‘ദൈവമില്ല’ എന്നോ ‘ദൈവമുണ്ടെങ്കിൽ കൊള്ളാമായിരുന്നു’ എന്നോ ആരെയെങ്കിലും പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ഞാൻ ഇനി ഒരിയ്ക്കലും ഒരുമ്പെടില്ല.
കാരണം ഞാൻ പറയാം.
ഇന്നലെ രാത്രി പത്തുമണിയോടടുത്ത് ഒരു സ്ത്രീ വഴിയരികിൽ നിന്നും എൻ്റെ ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ചു. ഞാൻ അന്നത്തെ ഓട്ടം അവസാനിപ്പിച്ച് വീട്ടിൽ എത്താൻ തിരക്കിട്ട് പോവുകയായിരുന്നെങ്കിലും കൈകാണിച്ച സ്ത്രീയുടെ പ്രായവും രാത്രിയായതും കണക്കിലെടുത്ത് ഞാൻ വണ്ടി നിർത്തി.
പലചരക്ക് സാമാനങ്ങൾ നിറഞ്ഞ് കനപ്പെട്ട മൂന്ന് സഞ്ചികൾ ഓട്ടോറിക്ഷയിൽ കയറ്റിയതിന് ശേഷം അവരും കയറി. അവർക്ക് പോകേണ്ടതെവിടെയെന്ന് ഞാൻ ചോദിച്ചറിഞ്ഞു.
വണ്ടി പൊയ്ക്കൊണ്ടിരിക്കേ എന്തെങ്കിലും കുശലം ചോദിയ്ക്കാമെന്ന് ഞാൻ കരുതി.
‘എന്താ ചേച്ചീ ഇത്രേം വൈകിയ നേരത്ത് കടേൽപ്പോയേ?’
‘ഞാനേ, ആശൂത്രീന്ന് വരണ വഴിയാ. മൂന്നൂസായി ആശൂത്രീലായിരുന്നേ, അതാ’.
തുടർന്ന് ഞാനൊന്നും ചോദിയ്ക്കാതെത്തന്നെ അവർ സംസാരിച്ചു.
‘ഞാൻ ഒറ്റയ്ക്കാ. മൂപ്പര് പോയിട്ട് പതിനഞ്ച് വർഷായി. ഹാർട്ടറ്റാക്കായ്രുന്നു. എന്താ പറയാ! അവടന്ന് വിളിച്ചാ പോവാണ്ട് പറ്റ്ല്ലല്ലോ. എപ്പൊ വിളിച്ചാലും പോണം’.
‘അതെ, എപ്പൊ വിളിച്ചാലും പോണം’.
ഞാൻ അവർ പറഞ്ഞത് ശരിവെച്ചു.
ആ സ്ത്രീ വീണ്ടും സംസാരിച്ചു.
‘നമ്മള് തിരിഞ്ഞ സ്ഥലത്തെ ബസ്സ്റ്റോപ്പിൽന്ന് റോഡ് മുറിച്ച് കടന്നതാ ഒരു പെങ്കുട്ടി. വണ്ടി ഇടിച്ച് തെറിപ്പിച്ച്ട്ട് പോയി. കുട്ടി അപ്പൊത്തന്നെ മരിച്ചു. പതിനെട്ട് വയസ്സ്. അപ്പൊ, മോളിൽന്ന് എപ്പൊ വിളിച്ചാലും പോണ്ടേ?’
‘നിങ്ങള് കണ്ടോ വണ്ടിയിടിച്ചത്?’
‘ഇല്ല. ഒരൂസം റോഡിലെ തെരക്ക് കാരണം മുറിച്ച് കടക്കാൻ പറ്റാതെ ഞാൻ വെഷമിച്ച് നിക്കുമ്പോ ഒരാള് വന്ന് എന്നെ കൈപിടിച്ച് റോഡിൻ്റെ അപ്പർത്തേയ്ക്കാക്കി. അയാള് പറഞ്ഞതാ. മരിച്ച കുട്ടി അയാൾടെ പെങ്ങളായിരുന്നേയ്! ആകേള്ള ഒരു പെങ്ങളായിരുന്നൂത്രെ’.
എൻ്റെ തൊണ്ടയിൽ എന്തോ തടയുന്നതു പോലെ തോന്നി.
