(പത്രത്തിലെ ചരമകോളത്തിലെ നാലു വരിയിൽ ഒതുങ്ങിയ മരണം മാത്രമായിരുന്നു ജയശങ്കറിന്‍റെതും… )
ടൗണിനടുത്തുള്ള റെയിൽവേ ട്രാക്കിൽ നിന്നുമായിരുന്നു ജയശങ്കറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. അപകടമരണമായതിനാൽ പോലീസ് എത്തുന്നതുവരെ ഒരു കീറപ്പായ്ക്കടിയിൽ അയാൾ കിടക്കുകയായിരുന്നു. മൃതദേഹ പരിശോധനന കഴിഞ്ഞ് പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
തന്‍റെ ഡ്യൂട്ടി തീരാറായതിനാൽ ഡോക്ടർ അനിത കസേരയിൽ ഇരുന്നു ഫ്ലാസ്ക്കിൽ നിന്നും ചൂട് കാപ്പി എടുത്തു പതിയെ കുടിക്കുകയായിരുന്നു.
“ഡോക്ടർ ഒരു ബോഡി കൂടെ ഉണ്ട്.” അറ്റൻഡർ നാരായണൻ ഡോക്ടറുടെ ക്യാബിന്‍റെ വാതിൽ തുറന്നു നിന്ന് പറഞ്ഞു.
“അത് ഇന്നു തന്നെ വേണോ? തന്നെയുമല്ല സമയം കഴിയാറായല്ലോ…” കാപ്പിഗ്ലാസ് കൈയിൽ വെച്ച് ഉരുട്ടിക്കൊണ്ട് ദിവ്യ പറഞ്ഞു.
“മാഡം അങ്ങനെ പറയരുത്… നാളെ പെങ്ങളുടെ വീട്ടിൽ ഒരു പരിപാടിയുള്ളത് ഞാൻ പറഞ്ഞതോർമ്മയില്ലേ? തന്നെയുമല്ല ഇത് ഒരു അപകട മരണവുമാണ്, ആരും തിരിച്ചറിയാത്ത ഒരു അജ്ഞാത ബോഡി… കൂടുതൽ ഒന്നും ചെയ്യാനില്ല, വേഗം ഞാൻ തന്നെ ചെയ്തോളാം. മാഡം ഒന്ന് സമ്മതിച്ചാൽ മതി.” നാരായണൻ വളരെ വിനീതനായി പറഞ്ഞു.
ഏത് കാര്യത്തിലും നാരായണന് പരിഹാരമുണ്ട്. കൂടാതെ സംഘടനാപരമായി വളരെ പിടിപാടുള്ള ഒരാളാണ്. അത്തരം ഒരാളെ പിണക്കാൻ സാധിക്കാത്തതിനാൽ സമ്മതം മൂളി. ഗ്ലാസിന് ഓഫീസിലുള്ള കാപ്പി കുടിക്കാൻ തുടങ്ങി.
പോസ്റ്റ് മോർട്ടം റൂമിലേക്ക് ദിവ്യ കടന്നു ചെല്ലുമ്പോൾ നാരായണൻ തന്‍റെ ജോലി ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ വലതുകൈ ടേബിളിൽ നിന്നും താഴേക്ക് വീണപ്പോൾ ദിവ്യയുടെ ശ്രദ്ധ വലതു കൈത്തണ്ടയിലെ മഞ്ഞയും കറുപ്പും കൂടിയ ചരടിൽ ഉടക്കി. നല്ല പരിചയം ഉള്ള ആരുടെയോ കയ്യിൽ കണ്ടതുപോലെ ദിവ്യയ്ക്ക് തോന്നിയതിനാൽ ദിവ്യയുടെ നോട്ടം ആ മുഖത്തേക്ക് ആയി. ദിവ്യ അറിയാതെ അവളുടെ ഉള്ളിൽനിന്നും ഒരു ഞെരുക്കം പുറത്തേക്ക് വന്നു. പതിവില്ലാത്ത ശബ്ദം കേട്ട് നാരായണൻ തിരിഞ്ഞു നോക്കുമ്പോൾ ദിവ്യ ആ മുഖത്തേക്ക് തുറിച്ചു നോക്കി നിൽക്കുകയായിരുന്നു.
