“കാത്തിരുന്നു മുഷിഞ്ഞോ?”
ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോൾ അവളുടെ മിഴികൾ വിടർന്നു. വന്നയാൾക്ക് ഇരിക്കാനായി അവള് കുറച്ച് ഒതുങ്ങിയിരുന്നു.
“ഏയ്, എനിക്കറിയാമായിരുന്നു നീ വരുമെന്ന്. നാളെയല്ലേ നിൻ്റെ പിറന്നാൾ.. തലേ ദിവസം തന്നെ സമ്മാനം പറഞ്ഞുറപ്പിക്കുന്നത് പതിവല്ലേ.. എന്ത് പറ്റി വയ്കാൻ? ”
ആണ്ടിൽ ഒരു വട്ടം മാത്രം കിട്ടുന്ന കൂടിക്കാഴ്ച വൈകിയതിലെ സങ്കടം മറച്ച് വച്ച് അവള് ചോദിച്ചു.
“ഞാൻ ആ മാലാഖ കുട്ടികളുടെ കൂടെ കളിക്കായിരുന്നു. നോക്ക് എനിക്കും അവരുടെ പോലത്തെ ഉടുപ്പ് കിട്ടി. കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ എനിക്കും ചിറക് ഒക്കെ വരുമെന്നാണല്ലോ എയ്ഞ്ചല്ലമ്മ പറഞ്ഞത്..”
അവള് തൻ്റെ കുഞ്ഞിനെ ഉറ്റു നോക്കിയിരുന്നു.സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾ കുറെ വട്ടം ചിമ്മിത്തുറക്കും. നാല് കൊല്ലം കഴിഞ്ഞിട്ടും അതിനൊരു മാറ്റവും ഇല്ല.
“മമ്മ, നമുക്കൊരു യാത്ര പോയാലോ..”
“എങ്ങനെ”
” ദാ, മമ്മ ഇരിക്കുന്ന വഞ്ചിയിൽ പോകാം.. ആ പങ്കായം എടുത്ത് തുഴഞ്ഞാട്ടെ..”
” കെട്ടിയിരിക്കുന്ന വഞ്ചിയിൽ എങ്ങോട്ടും പോവാൻ പറ്റില്ല ഐഷൂ..” അവളുടെ സ്വരത്തിൽ പതിവ് തമാശ നിറഞ്ഞിരുന്നു.
“കെട്ടിയിട്ട വഞ്ചിയിൽ യാത്ര പോകാൻ പറ്റില്ലെന്ന് അപ്പോ മമ്മയ്ക്കു അറിയാമല്ലേ.. എന്നിട്ടും എന്തേ കെട്ട് അഴിക്കാൻ ശ്രമിക്കാത്തത്? നാല് കൊല്ലമായി മമ്മ. ഒരു മാറ്റവുമില്ലാതെ,അതേ സ്ഥലത്ത്, അതേ പോലെ നമ്മൾ കാണുന്നു. ചുണ്ടിൽ എന്നെ നോക്കി ചിരിക്കുമ്പോഴും മമ്മയുടെ കണ്ണുകൾ തുളുമ്പാതിരിക്കാൻ കഷ്ടപ്പെടുന്നത് എനിക്ക് കാണാം. ഇതിനൊരു മാറ്റം വേണം മമ്മ. എൻ്റെ പഴയ മമ്മയിലേക്ക് ഒരു തിരിച്ച് പോക്ക് വേണം..”
നമുക്ക് പഴയ കാര്യങ്ങൾ ഒന്നും സംസാരിക്കണ്ട ഐഷൂ..
“വേണം മമ്മ. പഴയതിലേക്ക് തിരിച്ച് പോണം.എന്നാലേ അന്ന് നടന്നത് എന്താണെന്ന് മുഴുവനായി അറിയാൻ പറ്റൂ.എനിക്ക് വേണ്ടി ഒരു വട്ടം ഒന്ന് തിരിച്ച് പോകൂ മമ്മ.. പ്ലീസ് മമ്മ ..എനിക്ക് വേണ്ട പിറന്നാള് സമ്മാനം ഇതാണ്.”
“ഐഷൂ…..”
തപ്പി തടഞ്ഞ് ലൈറ്റ് ഇടുമ്പോഴും കണ്ടതൊക്കെ സ്വപ്നമാണെന്ന് അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു. ഐഷുവിനെ തൊട്ടടുത്ത് കണ്ട പോലെ.തിരിച്ച് പോവില്ല എന്ന് പറഞ്ഞപ്പോൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ എൻ്റെ വിരലിൻ തുമ്പിൽ പറ്റിയ പോലെ. അപ്പോൾ തന്നെ, നാട്ടിലേക്ക് ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നാളെയെന്ത് ചെയ്യണം എന്ന് തീരുമാനിച്ചിരുന്നില്ല. അതും ഐഷുവിന് വിട്ടു.
