രണ്ടായിരത്തി പതിനൊന്ന് നവംബർ26. അന്ന് ഞാൻ ഞങ്ങളുടെ അടുത്തുള്ള ഒരു പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്നു. ശരിക്കുള്ള പോസ്റ്റുമാസ്റ്റർ ലീവിലാണ്. ഹെഡ് ഓഫീസിൽ ഒരു ട്രെയിനിംഗ് ക്ളാസ്. ഞാനാണ് പോസ്റ്റ് മാസ്റ്റർ ഇൻചാർജ്. പോസ്റ്റ് മാസ്റ്റർ ഒരു സ്ത്രീയാണ്. അവർ അവിടെ ക്വാർട്ടേഴ്സിൽ തന്നെയാണ് സകുടുംബം താമസിക്കുന്നത്. ഭർത്താവിന് ജോലിയൊന്നും ഇല്ല. പക്ഷെ ഇരുപത്തിനാല് മണിക്കൂറും മദ്യം വേണം. അതിന് ഈ പാവം സ്ത്രീ തന്നെ പണം കൊടുക്കണം. അന്ന് ഈ ക്ലാസിന് വേണ്ടി പോകാൻ നില്ക്കുമ്പോൾ കാശ് ചോദിച്ചു.
“കറൻ്റ് ബില്ല് അടക്കാനാണ് നൂറ്റമ്പത് രൂപ വേണം. “
അവരുടെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ ആ തുക കൊടുത്തു.
” വളരെ ഉപകാരം മാഷേ” എന്ന് പറഞ്ഞ് അയാൾ പോയി.
ക്വാർട്ടേഴ്സിലേക്ക് ഉള്ള വാതിൽ അടച്ചിട്ടു. അവർ ഇവിടെ ഇല്ലല്ലോ.
ഞാൻ ആണെങ്കിൽ ആളുകൾ ഇല്ലെങ്കിൽ, മറ്റ് സ്റ്റാഫുകൾ പുറത്ത് ഡ്യൂട്ടിക്ക് പോയാൽ വാതിലുകൾ അടച്ചിടും. ആവശ്യമുള്ളപ്പോൾ മാത്രം തുറക്കും. പണമൊക്കെ സേഫിൽ വച്ച് പൂട്ടും. അങ്ങനെ ഇരിക്കെ ഒരു ആർ. ഡി. ഏജൻറ് വന്നു. അവരുടെ പുസ്തകങ്ങൾ എടുക്കാൻ വാതിൽ തുറന്നപ്പോൾ അതാ പോസ്റ്റ് മാഷുടെ ഭർത്താവ്, കുടിച്ചു പിമ്പിരിയായി വരുന്നു. വേഗം അകത്തു കയറി എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.
“ആരോട് ചോദിച്ചാണ് എന്റെ ഭാര്യയേ പറഞ്ഞയച്ചത്?”
ഞാൻ പറഞ്ഞു. “അത് ഒഫീഷ്യൽ കാര്യമാണ്. സൂപ്രണ്ട് വിളിച്ച മീറ്റിംഗിന് പോയതാണ്. ”
പക്ഷേ എന്ത് പറഞ്ഞാലും കാര്യമില്ല. എന്നോട് ദേഷ്യപ്പെട്ടു. എന്റെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു. അത് വീണ് പൊട്ടി. എന്റെ മുഖത്ത് ഒറ്റ അടിയാണ്. എന്റെ കണ്ണട വീണ് പൊട്ടി. മുഖത്ത് അടി കിട്ടി. അതിന്റെ പാട് ചുവന്ന് കിടന്നു. അത് കൊണ്ട് ദേഷ്യം തീരാതെ പുറത്ത് റോഡിൽ നിന്ന് ഒരു വലിയ കരിങ്കല്ല് കൊണ്ട് വന്ന് എന്റെ തലയിൽ അടിക്കാൻ നോക്കി. അപ്പോഴേയ്ക്കും ആ ഏജന്റിന്റെ ഭർത്താവ് ഓടിവന്നു തടഞ്ഞു. കല്ല് എടുത്തെറിഞ്ഞു. എനിക്ക് ആകെ പേടിയായി. അയാൾ എന്നെ കൊല്ലും എന്ന് പറഞ്ഞ് വീണ്ടും ആക്രമിക്കാൻ വന്നപ്പോൾ ഞാൻ പുറത്തേക്ക് ഓടി. കുറച്ചു വഴി റോഡിൽ കൂടി പോയാൽ ഒരു ചായക്കട ഉണ്ട്. അവിടെ ഉള്ളിൽ കയറി ഒളിച്ചിരുന്നു.
