ദയ, ആ വാക്ക് തന്നെയാണ് എപ്പോഴും മനസ്സിൽ. അയാൾക്ക് സ്വയം പുച്ഛം തോന്നി. അങ്ങനെയൊന്ന് ഇതുവരെ താൻ ആരോടും കാണിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് മറ്റുള്ളവരോട് താൻ അതിനുവേണ്ടി യാചിക്കുന്നത്. മറ്റുള്ളവരോട് അല്ല ദൈവത്തിനോട് പോലും ദയയ്ക് വേണ്ടി യാചിക്കാൻ തനിക്ക് അർഹതയില്ല.
ദൈവം തനിക്ക് എല്ലാം തന്നിരുന്നു സ്നേഹമുള്ള അമ്മയും അച്ഛനും സഹോദരങ്ങളും ഉള്ള നല്ലൊരു കുടുംബം. ഭാര്യ മക്കൾ ബന്ധുക്കൾ കൂട്ടുകാർ എല്ലാം. പക്ഷേ ആരോടും ഇതുവരെ താൻ ഒരു സ്നേഹവും കരുതലും കാണിച്ചിട്ടില്ല. തന്റെ മക്കൾ ചെറുതായിരുന്നപ്പോൾ പോലും താൻ അവരെ സ്നേഹിച്ചിട്ടില്ല. എന്നിട്ടും ഈ അവസാന കാലത്ത് താൻ അവരുടെ ദയയിൽ ജീവിക്കുന്നു. ജീവിക്കുകയല്ല ജീവച്ഛവമായി കിടക്കുന്നു. ഈ അവസ്ഥയിൽ ഇനി എത്ര നാൾ?
താൻ ജീവിതത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഓർത്ത് പശ്ചാത്തപിക്കാൻ ആയിട്ടാകാം ദൈവം മരണത്തിനു മുൻപ് തനിക്ക് ഇങ്ങനെ ഒരു ശിക്ഷ തന്നത്. അതിനുമാത്രമുള്ള തെറ്റുകൾ താൻ ചെയ്തിട്ടുണ്ടോ?
ഇല്ല…
ചെയ്തിട്ടില്ല…,
താൻ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല.
ആർക്കുവേണ്ടിയും ഒന്നും ചെയ്തിട്ടില്ല.
തനിക്കു വേണ്ടിപ്പോലും ഒന്നും ചെയ്തിട്ടി ല്ല…
വ്യർത്ഥമായൊരു ജീവിതമായിരുന്നു തന്റേത്.
പൂർണ്ണ ആരോഗ്യത്തോടെ എല്ലാ അനുഗ്രഹങ്ങളോടും കൂടി കിട്ടിയ ഒരു മനുഷ്യജന്മം വെറുതെ ഒന്നും ചെയ്യാതെ തീർത്തു കളഞ്ഞു.
അച്ഛനമ്മമാരുടെ ഒറ്റ പുത്രനായിരുന്നു താൻ. സഹോദരിമാർ മൂന്നുപേരും മുതിർന്നതിനു ശേഷം ജനിച്ച ഇളയ പുത്രൻ. വലിയ സാമ്പത്തികശേഷി ഒന്നുമില്ലെങ്കിലും ആറ്റുനോറ്റ് കിട്ടിയ ഒറ്റ പുത്രനെ രാജകുമാരനെ പോലെയാണ് അച്ഛനമ്മമാർ നോക്കിയത്. ചേച്ചിമാർ മൂന്നുപേർക്കും അങ്ങനെ തന്നെ. അവർക്ക് ലഭിക്കാത്ത എല്ലാ സൗഭാഗ്യങ്ങളും തനിക്ക് ലഭിച്ചിരുന്നു. അമ്മയുടെയും ചേച്ചിമാരുടെയും പരിചരണത്തിൽ ആയിരുന്നു ബാല്യവും കൗമാരവും മുഴുവൻ. പഠിക്കുകയല്ലാതെ മറ്റൊന്നും തനിക് ചെയ്യാനുണ്ടായിരുന്നില്ല. പക്ഷെ പഠിക്കാൻ ഉണ്ടായിരുന്ന മികവെല്ലാം വലിയ ക്ലാസുകളിലേക് എത്തിയപ്പോഴേക്ക് നഷ്ടപ്പെട്ടു. പഠിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞും കച്ചവടത്തിൽ സഹായിക്കാം എന്ന് പറഞ്ഞും അച്ഛന്റെ കൂടെ നടന്നു. തനിക്കു ഇഷ്ടമല്ലാത്തതൊന്നും ചെയ്യാൻ അച്ഛൻ ഒരിക്കലും നിർബന്ധിച്ചിരുന്നുമില്ല. കൂടെ നിന്ന് അച്ഛന്റെ കയ്യിൽ നിന്ന് പണം വാങ്ങി കൂട്ടുകാർക്കൊപ്പം ആഘോഷിച്ചു നടന്ന് 30 വയസ്സ് പിന്നിട്ടു.
