വെയിൽ മങ്ങി തുടങ്ങിയപ്പോഴാണ് പുറത്തേക്കു ഒന്നു ഇറങ്ങിയത്. ഇളംകാറ്റിൽ വയൽ വരമ്പിലൂടെ നടക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും പുറത്തു താമസിക്കുമ്പോൾ ഉണ്ടാവില്ലല്ലോ. നടക്കുന്നതിനിടയിൽ കുസൃതിയോടെ ഓർത്തു.
പണ്ട് കല്യാണത്തിന് മുമ്പ് പുറംരാജ്യങ്ങളിൽ താമസിക്കാൻ ആയിരുന്നു ഇഷ്ടം. പക്ഷേ ഇന്ന് ഓണവും വിഷുവും ഈ പ്രകൃതിഭംഗിയും ഒക്കെ തിരിച്ചു പിടിക്കാൻ കൊതിക്കുകയാണ് മനസ്സ്.
“വരദ മോൾ എപ്പോഴാ എത്തിയത്?”
എതിർവശത്തു കൂടെ വന്ന ആൾ അടുത്തുള്ള ചെറിയ വരമ്പിലേക്ക് മാറി നിന്നു കൊണ്ടു ചോദിച്ചു. ആ ചിരിക്കുന്ന മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കുന്നതു കണ്ടിട്ടാവാം അദ്ദേഹം പറഞ്ഞു.
“എന്നെ മറന്നുപോയോ? ഞാൻ ചിറ്റാരിക്കലെ രാമേട്ടൻ ”
“അയ്യോ എനിക്കു പെട്ടന്നു മനസ്സിലായില്ല.” ഞാൻ വിഷമത്തോടെ പറഞ്ഞപ്പോൾ അദ്ദേഹം ആശ്വസിപ്പിക്കും പോലെ റഞ്ഞു.”നാലഞ്ചു കൊല്ലായില്ലേ മോള് പോയിട്ട്. അപ്പോൾ മറന്നു പോയതിൽ ഒരു അതിശയവും ഇല്ല.
ഞാനും ഒരു ഓപ്പറേഷനു ശേഷം വല്ലാതെ മെലിഞ്ഞു കോലം കെട്ടു”
“ശരത്തും കുട്ടികളും ഒക്കെ എവിടെ? ”
“ശരത്തേട്ടൻ അടുത്ത ആഴ്ചയേ വരികയുള്ളു. ഞാനും കുട്ടികളും മിനിയാന്ന് എത്തി.” എന്റെ മറുപടി
കേട്ടപ്പോൾ അദ്ദേഹം ഒന്നു പുഞ്ചിരിച്ചു.
“മോൾ ഇപ്പോൾ എങ്ങോട്ടാ? ഒന്നു തുളസിയുടെ വീട് വരെ പോവാൻ ഇറങ്ങിയതാണ്.” എന്നു പറഞ്ഞപ്പോൾ ആ മുഖത്തെ ചിരി മാഞ്ഞു.
