തറവാട്ടുമുറ്റത്ത് കാർ എത്തുമ്പോൾ നേരം ഉച്ചയായിരുന്നു.
“രണ്ടുവർഷം കഴിഞ്ഞിട്ടും ഈ നാടിനും വീടിനും ഒരു മാറ്റവും വന്നിട്ടില്ലല്ലോ വല്യച്ഛ.” ഞാൻ പറഞ്ഞു.
“അതെ നിത്യമോളെ, ഞങ്ങൾ പട്ടണത്തെ ഇങ്ങോട്ട് കയറ്റിയിട്ടില്ല. പിന്നെ ഈ കൂട്ടുകുടുംബത്തിൽ ആളുകൾ കുറഞ്ഞു കുറഞ്ഞ് ഇപ്പോൾ ഞാനും വല്യമ്മയും നിന്റെ അച്ഛമ്മയും മാത്രമായി.” വല്യച്ഛൻ ചിരിച്ചു.
“അഭിമോനെയും നിത്യമോളെയും മുറ്റത്തു തന്നെ നിർത്തിയിരിക്കുകയാണോ. അവർക്കു വിശക്കുന്നുണ്ടാകും. വന്ന് ഊണ് കഴിക്കട്ടെ.” വരാന്തയിൽ നിന്ന് വല്യമ്മ വിളിച്ചു.
ഞങ്ങൾ അകത്തേക്ക് കയറി. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ താമസമായിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. അതിനകം ഇങ്ങോട്ടു വരാൻ സൗകര്യമുണ്ടായില്ല. അകത്തേക്ക് കയറിയ ഞാൻ അടുക്കളയിലേക്കാണ് ആദ്യം ചെന്നത്. അവിടെ പരിചയമില്ലാത്ത ഒരു ജോലിക്കാരി നിൽക്കുന്നു.
“വല്യമ്മേ, ഉഷ വന്നില്ലേ? നാരായണിയേയും കാണുന്നില്ലല്ലോ. ഒരു വട്ടി പേരക്കയുമായി അവളിവിടെ കാത്തു നിൽക്കുമെന്നാണ് ഞാൻ കരുതിയത്. അഭിയേട്ടനും ഉഷയുടെ പേരക്ക രുചിക്കാൻ കൊതിച്ചു വന്നിരിക്കുകയാണ്.”
വല്യമ്മയുടെ മുഖം മങ്ങി.
“കുട്ടി ഊണ് കഴിക്കൂ, അത് കഴിഞ്ഞ് എല്ലാം പറയാം.”
ഉണ്ണുമ്പോഴും മനസ്സിൽ ഉഷ തന്നെയായിരുന്നു.
അച്ഛന് ജോലി ഡെൽഹിയിലായിരുന്നതിനാൽ ഞങ്ങൾ അവിടെയായിരുന്നു സ്ഥിരതാമസം. എല്ലാ സമ്മർ വെക്കേഷനും രണ്ടു മാസം ഞാൻ തറവാട്ടിലായിരിക്കും. അന്ന് ആ കൂട്ടുകുടുംബത്തിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു.
ആറാം ക്ലാസ് കഴിഞ്ഞുള്ള സ്കൂളടപ്പിന് തറവാട്ടിലെത്തിയപ്പോഴാണ് അടുക്കളയിൽ പുതിയ രണ്ടു പേരെ കണ്ടത്. അന്ന് ഞങ്ങളുടെ സ്ഥിരം ജോലിക്കാർ നാരായണനും ശാരദയുമായിരുന്നു. നാരായണന്റെ ഛായയുള്ള ഒരു സ്ത്രീയും ഏകദേശം എന്റെ പ്രായമുള്ള ഒരു പെൺകുട്ടിയുമാണ് അവിടെയുണ്ടായിരുന്നത് . ആദ്യ നോട്ടത്തിൽ തന്നെ പ്രകാശിക്കുന്ന മുഖമുള്ള അവളെ എനിക്കിഷ്ടമായി.
