രണ്ടായിരത്തി ഇരുപത് മാർച്ച് മാസം. അടുത്ത മാസം മുപ്പത് വരെ മാത്രമേ ജോലിയുള്ളൂ. ഏപ്രിൽ മുപ്പതിന് റിട്ടയർ ആകും. അപ്പോഴാണ് കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്നസ്ഥലത്തെ ലാബറട്ടറികളിൽ പരീക്ഷണത്തിന് വച്ച വൈറസുകൾ ലീക്കായതാണ് എന്നാണ് പറയുന്നത്. ചിലർ പറയുന്നത് വുഹാനിലെ തന്നെ മൃഗചന്തയിൽ വില്ക്കാൻ വച്ചിരിക്കുന്ന വവ്വാലുകൾ ആണ് ഈ രോഗം പരത്തിയത് എന്നാണ്. എന്തായാലും കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഇന്ത്യയിലും കേരളത്തിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ആദ്യത്തെ ഇന്ത്യൻ രോഗി ഉണ്ടായി. തൃശ്ശൂർ ഞങ്ങളുടെ അടുത്താണ് താനും. ആവശ്യമില്ലാത്ത കാര്യത്തിൽ അങ്ങനെ തൃശൂർ നമ്പർ വൺ ആയി.
പിന്നെ വാർത്തകൾ ഇതിനെക്കുറിച്ച് തന്നെ ആയിരുന്നു. കൊറോണ വൈറസ് ലോകത്തിൽ പലഭാഗത്തും അതിശക്തമായി വ്യാപിച്ചു.
ഇന്ത്യയിലും കേരളത്തിലും.
കേരളത്തിൽ വിദേശത്ത് നിന്ന് വന്ന ഒരു തിരുവല്ലക്കാരനെ കുറിച്ചാണ് പിന്നെ വന്ന റിപ്പോർട്ടുകൾ.
എനിക്ക് പേടി വന്നത് ഞങ്ങൾ പോസ്റ്റ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണം. പോസ്റ്റ്മാൻമാർ വീടുകളിൽ പണം എത്തിച്ചു കൊടുക്കണം.
ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും അടച്ചു പൂട്ടി. റേഷൻകടകളും മരുന്ന് ഷാപ്പുകളും പച്ചക്കറി പലചരക്ക് കടകളും മാത്രമേ തുറക്കുന്നുള്ളൂ. അതിനിടെ ലോക്ക് ഡൗൺ. എല്ലാം അടച്ചു. വാഹനങ്ങൾ ബസ് സർവീസ് നിർത്തി. പുറത്ത് പോകുന്നത് ടൂ വീലറുകൾ മാത്രം. എപ്പോഴും ആംബുലൻസിന്റെ സൈറൺ മുഴങ്ങി. മറ്റ് ഒരു ശബ്ദവും ഇല്ല. ശ്മശാന നിശബ്ദത. കുറേയധികം ആളുകൾ മരണപ്പെട്ടു. ആർക്കും ആരേയും കാണാൻ കൂടി പാടില്ല. എപ്പോഴും പോലീസ് നിരീക്ഷണത്തിലാണ് ആളുകൾ. റോഡിലേക്ക് ഇറങ്ങിയാൽ പോലീസ് വിരട്ടി ഓടിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
ആരോഗ്യപ്രവർത്തകർ രോഗികളെ കോവിഡ് ടെസ്റ്റ് ആർട്ടിപിസിആർ തുടങ്ങിയവ ചെയ്യാൻ ആശുപത്രിയിൽ കൊണ്ട് പോകുന്നു. അഡ്മിറ്റായി കിടക്കുന്നവർ. ആശുപത്രിയിലും മറ്റ് പ്രത്യേക കെട്ടിടങ്ങൾ, ഹാളുകൾ പഞ്ചായത്ത് കേന്ദ്രങ്ങൾ എല്ലായിടത്തും രോഗികൾ മാത്രം. കുറേപേർ രക്ഷപ്പെട്ടുപോകും കുറേയധികം ആളുകൾ മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് എന്ന് തോന്നുന്നു. ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉള്ള അവിടെ അങ്ങനെയാണെങ്കിൽ മറ്റ് സ്ഥലങ്ങളിൽ എന്താകും ഗതി?
ഓഫീസിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ധ്യാനങ്ങൾ കൂടാൻ പോകുമായിരുന്നു. എറണാകുളത്ത് വച്ച് നടന്ന ധ്യാനത്തിൽ ഒരു കോവിഡ് രോഗി ഉണ്ടായിരുന്നത്രേ! അവിടെ ഉണ്ടായിരുന്നവരൊക്കെ ക്വാറൻറ്റൈനിൽ. ആ കുട്ടിയും. അതോടെ പേടി കൂടി. കാരണം ഞങ്ങളുടെ അടുത്ത് തന്നെ വന്ന് നിന്ന് വർത്തമാനം പറഞ്ഞും ജോലികൾ ചെയ്തും കഴിഞ്ഞതാണ്. മാസ്ക് പോലും വച്ചിട്ടില്ല. ആ കുട്ടി ലീവിൽ പോയി. അതിന് പിന്നാലെ അവിടെ ജോലി ചെയ്ത ഒരു ലേഡി ക്ളർക്ക് തൊണ്ടവേദനയായി. ടെസ്റ്റ് ചെയ്യാൻ പോയി. പിന്നെ ഓഫീസിൽ വരുന്ന നൂറ് കണക്കിനു ആളുകളിൽ ആർക്കൊക്കെ ആണ് രോഗം എന്ന് ആർക്കറിയാം! അന്ന് മാസ്ക് അപൂർവമാണ്. തുണി കൊണ്ട് ഉള്ളവ ടൈലർമാർ തയ്ച്ചവ മാത്രമേ ഉള്ളൂ. സാനറ്റൈസർ എന്നൊക്കെ ആദ്യം കേൾക്കുകയാണ്. അതെല്ലാം വാങ്ങി. ഹാൻഡ് വാഷ് ഞങ്ങൾ പണ്ടേ ഉപയോഗിച്ച്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ലീവ് തരുന്നില്ല.
