“എന്താ ഒരു സങ്കടം?”
മുറിയിലെ ബെഡിൽഎന്തോ ഓർത്തിരിക്കുന്ന എന്നെ ചേർത്തു പിടിച്ചു കൊണ്ടു ഹരിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ ചിന്തിച്ചത് പറയണോ വേണ്ടയോ എന്നായിരുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു രണ്ടുദിവസം കഴിഞ്ഞിട്ടേ ഉള്ളു. അതും അറേഞ്ചഡ് മാര്യേജ്. കല്യാണത്തിനു മുൻപ് ഇടക്ക് ഉള്ള ഫോൺ വിളിയും ഒരു തവണ ഒന്നിച്ചുള്ള ഐസ്ക്രീം കഴിക്കലും അല്ലാതെ എനിക്കു ഹരീയേട്ടനെ വലിയ പരിചയം ഒന്നുല്ല. ചെറുതായി നിറഞ്ഞു വരുന്ന എന്റെ കണ്ണുകളിൽ നോക്കി ഹരിയേട്ടൻ വീണ്ടും ചോദിച്ചപ്പോൾ ഞാൻ പതുക്കെ പറഞ്ഞു.
“എനിക്കു അച്ഛനെ ഒന്നു കാണാൻ തോന്നുന്നു.”
അതു കേട്ടപ്പോൾ ഹരിയേട്ടന്റെ മുഖത്തു ഒരു ചിരി വിടർന്നു. എന്നിട്ട് എന്റെകഴുത്തിലൂടെ കൈയ്യിട്ടു എന്നെ അടുപ്പിച്ചു നിർത്തിക്കൊണ്ട് പതുക്കെ ചോദിച്ചു. “ഓ ഇയാള് അച്ഛന്റെ ചക്കരയാ അല്ലേ? ഇന്നു തന്നെ പോയാലോ അച്ഛനെ കാണാൻ”
ഞാൻ അത്ഭുതത്തിൽ നോക്കിയപ്പോൾ ഒരു ചിരിയോടെ പറഞ്ഞു എന്നാൽ റെഡി ആയിക്കോളൂ. നമുക്ക്ഈവെനിംഗ് അങ്ങോട്ടു പോവാം.
ഞങ്ങളുടേത് ഒരു സ്‌നേഹവീടാണ് ഇന്നു ചിലർ കളിയായി പറയാറുണ്ട്.
“ഹേമാ, ശ്രീനി സർ എന്തൊരു കെയറിംഗ് ആണ്. നിന്റെ ഒരു ഭാഗ്യം “എന്നു ഫ്രണ്ട്‌സ് പറയുമ്പോൾ പുഞ്ചിരിക്കുന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കും.
ഈ സന്തോഷം നിറഞ്ഞ ജീവിതത്തിനു മുൻപ് അമ്മക്ക് വേറൊരു ജീവിതം ഉണ്ടായിരുന്നു.
ഇരുപതാമത്തെ വയസ്സിൽ അമ്മയുടെ വിവാഹം നടന്നു. ആ ആളു ആയിരുന്നു എന്റെ അച്ഛൻ. അടുത്ത ബന്ധു വഴി വന്ന ആലോചന ആയതുകൊണ്ട് ഒരുപാടൊന്നും അന്വേഷിച്ചില്ല അമ്മയുടെ വീട്ടുകാർ. ഇരുനിലയുള്ള വലിയൊരു വീടുണ്ട്, പേരു കേട്ട തറവാട്, സ്വത്തും ആവിശ്യത്തിന്. പെൺകുട്ടികൾ ഇല്ലാത്ത ആ വിട്ടിൽ മോളു റാണി ആയിരിക്കും എന്നു കുടി ഉറപ്പു കിട്ടിയപ്പോൾ അമ്മ വീട്ടുകാർ ഒന്നും ചിന്തിക്കാൻ നിന്നില്ല.
