“ഉണ്ണിയേട്ടാ ദേ, എന്റടുക്കൽ നിന്ന് കിട്ടുമേ പറഞ്ഞേക്കാം!!
എത്ര സന്തോഷത്തിൽ ആണേലും ഉണ്ണിയേട്ടന് എപ്പോളും ഇങ്ങനെയുള്ള തമാശ പറയാറ്….
ജീവിച്ചു തുടങ്ങിയട്ടെല്ലേ ഉള്ളു ഉണ്ണിയേട്ടാ അപ്പോളേക്കും മരണത്തെ പറ്റിയൊക്കെ ആലോചിക്കാൻ തുടങ്ങിയോ?”
“അതല്ല പെണ്ണെ ഞാൻ എപ്പോളും ചിന്തിക്കും ഞാൻ ഇല്ലാതായാൽ നീ എങ്ങനെയാ ജീവിക്കാ എന്ന്!”
“അതിന് അങ്ങനെ ഒരു അവസരം എനിക്ക് ഉണ്ടാകില്ല ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടന് എന്തേലും പറ്റിയാൽ കൂടെ ഞാനും അങ്ങ് പോരും…”
“അതിനൊക്കെ അങ്ങ് മാറ്റം വരും പെണ്ണെ ആ സമയം”
കാണുന്നവർക്ക് വല്ലാത്ത അസൂയ വരുത്തുന്ന ജീവിതം ആയിരുന്നു ഉണ്ണിയുടെയും ദേവൂട്ടിയുടെയും. ഒരുപാട് വർഷത്തെ പ്രണയം അതിനോടുവിൽ വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയുള്ള വിവാഹം ശരിക്കും സന്തോഷത്തിൽ ആയിരുന്നു.
ആ നെഞ്ചിലെ ചൂടും പറ്റി കിടന്നു സംസാരിക്കുബോൾ ഇടക്കിടക്ക് ഉണ്ണി ദേവൂട്ടിയെ ചൊടിപ്പിക്കാൻ ചോദിക്കുന്നൊരു ചോദ്യമാണ് ‘ദേവൂട്ടി ഞാൻ മരിച്ചാൽ നീ എങ്ങനെയാ ജീവിക്കാ എന്നത്…?’
‘ഞാനും കൂടെ ചാവും എന്റെ ഉണ്ണിയേട്ടനെ എന്നിൽ നിന്നും തിരിച്ചെടുത്താൽ ഉറപ്പ്’ കണ്ണീരോടെ ദേവൂട്ടി ഉണ്ണിയുടെ നെഞ്ചിൽ മുഖം മറച്ചു കൊണ്ട് പറഞ്ഞു.
“അയ്യേ എന്റെ ദേവൂട്ടി ഇത്ര പഞ്ചപാവമായാൽ എങ്ങെനെ ശെരിയാക വേണ്ട ട്ടോ. എന്ത് സംഭവിച്ചാലും തല ഉയർത്തി ജീവിക്കണം തളരാതെ തളർത്തിയ ദൈവത്തിന് വരെ അസൂയ വരുത്തി കൊണ്ട്….”
“ഒന്ന് പോയെ വേറെ എന്തൊക്കെ കാര്യം ഉണ്ട് നമുക്ക് ചർച്ച ചെയ്യാൻ…
“എന്നുമെന്റെ കണ്ണീർ ഇങ്ങനെ ഈ നെഞ്ചിൽ വീഴുംമ്പോൾ വല്ലാത്ത ആനന്ദം ആണ് ലെ ഉണ്ണിയേട്ടാ…. അതോണ്ട് അല്ലെ ഈ ചോദ്യം എന്നും എന്റെ ചെവിക്ക് അരികിൽ ഇരുന്നു മൂളുന്നത്?”
കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു എങ്കിലും അവർ ഇന്നും അവരുടെ ആ പുതുമോടിയിൽ തന്നെ ജീവിക്കയാണ്…
അവരെ സന്തോഷം കണ്ട ദൈവത്തിന് പോലും അസൂയ ആയിക്കാണും ഒരു പാമ്പിന്റെ രൂപത്തിൽ മരണം വന്നു ഉണ്ണിയെ ഒരു ത്രിസന്ധ്യ നേരത്തു കൂട്ടി കൊണ്ടുപോയി. അമ്പലത്തിൽ നിന്ന് നടന്നു വരും വഴി വീടെത്താനായപ്പോൾ എന്തോ ഒന്ന് കാലിൽ കൊണ്ടത് പോലെ തോന്നി എങ്കിലും ഉണ്ണി അതത്ര കാര്യമാക്കിയില്ല. തോന്നലാകാം എന്ന ധാരണയിൽ വേച്ചു വേച്ചു വീടിന്റെ മുറ്റം വരെ നടന്നെത്തി. ‘ദേവൂട്ടി ഒന്നിങ്ങോടി വന്നെടീ’ എന്നുള്ള വിളി കേട്ട് ഓടി വന്ന ദേവൂ കണ്ടത് കണ്ണുകൾ പാതി അടച്ച തന്റെ ജീവനെ ആയിരുന്നു.
“ഉണ്ണിയേട്ടാ എന്തെ പറ്റിയത്” എന്ന ചോദ്യത്തിനുള്ള ഉത്തരം പോലെ ചെറിയൊരു ഞരക്കാമായി.
” മോളെ നീ തോറ്റു പോകരുതേ ഒരിക്കലും ”
അതും പറഞ്ഞു ആ മടിയിൽ കിടന്നു കണ്ണുകളടച്ചു എന്നെന്നേക്കുമായി. സ്നേഹിച്ചും കൊഞ്ചിച്ചും മതിവരാത്ത ദേവൂട്ടിയെ ഒറ്റക്കാക്കി കൊണ്ട്….
സഹതാപത്തോടെയും സങ്കടത്തോടെയും നോക്കിയവരൊക്കെ ദിവസം കഴിയും തോറും മുറുമുറുക്കാൻ തുടങ്ങി.
“അതെങ്ങനെ പ്രേമം തലക്ക് പിടിച്ചതിൽ പിന്നേ ജാതകവും പൊരുത്തവുമൊന്നും നോക്കാതെ ജീവിതത്തിലേക്ക് നിലവിളക്കും കൊടുത്തു സ്വീകരിച്ചു കൊണ്ട് വരല്ലായിനോ.. എന്നിട്ടിപ്പോൾ എന്തായി? പെണ്ണിന് ഭർത്താവ് വാഴുലാ അത്രക്കുണ്ട് ജാതകദോഷം”
തലമൂത്ത കാരണവന്മാർ ഉണ്ണിയുടെ മരണത്തിന് കണ്ടുപിടിച്ച കാരണം… അതും അമ്പലത്തിൽ വെച്ച് വരുന്ന വഴിയിൽ വെച്ച് ഉണ്ണിയുടെ ജീവൻ പോയിട്ടുണ്ട് എങ്കിൽ കാരണക്കാരി ദേവൂ തന്നെയാ.
ഇടിമുഴക്കം പോലെ ആ ഒരു വാർത്ത ബാക്കിയുള്ള എല്ലാവരും ചേർത്ത് പറയാൻ തുടങ്ങി.
