ലോട്ടറി
നാളെയാണ്.. നാളെയാണ്… നാളെയാണ്… നാളെയാണ്… നാളത്തെ കേരള.
ലോട്ടറി എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പത്തുനാൽപ്പത് വയസ്സ് പ്രായം കഴിഞ്ഞ ആർക്കും മനസ്സിലേയ്ക്കോടി വരുന്ന ചിത്രമാണത്;കാതിലേക്ക് ചിന്നിച്ചിതറിവരുന്ന പരസ്യ ശകലവും. മുക്കവലകളിലും നാൽക്കവലകളിലും നടവഴികളിലും ഭാഗ്യം വിറ്റു സഞ്ചരിച്ചിരുന്ന ചെറു സൈക്കിളുകളിൽ കാണാമറയത്തെങ്ങോ ഇരുന്ന് നമ്മെ സ്വപ്ന സഞ്ചാരികളാക്കിയ ചിന്ന ടേപ്പ് റെക്കോർഡറുകൾ! മലയാളിയുടെ ഗൃഹാതുരതയുടെ ഭൂപടത്തിൽ ഇന്നും എന്നും ഒരു വിശേഷ സ്ഥാനം ഉണ്ടാവും ആ സൈക്കിളിലും ആ വിളംബരത്തിനും.
ഭാഗ്യം വിൽക്കുന്ന ആ ബഹുവർണ്ണക്കടലാസുതുണ്ടുകളുടെ ഓർമ്മയാണ് ഷേർലി ജാക്സൺന്റെ ‘ദ് ലോട്ടറി’ എന്ന് ചെറുകഥ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. അത് ഏകദേശം 25 വർഷങ്ങൾക്കു മുൻപായിരുന്നു. ഇംഗ്ലീഷ് ഭാഷയോട് കമ്പം മൂത്തുനടന്ന കാലം. സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ കൂടണയണമെന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം എടുക്കണമെന്നും ഒക്കെയായിരുന്നു അന്ന് ആഗ്രഹം. അതുകൊണ്ടുതന്നെ സാഹിത്യപഠനത്തിനു ഉതകും എന്ന് എനിക്ക് തോന്നുന്ന പുസ്തകങ്ങളൊക്കെ ആർത്തിയോടെ ഞാൻ കരസ്ഥമാക്കുമായിരുന്നു. ഗ്രാമർ, ഫോണിക്സ്…. അങ്ങനെയങ്ങനെ. അങ്ങനെ കൈവന്ന ഒരു പുസ്തകം ആയിരുന്നു ലിറ്ററേച്ചർ സ്ട്രക്ചർ, സൗണ്ട്, ആൻഡ് സെൻസ്. പേര് വാഗ്ദാനം ചെയ്യും പോലെ സ്ട്രക്ചർ, സൗണ്ട് ആൻഡ് സെൻസ് ഒന്നും എനിക്കെത്ര വഴങ്ങിയൊന്നുമില്ലെങ്കിലും അതിലെ പല കഥകളും കവിതകളും എന്റെ അക്ഷരരുചിമുകുളങ്ങളെ പ്രീണിപ്പിച്ചു… ഉദ്ദീപിപ്പിച്ചു.
എന്നാൽ അന്നത്തെ വായനകളിൽ നിന്നും 25 വർഷങ്ങൾക്കിപ്പുറം ഇന്നും എന്റെ മനസ്സിനെ ഒരു നീറ്റലിൽ പൊള്ളിച്ചുകൊണ്ടിരിക്കുന്ന കഥയാണ് ലോട്ടറി. ബാല്യത്തിലെ വിളംബരങ്ങൾ സമ്മാനിച്ചിരുന്ന സ്വപ്നക്കൊട്ടാരങ്ങളിൽ നിന്ന് ചരട് പൊട്ടിയ പട്ടം കണക്കെ അപ്രതീക്ഷിതമായ ഒരു പതനമായിരുന്നു ആ കഥ എനിക്ക് സമ്മാനിച്ചത്. ‘ലോട്ടറി’ എനിക്ക് ‘നെഞ്ചെരി’ ആക്കി മാറ്റിയ ആ കഥ ഇങ്ങനെയാണ് ചുരുക്കത്തിൽ.