ആദ്യത്തെ കുറച്ചു മാസങ്ങൾ കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയി. വല്ലപ്പോഴും ഉള്ള മദ്യപാനശീലം അച്ഛൻ സ്ഥിരമാക്കിയത്തോടെയാണ് പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്. ഒരു പാടു ചിത്ത കൂട്ടുകെട്ടിൽപെട്ടു, അതുപോലെ കടങ്ങളും ഉണ്ടായി. സ്വന്തമായി ഉണ്ടായിരുന്ന കട വിറ്റു. വീട്ടുകാർ പൈസ കൊടുക്കാതെ ആയപ്പോൾ അമ്മയുടെ സ്വർണ്ണം വിൽക്കാൻ തുടങ്ങി. കൂടെ അമ്മയെ അടിക്കാനും ഉപദ്രവിക്കാനും. അപ്പോഴേക്കും അമ്മ ഗർഭിണി ആയിരുന്നു.
റാണി ആയി വാഴിക്കും എന്നു വാക്ക് കൊടുത്തെങ്കിലും അച്ഛന്റെ വീട്ടുകാർക്കു മറുവാക്ക് പറയാൻ പോലും കഴിഞ്ഞില്ല. അമ്മയുടെ വീട്ടുകാർ ആണെങ്കിൽ പിടിച്ചുനിൽക്കാൻ തന്നെയാണ് ഉപദേശിച്ചത്. പക്ഷേ അമ്മയെ കാണാൻ എത്തിയ അമ്മയുടെ ഏട്ടന്റെ മുന്നിൽ വച്ചു മദ്യത്തിന്റെ ബലത്തിൽഅച്ഛൻ ഒരു പാടു ഉപദ്രവിച്ചു. അങ്ങിനെ അതോടെ ആ ബന്ധം നിലച്ചു. അഞ്ചു മാസമുള്ള എന്നെയും കൊണ്ടു അമ്മ സ്വന്തം വീട്ടിലെത്തി. ഞങ്ങളുടെ ഭാവി എല്ലാർക്കും ഒരു ചോദ്യചിഹ്നമായി. ജോലിക്കു ശ്രമിക്കാൻ അമ്മക്ക് വിദ്യാഭ്യാസമില്ല. നിർത്തിവച്ച പഠനം തുടരാനുള്ള കഴിവും ഇല്ല.
ഇനിയും ഒരു വിവാഹം തന്നെയാണ് പ്രതിവിധി. പക്ഷെ, അതിനു ഒരു ധൈര്യം ആർക്കും ഉണ്ടായില്ല. അമ്മയ്ക്കു അറിയുന്ന തയ്യലും പച്ചക്കറി കൃഷിയും ഒക്കെ ആയി വർഷങ്ങൾ നിങ്ങി. എന്നാലും തങ്ങളുടെ കാലം കഴിഞ്ഞാൽ മോളു കുഞ്ഞിനേയും കൊണ്ടു എന്തു ചെയ്യും എന്ന വേവലാതി ആയിരുന്നു അമ്മയുടെ അച്ഛനും അമ്മക്കും.
വീടിന്റെ അടുത്തുള്ള സ്കൂളിൽ സ്ഥലം മാറി വന്നതായിരുന്നു ശ്രീനി മാഷ്. അധികം സംസാരമൊന്നും ഇല്ലെങ്കിലും എല്ലാവരും സ്നേഹം തോന്നുന്ന ഒരു പെരുമാറ്റം. സ്കൂളിലെ പ്യുൺ ഗോപി കുറുപ്പ് ആണ്അമ്മക്ക് വേണ്ടി ശ്രീനി മാഷിന്റെ കാര്യം പറഞ്ഞത്. സ്വന്തമായി ആരുമില്ല, അമ്മ മരിച്ചുപോയി. കല്യാണം കഴിച്ചിട്ടില്ല ഇതുവരെ. പക്ഷേ അമ്മയുടെ അച്ഛന് പേടി ആയിരുന്നു. ഇനിയും എന്തെങ്കിലും മോൾക്ക് സംഭവിച്ചാൽ സഹിക്കാൻ പറ്റില്ല അദ്ദേഹത്തിന്.
മാസങ്ങൾ കഴിഞ്ഞപ്പോൾ ശ്രീനി മാഷേ കൂടുതൽ മനസ്സിലാക്കിയപ്പോൾ ഈ വിവാഹം നടത്താം എന്നായി. അമ്മയെയും സമ്മതിപ്പിക്കാൻ കുറെ പാടുപെട്ടു. എന്നെ ശ്രീനിമാഷിന് ഒരു മോളായി സ്നേഹിക്കാൻ സാധിക്കുമോ എന്നായിരുന്നു അമ്മക്ക്.