ചേച്ചിമാരുടെ മൂന്നുപേരുടെയും വിവാഹവും അച്ഛൻ നടത്തി. തനിക്ക് ഒരു തരത്തിലുള്ള ചുമതലകളോ കടമകളോ അച്ഛൻ ബാക്കി വച്ചിരുന്നില്ല. ഉത്തരവാദിത്വങ്ങൾ, തീരുമാനങ്ങൾ എല്ലാം ഒറ്റയ്ക്ക് നിറവേറ്റിയിരുന്ന ഒരു പഴയ കാരണവരെ പോലെയായിരുന്നു ചെറുപ്പത്തിലും അച്ഛന്റെ സ്വഭാവം. ആ സംരക്ഷണയിൽ അല്ലലറിയാത്ത ജീവിതമായിരുന്നു തനിക്ക്. അമ്മ രോഗിയായതും തനിക്കു ഒരു പ്രശ്നമായിരുന്നില്ല തന്നെ ഒട്ടും ബുദ്ധിമുട്ടിക്കാതെ അമ്മയുടെ ചികിത്സയും അച്ഛൻ നോക്കി നടത്തി, ബാക്കി ശുശ്രൂഷകളെല്ലാം പെണ്മക്കളെ ഏൽപ്പിച്ചു മകന് മറ്റൊരു ബാധ്യതയും ബാക്കി വയ്ക്കാതെ പെട്ടെന്ന് ഒരു ദിവസം അച്ഛൻ യാത്രയായി. അതോടെ അമ്മ കൂടുതൽ തളർന്നു എങ്കിലും മകനെ ഒറ്റയ്ക്ക് നല്ല രീതിയിൽ നോക്കാൻ അവർ ശ്രമിച്ചു. താൻ ജീവിച്ചിരിക്കുന്നതുവരെ മകനെ നല്ല രീതിയിൽ നോക്കണമെന്ന് ആ അമ്മയ്ക്കും നിർബന്ധമുണ്ടായിരുന്നു അച്ഛനെ പോലെ തന്നെ. അല്ലെങ്കിൽ അച്ഛന് അത് അമ്മയോട് പറഞ്ഞു വച്ചിരുന്നിരിക്കാം, താനില്ലെങ്കിലും മകനെ നല്ല പോലെ നോക്കണം എന്ന്. അത് അവരുടെ രണ്ടുപേരുടെയും കടമയാണെന്ന് മാത്രമേ തനിക്ക് തോന്നിയിരുന്നുള്ളൂ. മറിച്ച്, ഒരു മകന്റെ കടമകളോ? അതിനെക്കുറിച്ച് താൻ സൗകര്യപൂർവ്വം വിസ്മരിച്ചു.
അമ്മയുടെ ശാരീരിക അസ്വസ്ഥതകളോ, കഴിക്കുന്ന മരുന്നുകളുടെ കാര്യങ്ങളോ ഒരിക്കൽ പോലും താൻ അന്വേഷിച്ചിട്ടില്ല. ചേച്ചിമാർ അതെല്ലാം കൃത്യമായി ചെയ്തിരുന്നു. അമ്മയെ നോക്കേണ്ട കടമ അവർക്കുണ്ടല്ലോ?
അച്ഛന്റെ കച്ചവടം ഏറ്റെടുത്തു നടത്താൻ തുടങ്ങിയെങ്കിലും തനിക്ക് അതിലൊന്നും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത് വേഗം പരാജയപ്പെടുകയും ചെയ്തു. പക്ഷേ, അതിനു മുൻപ് തന്റെ വിവാഹം നടന്നിരുന്നു. അമ്മ തന്റെ അവസാന ആഗ്രഹം മകന്റെ വിവാഹമാണെന്ന് പെൺമക്കളെ അറിയിച്ചിരുന്നത് കൊണ്ട്, തനിക്ക് ആ കാര്യത്തിലും ബുദ്ധിമുട്ടേണ്ടി വന്നില്ല.
അമ്മയോടുള്ള സ്നേഹവും കുഞ്ഞനിയനോടുള്ള ഉത്തരവാദിത്വവും അവർ ഭംഗിയായി നിറവേറ്റി.
മകന്റെ ആദ്യത്തെയും രണ്ടാമത്തെയും കണ്മണികളുടെ മുഖം കൂടി കണ്ടതിനുശേഷമാണ് ആ അമ്മ കണ്ണടച്ചത്. അതിനുമുമ്പായി തന്നെ മകനെ നല്ല രീതിയിൽ പരിചരിക്കുന്നതിനു മരുമകളെ പരിശീലിപ്പിക്കുവാനും അവർ മറന്നില്ല.
രണ്ടു കുഞ്ഞുങ്ങളെ ഊട്ടിയുറക്കിയതിനു ശേഷം, ഭക്ഷണം കഴിക്കുവാനോ ഉറങ്ങുവാനോ സമ്മതിക്കാതെ ഏതു പാതിരാത്രിയിൽ ആയാലും ഭർത്താവ് കഴിച്ചതിനു ശേഷമേ കഴിക്കാൻ പാടുള്ളൂ എന്ന അലിഖിത നിയമം മരുമകൾക്ക് ഉപദേശിച്ച് കൊടുത്ത് ഉപവാസം അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി തീർത്തു ആ വൃദ്ധമാതാവ്.
അസമയത്ത് മദ്യപിച്ചു ബോധമില്ലാതെ വരുന്ന ഭർത്താവിന് വേണ്ടി പൂമുഖവാതിൽക്കൽ ഏതിരുട്ടിലും അവൾ കാത്തിരുന്നിരുന്നു, ഒപ്പം ആ വൃദ്ധ മാതാവും. മകന്റെ ഊണും ഉറക്കവും ആയിരുന്നു അവർക്ക് തന്റെ ആരോഗ്യത്തിനേക്കാൾ പ്രധാനം. എന്നാൽ തനിക്കോ?
ഭർത്താവിന്റെ വഴിവിട്ട പോക്കിനെ കുറിച്ച് പരാതി പറഞ്ഞ മരുമകളോട്, നാലു പെൺമക്കൾ മാത്രം ഉള്ള വീട്ടിൽ നിന്നും കാര്യമായ സ്വത്തൊന്നും ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും, അവൾ ക്കൊരു ജീവിതം കൊടുത്ത മഹാനായ അവരുടെ മകനെ ചോദ്യം ചെയ്യാൻ അവൾക്ക് യാതൊരു യോഗ്യതയും ഇല്ലെന്ന് ആ അമ്മ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കൂടാതെ ‘ഭർത്താക്കന്മാർക്ക് സംഭവിക്കുന്ന ഏതൊരു പിഴവും ഭാര്യയുടെ കഴിവുകേടു കൊണ്ടാണെന്ന’ ലോക തത്വവും അവർ പറഞ്ഞു കൊടുത്തു അവളുടെ വായടപ്പിച്ചു.