“ആ പെണ്ണിന്റെ കാര്യം ആലോചിക്കാനേ പറ്റുന്നില്ല. എന്തൊരു മിടുക്കി കുട്ടിയായിരുന്നു. ആ ആലോചന വന്നപ്പോൾ ഇപ്പോൾ കല്യാണമൊന്നും വേണ്ട ഒരു ജോലി ആവട്ടെ എന്നവൾ പറഞ്ഞതാ. നല്ല ചെറുക്കൻ കുടുംബവും തെറ്റില്ല. സ്ത്രീധനമായി ഒന്നും വേണ്ട ഇഷ്ടമുള്ളത് കൊടുത്താൽ മതി എന്നു പറയുകയും ചെയ്തപ്പോൾ ആരും പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. എന്നിട്ടും ആ പുഷ്പ – അവളുടെ അമ്മ – കടം വാങ്ങിയും പുരയിടംകാണിച്ചു ലോണെടുത്തും പത്തു പവൻ കൊടുക്കയും ചെയ്തു. ഒരു കുഞ്ഞു ആയതിന്റെ ശേഷമല്ലേ അവന്റെ തനി സ്വരൂപം കാണിച്ചത്. മനുഷ്യനല്ലേ ചുഴന്നു നോക്കാൻ പറ്റുവോ. ബിസനസ്സ് ചെയ്യാൻ പണം വേണമെന്നും പറഞ്ഞു അവൻ അവളെ അടിക്കാനും ഉപദ്രവിക്കാനും തുടങ്ങിയതോടെ അല്ലേ ആ പാവം സഹികെട്ടു വിഷം കഴിച്ചത്. നല്ല ബുദ്ധി തോന്നി ആ കുഞ്ഞിനെ പുഷ്പയുടെ അരികത്തു കൊണ്ടു വന്നാക്കിയത് കൊണ്ടു അതു രക്ഷപ്പെട്ടു. അതിനെയും അവൾ കൂടെ കൂട്ടാൻ വിചാരിച്ചെങ്കിൽ എന്താവും സ്ഥിതി. ഈസ്ത്രീധനത്തിന്റെ പേരിൽ എത്രയെത്ര ജീവിതങ്ങളാ മോളെ ഇങ്ങിനെ ഇല്ലാതാവുന്നത്. ചിലതു അവര് തന്നെ കൊല്ലും ചിലതു ഉപദ്രവം സഹിക്കാൻ പറ്റാതെ പെൺകുട്ടികൾ തന്നെ ജീവിതം അവസാനിപ്പിക്കും. ഇനി ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. സംഭവിക്കാൻ ഉള്ളതെല്ലാം സംഭവിച്ചു.
ഞാൻ നടക്കട്ടെ കുഞ്ഞേ” എന്നും പറഞ്ഞു വയൽ വരമ്പിലൂടെ മുന്നോട്ടു നടക്കുമ്പോൾ രമേട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാനും വലതു ഭാഗത്തെ ഇടവഴിയിലൂടെ മുന്നോട്ടു നടന്നു
പണ്ട് സ്കൂളിലേക്ക് നടന്നു പോയ വഴിയിലൂടെ നടക്കുമ്പോൾ മനസ്സിലേക്ക് വന്നതു ആ കാലമായിരുന്നു. അതോടൊപ്പം തുളസിയുടെ മുഖവും. പലപ്പോഴും ആലോചിക്കാറുണ്ട്. അവൾ എന്തിനാണ് എല്ലാവരെയും വിട്ടുപോയത് എന്ന്.
തൊട്ടടുത്തുള്ള വീടുകളിൽ ആയതുകൊണ്ട് ഓർമ്മ വച്ചതു മുതൽ കൂടെ ആയിരുന്നു ഞാനും തുളസിയും. പഠിക്കാനും എന്നേക്കാൾ മിടുക്കി ആയിരുന്നു അവൾ. പഠിച്ചു ജോലി നേടണം. ഏട്ടനും അമ്മക്കും സഹായമാകണം, അങ്ങിനെ ഒരു പാടു സ്വപ്‌നങ്ങൾ ആയിരുന്നു തുളസിക്ക്.
കുഞ്ഞായിരിക്കുമ്പോൾ അവളുടെ അച്ഛൻ മരിച്ചു. ഒരു ഏട്ടൻ മാത്രമായിരുന്നു അവൾക്ക്. അമ്മ മറ്റു വീടുകളിൽ പണികൾ ചെയ്തും അത്യാവശ്യം കൂലി പണികൾ ചെയ്തും ഒക്കെ ആയിരുന്നു അവരെ വളർത്തിയത്.
എന്റെ വിവാഹത്തിന് ശരത്തേട്ടൻ കാണാൻ വന്നതു മുതൽ വിവാഹം വരെ അവൾ കൂടെ ഉണ്ടായിരുന്നു.
ശരത്തേട്ടന്റെ കൂടെ ജർമ്മനിയിലേക്ക് വന്നപ്പോൾ മുതൽ അവളുടെ വിവരങ്ങൾ അറിഞ്ഞതു എന്റെ അമ്മ വഴി ആയിരുന്നു.