അൽപ്പനേരത്തിന് ശേഷം ഞാൻ ചോദിച്ചു,
‘എന്താ ചേച്ചീടെ പേര്? എത്ര വയസ്സായി?’
‘എൻ്റെ പേര്……., എനിയ്ക്ക് 68 വയസ്സായി’
‘ചേച്ചിയ്ക്ക് മക്കളില്ലേ?’
‘രണ്ട് പെങ്കുട്ട്യോള്ണ്ട്, രണ്ട് പേരും കല്ല്യാണം കഴിഞ്ഞ് പോയി’.
‘ചേച്ചി എങ്ങനെയാ കഴിയുന്നത്, ചെലവൊക്കെ? മക്കള് സഹായിക്കോ?’
ചേച്ചി ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു,
‘ഇപ്പഴും ഞാൻ എൻ്റെ മക്കളെ സഹായിയ്ക്കണം.
ഞാൻ സർക്കാര് ജോലീലായിരുന്നു, ഹെൽത്ത്ല്. മൂപ്പർക്ക് നിങ്ങടെ പോലെ ഓട്ടർഷ ഓടിയ്ക്കലായിരുന്നു.
എനിയ്ക്ക് പന്ത്രണ്ടായിരം രൂവ പെൻഷൻ കിട്ടും. അതിൽന്ന് നാലായിരം മോൾക്ക് വീട് വെയ്ക്കാൻ എട്ത്ത ലോണിലയ്ക്ക് പിടിയ്ക്കും. നാലായിരം രൂവ എൻ്റെ വീട് നന്നാക്കാൻ എട്ത്ത ലോണിലയ്ക്ക് അടയ്ക്കണം. തമഴൻ്റെ കയ്യീന്ന് കാശ് കടം വാങ്ങിട്ട്ണ്ട്. അതിലയ്ക്ക് രണ്ടായിരം കൊടുക്കണം’.
കണക്ക് കേട്ട് അന്ധാളിച്ച് പോയ ഞാൻ അവരോട് ചോദിച്ചു,
‘ബാക്കി രണ്ടായിരം രൂപോണ്ട് നിങ്ങളെങ്ങനെയാ ജീവിയ്ക്കണേ!?’
‘ങാഹ്, രണ്ടായിരം രൂവോണ്ട് ഒരു മാസം ജീവിയ്ക്കാൻ പറ്റോ! അതോണ്ട് ഞാൻ ഇപ്പഴും പണിയ്ക്ക് പോവാ. ആശൂത്രീല് കൂട്ടിര്പ്പ്, വയ്യാത്തോരെ നോക്കാൻ പോവല്, പ്രസവിച്ച് കെടക്കണ തള്ളയേയും കുട്ടീനേം നോക്കാൻ പോവല്, അങ്ങനത്തെ പണ്യോൾക്കൊക്കെ പോവും’.
അങ്ങനെയൊരു കൂട്ടിരുപ്പ് ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്നും വരുന്ന വഴിയ്ക്കാണ് ആയമ്മ എൻ്റെ വണ്ടിയിൽ കയറിയിരിയ്ക്കുന്നത്.
ഈ സ്ത്രീയുടെ മന:സ്ഥൈര്യം സമ്മതിയ്ക്കണം!
‘മക്കളെവിടെയാ താമസം?’, ഞാൻ ചോദിച്ചു.
‘ഒരാള് ….ത്ത്. മറ്റേയാള് ….യിൽ. അവൾടെ കെട്ടിയോൻ ഡ്രൈവറാ. മോനറിയോ, ഒരു ദിവസം അവൻ കുടിച്ചിട്ട് വീട്ടിൽ കയറിച്ചെന്നു. ഒരു കൂട്ടുകാരനുണ്ടായിരുന്നു കൂടെ. എന്നട്ട്, ആ #@#@ എൻ്റെ മോളോട് പറയാ, അവൻ്റെ കൂട്ട്കാരൻ്റെ കൂടെ കെടക്കാൻ!’
ഞാൻ സ്തബ്ധനായി ഇത് കേട്ടിരുന്നു. ചില അനുഭവങ്ങൾ എപ്പോഴും ഭാവനയെക്കാൾ വിചിത്രങ്ങൾ തന്നെ.
ആ സ്ത്രീ തുടർന്നു.