എങ്കിൽ പോലും കുടുംബത്തിന്റെ സൽപ്പേര് നില നിർത്താനും ഭർത്താവിനെ നേർവഴിക്ക് നടത്തുവാനും വേണ്ടി ഭാര്യ ചെയ്യേണ്ട പ്രാർത്ഥനകളും എടുക്കേണ്ട വ്രതങ്ങളും, മറ്റ് ഉപവാസനുഷ്ഠാന ങ്ങളും മരുമകൾക് പറഞ്ഞു കൊടുത്ത സ്നേഹനിധിയായ ആ അമ്മ, മകൻ നടത്തിയിരുന്ന കച്ചവടം പൂർണ്ണമായും പരാജയപ്പെടുകയും അതിന്റെ കടങ്ങൾ തീർക്കുവാനായി വീടും സ്ഥലവും വിൽക്കേണ്ടി വരും എന്നറിയുകയും ചെയ്തപ്പോൾ വിഷമം താങ്ങാനാവാതെ ഈ ലോകത്തു നിന്ന് യാത്രയായി. അപ്പോഴേക്കും ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു.
മൂന്നുമാസം പ്രായമുള്ള ആ കൈക്കുഞ്ഞും മറ്റു രണ്ടു കുട്ടികൾക്കുമൊപ്പം പൂട്ടിയിട്ട ആ വീട്ടിലേക്ക് വന്നപ്പോഴായിരിക്കും, കടം കാരണം താൻ നാടുവിട്ടു പോയത് തന്റെ ഭാര്യ അറിഞ്ഞത്. അനിയത്തിമാരുടെ കുടുംബത്തിന്റെ സംരക്ഷണയിൽ കഴിയുന്ന അവളുടെ വൃദ്ധരായ മാതാപിതാക്കൾക്ക് അവളെ സഹായിക്കാൻ കഴിയുമായിരുന്നില്ല.
ഒടുവിൽ നാട്ടിൽ ആരൊക്കെയോ ഇടപെട്ട് സഹോദരിമാരെ വിളിച്ചു വരുത്തി, വീടിന്റെ മുകളിലുള്ള കടങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ വരുത്തിക്കൊണ്ട് വീടു തുറന്നു അവർ അകത്തു കയറി താമസം തുടങ്ങി. കുഞ്ഞിന് ആറുമാസമായപ്പോൾ തുടങ്ങി അതിനെയും കൊണ്ട് അവൾ അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയി തുടങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്. മൂത്തവർ രണ്ടുപേരും അപ്പോഴേക്കും സ്കൂളിൽ പോകാൻ തുടങ്ങിയിരുന്നു. അതും കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് താൻ നാട്ടിൽ എത്തുന്നത്. കൊണ്ടുനടന്നിരുന്ന എല്ലാ ദുശ്ശീലങ്ങളുടെയും ഫലങ്ങൾ ശരീരത്തിൽ പ്രകടമായി തുടങ്ങിയ സമയം. രോഗശയ്യയിൽ ആയ തന്നെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.
രോഗിയോടുള്ള സഹതാപമാണോ, ഭർത്താവിനോടുള്ള കടമയാണോ, എന്നറിയില്ല പരാതികൾ ഒന്നുമില്ലാതെ ഭാര്യ തന്നെ ശുശ്രൂഷിച്ചു. പണ്ടും അതായിരുന്നല്ലോ അവളുടെ ശീലവും. പക്ഷേ അതോടെ അവൾക്ക് വീണ്ടും ജോലിക്ക് പോകാൻ കഴിയാതെയായി. സഹോദരിമാരുടെയും ബന്ധുക്കളുടെയും കാരുണ്യത്തിൽ വീണ്ടും കുറെ നാളുകൾ. കുഞ്ഞു സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അവൾ വീണ്ടും എന്തൊക്കെയോ ജോലിക്ക് പോയി തുടങ്ങി. വീട്ടുകാര്യങ്ങൾ അവൾ സ്വമേധയാ ചെയ്യാൻ തുടങ്ങിയപ്പോൾ, താൻ വീണ്ടും പതുക്കെ പുറത്തേക്കിറങ്ങി. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും അവൾ അത് ചോദ്യം ചെയ്യാൻ തുടങ്ങി. പഴയ കൂട്ടുകെട്ടും രാത്രി വൈകിയുള്ള വരവും.
ജനിച്ചുവളർന്ന തറവാട് കൈവിട്ടു പോകാതിരിക്കാൻ സഹോദരിമാർ എല്ലാവരും കൂടിയാണ് വീടിനുമേലുള്ള കടം തീർത്തത്. പക്ഷേ വീടിപ്പോഴും തന്റെ പേരിൽ തന്നെയാണ്. അതുകൊണ്ട് തന്നെ അനുസരിച്ചു നില്കാൻ പറ്റില്ലെങ്കിൽ ഭാര്യയോടും മക്കളോടും ഇറങ്ങി പൊക്കോളാൻ പറഞ്ഞു. അവൾ തന്റെ സഹോദരിമാരെ വിവരമറിയിച്ചു എങ്കിലും അവരുടെ കുടുംബ ജീവിതത്തിന്റെ തിരക്കുകൾ കാരണം അവരൊന്നും ഇതിലേക്ക് ഇടപെട്ടില്ല. ഒരുതവണ കടം വീട്ടാൻ ഉണ്ടായ പണച്ചെലവ് ആലോചിചിട്ടു കൂടിയാകാം ചേച്ചിമാർ ഒന്നും പിന്നീട് ഈ വഴി വന്നില്ല.