അങ്ങിനെ ഒരിക്കൽ അമ്മ പറഞ്ഞാണ് അറിഞ്ഞതു അവളുടെ കല്യാണത്തിന്റെ കാര്യം. അവരുടെ ഒരു അകന്ന ബന്ധുവിന്റ മകനാണ്. ഏതോ തുണിക്കടയിൽ മാനേജർ ആണു ജോലി എന്നൊക്കെ അമ്മ പറഞ്ഞിരുന്നു. അവൾക്കു ഒട്ടും ഇഷ്ടമില്ല ഇപ്പോൾ വിവാഹം. ജോലി കിട്ടിയിട്ട് മതി എന്നാണ് പറയുന്നത് എന്നും അമ്മ പറഞ്ഞിരുന്നു.
ഒരുദിവസം അമ്മയുടെ ഫോണിൽ നിന്നു അവളുടെ ഒരു വിളി വന്നു. സംസാരിച്ച കൂട്ടത്തിൽ കല്യാണക്കാര്യവും പറഞ്ഞു. “വിചാരിച്ചതു ഒന്നും നടന്നില്ല എന്നു അവൾ സങ്കടപെട്ടപ്പോൾ “സാരമില്ല തുളസി ജോലിക്ക് ഇനിയും ശ്രമിക്കാലോ” എന്നു ഞാൻ സമാധാനിപ്പിച്ചു.
വിവാഹം ഭംഗിയായി ത്തന്നെകഴിഞ്ഞു എന്നു അമ്മ പറഞ്ഞിരുന്നു. പിന്നെ അമ്മ അവളെ അധികം കണ്ടിട്ടില്ല. വിവാഹം കഴിഞ്ഞു ഒരു വർഷമാവുമ്പോൾത്തന്നെ ഒരു പെൺകുഞ്ഞു ഉണ്ടാവുകയും ചെയ്തു.
പിന്നെ അവളെ കുറിച്ച് അധികം പറയാറില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ ആയിരുന്നു. അതു നടന്നത്. തുളസി വിഷം കഴിച്ചു മരിച്ചു. അമ്മ അതു പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപോയിരുന്നു. കുഞ്ഞു തുളസിയുടെ അമ്മയുടെ കൂടെയാണ് എന്നു അമ്മ പിന്നെ ഒരിക്കൽ പറഞ്ഞു.
ഞാൻ നടന്നു നടന്നു തുളസിയുടെ വീട്ടിന്റെ മുന്നിലെത്തി. ചെമ്പരത്തിചെടികൾക്കിടയിലൂടെ കാണുന്ന ആ ഓടിട്ട ചെറിയ വീട്ടിലേക്കു കല്ലൊതുക്കുകൾ കയറി ഞാൻ ചെന്നു.
അവളുടെ അമ്മ മുറ്റത്തെ ത്തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടതും നിറഞ്ഞ കണ്ണുകളോടെ ഒന്നും മിണ്ടാതെ അവർ എന്നെ ചേർത്തുപിടിച്ചു. അടുത്തു തന്നെ അതിശയത്തോടെ എന്നെ നോക്കികൊണ്ട് ആ ആറു വയസ്സുകാരിയും ഉണ്ടായിരുന്നു. അവളുടെ അമ്മ എന്റെ കൈ പിടിച്ചു ഉമ്മറത്തേക്ക് കയറി. എന്നിട്ടു പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.
” എന്തിനായിരുന്നു മോളെ എന്റെ മോൾ ഇതു ചെയ്തത്? അവൾക്കു ഇങ്ങോട്ട് വന്നു ഉള്ളതു പോലെ ഇവിടെ കഴിയമായിരുന്നില്ലേ? അവൾക്കു ജോലി ചെയ്യണം ഏട്ടന് ഒരു സഹായമാവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. അതു കൊണ്ടു തന്നെ വിവാഹം ഇപ്പോൾ വേണ്ട എന്നായിരുന്നു. പക്ഷേ ഇതു ബന്ധുക്കൾഅല്ലേ എല്ലാം നല്ലതായല്ലേ വരൂ എന്നൊക്കെ കരുതി. അടുത്ത വീട്ടിലുള്ളവർ അടിയുടെ ശബ്ദവും ബഹളവും ഒക്കെ കേൾക്കാറുണ്ടത്രേ. അവൾ ഒരു കുറ്റവും ആരെക്കുറിച്ചും പറഞ്ഞിട്ടില്ല. അവളുടെ ആഗ്രഹം പോലെ ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ എന്റെ മോൾ ഇങ്ങിനെ ചെയ്യുമായിരുന്നില്ല. ആർക്കും ഒരു ഭാരമായി ജീവിക്കണ്ട എന്നു കരുതിക്കാണും.”
