‘ഊക്കോടെ പെയ്യുന്ന മഴ നിറയ്ക്കുന്ന ഉന്മാദം…അത് അനുഭവിച്ചു തന്നെ അറിയണം. ഉള്ളിൽ ലഹരി തീർത്ത് സ്വത്വത്തിന്റെ അടിത്തട്ടു വരെ ഇളക്കിമറിക്കുന്ന ഒരു കച്ചേരി പോലെ മന്ദ്രസ്ഥായിയിൽ തുടങ്ങി ഉച്ചസ്ഥായിയിലെത്തി ആഞ്ഞാഞ്ഞുപെയ്ത് പതിയെ അടങ്ങുന്ന മഴ.. വിഷാദമല്ല അതിന്റെ അന്തർഭാവം.ജീവനിൽ ജീവൻ നിറയ്ക്കുന്ന സൃഷ്ടിപരതയുടെ കുത്തൊഴുക്കാണ്!….’
ഡയറി മടക്കി അനല കട്ടിലിലേക്ക് ചാഞ്ഞു; കണ്ണടച്ച് ഓർമ്മകളുടെ ഒരു പെരുമഴക്കാലത്തിലേയ്ക്ക് മെല്ലെ ഊളിയിട്ടു.
കോളേജ് ക്വാർട്ടേഴ്സിന്റെ ബാൽക്കണിയിൽ തിമിർത്തു പെയ്യുന്ന മൺസൂൺ മഴ ഒറ്റയ്ക്കു നോക്കിയിരിക്കുമ്പോൾ യൗവനത്തിൽ എന്നോ കുറിച്ച വരികളാണ്. പ്രണയം പുതുമഴയായും പൂമഴയായും ഒക്കെ പെയ്ത് പിന്നെ തോർന്നു തോർന്നു പോയ കാലമായിരുന്നു അത്. പ്രേമപരതയുടെ നിത്യവസന്തം എന്നുകരുതി താലോലിച്ച ജീവിതത്തെ കാപട്യവും വഞ്ചനയും ഗർഭത്തിൽ പേറിയ അവഗണനയുടെ തീക്കാറ്റ് വന്ന് ആഞ്ഞുവീശി വാടിക്കൊഴിക്കുകയായിരുന്നു. നിരാശയുടെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിമുങ്ങിപ്പോയ ദിനങ്ങൾ! പിന്നാലെയെത്തിയ മഴക്കാലങ്ങൾ അകംനിറഞ്ഞ ശൂന്യതയെ തോരാതെ പെയ്യുന്ന മഴ കൊണ്ടു പുതപ്പിച്ചു. മഴപെയ്യുമ്പോൾ മിഴിയും പെയ്യുകയായിരുന്നു. തിരസ്കാരത്തിന്റെ വേവുമുഴുവൻ പെയ്തു തീർത്തതിൽ പിന്നെയാണ് മഴ നനയൽ ഉപേക്ഷിച്ചത്. തിക്തപ്രണയത്തിന്റെ ചലമൊഴുകുന്ന മുറിപ്പാടുകൾ അപ്പോഴേയ്ക്കും ഏതാണ്ട് പൂർണ്ണമായും കഴുകി വെടിപ്പായിരുന്നു. മഴയും ഞാനും മാത്രം ബാക്കിയായി. ഒപ്പം തുടർച്ചയായി വന്ന ജലദോഷവും പനിയും സമ്മാനിച്ച അനാരോഗ്യവും. തൊട്ടുതൊട്ടും കെട്ടിപ്പിടിച്ചും ഉള്ള മഴക്കൂട്ട് അങ്ങനെ അന്നവിടെ അവസാനിപ്പിക്കേണ്ടിവന്നു.