അവൾക്ക് പോകാൻ വേറെ ഇടമില്ല ആയിരുന്നു മക്കൾക്കും. അത് വീണ്ടും താൻ ഒരു അവസരമായി എടുത്തു. അവളുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങിയും മറ്റുള്ളവരുടെ കൈയിൽ നിന്നും കടം വാങ്ങിയും, ആഘോഷങ്ങൾ തുടർന്നു. ആരോഗ്യം ക്ഷയിക്കുന്നത് ശ്രദ്ധിച്ചില്ല. മക്കൾ വളരുന്നതും. മക്കൾ രണ്ടുപേരും തന്നോട് ഒന്നും ആവശ്യപ്പെടാറില്ലായിരുന്നു. മുൻപിൽ വന്നു നിന്നാൽ പോലും താൻ അവരെ ശ്രദ്ധിക്കാറില്ല. ഒരിക്കൽ ഭാര്യയിൽ നിന്നും പിടിച്ചു വാങ്ങിച്ചെടുത്ത പണത്തിന്റെ പേരിൽ സ്കൂളിൽ പഠിക്കുന്ന മൂത്തമകൻ തന്നെ ചോദ്യം ചെയ്തതും അവന്റെ പുസ്തകം വാങ്ങാനുള്ള പണം അച്ഛൻ എടുത്തു എന്ന് അധ്യാപകരോട് പരാതി പറഞ്ഞുകൊടുത്തതും, അവരിലൊരാൾ തന്നോട് അതിനെപ്പറ്റി ചോദിച്ചതും വലിയ അപമാനമായി തോന്നിയ താൻ മദ്യലഹരിയിൽ അവനെ ഒരുപാട് തല്ലിയതും പുസ്തകങ്ങൾ വലിച്ചു കീറിയതും ചെറിയ ഓർമയുണ്ട്. അവൻ തന്റെ മകൻ അല്ലെന്നും ഇനി തന്നെ അച്ഛൻ എന്ന് വിളികേണ്ടെന്നും അന്ന് താൻ പറഞ്ഞിരുന്നു. അതിനു ശേഷം അവൻ തന്നോട് സംസാരിച്ചിട്ടില്ല. എങ്കിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. തന്നെ എതിർക്കുന്ന ആ ചെറിയ പയ്യനോട് പകയോ വെറുപ്പോ തന്നെ ആയിരുന്നു എന്നും ഉള്ളിൽ.
കാലം കടന്നുപോയി. തന്റെ ഇളയ സഹോദരി അതിനിടയിൽ മരണപെടുകയും ചെയ്തിരുന്നു.
കൗമാരത്തിലേക്ക് കാലൂന്നിയ ആൺമക്കൾ രണ്ടുപേരും അമ്മയ്ക്ക് പിന്തുണയായി നിന്നപ്പോൾ, അവളിൽ നിന്നും പണം ലഭിക്കുവാൻ, ബുദ്ധിമുട്ടായി തുടങ്ങി. വീട്ടിൽ നിന്നിറങ്ങിപോകാൻ പറഞ്ഞപ്പോൾ മക്കൾ വീടിന്റെ പേരിൽ അവകാശ പ്രഖ്യാപനം നടത്തി. അതിനു പ്രതികാരമായി അവൾ ജോലിക്ക് പോകുന്നിടത്തൊക്കെ ചെന്ന് പ്രശ്നമുണ്ടാക്കുക പതിവായി. പക്ഷേ അവിടെയും അവൾക്കായിരുന്നു എല്ലാവരുടെയും പിന്തുണ.
അതിന്റെ പ്രതികരണം എന്നോണം അവൾ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാതെയായി. താൻ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കിവെച്ച് അവൾ ജോലിക്ക് പോയിരിക്കും, മൂത്തവർ രണ്ടുപേരും സ്കൂളിൽ പോയിട്ടുണ്ടാകും, ഇളയവൾ മാത്രമേ വീടിനടുത്തുള്ള സ്കൂൾ ആയതുകൊണ്ട്, ആ സമയത്ത് വീട്ടിൽ ഉണ്ടാകു.
പല്ലുതേക്കാനുള്ള ബ്രഷും കുളിക്കാനുള്ള ചൂടുവെള്ളവും തോർത്തും കയ്യിലേക്കും, പിന്നെ സമയത്തിന് ഭക്ഷണം വിളമ്പി തന്റെ മുൻപിലേക്കും എത്തിക്കാതെ അവൾ ജോലിക്ക് എന്ന് പറഞ്ഞു പോയത് തന്നെ ചൊടിപ്പിച്ചു. അമ്മയുടെയും ചേച്ചിമാരുടെയും പരിചരണത്തിൽ ആരോഗ്യവാനായി കഴിഞ്ഞിരുന്ന താനിപ്പോൾ സമയത്തിന് ഭക്ഷണവും മരുന്നും പോലും കിട്ടാതെ ദുരവസ്ഥയിലായെന്ന് ചേച്ചിമാരെ വിളിച്ചു സങ്കടം പറഞ്ഞു. സ്വന്തം മകനെ പോലെ കരുതുന്ന കുഞ്ഞനുജന്റെ സങ്കടം കണ്ട ചേച്ചിമാർ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കി. ചേച്ചി വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കിയപ്പോൾ ” അമ്മ ജോലിക്ക് പോയാണ് ഞങ്ങൾ ജീവിക്കുന്നതെന്നും, അച്ഛന്റെ ഭക്ഷണവും മരുന്നും ഒക്കെ താൻ നോക്കി കൊള്ളാമെന്നും” മകൾ പറഞ്ഞു.