“ഇനി നിത്യമോൾക്ക് കളിക്കാൻ ഒരു കൂട്ടുകാരിയായല്ലോ. എടീ ഉഷേ, നീയെപ്പോഴും കുഞ്ഞിന്റെ കൂടെയുണ്ടായിരിക്കണം. “
ശാരദ പറഞ്ഞപ്പോൾ ഉഷ വന്ന് എന്റെ കൈ പിടിച്ചു. എന്തോ പിറുപിറുത്തു കൊണ്ട് നിർവികാരയായി ജോലിചെയ്യുന്നത് തന്റെ ‘അമ്മ നാരായണിയാണെന്ന് അവൾ പറഞ്ഞു .
നാരായണന്റെ പെങ്ങളാണ് നാരായണിയെന്നും ആരോ അവളെ ചതിച്ചതിൽ പിറന്ന കുട്ടിയാണ് ഉഷയെന്നും അച്ഛമ്മ സ്വകാര്യമായി അമ്മയോട് പറയുന്നതു കേട്ടു. അവർ നാരായണിയുടെ ചേച്ചിയുടെ വീട്ടിലായിരുന്നുവത്രെ. ചേച്ചി മരിച്ചതു കൊണ്ട് നാരായണൻ അവരെ ഇങ്ങോട്ടു കൂട്ടികൊണ്ടു വന്നതാണ്. പറഞ്ഞ എല്ലാക്കാര്യങ്ങളും എനിക്ക് അപ്പോൾ മനസ്സിലായില്ല.
ഞങ്ങൾ വലിയ കൂട്ടുകാരായി. കളിക്കിടയിൽ അവൾ എന്നെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും. മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ പേരമരമാണ് ആകർഷണം. ഒരു അണ്ണാനെപ്പോലെ മരത്തിൽ കയറി വിളഞ്ഞ പേരക്കകൾ ഉഷ പിച്ചി താഴെയിടും. പിന്നെ ഞങ്ങൾ വരാന്തയിലിരുന്ന് അത് കടിച്ചു തിന്നും. അവൾക്ക് പേരക്ക മണമാണെന്ന് പറഞ്ഞ് ഞാൻ കളിയാക്കാറുണ്ടായിരുന്നു. അപ്പോഴും അവൾ തെളിഞ്ഞ് ചിരിക്കും.
എത്ര പെട്ടെന്നാണ് ഓരോ വെക്കേഷനും കടന്നു പോയത്. ഞങ്ങൾ വളർന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛന്റെ കൂട്ടുകാരന്റെ മകനായ ഡോ. അഭിഷേകിന്റെ വിവാഹാലോചന എനിക്ക് വന്നു . ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ കാർഡിയോളജിസ്റ്റാണ് അഭിഷേക്. അപ്പോൾ നടന്നില്ലെങ്കിൽ പിന്നെ അഞ്ചുവർഷം കഴിഞ്ഞേ കല്യാണം നടക്കുകയുള്ളൂ വെന്ന് എന്റെ ജാതകത്തിൽ ഉണ്ടായിരുന്നതു കൊണ്ട് വിവാഹം ഉറപ്പിച്ചു. കല്യാണം തറവാട്ടിൽ വച്ചായിരുന്നു. വിവാഹത്തലേന്ന് എന്നെ കെട്ടിപ്പിടിച്ച് ഉഷ എന്ത് കരച്ചിലായിരുന്നു. എന്നിട്ടാണ് ഞാൻ വരുന്നതറിഞ്ഞിട്ടും ഇതുവരെ അവൾ വരാത്തത്.
ഊണ് കഴിഞ്ഞ് എല്ലാവരും പൂമുഖത്ത് ഒത്തു കൂടി. എന്നിട്ടും ഉഷ വന്നില്ല.
“എവിടെ നിന്റെ പ്രിയ കൂട്ടുകാരി. പേരക്കയും കൊണ്ട് അവൾ കാത്തിരിക്കുമെന്നല്ലേ പറഞ്ഞിരുന്നത്.” അഭിയേട്ടൻ ചോദിച്ചു.
ഞാൻ അച്ഛമ്മയുടെ മുഖത്തേക്ക് നോക്കി.
