മാലിനി, ഇക്കൊല്ലം തിരുവോണത്തിനു നമുക്കൊന്ന് അമ്പലത്തിൽ പോകണം. “അന്നമനട മഹാദേവനെ” കാണാൻ. പിന്നെയൊരു സദ്യയുമുണ്ടാക്കണം.
ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്ന മാലിനി അത്ഭുതം കൊണ്ടിട്ടെന്നവണ്ണം ലോണിലെ ഊഞ്ഞാൽ കസേരയിലിരിക്കുന്ന ശേഖരനെ ഉറ്റു നോക്കി.
“പിള്ളേരൊന്നും വരില്ലന്ന് ഇന്നലെക്കൂടി വിളിച്ചു പറഞ്ഞതല്ലേ ശേഖരേട്ടാ. പിന്നെന്തിനാപ്പോ സദ്യ?
“നമുക്ക് കഴിക്കാൻ.”
പിള്ളേർക്കവിടെ മലയാളി അസോസിയേഷന്റെ ഓണാഘോഷമൊക്കെ കെങ്കേമമായിരിക്കും. അതാ അവരിങ്ങോട്ടൊന്നും വരാതെ അവിടെ തന്നെ കൂടുന്നെ. നമ്മളല്ലേ അവരങ്ങു കാനഡയിലാണല്ലോ, അമേരിക്കയിലാണല്ലോ എന്നും പറഞ്ഞു വേവലാതിപ്പെടുന്നേ. അവരെപ്പോലുള്ള പ്രവാസികൾക്കൊക്കെയാണിപ്പോ ഒരു മാസം നീളുന്ന ഓണാഘോഷമൊക്കെ. നാട്ടിലുള്ള നമ്മൾ കൂടിയാൽ മൂന്നു ദിവസം അത്രയല്ലേയുള്ളൂ.
അവരവിടെ പപ്പടോം പഴവും പായസവുമൊക്കെ കൂട്ടി സദ്യയുണ്ണുമ്പോ നമ്മളെയൊന്നും ഓർക്കുന്നുപോലുമുണ്ടാകില്ലന്റെ മാളുക്കുട്ട്യേ. അപ്പോൾപ്പിന്നെ ഇവിടെ നമുക്കും ആയിക്കൂടെ ഒരു സദ്യ.
ശേഖരൻ അവർക്കരികിലേക്ക് നടന്നു വന്ന് മാലിനിയുടെ തോളിൽക്കൂടി കയ്യിട്ട് അവരെ തന്റെ ദേഹത്തേക്ക് ചേർത്തു.
നല്ല കാര്യായി. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ വേണ്ടുവോളമുണ്ട് രണ്ടാൾക്കും. അതിന്റെ കൂടെ സദ്യയും കൂടിയായാൽ കേമായി.
ആ കൈക്കുള്ളിൽ ഒതുങ്ങി നിന്ന് ഇളകി ചിരിച്ചുകൊണ്ട് മാലിനി അയാളുടെ കവിളിൽ നുള്ളി.
“എന്റെ പെണ്ണുമ്പിള്ളേ ദിവസവും ഈ അളിഞ്ഞ ഓട്സും ചപ്പാത്തിയും തിന്ന് നാവൊക്കെ മരവിച്ചു പോയി. ഓണമായിട്ട് ഒരു സദ്യയുണ്ട് ചാകുന്നെങ്കിലങ്ങോട്ട് ചാവട്ടെന്ന്, വയസ്സും പ്രായവുമൊക്കെ ഇത്രേം ആയില്ലേ. മക്കളൊക്കെ അവരുടെ കാര്യം നോക്കാനായി. ഇനി ചത്താലെന്ത് ജീവിച്ചാലെന്ത്. മക്കൾ വരാത്തകൊണ്ട് എത്ര കൊല്ലമായെടി നമ്മൾ ഓണവും വിഷുവുമൊക്കെ ആഘോഷിച്ചിട്ട്.
ഇക്കൊല്ലം നമുക്കങ്ങു അടിപൊളിയാക്കാംന്നേ.
ശേഖരൻ മാലിനിയുടെ താടിത്തുമ്പിൽ പിടിച്ച് മനോഹരമായൊരു ചിരി അവർക്ക് സമ്മാനിച്ചു
പക്ഷേ മാലിനിക്ക് ആ ചിരിയിൽ പങ്കുചേരാൻ കഴിഞ്ഞില്ല.