“മകൾ”… ഒരിക്കൽ പോലും ഒന്നെടുത്ത് ഓമനിക്കുകയോ, ഒരു മിട്ടായി പോലും വാങ്ങി കൊടുക്കുകയോ ചെയ്യാത്ത തന്റെ മകൾ. മകൾ ജനിച്ചതറിയാത്ത, 2 വർഷത്തോളം അവളെ കാണാതിരുന്ന ഒരച്ഛൻ. പക്ഷെ മകൾ ആ കർത്തവ്യം ഏറ്റെടുത്തത് അമ്മയ്ക്ക് വേണ്ടിയാണ്. അവരുടെ പ്രിയപ്പെട്ട അമ്മയ്ക്ക് വേണ്ടി. പക്ഷെ ആ വാത്സല്യമോ സ്നേഹമോ താൻ തിരിച്ചു കാണിച്ചില്ല. അമ്മയോ സഹോദരിയോ ഭാര്യയോ മകളോ ആരു തന്നെയായാലും ഇതെല്ലാം അവരുടെ കടമയാണ് എന്ന് ആയിരുന്നു തന്റെ ഉറച്ച വിശ്വാസം.
രോഗിയായ ഭർത്താവിനോടുള്ള ഒരു കടമയും നിറവേറ്റാതെ ജോലിക്കെന്ന് പറഞ്ഞു അവൾ പോകുന്നത് മറ്റു ബന്ധങ്ങളുള്ളത് കൊണ്ടാണെന്നു കൂട്ടുകാരിൽ ചിലർ പറഞ്ഞു. അങ്ങനെ ഒരു സംശയം ഇല്ലാതിരുന്നിട്ടു പോലും അവൾ ജോലിക്ക് പോകുന്നത് നിർത്താനായി ഭാര്യയെപ്പറ്റി താനും കൂടെ പല അപവാദങ്ങളും പ്രചരിപ്പിച്ചു. നാട്ടുകാരിൽ ചിലരൊക്കെ അക്കാര്യത്തിൽ തന്നെ സഹായിച്ചു. അതിലൂടെ ഭാര്യയെയും മക്കളെയും മാനസികമായി തകർക്കാൻ തനിക്ക് സാധിച്ചു. ഭാര്യയോട് ഇനി ജോലിക്ക് പോകേണ്ട എന്നും, താൻ വീണ്ടും കച്ചവടം ചെയ്യാൻ പോകുകയാണെന്നും പറഞ്ഞു. ആണ്മക്കളോട് പഠിപ്പു നിർത്തി തന്റെ കൂടെ ജോലിക്ക് വരാൻ പറഞ്ഞു. ഇതെല്ലാം തുടങ്ങാനുള്ള പണത്തിനായി വീടും പറമ്പും പണയപെടുത്തണമെന്ന് പറഞ്ഞപ്പോൾ ആണ്മക്കൾ ഇടഞ്ഞു.
അതെചൊല്ലിയുള്ള പ്രശ്നത്തിൽ ആരും തന്റെ കൂടെ നിന്നില്ല. മുതിർന്ന മക്കളുടെ സമ്മതമില്ലാതെ വീടിന്റെ കാര്യത്തിൽ തനിക്ക് ഒന്നും ചെയ്യാനാവില്ല എന്ന് വന്നു. അതിനിടയിൽ അമ്മയെ പറ്റി മോശമായി സംസാരിച്ച തന്നെ മൂത്ത മകൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അതോടെ മകനോട് വീണ്ടും പകയായി. സ്വത്തിനു വേണ്ടി മകനും ഭാര്യയും കൊല്ലാൻ ശ്രമിച്ചെന്ന തന്റെ പരാതിയിൻ മേലുള്ള പോലീസ് കേസ് ആരൊക്കെയോ ഇടപെട്ട് ഒത്തു തീർപ്പായി. രോഗിയായ അച്ഛൻ മക്കളുടെ ഉത്തരവാദിത്വം ആണെന്നും സംരക്ഷിക്കണമെന്നും മക്കൾക്കും ഭാര്യക്കും താക്കീതും കിട്ടി. അവിടെയും താൻ തന്നെ വിജയിച്ചു.
കേസും പ്രശ്നങ്ങളും കാരണം മകൻ പഠിത്തം നിർത്തി. ഭാര്യക്ക് അധികകാലം തുടർന്ന് ജോലിക്ക് പോകാൻ കഴിഞ്ഞില്ല.
അവൾ പെട്ടെന്ന് രോഗിയായി തീർന്നു. അതോടെ മൂത്തമകൻ ജോലിക്കു പോകാൻ തുടങ്ങി. അവൻ വീട്ടിൽ ഇല്ലാത്ത സമയത്ത് ഭാര്യയോടും ഇളയ മകളോടും താൻ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. ഒരു ദിവസം മകളെ താൻ അടിക്കുകയും ചെയ്തു. അതോടെ നിയന്ത്രണം വിട്ട മകൻ വീണ്ടും തന്നെ കൈവയ്ക്കുമെന്ന് ആയപ്പോൾ ഭാര്യ തന്നെ അവരോട് നമുക്ക് ഇവിടെ നിന്ന് ഇറങ്ങി പോകാം എന്ന് പറഞ്ഞു.
അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങിപ്പോയി. കുറച്ചു ദൂരെ ഒരു വീട്ടിൽ താമസം ആക്കി. അതൊരു അവസരമായെടുത്തു വീട് വിൽക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത്, വീട് വിൽക്കുന്നത് തടയാൻ വേണ്ട കാര്യങ്ങളെല്ലാം അവർ കോടതി മുഖാന്തരം നേരത്തെ തന്നെ ചെയ്തിട്ടുണ്ടായിരുന്നു എന്ന്.
വീട് വിറ്റ് കാശ് ഒക്കെ ആയാൽ സുഖമായി ജീവിക്കാം എന്നാണ് വിചാരിച്ചത്. എന്നാൽ ഒരു കാര്യവും വിചാരിച്ചത് പോലെ നടന്നില്ല. തന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ വീട്ടിൽ ആരുമില്ല എന്നത് ബുദ്ധിമുട്ടായി മാറി. കടങ്ങൾ ഒരുപാടുണ്ടായിരുന്നതു കൊണ്ട് ഒരു ചായ പോലും ആരുടെ കയ്യിൽ നിന്നും കിട്ടില്ല എന്ന് ഉറപ്പായിരുന്നു. നാടുവിട്ടു പോയപ്പോൾ താമസിച്ചത് നാട്ടിൽ നിന്നും ഒരുപാട് ദൂരെയുള്ള ഒരു കൂട്ടുകാരന്റെ കൂടെയാണ്. തന്റെ അച്ഛനുള്ള സമയത്ത് അവനെ സാമ്പത്തികമായും അല്ലാതെയും ഒരുപാട് സഹായിച്ചിട്ടുള്ളത് കൊണ്ട് അത്രയും നാൾ കൂടെ നിന്നിട്ടും അവനൊരു നീരസവും കാണിച്ചിട്ടില്ലായിരുന്നു. ഒടുവിൽ അവനു വിസ കിട്ടി ഗൾഫിലേക്ക് പോയപ്പോഴാണ് താൻ തിരികെ പോരേണ്ടിവന്നത്. അന്ന് പെട്ടെന്ന് അസുഖം പിടിച്ചത് കൊണ്ട് ഡോക്ടർമാർ വഴി വീട്ടിലേക്ക് എത്തി.
ഇന്നിപ്പോൾ ഈ വീട്ടിൽ താൻ തനിച്ചാണ്. അവരെല്ലാം മറ്റൊരു വീട്ടിൽ സുഖമായി താമസിക്കുന്നു. അവർ തന്റെ ഭാര്യയും മക്കളും ആണല്ലോ, അപ്പോൾ തന്നെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വമല്ലേ? താൻ അവരുടെ അച്ഛൻ അല്ലേ..? എങ്ങനെയെങ്കിലും അവരെ വീട്ടിലേക്കു വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി വീണ്ടും. ചേച്ചിമാർ വഴിയും മറ്റു ചില നാട്ടുകാർ വഴിയും. പക്ഷേ മൂത്ത മക്കൾ രണ്ടുപേരും കൂട്ടാക്കിയില്ല. തിരിച്ചു വരില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
കുറച്ചുനാൾ കൂടി എങ്ങനെയൊക്കെ യോ ജീവിച്ചു, ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായി ഒടുവിൽ കുഴഞ്ഞുവീണു പക്ഷേ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ ശരീരം ഭാഗികമായി അല്ല ഏതാണ്ട് പൂർണ്ണമായി തന്നെ തളർന്നു പോയിരുന്നു. ചേച്ചിമാരും വീട്ടുകാരെല്ലാം ഇടപെട്ട് മക്കളെയും ഭാര്യയും തിരിച്ച് വീട്ടിലേക്ക് തന്നെ കൊണ്ടുവരാൻ ഏർപ്പാട് ചെയ്തു. മറ്റുള്ളവർ എന്തു പറയും എന്ന് ഓർത്തിട്ട് ആകാം, അവർ തിരിച്ചുവന്നു. പക്ഷേ സുഖമില്ലാതിരുന്ന അമ്മയെ, അച്ഛനെ ശുശ്രൂഷിക്കാനായി മൂത്തമകൻ സമ്മതിച്ചില്ല. ആൺമക്കൾ രണ്ടുപേരും കൂടിയാണ് തനിക്ക് ഭക്ഷണവും മരുന്നും തന്നിരുന്നതും ദേഹം തുടച്ച്, വസ്ത്രം മാറ്റിയിരുന്നതും.
എങ്കിലും അവർ രണ്ടുപേരും തന്നോട് ഒന്നും സംസാരിക്കാറില്ലായിരുന്നു. ഭാര്യയും മകളും പോലും താൻ കിടന്ന മുറിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും താൽപര്യം കാണിച്ചില്ല. അതിന് മകൻ അനുവദിച്ചിരുന്നുമില്ല. ചില ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ആദ്യം സന്ദർശകരായി ഉണ്ടായിരുന്നെങ്കിലും അതെല്ലാം നിന്നപ്പോൾ ആ വീട്ടിൽ താൻ തീർത്തും ഒറ്റപ്പെട്ടു.
മൂത്ത മകന്റെ ഒപ്പം പഠനശേഷം ഇളയ മകനും ചില ജോലികൾക്ക് പോയി തുടങ്ങി. ശരിയായ ചികിത്സക്കും മക്കളുടെ പരിചരണങ്ങൾക്കും ഒടുവിൽ ഭാര്യ അസുഖത്തിൽ നിന്നെല്ലാം മുക്തി നേടി. കുടുംബാന്തരീക്ഷം വളരെ മെച്ചപ്പെട്ടത് താനാ കിടപ്പിൽ തന്നെ മനസ്സിലാക്കിയിരുന്നു. അമ്മയുടെയും മക്കളുടെയും കളിയും ചിരിയും സന്തോഷവും, അധ്വാനിച്ച് ജീവിക്കുന്നതിന്റെ അഭിമാനവും. ചെറിയ ചെറിയ വിശേഷങ്ങൾ പോലും അവർ ആഘോഷിക്കുന്നതും എല്ലാം ആ മുറിയിൽ കിടന്ന് താൻ അറിഞ്ഞു കൊണ്ടിരുന്നു.
