മഴയെ പ്രണയിക്കുന്നതിനും പ്രായമുണ്ട്. ഇല്ലാതിരിക്കുമ്പോൾ ശപിക്കുകയും വേനൽ ചൂടിനെ പഴിക്കുകയും ചെയ്യുമ്പോഴും നാല് ദിവസം നിർത്താതെ പെയ്താൽ മഴയെയും ശപിക്കും.
ഓരോ കാലഘട്ടത്തിലും മഴക്ക് ഓരോ രൂപഭാവമാണ്.
കുഞ്ഞായിരിക്കുമ്പോൾ ഒരു അപ്പാപ്പൻ വലിച്ചുകൊണ്ട് ഓടുന്ന സൈക്കിൾ റിക്ഷയിൽ ആയിരുന്നു എന്റെ ആദ്യത്തെ നഴ്സറി പോക്ക്. ഉയരത്തിലിരുന്ന് കാഴ്ചകൾ കണ്ട് പോകുമ്പോൾ മഴ വന്നാൽ അപ്പാപ്പൻ ഒരു ഷീറ്റിട്ട് ഞങ്ങളെ മറയ്ക്കും. അപ്പാപ്പൻ മഴ കൊണ്ട് ഓടും. പാവം. ആ പ്രായത്തിൽ അത് ഞാൻ ഓർത്തില്ല
എന്നും കാണുന്ന കാഴ്ചകൾ മറയ്ക്കുന്ന മഴയെ ഞാൻ വെറുത്തു. പാവം അപ്പാപ്പൻ.
ഇന്നത്തെ പോലെ അല്ല വേനലവധി വേനൽ തന്നെ ആയിരുന്നു.
പുതിയ തുണിയുടെ മണമുള്ള യൂണിഫോം നനച്ചുകൊണ്ട് തന്നെയാണ് മഴ വന്നിരുന്നത്. നനഞ്ഞുകൊണ്ട് ക്‌ളാസിൽ ഇരിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയ പ്രായത്തിൽ ഈ പുതിയ യൂണിഫോം വാങ്ങാൻ പൈസയില്ലാതെ സ്കൂളിൽ നിന്നും കൊടുത്തിരുന്ന തുണികൾക്കായി കാത്തിരുന്ന കുട്ടികളും ഉണ്ടായിരുന്നു എന്ന സങ്കടം അന്ന് മനസ്സിലാക്കിയിരുന്നില്ല.
ബോക്സ് ഫ്ലീറ്റ് ഇട്ട യൂണിഫോം സ്‌കർട്ടുകൾ ഡാഡി തലേന്ന് തന്നെ തേച്ച് ഹാങ്കറിൽ തൂക്കിയിടും.
മൂന്നാം ക്ലാസ് ആയപ്പോൾ യാത്ര ആ കാലത്തിറങ്ങിയ ഓട്ടോറിക്ഷ എന്ന വാഹനത്തിലേക്ക് മാറി. അവിടെയും മഴക്കാലം കാഴ്ചകളെ മറയ്ക്കുമ്പോൾ സങ്കടപെട്ടൂ.
പിന്നീട് കൂട്ടുകാരുടെ കൂടെ നടന്ന് പോകുന്ന തലത്തിലേക്ക് വളർന്നപ്പോൾ കുട പിടിച്ച് മഴ ആസ്വദിച്ച് നടക്കൽ തുടങ്ങി. സ്കൂളിലേക്ക് പോകുമ്പോൾ മഴ പെയ്യാതിരിക്കാനും തിരിച്ചുവരുമ്പോൾ മഴ പെയ്യാനും ഞാൻ പ്രാർത്ഥിച്ചു.
അവിടെ നിന്നും കോളജിൽ എത്തിയപ്പോഴും അയ്യന്തോൾ കളക് ട്രറ്റ് വരെ നടക്കണം കോളജ് ബസ് കിട്ടാൻ. അതും അങ്ങനെ തന്നെ.
ഞാൻ ആസ്വദിച്ചിരുന്നത് രാത്രി മഴകൾ ആയിരുന്നു. പേമാരി പെയ്യുന്ന രാത്രികളിൽ അത് തോരുമ്പോൾ ഇലകളിൽ നിന്നും വീഴുന്ന ശബ്ദം കുറഞ്ഞുവരുന്ന മഴ എന്നെ വേദനിപ്പിച്ചു.
