വലിയൊരു ശബ്ദം കേട്ടാണ് നിവേദ ഞെട്ടി ഉണർന്നത്. ബസ് എവിടെയോ ഇടിച്ചു നിന്നിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ തല മുൻപിലെ സീറ്റിന്റെ കമ്പിയിൽ തട്ടി മുഴച്ചിരിക്കുന്നു. നിവേദ തല തടവി നിവർന്നിരുന്നു. തൊട്ടടുത്തിരുന്ന് ഉറങ്ങിയിരുന്ന മലയോര ഗ്രാമീണൻ അവളെ നോക്കി പുഞ്ചിരിച്ചു.
“പേടിച്ചു പോയോ മേംസാബ്. “
“എന്താ സംഭവിച്ചത് ? എന്തായിരുന്നു ശബ്ദം. “
അയാൾ മുന്നിലേയ്ക്ക് കൈ ചൂണ്ടി കാണിച്ചു.
“മണ്ണിടിച്ചിലാണ് മേംസാബ്, സ്ഥിരം ഉള്ളതാണ്. വലിയൊരു പാറ റോഡിന്റെ നടുക്ക് വീണു. അതിൽ തട്ടി ബസ് നിന്നു പോയി. ആക്സിൽ ഒടിഞ്ഞു. ഇനി ഈ രാത്രി ഒന്നും ചെയ്യാൻ പറ്റില്ല. ഈ തണുപ്പത്ത് ബസിൽ കിടന്നുറങ്ങാമെന്നു മാത്രം. “
“അപ്പോൾ യാത്ര?”
“ഇന്ന് നടക്കില്ല, ഒന്ന് പബ്ലിക് വർക്സിൻ്റെ വണ്ടി വന്നു റോഡ് ക്ലിയർ ചെയ്യണം. അത് ഇനി രാവിലെ നടക്കൂ. അങ്ങനെ ചെയ്താൽ തന്നെ, പിന്നെ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വണ്ടി വന്നു ബസ് ശരിയാക്കണം. എന്തായാലും രാവിലെ വരെ ഈ ബസ് തന്നെ ശരണം. “
“ഈ രാത്രി ബസിലോ, അതും ഈ തണുപ്പത്ത്. “
“ഞങ്ങൾക്ക് ഇതൊക്കെ ശീലമാണ് മോളേ. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം. ജയ് മാ ഭവാനി. കഴിഞ്ഞ മാസം രാത്രിയിൽ പോയ ഇത് വഴി ഒരു ബസ് ആണ് സത്‌ലജ് നദിയിൽ മുങ്ങി താണ് പോയത്. ഒറ്റ മനുഷ്യരെയും തിരികെ കിട്ടിയില്ല, എങ്ങനെ കിട്ടാനാണ് ഐസ് വെള്ളത്തിലല്ലേ വീണത്. കിട്ടിയ ഉടനെ നദി ബസിനെ വിഴുങ്ങി. ഏഴെട്ടു കിലോമീറ്റർ അകലെയുള്ള ഒരു കല്ലിൽ തട്ടിയാണ് ബസ് ഒഴുകി നിന്നത്. ഒരു കല്യാണ ബസ് ആയിരുന്നു, ഇരുപത്തിരണ്ടു പേര് ഉണ്ടായിരുന്നു യാത്രക്കാർ. ഇരുപത്തിയൊന്നു പേരുടെയും ബോഡി തിരിച്ചു കിട്ടി. അവൻ, ആ ആൺകുട്ടിയുടെ ശരീരം മാത്രം തിരികെ കിട്ടിയില്ല. “
പെട്ടെന്നായിരുന്നു സീറ്റിൻ്റെ പിറകിൽ നിന്നൊരു അടിയും ഒപ്പം ഒരു വിളിയും വന്നത്.
“ഹേ ഹരി ഭയ്യാ, നിങ്ങളെന്തൊക്കെയാണ് ആ ചെറുപ്പക്കാരിയോട് നശിച്ച ഈ രാത്രിയിൽ പറഞ്ഞു കൊടുക്കുന്നത്. “
ശബ്ദം കേട്ട് നിവേദയും കൂടെ ഇരുന്ന ആളും തിരിഞ്ഞ് നോക്കി.
