ഹോസ്റ്റലിന്റെ വരാന്തയിൽ അവൾ തനിച്ചിരുന്നു. ഒറ്റപ്പെടലിന്റെ വേദന നീരാളിക്കൈകളാൽ അവളെ വരിഞ്ഞുമുറുക്കി. അത്രമേൽ സ്നേഹിച്ച ഇടം തന്നെ തിരസ്കരിച്ചിരിക്കുന്നു! ജീവനുണ്ടെങ്കിലും താൻ ജീവിച്ചിരിപ്പില്ല എന്ന് അവൾക്ക് തോന്നി. എത്ര സന്തോഷമായിരുന്നു ഇക്കഴിഞ്ഞ നാൾ വരെ?! തനിക്ക് ചുറ്റുപാടും ചിരിമണിയൊച്ചകളുടെ വളകിലുക്കം.. കലപിലകളുടെ ചേങ്ങിലത്താളം.. ആട്ടവും പാട്ടും തീർക്കുന്ന ദുന്ദുഭി മേളം. ഒരു മാലാഖയായിരുന്നു താനവിടെ. സൗഹൃദങ്ങളുടെ ഉത്സവപ്പറമ്പായിരുന്നു തന്റെ ബോർഡിംഗ് സ്കൂൾ. തമ്മിൽ തമ്മിൽ പായാരം ചൊല്ലി, പടല പിണങ്ങി, പിന്നെയിണങ്ങി, ഒന്നിച്ചുണ്ട്,ഒന്നിച്ചുറങ്ങി… ഒരുമയിലെ ചെറുതരിയായി ഉല്ലാസവതിയായിരുന്നു താൻ. എന്തിനായിരുന്നു ഈ പറച്ചു നടീൽ?
താനിപ്പോൾ കൊച്ചുകുട്ടിയല്ലത്രേ. പ്രീഡിഗ്രി ഫസ്റ്റ് ഇയറിനു ചേർന്നിരിക്കുന്നു. കുട്ടിക്കളിയൊക്കെ പെട്ടിയിൽ മടക്കിപ്പൂട്ടി വയ്ക്കേണ്ട കാലമായത്രെ. പഠനം- അതിനെ ഗൗരവമായി എടുത്തേ തീരൂ. പത്താം ക്ലാസിലെ ഭാരപ്പെട്ട മാർക്ക് ജീവിതത്തെ ഇത്രയധികം ഭാരപ്പെടുത്തേണ്ടതുണ്ടോ എന്ന സന്ദേഹം നിരാശയുടെ നിലയില്ലാച്ചുഴിയിലേക്ക് അവളെ വലിച്ചിട്ടു. പുതിയ ഹോസ്റ്റലിൽ എങ്ങും ചിരിച്ച മുഖങ്ങളാണ്. പഠിക്കുക എന്ന ഒറ്റ ഉത്തരവാദിത്വമേ അവിടുള്ളൂ. കൂട്ടുകാരൊക്കെ തടിച്ച പുസ്തകങ്ങളും നോട്ടുകളും ആയി സ്റ്റഡി റൂമിൽ തമ്പടിച്ചിട്ടുണ്ട്. തനിക്ക് പക്ഷേ വല്ലാത്ത ശ്വാസംമുട്ടൽ ആണ് അവിടെ അനുഭവപ്പെട്ടത്. അക്ഷരങ്ങളൊക്കെയും തനിക്ക് ചുറ്റും അട്ടഹസിച്ചു വേട്ടാള നൃത്തം നടത്തുന്നതുപോലെ.. അങ്ങനെയാണ് ഈ വരാന്തയിൽ അഭയം തേടിയത്. ഇന്ന് വ്യാഴാഴ്ച. നാളെ ക്ലാസ്സ് കഴിയുന്നതേ ബോർഡിങ്ങിലേക്ക് പോകണം. വീട്ടിൽ പോകുന്നതിനു പകരം അവിടേക്ക് ചെന്നാൽ മതിയെന്ന് വാർഡൻ പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് തിരികെ പോന്നാൽ മതിയാകും. ആ ഓർമ്മയുടെ സാന്ത്വനത്തിൽ പെട്ടെന്ന് അവൾ ഊർജ്ജസ്വലയായി. പിന്നെ വെള്ളിയാഴ്ച അവസാനത്തെ പീരിയഡിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
