സീനിയർ സിറ്റിസൺ ആയിക്കഴിഞ്ഞതിന് ശേഷമാണ് എന്റെ ജീവിതം വേറെ ഒരു വഴിയിലേക്ക് മാറി ഒഴുകിയത്. പണ്ടത്തെ കാലമായിരുന്നു എങ്കിൽ വിശ്രമിക്കാനുള്ള സമയം. രാമനാമം ജപിച്ച് പേരക്കുട്ടികളേയും നോക്കി, കുഴിയിലേക്ക് കാലും നീട്ടി ഇരിയ്ക്കുക.മരണം വന്ന് വിളിച്ചാൽ മുകളിലേക്ക് പോകുക. ആയ കാലത്ത് ജോലി ചെയ്തതല്ലേ ഇനി എന്ത് ജോലി? പണ്ടൊക്കെ വയസ്സായാൽ പിന്നെ ഒന്നും ചെയ്യില്ല.
ഞാനും വിചാരിച്ചത് ഏകദേശം ഇത് പോലെ തന്നെ. രാമനാമവും പേരക്കുട്ടികളൊന്നുമില്ല, അല്പം പുരോഗമന ചിന്താഗതി ഉള്ളതിനാൽ തീർത്ഥാടനവും ഭക്തിമാർഗ്ഗവുമൊക്കെ എതിർപ്പുമാണ്. എന്നാൽ വിനോദയാത്രകളൊക്കെ പോകും. തീർത്ഥാടനം സ്ഥലങ്ങൾ കാണാൻ വേണ്ടിയും പോകും.
ശരിക്കും പറയുകയാണെങ്കിൽ പത്ത് പതിനഞ്ച് വയസ്സിൽ തുടങ്ങിയ ജോലികൾ അറുപത് വയസ്സിൽ ആണ് നിർത്തിയത്. പതിനഞ്ച് വയസ്സ് മുതൽ ട്യൂഷൻ ക്ളാസുകൾ, സാക്ഷരതാ ഇൻസ്ട്രക്ടർ, അമ്പലത്തിൽ കഴകജോലി, ലൈബ്രേറിയൻ, എൽ.ഐ.സി ഏജൻ്റ്, ടൈപ്പിസ്റ്റ്, ഡിക്ഷണറി പകർത്തെഴുത്തുകാരൻ, ഹോട്ടലിൽ കാഷ്യർ, ചായക്കടയിലെ ജോലിക്കാരൻ, വീട്ടിലെ പാചകക്കാരൻ, പിയർലെസ് ഏജൻ്റ്, മുതൽ സബ് ഓർഗനൈസർ വരെ, തീപ്പെട്ടി കമ്പനിയിൽ കൊള്ളികൾ അടുക്കൽ ജോലി..
പിന്നെ വീട്ടിൽ മാത്രം ജോലി ചെയ്യുന്ന ഇലക്ട്രീഷ്യൻ മുതൽ മെക്കാനിക്ക് വരെ, കൃഷിക്കാരൻ, പോസ്റ്റ് ഓഫീസിൽ ഈ.ഡി.പേക്കർ, പോസ്റ്റ്മാൻ, ക്ളാർക്ക്, സബ് പോസ്റ്റ് മാസ്റ്റർ വരെ
അങ്ങനെ വിവിധങ്ങളായ ജോലികൾ ചെയ്തു. ഇനി വിശ്രമം എന്ന് പറഞ്ഞപ്പോൾ വീട്ടുകാരി പറയുന്നത് എവിടെയെങ്കിലും ഒരു ജോലി നോക്കാൻ. കംപ്യൂട്ടർ അറിയാമല്ലോ വല്ല സ്ഥാപനങ്ങളിലോ അല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിലോ നോക്കാം എന്ന്.
ഇനി ഒരു പണിക്കും ഇല്ല എന്ന് പറഞ്ഞൊഴിഞ്ഞു. ജോലി ചെയ്ത് ചെയ്തു തോറ്റു. ഇനിയും പറ്റുന്ന കാര്യമല്ല.
പതിനഞ്ച് വയസ്സിൽ തുടങ്ങിയ സാഹിത്യരചനയൊക്കെ ഈ ഓട്ടത്തിനിടയിൽ നിന്നു പോയി.അന്ന് എഴുതി വച്ച അനേകം കഥകൾ, കവിതകൾ, ഗാനങ്ങൾ,ലേഖനങ്ങൾ, നാടകങ്ങൾ തുടങ്ങിയവ അങ്ങനെ ഇരിയ്ക്കുകയാണ്. അതിനിടെ പത്തിരുപത്തി അഞ്ച് വർഷങ്ങൾ എഴുതലും വായിക്കലുമില്ലാതെ കടന്നു പോയി. ജോലിത്തിരക്ക് തന്നെ. പോസ്റ്റ്മാനായി 1996 മുതൽ റിട്ടയർ ചെയ്ത 2020 വരെയുള്ള വർഷങ്ങളിൽ യാതൊന്നും ചെയ്തിട്ടില്ല.
