ബൈക്കിൻ്റെ പിന്നിലിരുന്ന് ദേവി, നിധിൻ്റെ വയറ്റിൽ ചുറ്റി പിടിച്ചു. അപ്പോഴും അവളുടെ ടെൻഷൻ ഈ ബൈക്കോടിക്കുന്നത് ആരാണെന്ന് ആലോചിച്ചായിരുന്നു. ഒരു പക്ഷേ രാഹുലായിരിക്കുമോ? അതോ ഇനി അജ്മലാണോ?.
ഒരു ഹൗസിംഗ് കോളനിയുടെ മുന്നിലാണ് ബൈക്ക് ചെന്ന് നിന്നത്. ഇരുട്ടത്തൊരിടത്ത് വണ്ടി നിർത്തിയിട്ടപ്പോൾ നിധിനും ദേവിയും ഇറങ്ങി. നിധിൻ നൽകിയ മുഖം മൂടി ധരിച്ചും കൊണ്ട് ദേവി നിധിനൊപ്പം നടന്നു. നിധിൻ ദേവിയുടെ കൈ പിടിച്ചു ഇരുട്ടിലൂടെ വേഗത്തിൽ മുന്നോട്ടു നടന്നു.
“നിങ്ങൾ വേഗം പോയിട്ട് വരൂ, മടങ്ങി വരുമ്പോൾ ഞാൻ ഇവിടെ കാണും. “
ദേവി ആ ശബ്ദം ശ്രദ്ധിച്ചു. ദേവി തിരിഞ്ഞു നോക്കി.
“ഏജൻ്റ് പി ബി അല്ലേയിത്. “
ദേവി നിധിനോട് ശബ്ദം കുറച്ചു ചോദിച്ചു. ആ സമയത്ത് അയാൾ ബൈക്ക് ഒരു മരത്തിന്റെ മറവിൽ വയ്ക്കുകയായിരുന്നു. ദേവി നടക്കുന്നതിനിടയിൽ തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. ഇപ്പോൾ പി ബി യേയും ബൈക്കിനേയും കാണാൻ വയ്യാത്ത രീതിയിൽ കട്ട പിടിച്ച അന്ധകാരമാണ് അവർക്ക് പിറകിൽ. ഏകദേശം രണ്ടു മിനിട്ടവർ നടന്നു കാണണം ലക്ഷ്യത്തിലെത്താൻ.
“ഇത്രയും ദൂരം നടന്നതെന്തിനാണ് നമ്മൾ, ബൈക്ക് നേരെ ഇവിടെ നിർത്തിയാൽ പോരായിരുന്നോ?”
“ഇവിടെ ധാരാളം ക്യാമറകളുണ്ട്. ബുദ്ധിപരമായി ബൈക്ക് അവിടെ ഒതുക്കിയിടാൻ ഞാനാണ് പറഞ്ഞത്. “
നിധിന്റെ പിറകിൽ ദേവി വേഗത്തിൽ നടന്നു. രണ്ടുപേരും പ്രയാസപ്പെട്ട് ഒരു വീടിന്റെ ഗേറ്റ് ചാടി കടന്നു. സാമാന്യം നല്ല പൊക്കമുള്ള ഗേറ്റ് ചാടി കടക്കാൻ ദേവിയെ, നിധിൻ സഹായിച്ചു. നല്ലൊരു പൂട്ട് കൊണ്ട് ഗേറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു.
മുറ്റത്തു ഒരു ബൾബ് അരണ്ട വെളിച്ചത്തിൽ കത്തിക്കിടന്നിരുന്നു. ദേവിയെ നിധിൻ മതിലിനടുത്തുള്ള ഇരുട്ടിലേയ്ക്കു ചേർത്ത് നടന്നു.