പിന്നെ നീണ്ട അവധിയായിരുന്നു. ആരോഗ്യം വീണ്ടെടുക്കുവോളം വീട്ടിൽ നിന്നു. ആരോടും മിണ്ടാതെ.. പിണക്കമോ ഇണക്കമോ പരിഭവങ്ങളോ ഏതുമില്ലാതെ. മൗനം നിറഞ്ഞ മണിക്കൂറുകൾക്ക് വീട്ടുകാർ കണ്ട പ്രതിവിധിയായിരുന്നു കല്യാണം. പക്ഷേ മൗനം മധുരമായിരുന്നവൾക്ക് മറ്റെന്തും കയ്ക്കുന്ന അതിമധുരമേ ആവൂ. താൻ പ്രണയിച്ചവളും പ്രണയിക്കപ്പെട്ടവളുമാണ്. ആ സ്ഥാനത്ത് മറ്റൊരാളെയും സങ്കൽപ്പിക്കുവാൻ പോലും തനിക്കാകുമായിരുന്നില്ല. പക്ഷേ തന്റെ നിലപാട് ആർക്കും മനസ്സിലായില്ല. പിന്നെ വീട്ടിൽ നിൽക്കാൻ തോന്നിയില്ല. എല്ലാവരെയും ധിക്കരിച്ച് അവിടെനിന്നും ഇറങ്ങി. അപ്പോഴും ചന്നം പിന്നം മഴ പെയ്യുന്നുണ്ടായിരുന്നു.
ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയതിൽ പിന്നെ പുസ്തകങ്ങൾ മാത്രമായി അഭയം! വായന മാത്രമായി കൂട്ട്.
കോളേജ് വിട്ടു വന്നു കഴിഞ്ഞാൽ ഒരു പാത്രം കട്ടൻ കാപ്പിയും ഇഷ്ടപുസ്തകവുമായി ബാൽക്കണിയിൽ ചേക്കേറും. എംടി യോടും സാറ ജോസഫിനോടും റിച്ചാർഡ് ബാക്കിനോടുമൊക്കെ മണിക്കൂറുകളോളം സംസാരിച്ചിരിക്കും. വർത്തമാനത്തിന്റെ ഇടവേളകളിൽ മരങ്ങളുടെ സമൃദ്ധമായ പച്ചപ്പു നൽകുന്ന ബാൽക്കണി കാഴ്ചകളിലേക്ക് കണ്ണു പായിച്ച് നിർവൃതി കൊള്ളും . അപ്പോഴാവും ‘നീയില്ലെങ്കിലെന്താ ,എനിക്കിവറ്റകളുണ്ടല്ലോ’ എന്നു തന്നോടു കലമ്പിച്ച് മഴ ഓടിവന്നു മരങ്ങളെ ആഞ്ഞുപുൽകുന്നത്. ചില്ലയാട്ടി മരങ്ങൾ മഴപ്പെണ്ണിനെ വരവേൽക്കുന്നത് കൗതുകത്തോടെ താൻ നോക്കിയിരിക്കും. കാറ്റു തീർക്കുന്ന സിൽക്കാരം അവരുടെ ചങ്ങാത്തത്തിന്റെ തിമിർപ്പിനെ അവളുടെ കാതിലെത്തിക്കും. പിന്നെപ്പിന്നെ അത് ഒരു ഇരമ്പമായി അവളിലേക്കും പടരും. ആ ധന്യതയിൽ പലപ്പോഴും അവൾ അവളെത്തന്നെ മറന്നുപോവുമായിരുന്നു. അങ്ങനെയൊരു മഴ
നേരത്ത് ഡയറിയിൽ കുറിച്ചിട്ട നനുത്ത വരികളാണ് ഇപ്പോൾ വീണ്ടും അവളുടെ ഓർമ്മത്താളുകളെ കുളിരണിയിക്കുന്നത്.
കൈക്കുമ്പിളിൽ നിന്നൂർന്നുപോയ ഗതകാലത്തിന്റെ മുഗ്ദ്ധത ഒരു ദീർഘനിശ്വാസമായി അവളുടെ നെഞ്ചിൽ കുറുകി;അവളെ കൊതിപ്പിച്ചു.