അവിടെ വെച്ച് അവിടെ ഉള്ളവരോട് വിവരം പറഞ്ഞു. അയാൾ അപ്പോഴും ആ ഓഫീസിനുള്ളിൽ നിൽക്കുകയാണ്.
ജീവനിലുള്ള ഭയം കാരണം ഞാൻ അങ്ങോട്ട് പോയതേയില്ല.
ഞാൻ മറ്റൊരാളുടെ ഫോണിൽ വിളിച്ച് ഹെഡ് ഓഫീസിൽ വിവരം പറഞ്ഞു. അവിടെ നിന്നും ആളുകൾ വന്നപ്പോൾ ആണ് ഞാൻ തിരിച്ച് ഓഫീസിൽ പോയത്.
അപ്പോഴേയ്ക്കും മേലുദ്യോഗസ്ഥർ സൂപ്രണ്ട്, അസിസ്റ്റൻ്റ് സൂപ്രണ്ട് എന്നിവർ വന്നു. പോലീസിനെ വിളിച്ചു വിവരം പറഞ്ഞു. പോലീസുകാർ വന്ന് അയാളെ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്.
മേലുദ്യോഗസ്ഥർ വല്ലതും നഷ്ടപ്പെട്ടോ എന്നാണ് ആദ്യം നോക്കുന്നത്. കണക്ക് നോക്കി. പണമെല്ലാം അവിടെ ഉണ്ട് എന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. പക്ഷേ ബ്രാഞ്ച് ഓഫീസിൽ നിന്നും വന്ന പതിനഞ്ചോ ഇരുപതോ ആയിരം രൂപ കാണാനില്ല. ഞാൻ അത് വാങ്ങി മേശയിൽ വച്ചതാണ്. അപ്പോഴാണ് ബഹളം ഉണ്ടായത്. അതിനാൽ സേഫിൽ വച്ച് പൂട്ടാൻ കഴിഞ്ഞില്ല. ആ പണമാണ് കാണാതായത്. എന്തിനും ഇൻചാർജ് ആയ ഞാൻ ഉത്തരം പറയണം. പണം കണ്ടില്ലെങ്കിൽ ഞാൻ കെട്ടണം. അതാണ് നിയമം. ലക്ഷക്കണക്കിന് രൂപ ചിലപ്പോൾ സേഫിൽ വയ്ക്കും. മണി ഓർഡർ പെൻഷൻ തുടങ്ങിയവ വരുമ്പോൾ കൊടുക്കാൻ. അത് വല്ലതും പോയാൽ നാം തന്നെ ഉണ്ടാക്കി കൊടുക്കണം. അങ്ങനെയാണ് ഞങ്ങളുടെ നിയമങ്ങൾ. അതിന് മുൻപും ശേഷവും വേറെ ഒന്നും പോയില്ല എന്നത് തന്നെ ഭാഗ്യം. ചിലർക്ക് ഇത് പോലെ മോഷണം നടന്നിട്ട് കൊടുക്കേണ്ടി വന്നിട്ടുണ്ട്.
ഈ പണം ഞാൻ കെട്ടേണ്ടിവരും. അയാളെയാണ് സംശയം. അയാൾ മാത്രമേ അപ്പോൾ അവിടെ ഉള്ളൂ. ഏജൻ്റ് ഭർത്താവുമൊത്ത് അപ്പോൾ തന്നെ പോയിരുന്നു. പക്ഷേ ആരും കണ്ടില്ല. തെളിവുമില്ല.
