കാർ കോടതി വളപ്പിലേക്കു കയറിയതും ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. വിറയാർന്ന കൈത്തലങ്ങൾ കൊണ്ട് ഹാൻഡ് ബാഗിൽ മുറുകെപ്പിടിച്ചു. വല്ലാതെ വിയർക്കുന്നുണ്ടോ? നെറ്റിയും കഴുത്തും അമർത്തിത്തുടച്ചു കൊണ്ട് അടുത്തിരിക്കുന്ന ആളുടെ മുഖത്തേക്കൊന്നു പാളി നോക്കി. പഴയ ലാവണത്തിലെത്തിയതിൻ്റെ സന്തോഷം കൊണ്ടു തിളങ്ങുന്നു.
”നീയിറങ്ങ്. ഞാൻ വണ്ടി ഒതുക്കിയിട്ടിട്ടു വരാം.”
”എനിക്കു പേടിയാവുന്നു. “
” പേടിക്കാനെന്തിരിക്കുന്നു? നിന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. കൂടിയാൽ ഒന്നോ രണ്ടോ വർഷം. “
ഞെട്ടലോടെ തറപ്പിച്ചു നോക്കുമ്പോൾ ആൾ പൊട്ടിച്ചിരിക്കുന്നു.
”എടീ മണ്ടീ, ഒന്നു സമാധാനിക്ക്. “
വരാന്തയിലൂടെ നടക്കുമ്പോഴും ആകെ പരവശയായിരുന്നു. കറുത്ത കോട്ടുമണിഞ്ഞ് വവ്വാലുകളെപ്പോലെ തലങ്ങും വിലങ്ങും വക്കീലന്മാരുടെ പട തന്നെ.
“ആഹാ വക്കീൽ സാർ വീണ്ടും പ്രാക്ടീസ് തുടങ്ങിയോ? ”
ഒരാൾ അടുത്തേക്കു വന്നു.
” ഇല്ലില്ല. ഇവൾക്ക് ഒരു ഇലക്‌ഷൻ കേസുണ്ട്. “
“എന്നാലിനി കുറെക്കാലം കയറിയിറങ്ങി നടക്കേണ്ടി വരുമല്ലോ. ടീച്ചർ പേടിക്കുകയൊന്നും വേണ്ട ഇതൊക്കെ വെറുതെയല്ലേ.”
പേടിച്ചരണ്ട എൻ്റെ ദയനീയമായമുഖം കണ്ടിട്ടാവണം അയാൾ ആശ്വസിപ്പിച്ചത്.
നടന്നുനടന്ന് ഒടുവിൽ എനിക്കുള്ള കോടതി മുറിയുടെ മുന്നിലെത്തി.
” മൊബൈൽ ഓഫ് ചെയ്ത് വെയ്ക്കണം. ജഡ്ജി വരുമ്പോൾ എഴുന്നേൽക്കണം. എനിക്ക് അകത്തേക്കു വരാൻ പറ്റില്ല. എവിടെയെങ്കിലും സ്ഥലമുള്ളിടത്തു പോയിരുന്നോ. കേസ് നമ്പർ വിളിക്കുന്നതു ശ്രദ്ധിക്കണം. “
സാരോപദേശങ്ങൾ തന്ന് ചേട്ടനെന്നെ അകത്തേക്കു വിട്ടു. പുലിമടയിലെത്തിയ മാൻപേടയെപ്പോലെ അറച്ചറച്ച് ഞാനാ ഹാളിലേക്കു കയറിച്ചെന്നു. ചാരു ബഞ്ചുകളൊക്കെ വക്കീലന്മാർ കയ്യടക്കി കഴിഞ്ഞു. ചിലരൊക്കെ കക്ഷികളുമായി സംസാരിച്ചു നിൽപ്പുണ്ട്. ഞാനും ഒരു മൂലയിലേക്കൊതുങ്ങി നിന്നു..
മനസ്സ് ഇലക്‌ഷൻ സമയത്തേക്കു തിരിച്ചു പോയി. കോർപ്പറേഷൻ ഇലക്ഷനിൽ എൻ്റെ ബൂത്തടങ്ങിയ വാർഡിൽ ഒരൊറ്റ വോട്ടിൻ്റെ ഭൂരിപക്ഷമാണ് വിജയിക്കു കിട്ടിയത്. എൻ്റെ ബൂത്തിൽ നിന്നു പേരുമാറ്റിയ ചിലർ ഇവിടെയും അവിടെയും വോട്ടു ചെയ്തു എന്നതാണ് കേസ്.