“ഇനിയെന്തിന് അതൊക്കെ മറച്ചു വയ്‌ക്കുന്നത്. മറുനാട്ടിൽ ജീവിക്കുന്ന നിന്നെ വിഷമിപ്പിക്കേണ്ട എന്നു കരുതിയാണ് ഒന്നും അറിയിക്കാതിരുന്നത്. നിനക്കറിയാമല്ലോ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചാണ് നാരായണി ഉഷയെ വളർത്തിയിരുന്നതെന്ന്. എന്നിട്ടും ഒരു വർഷം മുൻപ് ഒരു ദുരന്തം സംഭവിച്ചു. അതൊരു മഴയുള്ള രാത്രിയായിരുന്നു. ശാരദയും നാരായണനും അന്ന് ശാരദയുടെ വീട്ടിലായിരുന്നു. അത് മനസ്സിലാക്കിയാവണം ഉഷയെ നോട്ടമിട്ടിരുന്ന റൗഡി ദാമോദരൻ രാത്രിയിൽ കതക് കുത്തിത്തുറന്ന് വീട്ടിൽ കയറി ഉഷയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ടുണർന്ന നാരായണി കണ്ടത് മകളെ ആക്രമിക്കുന്ന ദാമോദരനെയാണ്. പുരുഷന്മാരോട് പകയായിരുന്ന നാരായണി ഒരു വെട്ടുകത്തിയെടുത്ത് അയാളെ തലങ്ങും വിലങ്ങും വെട്ടി. ബഹളം കേട്ട് നാട്ടുകാർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് ചോരയിൽ കുളിച്ച് മരിച്ചു കിടക്കുന്ന ദാമോദരനെയും കൈയ്യിൽ വെട്ടുകത്തിയും പിടിച്ചുകൊണ്ട് ഭദ്രകാളിയെപ്പോലെ അലറി വിളിച്ചു നിൽക്കുന്ന നാരായണിയെയുമാണ് . ഒരു മൂലയിൽ ഭയന്ന് വിറച്ച ഉഷയും. പോലീസ് വന്ന് നാരായണിയെ കൊണ്ടു പോയി. പിന്നെ കേസും കോടതിയുമൊക്കെയായി . അവസാനം അവൾക്ക് പത്തു വർഷത്തെ ശിക്ഷ ലഭിച്ചു.
പക്ഷെ ഏറ്റവും വലിയ ദുരന്തം അതായിരുന്നില്ല. ഉഷ പിന്നെ സംസാരിച്ചിട്ടില്ല. എപ്പോഴും പകച്ച ഒരു നോട്ടവുമായി മുറിയിലിരിക്കും. വെളിച്ചത്തെയും ശബ്ദത്തെയും അവൾക്ക് ഭയമാണ്. പാവം ശാരദ , ഇപ്പോൾ പണിക്കു വരാതെ ഉഷക്ക് കൂട്ടിരിക്കുന്നു. എന്തൊരു വിധി.” അച്ഛമ്മ കണ്ണുകൾ തുടച്ചു.
ബാക്കി കേൾക്കാൻ നിൽക്കാതെ അഭിയേട്ടനെയും വിളിച്ചു കൊണ്ട് ഞാൻ ഉഷയുടെ വീട്ടിലേക്കോടി. ഇറയത്തു ശാരദ ഇരിപ്പുണ്ട്.എന്നെ കണ്ടതും അവർ വലിയ വായിലെ കരയാൻ തുടങ്ങി.
“നിത്യക്കുഞ്ഞേ, എല്ലാം അറിഞ്ഞില്ലേ. മോളുടെ കൂട്ടുകാരി മിണ്ടാട്ടമില്ലാതെ ഒരു മൂലയിലിരിക്കുകയാണ്. “
ഞാൻ മുറിക്കകത്തേക്ക് കയറി. കട്ടിലിന്റെ മൂലയിൽ ഒരു പേക്കോലം ഇരിക്കുന്നു. വാതിൽ തുറന്നപ്പോഴുള്ള വെളിച്ചം അവളെ അസ്വസ്ഥയാക്കി . കൈകൾ കൊണ്ട് മുഖം മറച്ചിരിക്കുന്ന ഉഷയുടെ അരികിൽ ഞാൻ ഇരുന്നു. പിന്നെ ബലമായി കൈകൾ പിടിച്ചു മാറ്റി, മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു.
