മാതു മുത്തശ്ശി ഞങ്ങളുടെ ഒരകന്ന ബന്ധുവായിരുന്നു. സ്വന്തം എന്നു പറയാൻ ആരുമില്ലാത്തവർ. ഇടക്കിടെ ബന്ധുക്കളുടെ വീടുകളിൽ പോയി താമസിക്കും. അച്ഛമ്മയെ വലിയ ഇഷ്ടമായിരുന്നു അവർക്കു. അതുകൊണ്ടായിരിക്കും ഒന്നോ രണ്ടോ ആഴ്ചയൊക്കെ ഞങ്ങളുടെ വിട്ടിൽ താമസിക്കും.
“ഞാൻ ചെയ്യാം ഭാരതി”എന്നും പറഞ്ഞു അച്ഛമ്മ ചെയ്യുന്ന പണികളിൽ ഒക്കെ ഒപ്പം കൂടും.
മാതു മുത്തശ്ശി വന്നാൽ പിന്നെ എനിക്കും ഏട്ടനും അനിയത്തിക്കും വലിയ സന്തോഷമാണ്. പാട്ടും കഥകളും ഇഷ്ടം പോലെ ഉണ്ടു മുത്തശ്ശിയുടെ കൈയിൽ. ചിലപ്പോൾ ഭക്തി തുളുമ്പുന്ന കഥകൾ ആയിരിക്കും പറയുക. മറ്റു ചിലപ്പോൾ പേടിപ്പെടുത്തുന്ന കഥകളും. (അതൊക്കെ നടന്ന സംഭവങ്ങൾ ആണെന്ന് മുത്തശ്ശി പറയാറുണ്ട്)
മുത്തശ്ശി ചെറിയ കുട്ടിയായപ്പോൾ മുത്തശ്ശിക്കു ചിക്കൻപോക്സ് പിടിപെട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ രാത്രി ചുവന്ന വസ്ത്രം ഒക്കെ ഉടുത്തു മുടി യൊക്കെ അഴിച്ചിട്ടു ഒരു സ്ത്രീ വന്നു. മുത്തശ്ശിയുടെ മേലൊക്കെ കൈ കൊണ്ടു ഒന്നുതടവി മുഖത്തേക്ക് കുറച്ചു നേരം നോക്കിനിന്നതിന്റെ ശേഷം തിരിച്ചു പോയി. എല്ലാം മുത്തശ്ശി കാണുന്നുണ്ട് പക്ഷെ ഒന്നും സംസാരിക്കാൻ വയ്യ. പിറ്റേന്ന് മുതൽ അസുഖം കുറഞ്ഞു തുടങ്ങി. അതു ദേവി ആയിരുന്നുവെന്നാണ് മുത്തശ്ശി പറഞ്ഞത്.
സാധാരണ ആരെങ്കിലും മരിച്ചാൽ ഏതെങ്കിലും പുണ്യസ്ഥലത്തു കൊണ്ടുപോയി സമർപ്പിക്കുമല്ലോ. മാതു മുത്തശ്ശിയുടെ ഭർത്താവ് മരിച്ചപ്പോൾ അങ്ങിനെ ചെയ്യാൻ ആളും ഇല്ല മുത്തശ്ശിയുടെ കൈയിൽ പണവും ഇല്ല. ഒരു ദിവസം രാത്രി മുത്തശ്ശി ഉറങ്ങുമ്പോൾ ആരോ വിളിച്ചത് പോലെ തോന്നി എണിറ്റു. കട്ടിലിൽ അവരുടെ ഭർത്താവ് ഇരിക്കുന്നു. എന്നിട്ട് പറഞ്ഞുവത്രെ.
“മാതു ഞാൻഇവിടെ ഇങ്ങിനെ കഴിഞ്ഞാൽ മതിയോ ദൈവ സന്നിധിയിൽ എത്തണ്ടേ? നീ ആ മീനാക്ഷിയുടെ ഭർത്താവ് കരുണാകരൻ നായരോട് കുറച്ചു പൈസ ചോദിക്ക് എന്നിട്ട് കാര്യങ്ങൾ വേണ്ടത് പോലെ ചെയ്യൂ. ”
അതുംപറഞ്ഞു ഭർത്താവ് വാതിൽ തുറക്കാതെ പുറത്തേക്കു പോയി. മുത്തശ്ശി അതിശയത്തോടെ നോക്കിനിന്നു.
അറത്ത കൈ ക്ക് ഉപ്പു തേക്കാത്ത മനുഷ്യനാണ് കരുണാകരൻ നായർ. അയാളോട് ചോദിച്ചിട്ട് എന്താ കാര്യം. എന്നായിരുന്നു മുത്തശ്ശിയുടെ ചിന്ത. എന്നാൽ അത്ഭുതം ഉണ്ടായതു അടുത്ത ദിവസമാണത്രെ. അമ്പലത്തിൽ പോയി തിരിച്ചു വരുന്നവഴി മുത്തശ്ശി കരുണാകരൻ നായരേ കണ്ടു. വിശേഷം ചോദിക്കുന്ന കുട്ടത്തിൽ അയാൾ ചോദിച്ചു,
“അല്ല മാതു അമ്മേ ഗോപാലൻ നായര് മരിച്ചിട്ടിപ്പോ വർഷം രണ്ടു ആവാറായില്ലേ. നിങ്ങൾ ഇതുവരെ കർമ്മം ചെയ്തു ദൈവ സന്നിധിയിൽആക്കിയില്ലേ?”
