സ്കൂളിൽ കൊണ്ടുപോകാൻ ചോറ് പൊതിയുന്നത് ഇന്നും രസമുള്ള ഓർമ്മയാണ്. വാഴയില അടുപ്പിന്റെ മുകളിൽ വച്ച് വാട്ടിയെടുത്ത് അതിൻറെ ഒത്ത നടുവിൽ ചെറിയ ചൂടുള്ള ചോറു വിളമ്പി അതിലേക്ക് പുളിശ്ശേരിയോ തൈരോ പോലെ എന്തെങ്കിലും ഒരു ഒഴിച്ചുകയറി ഒഴിച്ച് ഇളക്കി, ഒരറ്റത്ത് ഒരു മെഴുക്കുപുരട്ടിയോ തോരനോ വെച്ച് അച്ചാറോ ചമ്മന്തിയോ കൂടെ മറ്റൊരു വശത്ത് വെച്ച് ഇല മടക്കി അതിനെ വീണ്ടും ഒരു പേപ്പറിൽ പൊതിഞ്ഞ് റബർബാൻഡിട്ടോ ഒരു ചരട് വെച്ചോ കെട്ടി മുറുക്കി ബാഗിൽ വെക്കുന്ന ആ പൊതിച്ചോറ് ഉച്ചയ്ക്ക് ക്ലാസിൽ വച്ച് തുറക്കുമ്പോൾ ഉള്ള ഒരു മണമുണ്ട്. ഇതെഴുതുമ്പോഴും ആ ഓർമ്മയിൽ വായിൽ വെള്ളം നിറയുന്നുണ്ട്. ചിലപ്പോഴൊക്കെ ഒരു മുട്ട പൊരിച്ചതും (അന്നൊന്നും ഓംലെറ്റ് ഇല്ല.)ഉണ്ടാവും.
അന്നൊക്കെ മക്കളെ സ്കൂളിൽ വിടുക എന്നുള്ളത് അമ്മമാർക്കും ഒരു വലിയ പണിയായിരുന്നു. ഇന്നത്തെപ്പോലെ ഗ്യാസടുപ്പും ഇൻഡക്ഷൻ ഹീറ്ററും പ്രഷർ കുക്കറും ഒന്നുമില്ലാത്ത ഒരു കാലം…..
ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ആർഭാടം മണ്ണെണ്ണ സ്റ്റൗവും കുറ്റിയടുപ്പുമായിരുന്നു. കുറ്റിയടുപ്പിൻ്റെ നടുവിലും താഴെയുള്ള ഹോളിൽ കൂടി ഓരോ വണ്ണമുള്ള വിറകു കഷ്ണം വെച്ച് കുറ്റിയിൽ അറക്കപ്പൊടി നിറയ്ക്കും. അടിയിലുള്ള ഹോളിൽ കൂടെ കത്തുന്ന ഒരു കഷണം വിറക് വെച്ചുകൊടുത്താൽ ഈ അറക്കപ്പൊടി നീറി നീറി മുകളിൽ വച്ചിരിക്കുന്ന സാധനം പാചകം ചെയ്തു കിട്ടുമായിരുന്നു. അങ്ങനെ അറക്കപ്പടി കൊടുത്ത് അറക്കപ്പൊടി കുഞ്ഞുമോൻ എന്ന പേര് വീണ ഒരു ചേട്ടനുണ്ടായിരുന്നു…
രാവിലെ എഴുന്നേറ്റ് പശുവിനെ കറന്ന് തൊഴുത്ത് വൃത്തിയാക്കി, അതിനിടയിൽ വീട്ടുജോലികളും ചെയ്ത്, വീട്ടിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും സകലമാന കാര്യങ്ങളും നോക്കി, രാവിലെയും ഉച്ചയ്ക്കുമുള്ള ആഹാരവും ഉണ്ടാക്കി ഉച്ചയ്ക്കുള്ള ആഹാരം പൊതിഞ്ഞുകെട്ടി തരുന്നത് വരേയ്ക്കും അന്നത്തെ അമ്മമാർ ചെയ്തിരുന്ന ജോലിയുടെ അളവും വേഗതയുമൊന്നും ഇന്നത്തെ അമ്മമാർക്ക് സ്വപ്നം കാണാൻ പോലും പറ്റുന്നതായിരുന്നില്ല.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകാൻ കരിപ്പാലെ കുഞ്ഞുമോൻ ചേട്ടൻ, ലേഖ ചേച്ചി ഒക്കെ കൂട്ടുണ്ടായിരുന്നു. അടുത്ത വർഷങ്ങളിൽ അവരെല്ലാം ഏഴാം ക്ലാസ് പാസായി മറ്റ് സ്കൂളുകളിലേക്ക് മാറിപ്പോയി.
വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴി തുടങ്ങുന്നത് ഒരു ചെറിയ തൊണ്ടിലൂടെയാണ് കഷ്ടിച്ച് രണ്ടടി വീതിയുള്ള ഒരു ചെറിയ ഇടവഴി. ചിലയിടങ്ങളിൽ രണ്ട് സൈഡിലും ഉയരത്തിൽ കയ്യാലയുണ്ടാവും. മഴക്കാലത്ത് കൈതയും മറ്റു കാട്ടുചെടികളും എല്ലാം വളർന്ന് കയ്യാല മൂടിക്കിടക്കും. അതിനിടയിൽ ഉണ്ടാവാൻ സാധ്യതയുള്ള പാമ്പുകളെ പേടിച്ച് എത്രയോ കാലം ഞങ്ങള് നടന്നിരിക്കുന്നു.