തന്റെ കാര്യത്തിൽ മാത്രം ഒരു പുരോഗതിയും മാറ്റമോ ഉണ്ടായിരുന്നില്ല.
ജീവിതം ആഘോഷിച്ചിരുന്ന തനിക്ക് ഇപ്പോൾ ഇഷ്ടമുള്ള ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല, തനിയെ ഒന്ന് എണീറ്റ് ഇരിക്കാൻ പോലും സാധിക്കില്ല. കുറച്ചു വെള്ളം കുടിക്കണമെങ്കിൽ പോലും മറ്റൊരാളുടെ സഹായം വേണം. സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ചിലപ്പോഴൊക്കെ ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ ഉച്ചത്തിൽ ഭാര്യയെയും മക്കളെയും ചീത്ത വിളിച്ചിരുന്നു. പക്ഷേ ശബ്ദവും വാക്കുകളും പലതും പുറത്തേക്ക് വന്നില്ല. സംസാരിക്കാനും ചലിക്കാനും ഒന്നിനും കഴിയാതെ ജീവച്ഛവം പോലെയാണ് താൻ കിടക്കുന്നത് എന്ന് സത്യം ഉൾക്കൊള്ളാൻ ഒരുപാട് സമയം എടുത്തു
ആൺമക്കളെ മാത്രം ദിവസം രണ്ടോ മൂന്നോ തവണ കാണും. അവർ ദേഹം വൃത്തിയാക്കും ഭക്ഷണവും മരുന്നും നൽകും. ഒന്നും സംസാരിക്കില്ല. ചിരിക്കുക പോലുമില്ല. ആശുപത്രിയിൽ എല്ലാം കൃത്യമായി കൊണ്ടുപോകും. ‘ “അച്ഛന് സന്തോഷം നൽകുന്ന കാര്യ ങ്ങൾ ചെയ്യണമെന്നും, മാനസിക പിന്തുണ നൽകണമെന്നും, അങ്ങനെയാണെങ്കിൽ അസുഖം കുറെയൊക്കെ മാറ്റി അച്ഛനെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്ന് ഡോക്ടർ പറഞ്ഞു”.
അതു കേട്ടപ്പോൾ പ്രതീക്ഷയോടെ അതിലുപരി ഒരു വിജയ ചിരിയോടെ താൻ മക്കളെ നോക്കി, ‘ഡോക്ടർ പറഞ്ഞ സ്ഥിതിക്ക് അവർക്ക് ഇനി തന്നോട് സംസാരിക്കുകയും തന്റെ കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിക്കുകയും ചെയ്തേ പറ്റൂ ‘. എന്നാൽ മകന്റെ മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു.
“അച്ഛനെ ഞങ്ങൾക്ക് പഴയ സ്ഥിതി യിൽ ആവശ്യമില്ല, അതുപോലെ അച്ഛനെ സന്തോഷിപ്പിക്കേണ്ട കാര്യവും ഞങ്ങൾക്കില്ല, ഭക്ഷണവും ചികിത്സയും സമയത്തിന് കൊടുക്കുന്നത് തന്നെ ഒരു മനുഷ്യജീവിയോടുള്ള പരിഗണന മാത്രമാണ്’. ഇയാൾ ഈ സ്ഥിതിയിൽ ആയതിനുശേഷം ആണ് ഞങ്ങൾ സ്വസ്ഥമായും സന്തോഷമായും ജീവിക്കാൻ തുടങ്ങിയത്. തൽക്കാലം ഇങ്ങനെ തന്നെ പോയാൽ മതി.”
” അതൊക്കെ ശരി, എന്നാലും പ്രായമായി അതും സുഖമില്ലാതെ ഈ അവസ്ഥയിൽ കിടക്കുന്ന ആളോട് നിങ്ങൾ വിദ്വേഷം വച്ചു പുലർത്തരുത്.. “ഡോക്ടർ പറഞ്ഞു.
” പ്രായം ആകുന്നത് കൊണ്ട് ആരുടെയും മഹത്വം കൂടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഒരാൾ രോഗിയാകുമ്പോൾ മുൻപ് ചെയ്ത തെറ്റുകൾ ഇല്ലാതാവുകയുമില്ല “
” എന്തൊക്കെ ചെയ്താലും അദ്ദേഹം നിങ്ങളുടെ അച്ഛൻ അല്ലാതെ ആകില്ലല്ലോ. ” ഡോക്ടർ പിന്നെയും രോഗിക്ക് വേണ്ടി വാദിച്ചു.
” അത് കൊണ്ടു മാത്രമാണ്, ഇപ്പോൾ ഈ വീട്ടിൽ കൊണ്ടു വരേണ്ടി വന്നത്. മക്കളുടെ പഠനവും ഭാവിയും നശിപ്പിച്ചു കളഞ്ഞ, അവർ ഭക്ഷണം കഴിച്ചോ എന്നൊരിക്കൽ പോലും ചോദിക്കാത്ത, കൊച്ചു കുട്ടികൾ ആണെന്ന് പോലും നോക്കാതെ ഉപദ്രവിക്കാൻ ശ്രമിച്ച ഇയാൾ അവസാനകാലത്ത് ഒരു മനസാക്ഷിക്കുത്തുമില്ലാതെയാണ് ഞങ്ങളുടെ വീട്ടിലേക്കു തിരികെ വന്നു കയറിയിരിക്കുന്നത്”. മൂത്ത മകൻ പറഞ്ഞു.