“രാം രാം യോഗിജി. ഈ മേംസാബ് അപകടം ഒന്നും അറിയാതെ ഉറക്കത്തിലായിരുന്നു. ഞാൻ നടന്ന സംഭവം പറഞ്ഞു കൊടുത്തതാണ്. “
കാഷായ വസ്ത്രം ധരിച്ച ആ യോഗി ഹരി വൈദ്യയെ പുറകിൽ ഇരുത്തി നിവേദയുടെ അടുത്ത് വന്നിരുന്നു.
“കണ്ടിട്ട് കുട്ടിയൊരു പഹാരി അല്ലല്ലോ, എവിടെയാ നാട്?”
ശുദ്ധമായ ഇംഗ്ലീഷിൽ അദ്ദേഹം അന്വേഷിച്ചു. നിവേദ ആഗമനോദ്ദേശ്യം ചുരുക്കി അറിയിച്ചു.
“സ്വാമിജി, ഞാൻ നിവേദ കേരളത്തിൽ നിന്നാണ്, ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനീയറാണ്. യാത്രകളാണ് കൂടുതൽ ഇഷ്ടം. ഒരു സോളോട്രാവലർ, സാധാരണ ബസിലും ട്രെയിനിലും ലോ ബഡ്ജറ്റ് യാത്രകൾ. അങ്ങനെ ഈ രാത്രി പെട്ടുപോയതാണ്. “
“പ്രശ്‌നം ഒന്നുമില്ല. രാവിലെ വരെ കാത്തിരിക്കേണ്ടി വരും. കയ്യിൽ തണുപ്പിനുള്ള ഉടുപ്പുകൾ കാണുമല്ലോ. എടുത്തു അണിഞ്ഞോളു. തണുപ്പ് അസഹ്യമാണ്. ഞങ്ങൾക്കിതൊക്കെ ശീലമാണ്. കുട്ടി ആരോഗ്യം നോക്കണം. “
നിവേദ ബാഗ് തുറന്നു, ഇട്ടിരുന്ന ജാക്കറ്റിനു പുറത്തു ഒരു കോട്ട് കൂടി അണിഞ്ഞു. സമയം ഒൻപതു കഴിഞ്ഞു കാണും. വിശക്കാൻ തുടങ്ങി, സ്വാമിയോട് പറഞ്ഞു ബസിന് പുറത്തിറങ്ങി.
“നില്ക്കൂ ഒറ്റയ്ക്ക് പോകണ്ട, നിങ്ങൾക്ക് കാണാൻ കഴിയാത്ത ചില സൂക്ഷ്മ രൂപങ്ങൾ ചുറ്റുമുണ്ട്. അപരിചിതരോടാണ് അവർക്കു പ്രത്യേക ഇഷ്ടം. “
“എനിക്ക് ദൈവത്തിലും വിശ്വാസമില്ല, അരൂപികളിലുമില്ല. “
“മനസ്സിൽ കടുത്ത നിരാശയാണല്ലേ, ആ പയ്യൻ നിങ്ങൾക്ക് അത്ര പ്രിയപ്പെട്ടവൻ ആയിരുന്നല്ലേ. “
നിവേദ ചിരിച്ചു. കള്ള സന്യാസി, കൈനോട്ടക്കാരനെ പോലെ ഓരോ നമ്പർ ഇറക്കുവാണല്ലേ. അവൾ ഒന്നും മിണ്ടാതെ തിരികെ ബസിൽ കയറി.
അവളുടെ അനിഷ്ടം മനസ്സിലായത് കൊണ്ടാകും പിന്നെയാരും അവളെ ശല്യപ്പെടുത്തിയില്ല. അവളിരുന്ന സീറ്റിൽ അവൾ തനിയെ ആയിരുന്നു. ഡ്രൈവറും കണ്ടക്ടറും ബസിൽ കയറി ഷട്ടറൊക്കെ പിടിച്ചു ഇടുകയും ഡോർ അകത്ത് നിന്ന് ലോക്ക് ചെയ്യുകയും ചെയ്തു. യാത്രക്കാരൊക്കെ അവരവരുടെ സീറ്റുകളിൽ സ്ഥാനം പിടിക്കുകയും കാലൊക്കെ നീട്ടി വച്ച് ഉറങ്ങാൻ തയാറെടുത്തു. കണ്ടക്ടർ ബസിലെ ലൈറ്റുകൾ കെടുത്തി.