***
അമേരിക്കയിലെ ഉൾനാട്ടിലെവിടെയോ ഉള്ള, കേവലം 300 നോട് അടുപ്പിച്ചു മാത്രം ജനസംഖ്യയുള്ള ഒരു ഗ്രാമം. നഗരത്തിന്റെ നാട്യങ്ങളൊന്നും ഇന്നും അങ്ങോട്ട് എത്തപ്പെട്ടിട്ടില്ല. വസന്തം ചിരിച്ചു നിൽക്കുന്ന ഒരു ജൂൺ 27ന് രാവിലെ ഗ്രാമത്തിലെ പൊതു മൈതാനത്ത് ഓരോരോ കുടുംബങ്ങളായി നാട്ടുകാർ എത്തുകയാണ്. നെല്ലിക്കക്കുട്ടികൾ മുതൽ മുതിർന്നവർ വരെ. കുട്ടികൾ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും കുട്ടിത്തത്തിന്റെ കുതൂഹലത്തോടെ പതിയെപ്പതിയെ കൂട്ടംകൂടി കളിച്ചു തുടങ്ങി. ബോബി മാർട്ടിനാണ് ആദ്യം കല്ലുപെറുക്കി പോക്കറ്റിലിട്ടു തുടങ്ങിയത്. പെട്ടെന്നുതന്നെ ചെറിയൊരു കുട്ടിക്കൂട്ടം അവനൊപ്പം കൂടി. എല്ലാവരും ചേർന്ന് മൈതാനത്തിന്റെ ഒരു ഭാഗത്ത് കല്ലുകളുടെ ഒരു ചെറുകുന്നുതന്നെ കൂട്ടി. മറ്റാരെയും അതിൽ തൊട്ടു കളിക്കാൻ അനുവദിക്കാതെ അവർ അതിന് കാവൽ നിന്നു.
മെല്ലെമെല്ലെ മൈതാനം ഗ്രാമത്തിലെ കുടുംബങ്ങളെക്കൊണ്ടുനിറഞ്ഞു. അന്നാണ് ആ ഗ്രാമത്തിലെ ലോട്ടറി ഡേ. വർഷംതോറുമുള്ള മറ്റാഘോഷങ്ങൾ പോലെ ലോട്ടറിയും ഈ മൈതാനത്ത് വച്ചുതന്നെയാണ് നടത്തപ്പെടുക.
താമസിയാതെ അന്നത്തെ ശ്രദ്ധാകേന്ദ്രമായ ബ്ലാക്ക് ബോക്സുമായി മിസ്റ്റർ സമ്മേഴ്സ് എത്തി. ഒരു ധൃതി അയാളുടെ മുഖത്ത് കാണാനുണ്ട്.പെട്ടെന്നുതന്നെ എല്ലാവരും ഓരോരോ കുടുംബങ്ങളായി ചേർന്നുനിന്നു. സമയം ഒത്തിരി കളയാനില്ല. ആൾക്കൂട്ടം മൊത്തം ഒന്നിളകി. മിസ്റ്റർ മാർട്ടിനും മൂത്തമകനും ബോക്സ് സ്റ്റൂളിൽ ഉറപ്പിക്കാനും കുറികൾ ശരിയാക്കുവാനും സമ്മേഴ്സിന്റെ ഒപ്പം കൂടി. മൈതാനം ആകമാനം ഒരു ചെറിയ അക്ഷമയെ വിളിച്ചോതുന്ന പോലെ!
