സിൻ – വായനാനുഭവം
ഹരിതസാവിത്രി എഴുതിയ നോവൽ ‘സിൻ’ വായനയ്ക്കപ്പുറം ആരുടെയൊക്കെയോ തെറ്റിന്റെ പാപഭാരം പേറുന്നവരെയോർക്കുമ്പോൾ, ഞാനും ഭാഗഭാക്കാവുന്ന സമൂഹത്തെക്കുറിച്ചോർക്കുമ്പോൾ കുറ്റബോധത്തിലെരിയുന്നു മനം. യുദ്ധം, അതിന്റെ അന്തരഫലങ്ങളുടെ ആഴവും വ്യാപ്തിയും ഇന്നു നമ്മൾക്കന്യമല്ല. ദിവസവും നിറയുന്ന വാർത്തകളിൽ നമ്മളറിയുന്ന അർദ്ധസത്യങ്ങളിൽ യുദ്ധം മായ്ക്കാനാവാത്തൊരേടാണ്. യഥാർത്ഥത്തിൽ യുദ്ധം ആരംഭിക്കുന്നതു മനസ്സുകളിലാണ്. മനുഷ്യമനസ്സുകളിലുയരുന്ന മതിലുകൾ രാജ്യങ്ങളെ വേർത്തിരിക്കുന്ന മതിലുകളാവുന്നതിനുമുന്നേ തന്നെ മനുഷ്യരെ വേർത്തിരിക്കുന്നു. കാരണം പ്രത്യേകം തിരയേണ്ടതില്ലല്ലോ.
വർണ്ണവർഗ്ഗജാതിമതഭാഷാസംസ്ക്കാരഭേദങ്ങൾ ആളുകളിൽ മുളപ്പിക്കുന്നതു ഭേദഭാവങ്ങളുടെ വിത്തുകളാണല്ലോ. പണവും അധികാരവും വിധിയെഴുത്തു നടത്തുമ്പോൾ അടിച്ചമർത്തപ്പെടുന്നതു പാർശ്വത്ക്കരിക്കപ്പെടുന്ന ഒരുകൂട്ടം ജനതയാവുന്നതെത്ര വേദനാജനകം.
തകർന്നടിഞ്ഞ ജീവിതങ്ങളുടെ ചരിത്രശേഷിപ്പുകളിൽ ഉയർന്നു വന്ന മിനാരങ്ങളിലും തിരുത്തിയെഴുതപ്പെട്ട ചരിത്രങ്ങളിലും അർദ്ധസത്യങ്ങളുടെ മുഖംമിനുക്കലിനുമപ്പുറം യാഥാർത്ഥ്യം കുഴിച്ചുമൂടപ്പെട്ട ശവക്കല്ലറകളാവുന്നു. അടിച്ചമർത്തലിന്റേയും അധികാരത്തിന്റേയും ഗാഥകൾ വിജയഭേരി മുഴക്കുമ്പോൾ ചിന്തിയൊഴുകുന്ന ചോരച്ചാലുകളിലൂടെ അതിജീവനത്തിനായി പൊരുതുന്നവരുടെ നിസ്സഹായത.
