അപ്രതീക്ഷിതമായി ടി വി യുടെ ശബ്ദം കേട്ട് സഞ്ജീവ് ഞെട്ടി എഴുന്നേറ്റു.നിലത്തു വീണു കിടക്കുന്ന സുമതിയെ നോക്കി സഞ്ജീവ് ഹാളിലേക്ക് നടന്നു.
“ഈ സമയത്തു ആരാണ് ടി വി വച്ചത്.”
വിമൽ തന്റെ വസ്ത്രങ്ങൾ ഓരോന്നായി ധരിച്ചും കൊണ്ട് സഞ്ജീവിന്റെ പിറകെ ഹാളിലേക്കു നടന്നു.
സുമതി നിലത്തു നിന്നും മെല്ലെ എഴുന്നേറ്റു , വേഗത്തിൽ ദേവിയുടെ അടുത്തേയ്ക്കു കുതിച്ചു.മുറിയിലെ അലമാരയിൽ നിന്നും ഒരു നൈറ്റി എടുത്ത് ദേവിയുടെ നഗ്നത മറച്ചു.ചോര കട്ട് പിടിച്ചു തുടങ്ങിയ കഴുത്തിലെ മുറിവിൽ ,ഒരു തോർത്ത് കൊണ്ട് മെല്ലെ അമർത്തി .മേശമേലിരുന്ന ജഗ്ഗിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി ദേവിയുടെ ചുണ്ടിൽ ഇറ്റിച്ചു.ശകലം വെള്ളം കയ്യിലെടുത്ത് മുഖത്തേയ്ക്കു കുടഞ്ഞു ,ദേവി കണ്ണ് തുറന്നു.അവൾ വേദന കൊണ്ട് ഞെരങ്ങി.
ഹാളിലെത്തിയ സഞ്ജീവ് അത്ഭുതപ്പെട്ടു.ഹാളിലെ ടി വി യിലെ സ്പോർട്സ് ചാനലിൽ ഫുട്ബോൾ കളി നടക്കുന്നു.മുൻവശത്തെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നു.ആരോ ഈ വീട്ടിൽ കടന്നിട്ടുണ്ട്.എങ്ങനെ?.
സഞ്ജീവ് ടി വി ഓഫ് ചെയ്തു.
“ആരാണ് സഞ്ജീവേ ഈ ടി വി ഓൺ ആക്കി വച്ചത്.നമ്മൾ അങ്ങോട്ട് പോയപ്പോൾ ടി വി ഓഫ് ആയിരുന്നല്ലോ?ആണ്, എനിക്കുറപ്പുണ്ട്.ഇനി ആ ജോലിക്കാരിയെങ്ങാനും വച്ചതാണോ.പക്ഷെ അവർ ആ മുറിയിൽ ആയിരുന്നല്ലോ.ഈ വാതിൽ ആര് തുറന്നിട്ട്?”
സഞ്ജീവ് മുൻവാതിൽ ലോക്ക് ചെയ്തിട്ട് വീട് മുഴുവൻ പരിശോധിക്കാൻ തുടങ്ങി.മുകളിലെ നിലയിൽ എന്തോ വലിച്ച് തുറക്കുന്ന ശബ്ദം കേട്ടു.
“ഞാൻ ഒന്ന് മുകളിൽ പോയി നോക്കട്ടെ.”
വിമൽ മുകളിലെ നിലയിലേയ്ക്ക് പോയി.സഞ്ജീവ് മുറികളിൽ എല്ലായിടവും അരിച്ചു പെറുക്കി.അവിടെ ആരേയും കണ്ടില്ല.
മുകളിൽ നിന്നും വിമലിന്റെ നിലവിളി കേട്ടിട്ട് സഞ്ജീവ് ഭയപ്പെട്ടു.അയാൾ വേഗത്തിൽ സ്റ്റെപ്പുകൾ കയറി മുകളിലേയ്ക്കു പോയി.
മുകളിൽ ചെന്നപ്പോൾ വിമൽ നിലത്തു വീണു കിടക്കുന്നു.അയാളാകെ ഭയപ്പെട്ടിട്ടുണ്ട്.സഞ്ജീവ് വിമലിനെ എഴുന്നേൽപ്പിച്ച് ഇരുത്തി.വിമലിൻ്റെ മൂക്കിൻ നിന്നും ചോര ഒഴുകി.
“എന്താടാ ,എന്ത് പറ്റി.”
