തൃശൂർ പുത്തൻപീടിക പാദുവ ഹോസ്പിറ്റൽ.
വർഷങ്ങൾക്ക് മുമ്പ്, എന്ന് പറഞ്ഞാൽ എനിക്ക് പതിനേഴ് വയസ്സുണ്ടായിരുന്ന അത്രേം വർഷങ്ങൾക്ക് മുമ്പ്, അവിടെ ചെന്ന് കുറഞ്ഞ ദിവസങ്ങൾക്കകം തന്നെ ഇനി ഇതാണെന്റെ വീടെന്ന് തോന്നി. അത്രയ്ക്കിഷ്ടായി. മുൻഭാഗം ആശുപത്രിയും പുറകിൽ കോൺവെൻ്റും ആയി ഒറ്റ ബിൽഡിങ്ങിൽ തന്നെ ഒരു സുന്ദര ഭവനം എന്നും പറയാം.
മധുരമായി സംസാരിക്കുന്ന സിസ് റ്റേഴ്സ്, കൂട്ടുകാരേപ്പോലെ പെരുമാറുന്ന നേഴ്സു കുട്ടികൾ, എല്ലാവർക്കും പ്രിയപ്പെട്ട എളിമയുടെ പര്യായം പോലെ വിക്ടർ ഡോക്ടർ, ഭാര്യ സിംല ചേച്ചി. അവരുടെ രണ്ട് മക്കൾ, ആശുപത്രിയിലെ നിത്യസന്ദർശകരായ ചുറ്റുവട്ടത്തുള്ള വല്ല്യപ്പൻമാരും വല്ല്യമ്മമാരും, മഠത്തിലെ പറമ്പിലെ കാര്യങ്ങളും പശുവിന്റെ കാര്യങ്ങളും നോക്കാൻ വരുന്ന ത്രേസ്യാമ്മേച്ചി, കൃത്യമായി പുലർച്ചേ അഞ്ച് മണിക്ക് തന്നെയെത്തുന്ന കറവക്കാരൻ ദേവസ്യേട്ടൻ, തെങ്ങിന്റെ തടമെടുക്കലും മറ്റ് പണിക്കുമായെത്തുന്ന വിൻസെൻ്റേട്ടൻ ഇവരൊക്കെ അവിടുത്തെ കുടുബാംഗങ്ങൾ തന്നെ.
നിറയെ റോസാപൂക്കൾ വിരിഞ്ഞ് നില്ക്കുന്ന വലിയ പൂന്തോട്ടം, വിശാലമായ തെങ്ങിൻ തോപ്പ്, അതിനുമപ്പുറം വാഴ, മരച്ചീനി, ചേമ്പ്, ചേന, തുടങ്ങി ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും നട്ടുപിടിപ്പിച്ചിരിക്കുന്ന പറമ്പ്, അതിനരികെയുള്ള കുളത്തിൽ നിശബ്ദമായ നേരം നോക്കി വെള്ളത്തിന് മുകളിലേക്കെത്തി നോക്കുന്ന മുഴുത്ത മീനുകൾ. ആമയും നീർക്കോലിയുമൊക്കെ യഥേഷ്ടമാന്ന് വിൻസൻ്റേട്ടൻ പറയാറുണ്ടങ്കിലും വിജനമായ പറമ്പിലേക്ക് പോകാനുള്ള പേടി കൊണ്ട് പോയി നോക്കീട്ടില്ല.
നീല മാങ്ങ, അൽഫോൻസ, കിളിമൂക്കൻ, ചുണ്ട് ചുവന്ന ചുന്ദരി മാങ്ങ, തൊലിക്കയ്പ്പൻ ഇങ്ങനെ തേനൂറുന്ന മാമ്പഴങ്ങൾ പല പേരിലുണ്ടന്ന് ഞാനറിഞ്ഞത് അവിടെ ചെന്നപ്പോഴാണ്. കൂടാതെ എത്ര തിന്നാലും മതിവരാത്ത തേൻവരിക്കയും താമരച്ചക്കയും.