നിവേദ അവളുടെ ബാക്ക് പാക്കിനെ തലയിണയാക്കി മാറ്റി, സീറ്റിലേക്ക് കിടന്നു. നല്ല വിശപ്പ്, നല്ല ക്ഷീണം. അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. നല്ല ഉറക്കത്തിൽ അവൾ അടുത്തിരുന്ന ആളുടെ തോളിലേക്ക് ചാഞ്ഞ് വീണു. അസാമാന്യമായ തണുപ്പേറ്റ് അവൾ വിറച്ചു. മരണത്തിൻ്റെ വന്യമായ തണുപ്പ്. തലയിൽ തലോടുന്ന കൈകൾക്കും തണുപ്പ്. അവൾ മെല്ലെ കണ്ണ് തുറന്നു. അടുത്തിരിക്കുന്ന ആൺകുട്ടി അവളെ ചേർത്തു പിടിച്ചിരിക്കുന്നു. അവൻ്റെ കൈകളിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു. അവനവനെ സൂക്ഷിച്ചു നോക്കി.
പതിനഞ്ചോളം വയസുള്ള ഒരു ബാലൻ. അവൻ്റെ നോട്ടം അവളുടെ മുഖത്ത് തങ്ങി നിന്നു. അവൻ്റെ കണ്ണുകൾ ആഴത്തിൽ ആയിരുന്നു. ഫ്രീസറിൽ നിന്നും പുറത്തെടുത്ത ഇറച്ചി കഷണം പോലെ, അവൻ്റെ ദേഹത്ത് ഐസ് തരികൾ പറ്റിപ്പിടിച്ചിരുന്നു. നിവേദയുടെ കൈകളിൽ ബലമായി പിടിച്ച് കൊണ്ട് അവൻ അവളെ വലിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
“വാ നമുക്ക് പോകാം. “
അവൾ പേടിച്ച് നിലവിളിച്ചു. ബസിലെ ലൈറ്റുകൾ തെളിഞ്ഞു. സ്വാമിജി അവളെ ആശ്വസിപ്പിച്ചു. സ്വപ്നം കണ്ടതാണെന്നും പ്രാർത്ഥിച്ചു കിടക്കാൻ പറഞ്ഞു. സീറ്റിൽ കിടന്നുറങ്ങിയ താനെപ്പോഴാണ് ഇരുന്ന് ഉറങ്ങാൻ തുടങ്ങിയതെന്ന് അവൾ ചിന്തിച്ചു, അവൾക്ക് അതിശയം തോന്നി. തൻ്റെ തൊട്ടടുത്ത സീറ്റിലെ നനവ് അവൾ കൈകൾ കൊണ്ട് തൊട്ടു നോക്കി.
“കന്യകകളെ തേടി വരുന്ന പുരുഷ പ്രേതം ആകും. ജീവിതത്തിൽ കന്യകനായി മരിയ്ക്കേണ്ടി വന്ന ഏതോ പുരുഷ പ്രേതം, ആസക്തി കൊണ്ട് തേടി വന്നതാകും. ഈ പെൺകുട്ടിയെ ഇവിടെ നിന്ന് മാറ്റി അവളുടെ ജീവൻ രക്ഷിക്കണം. “
” ഓ ഹരി ഭയ്യാ നിങ്ങൾ വീണ്ടും…. ഇത് അതൊന്നുമല്ല. “
താനൊഴികെ ബസിലുള്ള മറ്റുള്ളവരെല്ലാം പുരുഷൻമാർ ആണെന്നും അവരൊക്ക തന്നെ സഹതാപത്തോടെ വീക്ഷിക്കുകയാണെന്നും അവൾക്ക് മനസ്സിലായി. ഹരി ഭയ്യാ തന്റെ സീറ്റിൽ തൊട്ടു നോക്കി നനവ് കണ്ടു ഭയന്ന് പിന്നോട്ട് മാറുന്നതവൾ ശ്രദ്ധിച്ചു. ഹരിഭയ്യ ഉച്ചത്തിൽ ഹനുമാൻ ചാലിസ ചൊല്ലി കൊണ്ട് മാറി നിന്നു
ദൂരെ നിന്നും ഒരു വണ്ടിയുടെ വെട്ടം കണ്ട് ഡ്രൈവർ ചാടിയിറങ്ങി. അടുത്തെത്തിയപ്പോൾ കൈകാണിച്ച് നിർത്തി. ഒരു പട്ടാള വാനായിരുന്നു അത്. രണ്ട് മൂന്ന് പേരെ മറ്റൊരു കാട്ട് വഴിയിലൂടെ അടുത്ത ടൗണിൽ എത്തിയ്ക്കാമെന്ന് പട്ടാളക്കാർ ഉറപ്പ് കൊടുത്തു. അവൾ ആ ബസിൽ തുടർന്നാൽ തങ്ങൾക്കും എന്തോ അപകടം വരുമെന്ന് അവരെല്ലാം പേടിച്ചു.