“എന്നെ ആരോ ഇവിടെ, ഈ ഇരുട്ടിൽ നിന്ന് നിലത്തേക്ക് ഉന്തിയിട്ടു.തിരിഞ്ഞു നോക്കിയപ്പോൾ ആരോ ടെറസിലേയ്ക്ക് ഓടുന്നത് ഞാൻ കണ്ടതാണ്.ആരോ അകത്ത് കടന്നിട്ടുണ്ട് .”
സഞ്ജീവും വിമലും കൂടി നേരെ ടെറസിലെ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക് നടന്നു.ബാൽക്കണി മുഴുവൻ പരിശോധിച്ചു.ആരേയും കണ്ടില്ല.
ഗേറ്റിനു വെളിയിൽ ഒരു കാർ സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടു.മുറിയിലേക്ക് മടങ്ങിയ സഞ്ജീവ് ബാൽക്കണിയിലേയ്ക്ക് വീണ്ടും ഓടി.ഒരു കാർ വീടിനു മുന്നിലിട്ടു തിരിച്ചു വളരെ വേഗതയിൽ ഓടി പോയി.
“ഇവിടെ നിന്നും ആരോ പോയല്ലോ.”
സഞ്ജീവും വിമലും വളരെ വേഗതയിൽ പടിക്കെട്ടുകൾ ഇറങ്ങി താഴേക്ക് ഓടി.ഹാളിലെ ടി വി വീണ്ടും വലിയ ശബ്ദത്തിൽ പ്രവർത്തിക്കുന്നു.സഞ്ജീവ് മുറിയിലേയ്ക്കു നടന്നു.അവിടെ ആരും ഉണ്ടായിരുന്നില്ല.സുമതിയും ദേവിയും അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.കിടക്കയിൽ ചോര പുരണ്ട ടീഷർട്ടും ഒരു തോർത്തും മാത്രം കിടക്കുന്നു.
“അവരെവിടെ പോയി,ആരാണവരെ രക്ഷിച്ചത്.”
“ആരായാലും ഞാനവരെ വെറുതെ വിടുകയില്ല.അവൾക്ക് ഈ അവസ്ഥയിൽ ഏതെങ്കിലും ആശുപത്രിയിൽ അഡ്മിറ്റായല്ലേ പറ്റൂ ,ഞാനിപ്പോൾ സ്റ്റേഷനിൽ വിളിച്ചു പറയും.എവിടെയായാലും ഞാനിപ്പോൾ തന്നെ അവരെ കെണിയിലാക്കും.”
“അവർ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ട്.ആരോ ഒരാൾ മുകളിലിലുണ്ടായിരുന്നു,അതെ സമയം താഴെ വണ്ടി ഓടിച്ച ആരോ ഒരാൾ കൂടി ഉണ്ടായിരുന്നു.പിന്നെ ടി വി ഓണാക്കി വച്ചതാര്?.”
വിമൽ കൈ ചുരുട്ടി.
“മൂക്കിന്റെ താഴെ നിന്നാണ് അവളെ കൊണ്ട് പോയത്.കഷ്ടമായി.നല്ലൊരു അവസരമായിരുന്നു.”
“ഇരു ചെവിയറിയാതെ അവളെ ഇവിടെ ഞാൻ എത്തിക്കും,നിന്നെ വിളിച്ച് വരുത്തിയത് ഞാനാണെങ്കിൽ….”
വിമൽ സോഫയിലിരുന്നു.സഞ്ജീവ് ടി വി ഓഫാക്കി.മുൻവാതിൽ ലോക്ക് ചെയ്തു.സഞ്ജീവ് തന്റെ ഫോണെടുത്തു.
“രമേഷേ,നിങ്ങൾ എവിടെയാണ്.ഹൈവേയിൽ കൂടി പോകുന്ന എല്ലാ വാഹനങ്ങളും ചെക്ക് ചെയ്യണം.ഏതെങ്കിലും ആശുപത്രിയിൽ, കഴുത്തിന് അപകടം വന്ന ഒരു പെൺകുട്ടി വന്നിട്ടുണ്ടെങ്കിൽ , പെട്ടെന്ന് എന്നെ അറിയിക്കണം.”
ഫോൺ കട്ട് ചെയ്ത് സഞ്ജീവ് അസ്വസ്ഥനായി മുറിയിൽ നടക്കുകയാണ്.അയാൾ എങ്ങും ഇരുന്നില്ല.തിരിഞ്ഞു നോക്കിയപ്പോൾ വിമലിനെ സോഫയിൽ കണ്ടില്ല.അടുക്കളയിൽ എന്തോ ശബ്ദം കേട്ടു.