*** ****
സ്ഥലമെത്തി എന്ന് ടാക്സിക്കാരൻ പറഞ്ഞപ്പോഴാണ് മുഖമുയർത്തി നോക്കിയത്. പതിവ് പോലെ ഗേറ്റ് അടച്ചിട്ടുണ്ടായിരുന്നില്ല. ബാഗ് ഉമ്മറത്ത് വച്ച് വേഗം ചിറയുടെ അടുത്തേക്ക് നടന്നു. പണ്ടത്തെ പോലെയല്ല, താമര പേരിനു പോലുമില്ല. “താമര നിറഞ്ഞൊരു ചിറയിൽ ദിവസവും കുളിച്ച് കയറാനും , ബോറടിക്കുമ്പോൾ നീന്തി മറിക്കാനും ഇഷ്ടമാണെങ്കിൽ നമുക്ക് കെട്ടാം പെണ്ണേ” സുധിയുടെ സ്വരം കാതോരം കേട്ട പോലെ. വേണ്ട,ഒരിക്കൽ മറവിയുടെ ആഴങ്ങളിൽ കുഴിച്ച് മൂടിയ പലതും ഇവിടം എന്നെ ഓർമിപ്പിക്കുന്നു. അവള് തിരിച്ചു നടന്നു.
“ആമി..” ആരുടെയടുത്ത് നിന്നാണോ ഓടിയോളിച്ചത് ആ സ്വരം വീണ്ടും. എന്നും തന്നെ തരളിതയാക്കിയ സ്വരം. മനസ്സ് പറഞ്ഞത് കൂട്ടാക്കാതെ, കാലുകൾ അവന് നേരെ തിരിഞ്ഞു.
“കണ്ടിട്ടും കാണാതെ പോവുകയാണോ ആമി..”
“ഇല്ല, ഞാൻ കണ്ടില്ല.”
“ബുദ്ധിമുട്ടില്ലെങ്കിൽ നമുക്ക് കുറച്ച് നേരം ആ പടവിൽ ഇരിക്കാം.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.”
അനുസരണയുള്ള ഒരു കുട്ടിയായി അവനൊപ്പം ആ പടവ് ഇറങ്ങുമ്പോഴും, തിരിഞ്ഞ് നടക്കാനും, അവനിൽ നിന്ന് ഓടിയൊളിക്കാനും അവളുടെ മനസ്സ് മുറവിളി കൂട്ടുന്നുണ്ടായിരുന്നു.
വെള്ളത്തിലേക്ക് കാലിട്ട് അവളിരുന്നു. കണ്ണാടി പോലെയുളള ഈ വെള്ളമാണ് തൻ്റെ പ്രാണനെ തന്നിൽ നിന്ന് അകറ്റിയത് എന്നോർത്തപ്പോൾ അവള് വേഗം കാൽ പിൻവലിച്ചു മുകളിലത്തെ പടവിൽ പോയിരുന്നു. അവളിൽ നിന്നും ഒരു പടി താഴെ അവനും. മൗനം തളം കെട്ടി നിൽക്കുന്ന അവസ്ഥയെ ഭംഗിച്ച് കൊണ്ട് ഒരു കാറ്റ് അതിലൂടെ കടന്ന് പോയി. കാറ്റിൻ്റെ തലോടൽ ഏറ്റതും പടവിലേക്ക് ചാഞ്ഞ് നിൽക്കുന്ന വാക പൂക്കൾ പൊഴിക്കാൻ തുടങ്ങി.
“ഈ വാക പൂവിടാൻ ഐഷു ഒരുപാട് കാത്തിരുന്നിരുന്നു. താമരപ്പൂക്കളുടെ ഇലയിൽ ഇവ കൊണ്ട് വയ്ക്കണം എന്ന് അവള് പറയാറുണ്ടായിരുന്നു. ” സുധി പെട്ടെന്ന് പറഞ്ഞു തുടങ്ങി.
ഒരേങ്ങൽ ആയിരുന്നു അവളുടെ മറുപടി.
“അന്ന്.. അന്ന് എന്താണ് സംഭവിച്ചത്??” അവള് വിക്കി വിക്കി ചോദിച്ചു.
“അന്നൊക്കെ നിന്നോട് ഒന്ന് മനസ്സ് തുറക്കണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഒരുപാട് വട്ടം ശ്രമിച്ചതുമാണ്. പക്ഷേ, എന്നെ കാണാനോ, ഞാൻ പറയുന്നത് കേൾക്കാനോ നീ കൂട്ടാക്കിയില്ല. പൊന്നുമോളുടെ വേർപാടിൽ എന്നെ പഴി ചാർത്തി നീ ഒഴിഞ്ഞ് മാറുമ്പോൾ എന്തേ ഓർത്തില്ല, നഷ്ടപ്പെട്ടത് ഒരു അച്ഛന് കൂടിയാണെന്ന്. എൻ്റെയും പ്രാണൻ ആയിരുന്നു അവളെന്ന്. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ആമി..”