“യോഗിജി താങ്കൾ കൂടി ഈ പെൺകുട്ടിയോടൊപ്പം പോയി ചമ്പാവാലി ആശ്രമത്തിൽ ഈ പെൺകുട്ടിയെ എത്തിക്കൂ. അവിടെ ഈ രാത്രി അവൾ സേഫ് ആയിരിക്കും. അവളെ ഇവിടെ നിർത്തുന്നതും അപകടം. അപരിചിതരായ പട്ടാളക്കാരോടൊപ്പം ഒറ്റയ്ക്ക് വിടുന്നതും അപകടമാണ്. താങ്കൾ കൂടെയുള്ളപ്പോൾ അവൾ സുരക്ഷിതയാകും. “
ഒടുവിൽ സന്യാസ വേഷധാരിയും നിവേദയും പട്ടാള വാനിൽ കയറി. വാൻ തിരിഞ്ഞു മറ്റൊരു പാതയിലൂടെ കുലുങ്ങി കുലുങ്ങി സഞ്ചരിച്ചു കൊണ്ടിരുന്നു. അവൾക്കു തന്റെ ഇടതു വശത്തു വല്ലാത്തൊരു തണുപ്പനുഭവപ്പെട്ടു. വലതു വശത്തു യോഗി ഇരുന്ന സ്ഥലത്തു അസാമാന്യമായ ഒരു ചൂടും. ഒരേ സമയം രണ്ടു താപനിലയിലൂടെ ആയിരുന്നു അവളുടെ യാത്ര. അവൾ കുറച്ചു മുൻപ് കള്ളസന്യാസി എന്ന് കരുതിയ ആളുടെ കൈകളിൽ അവൾ പിടിച്ചു.
” ഈ സ്ഥലം കടന്നു കഴിഞ്ഞ്, ആശ്രമത്തിലെത്തിയാൽ കുട്ടി സുരക്ഷിതയാണ്. “
പട്ടാള വാൻ വന്നു നിന്നതു ഒരു താഴ്വരയിലാണ്. മുന്നിൽ ഒരു മൂന്നുനില കെട്ടിടം, ഗേറ്റിനടുത്തു തന്നെ സെക്യൂരിറ്റി പോസ്റ്റുണ്ട്. ഹോണടിക്കുന്നതു കേട്ട് സെക്യൂരിറ്റി ഇറങ്ങി വന്നു. അയാളുടെ കയ്യിലെ ടോർച്ച് മിന്നിച്ചു. പട്ടാള വാൻ കണ്ടു അയാൾ ഗേറ്റ് തുറന്നു. യോഗിയെയും നിവേദയെയും ഇറക്കി വാൻ തിരികെ പോയി.
നിവേദ വാച്ചിൽ നോക്കി സമയം പന്ത്രണ്ട് കഴിഞ്ഞു, ഇന്നിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. അവരെ അവിടെ നിർത്തിയിട്ടു സെക്യൂരിറ്റി പോയി പ്രിൻസിപ്പലിനെ വിളിച്ചു കൊണ്ട് വന്നു. പുറത്തെ തണുപ്പ് അസഹനീയമായിരുന്നു.