“ഉഷേ, എന്റെ മുഖത്തേക്ക് നോക്ക്, നിന്റെ നിത്യയാണ് . ദേ, നിന്റെ പേരക്ക കഴിക്കാൻ അഭിയേട്ടൻ വന്നിരിക്കുന്നു. അപ്പോഴാണോ നീ മുറിയിൽ കയറി കതകടച്ചിരിക്കുന്നത്. ഞാൻ പിണങ്ങുമേ. നിത്യേ എന്ന് വിളിക്ക് ഉഷേ.” ഞാൻ വീണ്ടും വീണ്ടും പറഞ്ഞു. എന്റെ സ്വരത്തിലും കണ്ണുകളിലും കണ്ണീർ നിറഞ്ഞു.
പെട്ടെന്ന് അവളുടെ മുഖമൊന്നു വിടർന്നു. കണ്ണുകളിൽ ഒരു പരിചയഭാവം തിളങ്ങി.
നീയെന്റെ കൂട്ടല്ലേ, പിന്നെയെങ്ങനെ മറക്കും എന്നൊക്കെ ഞാൻ വീണ്ടും പറഞ്ഞു. അപ്പോൾ ആ ചുണ്ടുകൾ വിറച്ചു. പിന്നെ അവളുടെ അധരങ്ങളിൽ നിന്ന് നിത്യ എന്ന ഇടറിയ ശബ്ദം പുറത്തു വന്നു. സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി. ശബ്ദം കേട്ട അഭിയേട്ടനും ശാരദയും അകത്തേക്ക് വന്നു. എന്റെ കൂട്ടുകാരി സംസാരിച്ചുവെന്നു പറഞ്ഞ് അഭിയേട്ടനെ ഞാൻ കെട്ടിപ്പിടിച്ചു. അപ്പോഴും ഉഷ പതിഞ്ഞ ശബ്ദത്തിൽ നിത്യ എന്നു പറയുന്നുണ്ടായിരുന്നു.
“ഈശ്വരാ, എത്രനാളായി ഇവളുടെ നാവിൽ നിന്ന് ഒരക്ഷരം പുറത്തു വന്നിട്ട്. ഇപ്പോൾ പ്രിയകൂട്ടുകാരിയെ തിരിച്ചറിഞ്ഞല്ലോ .” ശാരദയും സന്തോഷം കൊണ്ട് കരയുന്നുണ്ടായിരുന്നു.
അപ്പോഴാണ് എനിക്കൊരാശയം മനസ്സിൽ തോന്നിയത്. അഭിയേട്ടനെ പുറത്തിറക്കി ഞാനത് പറഞ്ഞു.
“അഭിയേട്ടാ, ഉഷയുടെ മനസ്സിൽ ഞാനുണ്ട് . നമുക്കിവളെ കൂടെ കൊണ്ടു പോകാം. അഭിയേട്ടന്റെ ഹോസ്പിറ്റലിലെ ഡോ. ജയശങ്കർ മികച്ച ഒരു സൈക്രാട്രിസ്റ്റല്ലേ. ഏട്ടന്റെ അടുത്ത കൂട്ടുകാരനും. അദ്ദേഹം ഇവളെ സുഖപ്പെടുത്തും. എനിക്കുറപ്പാണ്.”
അഭിയേട്ടൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
“തീർച്ചയായും. നിന്റെ പ്രിയ കൂട്ടുകാരിയെ നമ്മൾ സുഖപ്പെടുത്തും.”
എന്തിനേറെ പറയുന്നു. ഞങ്ങൾ ഉഷയെ കൂട്ടിക്കൊണ്ടു പോയി. ഡോ. ജയശങ്കറിന്റെ ചികിത്സയും എന്റെ സാമീപ്യവും കൊണ്ട് ആറുമാസത്തിൽ അവൾ സാധാരണ നിലയിലെത്തി. അതിനിടെ ഞങ്ങളറിയാതെ അവർ പ്രണയത്തിലുമായി . ജയശങ്കറിന്റെ വീട്ടുകാരുടെ പൂർണ്ണസമ്മതത്തോടെ വിവാഹവും നടന്നു. ഉഷയിൽ ഉറങ്ങിക്കിടന്ന എഴുത്തുകാരിയെ ജയശങ്കർ കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ നിരന്തര പ്രോത്സാഹനത്തിൽ അവൾ ഒരുപാട് കഥകൾ എഴുതി. അവളുടെ ആദ്യത്തെ നോവലിന് വലിയൊരു അവാർഡും ലഭിച്ചു.
