ഞാനും മായയും സ്കൂളിൽ പഠിക്കുന്ന കാലം. കൃത്യമായി പറഞ്ഞാൽ കുടുംബസമേതം സിനിമ തിയറ്ററുകളിൽ ഓടുന്ന സമയം. അന്ന് രാത്രി അമ്മയും മായയും ഞാനും എന്റെ അപ്പനും കൂടി സെക്കന്റ് ഷോ കാണാൻ പോയി – കുടുംബസമേതം എന്ന സിനിമയാണ് കണ്ടത് (നമ്മുടെ മനോജ് കെ ജയന്റെ പടം).
അത് കഴിഞ്ഞു രാത്രി അന്നത്തെ BTH (ഭാരത് ടൂറിസ്റ്റ് ഹോം ) ഇലാണ് തങ്ങിയത്. ഒരു സിനിമ കണ്ടിറങ്ങിയാൽ ഒരു ദിവസമൊക്കെ ആ സിനിമയുടെ ഉള്ളിലായിരിക്കും. അത് കഴിഞ്ഞേ ഞാനീ ലോകത്തിലേക്ക് ഇറങ്ങുകയുള്ളൂ. അങ്ങനെ ഞങ്ങൾ BTH ൽ എത്തി. പാതി രാത്രി ആവുന്നു. മുറിയുടെ താക്കോൽ മേടിച്ച് ലിഫ്റ്റ് കുത്തി അത് വരാൻ വേണ്ടി ഞങ്ങൾ നിൽക്കുന്നു. അപ്പോൾ അതാ വരുന്നു ഞങ്ങളുടെ മുൻപിലേക്കു ഒരാൾ. ആരാ? സാക്ഷാൽ മനോജ് കെ ജയൻ. ആദ്യം ഞാൻ ഓർത്തു സ്വപ്നം കാണുവാണെന്ന്. ഞാൻ അമ്മയെയും മായയെയും നോക്കി. അവര് ചിരിക്കുന്നു. അപ്പോൾ എനിക്ക് മനസ്സിലായി സ്വപ്നമല്ല. മനോജ് കെ ജയൻ തന്നെ. ഒന്ന് കൈ കൊടുക്കണം, സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയണം, അങ്ങനെ എന്തൊക്കെയോ മനസ്സിൽ വരുന്നുണ്ട്. പക്ഷെ ഞങ്ങളുടെ കൂടെ ഒരു ഹിറ്റ്ലർ ഇല്ലേ. എന്റെ അപ്പൻ. അനങ്ങാൻ സമ്മതിക്കില്ല. ആരെയും നോക്കാൻ പാടില്ല, മിണ്ടാൻ പാടില്ല, അങ്ങനെ പോകുന്നു ചട്ടങ്ങൾ. അങ്ങനെ ഒന്നും മിണ്ടാതെ ഞങ്ങൾ ഞങ്ങളുടെ വഴിക്കും മനോജ് കെ ജയൻ അദ്ദേഹത്തിന്റെ വഴിക്കും പോയി.
വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ ഡിഗ്രി കഴിഞ്ഞു. ബിരിദാനന്തര ബിരുദം കഴിഞ്ഞു, രണ്ട് പേരുടെയും കല്യാണം കഴിഞ്ഞു. രണ്ട് മക്കൾ വീതം ആയി. അമ്മ പോയി. ഒൻപത് വർഷങ്ങൾ പിന്നെയും കാറ്റിനെക്കാൾ വേഗത്തിൽ ഓടി മറഞ്ഞു. അപ്പോഴാണ് സുരേഷ് അങ്കിൾ – സാവിത്രി ആന്റി യുടെ, ഞങ്ങളുടെ കുഞ്ഞ് ഗോപുവിന്റെ കല്യാണമായത്. മെയ് 4, 2025. എന്റെ മക്കളും ഞാനും കോട്ടയത്തെ കല്യാണഹാളിൽ ചെന്നു. വിരുന്നുകാരെ കൊണ്ട് ഹാൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഉടനെ ഒന്നും സ്റ്റേജിൽ ചെന്ന് പെണ്ണിനേയും ചെറുക്കനെയും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങൾ താഴെ സദ്യ കഴിക്കാൻ ചെന്നു. അവിടെയും നിറയെ അതിഥികൾ. സദ്യ കഴിച്ച് ഞങ്ങൾ മുകളിൽ ഹാളിലേക്ക് വന്നു. അവിടെ ഉള്ള കസേരകളിലിരുന്ന് വലിയ സ്‌ക്രീനിൽ കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും രസിച്ചു കണ്ടു കൊണ്ടിരുന്നു.
പെട്ടെന്ന്! അതാ ഗോപുവിന്റെ അടുത്തായി സ്റ്റേജിൽ ഇരിക്കുന്നു – മനോജ് കെ ജയൻ. എന്റെ ഞെട്ടൽ കണ്ടപ്പോഴാണ് എന്റെ മക്കൾ കിച്ചുവും കുഞ്ഞിയും സ്റ്റേജിലേക്ക് നോക്കുന്നത്.
ഞാൻ ചോദിച്ചു “എടാ അത് മനോജ് കെ ജയൻ അല്ലേ?”.
പിള്ളേര് പറഞ്ഞു: “അതെ”.
വർഷങ്ങൾക്കു മുമ്പത്തെ ആ സംഭവം മനസ്സിലേക്ക് വന്നു. കുറച്ച് കഴിഞ്ഞപ്പോൾ അതാ അദ്ദേഹം സ്റ്റേജിൽ നിന്ന് താഴെക്കിറങ്ങി വാതിൽക്കലേക്കു പോകുന്നു. ഞാൻ എണീറ്റ് അങ്ങോട്ട് ഓടി. പുറകേ എന്റെ മക്കളും. സാരി ഉടുത്തു ഞാൻ എങ്ങനെ ഓടി എന്നൊന്നും അറിയില്ല.
നേരെ മുൻപിൽ പോയി നിന്ന്.
ആരുടെ?
മനോജ് കെ ജയന്റെ.
പണ്ട് കണ്ട കാര്യമോ എന്തെല്ലാമോ ഞാൻ പറഞ്ഞു. പുള്ളി എന്നെ അത്ഭുതത്തോടെ നോക്കി. അവസാനം ഞാൻ ചോദിച്ചു ഒരു ഫോട്ടോ എടുത്തോട്ടെ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഫോട്ടോ എടുത്തു. ഓട്ടോഗ്രാഫ് മേടിക്കാൻ പറ്റിയില്ല എന്നൊരു സങ്കടമുണ്ട്. ബാഗ് എടുക്കാനുള്ള മടി കാരണം അത് കാറിൽ തന്നെ വച്ചത് കൊണ്ട് കൈയിൽ ഒരു കഷ്ണം കടലാസോ പേനയോ ഇല്ലാതായി പോയി. എന്നാലും വർഷങ്ങൾക്കു മുൻപ് നടന്ന ആ ഒരു സീൻ വീണ്ടും ആവർത്തിച്ചു. പക്ഷെ ഈ പ്രാവിശ്യം ആരുടേയും നിയന്ത്രണത്തിലല്ലാതെ എനിക്ക് സംസാരിക്കാനും, ഫോട്ടോ എടുക്കാനും പറ്റി. അമ്മയും മായയും കൂടെ ഇല്ലായിരുന്നു. പകരം എന്റെ മക്കളായിരുന്നു കൂടെ.
എന്താലെ…


1 Comment
👌🏽👌🏽👌👍