” ചേച്ചിയെ തിരക്കി ഒരാൾ വന്നിരുന്നു. “
മൂന്നു ദിവസത്തെ അവധിക്കു ശേഷം ബാങ്കിലെത്തിയപ്പോഴാണ് അനിത പറഞ്ഞത്.
”ഒരാളോ അതാര്? എന്നു വന്നു? “
മൂന്നു ദിവസവും വന്നു. ഒരു നാലുനാലരയായിക്കാണും”
”കസ്റ്റമറാണോ?”
”അല്ല. അതു ഞാൻ ചോദിച്ചു. അറിയാത്ത ആളായതു കൊണ്ട് നമ്പറും കൊടുത്തില്ല. ബാങ്കിലെ നമ്പർ കൊടുക്കാമെന്നു പറഞ്ഞതാണ്. നേരിട്ടു കണ്ടോളാം എന്നു പറഞ്ഞിട്ടു പോയി. ഒരു 45 വയസ്സിനടുത്തു പ്രായം
കാണും.”
എന്നാലും ആരായിരിക്കും വന്നത്? ഉച്ചയൂണുസമയത്ത് രാജിയുടെ ചിന്ത അതായിരുന്നു.
“നിൻ്റെ പഴയ ലൈൻ വല്ലതുമാണോ? പൊട്ടിപ്പോയതു കൂട്ടിക്കെട്ടാനെങ്ങാനും വന്നതാണെങ്കിൽ “
വീട്ടിലെത്തി മോഹനോടു പറഞ്ഞപ്പോൾ മറുപടി അതായിരുന്നു.
അവളൊന്നും മിണ്ടാതെ ആ അജ്ഞാതനേക്കുറിച്ചു മാത്രമോർത്തു നിന്നു.
പിറ്റേന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് അയാളെത്തി മേശയ്ക്കു മുന്നിൽ വന്നു നിന്നപ്പോഴാണ് രാജി തലയുയർത്തിയത്. ഒരു പുഞ്ചിരിയോടെ അയാളവളെ നോക്കി നിന്നു.
അവൾ ചാടിയെഴുന്നേറ്റു.
”ഹരീ നീ…. മായ എവിടെ?”
”അപ്പോൾ നീ ഞങ്ങളെ മറന്നിട്ടില്ല”
”മറക്കുകയോ? മറക്കാനായിരുന്നെങ്കിൽ എത്രയെളുപ്പമായിരുന്നു”
രാജിയുടെ തൊണ്ടയിടറി.
അവർ പുറത്തേക്കിറങ്ങി അടുത്തുള്ള കോഫീ ഹൗസിലിരുന്ന് ചായ ഊതിക്കുടിക്കുമ്പോൾ രാജി അത്ഭുതത്തോടെ ഹരിയെ നോക്കിയിരുന്നു.
എന്തൊരു മാറ്റമാണവന് . രൂപത്തിലും ഭാവത്തിലുമെല്ലാം പുതിയൊരാൾ. പണ്ട് ചായയെന്നു കേൾക്കുന്നതേ അലർജിയായിരുന്നു.
നിൻ്റെ ഭാര്യ ചായയേ തരൂ എന്ന് കളിയാക്കിയിരുന്നത് അവളോർത്തു.
അയാൾ പറഞ്ഞ വിശേഷങ്ങൾ വിങ്ങുന്ന മനസ്സോടെയാണവൾ കേട്ടിരുന്നത്.
ഇത്രയും കാലം ബോംബെയിലായിരുന്നു. പല ജോലികൾ ചെയ്തു.
” നിനക്കോ നിഷയ്ക്കോ അജിയ്ക്കോ കത്തെഴുതാമെന്ന് ഞാൻ മായയോടു പലവട്ടം പറഞ്ഞതാണ്. അവൾ സമ്മതിച്ചില്ല. ഞങ്ങൾക്കു പേടിയായിരുന്നു. ശരിക്കും ഒളിച്ചു താമസിക്കുകയായിരുന്നെന്നു തന്നെ പറയാം. “
പരിചയമുള്ള ഒരു മുഖം പോലും കാണാതെ, ഇഷ്ടപ്പെട്ടവരുടെ ശബ്ദം കേൾക്കാതെ വർഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. വെയിലും ചൂടും മഴയും തണുപ്പും കാററും വരികയും പോവുകയും ചെയ്തു.