“പേടിക്കേണ്ട ഇവിടത്തെ പ്രിൻസിപ്പൽ മദ്രാസിയാണ്. നിങ്ങളുടെ നാട്ടുകാരൻ. “
കമ്പിളിയിൽ മൂടി പൊതിഞ്ഞ ഒരു രൂപം അവരുടെ അടുത്തേയ്ക്കു വന്നു. കണ്ടാൽ ഒരു സാധാരണ മനുഷ്യൻ. കൂടെ വന്ന യോഗി പ്രിൻസിപ്പലിനോട് എന്തോ രഹസ്യമായി പറഞ്ഞു. അദ്ദേഹമവരെ അകത്തേയ്ക്കു കൂട്ടി കൊണ്ട് പോയി. അദ്ദേഹമവർക്കു രണ്ടുപേർക്കും ചായ ഉണ്ടാക്കി കൊടുത്തു. കഴിക്കാൻ ബിസ്കറ്റും.
“വേറൊന്നുമില്ല ഇപ്പോൾ തരാൻ. കുട്ടിക്ക് ഉറങ്ങാൻ താഴെ തന്നെ മുറി ഏർപെടുത്താം. എല്ലാവരും ഉറക്കമായി കാണും. “
“പ്രിൻസിപ്പൽ സാബ്, ഞാൻ ആ സെക്യൂരിറ്റിയുടെ കൂടെ തങ്ങാം. രാവിലെ കുറച്ചു നേരത്തെ പോകും. യാത്ര ചോദിക്കാൻ നിൽക്കില്ല. ജയ് ഭവാനി. “
അദ്ദേഹം യാത്ര പറഞ്ഞ് പോയി. പ്രിൻസിപ്പൽ എഴുന്നേറ്റു മെയിൻ വാതിൽ അടച്ചു. അവൾക്കു ചെറിയ പേടി തുടങ്ങി. അദ്ദേഹം ശാന്തനായി അവൾ കഴിക്കുന്നത് നോക്കിയിരുന്നു.
“മലയാളിയാണല്ലേ, നാട്ടിൽ എവിടെയാ. “
“അങ്ങും മലയാളിയാണല്ലേ. തൊടുപുഴയാണ് എന്റെ ദേശം. “
“ആരാണ് ഈ ജെയ്‌സൺ?നിങ്ങൾ തമ്മിൽ. “
അവൾ ഞെട്ടി സ്വാമിയേ നോക്കി.
“ചേട്ടന്റെ സുഹൃത്തായിരുന്നു. ഞങ്ങൾ വലിയ ഇഷ്ടത്തിലായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് ബുള്ളറ്റിൽ യാത്രകൾ നടത്താറുള്ളത്. ഒരിക്കൽ എന്നോട് പിണങ്ങി ബുള്ളറ്റിൽ ഒറ്റയ്ക്ക് യാത്ര പുറപ്പെട്ടു. ഷിംല, ലഡാക് എന്നിവ ആയിരുന്നു ഡെസ്റ്റിനേഷൻ. എന്ത് സംഭവിച്ചു എന്നറിയില്ല. ബസ് മറിഞ്ഞാണ് മരിച്ചത്. സഞ്ചരിച്ച ബുള്ളറ്റ് ഒരു വർക് ഷോപ്പിൽ നിന്നും പിന്നീട് ലഭിച്ചു. “
“കുട്ടി പേടിക്കില്ലെങ്കിൽ ഒരു കാര്യം പറയട്ടെ. ഈ ഗേറ്റു വരെ കുട്ടിയുടെ കൂടെ രണ്ടു പേരുണ്ടായിരുന്നു, ഒന്ന് അങ്കുർ, മറ്റൊന്ന് ജെയ്‌സൺ. “
“അങ്ങേയ്ക്ക് ഇതൊക്കെ എങ്ങനെ അറിയാം. “
“ആ സ്വാമിജി പറഞ്ഞ് അറിഞ്ഞതാണ്, കുട്ടിയോട് ഈ രാത്രി ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പക്ഷെ കുട്ടിയുടെ ബോൾഡ്നെസ്സ്, അതാണ് ഞാൻ തുറന്ന് പറഞ്ഞത്.