കാലികപ്രസക്തമെന്നല്ല, ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടാത്ത സംഭവവികാസങ്ങൾ. താങ്ങാവേണ്ടവർ മുഖം തിരിക്കുമ്പോൾ ഒറ്റയ്ക്കൊരു ജീവന്മരണപോരാട്ടത്തിൽ സ്വയം കുരുതി കൊടുക്കേണ്ടി വരുന്നവർ. വേട്ടക്കാരുടെ ശൗര്യത്തിനപ്പുറവും ഇര കുറ്റവാളിയാകുന്ന വ്യവസ്ഥിതി. മറ്റൊരു രാജ്യത്തിൽ നടക്കുന്ന കാര്യങ്ങളെങ്കിലും , നമ്മുടെ രാജ്യവും അതിൽ നിന്നും വിഭിന്നമല്ലെന്ന തിരിച്ചറിവ് പകരുന്ന നടുക്കം വളരെ വലുതാണ്. സ്വേച്ഛാധിപത്യത്തിന്റെ കരങ്ങളിൽ ഞെരിഞ്ഞമരുന്നൊരു ജനത. സ്വന്തമിടങ്ങളിൽ നിന്നും അശരണരേപ്പോലെ കുടിയൊഴിപ്പിക്കപ്പെടുന്ന, കുറ്റവാളികളായി മുദ്രകുത്തപ്പെടുന്ന, ശാരീരികമാനസികപീഡനങ്ങളേറ്റുവാങ്ങി ജീവനോടെ ചുട്ടുകരിക്കപ്പെടുന്നവർ അങ്ങനെ നിലനില്പിനായുള്ള പോരാട്ടത്തിൽ മനുഷ്യനായെങ്കിലും പരിഗണിക്കൂ എന്ന വിലാപങ്ങൾക്കുനേരെ കണ്ണും കാതും മൂടുന്ന ഭരണകൂടം.
ആത്മധൈര്യം മാത്രം കൈമുതലായ പോരാട്ടം തുടരുമ്പോൾ നഷ്ടങ്ങളുടെ അലയാഴിയിലും പ്രതീക്ഷയുടെ പങ്കായം തുഴഞ്ഞു മുന്നേറുന്നവർ. ഉപാധികളിലാത്ത സ്നേഹത്തിന്റെ തണുപ്പിനെ തൊട്ടറിയുന്ന ഹൃദയബന്ധങ്ങൾ. ഏതോ കാലത്തിലെ പകയുടെ നിണപ്പാടുകളിൽ നിരന്തരം ഉപ്പുപരലുകളിട്ടു സ്വാർത്ഥതാൽപര്യത്തിനായി ഉപയോഗിക്കുന്നവരറിയാതെ പോവുന്ന ആത്മസത്തയുടെ, സ്വത്വത്തിന്റെ അനുരണനങ്ങൾ. അതിസങ്കീർണ്ണമായ രാജ്യാന്തരബന്ധങ്ങളുടേയും ആഭ്യന്തരകലഹങ്ങളുടേയും ഉള്ളു നീറുന്ന കാഴ്ചകൾ. വിജയപോരാട്ടങ്ങളിൽ തമസ്കരിക്കപ്പെടുന്ന ഏടുകൾ പോലെ വിസ്മൃതിയിലാഴുന്ന ചരിത്രത്തിന്റെ അരികു ചേർന്നു സഞ്ചരിക്കുമ്പോൾ നാളെ ഇതേ ചരിത്രത്തിന്റെ ഭാഗമാവുന്നീ നമ്മളുമെന്ന ചിന്ത മനസ്സിനെ മഥിക്കുന്നു.
തന്റെ പരിചിതമേഖലകളിൽ നിന്നും വിഭിന്നമായി മറ്റൊരു രാജ്യത്തെ, അതിന്റെ സംസ്ക്കാരത്തെ, വേദനകളെ തൊട്ടറിഞ്ഞു പകർത്തിയ എഴുത്തുകാരി ആ ഉദ്യമത്തിൽ വിജയം കണ്ടു. കാലികപ്രസക്തമായ വിഷയത്തെ കൈയടക്കത്തോടെ അവതരിപ്പിച്ചു. ഉള്ളിലൊരു ഭാരം നിറച്ചല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. എഴുത്തുകളാലും വായനയാലും ആത്മസംസ്ക്കരണം സാധ്യമെങ്കിൽ ‘സിൻ’ ഒരു പുനർവിചിന്തനത്തിനു വഴിയൊരുക്കട്ടെ.
★★★ നിഷിബ എം നിഷി★★★


5 Comments
നല്ല രീതിയിൽ വിലയിരുത്തി👌👍🙏💯🙏🙏
നല്ല ആസ്വാദനം 👌
സ്നേഹം 😍
നല്ല അവലോകനം👍❤️
സ്നേഹം 😍