“സ്നേഹത്തിൻ്റെ ആയിരം താഴുകളിട്ടു പൂട്ടിയ ഒരു പൂങ്കാവനമാണു ജീവിതം എന്നാണു നാം ചിന്തിക്കുന്നത്. ഉള്ളിലേക്കു കടക്കാൻ ശ്രമിക്കുമ്പോഴാണ് പലതും മനസ്സിലാവുന്നത്. പലപ്പോഴും താക്കോലുകൾ മാറിപ്പോയിരിക്കും. ചിലപ്പോൾ താഴുകളൊക്കെ തുരുമ്പു പിടിച്ച് തുറക്കാൻ കഴിയുകയുമില്ല.
ഒന്നും വേണ്ടായിരുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങൾ പരസ്പരം പറഞ്ഞിട്ടില്ലെന്നേയുള്ളു. ജീവിതം അങ്ങനെയാണ്. ആർത്തിയോടെ ഒന്നിക്കുമ്പോൾ നഷ്ടങ്ങളേക്കുറിച്ചോർക്കില്ല. പക്ഷേ കാലം എല്ലാറ്റിനും മാറ്റം കൊണ്ടുവരും. ഒന്നും പങ്കുവെയ്ക്കാനില്ലെന്നു തോന്നിപ്പിക്കുന്ന വിരസമായ ദിനങ്ങൾക്കിടയിലാണ് മായയ്ക്ക് തൊണ്ടയിൽ ചെറിയ പ്രശ്നങ്ങൾ കണ്ടത്. ഒരു സർജറി വേണമെന്നറിഞ്ഞതോടെ അവൾക്കു പേടിയായി. എല്ലാവരേയും കാണണമെന്നു വാശിയായി. വാശിയുടെ കാര്യത്തിൽ അവളെത്തോൽപ്പിക്കാൻ ആർക്കാണു കഴിയുക? “
“അങ്ങനെ നീണ്ട 22 വർഷങ്ങൾക്കു ശേഷം ഞങ്ങൾ നാട്ടിലെത്തി. മായ മധുവേട്ടൻ്റെ കൂടെയുണ്ട്.
“അവിടുന്നാണ് നിൻ്റെ വിശേഷങ്ങളെല്ലാമറിഞ്ഞത്. ഞങ്ങൾ പ്രതീക്ഷിച്ച എല്ലാ എതിർപ്പുകളും കാലത്തിൻ്റെ കുത്തൊഴുക്കിൽ എവിടെയോ പോയി മറഞ്ഞിരുന്നു. “
” അജിയുടെ വീട്ടിൽപ്പോയിരുന്നു. നിഷ ഗൾഫിലാണല്ലോ.”
ഉറക്കമില്ലാത്ത ഒരു പാടു രാത്രികളിൽ തന്നെ അലട്ടിയിരുന്ന ഒരു ചോദ്യം രാജിയുടെ ഉള്ളിൽക്കിടന്നു തിളച്ചുമറിയുന്നുണ്ടായിരുന്നു. മന:പൂർവം മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടുമതവളെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.ഇതുവരെ ഉത്തരം കണ്ടെത്താനാകാഞ്ഞ ആ ചോദ്യം അവൾ ഹരിയുടെ മുന്നിലേക്കിട്ടു.
“മനസ്സാക്ഷി സൂക്ഷിപ്പുകാരെന്നു സ്വയം അഭിമാനിച്ചിരുന്ന അഞ്ചു പേരായിരുന്നില്ലേ നമ്മൾ? ഒരിയ്ക്കലും അഴിയാത്ത കൂട്ടുകെട്ടെന്ന് അഹങ്കരിച്ചിരുന്ന ആ കൂട്ടത്തിൽ നിന്നും വേറിട്ടു പോയതെന്തേ ഹരീ? ഒരു സൂചന പോലും തരാതെ ബാക്കി മൂന്നു പേരെ സംശയങ്ങളുടെ
നിലയില്ലാക്കയത്തിലേക്കു തള്ളിവിടാൻ എന്താണു നിങ്ങളെ പ്രേരിപ്പിച്ചത്?”
ഹരി നിശ്ശബ്ദനായി അവളെ നോക്കിയിരുന്നതേയുള്ളു. ചെയ്തത് മാപ്പില്ലാത്ത തെറ്റു തന്നെയാണെന്ന് അവൻ്റെ മുഖം വിളിച്ചു പറഞ്ഞു.
ഞായറാഴ്ച വീട്ടിലേക്കു വരാമെന്നു പറഞ്ഞ് ഹരി യാത്രയായി.
രാജിയ്ക്ക് എന്തുചെയ്യണമെന്നറിയില്ലായിരുന്നു.
സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ബസ്സിലിരിക്കുമ്പോൾ വഴിയരികിലെ കാഴ്ചകളോടൊപ്പം അവളുടെ മനസ്സും അതിവേഗം പിന്നിലേക്കു പാഞ്ഞു.