ക്ലാസ്സ് കഴിഞ്ഞതും ഇടംവലം നോക്കാതെ കോളേജിന്റെ പിറകിലെ ഇടവഴിയിലേക്ക് അവൾ നൂണ്ടിറങ്ങി. ഒരു മണിക്കൂർ നടപ്പുണ്ട് ബോർഡിങ്ങിലേക്ക്. അവൾക്കത് നിസ്സാരമായിത്തോന്നി. തന്നെ കാണുമ്പോൾ തട്ടിത്തൂവുന്ന നെല്ലിക്കക്കൊട്ടകൾ.. അഞ്ചും ആറും വയസ്സുമുതൽ പതിനാറും പതിനേഴും വരെ പ്രായമുള്ളവർ. പിന്നെ അവിടെ ഉത്സവമായിരിക്കും. വർത്തമാനവും ചിരിയും കളിയുമൊക്കെ രാത്രിയിലേക്കും നീളുമായിരിക്കും. ഒക്കെയും അവൾ മനസ്സിൽ കണ്ടു. നടത്തത്തിന് അറിയാതെവേഗം കൂടി.വഴിനീളെ കുശലച്ചോദ്യങ്ങളുമായി നാട്ടുകാർ അവളെ എതിരേറ്റു. ഇത്രയും നാൾ തന്റെ കാലടികൾക്ക് കൂട്ടായിരുന്ന പരിചിത വഴികൾ അവളുടെ വരവിൽ കോരിത്തരിക്കുന്നതായി അവൾക്ക് തോന്നി. ആ ഹർഷം അവളിലേക്കും അരിച്ചു കയറി.
ഓരോന്ന് ചിന്തിച്ചും സ്വപ്നം കണ്ടു വഴി തീർന്നത് അവൾ അറിഞ്ഞില്ല. കണ്ണടച്ചു തുറക്കും മുൻപ് ബോർഡിങ്ങിന്റെ മുറ്റത്തെത്തി. മൗനത്തിന്റെ മാറാല മുറ്റിയതുപോലെ ബോർഡിങ് കെട്ടിടം അല്പം കുനിഞ്ഞു നിന്നു. ഭിത്തിയുടെ ഓരം ചേർന്ന് പൂത്തു നിൽക്കുന്ന പനിനീർ പൂക്കളും സീനിയയും ഡാലിയയും… ഒരു ഗ്ലാനി അവയെയും ബാധിച്ചിട്ടുണ്ടോ? സ്നേഹം റേസിപ്രോക്കൽ ആണല്ലോ. വേർപിരിയലിന്റെ ദുഃഖം തന്നെ എന്നപോലെ അവയെയും ബാധിച്ചിരിക്കുന്നു; തീർച്ച.
അവിടുത്തെ കുരുന്നുകളിൽ കുരുന്നായ മണിക്കുട്ടി മുറ്റത്തിരുപ്പുണ്ട്. മണ്ണിൽ കളിയാണ്. താൻ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല.
‘ മണിക്കുട്ടി’.. പതുങ്ങി പിന്നിൽ ചെന്ന് അവളുടെ കണ്ണുപൊത്തി. ഞെട്ടി അവൾ തലതിരിച്ചു നോക്കി.ഒരു കെട്ടിപ്പിടുത്തമാണ് താൻ പ്രതീക്ഷിച്ചത്. പക്ഷേ തന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് കൈവിടുവിച്ച് അവൾ ഒറ്റയോട്ടം.
‘മോശമായിപ്പോയി… കുഞ്ഞല്ലേ. അവൾ പേടിച്ചുപോയിക്കാണും..’