അതാ ജഡ്ജി എത്തി. വാക്ശരങ്ങളെയ്ത് സാക്ഷികളെ തലങ്ങും വിലങ്ങും കുടയുന്ന വക്കീലന്മാരെല്ലാം എഴുന്നേറ്റു നിന്ന് തല കുനിച്ച് ജഡ്ജിയെ വണങ്ങുന്ന അത്ഭുതക്കാഴ്ച കണ്ട് ഞാൻ വാ പൊളിച്ചു നിന്നു പോയി.
കേസുകൾ വിളിച്ചു തുടങ്ങി. ചിലതൊക്കെ മാറ്റി വെയ്ക്കുന്നു. ചിലതിൽ സാക്ഷികളെ വിസ്തരിക്കുന്നു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള നാടകീയ രംഗങ്ങൾ അരങ്ങേറുന്നു. അല്പം കഴിഞ്ഞ്എൻ്റെ കേസും വിളിച്ചു.
ഏതോ വക്കീലന്മാർ എന്തൊക്കെയോ പറഞ്ഞു. കേസ് വേറൊരു ദിവസത്തേക്കു മാറ്റിയതായി പ്രഖ്യാപിച്ചു.
ഒന്നാം സാക്ഷി ചീഫ് ഇലക്ഷൻ ഓഫീസറും രണ്ടാം സാക്ഷി പ്രിസൈഡിംഗ് ഓഫീസറായിരുന്ന ഞാനും ഒപ്പിട്ടു പൊയ്ക്കൊള്ളാൻ അനുവാദവും തന്നു. ഡ്യൂട്ടി സർട്ടിഫിക്കറ്റും വാങ്ങി തിരികെപ്പോന്നു.
ഈ പരിപാടി പല തവണ ആവർത്തിച്ചു. ഇതിനിടയിൽ ഒന്നാം സാക്ഷിയെ ജോലി ഭാരത്തിൻ്റെ പേരിൽ ഒഴിവാക്കി വിട്ടു. ഇനി പാവം ഞാൻ മാത്രം. എനിക്കെന്താ ജോലി ചെയ്യേണ്ടേ? ആരോടു ചോദിക്കും?
അങ്ങനെ ആ ദിവസവും സമാഗതമായി.
”ഇന്നെന്തായാലും കേസു വിളിക്കും. എന്തൊക്കെ പറയണമെന്ന് ടീച്ചറിനോടു പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?”
പ്രതിഭാഗം വക്കീൽ ചേട്ടനോടു ചോദിച്ചു.
”അതൊക്കെ അവൾ പറഞ്ഞു കൊള്ളും”
മറുപടി കേട്ട് ഞാൻ കണ്ണും തള്ളി നിന്നു പോയി.
അങ്ങനെ പറഞ്ഞു പഠിക്കാനൊന്നും പറ്റില്ല. വാദിഭാഗം വക്കീൽ എന്തും ചോദിക്കുന്ന ഒരു ഭീകരനാണ് എന്നൊക്കെ കേട്ടതോടെ കഷ്ടപ്പെട്ടു സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി.
വാദി(തോറ്റ കക്ഷി) എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്കു കടന്നു. ആ പുഞ്ചിരിയ്ക്കു പിന്നിലെന്താണൊളിച്ചിരിക്കുന്നതെന്നായി പിന്നത്തെ ചിന്ത.
കേസ് വിളിച്ചു. ബോധം കെട്ടു വീഴല്ലേ എന്ന പ്രാർത്ഥനയോടെ സാക്ഷിക്കൂട്ടിൽ കയറി നിന്നു.
പ്രതിഭാഗം വക്കീൽ എന്തൊക്കെയോ ചോദിച്ചു.
അടുത്തത് വാദിഭാഗം വക്കീലിൻ്റെ ഊഴമാണ്.
എൻ്റെ മുട്ടുകൾ കൂട്ടിയിടിക്കുന്നത് തോന്നലാണോ. എല്ലാ ചോദ്യങ്ങളും മറുപടികളും ഓർമ്മിക്കുന്നില്ല.
പക്ഷേ ഒരെണ്ണം ഇന്നും തലയിൽക്കിടന്നു മൂളുന്നുണ്ട്.
”നിങ്ങളുടെ ബൂത്തിൽ നിന്നും പേരു മാറ്റിയ മൂന്നുപേർ അവിടെ വന്നു വോട്ടു ചെയ്തത് നിങ്ങളുടെ അറിവോടെയാണോ?”
എന്തു പറയണം എന്നൊരു നിമിഷം ആലോചിച്ചു.
വക്കീൽ ചോദ്യം ആവർത്തിച്ചു.
”അങ്ങനെയൊരു കാര്യം എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല”.
