ച പോലെ ഇന്നും ഞങ്ങളുടെ വണ്ടി നീങ്ങുമ്പോൾ ശിങ്കരാജ് അവിടെ നിന്ന് കൈ വീശി ഞങ്ങളെ യാത്രയയക്കുന്നുണ്ടെന്ന തോന്നലിൽ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ തുടച്ച് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
ചിത്രത്തിന് കടപ്പാട് : ബ്രിട്ടാനിക്ക


22 Comments
താഞ്ചാവൂരും ശിങ്കരാജും സ്നേഹത്തിന്റെ അടയാളമായ ഓർമ്മയെഴുത്ത് മനോഹരമായിരിക്കുന്നു.👍
Thank You 🥰
വായിച്ചുകഴിഞ്ഞപ്പോൾ തഞ്ചാവൂരിൽ പോകാൻ വല്ലാത്ത ആഗ്രഹം. ശിങ്കരാജിനെ നേരിൽ കണ്ടപോലെ തോന്നി- അദ്ദേഹത്തിൻെറ കുടുംബത്തെ കണ്ടെത്തു എന്നാണ് കരുതിയത്. കണ്ടില്ല എന്നറിഞ്ഞപ്പോൾ വിഷമം തോന്നി- നല്ല എഴുത്ത് നല്ല അനുഭവം-
Thank you 🥰
എന്റെ ആങ്ങള തഞ്ചാവൂരിൽ ജോലി ചെയ്തിരുന്നപ്പോൾ ഞാനവിടെ പോയി കുറച്ചു കാലം താമസിച്ചിരുന്നു. ഈ എഴുത്ത് ആ ഓർമകളെയൊക്കെ ഒന്ന് പൊടി തട്ടിയെടുക്കാൻ സഹായിച്ചു.
ശിങ്കാരാജ് മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ആ മനുഷ്യന്റെ കുടുംബത്തെയെങ്കിലും ഒന്ന് കണ്ടുമുട്ടിയെങ്കിൽ എന്നാഗ്രഹിച്ചു പോയി വായനയിൽ. 🙏🏻❤️
അവരെ കണ്ടുപിടിക്കണം എന്ന് എനിക്കും തോന്നുന്നുണ്ട്. ശ്രമിച്ച് നോക്കട്ടെ😊
മനോഹരമായ എഴുത്ത്.🌹👍ഇനിയും പോയിട്ടില്ല തഞ്ചാവൂർ പെരിയ കോവിൽ കാണാൻ.. പോകണം.കാണണം.
എത്ര മനോഹരമായാണ് തഞ്ചാവൂർ എന്ന നാടും അതിലുപരി സ്നേഹത്തിൻ്റെ പര്യായമായ ശിങ്കരാജിനേയും വാക്കുകളിലൂടെ വരച്ചു വെച്ചിരിക്കുന്നത്👌❤️
വളരെക്കാലമായി കാണാനാഗ്രഹിക്കുന്നൊരു നാടാണ് തഞ്ചാവൂർ
ആഗ്രഹം പെട്ടന്ന് നടക്കട്ടെ. വായനക്ക് സ്നേഹം
ശിങ്കരാജിനെയും അദ്ദേഹത്തിന്റെ നാടും സ്വന്തം ആയത് പോലെ 😍
👍👌💯👌
സ്നേഹം സുഹൃത്തേ 🥰
സന്തോഷം. സ്നേഹം🥰🥰🥰
വായനക്ക് ഒത്തിരി സ്നേഹം 🥰
Very touching, കൈ വീശി യാത്ര അയക്കുന്ന ശിങ്കാരാജിനെ നേരിൽ കണ്ടൂ 😍
🥰🥰🥰
നല്ലെഴുത്ത്
🥰🥰🥰
ഹൃദയം തൊടുന്ന എഴുത്ത് 👌👌
🥰🥰🥰
ഓർമ്മകളിലൂടെ – നന്നായിരിക്കുന്നു.
Thank you 🥰