“അവിടെ ഒരു ക്യാമറയുണ്ട്. “
ആ പഴയ വീടിന്റെ മുറ്റത്തു കൂടെ ഇരുട്ടിന്റെ മറയിൽ അവർ രണ്ടു പേരും നടന്നു. വശത്തുള്ള ഒരു മുറിയിൽ നേരിയ ശബ്ദത്തിൽ ഫാൻ കറങ്ങുന്ന ശബ്ദം കേട്ടു. ആ മുറിയുടെ അരികിൽ നിധിൻ കുറെ നേരം നിന്നു. വീടിനകത്തു എങ്ങനെ കയറണമെന്നു നിധിൻ ആലോചിച്ചു നിന്നു.
അടുക്കള വശത്തെ രണ്ടു പാളി ജനലിൽ അവൻ ശ്രദ്ധിച്ചു. അവൻ തന്റെ അരക്കെട്ടിലുണ്ടായിരുന്ന പൗച്ചിൽ നിന്നും മൂർച്ചയുള്ള ഉളി പോലൊരു ആയുധമെടുത്തു. ആ പഴയ ജനലിന്റെ പാളികളുടെ ഇടയിലൂടെ ഉളി കടത്തി അകത്തേയ്ക്കും പുറത്തേയ്ക്കും ചലിപ്പിച്ചു. രണ്ടു മിനിട്ടു കൊണ്ട്, നേരിയ “ക്ണിം ” ശബ്ദത്തോടെ ഒരു ജനൽ പാളി തുറന്നു.
നിധിൻ ചുറ്റും നിരീക്ഷിച്ചു, അടുത്തെങ്ങും ആളും അനക്കവും ഇല്ലായെന്ന് മനസിലായപ്പോൾ ഒരു കൈ കടത്തി മറ്റേ പാളി ജനലിന്റെ കൊളുത്തു എടുത്തു. രണ്ടു ജനലിലുമായി നെടുകെ ഉറപ്പിച്ച ആറു കമ്പികൾ മാത്രമേയുള്ളു. കമ്പികൾ ഓരോന്നായി ഊരി മാറ്റിയാൽ എളുപ്പത്തിൽ വീടിന് ഉള്ളിലേയ്ക്ക് പ്രവേശിക്കാമെന്നവൻ മനസ്സിലാക്കി.
ആശങ്കാകുലയായ ദേവിയെ ആശ്വസിപ്പിച്ചും കൊണ്ട് നിധിൻ കയ്യിലുണ്ടായിരുന്ന പ്ലയർ പോലൊരു ആയുധം കൊണ്ട് ശബ്ദം ഉണ്ടാക്കാതെ കമ്പികൾ ഓരോന്നായി ഊരി മാറ്റി. ഒരാൾക്ക് കഷ്ടിച്ച് കയറി പോകാനുള്ള സ്ഥലമായപ്പോൾ നിധിൻ ടൂളുകൾ ഭദ്രമായി പൗച്ചിൽ വച്ചു. ചെറിയ സ്ഥലത്തു കൂടെ വീടിന് ഉള്ളിലേയ്ക്ക് നൂഴ്ന്നിറങ്ങി. ദേവിയ്ക്ക് അകത്തു കയറാനായി അടുക്കള വാതിൽ മെല്ലെ തുറന്നു നൽകി. ജനൽ പഴയ പോലെ ഭദ്രമായി അടച്ചു.
മുഖംമൂടി ശരിപ്പെടുത്തിയിട്ട് നിധിൻ ദേവിയുടെ കയ്യും പിടിച്ചു അകത്തേയ്ക്കു നടന്നു. മുൻപിലൊരു വലിയ ഹാളായിരുന്നു. ഹാളിന്റെ ഇടതു വശത്തു രണ്ടും കിടപ്പു മുറികളായിരുന്നു. രണ്ടു മുറികളും ശൂന്യമായിരുന്നു. വലതു വശത്ത് ഒരു വലിയ ബെഡ്‌റൂമും, ഒരു ചെറിയ സ്റ്റോർ മുറിയുമായിരുന്നു. മച്ചുള്ള മേൽക്കൂരയിൽ ആരോ നടക്കുന്ന ശബ്ദം കേട്ടപ്പോൾ നിധിൻ ദേവിയെയും കൊണ്ട് ബുക്ക് അലമാരയുടെ പിന്നിലെ ഇരുട്ടിൽ ഒളിച്ചു.