ആ കല്യാണം ഇന്നും എനിക്കു ഓർമ്മയുണ്ട്. ഞാൻ പട്ടു പാവാട ഒക്കെ ഇട്ടു തലയിൽ പൂ ചൂടി അമ്മയോടൊപ്പം ഒരുങ്ങി നിന്നു. നല്ല സന്തോഷമായിരുന്നു. തുളസി മാലയിട്ട് അമ്പലത്തിൽ ശ്രീകോവിലിന്റെ മുന്നിൽ നിന്ന അവരെ നോക്കി എല്ലാവരും ഹേമക്കു നല്ല ചേർച്ച. ഇതു നന്നായി പോവാൻ ദേവി കാക്കട്ടെ
അപ്പോഴാണ് സാവിത്രി അമ്മായി പറഞ്ഞത്. ഒരു പെൺകുട്ടിയാ ഉള്ളത് അവൻ അതിനെ ഏതു കണ്ണു കൊണ്ട് കാണും എന്നു ആർക്കറിയാം. ഇപ്പോൾ എന്തൊക്കെ നടക്കുന്നു? ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ ആകെ പേടിച്ചു പോയി. എന്റെ സന്തോഷമെല്ലാം മാഞ്ഞു പോയിരുന്നു.
പിന്നെ എനിക്കു ശ്രീനിമാഷിനോട് ദേഷ്യമായിരുന്നു. അദ്ദേഹം അടുത്തു വരുമ്പോഴും എനിക്കായി എന്തെങ്കിലും വാങ്ങി തരുമ്പോഴും എനിക്ക് ഇഷ്ടമേ ആയിരുന്നില്ല.
പിന്നെ എപ്പോഴോ ഞാൻ ആ സ്നേഹം മനസ്സിലാക്കി. ഞാൻ സ്നേഹത്തോടെ അച്ഛാ എന്നു വിളിച്ചു തുടങ്ങി. ചിലപ്പോൾ എന്റെ സ്വന്തം അച്ഛൻ ആയിരുന്നെങ്കിൽ എനിക്ക് ഇത്ര സ്നേഹവും പരിഗണന യും കിട്ടുമായിരുന്നില്ല. അച്ഛൻ അച്ഛന്റെ നാട്ടിലേക്കു ഞങ്ങളെ കൊണ്ടുപോയി. എന്നെ പഠിപ്പിച്ചു, ജോലിക്കാരിയാക്കി. വിവാഹം കഴിപ്പിച്ചു അയച്ചു.
അതു എന്റെ അച്ഛൻ അല്ല എന്നു ഞാൻ ആരോടും പറഞ്ഞിട്ടില്ല.എന്തിനു ഹരിയേട്ടനോട് പോലും. കഴിഞ്ഞ ജന്മം ചെയ്ത ഏതോ പുണ്യം കൊണ്ടു ദൈ വം തന്നതാണ് അച്ഛനെ. ശ്രീ മാഷിന്റെ ഒരേ ഒരു മോൾ എന്ന് ആരെങ്കിലും എന്നെ കുറിച്ചു പറയുമ്പോൾ ഉള്ളിൽ നിറയുന്നത് അഭിമാനവും സന്തോഷവും ആണ്.
#എന്റെരചന
#അച്ഛൻ


8 Comments
സുന്ദരമായ രചന….. ഇഷ്ടം❤️👍
നല്ല കഥ ഇഷ്ട്ടായി 😍
💗🥰😘 ഇതു പോലെ സ്നേഹിക്കാൻ എല്ലാ അച്ഛൻ മാർക്കും സാധിക്കട്ടെ👌 🤲
👌
❤️❤️👌
മനോഹരം ജലജ
സ്നേഹം നൽകുന്ന അച്ഛൻ ഒരു മകൾക്കു പ്രിയപ്പെട്ടവനായിരിക്കും
❤️🌹👌
സ്നേഹം dear ❤️❤️
Good