“എന്തുപറ്റി ഡോക്ടർ?” നാരായണൻ ദിവ്യയുടെ അടുത്ത് ചെന്ന് ചോദിച്ചു.
“നാരായണ, ഇത് ജയശങ്കർ! എന്‍റെ സഹപാഠിയായിരുന്നു!”
ദിവ്യ വിക്കി വിക്കി പറഞ്ഞു. പിന്നെ പരിസരം മറന്നു പൊട്ടിക്കരയാൻ തുടങ്ങി. നാരായണൻ ദിവ്യയെ ഒരു വിധത്തിൽ ആശ്വസിപ്പിച്ചു. അല്പ സമയത്തിനുള്ളിൽ ദിവ്യ സമനില വീണ്ടെടുത്തു,കുറച്ചു സമയം ആ മുഖത്തേക്ക് നോക്കി നിന്നു. മുഖത്തിന് വലിയ മാറ്റം ഇല്ലായിരുന്നു. ഇടത്തേ പുരികത്തിന്റെ തൊട്ടു മുകളിൽ ഒരു കുഴി രൂപപ്പെട്ടിരുന്നു. തലയുടെ പുറക് വശത്തായി തലയോട് തകർന്നിരുന്നു. ജയശങ്കറിന്റെ ശരീരത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തു കൂടെ ബ്ലേഡ് നീക്കുമ്പോൾ ദിവ്യയുടെ മനസ് നിർജ്ജീവമായിരുന്നു. തനിക്ക് എന്ത് പറ്റിയെന്ന് അവർ ചിന്തിക്കുകയായിരുന്നു. പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ ശബ്ദത്തിൽ ശരീരം കീറിമുറിക്കുന്ന ശബ്ദം അലിഞ്ഞു ചേർന്നു.
ഒടുവിൽ നെഞ്ചിനുള്ളിൽ തലച്ചോറ് എടുത്തു വെക്കുമ്പോൾ അല്പനേരം ആ തലച്ചോറിലേക്ക് ദിവ്യ നോക്കിനിന്നു. ശരീരം തുന്നിച്ചേർക്കുമ്പോൾ പണ്ടൊരിക്കൽ താൻ ജയശങ്കറോടു തന്റെ സ്ഥാനം എവിടെയെന്ന ചോദ്യത്തിന് നീ എന്നെ ആഗിരണം ചെയ്തിരിക്കുകയാണ് അതിനാൽ എന്റെ മുടി നാരിൽ വരെ നീയാണെന്ന് പറഞ്ഞത് ഓർമ്മ വന്നപ്പോൾ കണ്ണടയുടെ സൈഡിൽ കൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു,
ശ്വാസകോശത്തിന്റെ ഒരു ഭാഗമെടുത്തു തുറന്ന തലയോട്ടിക്കുള്ളിൽ വെക്കുമ്പോൾ തന്റെ ഇടത്തേ ചെവിക്കരികിലായി ആരുടെയോ ചൂട് ഉച്ഛാസം പതിച്ചത് പോലെ അനുഭവപ്പെട്ടപ്പോൾ തെല്ലിട ഭയന്നു ദിവ്യ ചുറ്റുപാടും കണ്ണോടിച്ചു. തന്റെ കൂടെയുള്ളവരോട് ബാക്കി ചെയ്യാൻ ആംഗ്യത്താൽ കാണിച്ചു കൊടുത്തു ദിവ്യ തെല്ല് മാറി ഒരു കസേരയിൽ ഇരുന്നു. പുറത്തു മഴയായിരുന്നെങ്കിലും ദിവ്യയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ ചെറിയ മുത്തുകളായി നിൽക്കുന്നുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞു കിടക്കുന്ന ജയശങ്കറെ ഒന്ന് കൂടെ നോക്കി നെടുവീർപ്പോടെ ആ കൈവിരലിൽ സ്പർശിച്ചു. അല്പസമയം അവിടെ തന്നെ കണ്ണടച്ചുനിന്നു. പതിയെ തന്റെ ക്യാബിനിലേക്ക് നടന്നു വാഷ് ബെയ്സണിൽ കൈകൾ വീണ്ടും കഴുകുമ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള അകലം വളരെ വലുതാണെന്ന സത്യം ദിവ്യ തിരിച്ചറിയുകയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ സ്നേഹമാണ് എന്നൊക്കെ പറയുന്നത് വെറുതെ ആണോ? ദിവ്യയുടെ ചിന്തകൾക്ക് ഊരാക്കുടുക്ക് വീണു കൊണ്ടിരിക്കുകയായിരുന്നു. ഫ്ലാസ്കിൽ നിന്നും ഒരു കപ്പ് കാപ്പിയെടുത്തു തന്റെ കസേരയിൽ വന്നിരുന്നു ഒരു കവിൾ കാപ്പി നുണഞ്ഞിറക്കി കണ്ണുകളടച്ചു കസേരയിൽ ചാരിക്കിടന്നു.