ശബ്ദം കേട്ട് ദേവിയുടെ മുഖത്ത് പരിഭ്രാന്തി പരന്നു. അവൾ നിധിനോട് കൂടെ ചേർന്ന് നിന്നു. ആ ഭയാനകമായ നിമിഷത്തിലും ദേവിയുടെ സാന്നിധ്യം നിധിനെ പ്രണയ പരവശനാക്കി. ഇരുട്ടിൽ നിധിന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം ദേവിക്ക് മനസിലായില്ലായെങ്കിലും, അവന്റെ കൈകൾ തന്നെ വരിഞ്ഞു മുറുകുന്നത് ദേവി അറിഞ്ഞു. അവൾ വെപ്രാളത്തോടെ അവന്റെ കൈകൾ തട്ടി മാറ്റി.
“മരപ്പട്ടിയാണ് മുകളിൽ നടക്കുന്നത്. “
നിധിൻ ചിരിയോടെ അവളുടെ ചെവിയിൽ പറഞ്ഞു. ദേവി മറുപടിയായി അവന്റെ ചുണ്ടുകളിൽ ഒരു നനവാർന്ന ചുംബനം നൽകി.
നിധിൻ മുന്നോട്ടു നടന്നു വലിയ കിടപ്പു മുറിയുടെ വാതിൽ വിടവിലൂടെ എത്തി നോക്കി, തള്ളി തുറന്നു, കട്ടിലിൽ കിടക്കുന്ന ആറടി പൊക്കമുള്ള മെലിഞ്ഞ രൂപം, ചെറുതായി മുറിച്ച നരച്ച മുടിയിഴകൾ, തലയിണയിൽ പറന്നു കിടന്നിരുന്നു. അറുപതുകളിലും നല്ല ആരോഗ്യമുള്ള ശരീരം, അയഞ്ഞു കിടക്കുന്ന നിശാ വസ്ത്രങ്ങൾ, കിടക്കയിൽ മലർന്നു കിടന്നുറങ്ങുന്ന ആ രൂപത്തെ ദേവി അടുത്ത് ചെന്ന് നോക്കി.
മാഡം ഒലീവിയ ഡിക്രൂസ്, തന്റെ പഴയ ഇംഗ്ലീഷ് ട്യൂഷൻ ടീച്ചർ, ഇവരെക്കാണാനാണ് നിധിൻ തന്നെ കൊണ്ട് വന്നിരിക്കുന്നത് എന്ന് അറിയാമായിരുന്നു എങ്കിലും അവരെ കണ്ടപ്പോൾ ദേവി അസ്വസ്ഥയായി.
“പക്ഷെ എന്തിന്?താനെന്ത് തെറ്റ് ചെയ്തു. “
ദേവി നോക്കി നിൽക്കേ, മുൻകരുതൽ എന്ന നിലയിൽ നിധിൻ അവരുടെ ഇരു കൈകളും പോക്കറ്റിലിരുന്ന പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് കൂട്ടിക്കെട്ടി. കാലുകൾ കെട്ടിയപ്പോൾ അവർ ഉറക്കമുണർന്നു. അവർ ബഹളം വച്ചു.
“ആരാണ് നിങ്ങളൊക്കെ?”
പെട്ടെന്ന് ദേവിക്ക് ദേഷ്യം വന്നു, അവൾക്ക് എവിടെ നിന്നോ ധൈര്യം കിട്ടിയത് പോലെ തോന്നി. അവൾ കിടക്കയുടെ അരികിലേക്ക് നീങ്ങി നിന്നു. ഒലീവിയയുടെ തലയുടെ അടുത്തേയ്ക്കു ദേവി നീങ്ങി.