മനസ്സ് എന്തോ അപകട സൂചന നൽകുന്നു.ഇനിയിപ്പോൾ ഈ വീട്ടിൽ തങ്ങുന്നത് അപകടമാകും എന്ന് സഞ്ജീവിനു തോന്നി.
“വിമൽ ,വിമൽ നീയെവിടെയാണ്.വാ നമുക്ക് പെട്ടെന്ന് ഇവിടെ നിന്നും പോകാം.”
സഞ്ജീവ് ബെഡ്‌റൂമിൽ നിന്നും വിമലിന്റെ ബെൽറ്റും ഷർട്ടും എടുത്ത് കൊണ്ട് വന്നു.വിമലിനെ കാണാത്തതു കൊണ്ട് സഞ്ജീവ് അടുക്കളയിലേയ്ക്ക് നടന്നു.വിമലിനെ എവിടെയും കാണുന്നില്ല.
വിമലിനെ കാണാതെ സഞ്ജീവ് വിരണ്ടു പോയി.ഇവനെവിടെ പോയി?.എല്ലായിടത്തും അന്വേഷിച്ചു.ടോയ്‌ലെറ്റിൽ വെളിച്ചം കണ്ടു, അങ്ങോട്ട് നടന്നു.ടോയ്‌ലെറ്റിന്റെ വാതിൽ തുറന്നു കിടന്നു.വാതിലിന് വെളിയിലേക്കു നീണ്ട വിമലിന്റെ കാലുകൾ കണ്ടു.അബോധാവസ്ഥയിൽ നിലത്ത് വീണു കിടക്കുന്ന വിമൽ.
സഞ്ജീവ് കുനിഞ്ഞിരുന്നു വിമലിനെ വിളിച്ചുണർത്താൻ ശ്രമിച്ചു.വിമലിൻ്റെ തല പൊട്ടിയിട്ടുണ്ട്.നിലത്തെ ടൈലുകളിൽ രക്തം പടരുന്നു.സഞ്ജീവിൽ ഭയമെന്ന വികാരം ശക്തമായി.പിറകിൽ ആരുടെയോ കാൽപ്പെരുമാറ്റം,വിമലിന്റെ അടുത്ത് കുത്തിയിരുന്നതിനാൽ പോക്കറ്റിൽ നിന്നും റിവോൾവർ പെട്ടെന്ന് എടുക്കാൻ സാധിക്കുന്നില്ല.
സഞ്ജീവ് പെട്ടെന്ന് തിരിഞ്ഞു നോക്കി.പിന്നിലൊരു മുഖംമൂടിക്കാരൻ.പെട്ടെന്നായിരുന്നു അടി വീണത്.കണ്ണിന് മുന്നിലെ കാഴ്ചകൾ മങ്ങുന്നതിനിടയിലും സഞ്ജീവ് ആ മുഖം മൂടി രൂപത്തെ നിരീക്ഷിച്ചു.വളരെ മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ.അവൻ്റെ കയ്യിലെ ടാറ്റൂ മനസ്സിൽ പതിഞ്ഞു.
“സമർപ്പൺ ” എന്ന് ദേവനാഗരി ലിപിയിൽ ആ ഇടതു കയ്യിൽ പതിച്ചിരിക്കുന്നു.ടാറ്റൂസിനെക്കുറിച്ച് പണ്ടൊരു മർഡർ കേസിൽ ആഴത്തിൽ പഠിച്ചിട്ടുണ്ട്.ഇത് ബ്ലാക്ക് പോയ്സൻ ടാറ്റൂ ആണെന്നൊരു തോന്നൽ സഞ്ജീവിനുണ്ടായി.
തന്നെ ആരോ രണ്ടു പേർ ചേർന്ന് തറയിലൂടെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത് സഞ്ജീവ് അറിഞ്ഞു. കൈകാലുകൾ കെട്ടി ഒരു ജീപ്പിൽ കയറ്റുന്നു.തന്റെ അടുത്ത് തന്നെ വിമലിനെ കൂടി കൊണ്ട് വന്നു കിടത്തുന്നു.അപ്പോഴേക്കും സഞ്ജീവിന്റെ കാഴ്ചകൾ മങ്ങി തുടങ്ങി.
വിമലിൻ്റെ പൂർണമായും ബോധം നഷ്ടപ്പെട്ടിരിക്കുന്നു.ഇപ്പോൾ സഞ്ജീവിൻ്റെ കണ്ണിന്റെ മുന്നിൽ നല്ല ഇരുട്ടാണ്.ജീപ്പ് ഓടി കൊണ്ടിരിക്കുകയാണ്.സഞ്ജീവിന്റെ കണ്ണുകൾ അടഞ്ഞു വന്നു.