“മാതാപിതാക്കളെ നോക്കാത്ത മക്കളെ കുറ്റം പറയുന്നതിന് മുൻപ് അവരുടെ മാതാപിതാക്കൾ അവരുടെ നല്ല പ്രായത്തിൽ എങ്ങനെ ആയിരുന്നു മക്കളെ നോക്കിയത് എന്നതിനെ പറ്റി ഒന്നന്വേഷിക്കുന്നത് നല്ലതാണ്. ” ഇളയ മകൻ അത് പറഞ്ഞത് തന്നെ നോക്കിയാണ്.
പിന്നീട് ഡോക്ടർ ഒന്നും പറഞ്ഞില്ല.
മറ്റുള്ളവരുടെ ദയവിൽ മാത്രമേ തനിക്കിനി ജീവിക്കാനാവുകയുള്ളു എന്ന തിരിച്ചറിവിനോടൊപ്പം അങ്ങനെ ദയ കാണിക്കാൻ അവർ തയ്യാറല്ല എന്നതും തന്നെ നിരാശയുടെ പടുകുഴിയിലെത്തിച്ചു.
ഇനിയെന്തു ചെയ്യാൻ പറ്റുമെന്ന് ചിന്തിച്ചു. പക്ഷെ ചിന്തിക്കാമെന്നല്ലാതെ പറയുവാനോ പ്രവർത്തിക്കുവാനോ തനിക് കഴിയില്ലല്ലോ. അതിന്റെയമർഷം തീർക്കാൻ നിരാഹാരം കിടന്നു,
വായിലേക്ക് തന്ന ഭക്ഷണം തുപ്പികളഞ്ഞു. രണ്ടു നേരവും അങ്ങനെ തന്നെ ചെയ്തപ്പോൾ പിന്നെ ആരും ഭക്ഷണവും കൊണ്ടു വന്നില്ല, ആദ്യത്തെ ദിവസം തന്റെ വാശി കൊണ്ടും രണ്ടാം ദിവസം മകന്റെ വാശി കൊണ്ടും പട്ടിണി കിടന്നു ഒടുവിൽ മകൻ കഞ്ഞിയോടൊപ്പം, ‘താൻ അധ്വാനിച്ചു ണ്ടാക്കുന്നതാണ് ഈ ഭക്ഷണം എന്നും ഇനിയിതാവർത്തിച്ചാൽ പിന്നെ പച്ചവെള്ളം മാത്രമേ ഇവിടുന്നു കിട്ടു’ എന്നുമൊരു താക്കീതും തന്നു. അവന് തന്നോട് അങ്ങേയറ്റം വെറുപ്പാണെന്നും ആ വെറുപ്പ് നിറഞ്ഞ മുഖം മാത്രമേ ഇനി മരിക്കുന്ന വരെ താൻ കാണുകയുള്ളു എന്നും പറഞ്ഞു.
ദിവസങ്ങൾ കടന്നു പോകുന്നത് അറിയാറില്ല. അടുപ്പമുള്ളവരെല്ലാം തന്നെ മറന്നിരുന്നു. ആരെയും പിന്നീട് കണ്ടിട്ടില്ല. ചേച്ചിമാർ മരണപ്പെട്ട വിവരം മാത്രം ഇളയ മകൻ തന്നെ അറിയിച്ചിരുന്നു. ഭാര്യയും മകളും മുറിയിലേക്കു വരാറേയില്ല. മകൻ സമ്മതിക്കില്ല, അത് മാത്രമായിരിക്കില്ല അവർക്ക് താല്പര്യം കാണില്ല. എല്ലാവരെ യും ഒന്ന് കാണണം എന്നുണ്ട്.
ജീവിതത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചു. മരണം മാത്രമേ ഇനി വരാനുള്ളൂ. അതുവരെ ഇങ്ങനെ,
വഴിക്കണ്ണുമായി ഒരുപാട് നാൾ തന്നെ കാത്തിരുന്ന ഭാര്യയെ ഒന്നുകൂടി കാണാൻ കൊതിച്ച്, ജനിച്ചു മാസങ്ങൾക്കു ശേഷവും കാണണം എന്നു തോന്നാത്ത മകളെ ഒന്നടുത്തു കാണുവാൻ കൊതിച്ച്, പകയോടെ നോക്കിയ മകനെ ഒരു വട്ടം അനുഗ്രഹിക്കുവാൻ കൊതിച്ച് മരണവും കാത്തുകിടക്കുന്നയാളെ താൻ വേദനിപ്പിച്ചവരുടെയെല്ലാം ദയയിൽ ജീവിക്കാൻ വിട്ടിരിക്കുന്ന മരണത്തിന്റെ ദയ കാത്തുകൊണ്ട്.


13 Comments
നല്ല മെസ്സേജ്
Sunanda… 🙏🏻
നല്ല സന്ദേശം.. നന്നായി എഴുതി. 👌👌
Sajna Thank you
നല്ല ഒരു message👌💗
Sayara fathima Thank you🙏🏻
വ്യർത്ഥമായ ജീവിതം. നന്നായി എഴുതി.
നല്ല സന്ദേശം.
👍
Yes….. Thank you joyce😍
നന്നായി എഴുതി. ആവുന്ന കാലത്ത് നന്നായി ജീവിച്ചില്ലെങ്കിൽ എല്ലാവർക്കും ഇതുതന്നെയാവും ഗതി
നല്ല മെസേജ്
❤️👌🌹
Suma jayamohan…. Thank you🙏🏻
നന്നായി എഴുതി
Syamala haridas Thank you🙏🏻
🙏💯👍