വരാന്തയിലേക്ക് കയറി അടുത്തതായി ആരെ ആവും കാണുക എന്ന കൗതുകത്തിൽ അവൾ ചുറ്റും നോക്കി. അത്ഭുതം! അവിടെങ്ങും ആരുമില്ല! അതെന്തു പറ്റി? ഈ സമയത്ത് ഇവിടെ അങ്ങനെയല്ലല്ലോ? ദു:സൂചനയുടെ ഒരു നേർത്ത തിര അവളെ തഴുകി കടന്നു പോയി.
പെട്ടെന്ന് ഒരു തല ജനലിൽ കൂടി തന്നെ നോക്കുന്നത് അവൾ കണ്ടു. ‘ഷൈനീ..’അവൾ വിളിച്ചു. പക്ഷേ വിളി കേട്ടമാത്രയിൽ തല അകത്തേക്ക് വലിഞ്ഞു. പിന്നെയും കണ്ടു, പല മുഖങ്ങൾ ജനലോരത്ത്. ആരും തന്റെ അടുക്കലേക്ക് വരുന്നില്ല!!
ഉത്കണ്ഠയുടെ ഒരു കടൽ മനസ്സിലൊതുക്കി അവൾ മുറിയിലേക്ക് പാഞ്ഞുകയറി. മുറി നിറയെ കുട്ടികൾ. പക്ഷേ ആരും അവൾക്ക് നേരെ ഒരു ചിരി പോലും എറിയുന്നില്ല. അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. കുഞ്ഞു കുട്ടികൾ വരെ അവളെ അവഗണിച്ചു നിൽക്കുന്നു. നെഞ്ചിൽ ഒരു കല്ലുരുണ്ടു കയറിയത് പെട്ടെന്നാണ്. ഓരോരുത്തരെയായി അവൾ പേരുവിളിച്ചു. ഇല്ല, മറുപടിയൊന്നുമില്ല.അവിടവിടെ ഉയരുന്ന ക്രുദ്ധമായ ചില നോട്ടങ്ങൾ മാത്രം.
‘ ദൈവമേ… ഭൂമി പിളർന്നിരുന്നുവെങ്കിൽ..’
‘ചേച്ചീ..’ പെട്ടെന്നാണ് പിന്നിൽ നിന്ന് ഒരു വിളി വന്നത്. അവൾ തിരിഞ്ഞു നോക്കി.. മിനിമോളാണ്. തന്നെക്കാൾ രണ്ടു ക്ലാസ്സ് ഇളയവൾ. അവളുടെ മുഖം ആകെ വിഷാദമയമായിരിക്കുന്നു. ആകെ മെലിഞ്ഞതുപോലെ. ഇപ്പോൾ വിതുമ്പും എന്ന മട്ടിലാണ് അവളുടെ നിൽപ്പ്. തന്നെ പിടിച്ചുവലിച്ചുകൊണ്ട് അവൾ അടുത്ത മുറിയിലേക്ക് പോയി. പിന്നെ മുഖം പൊത്തി ഒരു പൊട്ടിക്കരച്ചിലായിരുന്നു.
‘ എന്തുപറ്റി മോളേ?’
താനും അപ്പോൾ കരയുകയാണല്ലോ എന്ന് അവളോർത്തു. കരച്ചിലിനിടയിൽ മിനിയുടെ നാവിൽ നിന്ന് വാക്കുകൾ ചീളുകളായി തെന്നി വീണു.
‘സുറുമിച്ചേച്ചീ, ചേച്ചി വന്നാൽ ആരും മിണ്ടാൻ പാടില്ലെന്ന് സുനിതേച്ചി എല്ലാവരോടും പറഞ്ഞിരിക്കുവാ. ആരും ചിരിക്കുക പോലും ചെയ്യരുതെന്ന്…’
‘അതെന്താ.. ഞാൻ എന്തെങ്കിലും ചെയ്തോ?’
‘ ചേച്ചി ഒന്നും ചെയ്തിട്ടല്ല. ചേച്ചിയെ ഹോസ്റ്റലിൽ വിട്ടത് സുനിതേച്ചിക്ക് ഇഷ്ടമായില്ല.’
‘അതെന്താ?..’