അല്പസമയം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ട് കണ്ണ് തുറക്കുമ്പോൾ അറ്റൻഡർ നാരായണൻ, കൂടെ രണ്ട് പോലീസുകാരും…
അതിൽ ഒരാൾ ശരത്തായിരുന്നു. പതിവിന് വിരുദ്ധമായി യൂണിഫോറം ധരിച്ചായിരുന്നു ശരത്ത് നിന്നിരുന്നത്. അനുവാദത്തിന് കാത്തു നിൽക്കാതെ ശരത്ത് കസേര വലിച്ചിട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ ഒരു ഫയൽ ശരത്തിനെ ഏൽപ്പിച്ചു പുറത്തേക്ക് തിരികെ നടന്നു. ഒപ്പം അറ്റൻഡർ നാരായണനും.
“എന്താ സാറേ വലിയ ഗൗരവത്തിൽ?” കാപ്പിഗ്ലാസ് മേശപ്പുറത്തേക്ക് വെച്ചു കൊണ്ട് ദിവ്യ ചോദിച്ചു.
മറുപടി ഒന്നും പറയാതെ ശരത്ത് ഫയലിൽ നിന്നും ഒരു ഫോട്ടോ എടുത്തു ദിവ്യയെ കാണിച്ചു. ആ ചിത്രത്തിലേക്ക് അല്ല സമയം നോക്കി, സാവധാനം ആ ഫോട്ടോ വാങ്ങി നെറ്റിയിൽ ഉയർത്തി വെച്ചിരുന്ന കണ്ണട മുഖത്ത് വെച്ചു ഒരാവർത്തി കൂടെ നോക്കി.
” ഇത് ജയശങ്കർ! എന്‍റെ സഹപാഠി…” ഫോട്ടോയിൽ നിന്നും മുഖമെടുക്കാതെ ദിവ്യ പറഞ്ഞു.
“താഴെയുള്ള ഫോട്ടോ കൂടി നോക്കൂ…” തലയിൽ നിന്നും തൊപ്പി ഊരി മേശപ്പുറത്ത് വെച്ചു കൊണ്ട് ശരത്ത് പറഞ്ഞു.
” ശരത്ത് ഇത് എന്ത് പറ്റിയതാണ്?”
ദിവ്യയിൽ നിന്ന് ഒരു ഞെരുക്കം പുറത്തേക്ക് വന്നു. ദിവ്യ ആ ഫോട്ടോയിൽ തന്നെ തുറിച്ചു നോക്കിയിരുന്നു.
എന്നും കാണുമ്പോൾ ഉണ്ടാകുന്ന ആ മന്ദസ്മിതം തൂകുന്ന മുഖമായിരുന്നു ദിവ്യയുടെ മുന്നിൽ. എന്നാലോ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു മുഖമായിരുന്നു ആ ഫോട്ടോയിൽ!
