“ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്’’.
ഭീമന്റെ ദുഃഖം എന്റെ ഉറക്കം കെടുത്തിയ രാത്രികൾ. ആദ്യമായി “രണ്ടാമൂഴം “ വായിച്ചത് ഇന്നും ഓർക്കുന്നു യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നെടുത്ത് അവിടുത്തെ റീഡിങ്ങ് റൂമിലിരുന്ന് ആദ്യതാളുകൾ വായിക്കുമ്പോ ഞാൻ അറിഞ്ഞിരുന്നില്ല ഈ ഭീമൻ എന്റെ പ്രിയപ്പെട്ടവൻ ആകുമെന്ന്…
ഭീമന്റെ പ്രണയം പോലെ ഉപാധിരഹിതമായ പ്രണയം അനുഭവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഓർമ്മിച്ചിരുന്ന കാലം.അത്രമേൽ ആഴത്തിൽ ഭീമൻ എന്റെ ഉള്ളിൽ പതിഞ്ഞു കിടക്കുന്നു. ഇന്നും മടുക്കാതെ വീണ്ടും വീണ്ടും ഞാൻ വായിക്കുന്ന ഒരു പുസ്തകം അത് രണ്ടാമൂഴം തന്നെയാണ് .
“ഭീമനെ വീണ്ടും അറിയാൻ വേണ്ടി മാത്രം ___”
അമ്മമ്മ പറഞ്ഞു തന്ന കഥകളിലെ ഭീമൻ ശക്തിമാനായിരുന്നു ബലവാനായിരുന്നു ധീരനായിരുന്നു,ഭീമന്റെ ഉള്ളിൽ ഇത്രത്തോളം വിങ്ങൽ ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാരും ദ്രൗപദിയും യാത്ര തുടങ്ങുന്ന സന്ദർഭത്തിലാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും യുധിഷ്ഠിരനെ പിന്തുടർന്നു . തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തുപറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തു നിന്നുകൊണ്ട് ഭീമസേനൻ തന്റെ ജീവിതത്തിലൂടെ മനസ്സുകൊണ്ടു നടത്തുന്ന മടക്കയാത്രയുടെ രൂപഘടനയിലാണു ‘രണ്ടാമൂഴം’…
“ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. “
ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടമായി രാജ്യം വിടേണ്ടി വന്ന യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ സ്വന്തം നായകത്വം നഷ്ടപ്പെട്ട ഭീമൻ.
തന്റെ പിതൃത്വം അഹങ്കാരമായി കൊണ്ട് നടന്ന ഭീമന്റെ തകർച്ച വായിച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, ശക്തിയുള്ള ഒരു മകനെ കിട്ടാനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ധീരനായ ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഗദാപ്രഹരം ഏറ്റതുപോലെയുള്ള നിമിഷങ്ങൾ..
ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും പുകഴ്ത്തി അതിനുള്ളിൽ രണ്ടാമൂഴക്കാരൻ ആകേണ്ടി വന്ന ഒരു മനസ്സുണ്ടെന്ന് എല്ലാവരും മറന്നു.
ദ്രൗപതിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പല സാഹസങ്ങളും ചെയ്തു.കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ ദുശ്ശാസനൻറെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകി ,അർജ്ജുനനേക്കാൾ ഏറെ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു,പാഞ്ചാലിക്ക് വേണ്ടി ഹിഡുംബിയെ മാറ്റി നിർത്തി,എന്നിട്ടും പാഞ്ചാലി പ്രണയിച്ചത് അർജ്ജുനനെ മാത്രം…
എവിടെയോ എന്നോ വായിച്ചത് ഓർക്കുന്നു, കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയകാവ്യമാണിത്, ചുരുളഴിയാത്തൊരു പ്രണയ കാവ്യം…
ഇന്നും ഭീമനെ ഓർക്കുമ്പോൾ എനിക്ക് വേദനയാണ്.
“ഞാൻ ഒരു പിടി സൗഗന്ധിക പൂക്കൾ പറിച്ചെടുത്തു, എന്നിട്ട് നകുലന്റെ പരിഹാസ ഭാവം അവഗണിച്ച് ദ്രൗപതിക്ക് നീട്ടി .അവൾ പൊയ്കയുടെ മനോഹാരിത ആസ്വദിക്കുമെന്നും എന്തെങ്കിലുമൊക്കെ പറയുമെന്നും ഞാൻ കരുതി, കൈയിൽ വാങ്ങിയ പൂക്കൾ ഒന്ന് മണപ്പിക്കുക പോലും ചെയ്യാതെ അവൾ യുധിഷ്ഠിരനു നീട്ടി, ശേഷം വഴിക്കൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തണ്ടുകളോടു കൂടി ഒരുപിടി സൗഗന്ധികപ്പൂക്കൾ മണ്ണിൽ കിടക്കുന്നത് ഞാൻ കണ്ടു.”
“ഇത്രയും അവഗണിച്ചിട്ടും ദ്രൗപതിയെ ഒരിക്കൽ പോലും ഭീമൻ വെറുത്തില്ല…”
©️സേതു🦋
#എന്റെരചന #കൂട്ടക്ഷരങ്ങൾ