“മാഡം ഒലീവിയ, നിങ്ങള്ക്ക് എന്നെ ഓർമ്മയുണ്ടോ? ഞാൻ ദേവി ബ്രഹ്മദത്തൻ. “
“ദേവീ, യു സ്പോയിൽഡ് ചൈൽഡ്, യൂ കിൽഡ് പുവർ സുരേഷ്. “
“ഞാനല്ല സുരേഷിനെ കൊന്നത്, നിങ്ങളാണ് മിസ് ഒലീവിയ. നിങ്ങളാണ് വാച്ചർ സുരേഷിനെ കൊന്നത്. സഞ്ജീവിന്റെ ഭാവി നശിപ്പിച്ചത്. സഞ്ജീവിനെ അനാഥനാക്കിയത് നിങ്ങളാണ് ഒലീവിയ. “
“അല്ല നീ കള്ളം പറയുകയാണ്, ഞാൻ കണ്ടതാണ്, അയാളെ മരത്തിൽ കെട്ടിയിട്ടത്, നീ കാരണമാണ് അയാൾ ആത്മഹത്യ ചെയ്തത്. “
“മാഡം ഒലീവിയ വാച്ചർ സുരേഷ് ആത്മഹത്യ ചെയ്തു, അത് ആര് കാരണമാണ്, ദേവിയാണോ കാരണം. പക്ഷെ നിങ്ങളുടെ വിദ്യാർഥിനിയായിരുന്ന ഏയ്ഞ്ചൽ എന്തിനാണ് ആത്മഹത്യ ചെയ്തത്. ആ കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ അവളെല്ലാം തുറന്നു എഴുതിയിരുന്നില്ലേ, അന്ന് ഇൻസ്‌പെക്ടർ ആയിരുന്ന സഞ്ജീവ് ആ കുറിപ്പ് അവളുടെ വീട്ടിൽ നിന്നുമെടുത്ത് മാറ്റിയത് കൊണ്ടല്ലേ നിങ്ങൾ രക്ഷപെട്ടത്. അല്ലെങ്കിൽ പീഡനക്കുറ്റത്തിന് നിങ്ങളിപ്പോൾ ജയിലിൽ കഴിഞ്ഞേനെ, പാവം കുട്ടി അവൾ മരിക്കുമ്പോൾ പതിനേഴു വയസേ ഉണ്ടായിരുന്നുള്ളു. അതായത് പോക്‌സോ കേസ്, മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് അവൾ മേടയിൽ ചെന്ന് കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യം പുറത്തു പറയാൻ പാടില്ലാത്തതു കൊണ്ട് മാത്രം നിങ്ങൾ രക്ഷപെട്ടു. “
നിധിൻ ദേഷ്യത്തോടെ ഒലീവിയയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു.
“ഞാനല്ല ഇവളാണ്, ഈ ദേവി, ഇവളാണ് സുരേഷിനെ കൊന്നത്. “
“ഹേ സ്ത്രീ നിങ്ങളൊരു പീഡോഫൈൽ അല്ലേ, എത്ര കുട്ടികളുടെ ജീവിതം നിങ്ങൾ നശിപ്പിച്ചു. നിങ്ങളൊരു ടീച്ചർ ആയിരുന്നില്ലേ. ആ ജോലിക്കൊരു എത്തിക്സില്ലേ, ആ ജോലിയുടെ പവിത്രത തന്നെ നിങ്ങൾ നശിപ്പിച്ചില്ലേ. “
മാഡം ഒലീവിയയുടെ മനോഭാവം കുറച്ചു മാറിയത് പോലെ ദേവിക്ക് തോന്നി. അവർ എന്തൊക്കെയോ ആലോചിച്ചു, അവരുടെ കണ്ണുകളുടെ വശങ്ങളിലൂടെ കണ്ണ് നീര് ഒലിച്ചിറങ്ങി.