“ഉണ്ണിയേട്ടാ ഇന്നലെ കൂടെ എന്നെ ആ നെഞ്ചിൽ ചേർത്ത് ദേവൂട്ടി ഞാൻ ഇല്ലാതായാൽ നീ എങ്ങനെ ജീവിക്കും പെണ്ണെ എന്ന് ചോദിച്ചത് ഉണ്ണിയേട്ടൻ അറിഞ്ഞും കൊണ്ട് തന്നെയാണെന്ന് ഞാൻ അറിഞ്ഞില്ലാലോ ഉണ്ണിയേട്ടാ…
ഇനി ആരാ ഉണ്ണിയേട്ടന്റെ ദേവൂട്ടിക്ക് ഉള്ളത്.. ആരോടാ ഉണ്ണിയേട്ട എന്റെ സങ്കടങ്ങൾ പറയാ? എന്നെ കൂടെ കൂട്ടമായിരുന്നില്ലെ? ഞാൻ ആണോലെ ഉണ്ണിയേട്ടന്റെ മരണത്തിന് കാരണക്കാരി, ആണോ ഉണ്ണിയേട്ടാ ഞാൻ ആണോ? ഞാൻ എന്റെ ഉണ്ണിയേട്ടനെ കൊല്ലാൻ മാത്രം ജനിച്ചവൾ ആണോ ഉണ്ണിയേട്ടാ ഈ ദേവൂട്ടി…”
ആരോരും കൂട്ടിനില്ലാതെ തലമൂത്തവർ ആരോ കാണിച്ചു കൊടുത്ത ആ മുറിയിലേക്ക് മാറി ദേവുന്റെ ജീവിതം. അഴിച്ചു മാറ്റിയ താലിയും ഒഴുക്കി കളഞ്ഞ നെറ്റിയിലെ സിന്ദൂരവും നിറപകിട്ടാർന്ന സാരിയും ദേവൂന്റെ ശരീരത്തിൽ നിന്ന് മാറ്റി പകരം നേരിയ ഒരു വെള്ള സാരി ആരോ ഒരാൾ അവൾക്ക് ചുറ്റി കൊടുത്തു, ഇനി ഈ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങരുത് എന്നൊരു ആജ്ഞയും കൊടുത്തു.
കാറ്റും വെളിച്ചവും എത്തിനോക്കാൻ മടിക്കുന്ന ഇങ്ങനെ ഉള്ളൊരു മുറി താൻ രണ്ട് കൊല്ലമായിട്ടൊരിക്കൽ പോലും ശ്രദ്ധിച്ചില്ലാലോ…!
പേടിയോടെ ദേവൂ നോക്കി ഉണ്ണിയെ അടക്കിയ ഭാഗത്തേക്കുള്ള ജാലക പോള പതുക്കെ ശബ്ദം ഇല്ലാതെ തുറന്നു.
” സ്വസ്ഥമായി ഉറങ്ങാ ലെ ദേവൂന്റെ ഉണ്ണിയേട്ടൻ കാണുന്നുണ്ടോ എന്നെ എല്ലാരും കൂടെ ഒറ്റക്കാക്കിയത്? കേൾക്കുന്നുണ്ടോ ഓരോരുത്തരും എന്നോട് പറയുന്ന കാര്യങ്ങൾ? ഇന്നലെ കൂടെ ഏട്ടൻ എന്റെ നെറ്റിയിൽ തൊട്ടു തന്ന സിന്ദൂരം വരെ മായ്ച്ചു കളഞ്ഞു. ഞാൻ എങ്ങനെയാ ഉണ്ണിയേട്ടാ ഇനി ജീവിക്കാ? എങ്ങനെയാ ഉണ്ണിയേട്ടാ ഇനി തോറ്റുപോകാതെ പൊരുതി നിൽക്ക? ആരുമില്ലാത്ത ഞാൻ എങ്ങനെയാ ജീവിക്കാ പറഞ്ഞു തന്നെ…..”
ആരും തന്നെ കേൾക്കാനോ ആശ്വസിപ്പിക്കാനോ എന്തിന് തന്റെ അടുത്ത് വരെ വരുന്നില്ല. ശബ്ദമുണ്ടാക്കാതെ ആരോ കൊണ്ടിട്ടെറിഞ്ഞു പോകുന്ന മൂന്നു നേരത്തെ ഭക്ഷണം..