ജീവിതംവഴിമാറിയൊഴുകി
അകന്നിട്ടു വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞതെല്ലാം മായാത്തൊരു സ്വപ്നം പോലെ ഓർമ്മയിൽ തിക്കിത്തിരക്കുന്നു.
കല്ലുപെൻസിലും മഷിത്തണ്ടും സ്ലേറ്റുമായി ഒന്നാം ക്ലാസിൽ പോയ കാലം മുതൽ അവരഞ്ചുപേരായിരുന്നു കൂട്ട്. ഹരി, അജി, നിഷ ,മായ പിന്നെ താനും. കളിക്കാനും പഠിക്കാനും അടികൂടാനും എന്തിനും ഏതിനും ആ അഞ്ചുപേരും ഒന്നിച്ചായിരുന്നു.
കാലം അവരുടെ കൂട്ടുകെട്ടിനെ കൂടുതൽ മുറുക്കിച്ചേർത്തതേയുള്ളു.
” വലിയ പെൺകുട്ടികളായി ഇനി ആൺകുട്ടികളോടു കൂട്ടൊന്നും വേണ്ട” എന്നു ശകാരിച്ചിരുന്ന അച്ഛനമ്മമാർ പോലും അവരുടെ കൂട്ടിന് എന്നും കൂട്ടായിരുന്നു.
കലപില സംസാരിക്കുന്ന മായയും താനും വാക്കുകൾക്കു പിശുക്കു കാണിക്കുന്ന നിഷയും സൗമ്യനായ ഹരിയും കുറുമ്പനായ അജിയും ഒരു അഞ്ചിതൾപ്പൂവു പോലെ എന്നും വിടർന്നു പരിലസിച്ചു നടന്നു.
പ്രീഡിഗ്രിയ്ക്കു ചേർന്നപ്പോഴും ഒരേ ക്ലാസിൽ . പിന്നെ ഡിഗ്രിയ്ക്കു ചേർന്നതും ഒരേ കോളേജിൽ . താനും മായയും അജിയും തമ്മിൽ വഴക്കു കൂടുമ്പോൾ ഹരിയും നിഷയും സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായി മാറും.
“നിങ്ങൾ പഞ്ചപാണ്ഡവന്മാരുടെ ജന്മമോ ? ഇങ്ങനെ ഒറ്റക്കെട്ടായി എങ്ങനെ നിൽക്കാൻ കഴിയുന്നു?” സഹപാഠികൾ അസൂയയോടെ ചോദിക്കുമ്പോൾ അവർ പരസ്പരം നോക്കിച്ചിരിക്കും.
“രാജീ നമ്മൾ കല്യാണം കഴിച്ചു പോകുമ്പോൾ എന്തു ചെയ്യും? ഈ കൂട്ടെല്ലാം വിട്ടു പോവില്ലേ ?”
മായ സംശയിക്കുമ്പോൾ മറുപടി പറയുന്നത് അജിയാണ്.
”അതൊന്നും പ്രശ്നമാവില്ല. എവിടെയായാലും നമ്മുടെ മനസ്സുകൾ അകന്നു പോവാതിരുന്നാൽപ്പോരേ “
എന്നിട്ട് ……
എല്ലാം തകർന്നടിഞ്ഞത് എത്ര പെട്ടെന്നായിരുന്നു. ഓളങ്ങളിലും ചുഴികളിലും പെട്ടു കെട്ടു പൊട്ടിപ്പോയ ചങ്ങാടം പോലെ വേർപെട്ടു പോയി ജീവിതം. പിന്നെ പൊങ്ങുതടികളായി ഓളപ്പരപ്പിലൊഴുകി പല ദിശകളിലേക്കായി നീങ്ങി.
ഡിഗ്രിയുടെ മാർക്കു ലിസ്റ്റു വാങ്ങാൻ പോയ ദിവസം ഇന്നലത്തെപ്പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
രാഘവേട്ടൻ്റെ കടയിലെ ബിരിയാണിയും തിന്ന് ബീച്ചിലും
ഐസ്ക്രിം പാർലറിലും കറങ്ങി സന്ധ്യയായപ്പോഴാണ് വീട്ടിലെത്തിയത്. വീടുവരെ ഒപ്പം വന്ന ഹരിക്കും കിട്ടി അമ്മയുടെ വഴക്ക്.
പിറ്റേന്ന് രാവിലെ ബൈക്കിൻ്റെ ശബ്ദം കേട്ടാണ് രാജി ഉണർന്നത്. 9 മണി കഴിഞ്ഞിരിക്കുന്നു. എഴുന്നേൽക്കണോ വീണ്ടും കിടക്കണോ എന്ന ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്
രാജീ …. രാജീ എന്ന്
അമ്മയുടെ ഉറക്കെയുള്ള വിളി കേട്ടത്.