“നിങ്ങൾക്ക് മാപ്പില്ല മിസ് ഒലീവിയ, കാലം നിങ്ങളെ എന്റെ മുന്നിൽ എത്തിച്ച പോലെ, നിങ്ങളെ തേടി ഞാൻ വന്നത് പോലെ, നിങ്ങളുടെ ഇരകൾ ഓരോരുത്തരായി നിങ്ങളെ തേടി വരും. നിങ്ങൾക്ക് ഇരിക്കലും മോക്ഷമില്ല. “
ദേവിയുടെ വാക്കുകൾ കേട്ട് മിസ് ഒലീവിയ നടുങ്ങി. അവരുടെ മുഖത്തേയ്ക്കു ഭയം ഇരച്ചു കയറി. അവരുടെ വെളുത്ത മുഖം ചുവന്നു തുടുത്തു.
അവരുടെയുള്ളിൽ കുറ്റബോധം വളർത്തുന്ന രീതിയിൽ നിധിൻ അവരോടു കയർത്തു സംസാരിച്ചു തുടങ്ങി. അവരുടെ ഓരോ ഓരോ കുറ്റങ്ങളും എണ്ണിയെണ്ണി നിധിൻ അവരുടെ ചെവിയിൽ പറഞ്ഞു കൊണ്ടിരുന്നു. ആ കുറ്റ വിചാരണ പത്തു മിനിറ്റോളം നീണ്ടു നിന്നു.
“നിങ്ങൾ അനുഭവിക്കാൻ പോകുന്നതേയുള്ളു. നിങ്ങളിവിടെ ഈ മുറിയിൽ കിടന്നു നരകിയ്ക്കും. ആരും വരില്ല രക്ഷിക്കാൻ, പാപത്തിൻ്റെ ഫലം നിങ്ങൾ അനുഭവിയ്ക്കും. “
നിധിൻ കയ്യിലിരുന്ന കൈലേസിൽ മയക്കു മരുന്ന് പുരട്ടി ഒലീവിയയെ മണപ്പിച്ചു. അവരുടെ ബോധം പോയപ്പോൾ നിധിൻ അവരുടെ കൈകാലുകളിലെ കെട്ടുകൾ അഴിച്ചു മാറ്റി. ദേവിയെ വാതിൽ തുറന്നു പുറത്തു വിട്ടതിനു ശേഷം, നിധിൻ കയറിയ പോലെ ജനൽ വഴി പുറത്തിറങ്ങി.
“എന്തിനാണ് അവരെ ബോധം കെടുത്തിയത്. ‘
“അവർ സാധാരണ പോലെ ഉറങ്ങി ഉണരട്ടെ, ഇതെല്ലം യാഥാർത്ഥ്യമോ? സ്വപ്നമോ എന്നറിയാതെ അവർ ആദ്യമൊന്നു കുഴങ്ങും, പിന്നീടവർ ഇതൊക്കെ സഞ്ജീവുമായി പങ്കു വയ്ക്കും. അയാളത് അന്വേഷിക്കാനായി ഇറങ്ങും, അയാളെ നമുക്കെങ്ങനെ കളത്തിൽ ഇറക്കണം. “
“ആര്യനെ കൂടി ഇതിൽ കുടുക്കേണ്ടായിരുന്നു. “
“ദേവി, ഈ അവസ്ഥയിൽ എനിക്ക് നിന്നെ പുറത്തിറങ്ങി സഹായിക്കാൻ പറ്റില്ലല്ലോ, അവസാന ഘട്ടത്തിൽ ഞാൻ കളത്തിലിറങ്ങും. അവർ ആര്യൻ്റെ പിറകേ പോകും. അതുവരെയുള്ള യുദ്ധം നീ ഒറ്റയ്ക്ക് ചെയ്യണം, നിന്നെ സഹായിക്കുന്നത് ആരെന്നറിയാതെ അവർ കുഴങ്ങും, ആര്യനെതിരെ നീങ്ങും, നിനക്ക് സഹായത്തിനായി ഞാനും രാഹുലും പി ബി യും ഉണ്ടാകു. “
“പി ബി യോ?”