“എനിക്കു അടുത്ത ജന്മവും അമ്മയുടെ മോളായി ഏട്ടന്റെ അനിയത്തിയായി നമ്മുടെ വീട്ടിൽ ജനിക്കണം. എന്നെ വളർത്തിയ പോലെ അമ്മ എന്റെ മോളെയും വളർത്തണം. “എന്നു മാത്രമാണ് അവൾ ഡയറിയിൽ എഴുതിയത്. ആ അമ്മയുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.
ഞാൻ കണ്ണുകൾ തുടച്ചു കൊണ്ട് മോളെ മടിയിലേക്ക് ഇരുത്തി. ആ കുഞ്ഞി കവിളിൽ മുഖം ചേർത്തു കൊണ്ടു ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. അവൾക്കു ഒരു പരിചയക്കുറവും ഇല്ലായിരുന്നു.
ഒഴിഞ്ഞ ആ കാതുകളിൽ തൊട്ടു കൊണ്ടു ഞാൻ കമ്മൽ എന്താ ഇടാത്തത് എന്നു ചോദിച്ചപ്പോൾ അമ്മയാണ് ഉത്തരം പറഞ്ഞത്.
“ഒരു പൊട്ടുകമ്മൽ ആയിരുന്നു. ഇന്നലെ മുതൽ പുതിയ കമ്മൽ വേണമെന്ന് വാശിയിൽ ആണ്.”
ഞാൻ അണിഞ്ഞ കുഞ്ഞു ജിമുക്കി അഴിച്ചെടുത്തു ഞാൻ ആ കാതുകളിൽ അണിയിച്ചു. സന്തോഷമായിരുന്നു കുഞ്ഞുമുഖം നിറയെ. അമ്മ വേണ്ടെന്നു പറഞ്ഞെങ്കിലും ഞാൻ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
“ഞാൻ അന്യ അല്ലല്ലോ അമ്മേ.”
നേരം സന്ധ്യ ആയപ്പോൾ ഞാൻ എഴുന്നേറ്റു. ശരത്തേട്ടൻ വന്നിട്ട് മക്കളെയും കൂട്ടി ഞങ്ങൾ വരാം എന്നുപറഞ്ഞു ഇറങ്ങിയപ്പോൾ അമ്മ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു. കുനിഞ്ഞു മോളെ എടുത്തു കവിളിൽ ഒരു ഉമ്മ നൽകി.
കല്ലൊതുക്കുകൾ ഇറങ്ങുമ്പോൾ ആരോ ‘വരദേ’ എന്നു വിളിച്ചത് പോലെ തോന്നി. ഒരു വട്ടം കൂടി ഞാൻ തിരിഞ്ഞു നോക്കിയത് മാലയിട്ടു വച്ച എന്റെ തുളസിയുടെ പുഞ്ചിരിക്കുന്ന ഫോട്ടോയിലേക്കായിരുന്നു.
#എന്റെരചന
#സ്ത്രീധനം


5 Comments
നോവുകൾ
ഇങ്ങനെ എത്രയോ ദുരന്തകഥകൾ നമുക്കു ചുററും നടക്കുന്നുണ്ട്
നന്നായിരിക്കുന്നു ജലജ❤️🌹👌
നോവു പടരുന്ന കഥ. ജീവിതം തന്നെ, കണ്ണീരിൽ ചാലിച്ച ജീവിതം വരച്ചിട്ടു. വായനയിൽ നല്ല മനസ്സിന്റെ തേങ്ങലും കേട്ടു.
Thanks❤️❤️
Thanks suma❤️❤️