അവാർഡ് ദാന ചടങ്ങുകൾ ആരംഭിക്കുന്നുവെന്ന അനൗൺസ്‌മെന്റ് വന്നപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്.
വിശിഷ്‌ടാതിഥികളുടെ പ്രസംഗങ്ങൾ ഒക്കെ കഴിഞ്ഞ് പ്രസിദ്ധ സാഹിത്യകാരൻ ഉഷക്ക് അവാർഡ് നൽകി. മറുപടി പ്രസംഗത്തിനായി അവൾ മൈക്കിന് മുന്നിലെത്തി.
“ബഹുമാന്യരേ, എന്നിൽ ഉറങ്ങിക്കിടന്ന എഴുത്തുകാരിയെ കണ്ടുപിടിച്ച് ഒരവാർഡ് വരെ എത്തിക്കാനുള്ള പ്രോത്സാഹനം നൽകിയ എന്റെ പ്രിയഭർത്താവാണ് ഈ വിജയത്തിന്റെ പ്രധാന ശില്പി. എന്നാൽ നഷ്ടപ്പെട്ടു പോയ എന്റെ ജീവിതം തിരികെ പിടിച്ചു നൽകിയ എന്റെ പ്രിയ കൂട്ടുകാരി നിത്യയാണ് ഈ അവാർഡിന് അർഹ. ആ കൂട്ട് എന്റെ കൈ പിടിക്കാനില്ലായിരുന്നുവെങ്കിൽ മൗനത്തിന്റെ ഇരുട്ടിൽ മുങ്ങി ഞാനില്ലാതാകുമായിരുന്നു. ദയവു ചെയ്ത് നിത്യ സ്റ്റേജിലേക്ക് വരണം.”
സദസ്സിൽ നിന്ന് കയ്യടികൾ ഉയർന്നു. നിറകണ്ണുകളോടെ ഞാൻ സ്റ്റേജിലെത്തി. അവൾ ആ ശിൽപ്പം എന്റെ കൈകളിൽ പിടിപ്പിച്ചിട്ട് എന്നെ കെട്ടിപ്പിടിച്ചു. പിന്നീട് മൈക്കിന് മുന്നിലെത്തി പ്രസംഗം തുടർന്നു.
“ഈ കൂട്ട് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതെങ്ങിനെയെന്ന് അറിയണമെങ്കിൽ നിങ്ങൾ എന്റെ കഥ കേൾക്കണം. “
പിന്നെ അവൾ അവളുടെ ജീവിതം അവിടെ പറഞ്ഞു. പ്രസംഗം തീർന്നപ്പോൾ സദസ്സിൽ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അപ്പോൾ അകത്തേക്ക് കടന്നു വന്ന തണുത്ത കാറ്റിന് എന്റെ കൂട്ടിന്റെ പേരക്കാ മണമായിരുന്നു. .
#എന്റെരചന #കൂട്ടക്ഷരങ്ങൾ #രണ്ടാംവാർഷിക ബ്ലോഗ് മത്സരം #ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ


6 Comments
നല്ല കഥ മിനീ❤️👌🌹
ചെറുപ്പത്തിലെ നിഷ്ക്കളങ്കമായ കൂട്ടുകെട്ടുകൾ എന്നും ഹൃദയത്തിൽ പതിഞ്ഞു കിടക്കുക തന്നെ ചെയ്യും.❤️
സ്നേഹം…..നന്ദി സുമാ❤️🙏
മനോഹരം
സ്നേഹം…. നന്ദി❤️🙏
നല്ല കഥ.👌❤️
സ്നേഹം…നന്ദി❤️🙏