ചുണ്ടുകൾ പോലും സംസാരിക്കാൻ മറന്നു തുടങ്ങി. ശരിക്കും 25വയസ്സ് മാത്രം ഉള്ള ദേവൂട്ടി പാടെ മാറി. തന്റെ അമ്മക്കെങ്കിലും ഒന്ന് കൂടെ വന്നു നിൽക്കാൻ തോന്നിയെങ്കിൽ!
ഒന്ന് ‘മോളെ ഇത് ഈശ്വരനിശ്ചയം ആണ്. നീ എല്ലാം മറന്നു ജീവിക്കണം’ എന്നൊന്ന് അടുത്തിരുന്നു പറഞ്ഞു തന്നെങ്കിൽ!
ആർക്കും തന്നെ വേണ്ടാതായി എന്ന തോന്നൽ മുഖം കാൽമുട്ടിന്മേൽ താങ്ങി നിർത്തിച്ചു ദേവൂട്ടി ചിന്തിച്ചു.
പാതി ജീവിതം ബാക്കി, പാതി കൂടെ ഇല്ലാ.. പാതിയെ കൊന്നവൾ എന്ന ദോഷം കൂടെ എന്ത് ചെയ്യും….
മടിയിൽ കിടന്ന് അവസാനം പറഞ്ഞത് ‘മോളെ നീ തോൽക്കരുതേ ആർക്കുമുന്നിലും’
ജീവൻ താൻ ഉടുത്തിരുന്ന സാരിയിൽ കുരുക്കി അവസാനിപ്പിക്കാൻ തയ്യാറായ ദേവൂന്റെ ശരീരത്തിലേക്ക് എവിടെ നിന്നെന്നറിയാത്ത ഒരു കുളിർകാറ്റ് തഴുകി കടന്നു പോയി. പെട്ടന്ന് എന്തോ ഓർത്ത പോലെ ദേവൂ തന്റെ വയറിൽ കൈ ചേർത്ത് ആലോചിച്ചു നോക്കി. അതെ ഉണ്ണിയേട്ടൻ മരിച്ചിട്ട് 40ദിവസം ആയി…
ഈ ഇരുട്ട് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് ദിവസങ്ങൾ മാറി മറയുന്നത് പോലും തനിക്ക് മനസ്സിലാക്കാൻ പറ്റണില്ല. മാസത്തിൽ തന്നെ തേടി എത്തേണ്ട ആ ചുവപ്പ് തുള്ളികൾ ഇതുവരെ തനിക്കരികിൽ വന്നിട്ടില്ല.
തന്റെ ജീവനായ ഉണ്ണിയേട്ടന്റെ തുടിപ്പ് തന്റെ വയറിൽ പിറവിയെടുത്തത് ആകുമോ എന്ന ചിന്ത, വറ്റി തുടങ്ങിയ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ ദേവൂന്റെ കവിളിലേക്ക് ഒലിച്ചിറങ്ങി.
തനിക്ക് ആരുമില്ലാതായി പോയല്ലോ, താനും പോകാ ഈ ലോകത്തു നിന്നും എന്ന ചിന്ത കടന്നെത്തിത്തിയ ആ നിമിഷം തന്റെ ശരീരത്തിലേക്ക് കടന്നു വന്ന ആ കുളിർകാറ്റ് ശരിക്കും ഉണ്ണിയേട്ടന്റെ തഴുകൽ തന്നെ ആയിരുന്നെന്നു ദേവൂ വിശ്വസിച്ചു.
പതിയെ കൈ വയറിൽ വെച്ച് അവൾ മനസ്സിൽ പറഞ്ഞു ഉണ്ണിയേട്ടന്റെ ദേവൂട്ടിയെ ഉണ്ണിയേട്ടൻ ഒറ്റക്ക് ആക്കിയില്ലാലോ എന്ന്..