‘അത്… സുനിതേച്ചി നടന്നല്ലേ കോളേജിൽ പോയത്. ഹോസ്റ്റലിലേക്ക് മാറ്റിയില്ലായിരുന്നല്ലോ. അതുകൊണ്ടാ..’
‘ അതിന് ഞാൻ പറഞ്ഞിട്ടല്ലല്ലോ എന്നെ ഹോസ്റ്റലിലേക്ക് മാറ്റിയത്..’
‘ചേച്ചി നുണ പറയുന്നതാന്നാ സുനിതേച്ചി പറയുന്നേ..’
താൻ എന്തൊക്കെയാണ് കേൾക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ചുറ്റിനും എല്ലാം തകിടം മറിയുന്നതുപോലെ. തോളിലെ ഭാണ്ഡം അവൾ അറിയാതെ താഴെവീണു. ഭിത്തിയിലൂടെയൂർന്ന് മെല്ലെ അവളും.
ഹോസ്റ്റലും ബോർഡിങ്ങും ഒരേ മാനേജ്മെന്റിന് കീഴിലുള്ളതാണ്. ഫീസ് കൊടുത്തും കൊടുക്കാതെയും പഠിക്കുന്ന കുട്ടികൾ. അവൾ രണ്ടാമത്തെ കൂട്ടത്തിലായിരുന്നു. അങ്ങനെയാണ് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾക്കായി മാനേജ്മെന്റ് അവളെ ഹോസ്റ്റലിലേക്ക് മാറ്റുന്നത്. എസ്എസ്എൽസിക്ക് നേടിയ ഭേദപ്പെട്ട മാർക്ക് തന്നെയായിരുന്നു കാരണം. സുനിതയ്ക്ക് ഇല്ലാതിരുന്നതും അതുതന്നെയായിരുന്നല്ലോ. പക്ഷേ ബോർഡിങ്ങിൽ നിന്നൊരു വിടവാങ്ങൽ സുറുമി സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിരുന്നതല്ല. ആ തിരക്കഥയിൽ അവളുടെ മനസ്സറിവ് തെല്ലുമുണ്ടായിരുന്നില്ല താനും. തനിക്കു ലഭിക്കാത്ത ആനുകൂല്യം സുറുമിക്ക് ലഭിച്ചപ്പോൾ സുനിതയുടെ അഭിമാനത്തിനേറ്റ കടുത്ത പ്രഹരം. അതാണ് വില്ലനായത്. രോഷം കൊണ്ട് അവളുടെ മുഖം ചുവന്നു. അസൂയ കണ്ണിലും മനസ്സിലും മഞ്ഞൾ വരച്ചു.
സുറുമി ബോർഡിങ്ങിലേക്ക് പോകുന്നു എന്നറിഞ്ഞത് മുതൽ അവളുടെ മനസ്സിൽ പ്രതികാരം അഗ്നിയായി പടർന്നു. അവസരമൊക്കുമ്പോൾ തിരിച്ചടിക്കണം.. അവൾ തീരുമാനിച്ചു. ആ തീരുമാനമാണ് ഇന്ന് പ്രായോഗിക തലത്തിൽ എത്തിയിരിക്കുന്നത്.