രാഹുൽ ഓടിച്ചിരുന്ന കാർ ഹൈവേയിൽ ഒതുക്കിയിട്ടു.രാഹുലും അശോകദാസും കാറിൽ നിന്നുമിറങ്ങി.അവരുടെ മുന്നിൽ വന്നു നിന്ന ആമ്പുലൻസിലേയ്ക്ക് ദേവിയുടെ ശരീരം മെല്ലെയെടുത്തു കിടത്തി.ദേവി വേദന കാരണം ഞെരങ്ങി.സുമതിയും അശോകദാസും ദേവിയോടൊപ്പം പിറകിൽ കയറി.രാഹുൽ ഡ്രൈവറോടൊപ്പം ഫ്രണ്ട് സീറ്റിലുമിരുന്നു.
രാഹുൽ പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു വിവരങ്ങൾ അറിയിച്ചു.ഇല്ലെങ്കിൽ സഞ്ജീവ് ഫോണിലൂടെ വിളിച്ചു പറഞ്ഞു, വേറെ കളികളിലൂടെ ചതിക്കുമെന്നു ഏജൻറ് പി ബി പറഞ്ഞിരുന്നു.
“ഹലോ പോലീസ് കണ്ട്രോൾ റൂം ,എമർജൻസി,അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തന് അവരുടെ വീട്ടിൽ വച്ച് മാരകമായി മുറിവേറ്റിരിക്കുന്നു.അടിയന്തിരമായി നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.ആരോ ശത്രുക്കൾ വണ്ടിയുടെ പിറകെയുണ്ടെന്ന് ജോലിക്കാരി പറയുന്നു.പോലീസ് എസ്കോർട്ട് ആവശ്യമായി വരും.”
രാഹുൽ ആമ്പുലൻസിന്റെ നമ്പറും ലൊക്കേഷനും ഷെയർ ചെയ്തു.
രാഹുൽ കാൾ കട്ട് ചെയ്തു.രാഹുൽ തിരിഞ്ഞിരുന്ന് അശോകദാസിനോട് ഇങ്ങനെ പറഞ്ഞു.പോകുന്ന വഴിയിൽ വച്ച് പോലീസിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപെടാൻ ഇതേ മാർഗമുള്ളൂ.
“ചേട്ടാ ഈ ഫോൺ കാളുകൾ കണ്ട്രോൾ റൂമിൽ റെക്കോർഡ് ആകും, കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലേയ്ക്കും അലെർട്ട് മെസേജ് പോകും.പിന്നെ സഞ്ജീവിനും കൂട്ടുകാർക്കും ഇതിൽ ഇടപെടാൻ കഴിയില്ല.”
ഒരു മൂന്നു മിനിറ്റ് ആയി കാണില്ല ആമ്പുലൻസിന്റെ പിറകിലൊരു പോലീസ് ജീപ്പ് പ്രത്യക്ഷപെട്ടു.ജീപ്പ് ചരകാ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വരെ ആമ്പുലൻസിനെ പിന്തുടർന്നു.ആശുപത്രി എത്താറായപ്പോൾ മുന്നിൽ മറ്റൊരു പോലീസ് ജീപ്പ് കൂടി കയറി പറ്റി.
ഹോസ്പിറ്റലിന്റെ മുന്നിൽ ആമ്പുലൻസ് വന്നു നിന്നപ്പോഴേക്കും,മെഡിക്കൽ സ്റ്റാഫ് ,സ്ട്രെച്ചറും മറ്റ് ഉപകരണങ്ങളുമായി വന്നു നിന്നിരുന്നു.ഉടനെ തന്നെ ദേവിയെ ഇന്റെസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു.
പോലീസിനോട് സുമതി, താൻ മുറിയിൽ ചെന്നപ്പോൾ അർദ്ധ നഗ്നയായി, ശരീരമാസകലം മുറിവുകളോട് കൂടി ദേവി കിടന്നിരുന്നതായും , തൻ്റെ തലയിൽ ടോർച്ച് കൊണ്ട് അടിച്ചെന്നും തല പൊട്ടിയെന്നും വിവരിച്ചു.സഞ്ജീവിനെ കൂടാതെ ദേവിയുടെ മുറിയിൽ വിവസ്ത്രനായി നിന്ന അപരിചിതനായൊരാളെക്കുറിച്ചും സുമതി മൊഴി നൽകി.