“രണ്ട് ദിവസം മുമ്പ് ഇവിടുത്തെ ഓവർബ്രിഡ്ജിന്‍റെ അരികിലായി റെയിൽവേ ട്രാക്കിൽ നിന്നുമാണ് ഈ ബോഡി കിട്ടുന്നത്. ഇന്ന് രാവിലെയാണ് ഇയാളുടെ ഫോൺ ലോക്ക് തുറന്നു കിട്ടിയത്. അതിൽ ലാസ്റ്റ് കോൾ പോയിരിക്കുന്നത് ദിവ്യയുടെ നമ്പരിലേക്കാണ്; വാട്ട്സ് ആപ്പിൽ അവസാനം മെസേജ് അയച്ചതും തനിക്ക്; പക്ഷേ അത് ഡെലിവറി ആയതായി കാണിക്കുന്നുമില്ല. ദിവ്യ അയാളെ ബ്ലോക്ക് ചെയ്തിരുന്നോ?”
ദിവ്യ മറുപടി പറയാതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. കണ്ണട എടുത്ത് മുഖം വലതു കൈ കൊണ്ട് തുടച്ചു. “ഞാൻ പറഞ്ഞതല്ലേ ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണെന്ന്…”
ശരത്തിന്റെ ഫോൺ റിംഗ് ആകുന്നുണ്ടായിരുന്നു.
“പറ ബിജു, അവരെ കൂട്ടി ഇവിടേക്ക് വന്നോളു, ദിവ്യ കൺഫേം ചെയ്തു.”
ശരത്ത് ഫോൺ കട്ട് ചെയ്തു ദിവ്യയെ നോക്കുമ്പോൾ കണ്ണ് തുടക്കുകയായിരുന്നു.
ദിവ്യയെ ഇത്രയും തളർന്നു ശരത്ത് കണ്ടിട്ടില്ലായിരുന്നു. “താൻ ഒകെ ആണേൽ ഒന്ന് എക്സ്പ്ലെയ്ൻ ചെയ്യാമോ?” ശരത് കസേരയിൽ മുന്നോട്ട് കയറിയിരുന്നു തുടർന്നു:”ഇത് റിക്കാർഡിക്കൽ ആയതാണല്ലോ ഫുൾ പറഞ്ഞാലല്ലേ വേണ്ടത് ചെയ്യാൻ സാധിക്കൂ… “
“ഞങ്ങൾ സ്കൂളിൽ ഒന്നിച്ചു പഠിച്ചതായിരുന്നു; പിന്നീട് അവൻ കൊൽക്കത്തയ്ക്ക് പോയി,കുറേ കാലം, അല്ല ഈ അടുത്ത് വരെ കണക്ഷൻ ഒന്നുമില്ലായിരുന്നു. അപ്പോഴായിരുന്നു സുജ അവിചാരിതമായി ജയനെ കണ്ടുമുട്ടുന്നത്.”
ശരത്തിന്റെ മുഖത്തെ ആകാംക്ഷ ദിവ്യയ്ക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
മേശപ്പുറത്തേക്ക് ആഞ്ഞിരുന്നു ദിവ്യ തുടർന്നു: “ആ സമയത്ത് ജയൻ ഒരു ഓണപ്പതിപ്പിൽ എഴുതിയ കഥ സുജ വായിക്കാൻ ഇടയായി,അതിൽ ജയന്റെ ഇ-മെയിൽ വിലാസം കൊടുത്തിരുന്നു.