ചെന്നപ്പോൾ മായയുടെ ഏട്ടനാണ്. വിഷണ്ണനായി നിൽക്കുന്ന അയാളെക്കണ്ട് അവൾ അത്ഭുതപ്പെട്ടു.
അമ്മ അമ്പലത്തിൽ പോയി വന്നപ്പോൾ മായ വീട്ടിലില്ല. പറയാതെ എങ്ങും പോവാത്ത അനിയത്തിയെ കാണാത്തത് മധുവേട്ടനെ വല്ലാതെ പരവശനാക്കിയിരുന്നു. തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞതോടെ അയാൾ മറ്റുള്ളവരുടെ വീട്ടിൽ അന്വേഷിച്ചു ചെന്നു. അങ്ങനെയാണ് ഹരിയേയും കാണാനില്ലെന്നറിഞ്ഞത്.
എല്ലാ സംശയമുനകളും കൂട്ടുകെട്ടിലെ ബാക്കി മൂന്നു പേരിലേക്കു നീണ്ടു. ആരും ഒന്നും വിശ്വസിച്ചില്ല. വർഷങ്ങളായി ഒരേ മനസ്സുമായി നടന്ന നിങ്ങളറിയാതെ ഒന്നും സംഭവിയ്ക്കില്ലെന്നുറപ്പിച്ചു വീട്ടുകാരും നാട്ടുകാരും. ചതിക്കപ്പെട്ടതിൽ മനം നൊന്തു കഴിഞ്ഞ രാജിയും നിഷയും അജിയും പിന്നെ ഒരു വിശദീകരണത്തിനും തുനിഞ്ഞില്ല.
ഹരിയും മായയും എവിടെയാണെന്നെങ്കിലും അറിഞ്ഞു സമാധാനിക്കാനും അവർക്കായില്ല.
ചിലരങ്ങനെയാണ്. ഉണങ്ങാത്ത മുറിവുകൾ തന്ന് ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പൊയ്ക്കളയും. ആദ്യമൊക്കെ എത്ര കഠിനമാണെന്നു തോന്നും. പിന്നെപ്പിന്നെ ആ നഷ്ടം ഹൃദയത്തോടു ചേർത്തു വെച്ച് ജീവിതയാഥാർത്ഥ്യങ്ങളിലേക്കിറങ്ങിയേ പറ്റൂ.
സ്നേഹത്തിൻ്റെ കുഞ്ഞുകുഞ്ഞു നൂലിഴകളാൽ നെയ്തെടുത്ത ആ കൂട്ടു കെട്ട് പിഞ്ഞിപ്പഴകി ഇല്ലാതായതിന് വിധിയെ പഴിച്ചിട്ടെന്തു കാര്യം? മനുഷ്യൻ്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ വിധിയെ കൂട്ടുപിടിച്ചു സമാധാനിക്കാമെന്നു മാത്രം.
ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ രാജിയുടെ മനസ്സിൽ വരാൻ പോകുന്ന ഞായറാഴ്ചയും ആ അഞ്ചിതൾപ്പൂവും മാത്രമായിരുന്നു.
#എൻ്റെ രചന
# കൂട്ടക്ഷരങ്ങൾ


7 Comments
അഞ്ചിതൾ പൂവ് കൊള്ളാം. എന്നാലും മായയും ഹരിയും തമ്മിലങ്ങനെ ഒന്നുമുണ്ടെന്ന് നിങ്ങൾക്കാർക്കും അറിയില്ലായിരുന്നോ?
എന്നാലും ആ സൗഹൃദത്തിൽ ഇങ്ങനെയൊരു രഹസ്യം വേണ്ടായിരുന്നു ….. മനുഷ്യമനസ്സുകൾ നിർവ്വചനാതീതമാണല്ലോ….. നന്നായെഴുതി👍❤️
സ്നേഹം മിനീ❤️❤️
നല്ല കഥ, അവർക്കും മറച്ചുവെച്ച രഹസ്യങ്ങളുണ്ടായിരുന്നുവല്ലെ. അഞ്ചിതപൂവ് .👏👌
സ്നേഹം ജോയ്സ്❤️❤️
സ്നേഹം❤️ വായനയ്ക്കു നന്ദി ഗ്രീക്ഷമ❤️❤️
സൗഹൃദങ്ങളിലുമുണ്ട് വിരഹവും, വഞ്ചനയും അതിന്റെ വേദനകളും…
ആരും അങ്ങനെ പറഞ്ഞു കേൾക്കാറില്ല…. നല്ല കഥ… 😍