എനിക്ക് തോന്നുന്നു ഓർമ്മകളിൽ ഞാൻ ഏറ്റവും ആസ്വദിച്ചിട്ടുള്ളതും കാത്തിരുന്നിട്ടുള്ളതും ഡാഡിയുടെ തറവാട്ടിൽ കിടക്കുമ്പോൾ തട്ടിൻപുറത്തെ ജനലിലൂടെ കണ്ടിരുന്ന മഴ ആയിരുന്നു. ആ മഴക്ക് വേറെ താളമായിരുന്നു. ഓട്ടിൻപുറത്ത് വീഴുന്ന വെള്ള തുള്ളികൾക്ക് പ്രത്യേക ഈണമായിരുന്നു.
പ്രായം കൂടുംതോറും മഴയോടുള്ള സമീപനം മാറി. വിവാഹത്തിന് മുൻപ് തുണികൾ ഉണങ്ങാൻ വിഷമിച്ചിരുന്ന മമ്മിയെ ഞാൻ ഓർത്തില്ല.പക്ഷേ അതിന് ശേഷം കൂട്ടുകുടുംബത്തിൽ ഓരോ കുടുംബങ്ങളും അവരവരുടെ തുണികൾ എടുക്കുകയോ അല്ലെങ്കിൽ പണിക്കാരെ കൊണ്ട് എ ടുപ്പിക്കും.ഞാൻ ആദ്യ കാലങ്ങളിൽ അത് മറന്ന് പോയിരുന്നു. പിന്നീട് ശീലമായി.
ഇപ്പോൾ മഴ പെയ്യുമ്പോൾ പുറത്തിട്ട തുണികളെ ഓർക്കും.. വെള്ളം വേണ്ടാത്ത ചെടി ചട്ടികൾ നനയുന്നതിനെ കുറിച്ച് ആകുലപ്പെടും.. ഹോസ്റ്റലിൽ ഉള്ള മകൾ കാർ ഓടിക്കുമ്പോൾ എന്താകും എന്നോർക്കും.. ഇടിവെട്ടിനെ പേടിയുള്ള എന്റെ പട്ടിക്കുട്ടി റോക്കിച്ചനെ അകത്തേക്ക് കിടത്തും.
ഏറെ മിന്നൽ വരുമ്പോൾ കാൽ നിലത്ത് തൊടീക്കാതെ പരസ്പരം തൊടാതെ കട്ടിലിൽ കയറ്റിയിരുത്തിരുന്ന ഡാഡിയെ ഇടക്ക് ഓർക്കും. മിന്നൽ ഉള്ളപ്പോൾ അകത്ത് ചെരുപ്പിട്ട് നടക്കണം എന്ന് ട്രങ്ക് കാൾ ബുക്ക് ചെയ്ത് പറയാൻ ഡാഡി കാണിച്ചിരുന്ന കരുതലിനെ ഇടക്ക് ഓർക്കും.
ഇപ്പോൾ മഴ കനക്കുമ്പോൾ കടന്ന് പോന്ന പ്രളയത്തെ ഓർക്കും. ഉരുൾ പൊട്ടലിൽ ഒരു ദിവസം കൊണ്ട് ഇല്ലാതായ ഗ്രാമങ്ങളിലെ മനുഷ്യരെ ഓർക്കും.. ചോരുന്ന വീടുകളിൽ കഴിയുന്ന പാവങ്ങളെ ഓർക്കും. പ്രായത്തിന്റെ മാറ്റങ്ങൾ..
ആദ്യത്തെ മഴ.. അതിനെ ചിലപ്പോൾ ആസ്വദിക്കും. പിന്നീട് നമ്മുടെ വീട്ടിൽ നടക്കാനുള്ള അല്ലെങ്കിൽ പങ്കെടുക്കാനുള്ള ആഘോഷങ്ങളിൽ മഴ ഒഴിവായി നിൽക്കാൻ പ്രാർത്ഥിക്കും.
പഴയ പോലെ മഴയെ സ്നേഹിക്കാൻ പ്രായം, ആധികൾ സമ്മതിക്കുന്നില്ല… ഇനിയും അവസരം വരുമായിരിക്കും അല്ലേ..
ആപത്തുകൾ അപകടങ്ങൾ ഒന്നുമില്ലാതെ ഈ മഴക്കാലവും കടന്ന് പോകാൻ പ്രാർത്ഥിക്കാം..
#എന്റെരചന
#മഴ


1 Comment
പ്രായവും ഉത്തരവാദിത്തങ്ങളും കൂടുന്തോറും നമ്മുടെ ഇഷ്ടങ്ങൾ മാറി വരും.❤️👌🌹