അപ്പോഴാണ് മിസ്സിംഗ് ടെസ്സി ഹച്ചിൺസൺന്റെ വരവ്. മറന്നു പോയത്രേ.. കണവൻ പുറത്തെവിടെയോ വിറകുപെറുക്കി അടുക്കുകയാണെന്നുവിചാരിച്ചു പോലും! ‘കുട്ടികളെയും കാണാതായപ്പോഴാണ് ഇന്ന് ജൂൺ 27 ആണല്ലോ എന്നോർത്തത്. പിന്നെ കയ്യിൽ കിട്ടിയ സ്വെറ്റർ എടുത്ത് ഒരു ഓട്ടമായിരുന്നു. ഏപ്രൺ പോലും ഊരിയില്ല’ അവർ mrs.ഡെലാക്കോയോട് പറഞ്ഞു.എന്നിട്ട് അങ്ങ് മുൻനിരയിൽ നിന്നിരുന്ന മിസ്റ്റർ ബിൽ ഹച്ചിൺസൺന്റെയും മക്കളുടെയും സമീപം ആൾക്കൂട്ടത്തിനിടയിലൂടെ എങ്ങനെയോ നൂഴ്ന്നുചെന്നു പറ്റി.
അന്തരീക്ഷത്തിലെ പിരിമുറുക്കത്തിനയവുവരുത്താൻ എന്നോണം സമ്മേഴ്സും ടെസ്സിയും എന്തോ നർമ്മം കൈമാറി. ശേഷം ലോട്ടറിയുടെ നടപടിക്രമങ്ങളിലേക്ക് കടന്നു.
അക്ഷരമാലക്രമത്തിൽ പേരുവിളിക്കുമ്പോൾ കുടുംബനാഥന്മാർ ചെന്ന് ബോക്സിൽ നിന്ന് കുറിയെടുക്കുക എന്നതാണ് ആദ്യപടി.
‘ ആഡംസ്..’
സമ്മേഴ്‌സ് പേര് വിളിച്ചു തുടങ്ങി.
‘ അലൻ… ആൻഡേഴ്സൺ.. ബെൻതംസ്…’
കുറിയെടുപ്പ് പുരോഗമിക്കുമ്പോൾ ആരോ കൂട്ടത്തിലെ കിഴവനായ വാർണറിനോട് പറഞ്ഞു..
‘ അങ്ങ് ഉത്തരദേശങ്ങളിലൊക്കെ ലോട്ടറി നിർത്തുന്നതിനെക്കുറിച്ച് ആൾക്കാർ സംസാരിക്കുന്നുണ്ടത്രേ..’
‘Crazy fools…’ അവിശ്വസനീയമായതെന്തോ കേട്ടതുപോലെ വാർണർ തിരിച്ചടിച്ചു. ‘അടുത്തത് അവര് പറയുന്നത് ഗുഹായുഗത്തിലേക്ക് തിരിച്ചു പോകണം എന്നായിരിക്കും. ലോട്ടറി ഇൻ ജൂൺ… കോണ്‍ ബി ഹെവി സൂൺ.. (കുറിയെടുക്കൂ ജൂണിൽ; പറ നിറയ്ക്കൂ വേഗം) എന്നൊരു ചൊല്ല് തന്നെയുണ്ടായിരുന്നു.” വിഡ്ഢികളായ പുതുതലമുറക്കാരോടുള്ള പുച്ഛം വാർണറിന്റെ വാക്കുകളിൽ തെളിഞ്ഞുനിന്നു.
അതിനിടെ ലോട്ടറിയുടെ ആദ്യപടി വേഗം തീർന്നു. ആരും തമ്മിൽ മിണ്ടുന്നില്ല. ശ്വാസം വിടാനും മടിക്കും പോലെ!
” ശരി, ശരി സുഹൃത്തുക്കളേ ” സമേഴ്സ് പറഞ്ഞു.
ഒരു നിമിഷം ആരും അനങ്ങിയില്ല.
പിന്നെ ശങ്കിച്ചു ശങ്കിച്ചു കുറികൾ തുറന്നു.
സ്ത്രീകളുടെ ഇടയിൽ നിന്നാണ് ആദ്യം ചോദ്യം ഉയർന്നത്..