ഇങ്ങനെ അത്ഭുതലോകത്തിലെത്തിയ ആലീസിനേപ്പോലെ മദറിന്റെ വാത്സല്യനിധിയായി ഒരു പൂമ്പാറ്റ പോലെ ഞാനവിടെ പാറി പറന്നങ്ങനെ നടക്കുന്ന സമയം.
ഒരു ദിവസം മദർ രാവിലെ വന്നിട്ട് പറഞ്ഞു
‘മോളേ ഞാൻ പ്രൊവിൻഷ്യാൾ ഹൗസ് വരെ പോകുവാ. രാത്രിയേ വരൂ അമ്മമാരെ ശ്രദ്ധിക്കണേ. ”
“ആം “
ഞാൻ തല കുലുക്കി
വയസ്സായി കിടപ്പിലായിപ്പോയ സിസ്റ്ററുമാരുടെ കാര്യമാണ് മദർ ശ്രദ്ധിക്കണം എന്ന് പറഞ്ഞ അമ്മമാര്. അവർ മൂന്ന് പേരുണ്ട്.
എൺപത് വയസ്സുള്ള കാല് വയ്യാത്ത അക്വീനാമ്മ,
തൊണ്ണൂറ് വയസ്സ് കഴിഞ്ഞ സിംബ്രോസമ്മയ്ക്ക് രണ്ട് കണ്ണിനും കാഴ്ചയുമില്ല, ആരെയും തിരിച്ചറിയാനുള്ള ഓർമ്മയുമില്ല
എൺപത്തിനാല് വയസ്സുള്ള അന്ത്രയോസമ്മ പതിനാറ് വർഷമായി തളർവാതം പിടിച്ച് കിടപ്പിലാണ്. ആയമ്മയ്ക്ക് ശരീരത്തിൽ ചലനശേഷിയുള്ള ഒരേ ഒരു ഭാഗം കണ്ണിലെ കൃഷ്ണമണികൾ മാത്രമാണ്. ആ കൃഷ്ണമണികളുടെ ചലനമനുസരിച്ച് എന്താണ് ആ അമ്മ പറയുന്നതെന്ന് നമ്മൾ മനസിലാക്കണം. സ്ഥിരം കൂടെയുള്ള ആൾക്ക് മാത്രമേ അത് മനസിലാകൂ.
പാദുവ കോൺവെൻ്റിൽ ചെന്ന ഉടനേ എനിക്ക് കിട്ടിയ ജോലിയായിരുന്നു ഈ മൂന്ന് അമ്മമാരെയും ശുശ്രൂഷിക്കുക എന്നത്. അർപ്പണബോധം എന്താണെന്ന് ഞാൻ മനസ്സിലാക്കിയ നാളുകളായിരുന്നു അത്.
കോൺവെൻ്റിലെ സുപ്പീരിയർ ഞങ്ങളുടെ റോസ്മേരി മദർ. കല്ലിന് കാറ്റ് പിടിച്ച പോലെയുള്ള ഒരു ഭാവം എന്താണന്നറിയണമെങ്കിൽ മദറിന്റെ മുഖത്തേക്ക് എപ്പഴെങ്കിലും ഒന്ന് നോക്കിയാൽ മതി. അവിടെ സദാസമയോം ആ ഭാവം തന്നെ മദറിൻ്റെ ഉള്ളിലെ കരുണയുടെ തുള്ളികൾ ആരുടെ മുമ്പിലും പെട്ടെന്നൊന്നും തൂകാറില്ല.
പക്ഷേ എന്തോ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആ ഉള്ളിൽ അടച്ച് വച്ചിരുന്ന വാത്സല്യത്തിൻ്റെ നീരുറവ മുഴുവൻ എന്നിലേക്കൊഴുകാൻ തുടങ്ങി.
അതുകൊണ്ട് തന്നെ സ്വഭാവികമായും ചിലരുടെ ചെറിയ ചെറിയ അസൂയയുടെ കിരണങ്ങൾ എൻ്റെ നേർക്കെത്തി നോക്കുവാൻ തുടങ്ങിയിരുന്നു. അത് അറിയാത്ത ഞാൻ ഒഴിവ് സമയങ്ങളിൽ സമപ്രായക്കാരായ റോസിയോടും അൽഫോൻസയോടും ചങ്ങാത്തം കൂടുവാനായി കുശിനിയിൽ ചെല്ലുകയും അവരോടൊപ്പം കുഞ്ഞേലിയേടത്തിയെ ജോലിയിൽ സഹായിക്കുകയും ചെയ്ത് പോന്നു.