എന്തോ താൻ ഗർഭിണി ആണെന്ന് അറിഞ്ഞ ആ ഒരു നിമിഷം മുതൽ എന്തോ ഒരു ഉണർവ്വ് എന്തോ ഒരു ശക്തി ദേവൂവിന് അനുഭവപ്പെട്ടു.
താൻ എന്തിനാ ഇങ്ങനെ ഈ ഇരുട്ടറയിൽ ആരോടും മിണ്ടാതെ ആരെയും കാണാതെ പറയാതെ ഇങ്ങനെ ഇരിക്കുന്നത് എന്ന ചിന്ത തന്നെ ദേവൂവിന് വരാൻ തുടങ്ങി. പതിയെ പതിയെ ആരും പറയുന്നത് ചെവിക്കൊള്ളാതെ അവൾ ആ മുറി വിട്ട് പുറത്തിറങ്ങാൻ തുടങ്ങി. വിധവ എന്നുള്ള സ്ഥാനം താൻ സ്വയം ഉണ്ടാക്കിയത് അല്ലാലോ, ദൈവത്തിന്റെ ഒരാളുടെ വിധി മാത്രം ആണല്ലോ എന്ന ചിന്ത അവൾ മുറുകെ പിടിച്ചു തനിക്കെതിരായ നോട്ടമെറിയുന്നവർക്ക് മുന്നിൽ വരെ അവൾ ധൈര്യത്തോടെ നിൽക്കാൻ തുടങ്ങി. താൻ നേടിയെടുത്ത വിദ്യഭ്യാസം ഇനി തന്റെ മുന്നോട്ടുള്ള ജീവിത്തിൽ ഉപയോഗിച്ച് തനിക്കും ആരുടേയും സഹായമോ സഹതാപമോ ഇല്ലാതെ ജീവിക്കണം. ഉണ്ണിയേട്ടന്റെ ആഗ്രഹം പോലെ ആരുടെ മുന്നിലും തോൽക്കാതെ പിടിച്ചു നിൽക്കണം.
ദേവൂ, ഭദ്രമാക്കി വെച്ച സർട്ടിഫിക്കേറ്റ് അടുക്കി വെച്ച ഫയൽ എടുത്തു നെഞ്ചോട് ചേർത്തു… ഇത് ഇവിടെ ഭദ്രമാക്കി വെക്കുന്നത് വരെ ഉണ്ണിയേട്ടൻ തന്നെ കൈവിടാതെ, തന്റെ കൂടെ ഓരോ നിമിഷവും നിന്നത്… ഓരോ പരീക്ഷകളും പാസ്സായി താൻ എത്തുമ്പോൾ ആ കണ്ണുകളിൽ കാണുന്ന തിളക്കം എല്ലാം ദേവൂട്ടിയുടെ മനസ്സിലേക്ക് ഓടി എത്തി.
“എന്തിനാ ഉണ്ണിയേട്ടാ എന്നെ തനിച്ചാക്കി പോയി കളഞ്ഞത്?” നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചും കൊണ്ട് ദേവൂ മനസ്സിൽ പറഞ്ഞു.
“എന്റെ ഉണ്ണിയേട്ടനെ തിരികെ വിളിച്ചപ്പോൾ എന്താ കിട്ടിയത് ദൈവമേ… കണ്ടില്ലേ ഈ ദേവൂട്ടി ഒറ്റക്കായിപോയത്? ആരും സംസാരിക്കാൻ വരെ ദേവൂട്ടിയുടെ അരികെ വരാത്തത്? മാസങ്ങളായി… ഉണ്ണിയേട്ടന്റെ കൂടെ എന്നെയും അങ്ങ് വിളിക്കരുതായിന്നോ? എന്തിനാ എല്ലാർക്കും മുന്നിൽ എന്നെ ഒരു പാപിയാക്കിയത്….”