‘ ആന്റിയമ്മേ ആന്റിയമ്മേ.. എനിക്ക് മുറ്റത്ത് കളിക്കണം..’
തക്കുടുവിന്റെ കൊഞ്ചലാണ് അവളെ സ്വപ്നത്തിൽ നിന്നുണർത്തിയത്. റിട്ടയർമെന്റിനുശേഷം ആങ്ങളയുടെ കൂടെയാണ് അവളുടെ താമസം. ആങ്ങളയുടെ കൊച്ചുമകനാണ് കുസൃതിക്കുട്ടൻ തക്കുടു. നാലാം ക്ലാസുകാരൻ. മഴ കണ്ടാൽ അവന് മുറ്റത്തിറങ്ങണം. എത്ര വിലക്കിയാലും അവനെ പിന്തിരിപ്പിക്കാനാവില്ല. മിക്കവാറും അതെച്ചൊല്ലി അമ്മയും മകനും തമ്മിൽ വീട്ടിൽ വഴക്കാണ്. ഇന്നുപക്ഷേ, വീട്ടിൽ മറ്റാരുമില്ല. തക്കംനോക്കി അവൻ അനലയുടെ അടുക്കൽ എത്തിയിരിക്കുകയാണ്.
‘നല്ല മഴയല്ലേ മോനെ.. ഇപ്പൊ കളിച്ചാലെങ്ങനാ? പനി പിടിക്കില്ലേ’
അവൾ അവനെ നിരുത്സാഹപ്പെടുത്തി. എവിടെ കേൾക്കാൻ?! ഒരേ പല്ലവി തന്നെ അവൻ ആവർത്തിച്ചുകൊണ്ടേയിരുന്നു ‘കളിക്കണം.. കളിക്കണം…’
ഒടുവിൽ പത്തുവയസ്സുകാരന്റെ നിരന്തര നിർബന്ധത്തിനു മുൻപിൽ അവൾക്ക് തോറ്റു കൊടുക്കേണ്ടി വന്നു. മഴയുടെ ശക്തി അല്പമൊന്നു കുറഞ്ഞപ്പോൾ അവളവനെ മുറ്റത്ത് കളിക്കാനിറക്കിവിട്ടു.
‘വേഗം കളിച്ചിട്ട് കേറണം കേട്ടോ… പനി പിടിച്ചാൽ ആകെ പ്രശ്നമാകും.’
‘ഓക്കെ ആന്റിയമ്മേ.. ഡബിൾ ഓക്കേ..’ ഇരുകൈയിലും തംസപ് ഉയർത്തിക്കാട്ടി ഉറക്കെച്ചിരിച്ചുകൊണ്ട് അവൻ മുറ്റത്തെ മഴയിലേക്ക് തെന്നിയിറങ്ങി.
സിറ്റൗട്ടിലെ കസേരയിലിരുന്ന് ഭിത്തിയിലേക്ക് ചാരി കണ്ണിമയ്ക്കാതെ അവൾ മഴ നിറയ്ക്കുന്ന അവന്റെ കുതൂഹലത്തെ നോക്കിയിരുന്നു..
മഴയുടെ എത്രയെത്ര ഭാവങ്ങൾക്കാണ് താൻ സാക്ഷിയായിട്ടുള്ളത്.
കോളേജിലെ കൗമാരങ്ങൾക്കിടയിൽ അതിന് എപ്പോഴും മഴവില്ലിന്റെ ഏഴഴകായിരുന്നു.
യുവമിഥുനങ്ങൾക്ക് പരസ്പരം പെയ്തിറങ്ങുന്ന ലഹരി.