മദർ യാത്രയും പറഞ്ഞ് പോയ ശേഷം ഞാൻ മൂന്ന് അമ്മമാരേയും കുളിപ്പിച്ച് വിരികളും ഉടുപ്പും മാറ്റിയ ശേഷം ഓരോരുത്തരെയായി ഭക്ഷണം കഴിപ്പിച്ചു. മാറ്റിയ തുണികളും എടുത്ത് അലക്ക് പുരയിലേക്ക് നടക്കുമ്പോൾ
റോസി വന്ന് വിളിച്ചു.
“നിന്നെ കിച്ചണിലേക്ക് വിളിക്കുന്നു “
“എന്തേ?”
”എന്തൂട്ടാ ന്ന് എന്റടുത്താണോ തിരക്കണേ. ? നീ അവിടെ ചെന്ന് ചോദിക്ക് ”
ഇത്രേം പറഞ്ഞ് വട്ടേപ്പത്തിൻ്റെ മാവ് പൊങ്ങി വീർത്ത ഭാവത്തിലുള്ള മോറുമായി. ചാടി തുള്ളി റോസി പോയി
ഞാൻ പതിയേ അടുക്കളയിലേക്ക് നടന്നു.
എന്നെക്കണ്ടതും വന്നു കുഞ്ഞേലിയേടത്തീടെ കമന്റ്
” ങാ… വന്നല്ലോ ആത്തേല് ‘
പരുങ്ങി നിന്ന എന്നെ ഉഗ്രഭാവത്തിലൊന്ന് നോക്കീട്ട് ഒരു കത്തിയുമെടുത്ത് വരാൻ കല്പിച്ച് കുഞ്ഞേലിയേടത്തി മുമ്പേ നടന്നു. പിന്നാലെ റോസീം.
അതിനും പിന്നാലെ ഭയാശങ്കകളുമായി ഞാനും.
തിരിഞ്ഞ് നോക്കാതെ അടുക്കളവാതിലിലൂടെ പുറത്ത് കടന്ന കുഞ്ഞേലിയേടത്തിടെ നടപ്പ് നിന്നത് തൊഴുത്തിനരികെ സ്ഥാപിച്ചിട്ടുള്ള, രണ്ട് തട്ടുകളും ആറ് അറകളുമായി പണിത് വച്ചിരിക്കുന്ന വലിയ കോഴിക്കൂടിന് സമീപമാണ്.
തിരിഞ്ഞ് ഞങ്ങളോട്
” ആകെ പത്തെണ്ണത്തിനെ മതി, അയ്യെഞ്ചെണ്ണം വീതം രണ്ട് കള്ളീലായിട്ടിട്ടുണ്ട്. ഓരോന്നിനെയായി പിടിച്ച് വാതിലടച്ച് കൊന്നേച്ചേ അടുത്തതിനെ പിടിക്കാവൂ ”
സത്യത്തിൽ ആദ്യം ഒന്നും മനസ്സിലായില്ല.
കുന്തം വിഴുങ്ങിയ പോലെ അന്തം വിട്ട് നിന്ന ഞാൻ കണ്ടു,
റോസി ചാരി വച്ച കുഞ്ഞ് ഏണിയിൽ കയറി നിന്ന് ആ വലിയ കോഴിക്കൂടിന്റെ മോളിലെ അറയിൽ നിന്നും കൈയിട്ട് കര കര ശബ്ദത്തിൽ കാറുന്ന ഒരു തൂവെള്ള കോഴിയെ ചിറകിൽ കൂട്ടിപ്പിടിച്ച് പുറത്തേക്കെടുത്തേക്കണു.