മിനിമോളുടെ അടുത്ത് തറയിൽ അങ്ങനെ ഇരിക്കുമ്പോൾ പഴയ ഓർമ്മകൾ പലതും ഒരു ചലന ചിത്രത്തിലെന്നതുപോലെ സുറുമിയുടെ ബോധമണ്ഡലത്തിൽ മിന്നിമറയാൻ തുടങ്ങി. സ്കൂളിൽ പാഠ്യപാഠ്യേതര വിഷയങ്ങളിൽ തിളങ്ങി നേട്ടങ്ങളുമായി വരുമ്പോഴൊക്കെയും സുനിതയുടെ കണ്ണുകളിൽ ആളിയിരുന്ന അസൂയയുടെയും വെറുപ്പിന്റെയും തീ… ആ വെറുപ്പ് ഒന്നുകൊണ്ടുമാത്രം അവൾക്കെതിരെ മത്സരിക്കുന്നവരെ ബൂസ്റ്റ് ചെയ്തിരുന്ന സുനിത. ഒക്കെയും വേവുന്ന ഓർമ്മകളായി അവളെ പൊള്ളിച്ചു. അന്നൊന്നും അതത്ര കാര്യമാക്കി അവളെടുത്തില്ല. എന്നാൽ ഇന്ന് ആ വെറുപ്പിന്റെ കരാളഹസ്ത ങ്ങൾ കഴുത്തുഞെരിച്ച് തന്നെ ശ്വാസംമുട്ടിക്കുന്നു. കൂട്ടുകാരുമൊത്ത് സുന്ദരമായ ഒരു സംഘഗാനം പാടി അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ പൊടുന്നനെ തന്റെ സ്വരം നിലച്ചു പോകുന്നതുപോലെ അവൾക്കുതോന്നി. എന്നിട്ടും അണമുറിയാതെ പാട്ട് തുടരുന്നുണ്ട്. താൻ.. താൻ മാത്രം ശബ്ദമില്ലാതെ വിതുമ്പുന്നു!!!
തലതിരിച്ച് അവൾ മിനിയെ നോക്കി. ആ കണ്ണിൽ ശൂന്യതയുടെ ഒരു നീലക്കയം.
‘മിനീ..’
ഏതോ വ്യഥയുടെ അതിരിൽ നിന്നും ഞെട്ടിപ്പിടിഞ്ഞ് വർത്തമാനകാലത്തിലേക്ക് അവൾ തിരികെ നടന്നു. സുറുമിയെ നോക്കി.
‘എന്നിട്ട് നീ മാത്രം എങ്ങനെയാണ് എന്നോടു മിണ്ടുന്നത്?’സുറുമി അവിശ്വസനീയതയോടെ ചോദിച്ചു.
വീണ്ടും ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. സുറുമി പോയ രണ്ടാഴ്ചക്കാലം മിനിമോൾക്ക് അന്തമില്ലാത്ത മാനസിക പീഡകളുടെ കാലമായിരുന്നു. സുനിത കിണഞ്ഞു ശ്രമിച്ചിട്ടും മിനിയെ മാത്രം തന്റെ വരുതിയിൽ എത്തിക്കാൻ അവൾക്കു കഴിഞ്ഞില്ല. കേവലം ഒരു ഒൻപതാം ക്ലാസുകാരിയിൽ നിന്നും പ്രതീക്ഷിക്കാനാവാത്ത തരത്തിലൊരു റെസിലിയൻസ്, നിശ്ചയദാർഢ്യം അവൾ പ്രദർശിപ്പിച്ചു. പ്രതിസന്ധികൾക്കെതിരെ സന്ധിയില്ലാ സമരം നടത്തിയിരുന്ന സ്വന്തം അമ്മയിൽ നിന്നും അവൾ ആർജ്ജിച്ചെടുത്ത ഗുണം.
പ്രതികാരസർപ്പം വിഷപ്പല്ലുനീട്ടി ആഞ്ഞുകൊത്തി.
40 കുട്ടികളിൽ അവൾ മാത്രം ഒറ്റയായി. ഒരാൾ പോലും മിനിമോളോട് മിണ്ടരുതെന്നായിരുന്നു സുനിതയുടെ കർശന നിർദ്ദേശം. ഉണ്ണുന്നിടത്തും ഉറങ്ങുന്നിടത്തും കളിക്കുന്നിടത്തും പഠിക്കുന്നിടത്തുമെല്ലാം അവൾ ഒറ്റയ്ക്കായി. ഊണു മേശയിൽ നഴ്സറിക്കുട്ടികളുടെ കൂടെയായി അവളുടെ സ്ഥാനം. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ ഏതെങ്കിലും ഒരു കുരുന്ന് അവളോട് സംസാരിച്ചു പോയാൽ ചെവി പൊന്നാക്കി അവർ ‘മര്യാദ’ പഠിപ്പിക്കപ്പെട്ടു. എന്തിനേറെ- അവളുടെ ആത്മസുഹൃത്തുപോലും അവളെ തള്ളിപ്പറഞ്ഞു.