‘ആരാണത്? ‘
‘ഡൺബാർ ആണോ?’
‘വാട്ട്സൻസ് ആണോ?’
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽനിന്ന് ആരോ വിളിച്ചുപറഞ്ഞു..
‘അല്ല….അത്
ഹച്ചിൻസൺ ആണ്…. ബില്‍ ഹച്ചിൻ സൺ.’
കൈയിലെ കുറിയിലേക്ക് നോക്കി ബിൽ ഹച്ചിൻസൺ അനങ്ങാതെ നിന്നു.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ടെസി, സമ്മേഴ്സിനോട് തർക്കിച്ചു തുടങ്ങി.
“ഇത് ശരിയല്ല.. താങ്കൾ ബില്ലിന് കുറി തിരയാൻ ആവശ്യത്തിന് സമയം കൊടുത്തില്ല..”
മിസിസ് ഡലാകോയിയും മിസ്സിസ് ഗ്രേവ്സും അനാവശ്യമായ തർക്കത്തേക്കുറിച്ച് ടെസിയെ ഭർത്സിച്ചു.
” ഷട്ടപ്പ് ടെസി..” ബിൽ ഹച്ചിൻസൺ അവരെ ശകാരിച്ചു.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം സമ്മേഴ്സ് വീണ്ടും ഉത്തരവാദിത്വത്തിന്റെ ഭാരം എടുത്തണിഞ്ഞു.
” വേഗമായിക്കോട്ടെ. നമുക്കിത് സമയത്തിന് തീർക്കണം.
എത്ര കുട്ടികളാണ് നിങ്ങൾക്ക്?”
” മൂന്ന്. ബിൽ ജൂനിയർ, നാൻസി, കുഞ്ഞു ഡേവ്.. പിന്നെ ടെസ്സിയും ഞാനും. ”
അടുത്ത റൗണ്ടിനായുള്ള കുറികൾ തയ്യാറാക്കാൻ ഹാരി, സമ്മേഴ്സിനനൊപ്പം കൂടി . നേരം ഒട്ടും പാഴാക്കാതെ എല്ലാവരെയും ബോക്സിനടുത്തേക്ക് വിളിച്ചു. അപ്പോഴും ടെസ്സിയുടെ പരാതി തീർന്നിട്ടുണ്ടായിരുന്നില്ല. “ഇത് ശരിയല്ല… ഇത് ശരിയല്ല..” അവർ പറഞ്ഞു കൊണ്ടേയിരുന്നു.
ആദ്യം ഡേവിന്റെ ഊഴമായിരുന്നു. ഹാരിയാണ് അവനുവേണ്ടി കുറിയെടുത്തത്. പിന്നാലെ നാൻസിയും ബിൽ ജൂനിയറും. ടെസിക്കുശേഷം ഏറ്റവും അവസാനമാണ് ബിൽ തന്റെ ഭാഗ്യം തിരഞ്ഞത്.
” നാൻസി ആയിരിക്കല്ലേ ദൈവമേ… ” ഒരു പെൺകുട്ടിയുടെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.
“ആൾക്കാർ ഇങ്ങനെ അല്ലായിരുന്നു മുൻപ്! എല്ലാം മാറിപ്പോയി…” അത് കേട്ട് കിഴവൻ വാർണർ അസഹിഷ്ണുതയോടെ പ്രതികരിച്ചു.
” ശരി.. ശരി. ഹാരീ, ഡേവിന്റെ കുറി തുറക്കൂ.. ” സമ്മേഴ്സ് കാര്യങ്ങളെ തിരിച്ചു ട്രാക്കിലാക്കി. ഹാരി നറുക്ക് തുറന്നുയർത്തിപ്പിടിച്ചു.. അത് ശൂന്യമായിരുന്നു.
ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ആൾക്കൂട്ടത്തിൽ നിന്നുയർന്നു. നാൻസിയുടെയും ബിൽ ജൂനിയറിന്റെയും കുറികളും അങ്ങനെതന്നെയായിരുന്നു.
