പ്രധാനമായും മൂന്ന് യാത്രകളെപ്പറ്റിയുള്ള ബെന്യാമിന്റെ വിവരണമാണ് “മാർകേസ് ഇല്ലാത്ത മക്കൊണ്ടോ”
വിഖ്യാത ലാറ്റിനമേരിക്കാൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ഓർമ്മകൾ പരതിയും, മാർകേസുമായി ബന്ധപ്പെട്ട ഇടങ്ങളും മ്യൂസിയങ്ങളും വീടും ഉൾപ്പെടെ വായിച്ചറിഞ്ഞ മാർകേസ് ജീവിച്ചിരുന്ന ഇടങ്ങളിലേക്ക് എഴുത്തുകാരന്റെ യാത്രയാണ് ഇതിലെ ആദ്യ അധ്യായം.
ആമുഖത്തിൽ പറയുന്നത് പോലെ “കാഴ്ചകളേക്കാൾ അനുഭവങ്ങൾക്കാണ് ഇതിൽ മുൻതൂക്കം. അറിവുകളെക്കാൾ ഓർമകൾക്കാണ് ഇതിൽ പ്രാമുഖ്യം”.
ഏകാന്തതയുടെ 100 വർഷങ്ങളുടെ കഥാപശ്ചാത്തലമായ “മക്കൊണ്ടോ” എന്ന സങ്കൽപ്പിക നാടിന് പ്രചോദനമായ കൊളംബിയൻ മണ്ണിലൂടെയുള്ള ബെന്യാമിന്റെയും സംഘത്തിന്റെയും യാത്ര മാർകേസിനെയും ചരിത്രത്തെയും ഒരു പോലെ അടയാളപ്പെടുത്തുന്നതാണ്.
പാബ്ലോ എസ്കോബാർ അടക്കമുള്ള കുപ്രസിദ്ധ മാഫിയകളും കാർട്ടലുകളും ഭീതി വിതച്ചിരുന്ന കാലത്ത് നിന്നും കൊളംബിയ മുന്നേറിയതും കൊളംബിയൻ ജനതക്ക് മാർക്കേസിനോടുള്ള മമതയും ആദരവും ഇന്നും ഉള്ളതിന്റെ വിവരണങ്ങൾ പുസ്തകം പറയുന്നുണ്ട്. കൊളംബിയക്ക് പുറമെ ബ്രസീലും വെനിസ്വേലയുമായി അതിര് പങ്കിടുന്ന ആമസോൺ വനാന്തരങ്ങളിലെ അനുഭവങ്ങളും വിവരിക്കുന്നുണ്ട്.
ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലേക്കും അവിടുത്തെ പ്രസിദ്ധമായ മസായി മാറയിലെ മൃഗങ്ങളുടെ കുടിയേറ്റക്കാഴ്ചക്കളും ഗ്രാമീണ ഗോത്രിയ ജീവിതങ്ങളും നായാട്ടും വിവരിക്കുന്നത് മറ്റൊരനുഭവമാണ്.
ചൂഷണങ്ങളും കൊള്ളയടിയും കടത്തിക്കൊണ്ട് പോകലും നൂറ്റാണ്ടുകളായി നടന്നു കൊണ്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്നും അവയുടെ തുടർച്ചയും അതിലെ അതിജീവിക്കുന്ന തദ്ദേശവാസികളുടെ ചിന്താഗതികളും മനോവിചാരങ്ങളും എല്ലാം നമുവിടെ വായിക്കാം.
“കാത്തിരിക്കുക, കാത്തിരിക്കുക എന്നത് അടിമത്വം ഒരു ജനതയെ പഠിപ്പിച്ച” പാഠമാവണം എന്നും നിരീക്ഷിക്കുന്നു.
ജർമ്മനി, പോളണ്ട് , ചെക്ക് റിപബ്ലിക് മുതലായ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് മൂന്നാമത്തെ അധ്യായം. രണ്ടാം ലോക മഹായുദ്ധങ്ങളുടെ ബാക്കി പത്രങ്ങളും, നാസികളുടെ ജൂത പീഡനങ്ങളുടെ അവശേഷിപ്പുകളും, ബെർലിനിലെയും കർക്കോവിലെയും, നാസികളുടെ പ്രവർത്തന പീഡന മേഖലകളും, ഗ്യാസ് ചേമ്പറുകളും, തടങ്കൽ പാളയങ്ങളും മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ഓഷ് വിറ്റസ്, ബിർക്കനവ് എന്നീ കോൺസൻട്രേഷൻ ക്യാമ്പുകളും അവയുടെ വിവരണങ്ങളും എല്ലാം ശ്വാസം നിലച്ചു പോകത്തക്കവിധമുള്ള വായനകളാണ്.
തുടർന്ന് കാഫ്കയെ തേടി “പ്രാഗ്” ലേക്കും കാഫ്കയുടെ ദൈനംദിന ജീവിത ഭാഗമായിരുന്ന ഇടങ്ങളിലേക്കുള്ള സന്ദർശനവും കാഫ്കയുടെ സ്മാരകവും മ്യൂസിയവും വിവരിക്കുനുണ്ട്.
പോളിഷ്-ജൂത-ജർമ്മൻ മാർക്സിസ്റ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായിരുന്നു റോസാ ലക്സംബർഗ്, അവരുടെ സഹ വിപ്ലവകാരി കാൾ ലിബ്നെകർ എന്നിവരുടെ സ്മാരക സന്ദർശനവും ഇതിൽ പറയുന്നുണ്ട്.
അവസാന അദ്ധ്യായത്തിൽ ആസ്ട്രേലിയ, അയർലൻഡ്, ജോർദാൻ, അമേരിക്ക പിന്നെ മഹാരാഷ്ട്രയിലെ ഒരു തിരുട്ടു ഗ്രാമം എന്നിവിടങ്ങളിൽ ചെന്ന അനുഭങ്ങളും ചില ഹ്രസ്വ ലേഖനങ്ങളുടെ രൂപത്തിൽ അദ്ദേഹം ഓർത്തെടുക്കുന്നു.
സാങ്കേതിക വിദ്യകൾ ലോകത്തെ ഏത് ഭൂപ്രദേശത്തെയും നമ്മുടെ കൈപ്പിടികളിൽ കൊണ്ട് തരുന്ന കാലത്തും യാത്ര പ്രസക്തമാകുന്നത്, “ആ ഗ്രാമപാതയുടെ തണുത്ത ഭൂമിയിൽ ഞാൻ ചവിട്ടി നിൽക്കെ അനുഭവിച്ച നിർവൃതിക്ക് വേണ്ടി”, കണ്ണുകൊണ്ടും ക്യാമറ കൊണ്ടും പകർത്താനാവാത്ത കാഴ്ചകളെ അനുഭവിച്ചറിയുവാനുമാണെന്ന് പുസ്തകം പറഞ്ഞവസാനിപ്പിക്കുന്നു.
തീർച്ചയായും ഇത് യാത്രയെ ഒരു സംസ്കാരികോത്സവമാക്കുന്ന കൃതി തന്നെയാണ്.
:- അജിത് വള്ളോലി

3 Comments
ആഴത്തിലുള്ള വായന
ഭൂമിയിൽ ചവിട്ടി നിൽക്കുമ്പോൾ അനുഭവിക്കുന്ന നിർവൃതി 👌👌👌
👍👍