നോക്കിനിൽക്കേ വാടിപ്പോയ ഒരു പൂവുപോലെ തോന്നി അവരുടെ മുഖം.
“എന്തുപറ്റി മാളു.. നീയെന്തേ വല്ലാതെ.
ശേഖരൻ ആ മുഖം തന്റെ കൈകുമ്പിളിൽ കോരിയെടുത്തു.
ഒന്നുമില്ല ശേഖരേട്ടാ. ഞാൻ പെട്ടന്ന് അച്ഛനെയോർമ്മിച്ചു.
ആ.. തുടങ്ങി.എന്ത് പറഞ്ഞു തുടങ്ങിയാലും അവസാനം അച്ഛനെ ഓർത്ത് കരയുന്ന നിന്റെയീ സ്വഭാവം ഇനിയും നിർത്താനായില്ലേ നിനക്ക്.
എങ്ങനെയാ ഞാൻ മറക്കാ ശേഖരേട്ടാ.
തിരുവോണത്തിന്റന്നു അമ്മയേക്കാൾ മുന്നേ എണീക്കുന്നത് അച്ഛനാ.
പലതവണ മാലിനിയാ ഓർമ്മച്ചെപ്പ് അയാൾക്കു മുന്നിൽ തട്ടികുടഞ്ഞിട്ടിട്ടുണ്ട്. എന്നിട്ടും ആദ്യമായി കഥ കേൾക്കുന്ന കുട്ടിയുടെ കൗതുകം കണ്ണിൽ നിറച്ച് അയാൾ മാലിനിയുടെ മിഴികളിലേക്കൊരു ആർദ്രനോട്ടമയച്ചു.
വടുകപ്പുളി നാരങ്ങയും, മാങ്ങയും, പുളിയിഞ്ചിയുമൊക്കെ ഉത്രാടത്തിന്റെന്ന്തന്നെ അച്ഛൻ ഉണ്ടാക്കി വെക്കും. അതിലൊന്നും അമ്മയെ കൂട്ടില്ല. എല്ലാം അച്ഛന് തനിയെ ചെയ്യണം. എന്തൊരു സ്വദാണെന്നോ അച്ഛന്റെയാ കറികൾക്ക്.പച്ചക്കറികൾ നുറുക്കുന്നതിൽ പോലും ഒരു ഭംഗിയുണ്ടായിരുന്നു.
“ഉം…
അയാൾ മെല്ലെ മൂളിക്കൊടുത്തു. പിന്നെ അവളെയും ചേർത്തു പിടിച്ച് ഊഞ്ഞാലിൽ വന്നിരുന്നു.
പുലർച്ചെ ഓണം കൊള്ളാൻ ഞങ്ങളെ വിളിച്ചെഴുന്നേൽപ്പിക്കുന്നത് അച്ഛനാ. അമ്മ മുറ്റമൊക്കെ ചാണകം മെഴുകി വൃത്തിയാക്കിയിട്ടിട്ടുണ്ടാകും. അച്ഛൻ അരിപ്പൊടി വെള്ളത്തിൽ ചാലിച്ചു അതിന് മീതെക്കൂടി കോലം വരക്കും. പിന്നെയാണ് ഓണത്തപ്പനെ വെക്കുന്നത്.
ഓണം കൊണ്ടുകഴിഞ്ഞാപ്പിന്നെ ഉറങ്ങില്ല. സാമ്പാറിനും അവിയലിനുമുള്ള കഷ്ണങ്ങളൊക്കെ നുറുക്കി കൊടുത്ത് അമ്മക്കൊപ്പം തന്നെ അച്ഛനും കൂടും അടുക്കളയിൽ.
പത്തുമണിയാകുമ്പോഴേക്കും രണ്ടു തരം പായസവും കൂട്ടി സദ്യ റെഡി. പിന്നെയാണ് പുഴയിലേക്ക് കുളിക്കാൻ പോക്ക്. അച്ഛനും അമ്മയും പുലർച്ചെ കുളിച്ചതാ. എന്നാലും അടുക്കളയിൽ നിന്ന് വിയർത്തു പോയെന്നും പറഞ്ഞു ഒന്നൂടെ കുളിക്കാനിറങ്ങും.