എന്നിട്ട് മറുകൈയ്യാൽ കൂടsച്ച് കുറ്റിയുമിട്ട് ഇതൊക്കെയെന്ത് എന്ന ഒരു നിസ്സാര ഭാവത്തിൽ കോഴിയുമായി റോസി താഴെയിറങ്ങി.
പിന്നെ ഞാൻ കാണുന്നത് റോസി സ്നേഹത്താലെന്നവണ്ണം കോഴിയുടെ കഴുത്തിലൊന്ന് മുറുക്കി പിടിക്കുന്നതും ഒരു തിരിക്കലും ഒരേറും.
എല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു !
കണ്ണ് മിഴിച്ച ഞാൻ കണ്ടു വായുവിലൊന്ന് ചുറ്റിത്തിരിഞ്ഞ കോഴി നേരേ അലക്കു കല്ലിന്റെ ചുവട്ടിൽ വീണ് തുരു തുരാ നാല് പിടയൽ. കഴുത്തും കാലുമൊന്ന് വല്ലാതെ നീട്ടി നിശ്ചലമായി ഒരു മിനിട്ട് കഴിഞ്ഞ് പതിയെ രണ്ട് പിടയലും കൂടി ‘
അത് ശുഭമാകുമ്പോഴേക്കും റോസി അടുത്തതിന്റെ കഴുത്ത് തിരിക്കാൻ തുടങ്ങിയിരുന്നു.
സംഭവം ഏറെക്കുറെ പിടികിട്ടി. നാളെ ക്രിസ്തുമസ്സാണ്.
കോൺവെൻ്റിൽ ഗംഭീര ആഘോഷമാണ്. അതിന്റെ മുന്നോടിയാണീ കൊലപാതകം. അതിനീ കടും കൈയ്യ് ചെയ്യിക്കു കാന്നൊക്കെ വച്ചാൽ?
“ഈ കിടാവെന്തൂട്ടാ മിഴിച്ച് നില്ക്കണേ? കേറി കോഴിയെ പിടിച്ചേടിയേ ”
കുഞ്ഞേലിയേടത്തീടെ ആക്രോശം മുഴങ്ങി.
” ഞാൻ പിടിക്കൂല്ല, കൊല്ലേമില്ല, എനിക്ക് പേടിയാ ”
”പേടിയോ? നല്ല കാര്യായി, മാറ്റാൻ കുടുംബത്തി പോകേണ്ടതാ. കന്യാസ്ത്രീ മoത്തിലൊക്കെ നിന്നിട്ടും ഒരു കോഴീനെ പോലും കൊല്ലാനറിയില്ലാന്നച്ചാ നാണക്കേട് ഞങ്ങൾക്കൂടെയാ.
നീ പിടിക്കേം ചെയ്യും, കൊല്ലേം ചെയ്യും.. ചെയ്യിപ്പിക്കും ഞാൻ ”
അധികനേരം എതിർത്ത് നില്ക്കാൻ കഴിഞ്ഞില്യാന്ന് മാത്രല്ല, ആ പറച്ചിൽ കേട്ടപ്പോൾ എനിക്കും തോന്നിപ്പോയി കോഴീനെ കൊല്ലാനറിയാത്ത കുട്ടിക്ക് മാറ്റാൻ കുടുംബത്തിൽ പിടിച്ച് നില്ക്കാൻ പറ്റില്ലാന്ന്.
അധികം വിദൂരകാലത്തല്ലാത്ത എൻ്റെ മാറ്റാൻ കുടുംബത്തിലെ ഭാവി ജീവിതം ഭാസുരമാക്കുവാൻ ഞാനാ കുട്ടിക്കോവണിയിലേക്ക് വലിഞ്ഞ് കയറി.
വളരെ നേരത്തെ പെടാപ്പാടിന് ശേഷം ഒരെണ്ണത്തിനെ കൈപ്പിടിയിലാക്കി.
” കത്തി വേണോടിയേ? ” കുഞ്ഞേലിയേടത്തി നീട്ടിയ. പളപളാന്ന് തിളങ്ങുന്ന കത്തിയിലേക്ക് നോക്കി ഞാൻ പറഞ്ഞു.