“അയാൾ ഇങ്ങോട്ടു വന്നതാണ്. രാഹുൽ വഴി എന്നെ കോണ്ടാക്റ്റ് ചെയ്തിരുന്നു പക്ഷെ ഞങ്ങളല്ല പോരാടേണ്ടത്, നീയാണ്, നീയാണ് അവന്റെ ഇര, നീയാണ് പൊരുതേണ്ടത്. ഞാൻ കൂടെയുണ്ട്. “
അവർ കൈപിടിച്ച് കൊണ്ട് റോഡിലേയ്ക്ക് നടന്നു.
“നിധിൻ നീയെങ്ങനെയാണ് ഒലീവിയയുടെ പഴയ ചരിത്രമൊക്കെ കണ്ടു പിടിച്ചത്?”
“ഏജൻ്റ് പി ബി വഴി. “
ബൈക്ക് നിർത്തിയിട്ട സ്ഥലത്ത് ബൈക്കും പി ബി യും ഇല്ലായിരുന്നു.
“നിധിൻ, ഇനിയിപ്പോൾ നമ്മളെങ്ങനെ മടങ്ങും. നമുക്ക് പി ബി യെ വിളിച്ചാലോ?”
“നീ എന്തിനാ ഇങ്ങനെ പേടിയ്ക്കുന്നത്, ഞാനില്ലേ പെണ്ണേ കൂടെ, ഈ ടവറിന്റെ കീഴിൽ ഫോൺ കൊണ്ട് വന്നു ഉപയോഗിക്കരുതെന്ന് ആദ്യമേ ഞങൾ തീരുമാനിച്ചിരുന്നു. നമ്മളായിട്ട് പോലീസിന് തെളിവുകൾ ഉണ്ടാക്കി കൊടുക്കാൻ പാടില്ലല്ലോ. “
“ഇനി നമ്മളെന്തു ചെയ്യും, ഒലീവിയയ്ക്കു ബോധം തെളിയുമ്പോൾ അവർ എല്ലാം സഞ്ജീവിനോട് വിളിച്ചു പറയും, അതിനു മുൻപ് നമുക്ക് ഈ നരകത്തിൽ നിന്നും രക്ഷപ്പെടണം. “
ദേവി നിധിന്റെ തോളിലേക്ക് ചാഞ്ഞു. നിധിനവളെ വാരിപ്പുണർന്നു. ആ രാത്രിയിൽ കണ്ടു പിരിഞ്ഞതിന് ശേഷം പിന്നെ ഇപ്പോഴാണ് അവർ ഇത്ര അടുത്ത് കാണുന്നത്.
നിധിൻ ദേവിയെ ചേർത്ത് പിടിച്ചു, ദേവി തന്റെ രണ്ട് കൈകൾ കൊണ്ടും അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു. അവനെ ചേർന്ന് നിന്ന്, കണ്ണുകളടച്ചു. കണ്ണുകൾ തുറന്നപ്പോൾ ദൂരെ നിന്നും ഒരു വെളിച്ചം മിന്നി മറയുന്നതു കണ്ടു. ആ പ്രക്രിയ മൂന്ന് പ്രാവശ്യം ആവർത്തിച്ചു
ദേവിയും നിധിനും കൈകൾ കോർത്ത് പിടിച്ചു കൊണ്ട്, തെല്ലു ആശങ്കയുടെ വെളിച്ചം കണ്ട ഭാഗത്തേയ്ക്ക് നടന്നു.
(തുടരും… )
✍️✍️നിഷ പിള്ള