‘അവനെ എന്താ ചെയ്യണ്ടേന്നറിയോ! എൻ്റെ മോള് ആ രാത്രി തന്നെ മക്കളേം കൂട്ടി അവ്ടന്നെറങ്ങി. ഞാനാ പറഞ്ഞത് കേസ് കൊട്ക്കാൻ. ഇപ്പൊ ഡൈവോഴ്സാ. അവളും മക്കളും അവടൊരു വാടകവീട്ടില് തന്ന്യാ താമസം. ഒരു ജോലീണ്ട് ഇപ്പൊ അവൾക്ക്’.
അവരെന്താ മോൾടെ കൂടെ പോയി നിൽക്കാത്തത് എന്ന് ഞാൻ ചോദിച്ചില്ല. എന്തെങ്കിലും കാരണം കാണും.
അവർ തുടർന്നു.
‘മരിയ്ക്കുമ്പോ ആരേം ബുദ്ധിമുട്ടിയ്ക്കാതെ മരിയ്ക്കണംന്നാ. നടന്ന് പോവുമ്പോ അവടെ വീണ് മരിയ്ക്കണം. ഒറക്കത്തില് മരിയ്ക്കണം. അത്രേം കാലം ആരോടും എരക്കാതെ ജീവിയ്ക്കണം. ഇന്ന് വരെ ഒരാളോടും പത്തിൻ്റെ രൂപ ഞാൻ സൗജന്യം വാങ്ങീട്ടില്ല്യ’.
അഭിമാനം കൊണ്ട് അവരുടെ തല ഉയർന്നത് തിരിഞ്ഞ് നോക്കാതെ തന്നെ ഞാൻ കണ്ടു.
അവർക്കിറങ്ങാനുള്ള ഇടമെത്തി.
അവർ ഇറങ്ങി. കനപ്പെട്ടസഞ്ചികൾ വണ്ടിയിൽ നിന്നിറക്കി. ഇപ്പോഴും അത് സ്വയം ചെയ്യാനുള്ള ശേഷി അവർക്കുണ്ടെന്നുള്ള ആ സ്ത്രീയുടെ വിശ്വാസത്തെ ഞാൻ കുറച്ച് കണ്ടുകൂടാ. അതുകൊണ്ട് മാത്രം സഞ്ചികൾ ഇറക്കാൻ ഞാൻ അവരെ സഹായിച്ചില്ല.
എൻ്റെ ഒരു സൗജന്യവും അവർക്കാവശ്യമില്ല. അതുകൊണ്ട് മാത്രം ഞാൻ യാത്രക്കൂലി വാങ്ങി.
പണം തരുമ്പോൾ അവർ എന്നോട് ചോദിച്ചു,
‘മോൻ്റെ നാടെവിടാ?’
‘തൃശ്ശൂരാ, വിയ്യൂരിനടുത്ത്’, ഞാൻ പറഞ്ഞു.
‘ഓ, വിയ്യൂരൊക്കെ ഞാൻ വന്നിട്ടുണ്ട്. ശിവൻ്റമ്പലത്തില്’.
അപ്പോഴാണ് ഞാൻ ആ സ്ത്രീയുടെ വേഷവിധാനം ശ്രദ്ധിച്ചത്.
കടുംചുവപ്പ് നിറത്തിലുള്ള പരുത്തിത്തുണിയിൽ തയ്ച്ച ചുരിദാർ പോലുള്ള അയഞ്ഞ ഒരു വസ്ത്രം. കഴുത്തിൽ ഒന്നുരണ്ട് രുദ്രാക്ഷമാലകൾ. കൈത്തണ്ടകളിൽ ജപിച്ച ചരടുകൾ കെട്ടിയിരിക്കുന്നു. ഭക്തിസാന്ദ്രമായ വേഷം.
പിന്നെ അവർ പറഞ്ഞു,
‘ശിവനും പാർവ്വതിയാ ഇപ്പൊ എൻ്റെ കൂടെ. ഞാനെപ്പൊഴും കാണും!’
ഇനിയുള്ളത് പറയുമ്പോൾ ആ സ്ത്രീയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
‘രാത്രി ഞാൻ ഒറ്റയ്ക്ക് വീട്ടിൽ കിടന്നുറങ്ങുമ്പോ എന്നും അവര് വരും. എന്നട്ടെന്നോട് പറയും വെഷമിയ്ക്കണ്ടാന്ന്. എൻ്റെ തലേല് ദാ, ഇങ്ങനെ കൈവെച്ച് നിക്കും!’.