ആക്രമിച്ചതിനും പണം മോഷ്ടിച്ചതിനും പരാതി നൽകി. ആശുപത്രിയിൽ പോയി ഡോക്ടറെ കൊണ്ട് പരിശോധിച്ച് സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ അഡ്മിറ്റ് ചെയ്യണം. എന്നാലേ കേസിന് വിലയുള്ളൂ. ഗവൺമെൻ്റ് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് പരിശോധിച്ചു. മരുന്ന് തന്നു. സർട്ടിഫിക്കറ്റും തന്നു. ഓ. പി നമ്പർ അടക്കം.
പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോയി. ഞങ്ങളുടെ തൊഴിലാളി യൂണിയൻ നേതാക്കൾ ഒന്ന് രണ്ട് പേർ കൂടെ വന്നു. അപ്പോഴേയ്ക്കും രാത്രി ആയി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആണ് സംഭവം. ഒരു ക്ളാസ് ഫോർ ഉണ്ടായത് പോസ്റ്റ് ലെറ്റർ ബോക്സ് തുറക്കാൻ പോയി. അയാൾ അത്ര നല്ല പുള്ളിയൊന്നുമല്ല. എപ്പോഴും ഇത് പോലെ എന്നോട് കാശ് വാങ്ങി കൊണ്ട് പോകും. തിരിച്ച് തരില്ല. അയാളാണോ പണം എടുത്തത് എന്നറിയില്ല. സംഭവം കഴിഞ്ഞ് ഞാൻ ഓടിപ്പോയ സമയം അയാൾ അവിടെ വന്നു. പക്ഷേ തെളിവുകൾ മറ്റെയാൾക്ക് എതിരെ.
പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ എസ്. ഐ അവിടെ ഇല്ല. ആൾ വന്നിട്ട് വേണം പരാതി കൊടുക്കാൻ. പോലീസുകാർ അദ്ദേഹം വരട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു.
ഞങ്ങളെ ഒരു മൈൻഡുമില്ല അവർക്ക്. പുറത്ത് പോയി ഇരിക്കാൻ പറഞ്ഞു.
പ്രതിയായി കൊണ്ട് വന്ന അയാളെ സെല്ലിൽ ഒന്നും അടച്ചിട്ടില്ല. വെറുതെ ഒരു മുറിയിൽ ഇരുത്തിയിരിക്കുകയാണ്. ഞങ്ങൾ കാണാൻവേണ്ടി പോലീസുകാർ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കുകയും കിടക്കാൻ പുല്ല് പായയും പുതപ്പും കൊടുക്കുന്നുണ്ടായിരുന്നു.
“ചേട്ടാ കിടന്നുറങ്ങിക്കോ” എന്ന് മറ്റൊരു പോലീസുകാരൻ പറഞ്ഞു. അയാൾ ഞങ്ങളെ നോക്കി ചിരിച്ച് കിടക്കാൻ പോയി. രാജകീയസ്വീകരണമാണ് പ്രതിക്ക്.
ഞാൻ രാവിലെ വീട്ടിൽ നിന്നും പോന്നതാണ്. നേരംവൈകിയപ്പോൾ വിളി വന്നു. ഫോൺ പൊട്ടി എങ്കിലും വർക്ക് ചെയ്യുന്നുണ്ട്. ഓഫീസിൽ ഇൻസ്പെക്ഷൻ ആണ്. അത് കഴിഞ്ഞ് വരാം എന്ന് നുണ പറഞ്ഞു. ഉണ്ടായ സംഭവങ്ങൾ പറഞ്ഞാൽ അവർ പേടിക്കും.
രാത്രി പന്ത്രണ്ടു മണി ഒരു മണിയായി എസ്. ഐ. വന്നപ്പോൾ. യാതൊരു മൈൻഡുമില്ലാതെ അകത്തു പോയി. അയാളോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു. എന്നിട്ട് ഞങ്ങളെ കളിയാക്കി ഒരു ചോദ്യം ” എന്തിനാണ് ഓരോ കള്ളക്കേസ് ഉണ്ടാക്കി ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നത്?”