പിന്നെ തുറന്നത് ബില്ലായിരുന്നു… അതും ശൂന്യം.
” അത് ടെസിയാണ്…. ”
മന്ത്രിക്കും പോലെ ഭാരപ്പെട്ട് സമ്മേഴ്‌സാണ് അതുപറഞ്ഞത്.
തലേരാത്രിയിൽ സമ്മേഴ്‌സ് ഒരുക്കിവെച്ച കറുത്ത കുത്തുള്ള പേപ്പർക്കഷ്ണം ബിൽ, ടെസ്സിയിൽനിന്ന് തട്ടിപ്പറിച്ചു വാങ്ങി ഉയർത്തിക്കാട്ടി.
പിന്നെ…
എല്ലാം പെട്ടെന്നായിരുന്നു.
————————-
അടുത്ത ചെറിയ ഒരു പാരഗ്രാഫോടെ കഥ അവസാനിക്കുകയാണ്. ലോട്ടറി എനിക്കൊരു നെഞ്ചെരി ആയത് ആ ഒറ്റ പാരഗ്രാഫ് വായിച്ചതോടെയാണ്!!
കഥയിലെ നിശബ്ദവും, എന്നാൽ ഏറ്റവും ശക്തവുമായ കഥാപാത്രമായ ലോട്ടറി വായനയുടെ 25 വർഷങ്ങൾക്ക് ശേഷവും ഇന്നും വ്യഥയുടെ ഏതോ ഒരു കോണിലിരുന്ന് എന്റെ നെഞ്ചിനെ എരിച്ചുകൊണ്ടിരിക്കുന്നു. എന്റെ ശ്വാസത്തെ മുടക്കിക്കൊണ്ടിരിക്കുന്നു.
( ഷെർലി ജാക്സൺന്റെ ‘ദ് ലോട്ടറി’ എന്ന കഥ ഇന്റർനെറ്റിൽ പിഡിഎഫ് രൂപത്തിൽ വായനയ്ക്ക് ലഭ്യമാണ്.https://www.newyorker.com/magazine/1948/06/26/the-lottery)
#എന്റെ രചന #പുസ്തകത്തിൽനിന്ന് ഹൃദയത്തിലേയ്ക്ക്
- Home
- Curated Blogs
- Recent Blogs
- Tiny Affairs
- Young World
- Categories
- അനുഭവം
- ഓർമ്മകൾ
- സാമൂഹ്യപ്രശ്നങ്ങൾ
- സമത്വം
- ജോലി
- അറിവുകൾ
- പ്രചോദനം
- സൗഹൃദം
- ജീവിതം
- കവിത
- കഥ
- തുടർക്കഥ / സീരീസ്
- പ്രണയം
- ത്രില്ലർ
- നര്‍മം
- സ്ത്രീ
- വിവാഹം
- ബന്ധങ്ങൾ
- ലൈംഗീകത
- LGBTQ
- ഗർഭം
- പ്രസവം
- പാരന്റിങ്
- കുട്ടികൾ
- സ്‌കൂൾ / കോളേജ്
- വീട്
- ആരോഗ്യം
- മാനസികാരോഗ്യം
- ഗൃഹവൈദ്യം
- ഭിന്നശേഷി
- യാത്ര
- ചരിത്രം / പൗരാണികശാസ്ത്രം
- പുസ്‌തകം
- സിനിമ
- സംഗീതം
- പാചകം
- ഫാഷൻ
- സൗന്ദര്യസംരക്ഷണം
- Bookshelf
- Our Authors
- Contests
- My Bookmarks
- Login / Register
- My Account


5 Comments
👌❤😍
എന്തായിരിക്കും ആ അവസാന പാരഗ്രാഫ്🤔🤔
സൂപ്പർ സിൽവീ👌🌹❤️
പോയി ഇൻ്റർനെറ്റ് പരതട്ടെ
നല്ല കഥയാണ് 👌
ഭാഷ 👌👌👌👌
Thank you..