ഓഫിസ് അടക്കുന്നുമില്ല. അവസാനം യൂണിയനുകൾ നിർബന്ധമായും അടക്കാൻ സമ്മർദ്ദം. പക്ഷേ എനിക്ക് ഒരു മാസം മാത്രമേ ബാക്കി ഉള്ളതിനാൽ ലീവ് കിട്ടി. വേറെയാൾക്ക് ചാർജ് കൊടുത്ത് ഞാൻ വീട്ടിൽ പോന്നു. ഭാഗ്യത്തിന് ഓഫീസിൽ സംശയിച്ച രണ്ട് പേരും രോഗികൾ ആയിരുന്നില്ല.
ഞാൻ ലീവിൽ ആയിരുന്നു എങ്കിലും ഓഫിസ് വളരെ കുറച്ച് ദിവസം മാത്രമേ അടച്ചിട്ടുള്ളൂ. അവശ്യസർവീസ് ആണത്രേ! അവിടുത്തെ മനുഷ്യർക്ക് രോഗം പിടിപെടില്ലായിരിക്കും. മരണം വരെ വരാവുന്ന രോഗം ആയിട്ട് പോലും ജോലിക്കാർ ജോലിക്ക് വരണമെന്ന് നിർബന്ധം പിടിക്കുന്ന കേന്ദ്രസർക്കാർ! ഒരു സുരക്ഷയും ഇല്ലാത്ത ജോലി! മറ്റുള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ രോഗികൾ ആയവരുടെ വീട്ടിൽ വരെ പോയി അവരേക്കൊണ്ട് ഒപ്പിടുവിച്ച് പണം കൊടുക്കാൻ ചുമതലപെടുത്തിയിരിക്കുകയാണ്! അതിനിടെ എന്റെ വിടിന്റെ തൊട്ട വീട്ടിൽ ആണ് ഞങ്ങളുടെ നാട്ടിൽ ആദ്യമായി കോവിഡ് വന്നത്. പ്രസവിച്ച് അധികം ദിവസം ആകാത്ത അമ്മയും കുഞ്ഞും. രോഗികൾ അമ്മയുടെ ചേച്ചിയും അവരുടെ അമ്മയും എല്ലാം രോഗികൾ. അവരുടെ വീട്ടിൽ നിന്നും അഞ്ച് മീറ്റർ പോലും അകലമില്ല. അതിനിടെ സീനിയർ സിറ്റിസൺ ആയ ഞാൻ തന്നെ പുറത്തിറങ്ങി പോകാത്ത സ്ഥലമില്ല. പലചരക്ക് പച്ചക്കറി റേഷൻ മെഡിക്കൽ ഷോപ്പ്, തുടങ്ങിയ എല്ലായിടത്തും പോയി സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു. മാസ്ക് വച്ച് സാനിറ്റൈസർ ഉപയോഗിച്ചു കുളിച്ചു മാത്രമേ വീട്ടിൽ കയറൂ
എനിക്ക് മാത്രം കോവിഡ് വന്നില്ല. ഭാര്യയ്ക്കും. മകന് വന്നു. മകൾ വിദേശത്ത് ആയിരുന്നു. അവിടെയും ഭീകരമായ രോഗാവസ്ഥ ആയിരുന്നു.
ഏപ്രിൽ മുപ്പതിന് മാത്രമേ ഞാൻ പിന്നെ ഓഫിസിൽ പോയി ജോയിൻ ചെയ്തുള്ളൂ. ജോയിൻ ചെയ്തു പോന്നു. സാധാരണസമയമായിരുന്നെങ്കിൽ യാത്രയയപ്പ് ഉണ്ടായേനേ!
#കൂട്ടക്ഷരങ്ങൾ
#കോവിഡ്കാലം ഒരു ഓർമ്മക്കുറിപ്പ്
#രചന_രാമചന്ദ്രൻടിവി
ചിത്രത്തിന് കടപ്പാട് : deccan herald


6 Comments
ആ കാലവും നമ്മൾ കടന്നല്ലോ എന്നോർക്കുമ്പോൾ ഇപ്പോൾ പേടിക്കൊപ്പം ആശ്വാസവും തോന്നുന്നു. നന്നായെഴുതി🌹👍
കോവിഡ് കാലം ഭീതി തന്നെ ആയിരുന്നു. ഇവിടെ കാനഡയിൽ ഞങ്ങളും ജോലി ചെയ്തു. വാക്സിൻ 3 doses തന്നിരുന്നു. പേരിന് ഒരു 6 feet distance ഉണ്ടായിരുന്നു.
നന്നായി എഴുതി.
ഭംഗിയായി എഴുതി 👍
കോവിഡ് കാലം വല്ലാത്തൊരു കാലം തന്നെയായിരുന്നു. പ്രായഭേദമന്യേ എത്രയോ പ്രിയപ്പെട്ടവരെ നഷ്ടമായി. ലോകത്തിൻ്റെ സ്പന്ദനം നിലച്ച അവസ്ഥയായിരുന്നല്ലോ.
നല്ല വിവരണം👌🌹
അഭിപ്രായത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി സ്നേഹം
അതൊരു വല്ലാത്ത കാലമായിരുന്നു അല്ലേ ? പക്ഷേ അതും കടന്നുപോയി. നന്നായി എഴുതി 👌