പക്ഷേ ആരുടെയും മുൻപിൽ അഭിമാനിയായ അവൾ കരഞ്ഞില്ല. പകരം രാത്രികളിൽ ചങ്കുപൊട്ടി തലയിണ കുതിർത്തു. മരക്കട്ടിലിൽ, തലമൂടുന്ന പുതപ്പിന്റെ സുരക്ഷിതത്വത്തിൽ, അവഗണനയുടെയും ഒറ്റപ്പെടലിന്റെയും സങ്കടങ്ങളെ ചുടുനിശ്വാസത്തിന്റെ തേരിലേറ്റി പറത്തിവിട്ടു. എന്നിട്ടും ഉറക്കം അവളെ വിട്ടുപോയി. പഠനത്തിൽ അമ്പേ പിന്നോട്ടായി.
വിങ്ങി വിങ്ങിക്കരഞ്ഞുകൊണ്ട് മിനിമോൾ ഇതെല്ലാം പറയുമ്പോൾ സുറുമി കഠിനമായ മന:ക്ഷോഭത്താൽ ഉരുകിയൊലിക്കുകയായിരുന്നു. ‘പക്ഷേ എന്തിന്.. എന്തിന് നീ ഇതെല്ലാം സഹിച്ചു? അതും ഒറ്റയ്ക്ക്! നമ്മൾ തമ്മിൽ അത്രമേലൊരു സ്നേഹബന്ധം ഉണ്ടായിരുന്നില്ലല്ലോ?’ സുറുമി നെഞ്ചുകീറി പറഞ്ഞു.
‘ എനിക്കറിയാം ചേച്ചി, നമ്മൾ തമ്മിൽ അങ്ങനെയൊരു കൂട്ടുണ്ടായിരുന്നില്ല. പക്ഷേ ചേച്ചിയുടെ നിഷ്കളങ്കത എനിക്കറിയാമായിരുന്നു. പണ്ടുമുതൽ ചേച്ചി അനുഭവിച്ചിരുന്ന അവഗണനയെക്കുറിച്ചും. മനസ്സുകൊണ്ട് എനിക്ക് ചേച്ചിയെ അത്രമേൽ ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തെ വേണ്ടെന്നു വയ്ക്കാനോ അന്യായത്തിന് കൂട്ടുനിൽക്കാനോ എനിക്ക് പറ്റിയില്ല. അതുകൊണ്ടാ.’
കവിളുനനച്ച് കണ്ണീർ ഒഴുകുമ്പോഴും ആർക്കും അടിയറപറയാൻ വിസമ്മതിക്കുന്ന ഒരു നിശ്ചയദാർഢ്യം അവളുടെ കണ്ണുകളിൽ തിളങ്ങിനിന്നു.
സുറുമിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. അവളെയൊന്ന് കെട്ടിപ്പിടിക്കാനാണ് തോന്നിയത്. പക്ഷേ ജനാലയ്ക്കപ്പുറത്തുനിന്നും നീളുന്ന എണ്ണമറ്റ കണ്ണുകൾ ആ ഉദ്യമത്തിൽ നിന്ന് അവളെ വിലക്കി. കാരണം ഒരു ആലിംഗനം പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന് മുന്നനുഭവങ്ങൾ അവളെ പഠിപ്പിച്ചിരുന്നു.