എന്ത് രസായിരുന്നുന്നോ അന്നത്തെ ആ കുളി. അച്ഛനും ഞങ്ങൾക്കൊപ്പം വെള്ളത്തിൽ കിടന്നു കുത്തിമറിയാൻ വരും. ചേച്ചി അക്കരെയിക്കരെ നീന്തുമ്പോൾ അച്ഛൻ കയ്യടിച്ചു ആർപ്പ് വിളിക്കും. എന്നെ തോളിൽ ഇരുത്തി അച്ഛനും നീന്തും. അനിയൻ അമ്മക്കരികിൽ അലക്കു കല്ലിൽ കേറി നിന്ന് കൈകൊട്ടി ചിരിക്കും. അവന് വെള്ളത്തിലിറങ്ങാൻ വല്യ പേടിയായിരുന്നു.
അമ്മ കരയിൽ നിന്നോണ്ട് ഒച്ചയെടുക്കും. വെറുതെയാട്ടോ. ദേഷ്യമൊന്നുമില്ല അമ്മക്ക്. എന്നാലും ഇങ്ങനെ പറഞ്ഞോണ്ടിരിക്കും, വെള്ളം മുഴുവൻ ചവിട്ടിക്കലക്കി. ഇനിയീ തുണിയെങ്ങനെ പിഴിഞ്ഞെടുക്കുമെന്ന്.
മാലിനി ആ ഓർമ്മകളുടെ നിർവൃതിയിൽ മിഴികൾ പൂട്ടി ശേഖരന്റെ ചുമലിലേക്ക് ചാഞ്ഞു.
അതുവരെയുള്ള സന്തോഷമെല്ലാം ഇല്ലാതാക്കുന്നതും അച്ഛൻ തന്നെയായിരുന്നു.കുളി കഴിഞ്ഞു വരുമ്പോഴേക്കും ആരെങ്കിലും ഉമ്മറത്തുണ്ടാകും. കേശവാ,നമുക്കൊന്ന് പുറത്ത് പോയി വരാം എന്ന് ക്ഷണിക്കാൻ.
അത് കേൾക്കുമ്പോഴേ സകല സന്തോഷവും അസ്തമിക്കും.
പോണ്ടാന്ന് അമ്മ എത്ര പറഞ്ഞാലും കേൾക്കില്ല. നീ ഇലയിടുമ്പോഴേക്കും ഞാനിങ്ങേത്തും എന്നും പറഞ്ഞൊരു പോക്കാ. പിന്നെ വരുന്നത് കുടിച്ചു ബോധം മറഞ്ഞ് ആരുടെയെങ്കിലും തോളിൽ തൂങ്ങിയായിരിക്കും.
അമ്മ കണ്ണീരോടെ ഞങ്ങൾക്ക് ചോറ് വിളമ്പിത്തരും. അച്ചൻ ഇലയിലുള്ളതെല്ലാം കൂട്ടികുഴച്ച് തൂങ്ങിയാടുന്ന തലയുമായി ഇരിക്കും.
അത് കാണുമ്പോഴേ ഓക്കാനം വരും.
പിന്നെപ്പിന്നെ ഓണത്തിനൊന്നും ഒരു പ്രാധാന്യമില്ലാതായി. സന്തോഷവും. അടുക്കളയിൽ അച്ഛന്റെ താളത്തിനൊത്തു ഓരോന്ന് ചെയ്യുമ്പോഴും അമ്മയുടെ മുഖം മൂടിക്കെട്ടിയിരിക്കും.
പിന്നീടുള്ള ഓരോ ഓണക്കാലവും പോയ വർഷങ്ങളുടെ ആവർത്തനങ്ങളിൽപ്പെട്ട് നൊമ്പരമൂറുന്ന ഓർമ്മകളുടെ കൂട്ടിലേറി.
ഒരിക്കൽ അച്ഛൻ വരുന്നേനും മുന്നേ അമ്മ ഞങ്ങൾക്ക് ചോറ് വിളമ്പി.
“നിങ്ങള് വല്ലതും കഴിക്കാൻ നോക്ക് പിള്ളേരെ. അച്ഛൻ ആ ഷാപ്പിലെ നാറ്റവും കൊണ്ടു വന്നാൽ യാതൊന്നും കഴിക്കാൻ പറ്റില്ല. നിങ്ങളെയോർത്താ ഞാനിതൊക്കെ ഉണ്ടാക്കാൻ നിന്നേ.
അമ്മക്ക് മനസ്സില്ലായിരുന്നു അച്ഛനെത്തും മുന്നേ ചോറ് വിളമ്പാൻ. എങ്കിലും ഞങ്ങളെയോർത്ത് അത്രയും പറഞ്ഞ് സ്വയമങ്ങോട്ട് ആശ്വസിച്ചു.