എവിടെ നിന്നെന്നറിയാത്ത ഒരു കാറ്റ് ദേവൂട്ടിയെ തഴുകി കടന്നു പോയി. താൻ ഉണ്ണിയേട്ടനെ പറ്റി ഓർത്തു കണ്ണു നിറക്കുമ്പോളൊക്കെ ഒരു ചെറിയ കാറ്റ് എവിടെ നിന്നോ തന്നെ സമാധാനിപ്പിക്കാൻ എത്തും പോലെ കടന്നു വരുന്നു. അത്ഭുതം ശരിക്കും ഉണ്ണിയേട്ടന്റെ ആത്മാവ് തന്റെ കൂടെ തന്നെ ഉണ്ട്. പിന്നേ എനിക്ക് ജീവിക്കാനുള്ള പ്രതീക്ഷ ആയിട്ടല്ലേ എന്റെ വയറ്റിൽ ഇങ്ങനെ ഒരാളെയും ഉണ്ണിയേട്ടൻ തന്നത്…. പിന്നെന്തിനാ ഞാൻ ഇങ്ങനെ സങ്കടപ്പെടുന്നത്?
നിറഞ്ഞു തുളുമ്പിയ കണ്ണൊക്കെ തുടച്ചു ദേവൂ ഫയലുമായി മുന്നോട്ട് നടന്നു.
“അല്ല എങ്ങോട്ടേക്കാ ഈ പേപ്പർകെട്ടുമായി?” ഉണ്ണിയുടെ അമ്മ ദേവൂനോട് ചോദിച്ചു.
“അമ്മക്കിത് പേപ്പർ കെട്ടുകൾ ആകും അമ്മേ.. എന്നാൽ എനിക്കിത് എന്റെ മുന്നോട്ടുള്ള ജീവിതം ആണ്. ആരും മിണ്ടാൻ കൂടി ഇല്ലാത്ത ദേവൂനും ജീവിക്കണ്ടേ? ദേവൂന്റെ വയറിലുള്ള ഉണ്ണിയേട്ടന്റെ കുഞ്ഞിനും ഈ ലോകത്ത് ജീവിക്കണ്ടേ?”
“എന്താ നീയിപ്പോൾ പറഞ്ഞത്?”
“അതെ അമ്മേ ഞാൻ ഗർഭിണിയാണ്… ഒന്ന് അടുത്ത് ഇരിക്കാൻ വരെ മുതിരാത്ത എന്റെ മകന്റെ മരണ കാരണം എന്റെ ദോഷം ആണെന്ന് പറഞ്ഞു നടക്കുന്ന നിങ്ങളുടെയോ എന്തിനേറെ പറയുന്നു ജീവൻ തന്ന അമ്മ വരെ തിരിഞ്ഞു നോക്കാത്ത ഈ ദേവൂന് ദൈവം അറിഞ്ഞു തന്ന നിധിയാ ദേവൂന്റെ വയറിൽ ഉള്ള ഈ ജീവൻ…
ആ ജീവന് വേണ്ടി ഞാൻ എന്തേലും ജോലി കിട്ടോ നോക്കട്ടെ… മകന്റെ വിധവയായ ഞാൻ ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ ദോഷവും മാമൂലുകൾ തെറ്റിച്ചു എന്നുള്ള മുറു മുറുപ്പും നിങ്ങൾക്ക് കേൾക്കേണ്ടി വരും. അത് കൊണ്ട് ഞാൻ ഇവിടുന്ന് ഇറങ്ങാ എന്നെന്നേക്കുമായി.