സുമതി അന്ന് രാവിലെ തൊട്ടു നടന്ന സംഭവ വികാസങ്ങൾ ഒന്നൊന്നായി പോലീസിനോട് വിവരിച്ചു.താൻ നാട്ടിൽ പോയി മടങ്ങി വന്നപ്പോൾ സഞ്ജീവ് സാർ, വാതിൽ തുറന്നു തന്നതും ദേവിയെ അന്വേഷിച്ചു മുറിയിൽ ചെന്നപ്പോൾ മുറിവേറ്റു ദേവി കിടന്നിരുന്നതും,സഞ്ജീവ് സാർ കൂടെ ഉണ്ടായിരുന്ന മനുഷ്യനെ വിമൽ എന്ന് വിളിച്ചു സംബോധന ചെയ്തിരുന്നുവെന്നും അവർ വിവരിച്ചു.
ദേവിയുടെ പപ്പയായ മാത്യൂവിനെ ഫോണിൽ കിട്ടാഞ്ഞപ്പോൾ രാഹുലിനെ വിളിച്ചു ദേവിയുടെ അപകട വിവരം പറഞ്ഞു.കട്ടിലിനടിയിൽ നിന്നും കിട്ടിയ ദേവിയുടെ ഫോൺ സുമതി പോലീസിനെ ഏൽപ്പിച്ചു.അവർ സുമതിയുടെ ഫോണിലെ കാൾ ഹിസ്റ്ററി പരിശോധിച്ചു പറഞ്ഞതെല്ലാം സത്യമാണോയെന്ന് പരിശോധിച്ചു.
തുടർന്ന് രാഹുലിനേയും അശോകദാസിനെയും പോലീസ് ചോദ്യം ചെയ്തു.രാഹുലിന്റേയും അശോകദാസിൻ്റേയും ഫോണുകൾ പരിശോധിച്ചു അവരുടെ മൊഴിയുമെടുത്തു.
“സുമതി വിളിച്ചിട്ടാണ് ഞങ്ങൾ ദേവിയുടെ വീട്ടിലേയ്ക്ക് ചെന്നത്. ദേവിയുടെ അവസ്ഥ വളരെ മോശമായിരുന്നു.നേരിയ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു.മുൻവാതിൽ തുറന്നു കിടന്നിരുന്നു,ടി വി വലിയ ഉച്ചയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.മുറിയിൽ അബോധാവസ്ഥയിലായിരുന്ന ദേവിയെ സുമതി വസ്ത്രങ്ങൾ ധരിപ്പിച്ചു.അപ്പോൾ തന്നെ ആമ്പുലൻസ് വിളിച്ചു,പകുതി വഴി വരെ കാറിലും പിന്നീട് ഹൈവേയിൽ നിന്ന് ആമ്പുലൻസിലും ഇവിടെയെത്തി.”
അപ്പോഴേക്കും മാലതിയും മാത്യൂവും ദേവിയുടെ കുഞ്ഞുമായി ആശുപത്രിയിലെത്തി.
ഉറങ്ങി കിടക്കുന്ന കുഞ്ഞുമായി മാലതി ദേവിയുടെ അടുത്തേയ്ക്കു നടന്നു.അവളെയൊന്നു കണ്ടതേയുള്ളു.അവരുടെ ഹൃദയം നടുങ്ങി പോയി.
സഞ്ജീവ് അവളുടെ കഴുത്തു മുറിച്ചു.
ആര്യൻ അനുപമയെ വിളിച്ചു പറഞ്ഞത് അനുസരിച്ച് അനുപമ മാലതിയെ വിളിച്ചിരുന്നു,മാത്യൂ വൈകിയേ വരൂ എന്ന് പറഞ്ഞത് കൊണ്ട് നേരത്തെ കിടന്നുറങ്ങി പോയി.ഫോണിൻ്റെ ശബ്ദം കേട്ടതുമില്ല.
ദേവി മാലതിയോട് പറഞ്ഞിരുന്നു സഞ്ജീവ് പ്രതികാരം തീർക്കാൻ ആണ് അവളുടെ പിറകെ നടക്കുന്നതെന്ന്.ആദ്യമേ ദേവിക്ക് അയാളെ ഒഴിവാക്കാമായിരുന്നു.ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സഞ്ജീവിനു വീട്ടിൽ ഇത്രയും സ്വാതന്ത്ര്യം കൊടുക്കില്ലായിരുന്നു.
മാത്യൂ ഡോക്ടറുമായി സംസാരിച്ചു.