ഞങ്ങൾ കഴിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. പെട്ടന്ന് അച്ഛൻ കയറി വന്നു.
പതിവിന് വിപരീതമായി,വീട്ടിൽ നിന്ന് പോയ അതേ ഉത്സാഹത്തിൽ തന്നെയായിരുന്നു അന്ന് അച്ഛൻ.
“ഇക്കൊല്ലമെങ്കിലും എന്റെ മക്കളുടെ കണ്ണീരു കാണാതെ ഓണസദ്യയുണ്ണണം എന്നൊരു തോന്നലായിരുന്നു രാവിലെ മുതൽ. അതോണ്ട് അച്ഛനിന്ന് ഒരു തുള്ളി പോലും കുടിച്ചില്ലട്ടോ. പക്ഷേ നിങ്ങളെല്ലാരും കൂടി അച്ഛനെ തോൽപിച്ചു കളഞ്ഞല്ലോ.
മുണ്ടിന്റെ തുമ്പുയർത്തി ഊറി വന്ന കണ്ണീർ തുടച്ച് അച്ഛൻ നിന്ന് ചിരിച്ചു.
അമ്മക്കതു കേട്ട് ദേഷ്യമോ സങ്കടമോ എല്ലാം കൂടികുഴഞ്ഞൊരു അവസ്ഥയായി. അതിന്റെ ആയത്തിൽ അമ്മ എന്തൊക്കയോ വിളിച്ചു പറഞ്ഞു.
കണ്ണീരിൽ കുഴഞ്ഞു പോയ ഇന്നലെകൾ അമ്മയുടെ നാവിലൂടെ പെയ്തൊഴിഞ്ഞു.
പെട്ടന്നാണ് നെഞ്ചിൽ കൈ വെച്ച് അച്ഛൻ കുഴഞ്ഞു വീണത്.
അമ്മ താങ്ങിപ്പിടിക്കും മുൻപ് വിളമ്പിവെച്ച ചോറിനു മുന്നിൽ അനക്കമറ്റ്, ഒരിക്കലും ഉണരാത്തൊരു ഉറക്കത്തിലേക്കു അച്ഛൻ ചെരിഞ്ഞു വീണു.
പിന്നെയൊരിക്കലും ഞങ്ങൾ ഓണമാഘോഷിച്ചില്ല. ചേച്ചിയുടെ കല്യാണം കഴിയുന്ന കാലം വരേയ്ക്കും.
മാലിനി ഒരു ദീർഘനിശ്വാസമുതിർത്തു.
എന്റെ മാളു, നമ്മുടെ കല്യാണത്തിന് ശേഷം നമ്മൾ എത്രയോ വർഷം ഗംഭീരമായി ഓണമാഘോഷിച്ചു. മക്കളും കൂടി വന്നേപ്പിന്നെ നമ്മുടെ സന്തോഷം ഇരട്ടിച്ചിട്ടല്ലേ ഉള്ളൂ. അക്കാലമൊക്കെയങ്ങു ഓർത്താൽ പോരേ നിനക്ക്. എന്തിനാ വെറുതെ കണ്ണീരൊർമ്മകളെ മാത്രം നീയിങ്ങനെ കൂടേ കൂട്ടുന്നത്.
എത്ര ശ്രമിച്ചാലും അതൊന്നും മറക്കാൻ കഴിയണില്യ ശേഖരേട്ടാ.. ഇപ്പോ മക്കളും നമ്മുടെ കൂടുവിട്ടു പറന്നു പോയില്ലേ നമ്മളിവിടെ ഒറ്റക്കായില്ലേ. അതാ മറന്നു തുടങ്ങിയതൊക്കെ വീണ്ടും വീണ്ടുമിങ്ങനെ മനസ്സിനെയിട്ടു തളർത്തുന്നെ
മാലിനി നിറഞ്ഞു തൂവുന്ന മിഴികൾ സാരിത്തുമ്പാൽ ഒപ്പിയെടുത്തു.
ഒറ്റക്കാണെന്നു ആരാ പറഞ്ഞെ. എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്. ഞാനും നീയും നമ്മളായ് ഇരിക്കുന്നിടത്തോളം ഈ ഒറ്റപ്പെടൽ ഉണ്ടാകില്ല.ഇത്രയും കാലം മക്കൾക്ക് വേണ്ടി ജീവിച്ച് നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെ മറന്നതല്ലേ നമ്മൾ. ഇനിയങ്ങോട്ട് നമുക്ക് വേണ്ടി ജീവിക്കാന്നേ.
