പിറ്റേന്ന് ഒരു യാത്ര പോവണമെന്ന് അയാൾ പറഞ്ഞിരുന്നു. പതിവു പോലെ ഒരു നൂറു ചിന്താ ഭാരങ്ങൾ തലയിലേറ്റി അവൾ ഉറങ്ങാൻ കിടന്നു. ഉറക്കമെഴുന്നേൽക്കാനുള്ള അലാറം തെല്ലൊരു സംശയത്തോടെയാണ് അവൾ വെക്കാൻ തുടങ്ങിയത്. ചെയ്തു തീർക്കാനുള്ള ജോലി ഭാരങ്ങളെ തന്റെ തലയിൽ കെട്ടി വെച്ച മട്ടിലുള്ള പോലെ അവൾ പ്രാകിയിരുന്നു. മനസ്സ് മുഴുവൻ ഒരു നൂറു ചോദ്യങ്ങൾ ചികഞ്ഞു കൊണ്ടിരുന്നു എപ്പഴോ അവൾ ഉറങ്ങിപ്പോയിരുന്നു.
രാവിലെ ഞെട്ടിയുണർന്നു നോക്കിയപ്പോൾ സമയമാവാതെ, അനുകമ്പയോടെ തന്നെ നോക്കുന്ന അലാറത്തിനോടവൾക്ക് ചെറിയൊരു സഹതാപം തോന്നിയിരുന്നു. അടുത്ത കിടക്കുന്ന ഭർത്താവിനെയും മകനെയും അസൂയയോടെ നോക്കി അവളൊന്നും നെടു വീർപ്പിട്ടു. ഉറക്കം മാറാത്ത കൺപോളകളെ അശ്വസിപ്പിച്ചു തന്റെ സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ മടുപ്പ് വല്ലാതെ തന്നെ കാർന്നു തിന്നുന്നതായി അവൾക്ക് അനുഭവപ്പെട്ടിരുന്നു.
തിരക്കിനിടയിൽ എപ്പഴോ വിശപ്പ് പോലും മറന്നു പോയിരുന്നു അവൾ. അയാൾ പറഞ്ഞ സമയത്തു തയ്യാറായി നിൽക്കാനുള്ള വ്യാഗ്രത അവളെ വല്ലാതെ പുതഞ്ഞു. മകനോട് അയാൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോളാണ് ഒരിക്കൽ പോലും ഈ ചോദ്യം തനിക്ക് നേരെ അയാൾ ഉന്നയിച്ചതായിട്ട് ഓർമ്മയില്ലെന്നവൾ ഓർക്കുന്നത്. ഒരു തവണ എങ്കിലും ആ ഒരു ചോദ്യത്തിന് വേണ്ടി അവളുടെ കണ്ഠം വല്ലാതെ ദാഹം പൂണ്ടു.
യാത്രക്കിടയിൽ എപ്പഴോ വിശപ്പിന്റെ കാര്യം അവതരിപ്പിച്ചപ്പോൾ വയറു നിറഞ്ഞ അഹങ്കാരത്തോടയാൾ വല്ലാതെ അമർഷം കാണിച്ചു തുടങ്ങിയിരുന്നു. അയാളുടെ വിയർപ്പലക്കി കളഞ്ഞ സമയത്തെയും അയാൾക്ക് വേണ്ടി ഇഷ്ട്ടമല്ലാഞ്ഞിട്ട് കൂടി നഷ്ടപ്പെടുത്തിയ ഉറക്കത്തെയും കുറബോധത്തോടെ അവൾ വിമർശിച്ചു. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർക്കുക്കുമ്പോൾ ഒരു ചോദ്യം പോലും തിരിച്ചു പ്രതീക്ഷിക്കാൻ പാടില്ലെന്ന് അവളുടെ മനസിനോട് അവൾ അടിവരയിട്ട് പറഞ്ഞു.


1 Comment
നല്ല രചന👍👏