“ഇനി പേടിക്കാനൊന്നുമില്ല ആ സമയത്തു ദേവിയെ ഇവിടെ എത്തിക്കാൻ പറ്റിയത് നന്നായി.ഇല്ലെങ്കിൽ മരണം സംഭവിക്കുമായിരുന്നു.കഴുത്തിലെ മുറിവ് നല്ല മൂർച്ചയുള്ള ആയുധം കൊണ്ടായിരുന്നു.പക്ഷെ അത് തൊലിപ്പുറത്തു കൂടെ പാഞ്ഞു പോയത് കൊണ്ട് ജീവൻ രക്ഷപെട്ടു,അല്ലെങ്കിൽ ദേവിയുടെ ശബ്ദവും എന്നന്നേക്കുമായി നഷ്ടപ്പെട്ടേനെ.പക്ഷെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ധാരാളമുണ്ട്.ബെൽറ്റ് പോലെ എന്തോ കൊണ്ട് അവളെ നല്ല പോലെ അടിച്ചിട്ടുണ്ട്.”
മാലതി രാഹുലിന്റെ അടുത്ത് വന്നിരുന്നു.ഉണർന്ന് കരയുന്ന കുഞ്ഞിനെ മാത്യൂ ആശ്വസിപ്പിച്ചു.സുമതി ക്യാഷാലിറ്റിയിൽ നിന്നും പുറത്തിറങ്ങി വന്നു മാലതിയെ ആശ്വസിപ്പിച്ചു.അവരുടെ തലയിലെ മുറിവിൽ കെട്ടും ഇടത്തെ കയ്യിലെ പൊട്ടലിൽ ബാൻഡേജും ഇട്ടിട്ടുണ്ട്.
പോലിസിനൊപ്പം അശോകദാസും മാത്യൂവും ദേവിയുടെ വീട്ടിലേയ്ക്കു പോയി.സഞ്ജീവിനെ രക്ഷപെടുത്താനാണ് പോലീസ് വരാൻ കാലതാമസം വരുത്തിയതെന്നു രാഹുലിന് ഉറപ്പായിരുന്നു.പക്ഷെ അതോർത്തു അവന്റെ മനസ്സിൽ ചിരി വന്നു.ഈ സമയം കൊണ്ട് അബോധാവസ്ഥയിലായ സഞ്ജീവിനെയും വിമലിനെയും ഏജൻറ് പി ബി യും നിധിനും കൂടി മുൻകൂട്ടി നിശ്ചയിച്ച രഹസ്യ സങ്കേതത്തിലേയ്ക്ക് കൊണ്ട് പോയി കാണും.ഇനി പൊലീസിനെ കാത്തിരിക്കുന്നത് ഉച്ചത്തിൽ പ്രവർത്തിക്കുന്ന ടി വി ആയിരിക്കും.തുറന്നു കിടക്കുന്ന മുൻവാതിൽ ആയിരിക്കും.വീട്ടിനുള്ളിൽ എല്ലായിടത്തും സഞ്ജീവിന്റെയും വിമലിന്റെയും വിരലടയാളങ്ങൾ ആയിരിക്കും.
പക്ഷേ എന്നിട്ടും രാഹുൽ നിരാശയോടെ കാണപ്പെട്ടു.എല്ലാം നല്ല പോലെ പ്ലാൻ ചെയ്തിരുന്നതാണ്.സുമതി മടങ്ങി വന്നില്ലെങ്കിൽ , ദേവിയോടൊപ്പം രാത്രിയിൽ നിധിൻ ഉണ്ടാകുമെന്നു പറഞ്ഞിരുന്നതാണ്.
സഞ്ജീവ് വീട്ടിൽ വന്നാൽ നേരത്തെ ഹാളിൽ സെറ്റ് ചെയ്തിരുന്ന ക്യാമറ ഓൺ ആക്കണമെന്ന് ദേവിയോട് പറഞ്ഞിരുന്നതാണ്,അവളത് കൃത്യമായി ചെയ്തു.പ്ലാനിംഗ് അനുസരിച്ചാണ് ആര്യൻ കൃത്യ സമയത്ത് ഫോൺ ചെയ്തത്.പക്ഷേ മുകളിലെ ടെറസ്സ് വാതിൽ തുറന്നിടാൻ ദേവി മറന്നു.അതായിരുന്നു പ്ലാനിങ് പിഴക്കാൻ കാരണം.