അപ്പോൾ ഞങ്ങൾ എസ് ഐ യോട് കാര്യങ്ങൾ വിശദമായി പറഞ്ഞു. “കള്ളക്കേസല്ല. ഉണ്ടായ സംഭവമാണ്”
അപ്പോഴും വിശ്വാസം ഇല്ല. “വെറുതെ കേസ് ഉണ്ടാക്കുകയാണ്. ഒത്ത് തീർപ്പാക്കിക്കൂടെ? “എന്നാണ് ചോദ്യം. കുറേ രാഷ്ട്രീയനേതാക്കളും ഞങ്ങളോട് ചോദിച്ചു. പക്ഷേ ആ പണം മോഷണം പോയതാണ് പ്രശ്നം. കേസ് കൊടുത്തില്ലെങ്കിൽ ഞാൻ ആ പണം എടുത്തു തിരിമറിച്ചതായി കണക്ക് കൂട്ടി എന്റെ ജോലി വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അങ്ങനെ ചെയ്യാൻ നിവർത്തിയില്ല. ആക്രമണം മാത്രമായിരുന്നുവെങ്കിൽഞാൻ മാപ്പ് കൊടുത്തേനെ.
“സാക്ഷികളുണ്ടോ” എന്നാണ് അടുത്ത ചോദ്യം. ഇല്ലെങ്കിൽ ഒഴിവാക്കാമല്ലോ. ഏജന്റിന്റെ നമ്പർ കൊടുത്തു. ആ പാതിരായ്ക്ക് അവരെ വിളിച്ചു ചോദിച്ചു. അവർ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു. അവർ കൂടി “കേസ് എടുക്കണം ആ പാവം മാഷെ കൊന്നേനെ അയാൾ. ഭർത്താവ് തടഞ്ഞില്ലെങ്കിൽ”എന്നൊക്കെ പറഞ്ഞപ്പോൾ എസ് ഐ കാലുമാറി. പരാതി എഴുതി തരാൻ പറഞ്ഞു. നാളെ ഒരു എ. എസ്. ഐ വന്ന് മൊഴിയെടുക്കും എന്ന് പറഞ്ഞു. പരാതി എഴുതിക്കൊടുത്ത് പോന്നു. രാത്രി രണ്ട് മണിയായിക്കാണും വീട്ടിൽ എത്തിയപ്പോൾ. പിന്നെ രാത്രി ഇടക്കിടെ ഓരോ പോലീസുകാർ വിളിച്ചു ചോദിക്കും. നാളെ വരും എന്ന് പറയാനാണ്.
പിറ്റേന്ന് ഞായറാഴ്ച. കാലത്ത്മുതൽ വൈകുന്നേരം വരെ ഓഫിസിൽ പോയി ഇരുന്നു. മൊഴി എടുക്കാൻ വരുമല്ലോ. അന്ന് ഒരു കോപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ആയതിനാൽ എല്ലാവരും അവിടെ പോയി. ഇനി നാളെ വരും.
പിറ്റേന്ന് ഒരു ഏ. എസ്ഐ വന്ന് പറഞ്ഞു ഇന്നലെ വന്ന് നാട്ടുകാരോടും പ്രതിയുടെ വീട്ടിലും വന്ന് മൊഴി എടുത്തു. അപ്പോൾ എന്നോടും എഴുതി വാങ്ങി പോയി. ഡിപ്പാർട്ട്മെൻ്റ് അതിലേറെ. എനിക്ക് ആക്രമത്തിൽ പരുക്ക്, വേദന, മാനസിക സംഘർഷം. എന്നിട്ട് ലീവ് കൊടുത്തത് വനിതാ പോസ്റ്റ് മാസ്റ്റർക്ക്. ആ ദിവസങ്ങൾ മുഴുവൻ ഞാൻ ഇൻചാർജ് ആയി ജോലി ചെയ്യണം. ഈ വിഷമങ്ങൾ എല്ലാം വച്ച്. ഭരണപക്ഷനേതാക്കൾ പ്രതികാരം വീട്ടുന്നതാണ്. അവർ കേസ് പിൻവലിക്കാനുള്ള വലിയ സമ്മർദ്ദം ചെലുത്തിയതാണ്.
അവസാനം ഒരാഴ്ച കഴിഞ്ഞ് ലീവ് കിട്ടി. അതിനായി അതിന് മുകളിൽ ഉള്ളവരെ കാണേണ്ടിവന്നു.