“വേണ്ട, കഴുത്ത് പിരിച്ചോളാം. “
കോഴീടെ രണ്ട് കാലും ചേർത്ത് ചവിട്ടി പിടിച്ചിരിക്കുന്ന എന്റെ കാലുകൾ ജീവൻ നഷ്ടപ്പെടാൻ പോകുന്ന കോഴിയേക്കാൾ കൂടുതലായി വിറ യ്ക്കുന്നു…
രണ്ട് ചിറകുകളും കൂട്ടിപ്പിടിച്ച എന്റെ കൈയ്യുടെ വിറയൽ അതിലുമേറെ. എൻ്റെ പിടപിടപ്പ് കുഞ്ഞേലിയേടത്തീം റോസീം കാണാതിരിക്കാൻ ഞാൻ ആവത് ശ്രമിച്ചു. കൈ കോഴിയുടെ കഴുത്തിൽ പതുക്കെ അമർത്താൻ തുടങ്ങി. തൂവലുകളുടെ മാർദ്ദവത്തിനുള്ളിൽ നിന്നും ഇളം ചൂട് തട്ടിയ എന്റെ കൈ പിന്നേം അയഞ്ഞു.
‘കൊല്ലടീ അങ്ങട് ”.
പിന്നേം ആക്രോശം.
ഞാൻ കണ്ണുകൾ രണ്ടും ഇറുകെയടച്ചു.
സർവ്വശക്തിയുമെടുത്ത് കഴുത്ത് ഞെക്കി. എന്നിട്ട് റോസി എറിഞ്ഞതുപോലെ ഒരേറ് !
ഞാൻ കഴുത്ത് ഞെരിച്ച് എറിഞ്ഞ കോഴിവായുവിൽ കറങ്ങാനൊന്നും നിന്നില്ല.. നേരേ അലക്ക് കല്ലിനപ്പുറത്ത് eപായി രണ്ട് കാലുമ്മേ തന്നെ നിവർന്ന് നിന്ന് കഴുത്ത് നീട്ടി ഉച്ചത്തിൽ കൊക്കി. എന്നിട്ട് പ്രാഞ്ചിയേട്ടന്റെ തൊഴുത്തിന് മുകളിലേക്ക് ഉന്നം പിടിച്ച് പറക്കാൻ ചിറക് വിടർത്തിയതും…. ഇതെല്ലാം പ്രതീക്ഷിച്ച് തന്നെ നിന്ന കുഞ്ഞേലിയേടത്തി കൈയ്യിലിരുന്ന വടി കറക്കിയൊരേറ് !
എൻ്റെ തലയ്ക്ക് മുകളിൽ തൊട്ടു തൊട്ടില്ലന്ന പോലെ പാഞ്ഞ വടി കൃത്യം കോഴിയുടെ മേൽ ചെന്ന് പതിച്ചതും
കോഴി തെന്നി തെന്നി പോയി കറങ്ങി വീണതും എല്ലാം നൊടിയിടയിൽ.
അതു കൊണ്ടൊന്നും അവസാനിച്ചില്ല കുഞ്ഞേലിയേടത്തീടെ വാശി ജയിച്ചു എന്നേ കൊണ്ട് കൊല്ലിപ്പിക്കുക തന്നെ ചെയ്തു. ഏറ് കൊണ്ട് പകുതി ചത്ത കോഴി ഇനീം പറക്കാതിരിക്കാൻ ഇപ്രാവശ്യം ഞാൻ കഴുത്ത് പിരിച്ചില്ല, പകരം വലിച്ച് നീട്ടി പിടിച്ച കഴുത്തിൽ പളാ പളാ മിന്നുന്ന കത്തി അമർത്തിയൊരു വലി. കഴുത്തിൽ നിന്ന് ചീറ്റിയ ചുവന്ന പൂത്തിരി എന്റെ മുഖത്തും ദേഹത്തും പൂക്കൾ പോലെ ചിന്നി ചിതറി.
അറപ്പ് തീർന്നിട്ടെന്നവണ്ണം ഒന്നിന് പുറകെ ബാക്കി നാലെണ്ണത്തിനേം ഞാൻ വക വരുത്തി.