ഫോണിൽ കണ്ട കാഴ്ചകൾ,പെട്ടെന്നാണ് സഞ്ജീവ് അക്രമാസക്തനായത്,അത് അപ്രതീക്ഷിതമായി.ഒരിക്കലും കരുതിയിരുന്നില്ല സഞ്ജീവിനൊപ്പം വിമൽ കൂടി ഉണ്ടാകുമെന്ന്.അകത്തു പ്രവേശിക്കാൻ മാർഗ്ഗമില്ലാതെ നിന്ന നിധിന്റേയും പി ബിയുടേയും മുന്നിൽ സുമതി വന്നുപെട്ടത് കൊണ്ട് അവർക്ക് അടുക്കള വാതിൽ വഴി അകത്തു പ്രവേശിക്കാൻ കഴിഞ്ഞു.
എത്രയും പെട്ടെന്ന് ദേവിയെ ആശുപത്രിയിലാക്കാൻ വേണ്ടിയാണു ടി വി വച്ച് അവരെ ഭയപെടുത്തിയത്.അവർ ഓടി മുകളിൽ പോയപ്പോൾ ദേവിയെ വീട്ടിൽ നിന്നും പുറത്തു കടത്താൻ കഴിഞ്ഞു.
എല്ലാവരും ദേവിയുടെ വീട്ടിലെത്തി.അൺലോക്ക് ചെയ്ത മുൻവാതിൽ തുറന്നു നാലു പൊലിസുകാർക്കൊപ്പം രാഹുലും അശോകദാസും അകത്തു കയറി.ഹാളിലെ ടി വി ചെറിയ ശബ്ദത്തിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.അതിലെ ദൃശ്യങ്ങൾ എല്ലാവരും ശ്രദ്ധിച്ചു.സഞ്ജീവ് ദേവിയുടെ കഴുത്തു മുറിക്കുന്ന രംഗം കണ്ടു.ആ മുറിയിൽ നടന്ന കാഴ്ചകൾ അവിടെ ഒരു ലൂപ്പ് പോലെ ആവർത്തിച്ചു പ്ലേ ചെയ്യുന്നുണ്ടായിരുന്നു.അത് കണ്ടു രാഹുൽ അസ്വസ്ഥനായി.അത് കണ്ടു പോലീസുകാർ ഞെട്ടുന്നത് രാഹുൽ ശ്രദ്ധിച്ചു.
പോലീസ് ടി വി യിൽ കണക്ട് ചെയ്തിരുന്ന ആ മെമ്മറി കാർഡ് തെളിവായെടുത്തു.ടോയ്‌ലെറ്റിലെ ടാപ്പിൽ നിന്നും വിമലിന്റെ കീറിയ ബനിയന്റെ തുമ്പു കിട്ടി.സഞ്ജീവിന്റെ പോലീസ് റിവോൾവർ ദേവിയുടെ കട്ടിലിന്റെ അടിയിൽ നിന്നും കണ്ടെത്തി.
പോലീസ് പരിശോധന കഴിഞ്ഞു എല്ലാവരും ആശുപത്രിയിൽ മടങ്ങിയെത്തി.അപ്പോഴേക്കും ദേവിയുടെ ബോധം തെളിഞ്ഞിരുന്നു.പക്ഷെ അവൾക്കു നല്ല പോലെ സംസാരിക്കാൻ പറ്റിയിരുന്നില്ല.
“മാഡം ,രണ്ടു ദിവസം മിണ്ടാതെ ,അനങ്ങാതെ കിടക്കണം.ഇന്നലെ മുറിവ് പെട്ടെന്ന് സുഖപ്പെടൂ.”
ആശുപത്രി വരാന്തയിൽ അനുപമയ്ക്കും പ്രണവിനുമൊപ്പം മാലതിയും മാത്യുവും ഇരുന്നു.
“ദേവി രാവിലെ സഞ്ജീവ് ഉപദ്രവിക്കുമെന്നു സൂചന എനിക്ക് തന്നിരുന്നു.ഞാൻ കുഞ്ഞുമായി കൂടെ പോകാമെന്നു പറഞ്ഞതാ,പക്ഷെ അവള് സമ്മതിച്ചില്ല.അവളെന്തൊക്കെയോ പ്ലാൻ ചെയ്ത പോലെയാണ് സംസാരിച്ചത്.”
“‘അമ്മ കൂടെ പോകാഞ്ഞത് നന്നായില്ലേ ,കുഞ്ഞ് സേഫ് ആയി ഇരിക്കുന്നല്ലോ.ഡോക്ടർ പറഞ്ഞല്ലോ ഇനിയിപ്പോൾ സാരമില്ലെന്ന്.പിന്നെന്തിനാ അമ്മ കരയുന്നത്.”
അനുപമ മാലതിയുടെ മുഖം തുടച്ചു.
