വിവാഹം… ഒരു യുവതിയുടെ ജീവിതത്തിൽ അത് ഒരു പുതിയതിനുള്ള തുടക്കമാണ്. പുതിയൊരു വീട്, പുതിയ ബന്ധങ്ങൾ, പുതിയ സ്വപ്നങ്ങൾ…
ആദ്യമായി ആ വീട്ടിലേക്ക് അമ്മയോടൊപ്പം നിലവിളക്കുമായി അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ മറ്റു രണ്ടു കൈകൾ കൂടി വിളക്കിനരികിലേക്ക് നീണ്ടുവന്നു. അതു മാറ്റാരുടെയുമല്ല നാത്തൂന്റെ കൈകളായിരുന്നു.
ഞാനും അമ്മയും ഭർത്താവിന്റെ പെങ്ങളും നിലവിളക്കുമായി അകത്തേക്ക് കടന്നപ്പോൾ, അതിന്റെ എല്ലാ ഗൃഹാതുരതയും എന്നെ നോക്കി നിന്നു. വിളക്കിലെ ഒരു തിരി ഓളം തല്ലി അണഞ്ഞു. എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ചുറ്റുമുള്ളവരിൽ ഞാനൊന്നു കണ്ണോടിച്ചു. മിക്കവരിലും ഒരു ഭയം ഞാൻ കണ്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ചലനങ്ങളായിരുന്നു എല്ലായിടത്തും. ഒരു തിരി കെട്ടതിന്റെ വിഷമം എന്റെ മുഖത്ത് കരി നിഴൽ വിരിച്ചു. പക്ഷേ, ആ ഗൃഹധ്വനിയിൽ നിന്നും ഒരു സ്നേഹശബ്ദം ഉയർന്നു വന്നു.
“മോളെ, വന്നേ.. ഒന്നുകൊണ്ടും സങ്കടപ്പെടേണ്ട, ഞങ്ങളുടെ മോളാണ് നീ.. കുടുംബത്തിലെ അംഗമാണ് നീ”
അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതം മുഴുവൻ താങ്ങാകുമെന്നുള്ള ഉറപ്പായിരുന്നു. അതായിരുന്നു ഭർത്താവിന്റെ അച്ഛൻ.
അദ്ദേഹം മുഖത്തൊരു ചിരിയുമായി കൈ നീട്ടിയപ്പോൾ, ഞാൻ ആദ്യമായി മനസ്സിലാക്കി: ഇവിടെ എനിക്ക് ഒരു അച്ഛനുണ്ട്.
ഞാൻ ശ്രദ്ധിച്ചു — അദ്ദേഹം എന്നെ ഒരു മരുമകളായി അല്ല, ഒരു മകളായാണ് കാണുന്നത് എന്ന് മനസ്സിലാക്കാൻ നാളുകൾ കാത്തിരിക്കേണ്ടി വന്നില്ല. എന്റെ സ്വന്തം അച്ഛനിൽ നിന്നുള്ള സ്‌നേഹം നഷ്ടമാകാതെ അതിന്റെ തുടർച്ചയായി എന്റെ ഭർത്താവിന്റെ അച്ഛനെ ഞാൻ കാണാൻ തുടങ്ങി.
നോവിന്റെ തീക്കടൽ എത്രയോ നീന്തി ക്കടന്ന മനുഷ്യരൂപം, കഷ്ടപ്പാടിന്റെ കാൽപ്പാദങ്ങൾ പതിഞ്ഞ വീട്..പക്ഷെ, എനിക്കവിടെ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും കിട്ടിയിരുന്നു. സമയം കിട്ടുമ്പോൾ കൊച്ചു കൊച്ചു വർത്തമാനങ്ങൾക്കിടയിൽ പഴയ കഷ്ടപ്പാടിന്റ, എന്റെ ഭർത്താവിന്റെ ബാല്യത്തെ ക്കുറിച്ച്, അമ്മയെ കണ്ട കഥകൾ, എല്ലാം എന്നോട് പങ്കു വയ്ക്കുമായിരുന്നു അച്ഛൻ.
ഞങ്ങളുടെ മോൾ അച്ഛച്ചനെ “അപ്പു” എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് ഞങ്ങളും അച്ഛനെ അപ്പൂ എന്നായിരുന്നു വിളിച്ചത്.
ഒരിക്കൽ ഞാൻ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ എന്റെ സ്വന്തം അച്ഛന്റെ വേദനയും സങ്കടവും ഈ അച്ഛനിൽ ഞാൻ കണ്ടു. ഒരച്ഛൻ ചെയ്യേണ്ടതെല്ലാം അനായാസം അദ്ദേഹം ചെയ്തുതന്നു.