പുസ്തകം വായന എന്ന് പറഞ്ഞാൽ ജീവനാണ്. വളരെ ചെറിയ പ്രായത്തിൽ അമ്മയാണ് വായിക്കാൻ പ്രോത്സാഹനം നൽകിയത്. അമ്മ നന്നായി വായിക്കും. ഞാനാണ് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ എടുക്കുക. അതൊക്കെ വായിക്കും. പിന്നീട് വലുതായപ്പോൾ മറ്റൊരു ലൈബ്രറിയിൽ നിന്നും വിവിധങ്ങളായ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. റിട്ടയർ ചെയ്ത ശേഷം ഓൺലൈനിൽ ഓർഡർ ചെയ്ത അനേകം പുസ്തകങ്ങൾ. ഇന്ന് അത് വലിയ ലൈബ്രറി പോലെയായി.
അങ്ങനെ വായന തുടങ്ങി.
2020 മുതൽ കോവിഡ് കാലം ആണല്ലോ. വേറെ എവിടെയെങ്കിലും പോകാൻ പറ്റില്ല.
എന്നിട്ടും വീണ്ടും എഴുത്ത് തുടങ്ങിയില്ല. അനുജൻ ചെറുപ്പത്തിൽ തന്നെ എഴുതി പ്രശസ്തനായി അനേകം പുസ്തകങ്ങൾ ഇറക്കി. കുറേയധികം അവാർഡുകൾക്ക് അർഹനായി. ഞാൻ മടിയനായി തുടരുകയായിരുന്നു. അനിയനാണെങ്കിൽ എന്നോട് പണ്ട് മുതലേ പറയുന്നതാണ്, എഴുതാൻ.
കഥകളോ കവിതകളോ പുസ്തകങ്ങൾ ആയി പ്രസിദ്ധീകരിക്കാം.
ഒടുവിൽ എൻ്റെ അറുപത്തിനാലാമത്തെ വയസ്സിൽ ആണ് ആദ്യമായി പ്രസിദ്ധീകരിക്കാൻ ഒരു ലേഖനം അയച്ചു കൊടുക്കുന്നത് ” ഇരിങ്ങാലക്കുടയും ഞാനും” എന്ന പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ പുസ്തകത്തിൽ ആ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. പക്ഷേ പുസ്തകം ഇറങ്ങിയത് ഒരു വർഷത്തോളം കഴിഞ്ഞാണ്. പ്രശസ്തരായ പ്രഗത്ഭരായ അനേകം പേരോടൊപ്പം എഴുതാൻ കഴിഞ്ഞു എന്നത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
അതിനിടെ മന്ദാരം പബ്ലിക്കേഷൻസിന്റെ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി കവിതകൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കാണുന്നത് .
അയച്ചു കൊടുത്തു. ശരറാന്തൽ എന്ന പുസ്തകത്തിൽ എന്റെ കവിത ആദ്യമായി അച്ചടിച്ച് വന്നു. അതിന് ശേഷമാണ് ഇരിങ്ങാലക്കുടയും ഞാനും വരുന്നത്.
പിന്നീട് അനേകം പുസ്തകങ്ങൾ മന്ദാരം പബ്ലിക്കേഷൻസിന്റെയും അത് പോലെ സെവൻ ലീഫ് ക്രിയേഷൻസിന്റേയും പുസ്തകങ്ങൾ, സാക്ഷി, നിഴൽമാഗസീൻ തുടങ്ങിയവയുടേയും ഭാഷാ മലയാളം, ദൃശ്യവർഷം,കണ്ടൽ_ എഴുത്തിടം തുടങ്ങിയ പലസാഹിത്യഗ്രൂപ്പുകളുടേയും പുസ്തകങ്ങളിൽ എഴുതാൻ കഴിഞ്ഞു.
എഴുത്ത് തുടർന്നപ്പോൾ തന്നെ പത്തിരുപത് ഇരുപത്തി അഞ്ച് ഗ്രൂപ്പുകളിൽ സജീവമായി എഴുതുന്നു. അനേകം മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുന്നു.
വിശ്രമിക്കേണ്ട പ്രായത്തിൽ ഓടിനടക്കുകയാണിപ്പോൾ!