സുജ അതിൽ ബന്ധപ്പെടുകയും അവർ തമ്മിൽ പരിചയം പുതുക്കുകയും ചെയ്തു. ഒരിക്കൽ സുജയോട് സ്കൂളിലെ കഥകൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജയന്റെ കാര്യം അവിചാരിതമായി സംസാരിക്കാനിടയായി, അക്കാലത്ത് ആൺകുട്ടികളിൽ താൻ സംസാരിക്കാത്തത് ഇയാളോട് മാത്രമായിരുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ പഴയ ആളല്ലെന്നും കൊൽക്കത്തയിലെ ഒരു കോളേജിൽ പഠിപ്പിക്കുകയാണെന്നും കുറച്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്നും സുജ പറഞ്ഞറിഞ്ഞു. ഒടുവിൽ എന്നെ തിരക്കിയെന്ന് പറഞ്ഞപ്പോൾ എനിക്കു കൗതുകം തോന്നി ഒപ്പം പഠിക്കുന്ന കാലത്ത് സ്കൂളിലെ ഒരു പരിപാടികളിലും പങ്കെടുക്കാത്ത ജയൻ ഒരു എഴുത്തുകാരൻ ആണെന്നറിഞ്ഞപ്പോൾ തെല്ല് അത്ഭുതവും എനിക്കു തോന്നി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്കു അവന്റെ ഫോൺ വന്നു. ഫോർമൽ ആയി ആ സംസാരം അവസാനിച്ചു. ”
ദിവ്യ തെല്ലൊന്നു നിർത്തി ഒന്നു നെടുവീർപ്പെട്ടു. അവൾ ഒരു പാട് സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് ശരത്തിന് മനസിലായി.
അവർക്ക് ഈ അന്തരീക്ഷത്തിൽ നിന്നും മോചനം ആവശ്യമെന്നു തോന്നി, എന്നാൽ അവരുടെ സംസാരത്തിന്റെ ഒഴുക്ക് ഇല്ലാതാക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു. ശരത്ത് എണീറ്റു ദിവ്യയുടെ പുറകിലുള്ള ഒരു മേശയിൽ ഇരിക്കുന്ന ഫ്ലാസ്ക്കിൽ നിന്നും കാപ്പി എടുത്തു ദിവ്യയുടെ മുന്നിൽ വെച്ചു. നന്ദിയോടെ ദിവ്യ ശരത്തിനെ നോക്കി കാപ്പി മഗ് എടുത്തു ചുണ്ടോട് ചേർത്ത് കാപ്പി കുറച്ചു വലിച്ചു കുടിച്ചു. കസേരയിലേക്ക് ചാരി കിടന്നു.
മഴത്തുള്ളികൾ ആശുപത്രിയുടെ മേൽക്കൂരയിൽ ആർത്തലച്ചു വീഴുന്ന ശബ്ദം അവരുടെഇടയിലുള്ള നിശബ്ദതയെ കീറിമുറിക്കുന്നുണ്ടായിരുന്നു.
“അന്ന് ജയൻ വിളിക്കുമ്പോളും ഇതുപോലെ നല്ല മഴയായിരുന്നു.”
ശരത്ത് നോക്കുമ്പോൾ ദിവ്യ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.
“തനിക്ക് വേണേ നമുക്ക് പുറത്തുകൂടെ നടക്കാം.” ശരത്ത് പറഞ്ഞു നിർത്തി.
“അതൊരു നല്ല തീരുമാനം തന്നെ.” ദിവ്യ കസേരയിൽ നിവർന്നിരുന്നു പറഞ്ഞു.
നീണ്ടു വിജനമായി കിടക്കുന്ന വരാന്തയിലൂടെ രണ്ടു പേരും നടന്നു. നിശബ്ദത തളം കെട്ടിക്കിടക്കുന്ന ആ അന്തരീക്ഷത്തിൽ പൂർത്തിക്കരിക്കാനാവാത്ത ഒരു പാട് സ്വപ്നങ്ങളും കെട്ടിക്കിടക്കുന്നുണ്ടായിരിക്കും.
“ചിന്തകളുടെ ആധിക്യം ജയശങ്കറെ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തുകയായിരുന്നു,അവന്റെ ഉള്ളിലെ സ്‌നേഹം, കരുതൽ ഒക്കെ ഞാൻ ഒരു പാട് അനുഭവിച്ചു;അത് വരെ ആരിൽ നിന്നും കിട്ടാത്ത ഒരു സ്നേഹം എന്നിൽ നിന്നും ആണ് അവന് ലഭിച്ചതെന്ന് എന്നും എന്നോട് പറയുമായിരുന്നു.