“ആക്കണം പൈസ യുടെ ബുദ്ധിമുട്ടു കൊണ്ടാണ്”
മുത്തശ്ശിയുടെ സങ്കടത്തോടെ ഉള്ള മറുപടി കേട്ടു അയാൾ പറഞ്ഞു.
“ഇതൊന്നും ഇങ്ങിനെ താമസിപ്പിക്കരുത്. നിങ്ങൾ വൈകുന്നേരം വീട്ടിലേക്കു വരൂ. ഞാൻ തരാം കുറച്ചു പൈസ. കാര്യങ്ങൾ നടക്കട്ടെ. അതു മടക്കി തരേണ്ട കാര്യമോർത്തു വിഷമിക്കണ്ട. അതു എന്റെ ഗോപാലനായർക്കു ഉള്ളതായി കണക്കാക്കിയാൽ മതി”
പിന്നെ തൊണ്ട ഇടറി ഒരു നന്ദി വാക്ക് പോലും പറയാൻ ആയില്ലത്രേ.
മുത്തശ്ശിയുടെ അമ്മക്ക് ഒരു കണ്ണിനു കാഴ്ച കുറവാണു. അതിനും ഉണ്ടു ഒരു കഥ പറയാൻ മുത്തശ്ശിക്കു. അമ്മ അടുത്തുള്ള ദേവി ക്ഷേത്രത്തിൽഅടിച്ചുവാരുകയും പൂജാ പാത്രങ്ങൾ കഴുകയും ഒക്കെ ചെയ്യുന്ന ഒരാളായിരുന്നു. ഒരു ദിവസംഅടിച്ചു വാരി വൃത്തിയാക്കുകയായിരുന്നു.
നേരം ശരിക്കു വെളിച്ചം ആയിട്ടില്ല. ക്ഷേത്രത്തിലെ തുണിൽ പറ്റിച്ചേർന്നു ഒരാൾ ഇരിക്കുന്നു. മുത്തശ്ശിയുടെ അമ്മയെ കണ്ടിട്ടും ഒന്നു അനങ്ങുന്നു പോലും ഇല്ല. അപ്പോഴാണത്രേ ശ്രീകോവിലിന്റെ അടുത്തു നിന്നു”ഒരു കണ്ണു കൈ കൊണ്ടു പൊത്തി നോക്കു” എന്നു ആരോ പറയുന്നതു പോലെ തോന്നിയത്. അങ്ങിനെ നോക്കിയപ്പോൾ ഞെട്ടിപ്പോയത്രേ
അതു മോഷ്ടിക്കാൻ ക്ഷേത്രത്തിൽ എത്തിയ കള്ളനായിരുന്നു. അവനെ തുണിൽ പിടിച്ചു കെട്ടി അടുത്തു നിൽക്കുകയാണ് ദേവി. ദേവിയെ കണ്ട കണ്ണ് അല്ലേ പിന്നെ അതുകൊണ്ട് കാഴ്ചകൾ ഒന്നും കാണാൻ പാടില്ല. അതാണത്രേ കാഴ്ച പോയത്.
ഭാഗവതിയും പരിവാരങ്ങളും വയലിൻ അക്കരെയുള്ള അമ്പലത്തിൽ അവിടുത്തെ പ്രതിഷ്ഠ ആയ ചേച്ചിയെകാണാൻ പോവുന്ന പതിവുണ്ട്. അപ്പോൾ ചൂട്ടിന്റെ വെളിച്ചവും പുഴയിൽ തുടിച്ചു കുളിച്ചു കളിച്ചുത്തിമർക്കുന്ന ശബ്ദം മുത്തശ്ശി പാതിരാനേരം കേൾക്കാറുണ്ട്.
ഇങ്ങിനെ എന്തൊക്കെ കഥകൾ പറഞ്ഞു തന്നിരിക്കുന്നു മാതു മുത്തശ്ശി. അന്ന് പേടിച്ചു വിറച്ചു കേട്ട കഥകൾ ഇന്ന് മക്കളോട് ഞാൻ പറയുമ്പോൾ ഒരു ചിരിയോടെ അവർ ചോദിക്കും “അമ്മയുടെ മുത്തശ്ശി ലോക തള്ളൽ ആണ് അല്ലേ”
ഞാൻ എന്തു പറയാൻ!
#എന്റെരചന
ഒരു വായ് മൊഴിക്കഥ (മിത്ത്)


7 Comments
മുത്തശ്ശിക്കഥകൾ കേട്ടിരിക്കാൻ സുഖമാണ്. അതിന് ഒരു സന്ദേശവും കാണും. നന്നായി എഴുതി. Nice feel!❤
നന്നായെഴുതി….ആശംസകൾ❤️👍
കഥകൾ കേട്ട് അവ മനസ്സിൽ കാണുമ്പോൾ കിട്ടുന്ന സുഖം ഒരിക്കലും ഒരു സിനിമ കണ്ടാലും കിട്ടില്ല.
Thanks ❤️❤️
👌👍❤️💯🙏
അമ്മൂമ്മമാർക്ക് ഇങ്ങനെ കുറെ കഥകൾ പറയാനുണ്ടാവും.
നന്നായി എഴുതി ജലജ❤️👌🌹
Thanks ❤️❤️