വീട്ടിൽനിന്നുള്ള ഇടവഴി കഴിഞ്ഞാൽ വലിയപാറയാണ്. പാറയുടെ ഒരറ്റത്ത് തേവർകുന്നപ്പൻറെ അമ്പലം.. പറഞ്ഞുപറഞ്ഞ് അതിപ്പോ തേറൂന്നമ്പലം ആയി.
പണ്ട് വനവാസകാലത്ത് പാണ്ഡവന്മാർ ഇവിടെ താമസിച്ചു എന്ന് ചില കഥകളൊക്കെ കേട്ടിട്ടുണ്ട്. വലിയ കാൽപാദത്തിന്റെ ആകൃതിയും (അത് ഭീമൻ്റെ ആയിരിക്കണം) പാമ്പിൻറെ ആകൃതിയും ഒക്കെ പാറപ്പുറത്ത് കണ്ട ചില ഓർമ്മകൾ…
പാറ കയറി ഇറങ്ങിയാൽ വീണ്ടുമൊരു ഇടവഴി താണ്ടി മെയിൻ റോഡിലേക്ക്…..
മെയിൻ റോഡ് എത്തുന്ന ഭാഗമാണ് ചൂളത്തൊണ്ട്. അവിടെ ഒരു വലിയ ചൂളമരം ഉണ്ടായിരുന്നതു കൊണ്ട് കിട്ടിയ പേരാണ്. ഈ ചൂളത്തൊണ്ടിൻ്റെ സൈഡിൽ ഒരു വലിയ വീടുണ്ട്. എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന ഒരു വീട്. ആ വീട്ടിലെ ഒരു മുറിയിൽ ആരും കയറാറില്ല എന്നാണ് പറയപ്പെടുന്നത്. ആ മുറിയിൽ കയറിയാലപ്പോൾ എവിടുന്നറിയാതെ ഒരു പാമ്പ് അവിടെ പ്രത്യക്ഷപ്പെടുന്നത്രെ. ആ മുറി തേവർകുന്നമ്പലത്തിലെ ശ്രീകോവിലിനെക്കാൾ ഉയരത്തിലായത് കൊണ്ടാണ് അങ്ങനെയെന്ന് പറയപ്പെടുന്നു. അങ്ങനെ എന്തൊക്കെ കഥകൾ……
ചൂളത്തൊണ്ട് കഴിഞ്ഞു മെയിൻ റോഡിലേക്ക് കയറി കുറച്ചുവന്നാൽ മുള്ളുവേലിപ്പടിയായി. അവിടെ ഇടതു സൈഡിൽ ഒരു ചെറിയ മാടക്കട. അഞ്ച് പൈസ മുതലുള്ള മുട്ടായികൾ ഭരണികളിൽ നിറഞ്ഞിരിക്കുകയാണ്. നാരങ്ങാ മിഠായിയും ഗ്യാസ് മുട്ടായിയും ബൂസ്റ്റുമുട്ടായിയും അങ്ങനെ കുറെ എണ്ണം……
അവിടം മുതൽ പടിഞ്ഞാറേക്കാരുടെ റബർതോട്ടമാണ്. അതിനു നടുവിൽ ഒരു ചെറിയ കെട്ടിടം. ദുരൂഹതകൾ നിറഞ്ഞ മറ്റൊരു സ്ഥലം… അവിടെ രാത്രിയിൽ പ്രേതങ്ങളെ കാണാം എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിരിക്കുന്നു….
ഇന്ന് ആ തോട്ടത്തിൻ്റെ നടുവിൽകൂടെയാണ് MRF ലേക്കുള്ള EHT Line പോകുന്നത്. അതിനു താഴെ ലോറികൾ park ചെയ്തിരിക്കുന്നു. യക്ഷികളെല്ലാം എവിടെപ്പോയോ ആവോ?
പിന്നെ ജോസ് ചേട്ടൻറെ കട…. സ്കൂളിനടുത്ത് വീടിനോട് ചേർന്ന് മറ്റൊരു കടയുണ്ട്. അവരുടെ പേര് മറന്നുപോയി.
മഴക്കാലത്ത് ഊണ് കഴിഞ്ഞ് കൈ കഴുകാനും പാത്രം കഴുകാനും ആരും പൈപ്പിൻ ചുവട്ടിൽ പോയിരുന്നില്ല. ഓടിന് മുകളിൽ നിന്നും വീഴുന്ന വെള്ളമായിരുന്നു ഞങ്ങൾ പാത്രം കഴുകാൻ എടുത്തിരുന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയില് ഒന്നോ രണ്ടോ പബ്ലിക് ടാപ്പുകൾ ഉണ്ട് ദാഹിച്ചാൽ അതിൽ നിന്നും വെള്ളം കുടിക്കും. ചില സമയത്ത് ടാപ്പ് തുറന്നാൽ Air മാത്രമേ ഉണ്ടാവൂ.
ഓർമ്മകൾ ഇനിയുമുണ്ട്…. ………..


1 Comment
Pingback: സ്കൂളോർമ്മകൾ - 1 - By haripulloor - കൂട്ടക്ഷരങ്ങൾ