“അങ്കുർ ആരാണ്. “
“ഞങ്ങളുടെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. അവനൊരു നാഷണൽ പ്രോജക്ടിന്റെ പണിപ്പുരയിൽ ആയിരുന്നു. അവന്റെ അമ്മയുടെ സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാനായി അവനെ അവന്റെ കുടുംബാംഗങ്ങൾ നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയതാണ്. അവനു പോകാൻ താല്പര്യം ഒട്ടുമില്ലായിരുന്നു. അവന്റെ അച്ഛൻ സമ്മതിച്ചില്ല. ഇല്ലെങ്കിൽ അവനിപ്പോഴും ജീവനോടെ ഇവിടെ ഉണ്ടായേനെ. “
“അവനും ജെയ്‌സണും തമ്മിലുള്ള ബന്ധം. ?”
“അന്ന് രാത്രിയിൽ മലയിടിച്ചിൽ ഉണ്ടായി. ജെയ്‌സന്റെ ബുള്ളറ്റ് കേടായി, ജെയ്‌സൺ ഇവരുടെ ബസിനു കൈ കാണിച്ചു അടുത്ത പട്ടണത്തിലേക്കു പോകാൻ. പെട്ടെന്ന് തന്നെ അങ്കുർ ജെയ്സണുമായി സൗഹൃദത്തിലായി. അവൻ തന്റെ പ്രോജക്ടിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു കണ്ടിരുന്നു. “
“എന്തായിരുന്നു അവന്റെ പ്രോജക്ട്?”
“ഹിമാലയൻ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ രണ്ടു വലിയ പേടി സ്വപ്നങ്ങളിൽ ഒന്നാണ്, നെഗറ്റീവ് ശക്തികൾ. മറ്റൊന്ന് കൂടെ കൂടെയുണ്ടാകുന്ന മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ സൂചന നൽകുന്ന സൈറണുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു അങ്കുർ. അതിനുള്ള പ്രോജക്ടിന്റെ തൊണ്ണൂറു ശതമാനവും അവൻ പൂർത്തിയാക്കിയിരുന്നു. അതിലേയ്ക്ക് കണക്ട് ചെയ്യുന്ന സെൻസറിന്റെ അവസാന ഘട്ട പണിയിലായിരുന്നു അവൻ. അവനോടു തന്റെ പ്രിയതമ ഒരു എൻജിനീയറാണെന്നും അവൾ ഉണ്ടായിരുന്നെങ്കിൽ നിന്നെ സഹായിക്കാൻ കഴിഞ്ഞേനെയെന്നും പറഞ്ഞത് ജെയ്‌സൺ ആണ്. അതായിരുന്നു ജയ്സൺ അവസാനമായി അങ്കുറിനോട് പറഞ്ഞത്. തൻ്റെ സഹായത്തിനായി ആണ് അങ്കുർ നിന്നെ ഇവിടെ കൂട്ടി കൊണ്ട് വന്നത്. ബുള്ളറ്റ് തേടി നീ വരുമെന്ന് അവനറിയാമായിരുന്നു. ആ പട്ടാള വണ്ടി ആ വഴി അങ്ങോട്ട് വരേണ്ടതല്ല. അവൻ വഴി തെറ്റിച്ച് അങ്ങോട്ട് കൊണ്ട് വന്നതാണ്. നിന്നെ പേടിപ്പിച്ചു ആ വണ്ടിയിൽ നിന്നും പുറത്തിറക്കിയതും അവനാണ്. കുട്ടിക്ക് ഇതൊക്കെ വിശ്വാസമുണ്ടോയെന്നറിയില്ല. പക്ഷെ ഇങ്ങനെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപെട്ട കുറെയധികം ആത്മാക്കളുടെ വാസ സ്ഥലമാണ് ഇത്തരം റോഡുകൾ. “
“എവിടെയാണ് ആ പ്രൊജക്റ്റ് വച്ചിരിയ്ക്കുന്നത്?”
“രണ്ടാംനിലയിലെ സയൻസ് ബ്ളോക്കിലാണ്. ഇപ്പോൾ കുട്ടി വിശ്രമിക്കൂ. നാളെ അത് ശരിയാക്കാൻ ശ്രമിയ്ക്കൂ. “
അവളെ ഒരു മുറിയിലാക്കി പ്രിൻസിപ്പൽ അദ്ദേഹത്തിന്റെ മുറിയിൽ വിശ്രമിക്കാൻ പോയി. അവൾക്കു ഉറക്കം വന്നതേയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ അവൾ എഴുന്നേറ്റു. തന്നെയാരോ പേര് വിളിക്കുന്നത് പോലെ. വാതിൽ തുറന്ന് മുറിയ്ക്ക് പുറത്തിറങ്ങി.
