മഴ.. മഴ.. മഴ ഒരു വികാരം ആണ്…
അല്ല…
പല പല വികാരങ്ങളാണ്.
ചിലപ്പോൾ വേദന, ചിലപ്പോൾ ചിരി, വിരഹം, പ്രണയം..
നമ്മുടെ വികാരങ്ങളോട് സമന്വയിച്ച് നമ്മുടേതായി പൊഴിയുന്ന മഴ.
മഴയോർമ്മകൾ എന്ന് മുതൽക്കാണ്?
അറിയില്ല.
ഒരു പക്ഷെ മുറ്റത്തു കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ ഒഴുക്കി വിട്ട കടലാസ് വഞ്ചികളുടെ സഞ്ചാരം നോക്കിനിന്ന അഞ്ച് വയസ്സുകാരിയിൽ നിന്നുമാവാം.
പിന്നെ, സ്കൂളിനരുകിൽ ഉള്ള കൂട്ടുകാരിയുടെ വീട്ടിലെ ലോലോലിക്ക മരത്തിലെ പഴുത്തു ചുവന്ന ലോലോലിക്ക പറിച്ചു കൂട്ടിയത് ഒരു തോരമഴയത്ത് ആയിരുന്നു. ചുവന്ന പഴങ്ങൾ കണ്ട് നേരമിരിട്ടിയത് അറിഞ്ഞില്ല. തോരാമഴയിൽ നനഞ്ഞു കുളിച്ചു വീട്ടിലെത്തിയപ്പോൾ കിട്ടിയ ചൂരൽപഴങ്ങളും കണ്ണിൽ മഴ പെയ്യിച്ചു.
മഴ ബാല്യത്തിൽ കളികൂട്ടുകാരനായിരുന്നെങ്കിൽ, യൗവനത്തിൽ പ്രണയത്തിന്റെ രാജകുമാരൻ ആയിരുന്നു. തൂവാനത്തുമ്പികളിലെ ക്ലാരയും ജയകൃഷ്ണനും ഇപ്പോഴും മഴനോവായി മനസ്സിലുണ്ട്.
പിന്നീട് ജീവിതം ജീവിച്ചു തുടങ്ങിയപ്പോൾ മഴ വിവിധ ഭാവങ്ങളിലായി. സ്നേഹം, വാത്സല്യം, നോവ്.. അങ്ങിനെ പലതും..
മഴ ഒരിക്കൽ ഭയപ്പെടുത്തി. രൗദ്ര ഭാവം പൂണ്ട് നാടിനെ മുക്കിയ കാലം. അന്ന് രണ്ടു രാപ്പകലുകളിൽ ചുറ്റിലും നിറയുന്ന മഴ വെള്ളപ്പാച്ചിലിൽ കുഞ്ഞിനേയും കെട്ടിപിടിച്ചു എവിടെയോ പെട്ടുപോയ പ്രിയനെയും കാത്ത് പേടിച്ചരണ്ട് കഴിഞ്ഞപ്പോൾ ആദ്യമായി മഴയെ ശപിച്ചു.
ചില നോവുകളിൽ തലോടലായിരുന്നു മഴ. സ്നേഹത്തിന്റെ തലോടൽ.
നെല്ലിമരത്തിന്റെ ഇലകളിൽ തട്ടി തട്ടി നേർത്ത ഒച്ചയോടെ നിലത്തു വീഴുന്ന മഴയെ പക്ഷെ.. എന്നും ഇഷ്ടമാണ്.
ബാല്യത്തിൽ പോലെ മഴ നനഞ്ഞു നടക്കാൻ കൊതിയാണ്.
പക്ഷെ.. പ്രായം.. സമൂഹം.. ഒക്കെ തളർത്താൻ ഓങ്ങി നിൽക്കുമ്പോൾ, ഒരു ചായയുമായി വരാന്തയിൽ മഴയുടെ സംഗീതം കേട്ടിരിക്കാനെ നിവൃത്തിയുള്ളൂ.
കുറച്ചു കാലം മുൻപ് പെയ്ത മഴയുടെ സംഹാര താണ്ഡവം പുഴയും കരയും ഒന്നാക്കിയപ്പോൾ നഷ്ടപ്പെട്ടുപോയ കിടപ്പാടങ്ങളെ കുറിച്ച് ആധി പൂണ്ട പലരുണ്ട്. ഔചിത്യമില്ലാത്ത പരിസര മലിനീകരണവും പ്രകൃതി കയ്യേറലുമൊക്കെയാണ്
കാരണമെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും റോഡ് ആയിട്ടും, പാലമായിട്ടും നമ്മൾ മഴയുടെ വരവിനെ തടയുന്നു.
മഴയൊരു കിട്ടാക്കനിയാവുന്നു ചിലയിടങ്ങളിലെങ്കിലും.
പണ്ട് സ്കൂളവധിക്കു ചേക്കേറുന്നൊരു സ്വർഗ്ഗമുണ്ടായിരുന്നു. ഒരു നല്ല നാട്ടിൻപുറം. വലിയ മലകളാണ് മുന്നിൽ കൂറ്റൻ പാറ. പാറയിലൂടെ മഴ പെയ്യുന്നപോലൊരു സുന്ദരൻ കാഴ്ച വേറെ യുണ്ടാവില്ല. പാറപ്പുറത്തെ മര ക്കൂട്ടങ്ങളിലൂടെ പെയ്തിറങ്ങുന്ന മഴയ്ക്ക് വല്ലാത്തൊരു സംഗീതമുണ്ടായിരുന്നു
ഈയിടെ ആ നാട് കണ്ട് തകർന്നുപോയി. പഴയ പുരയിടങ്ങൾ പകരം ആകെ റബ്ബർ കാടുകൾ. പാറക്കെട്ടാകെ സ്വകാര്യ വ്യക്തി യുടെ തീം പാർക്ക്. മഴക്കാകട്ടെ പഴയ സൗന്ദര്യം ഇല്ല. സംഗീതം തീരെയില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളും, ബിയർ കുപ്പികളും നിറഞ്ഞ വഴിയോരങ്ങളിലൂടെ മഴ കണ്ണീരോടെ പെയ്തു കൊണ്ടിരുന്നു.
#എന്റെരചന


1 Comment
❤️🌹