സത്യത്തിൽ മധ്യ വയസിലേക്ക് കടക്കുന്ന എന്റെ ശരീരത്തെയും മനസ്സിനെയും യൗവനത്തിൽ പിടിച്ചു നിർത്താനുള്ള ഒരു പാലം മാത്രമായിരുന്നു ജയശങ്കർ എന്ന് ഞാൻ പതിയെ പതിയെ തിരിച്ചറിയുകയായിരുന്നു… ” ദിവ്യ തന്റെ കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് തൊട്ടടുത്ത തൂണിൽ ചാരി മഴയെ നോക്കിനിന്നു. പൊടുന്നനേ വീശിയടിച്ച കാറ്റിനൊപ്പം കടന്നു വന്ന മഴത്തുള്ളികൾ ദിവ്യയുടെ കണ്ണടയിൽ പതിച്ചു കാഴ്ച്ചകൾ മങ്ങിയതിനാൽ കണ്ണട ഊരി തുടച്ചു ശരത്തിനെ നോക്കുമ്പോൾ കൈകൾ കെട്ടി മഴയെ നോക്കിനിൽക്കുകയായിരുന്നു.
“നിങ്ങൾ പരസ്പരം കണ്ടിട്ടില്ലായിരുന്നോ?”
“അതെന്ത് ചോദ്യമാണ്? പ്രണയമല്ലേ? കാണാതിരിക്കാനാകുമോ?” കണ്ണട തിരികെ വെച്ച് കൊണ്ട് ദിവ്യ ശരത്തിനെ നോക്കി.
“അവനെന്നും തന്റെ ഉള്ളിലുള്ളത് ഒരിക്കലും പുറത്തേക്ക് പ്രകടിപ്പിക്കില്ലായിരുന്നു. ഞാൻ തന്നെയായിരുന്നു കൂടിക്കാഴ്ചക്ക് മുൻകൈ എടുത്തത്. ഒരു മാസത്തോളം നിരന്തരം അവനെ ശല്യപ്പെടുത്തിയിട്ടതു കൊണ്ടാണ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച ഹോസ്പ്റ്റലിന്റെ മുൻവശത്തുള്ള ബസ്റ്റോപ്പിൽ വെച്ച് നടന്നത്.
വൈകുന്നേരങ്ങളിൽ ബസ്റ്റോപ്പിലേക്ക് അസ്തമയസൂര്യന്റെ കിരണങ്ങൾ പതിക്കുമായിരുന്നു…അസ്തമയ സൂര്യന്റെ കിരണങ്ങൾ ജയശങ്കറെ ആഗിരണം ചെയ്തു നിൽക്കുന്ന സമയത്താണ് ഞാൻ അവിടെ എത്തിച്ചേർന്നത്. ഒരുപാട് സന്തോഷത്തോടു കൂടെയാണ് അവൻ അവിടെ നിന്നിരുന്നത്. ഞാൻ അല്പം ഗൗരവം ഒക്കെ ആയിട്ടാണു ചെന്നതെങ്കിലും അവന്റെ സ്നേഹത്തിന്റെ മുന്നിൽ എല്ലാം ഇല്ലാതായി. പിന്നീട് നാളുകൾ കഴിയും തോറും ഞങ്ങളുടെ അടുപ്പം വല്ലാതെ കൂടി കൂടി വന്നു. ജയൻ മിക്കവാറും എന്തെങ്കിലും പറഞ്ഞു ലീവ് എടുത്ത് കേരളത്തിൽ വരുമായിരുന്നു,എന്നെ കാണാൻ മാത്രം. ”
ഇതിനിടയിൽ ഒരവധി ദിനം വീട്ടിൽ ഇരിക്കുമ്പോൾ എന്റെ മോൾ അടുത്തു വന്നിരുന്നു. അമ്മേ നമ്മൾ കുറേ ആയില്ലേ വല്യച്ഛനെയും വല്യമ്മയെയും കാണാൻ പോയിട്ടെന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ എന്നെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്,