അക്ഷരത്താളുകളിലാവട്ടെ, കവിതയായി മഴ പെയ്തു നിറഞ്ഞു. കഥകളിലെ പ്രണയികൾക്ക് മഴനൂലുകൊണ്ട് അത് മറതീർത്തു.
ആർദ്രത വറ്റുന്ന ചില നേരങ്ങളിൽ ആഞ്ഞു പെയ്ത് മഴ അന്നം മുടക്കി.
രൗദ്രഭാവം പൂണ്ട് ചിലപ്പോൾ മലകളെ ഇളക്കി. മാനം പൊട്ടി കൂടോടെ പെയ്ത് പല ദേശങ്ങളെയും ഒഴുക്കിക്കൊണ്ടുപോയി.
മഴക്കാലത്തെ പത്രത്താളുകൾ ഓരോ ഭാവത്തെയും കൃത്യമായി വരച്ചിട്ടു.
മനസ്സിനെ നോവിച്ച എത്രയെത്രയോ നഷ്ടങ്ങൾ… സംഭവങ്ങൾ.. മലനാടെന്നോ ഇടനാടെന്നോ വ്യത്യാസമില്ലാതെ മഴയെടുത്തുകൊണ്ടുപോയ എത്രയെത്രയോ സുന്ദരദേശങ്ങൾ.. നിന്നിരുന്ന സ്ഥലം പോലും അജ്ഞാതമാക്കിക്കൊണ്ട് ഒഴുകിപ്പോയ കണക്കറ്റ വീടുകൾ. നോക്കിനോക്കിനിൽക്കെ ആഴത്തിലേക്ക് ആണ്ടിറങ്ങിപ്പോയ ജീവനുകൾ തന്റെ ഉള്ളിലും പലപ്തിയുടെ നിലയില്ലാക്കങ്ങൾ തീർത്തു . താണ്ഡവമാടി തൃപ്തിയടഞ്ഞ് എടവപ്പാതിയും തുലാവർഷവും വേനൽപ്പെയ്ത്തുമൊക്കെ മടങ്ങുമ്പോഴേക്കും നെഞ്ചിലും കണ്ണുകളിലുമായി ഒരിക്കലും തോരാതെ പെയ്തുതുടങ്ങുന്ന എത്രയെത്ര മഴകൾക്കാണ് താൻ സാക്ഷ്യം വഹിച്ചിരിക്കുന്നത്. വീടും കൂടും ഉടയോരും നഷ്ടപ്പെട്ടവർ. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവർ. ആരോഗ്യം പോലും മഴ കൊണ്ട് നഷ്ടപ്പെട്ടവർ..ഒക്കെയും സങ്കടങ്ങളായി തന്നിലേക്കും പടരുമായിരുന്നു. സ്വന്തമായി ഒരു കുടുംബം വേണ്ടെന്നുവച്ച തനിക്ക് സമൂഹത്തിന്റെ അരികു പറ്റി നിൽക്കുന്നവർ പലപ്പോഴും സ്വന്തമാകാറുണ്ടായിരുന്നു.
മഴയുടെ ദൈന്യഭാവം താൻ കണ്ടത് അവരുടെയൊക്കെ കണ്ണുകളിലായിരുന്നു.
‘ആന്റിയമ്മേ നോക്ക്, വെള്ളം തെറിക്കുന്നത് കണ്ടോ..’ ആർത്തു ചിരിച്ചുകൊണ്ട് മഴവെള്ളം ചാടിത്തെറിപ്പിക്കുന്ന തക്കുടു ഒരു നിമിഷം അവരെ വർത്തമാനകാലത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
‘മോനേ മതി.. കയറിക്കോ.. പനി വരും. ഇടിവെട്ടും. വേഗം വാ…’
അവർ പറഞ്ഞത് കേൾക്കാതെ അവൻ വീണ്ടും മുറ്റത്തിന്റെ അങ്ങേ കോണിലേക്കോടി.