പിന്നേ വല്ലപ്പോളും ഉണ്ണിയേട്ടൻ ഉറങ്ങുന്ന ആ മണ്ണിന്റെ അടുത്ത് വന്നു വല്ലതും സംസാരിക്കാൻ ഞാൻ വരുമ്പോൾ എന്നെ ഒന്നും പറയരുതേ… വേണേൽ ആ കാലുപിടിച്ചു ഞാൻ അപേക്ഷിക്കാം. വേറെ ഒരു അവകാശവും എനിക്കോ എന്റെ കുഞ്ഞിനൊ വേണ്ട…
എന്തേലും ഒരു ജോലി കിട്ടാനുള്ള സെര്ടിഫിക്കറ്റൊക്കെ ഉണ്ണിയേട്ടന്റെ ബഹളം കാരണം ഞാൻ നേടിയെടുത്തിക്ക്, ഇനി ഒന്ന് ദൈവം കൂടെ സഹായിച്ചാൽ മതി… ഇന്നെലെ വരെ കണ്ട ദേവൂ അല്ലായിരുന്നു അപ്പോൾ. ശരിക്കും ഉറച്ച തീരുമാനം എടുക്കാൻ കഴിവുള്ള ദേവൂട്ടി, തന്നെ തോൽപ്പിക്കാൻ നോക്കുന്നവരോടുള്ള വാശി, അവർക്ക് മുന്നിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കും എന്നുള്ള വാശി, ആത്മധൈര്യമൊക്കെ ദേവൂന്റെ കണ്ണുകളിൽ ആ അമ്മ വായിച്ചെടുത്തു.
പറയാൻ വന്നത് അത്രയും പറയാതെ തന്നെ “മോളെ, മോളോട് ഒരു ദേഷ്യവും ഇല്ലാ. ഉണ്ണിയുടെ ജീവനെ ഒരു കുറവും വരുത്താതെ നോക്കേണ്ടത് മോളുടെ കടമ ആണെന്ന് മാത്രം വിചാരിച്ചു. മോൾ ഇവിടുന്ന് ഇറങ്ങി പോകല്ലേ…. ആകെ ഉണ്ടായിരുന്ന ഒരു മോൻ ആണ് ഞങ്ങൾക്ക് നഷ്ടമായത്, നിന്റെ ഭർത്താവ് എന്ന സ്ഥാനത്തിന്റെ കൂടെ തന്നെ…. അതുകൊണ്ട് ആര് എന്ത് പറഞ്ഞാലും അവർക്കുള്ള മറുപടി ഞങ്ങളും കൊടുക്കാം. മോൾ ജോലിക്ക് പോകൂ. ഇവിടുന്ന് ഇറങ്ങി പോകല്ലേയ്….
മോനേ നഷ്ടമായ ഞങ്ങൾക്ക് അവന്റെ അടുത്ത തലമുറയെ എങ്കിലും കൊഞ്ചിക്കാനും കൂടെ നിർത്താനുമൊക്കെ ആഗ്രഹം ഉണ്ടാകില്ലേ മോളെ? ഇവിടുന്ന് ഇറങ്ങി മാത്രം പോകല്ലേ….”
ഉണ്ണിയുടെ അമ്മയുടെ സംസാരം കേട്ടതും ദേവൂ അടക്കി വെച്ച സങ്കടങ്ങളൊക്കെ ആ അമ്മയുടെ ചുമലിൽ കിടന്നു കരഞ്ഞു തീർത്തു. ആരുമില്ലെന്ന് കരുതിയ എനിക്ക് ഉണ്ണിയേട്ടന്റെ ജീവൻ വയറിൽ പിറവിയെടുത്തെന്നറിഞ്ഞ നിമിഷം മുതൽ ഉണ്ണിയേട്ടൻ ഒഴികെ ഓരോന്നായി അകന്നു പോയതൊക്കെ എന്നിലേക്ക് എത്തുന്നുണ്ടല്ലോ ദൈവമേ… നിറഞ്ഞ കണ്ണുകളോടെ ദേവൂ വയറിൽ കൈ വേച്ചു പ്രാർത്ഥിച്ചു….
മനസ്സിൽ മൂടി വെച്ച കാർമേഘമൊക്കെ സന്തോഷകണ്ണീറായി പൈതൊഴിയുകയായിരുന്നു ദേവൂട്ടിയുടെ ജീവിതത്തിൽ…. ✨️