അല്പം ആലങ്കാരികമായി അങ്ങനെ പറയാനാണു തോന്നിയത്.
വക്കീൽ അതിൻ്റെ തുമ്പിൽത്തന്നെ കയറിപ്പിടിച്ചു.
“ശ്രദ്ധയിൽപ്പെട്ടില്ല എന്നാണു മൊഴി. ചെയ്തിട്ടില്ല എന്നല്ല.
ചെയ്തിരിക്കാനുള്ള സാധ്യത മൊഴിയിൽത്തന്നെയുണ്ട്. “
ഞാൻ പ്രതിഭാഗം വക്കീലിനെ നോക്കി. അദ്ദേഹം ക്രുദ്ധനായി എന്നെ തുറിച്ചു നോക്കുന്നു.
എൻ്റെ ദൈവമേ കുഴപ്പമായോ എനിക്കു തലകറങ്ങുന്നതു പോലെ തോന്നി. തൊണ്ട വരണ്ടുപോയിരിക്കുന്നു.
ഭാഗ്യവശാൽ പിന്നെ ചോദ്യങ്ങളൊന്നുമുണ്ടായില്ല.
പുറത്തിറങ്ങിയതും പ്രതിഭാഗം വക്കീലതാ നിൽക്കുന്നു.
” ടീച്ചറെന്തു പണിയാ കാണിച്ചത്? ജോലി പോകാൻ ഈയൊരു മൊഴി മതി.”
ഞാൻ പേടിയോടെ ചേട്ടനെ നോക്കി.
ചുമ്മാ എന്നു കാണിച്ചപ്പോഴാണ് ആശ്വാസമായത്.
ഡ്യൂട്ടി സർട്ടിഫിക്കററും വാങ്ങി കോടതി കയറിയിറങ്ങിയതിനുള്ള കൂലി മണിയോർഡർ അയയ്ക്കാനുള്ള അഡ്രസും കൊടുത്ത് പുറത്തിറങ്ങി ഞാനൊരു ദീർഘശ്വാസം വിട്ടു. അതു കഴിഞ്ഞിരിക്കുന്നു.
ദാസാ അങ്ങനെ ഞാനും കോടതി കയറി. അത് ഒരൊന്നൊന്നര കയറലായിരുന്നു. തലവര മായ്ക്കാനുള്ള ഉപകരണങ്ങളൊന്നും ആരുമിതു വരെ കണ്ടുപിടിക്കാത്തതെന്തേ?
#എൻ്റെരചന
#കൂട്ടക്ഷരങ്ങൾ


10 Comments
Defence witness ആയിരുന്നു അല്ലേ. അങ്ങിനെയാണ് എഴുത്തിൽ നിന്നും മനസ്സിലായത്. എന്തായാലും ആദ്യത്തെ blog പൊളിച്ചു. ടീച്ചർക്കൊപ്പം ഞങ്ങളും ആ കൂട്ടിൽ കയറി 😊
❤️❤️
Election ഡ്യൂട്ടിക്ക് ഇങ്ങനെയും ഒരു വശമുണ്ടല്ലേ നല്ലെഴുത്ത് 👌
അതേ ശ്രീജ
സ്നേഹം❤️
ശരിക്കും കോടതി കയറിയല്ലേ….. എഴുത്ത് കണ്ടിട്ട് അങ്ങിനെ തോന്നുന്നു…. ഞാനായിരുന്നെങ്കിൽ ബോധം കെട്ടു വീഴുമായിരുന്നു ….നന്നായെഴുതി❤️💐
കയറി മിനീ . എന്തൊരു പേടിയായിരുന്നു. സമൻസ് കിട്ടിയപ്പോൾത്തന്നെ തുടങ്ങി
Defence witness ആയിരുന്നു അല്ലേ. അങ്ങിനെയാണ് എഴുത്തിൽ നിന്നും മനസ്സിലായത്. എന്തായാലും ആദ്യത്തെ blog പൊളിച്ചു. ടീച്ചർക്കൊപ്പം ഞങ്ങളും ആ കൂട്ടിൽ കയറി 😊
Thank u dear 😘
ആദ്യമായി കോടതിയിൽ കൂട്ടിൽ കയറിയ അനുഭവം, അന്നത്തെഇ പേടി, ഉദ്വേഗം ഇപ്പോൾ രസകരമായി തോന്നുന്നു. സിനിമയിൽ മാത്രം കോടതി കണ്ട എനിക്കിഷ്ടപ്പെട്ടു.
സ്നേഹം ജോയ്സ്❤️
അതൊരനുഭവമായിരുന്നു