ആ സമയത്താണ് വാർഡൻ അവിടേക്ക് കടന്നുവരുന്നത്. ചുറ്റുപാടുകൾ വീക്ഷിക്കുമ്പോൾത്തന്നെ ഏതോ അരുതായ്ക ഉറക്കെ സംസാരിക്കുന്നതായി അവർക്ക് തോന്നി. കരഞ്ഞുവീർത്ത കണ്ണുകളുമായിരിക്കുന്ന സുറുമിയും മിനിമോളും ആ തോന്നലിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
——–
പരിഹാരമുണ്ടായത് പെട്ടെന്നാണ്. കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കിയെടുത്ത വാർഡൻ അടുത്തദിവസം തന്നെ സുനിതയുടെ പേരൻറ്സിനെ വിളിച്ചുവരുത്തി അവളെ വീട്ടിൽ പറഞ്ഞുവിട്ടു. ഇനി മിനിമോളോ സുറുമിയോ കരയാൻ ഇടയായാൽ അതിനിട വരുത്തുന്നത് ആരായാലും പെട്ടിയും പൂട്ടി വീട്ടിൽ പോകേണ്ടിവരും എന്ന ഭീഷണി കുറിക്കുകൊണ്ടു.
അതിനുശേഷം ഒരിക്കലും കുട്ടികൾക്കിടയിൽ ഒരു വിഭജനം ഉണ്ടായില്ല. സുറുമി അവധി കിട്ടുമ്പോഴൊക്കെ ബോർഡിങ്ങിലെത്തി എല്ലാവരോടും കൂട്ടുകൂടി തിരിച്ചുപോയി. എന്നാൽ മിനിമോളോടുമാത്രം സഹോദരതുല്യമായ ഒരു സൗഹൃദം ഒരിക്കലും മായാത്ത വിധത്തിൽ മനസ്സിൽ കോറിയിട്ടു.
കൗമാരം എന്ന കൊടുങ്കാറ്റ് ജീവിതത്തിന്റെ രസതന്ത്രത്തെയും സമവാക്യങ്ങളെയും മാറ്റിയെഴുതുന്ന കാലഘട്ടത്തിൽ ഒപ്പം ഒരു ചുഴലിക്കാറ്റും എന്ന വിധത്തിലായിരുന്നു അന്നത്തെ ആ സംഭവങ്ങൾ അവളുടെ ജീവിതത്തിൽ അരങ്ങേറിയത്. മിനിമോൾ എന്ന അത്താണി ഇല്ലായിരുന്നുവെങ്കിൽ നിശ്ചയമായും അവൾ കടപുഴകിപ്പോയേനെ.
ഇന്ന് ദശാബ്ദങ്ങൾക്കിപ്പുറം ലോകത്തിന്റെ രണ്ടു കോണുകളിലിരിക്കുമ്പോഴും ദിവസവും സുറുമി മിനിമോളോട് പറയാറുണ്ട്.. ഈ കൂട്ടില്ലായിരുന്നെങ്കിൽ ഞാനിന്ന് ഈ ഞാനാകുമായിരുന്നില്ല എന്ന്…
എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിൽ സ്വയം എരിഞ്ഞ് എനിക്ക് വെട്ടമായിത്തീർന്നതിന് നന്ദി എന്ന്.


5 Comments
. നന്നായി എഴുതി
നല്ല ഹൃദയമായ എഴുത്ത് 👌🥰💗💐
നന്നായി എഴുതി.. കൂട്ട് എവിടുന്ന് എപ്പോൾ വരുമെന്ന് ആർക്കും അറിയില്ല. 👍
പണ്ടത്തെ ഹോസ്റ്റൽ ജീവിതം മനസ്സിലേക്കു വന്നു.
ഒന്നിച്ച് ഉണ്ടും ഉറങ്ങിയും പഠിച്ചും സിസ്റ്ററിൻ്റെ വഴക്കുകൾ കേട്ടും കഴിഞ്ഞ നാളുകൾ സന്തോഷത്തിലും ദുഃഖത്തിലും ചേർത്തു നിർത്തിയ കൂട്ടുകാരും ചേച്ചിമാരും. അതിലൊരു ചേച്ചി കൂട്ടക്ഷരങ്ങളിലും കൂട്ടായുണ്ട്.
നല്ല രചന സിൽവീ❤️❤️❤️👌🌹
നല്ല രചന👌
സന്തോഷത്തിൽ മാത്രമല്ല, സന്താപങ്ങളിലും പങ്കു ചേർന്ന കൂട്ടിനെ കുറിച്ച് മനോഹരമായി എഴുതി.👏👍❤️🫂