അഞ്ച് കോഴികളെയും കൊന്ന് കോഴി ചോരയാൽ അഭിഷേകം ചെയ്യപ്പെട്ട് വിജയശ്രീലാളിതയായി നിന്ന എന്നെ പുരികം ചുളിച്ച് അടിമുടി നോക്കിക്കൊണ്ട് കുഞ്ഞേലിയേടത്തീടെ വക ചോദ്യം
‘”നീ കോഴീനെയോ കൊന്നത്, അതോ കോഴി നിന്നെയോ കൊന്നത്? “
കോഴിയെ കൊല്ലാൻ പഠിച്ചത് മാറ്റാൻ കുടുംബത്തിലെ ജീവിതം ഭാസുരമാക്കാൻ ഉപകരിച്ചില്ലങ്കിലും പിന്നീടിങ്ങോട്ട് രണ്ട് കാലുള്ള ഏത് കോഴീനെയും ശരിപ്പെടുത്തുന്നതെങ്ങനെ എന്ന് പഠിക്കുവാൻ സഹായിച്ചു.


11 Comments
ടീച്ചറെ ഇത് സംഭവ കഥയോ അതോ ശെരിക്കും നടന്നതാണോ.. സത്യമാണേൽ നിങ്ങളൊരു സംഭവമാണ്.. ഇപ്പോളും ഇത്തരം കുസൃതികളൊക്കെ ഉണ്ടോ?
😍😍 ഞാൻ ടീച്ചറല്ലാട്ടോ.
ജീവിതാനുഭവങ്ങളിലെ ഒരു ഏടാണത്. കുറച്ച് പൊടിപ്പും തൊങ്ങലും മേമ്പൊടിയായി ചേർത്തിട്ടുണ്ടന്നേയുള്ളൂ😁
ഞാനും ഇടയ്യ്ക്കു ഈ കടുംകൈ ചെയാറുണ്ട്… പൂവന്മാര് എണ്ണത്തിൽ കൂടുമ്പോൾ, പെട പിള്ളേര് മുട്ടയിടൽ നിർത്തുമ്പോൾ ഇടയ്ക്കൊക്കെ ആരാചാരുടെ വേഷം കെട്ടാറുണ്ട്… പ്രിയതമൻ പണ്ടങ്ങാണ്ടോ ഒരു പൂവനെ കറി വെച്ച കഥ പറയാറുണ്ടെങ്കിലും കൊല്ലുന്ന സമയത്തു ആ പരിസരങ്ങളിൽ പോലും കാണാറില്ല.. പിള്ളേര് ഇടയ്ക്ക് പറയും കേരളത്തിൽ ഈ കടുംകൈ ചെയുന്ന ഒരു വീട്ടമ്മ ഞാൻ മാത്രമേ ഉള്ളു എന്ന്.. ഇപ്പോ കൂട്ടിനു ഒരാളെ കണ്ടല്ലോ.. സന്തോഷം..
വിശേഷം എന്തായാലും കോഴിക്കിരിക്കപ്പൊറുതിയില്ല- – അന്നും ഇന്നും– എഴുത്ത് ഒത്തിരി ഇഷ്ടായി-👌👍
എഴുത്ത് ഗംഭീരം.👌
എന്നാലും ഉള്ളിൽ ഒരു കാളൽ.
😍
യ്യോ എനിക്കും പറ്റില്ല, ആരേലും കൊന്ന് തന്നാൽ തിന്നാം.. 😔
ഒത്തിരി ഇഷ്ടമായി💕💕💕
🤩🤩❤️❤️ Thank you Seji
പാവം കോഴികളെ കാലപുരിക്കയച്ചു പഠിക്കാൻ അവിടം കശാപ്പു കോളേജോ ?
രസകരമായ എഴുത്ത് ഷൈബീ❤️🌹👌
ക്രിസ്തുമസ്സിന് പൊരിക്കണ്ടേ ടീച്ചറേ 😍
ഈ കശാപ്പ് നേരിൽ കണ്ടത് ഒരിക്കൽമാത്രം. അതോടെ എന്റെ കോഴി തീറ്റയും നിന്നു.