ഇതും പറഞ്ഞ്, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവർ രണ്ട് കൈകളും ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിലിരുന്ന എൻ്റെ തലയിൽ വെച്ചു. ആ സാധുവിൻ്റെ അടഞ്ഞ കൺപോളകളിലെ പീലിത്തുമ്പത്തെ നനവ് തെരുവ് വിളക്കിൻ്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
‘മോനെ ദൈവം അനുഗ്രഹിയ്ക്കട്ടെ’.
എതാനും ഞൊടികൾ അവർ അങ്ങനെത്തന്നെ നിന്നു. പിന്നെ, എൻ്റെ തലയിൽ വെച്ചിരുന്ന കൈകൾ പിൻവലിച്ച് ഒന്നും പറയാതെ സഞ്ചികൾ തൂക്കിപ്പിടിച്ചും താങ്ങിയും അവരുടെ കൊച്ചു വീട്ടിലേയ്ക്ക് മെല്ലെ അവർ നടന്നു കയറവെ ഞാൻ എൻ്റെ വണ്ടി തിരിച്ചു.
നിരന്തരം കഷ്ടപ്പാടുകളും വേദനകളും അനുഭവിയ്ക്കുന്ന മനുഷ്യർക്ക്, മടുത്ത് പോകാതെ ജീവിതത്തോട് ചേർന്ന് നിൽക്കണമെങ്കിൽ ശക്തമായ ഒരു കണ്ണിയുടെ ബന്ധനമെങ്കിലും വേണം.
ചിലർക്കത് ദൈവവിശ്വാസമാണ്. ദൈവങ്ങളാണ്. അവരുടെ ദൈവങ്ങളെ ആരും അപഹരിച്ചുകൂടാ.
– മെൽവിൻ പോൾ താഞ്ചൻ


12 Comments
ഒരു ശക്തിയിലുള്ള വിശ്വാസമാണ് ഈ പ്രായത്തിലും തൻ്റെടത്തോടെ ജീവിക്കാൻ അമ്മക്ക് കരുത്ത് പകരുന്നത്….. നന്നായെഴുതി💐❤️
❤️
ദൈവവിശ്വാസം ഒരാൾക്ക് ആത്മവിശ്വാസം നൽകുന്നെങ്കിൽ അതിലും വലിയ ആശ്രയമില്ല.
‘അവരുടെ ദൈവങ്ങളെ ആരും അപഹരിക്കാതിരിക്കട്ടെ.’ എഴുത്ത് വളരെ നല്ല നിലയിൽ conclude ചെയ്തു. വളരെ ഇഷ്ടപ്പെട്ടു.👌
👏❤
♥️
👍👍
♥️
👌👌
♥️
ആ അമ്മയുടെ വിശ്വാസമാണ് അവരെ കാത്തു രക്ഷിക്കുന്നത്. ഏതാപത്തിലും തനിക്കു തുണയായി ഒരു ശക്തിയുണ്ടാവും എന്ന വിശ്വാസമാണ് വളരെപ്പേരെ സമാധാനിപ്പിക്കുന്നത്. വിശ്വാസമില്ലാത്തവർക്ക് അവരുടെ ന്യായങ്ങളുണ്ടാവും.
കണ്ണുനനയിച്ച എഴുത്ത്❤️🌹👌
♥️
വിശ്രമ ജീവിതം നയിക്കേണ്ട പ്രായത്തിലും പ്രാരാബ്ദങ്ങൾ കാരണം കഷ്ടപ്പെടുന്ന ഒരുപാടാളുകൾ നമ്മുടെ ചുറ്റും ഉണ്ട്. അതിൽ ഒരാളാണ് ഈ കഥയിലെ അമ്മ.
മനസ്സിന് ബലം നൽകാൻ ഭൂരിപക്ഷം ആളുകൾക്കും ഒരു വിശ്വാസം ആവശ്യമാണ്. ഓരോ ആളുടെയും വിശ്വാസം അവരെ രക്ഷിക്കട്ടെ. 👌❤️👍
👍🏼