എന്റെ മനസിലൂടെ അച്ഛൻ യാത്ര ചെയ്യുമ്പോൾ ഓർമ്മയുടെ വഴിയിൽ പറഞ്ഞു തീർക്കാനാവാത്ത ഒരു പാടു കാര്യങ്ങളുണ്ട്. ഞങ്ങൾ ആദ്യം ജോലി ചെയ്തിരുന്ന സ്ഥലം നാട്ടിൽ നിന്നും വളരെ ദൂരെയായിരുന്നു. ഏട്ടൻ ജോലി കഴിഞ്ഞു വരുമ്പോൾ രാത്രിയാവും. എന്റെ ജോലിയിടം താമസസ്ഥലത്തുനിന്നും വളരെ ദൂരെയാണ്. നടന്നു വേണം വീട്ടിലേക്കെത്താൻ. ഒരു ദിവസം ഞാൻ പതിവിലും വൈകി വീട്ടിലെത്താൻ. എന്നെ കാണാത്തതിനാൽ ശ്വാസതടസ്സം വല്ലാതെ വിഷമിപ്പിച്ചിരുന്ന ആ പാവം അച്ഛൻ വയ്യാഴികയും പ്രായവും ഒന്നും കണക്കിലെടുക്കാതെ അപരിചിതമായ വഴിയിലൂടെ അപരിചിതരായ മനുഷ്യർക്കിടയിലൂടെ എന്നെ തേടിയെത്തിയതും എന്നെ കണ്ടപ്പോൾ ആ മുഖത്തെ ആശ്വാസവും ”മോളേ, എന്നും വരുന്ന സമയം കഴിഞ്ഞപ്പോൾ ഞാനും അമ്മയും ആകെ പരിഭ്രമിച്ചു. താമസിക്കുമെങ്കിൽ നേരത്തെ പറയാമായിരുന്നില്ലേ” എന്ന ശാസനയും, “നീ നടന്ന് ആകെ ക്ഷീണിച്ചില്ലേ, വാ നമുക്കൊരു ചായ കുടിച്ചിട്ട് പോകാം ” എന്നുപറഞ്ഞു ഞങ്ങൾ കടയിൽ കയറിയതും എല്ലാം സ്നേഹനിധിയായ ഒരച്ഛന്റെ വാത്സല്യവും കരുതലുമായിരുന്നു. ഒരു പെൺകുട്ടിക്ക് നൽകേണ്ട സുരക്ഷിത്വബോധം ആ അച്ഛനിൽ പലപ്പോഴും ഞാൻ കണ്ടു. ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന മറ്റൊരു കണ്ണ്.
അച്ഛന്റെ കരുതലുകൾ എന്റെ ജീവിതത്തിൽ വലിയൊരു പ്രതിബിംബമായി മാറിയിരുന്നു.
മാറിയ കാലങ്ങൾ, മാറിയ സ്ഥിതികൾ, മാറിയ ഒട്ടേറെ ജീവിത സാഹചര്യങ്ങൾ … എല്ലാം മാറുമ്പോഴും അദ്ദേഹം എപ്പോഴും ഒരേപോലെ തന്നെ നിലകൊണ്ടു.- നിശ്ചലമായ, ഉറപ്പുള്ള ഒരു വൃക്ഷം പോലെ.
മഴയിലും കാറ്റിലുംനിലനിൽക്കുന്നൊരു തണൽവൃക്ഷം.
ജോലികൾ ചെയ്തു തളർന്നിരിക്കുന്ന അവസരങ്ങളിൽ “മോളുപോയി വിശ്രമിച്ചോളൂ കുഞ്ഞിനെ ഞാൻ നോക്കാം “ എന്നു പറഞ്ഞുകൊണ്ട് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുമ്പോൾ എന്നെ കരുതിയ ആ ഹൃദയം, എന്റെ സ്വന്തം അച്ഛന്റെ മുഖം പോലെ തന്നെ എന്നിൽ തെളിഞ്ഞുനിന്നു.
ഇന്ന് ഒരേ ചുമരിൽ രണ്ടു ഫോട്ടോകൾ. ഒരു ഫോട്ടോ എനിക്ക് ജന്മം നൽകിയ അച്ഛന്റെ.. മറ്റൊന്ന് എന്റെ ഭർത്താവിന്റെ അച്ഛന്റെ.
രക്തബന്ധമല്ല, ഹൃദയബന്ധമാണ് ഞാനെന്റെ രണ്ടാമത്തെ അച്ഛനിൽ കണ്ടത്. ജീവിതം എന്ന വലിയ പുസ്തകത്തിൽ ഒരൊറ്റ പേജിൽ…
————–
-ജെമിനി കെ രാജ് –


9 Comments
അച്ഛൻ്റെ സ്നേഹത്തെ ഹൃദ്യമായി പകർത്തി👍❤️
Very well written, dear Gemini ❤️
മനോഹരം 👌👌
നന്നായി എഴുതി👍.
Thanku all 🙏❤️
ഹൃദയത്തിൽ തൊടുന്ന എഴുത്ത്- 👌👌❤️👍
👌👌👌
ഇതുപോലെ ഒരമ്മായിഅച്ഛൻ എനിക്കുമുണ്ടായിരുന്നു. നാലു പെൺമക്കൾക്കു കൊടുത്തതിനേക്കാൾ സ്നേഹവും പരിഗണനയും തന്ന അച്ഛൻ.❤️
കണ്ണുനനയിച്ച എഴുത്ത്❤️🌹👌
👍👌❤️🙏💯