“എനിക്ക് ഈ ലോകത്തിൽ അവൾ മാത്രമല്ലേയുള്ളു.കാണുമ്പോൾ ഞങ്ങളെപ്പോഴും കീരിയും പാമ്പുമാണ്.അവളില്ലാത്ത ലോകത്തെ കുറിച്ച് എനിക്കിപ്പോൾ ചിന്തിക്കാനേ വയ്യ.മാത്യൂ എപ്പോഴും എന്നോട് പിണങ്ങുന്നത് ഇതിനാണ്,നിനക്ക് നിന്റെ മോൾ മാത്രം മതിയല്ലോയെന്നു പറഞ്ഞു.”
മാത്യൂ ചിരിച്ചു.
“അത് പിന്നെ ഞാനും ദേവിയോട്, കാണുമ്പോൾ എപ്പോഴും വഴക്കിടും,പക്ഷെ അവളെ ഒരു ദിവസം കണ്ടില്ലെങ്കിൽ എനിക്കൊരു സമാധാനവുമില്ല.എനിക്കൊരു മകളില്ലാത്തത് കൊണ്ട് ഞാൻ ദേവിയെ എന്റെ മകളായിട്ടാണ് കരുതുന്നത്.പറഞ്ഞാൽ നിങ്ങളാരും വിശ്വസിക്കില്ല.ഞാനിപ്പോൾ മൂന്നാറിൽ പണിയുന്ന കൈലാസ് ടീ ഫാക്ടറി ദേവിയുടെ പേരിലാണ് ,എന്റെ രണ്ടു മക്കളോടും ഞാൻ അത് തുറന്ന് പറഞ്ഞിട്ടുണ്ട്.ആദ്യം ചില കശപിശയൊക്കെ അവർ ഉണ്ടാക്കിയിരുന്നു.പക്ഷെ ഇപ്പോൾ അവർക്കു ദേവിയെന്നു വച്ചാൽ ജീവനാണ്.പക്ഷെ ദേവി ആരെയും അടുപ്പിക്കില്ലല്ലോ.”
എല്ലാവരും മാത്യൂവിന്റെ മുഖത്തേയ്ക്കു നോക്കി.
“ഞാൻ പറഞ്ഞത് സത്യമാണ്,ആൻഡ്രുവും ആരോണും റിസപ്ഷനിൽ ഇരിക്കുന്നുണ്ട്,അവർ ഇന്നലെ നാട്ടിൽ വന്നിരുന്നു.അവർക്കു ദേവിയെ ഒന്ന് നേരിൽ കാണണം, എല്ലാവരും അവരെ സംശയിച്ചാലോ എന്നാണ് അവരുടെ പേടി,ഇങ്ങോട്ടു വന്നു മാലതിയെ അഭിമുഖീകരിക്കാൻ അവർക്കു നല്ല വിഷമമുണ്ട്.”
മാലതി ,കുഞ്ഞിനെ അനുപമയെ ഏല്പിച്ചു എഴുന്നേറ്റു.
“അതൊന്നും സാരമില്ല.ഞാൻ പോയി അവരെ കൂട്ടി കൊണ്ട് വരാം,അവൾക്കു തടി മിടുക്കുള്ള രണ്ടു ചേട്ടന്മാരുണ്ടെന്നത്,എനിക്കും സന്തോഷം നൽകുന്ന കാര്യമാണ് മാത്യൂ.”
മാലതി തിരിഞ്ഞ് അനുപമയോട് പറഞ്ഞു.
“അനൂ ,നിനക്കറിയാമോ? ദേവിക്കൊന്നും സംഭവിക്കില്ലായെന്ന് എന്റെ മനസ്സ് എപ്പോഴും പറയും.കാരണം നിധിന്റെ ആത്മാവ് എപ്പോഴും അവളുടെ കൂടെയുണ്ട്.ഞാൻ എപ്പോഴും അവരെയൊന്നിച്ച് സ്വപ്നം കാണാറുണ്ട്.നിധിനും ദേവിയും കുഞ്ഞുമായി നമ്മുടെ വീട്ടിൽ സന്തോഷമായി ഇരിക്കുന്നത്.”
മാലതി മാത്യൂവും ഒന്നിച്ചു ആശുപത്രിയുടെ റിസപ്‌ഷനിലേയ്ക്ക് നടന്നു.അനുപമ കുഞ്ഞിനെ കളിപ്പിച്ചു.മാലതി പറഞ്ഞതൊക്കെ, ഫോണിൽ വോയിസ് റെക്കോർഡ് ചെയ്തു പ്രണവ് ആർക്കോ അയച്ചു കൊടുത്തു.
(തുടരും….)
✍️✍️നിഷ പിള്ള