‘തക്കുടു അല്ല, വികൃതിക്കുടു…’ ഒരിക്കലും ചോർന്നു തീരാത്ത അവന്റെ എനർജിയെ ഓർത്ത് അവൾ ചിരിച്ചു. മഴ അവനു പറ്റിയ കൂട്ടുതന്നെ.
ആഗോളവൽക്കരിക്കപ്പെട്ട മഴയെക്കുറിച്ചാണ് അപ്പോഴവർ ഓർത്തത്. ഇടവപ്പാതി എന്നോ തുലാമഴയെന്നോ വേനൽമഴയെന്നോ ഒരു വ്യത്യാസം ഇപ്പോൾ അതിനില്ല. എപ്പോൾ വേണമെങ്കിലും പെയ്യാം. അത് എങ്ങനെയും ആകാം. രാവിലെയും രാത്രിയും പെയ്യാം. ഇഷ്ടമുള്ള തോഴരെ കൂടെക്കൂട്ടാം.. വേനൽക്കാലത്ത് പ്രളയം തീർക്കാം..മഴക്കാലത്ത് പെയ്യാതിരിക്കാം. ഹാർഡ് വർക്കിനു പകരം സ്മാർട്ട് വർക്ക് മേൽക്കൈ നേടിയിരിക്കുന്ന പുതുകാലത്ത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പെയ്യുന്ന സാങ്കേതികവിദ്യയും ഇപ്പോഴതിനറിയാം. ആകാശം പൊട്ടിപ്പെയ്യുന്ന പെരുമഴകൾ.. ഇനി എന്തൊക്കെയാണാവോ കാണാനിരിക്കുന്നത്.
ദൂരെ എവിടെയോ വെട്ടിയ ഒരു ഇടി പതിഞ്ഞ മുഴക്കങ്ങളായി അവളുടെ കാതിൽ പതിച്ചു. കുഞ്ഞിനെ നോക്കി അവളുച്ചത്തിൽ പറഞ്ഞു “മോനേ, വേഗം കേറി വാ. കളിച്ചത് മതി. അമ്മേം അപ്പായും വന്നാൽ പിന്നെ എനിക്കും നിനക്കും പൂരവാ..”
‘അഞ്ചുമിനിറ്റ് ആൻറ്റിയമ്മേ…’ അവൻ കൊഞ്ചി.
പെട്ടെന്ന് കൊള്ളിയാൻ പോലെ ഒരോർമ്മ അവളെ ഗ്രസിച്ചു.. വിക്ടർ ജോർജ്.. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ.ഒരു നടുക്കത്തോടെ അവർ ചാടിയെണീറ്റു. സാരിയുയർത്തിപ്പിടിച്ച് മഴയിലേക്കിറങ്ങി അവനുനേരെ പാഞ്ഞു. അടുത്തനിമിഷം തീജ്വാലയായ് ഒരു മിന്നൽപ്പിണർ ഭൂമിയെത്തൊട്ടു.. കാതടപ്പിക്കുന്നൊരു ഹുങ്കാരം തൊട്ടുപിന്നാലെയും.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തക്കുടു ആരോ എടുത്തെറിഞ്ഞതുപോലെ ദൂരേക്ക് തിരിച്ചുവീണു. ഒരു നിമിഷം കണ്ണു മഞ്ഞളിച്ചു പോയി. പിന്നെ സർവ്വശക്തിയുമെടുത്ത് സിറ്റൗട്ടിലേക്ക് ഓടി.
‘അമ്മേ… ആന്റിയമ്മേ..’
പക്ഷേ…..
അവന്റെ വിളിക്ക് കാതോർക്കാതെ അപ്പോഴേക്കും ആ ധവളപ്രകാശത്തിന്റെ ഗോവണിയേറി അവന്റെ ആന്റിയമ്മ മാനത്തെ മേഘക്കൂടാരത്തിലേക്ക് യാത്രയായിരുന്നു.