പിന്നെ മൂന്നു വർഷം കഴിഞ്ഞാണ് കേസ് കോടതിയിൽ വന്നത്. ഞാൻ വാദിയാണെങ്കിലും ഹാജരാകണം. ലീവ് വേണമെങ്കിൽ കോടതിയിൽ നിന്നും കേസിന് ഹാജരായി എന്ന് പറഞ്ഞു സർട്ടിഫിക്കറ്റ് വാങ്ങണം. അങ്ങനെ രണ്ടു മൂന്നു വർഷം ഇങ്ങനെ ഇടക്കിടെ കേസ് വിളിക്കും. അവിടെ ചെന്നിരിക്കും. നീട്ടിവയ്ക്കും. വിസ്തരിക്കും എന്ന് പറയും വിസ്തരിക്കില്ല. അയാൾ മിക്ക പ്രാവശ്യവും വരില്ല. അവസാനം സഹികെട്ട് അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറൊട് പറഞ്ഞു എങ്ങനെ എങ്കിലും വിസ്തരിക്കാൻ. പഴയ പ്രോസിക്യൂട്ടർ ഇങ്ങനെ നീട്ടി നീട്ടി കൊണ്ട് പോയി. പുതിയ ആളാണ് ഇപ്പോൾ. വിസ്തരിച്ചു. ഇനി കേസ് കഴിയുമ്പോൾ അറിയിക്കും അപ്പോൾ വന്നാൽ മതി എന്ന് പറഞ്ഞു. പിന്നെ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും വിളി വന്നില്ല. കേസിന് എന്ത് സംഭവിച്ചു എന്ന് ആർക്കറിയാം. ഞാൻ റിട്ടയർ ചെയ്തു. ഇനി ഡിപ്പാർട്ട്മെൻ്റ് ആയി ഒരു ബന്ധവുമില്ല. എന്റെ നഷ്ടപരിഹാരവും അയാളുടെ ശിക്ഷയും ഇത് വരെ ഉണ്ടായിട്ടില്ല.
#കൂട്ടക്ഷരങ്ങൾ
#എന്റെരചന
#ബ്ളോഗ്_മത്സരം
#വിഷയം_ദാസാഎന്നെപോലീസ്പിടിച്ചു
#അനുഭവം_വാദിപ്രതിയായകഥ
#രചന_രാമചന്ദ്രൻടിവി


6 Comments
വല്ലാത്ത നിയമ വ്യവസ്ഥയും നടത്തിപ്പും.
വായന തികച്ചും വേറിട്ട അനുഭവമായിരുന്നു.
👏
👌👍💯🙏
പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നത് വല്ലാത്ത ദുരിതം തന്നെ. മിക്കപ്പോഴും നമ്മുടെ ഭാഗത്തെ ന്യായങ്ങൾ കാണാനും പരിഗണിക്കാനും ആരുമുണ്ടാവില്ല.
നല്ല വിവരണം.👌🌹
ആഹാ ഒരു കേസ് ഡയറി വായിക്കുന്ന പോലെ വായിച്ചിരുന്നു. അക്ഷരംപ്രതി ശരിയാണ്. ഈ കോടതികളിൽ കേസ് കൊടുക്കണമായിരുന്നോ എന്ന് തോന്നിപോകും. ഞാനും ഒരു വക്കീലാണ്. പക്ഷെ ഇതെല്ലാം കണ്ടു ദൈവമേ സാധാരണക്കാർ എങ്ങിനെ കേസ് കൊടുക്കും എന്ന് തോന്നിപോകും. പോലീസുകാർ, APP മാർക്കൊക്കെ ഒത്തുതീർപ്പാണ് താത്പര്യം. ശരിക്കും മനസ്സിലാകുന്നു ആ അവസ്ഥ. നന്നായി എഴുതി
യഥാർത്ഥ അനുഭവമാണ് ഇത്.ഒരു വാക്ക് പോലും സാങ്കൽപ്പികമല്ല. ഇതിലും കൂടുതൽ ഭീകരമാണ് സംഭവങ്ങൾ.അതൊന്നും എഴുതിയിട്ടില്ല എന്ന് മാത്രം.
വല്ലാത്ത ഒരു അവസ്ഥ.