“എനിക്ക് അറിയണം. അന്ന് എന്താണ് സംഭവിച്ചതെന്ന്. നോക്കിക്കൊള്ളണം എന്നും പറഞ്ഞ് ഞാൻ കാവിൽ പോയി വരുമ്പോഴേക്കും എങ്ങനെയാണ് ഐഷുവിനെ നമുക്ക് നഷ്ടപ്പെട്ടത് എന്ന്.”
“ഇപ്പോഴെങ്കിലും നീ സമ്മതിച്ചല്ലോ നഷ്ടപ്പെട്ടത് നമുക്കാണെന്ന്. കുട്ടികൾ എല്ലാം കൂടി അകത്തിരുന്ന് കളിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഊഞ്ഞാൽ കെട്ടാൻ കയർ എടുക്കാൻ പോയത്. ഐഷുവും പൊന്നുവും വെള്ളത്തിൽ വീണു എന്ന് കുഞ്ഞോൾ വന്ന് പറഞ്ഞത് കേട്ട് ഞാൻ ചിറയുടെ അടുത്തേക്ക് ഓടി വരുമ്പോൾ കുറച്ച് അകലെ മുങ്ങുന്ന പൊന്നുവിൻ്റെ അടുത്തേക്ക് നീന്തുകയായിരുന്നു ഐഷു.
“പപ്പാ, പൊന്നു ഇപ്പോൾ താഴും. അവളെ രക്ഷിക്കൂ.. അവളെ നോക്കിക്കോളാം എന്ന് ഞാൻ ചിറ്റയ്ക്ക് വാക്ക് കൊടുത്തതാ. ” എന്നെക്കണ്ടപ്പൊഴേക്കും അവള് വിളിച്ചു പറഞ്ഞു. എന്നിട്ടും ഐഷുവിൻ്റെ അടുത്തേക്ക് തിരിഞ്ഞ എന്നെ അവള് നിർബന്ധപൂർവം പൊന്നുവിൻെറ അടുത്തേക്ക് വിട്ടു.
” യുവർ ഗേൾ ഈസ് എ സ്വിമ്മിങ് ചാംപ്യൻ പപ്പാ” എന്നാണവൾ എന്നോട് പറഞ്ഞത്.
“അന്നാണ് എൻ്റെ ചുണ്ടിൽ അവസാനമായി ഒരു ചിരി വിരിഞ്ഞത്. പൊന്നുവിനെയും പിടിച്ച് പടവിലേക്ക് കയറ്റി ശ്വാസം കൊടുക്കുമ്പോൾ ഞാനറിഞ്ഞില്ല ആമി, നമ്മുടെ പൊന്നു മോൾ താമരയുടെ വേരിനിടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുകയായിരുന്നെന്ന്. അഞ്ച് മിനിറ്റ് കൊണ്ട് പൊന്നു ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ ഐഷുവിനെ നമുക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ആരും കാണാതെ താമരപ്പൂ പൊട്ടിക്കാൻ പോയപ്പോൾ പൊന്നു കാൽ വഴുതി വീഴുകയായിരുന്നത്രെ. സൈഡിൽ നിന്ന് പറയ്ക്കാൻ നോക്കിയത് കൊണ്ട് അവള് കുറച്ച് അകലേക്ക് ആണ് വീണത്. ഐഷു അവളെ രക്ഷിക്കാൻ നോക്കിയതാ., പക്ഷേ, അവസാനം..” രണ്ട് കൈ കൊണ്ടും മുഖം താങ്ങിപ്പിടിച്ച് കരയുന്ന സുധിയുടെ തോളിൽ കൈ വച്ച് അവളും സങ്കടം കരഞ്ഞു തീർത്തു.
“ഞാൻ …ഞാനൊന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ… ” സുധിയെ പറഞ്ഞ് മുഴുവനാക്കാൻ അവളുടെ കൈകൾ അനുവദിച്ചില്ല.
“ഇത് മനസ്സിൽ ഇട്ട് കൊണ്ട് ഈ നാല് കൊല്ലം ഉരുകിയില്ലേ.. ഇനി മതി.. അവളും അത് തന്നെയാ ആഗ്രഹിക്കുന്നത്. നമ്മൾ ഇരിക്കുന്ന തോണിയുടെ കെട്ട് പൊട്ടിച്ചു മുന്നോട്ട് പോണം എന്നാണ് അവളുടെ പിറന്നാള് ആഗ്രഹം. അത് അങ്ങനെ തന്നെയാകട്ടെ.”
അവരുടെ കൂടിച്ചേരലിന് കൂട്ടായി ഒരിക്കൽ കൂടി വാക പൂക്കൾ പൊഴിച്ചു.
*****
രണ്ട് കൊല്ലത്തിനു ഇപ്പുറം തങ്ങൾക്ക് കിട്ടിയ സമ്മാനത്തിന് ഐഷു എന്ന് തന്നെ പേരിടുമ്പോൾ അവർക്ക് ഉറപ്പായിരുന്നു അത് അവരുടെ ഐഷു തന്നെയാണെന്ന്..


4 Comments
Heart touching story… 🌹🌹
Thank you 🙂
മനോഹരം..
Thank you