മുകളിലേയ്ക്കുള്ള മാർബിൾ പടവുകൾ കയറി. മുകളിലെത്തിയപ്പോൾ രണ്ട് വരാന്തകൾ, ഇടതും വലതും, ഇനിയെങ്ങോട്ട് എന്ന് ശങ്കിച്ചു നിന്നപ്പോൾ, ഇടനാഴിയിലെ ബൾബുകൾ മിന്നി മിന്നി കത്തി ശരിയായ വഴി കാട്ടി തന്നു.
തന്നെയാരോ മുന്നിൽ നിന്നു നയിക്കുകയാണെന്ന് മനസ്സിലായി. ആദ്യത്തെ പേടി മാറി കിട്ടി. നിവേദ മുന്നിലേക്ക് നടന്നു. അവൾ പാസ് ചെയ്തപ്പോൾ സയൻസ് ലാബിൻ്റെ വാതിൽ തനിയെ തുറന്നു. മൂലയിൽ അങ്കുറിൻ്റെ ഫോട്ടോയിൽ മാലയിട്ട് വച്ചിരിക്കുന്നു. അതിനടുത്തായി ഡെസ്കിൽ സജ്ജമാക്കി വച്ചിരിക്കുന്ന അവൻ്റെ പ്രോജക്ട്. അവളതു പരിശോധിച്ചു ഗംഭീരമായ ആശയം, അതൊരു പതിനഞ്ചുകാരന്റെ തലച്ചോറിൽ ഉദിച്ചതാണോ എന്ന സംശയം ഉണ്ടായി. സെൻസർ ഘടിപ്പിക്കുന്നതിൽ മാത്രമാണ് അവന് പിഴവ് വന്നത്.
ഇന്ത്യന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയപർവ്വതം രൂപം കൊണ്ടത്. ഹിമാലയ പർവ്വതത്തിനടിയിൽ ഊര്‍ജം അടിഞ്ഞുകൂടുന്നത് മൂലം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്, അവിടെ സാധാരണമായ ഒരു പ്രക്രിയയാണ്. അതുകൊണ്ട് തന്നെ ഹിമാലയന്‍ പ്രദേശത്തില്‍ ഭൂചലനത്തിന് സാധ്യതയുള്ളതാണ്. ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ സാധാരണമാണ്. അതിനൊരു പരിഹാരമെന്ന നിലയിൽ ആ പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകി ജനങ്ങളെ ജാഗരൂകരാക്കാൻ വേണ്ടി ഉദ്ദേശിച്ചുള്ളതാണ് അങ്കുറിന്റെ ഈ പ്രോജക്ട്.
അരമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ അവളതിന്റെ പ്രശ്നം പരിഹരിച്ചു. പിന്നെ മുറിയിലേയ്ക്കു പോയി. വളരെ സമാധാന പൂർണമായ ഒരു മയക്കത്തിലേക്ക് അവൾ വഴുതി വീണു. എന്തോ ഭയാനകമായ സൈറൺ മുഴക്കം കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്. ആദ്യമൊന്നും മനസിലായില്ല. അവളൊന്നു തിരിഞ്ഞു കിടന്നു, വീണ്ടും അടുത്ത സൈറൺ മുഴങ്ങി.
പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റു രണ്ടാം നിലയിലേയ്ക്ക് ഓടി കയറി. പ്രിൻസിപ്പലും മുഴുവൻ കുട്ടികളും കോറിഡോറിൽ നിന്നിരുന്നു. അവൾ ചെന്നപ്പോൾ പ്രിൻസിപ്പൽ അവളെ ഗാഢമായ ആലിംഗനത്തോടെ വരവേറ്റു.