അവരുടെ പ്രിയപ്പെട്ട മഴസഖി എല്ലാറ്റിനും മുകസാക്ഷിയായി അപ്പോഴും പെയ്തു കൊണ്ടേയിരുന്നു.
#മഴ #എന്റെരചന


25 Comments
|മഴയുടെ ഭാവങ്ങൾ മനോഹരം
Thank you dear❤️❤️
ആൻ്റിയമ്മയെ മിന്നല് കൊണ്ടു പോയപ്പോൾ സങ്കടം തോന്നി……. എത്ര ഭാവങ്ങളാണ് മഴക്ക് …..നന്നായി അവതരിപ്പിച്ചു👍❤️
താങ്ക്യൂ മിനി ❤️❤️
👌👌👌 നന്നായിട്ടുണ്ട് ❤️
എന്നാലും അവസാനം ഒരു മിന്നലോട് കൂടി ആൻ്റിയമ്മയെ ഇല്ലാതാക്കണ്ടായിരുന്നു.
മഴയെ എനിക്ക് വല്യഷ്ടാ . 😥😥 പക്ഷേ മിന്നലിനെ വല്ലാത്ത പേടിയാ
കഥയാണുകുട്ടീ 😀😀. ഒത്തിരി നന്ദി ഈ വായനക്ക്
മഴയുടെ വിവിധ ഭാഗങ്ങളെ മനോഹരമായി അവതരിപ്പിച്ചു. കഥ നന്നായിട്ടുണ്ട്
Thank you ചേച്ചീ ❤️
👍👌🙏💯
കഥ മനോഹരം. ആന്റി അമ്മക്ക് ഒന്നും പറ്റാതിരുന്നെങ്കിൽ. എന്നു വെറുതെ ആഗ്രഹിച്ചു പോവുന്നു ❤️❤️
സന്തോഷമായിരിക്കുമ്പോൾത്തന്നെ പോവുക ; അതൊരു ഭാഗ്യമല്ലേ ❤️❤️
❤️❤️
|മഴയുടെ ഭാവങ്ങൾ മനോഹരം
അമ്മൂമ്മ പോകണ്ടായിരുന്നു.
മഴയുടെ വിവിധ ഭാവങ്ങൾ വിവരിച്ചതു മനോഹരം സിൽവീ❤️❤️
മനോഹരം 👌
Thank you ശ്രീജ ❤️
വളരെ നന്നായിട്ട് 👌എഴുതി..
ശരിക്കുo കുട്ടിക്കാലം ഓർമ്മ വന്നു.. 😘💗
അവസാനം ശരിക്കും സങ്കടം വന്നു 😰
താങ്ക്യൂ സയാറ ❤️❤️
നന്നായിട്ടുണ്ട് 👌മഴ നനഞ്ഞ അനുഭവം പോലെ…
അമ്മൂമ്മ പോകണ്ടായിരുന്നു.
മഴയുടെ വിവിധ ഭാവങ്ങൾ വിവരിച്ചതു മനോഹരം സിൽവീ❤️❤️
മഴ കഥാപാത്രമായ ആന്റിയുടെ ജീവിതം, മഴയുടെ അകമ്പടിയിൽ മിന്നലെടുത്തു. അവർക്കതു ഒരു പക്ഷെ പ്രണയസാത് ക്ഷാരമായിരിക്കാം, ഉററപ്പെട്ടവർക്ക് വേദനയും.
നല്ലെഴുത്ത്.👍
അതേ. അനല(ൻ)= അഗ്നി. ആ പേര് അങ്ങനെ ഞാൻ കോൺസിവ് ചെയ്തതാണ്. കൃത്യമായ വായനയ്ക്ക് നന്ദി ജോയ്സ്
കുട്ടി പോകുന്നതിലും നല്ലതല്ലേ എന്നുചിന്തിച്ചു. ❤️
നല്ല കഥ💕💕
Thank you dear❤️❤️