എഴുതിയാൽ മാത്രം പോരല്ലോ അവയ്ക്ക് കിട്ടുന്ന സമ്മാനങ്ങൾ വാങ്ങിക്കാൻ പോകണമല്ലോ! അത് കൊണ്ട് തന്നെ തിരക്കിട്ട യാത്രകളിൽ ആണ് എന്നും. തൃശ്ശൂർ കോട്ടയം, കോഴിക്കോട് പാലക്കാട്, എറണാകുളം, കൊല്ലം തിരുവനന്തപുരം… അങ്ങനെ സാഹിത്യസംഗമങ്ങൾ നടക്കുന്നിടത്ത് പോകുക പങ്കെടുക്കുക, അനേകം സാഹിത്യകാരൻമാരുമായും സാഹിത്യകാരികളുമായും പരിചയപ്പെടുക സെലിബ്രിറ്റികളായ പലരേയും കാണുക പരിചയപ്പെടുക. അതൊക്കെ ഒരു ഭാഗ്യമായി കരുതുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ ഇങ്ങനെ ആയിരുന്നു എങ്കിൽ ഇന്നുണ്ടായ അനേകം നഷ്ടങ്ങൾ ഉണ്ടാവില്ലായിരുന്നു. എംടി, മലയാറ്റൂർ രാമകൃഷ്ണൻ, തകഴി, മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള വികെഎൻ ബഷീർ തുടങ്ങിയവരയൊന്നും കാണാൻ കഴിഞ്ഞില്ല.
എന്നാൽ ഇന്നുള്ള പലരേയും കാണാനും കഴിഞ്ഞു. എം.മുകുന്ദൻ, സച്ചിദാനന്ദൻ,വൈശാഖൻസി.രാധാകൃഷ്ണൻ, കെപി രാമനുണ്ണി, അശോകൻ ചരുവിൽ, കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട തുടങ്ങിയ അനേകം പേർ.
സീനിയർ സിറ്റിസൺ ആയാൽ ചില ഗുണങ്ങൾ ഉണ്ടത്രേ. ബാങ്കുകൾ കൂടുതൽ പലിശ തരും. പ്രത്യേക ഇരിപ്പിടം, കൗണ്ടറിൽ മുൻഗണന എന്നിവ. ബസ്സിലും ഇത് പോലെ പ്രത്യേക സീറ്റ്. തീവണ്ടിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രത്യേക ആനുകൂല്യങ്ങൾ സീറ്റ് പ്രിഫറൻസ് തുടങ്ങിയവ.
ഞാൻ അതൊന്നും സ്വീകരിക്കാറേയില്ല. ഇപ്പോഴും ജനറൽ ക്യൂവിൽ നിന്ന് കാര്യങ്ങൾ നടത്തിപ്പോരും. ബസ്സിലൊക്കെ ആ സീറ്റ് ഒന്നും ചോദിച്ചു വാങ്ങില്ല.
വയസ്സായി എന്ന് തോന്നണ്ടേ!
മനസ്സിന് ഇപ്പോഴും ചെറുപ്പം. അത് കൊണ്ട് തന്നെ വയസ്സൻമാരുടെ ആനുകൂല്യങ്ങൾ വേണ്ട.
കൂട്ട് കൂടാനിഷ്ടം വയസ്സായവരോടല്ല എന്നതാണ് അതിലും രസം.ചെറുപ്പക്കാരുടെ കൂട്ടാണ് ഇഷ്ടം. ഈ അറുപത്തി നാലാം വയസ്സിൽ ആണ് ആദ്യമായി വിമാനത്തിൽ കയറിയത്. വിദേശത്ത് പോകുകയും ചെയ്തു. മകൾക്ക് ജർമനിയിൽ ആണ് ജോലി. അവിടേയ്ക്ക് ഞങ്ങൾ കഴിഞ്ഞ വർഷം പോയി. ജർമനിയൊക്കെ കണ്ട് വന്നു. ഇനിയും പോകണം.
ഞാൻ മാത്രമല്ല അനേകം സീനിയർ സിറ്റിസൺസ് ഇങ്ങനെ ചെറുപ്പമായി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. വയസ്സൊന്നും ഒന്നിനും തടസ്സമേയല്ല. എന്നേക്കാൾ എത്രയോ പ്രായമായവർ ആണ് ഉഷാറായി നടക്കുന്നത്! വയസ്സൊക്കെ വെറും ഒരു നമ്പർ മാത്രം.
#കൂട്ടക്ഷരങ്ങൾ
#ബ്ളോഗ് രചനാ മത്സരം
#എന്റെരചന
#Age is just a Number
#സീനിയർ സിറ്റിസൺ.
#രചന_രാമചന്ദ്രൻടിവി


3 Comments
നന്ദി സ്നേഹം
ഈ സീനിയർ സിറ്റിസൺ പദവി വായിച്ചും എഴുതിയും യാത്ര ചെയ്തും ആഘോഷമായി തീരട്ടെ !
നല്ല രചന👌👍
പ്രായം വെറും നമ്പർ മാത്രമെന്നു തെളിയിക്കാൻ നമ്മളൊക്കെത്തന്നെ മതി. മനസ്സു ചെറുപ്പമാക്കി വെച്ചാൽ പ്രായം കൂടുന്നതറിയില്ല.
നന്നായി എഴുതി♥️♥️♥️👌🌹