“കൺഗ്രാറ്റുലേഷൻസ് ഡിയർ, ഇത് പ്രവർത്തിക്കുന്നു. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇവിടെ സൈറൺ മുഴങ്ങിയപ്പോൾ തന്നെ പോലീസ് സ്റ്റേഷനിലേയ്ക്ക് ഓട്ടോമേറ്റഡ് കാൾ പോയി. അവർ നദിയുടെ വശത്തു വാഹനങ്ങൾ നിർത്തിയിട്ടു. വലിയ അപകടം അങ്ങനെ ഒഴിവായി. ഇനി ആളപായങ്ങൾ ഒഴിവാക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും കഴിയും. അങ്കുറിന്റെ പ്രോജക്ട് ഞങ്ങളുടെ ഈ നാടിനെ രക്ഷിക്കും. ഉറപ്പ്. “
കുട്ടികളും അദ്ധ്യാപകരും അവളെ അനുമോദിക്കാൻ കൂടിയിരുന്നു. ആ സമയത്തൊക്കെ തന്നോട് ചേർന്ന് നിന്ന ആ ഊർജ്ജ സാമീപ്യം അവൾക്കു അനുഭവപെട്ടു.
ഉച്ചയോടെ പ്രിൻസിപ്പൽ സംഘടിപ്പിച്ചു തന്ന വണ്ടിയിൽ അവൾ ഷിംലയിലേയ്ക്ക് പോയി. നാട്ടിലേക്കുള്ള വണ്ടി കയറാൻ നിന്നപ്പോഴാണ് വീണ്ടും പ്രിൻസിപ്പലിന്റെ വിളി വന്നത്.
“കിട്ടി മോളെ അവസാനം അവന്റെ ബോഡി കിട്ടി. ഈ പ്രോജക്ട് നടപ്പിലാക്കാൻ വേണ്ടി പിടിതരാതെയിരുന്നതാണോ എന്ന് തോന്നി പോകുന്നു. മോൾക്ക് തിരിച്ചു വരാമോ ഒന്ന് കൂടി. സ്‌കൂളിൽ അവനൊരു അന്ത്യോപചാരം അർപ്പിക്കുന്ന ചടങ്ങുണ്ട്. ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം, ഒരു പക്ഷെ നിവേദയുടെ സാമീപ്യം അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ. ?”
നിവേദ വീണ്ടും ചമ്പവാലിയിലേക്ക് യാത്ര ചെയ്തു. അവളെ കാത്ത് പ്രിൻസിപ്പലും ഹരി ഭയ്യയും നിന്നിരുന്നു.
അവന്റെ ഭൗതിക അവശിഷ്ടങ്ങൾ അഗ്നി കവരാൻ തുടങ്ങിയപ്പോൾ ആരോ ബലമായി തന്നെ തഴുകുന്ന ഒരു അനുഭവം അവൾക്കുണ്ടായി. ഒരു തണുത്ത ഊർജ്ജം അവളെ തഴുകി കടന്നു പോയി. കത്തുന്ന തീ നാളങ്ങൾക്കു മുകളിലൂടെ ഒരു പുരുഷ രൂപം അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്നത് അവൾ കണ്ടു. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത അവന്റെ വേർപാട് അവളുടെ കണ്ണുകളെ വല്ലാതെ നനയിച്ചു.
“അവൻ പൊയ്ക്കോട്ടേ, അവരുടെ ലോകം ഇതല്ല. കൂട്ടുകാർക്കും നാട്ടുകാർക്കും കൊടുത്ത ഒരു വാക്ക് പൂർത്തിയാക്കാനായി ഇവിടെ കൂടിയതാണവൻ. അവനു നിത്യശാന്തി ലഭിക്കട്ടെ. “
ബസിൽ വച്ച് കണ്ട ആ യോഗി അവളെ മൂർദ്ധാവിൽ തൊട്ടനുഗ്രഹിച്ചു. അദ്ദേഹം എപ്പോൾ അടുത്ത് വന്നു നിന്നെന്നോ, എങ്ങോട്ടു പോയെന്നോ അവൾ കണ്ടില്ല. തനിക്കു ചുറ്റും ഒരു കൂട്ടം മിന്നാമിനുങ്ങുകൾ പറക്കുന്നത് കണ്ടു അവൾ നോക്കി നിന്നു.
✍️✍️നിഷ പിള്ള


3 Comments
ഹോ
As usual , നിഷയുടെ വ്യത്യസ്തമായ ഒരു കഥ.
സൂപ്പർ🌹👌
Touching