ഇനി നീ പോയി കുളിച്ച് വിളക്ക് വെക്കാൻ നോക്ക്. ഞാനൊന്നു നടന്നിട്ട് വരാം.
ശേഖരൻ മാലിനിയെ അകത്തേക്ക് പറഞ്ഞു വിട്ടിട്ട് ഗേറ്റ് കടന്ന് നിരത്തിലേക്കിറങ്ങി.
കുളി കഴിഞ്ഞിറങ്ങുമ്പോൾ ടേബിളിലിരിക്കുന്ന ടെക്സ്റ്റയിൽസ് കവർ കണ്ട് മാലിനി കൗതുകത്തോടെ അതെടുത്തു തുറന്നു.
വാടാമുല്ല നിറത്തിൽ കരയുള്ള കസവു നൂലുകൾ പാകിയ ഒരു മുണ്ടും നേര്യതും. അതിന് മാച്ച് ചെയ്യുന്ന ബ്ലൗസും.
എങ്ങനെയുണ്ട് എന്റെ സെലെക്ഷൻ. ഇഷ്ടായോ..
കഴുത്തിനു പിന്നിൽ ശേഖരന്റെ നിശ്വാസം വന്നുമ്മവെച്ചു.
മാലിനി ആകെ കുളുർന്നു പോയി.
എന്നാലും എന്നോട് പറയാതെ ഇതൊക്കെ ഒപ്പിച്ചു ല്ലേ.
പിന്നല്ലാതെ. ഈ ബ്ലൗസ് തുന്നാൻ കൊടുത്തത് വാങ്ങാൻ പോയതല്ലേ ഞാൻ.
“ങേ… അങ്ങനെയുമുണ്ടായോ. ഇതുവരെ തുന്നൽക്കാരനെ കണ്ടിട്ടുപോലുമില്ലാത്തയാള് ഞാനറിയാതെ ബ്ലൗസ് തുന്നിച്ചോ.
ഹഹഹ… എന്റെ ശ്രീമതിയെ ഒന്ന് ഞെട്ടിക്കാമെന്നു വിചാരിച്ചു.
“എന്നാലും ഇതെന്തുപറ്റി എന്റെ കെട്ട്യോന്. ആലോചിച്ചിട്ട് ഒരന്തവുമില്ലല്ലോ ന്റെ കൃഷ്ണാ..
മാലിനി മൂക്കത്തു വിരൽ ചേർത്തു.
ഇനിയങ്ങോട്ട് നമ്മുടെ സെക്കന്റ് ഹണിമൂൺ തുടങ്ങുകയാണ് പെണ്ണേ. അതിന്റെ തുടക്കമാണെന്ന് കൂട്ടിക്കോ.
ഹഹഹ… കൊള്ളാം. വല്ലാത്ത പൂതി തന്നെ.
മാലിനിയും പൊട്ടിച്ചിരിച്ചു.
ഓണനിലാവ് പോലെ.
#എന്റെരചന
#ഓണംഓർമ്മകൾ


7 Comments
so sweet
എന്തെല്ലാം ഓർമ്മകൾ ഉണർക്കുന്നു ഓണം …. ഹൃദ്യമായി എഴുതി👍❤️
ഹൃദ്യമായ രചന. സന്തോഷവും ദുഃഖവും ഓർമ്മകളും കൂടിക്കലർന്നൊരു അസ്സൽ മലയാളി ജീവിതകഥ മനോഹരമായിയെഴുതി.
👍❤️
സ്നേഹം 🥰❤️സന്തോഷം ഡിയർ
അടിപൊളി സിന്ധൂ
ജീവിതം അങ്ങനെ എത്രയെത്ര പാതകളിലൂടെയാണു മുന്നോട്ടു പോകുന്നത്. സുഖവും ദുഃഖവും മാറി മറിഞ്ഞുവരും
നല്ലെഴുത്ത് ഒത്തിരി ഇഷ്ടമായി❤️👌🌹
വളരെ ഹൃദയസ്പർശിയായ കഥ.വായിക്കുമ്പോൾ ജീവിതത്തിലെ പല നിമിഷങ്ങളും പഴയ ഓർമ്മകളും മനസ്സിൽ കൂടി കടന്നു പോയി.നല്ല രചന.അഭിനന്ദനങ്ങൾ.
സന്തോഷം മാഷേ 🥰🥰