ജനാലക്കരികിൽ ഇരുന്നിരുന്ന പൂച്ചെടി വെള്ളമില്ലാതെ വാടി തുടങ്ങിയിരുന്നു. കുറച്ച് മാസങ്ങൾ ആയി ഞാൻ ഏതോ സ്വപ്ന ലോകത്തായിരുന്നു എന്നു തിരിച്ചറിയുകയായിരുന്നു ഞാൻ. അന്ന് ഒരു പാട് നാളുകൾ കൂടി എന്റെ പഴയ ലോകത്തേക്ക് മടങ്ങി. സത്യത്തിൽ ശരത്തേ എന്റെ ജീവിതത്തിലെ ഏറ്റവും കഠിനവും ഏറ്റവും വേദനാജനകവുമായ ഒരു തീരുമാനം എടുക്കേണ്ടി വന്ന ദിനമായിരുന്നുഅന്ന്. പ്രണയത്താൽ പുതുലഞ്ഞ എന്റെ മനസ്സിനെ നശിപ്പിക്കാൻ മുളച്ചു വളരുന്ന കാൻസർ ആയിരുന്നു ജയശങ്കർ പകർന്നു തന്ന സ്നേഹം എന്നു ഞാൻ എന്റെ മനസ്സിനെ പഠിപ്പിക്കാൻ തുടങ്ങി,തന്നെയുമല്ല ഏതോ മായികലോകത്ത് നടക്കുന്ന ഒരാൾക്കു വേണ്ടി എന്റെ കരിയർ, കുടുംബം, ഇന്ന് എനിക്ക് ഈ സമൂഹത്തിൽ കിട്ടുന്ന ബഹുമാനം ഒക്കെ നഷ്ടപ്പെടുത്താൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.”
ശരത്ത് പോക്കറ്റിൽ നിന്നും കൈ എടുത്തു തലയിൽ നിന്നും തൊപ്പി എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് അല്പസമയം ദിവ്യയെ നോക്കി നിന്നു.
എന്തൊക്കെയോ ഒളിപ്പിക്കാൻ ശ്രമിക്കുന്ന പോലെ… ശരത്തിന്റെ നോട്ടം എതിരിടാൻ ശക്തിയില്ലാതെ ദിവ്യ പുറത്തേക്ക് നോക്കി നിന്നു.
“എങ്ങിനെയാണ് അയാളെ ഒഴിവാക്കിയത്?”
“ജോലിയിൽ കുറച്ചു കൂടുതൽ തിരക്കായി എന്നും മോളുടെ പഠനത്തിന് കൂടുതൽ സപ്പോർട്ട് കൊടുക്കണമെന്നും പറഞ്ഞു.” ശരത്തിന്റെ മുഖത്ത് നോക്കാതെയാണ് ദിവ്യ സംസാരിച്ചത്.
“അതെന്താ വീട്ടിലറിഞ്ഞു എന്ന പ്രിന്റഡ് മറുപടി കൊടുക്കാതിരുന്നത്?”
ശരത്തിന്റെ ചോദ്യത്തിലെ പരിഹാസം ദിവ്യയ്ക്ക് മനസിലായി.
“എനിക്ക് എന്റെ കുടുംബ ജീവിതം തകർക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഞാൻ നല്ലവൾ ആണന്ന് പറഞ്ഞിട്ടില്ല,ഞാൻ മൂലം എന്നെ സ്നേഹിക്കുന്നവർ വേദനിക്കാനും തലകുനിക്കാനും പാടില്ല. ” ദിവ്യ ശരത്തിന് നേരെ തിരിഞ്ഞു കൈകെട്ടി നിന്നു.
“എത്ര കാലം കഴിഞ്ഞാണ് ഈ തിരിച്ചറിവ് ഉണ്ടായത്?” തൊപ്പിയിൽ പറ്റിയിരിക്കുന്ന പൊടി തട്ടി കളഞ്ഞു കൊണ്ട് ശരത്ത് ചോദിച്ചു.
“തിരിച്ചറിവ്!” ദിവ്യ പിറുപിറുത്തു “ ശരത്തേ, നീ എന്താണ് ഉദ്ദേശിക്കുന്നത്?നമ്മൾ പുറമേ നിന്ന് കാണുന്നതല്ല മറ്റൊരാളുടെ ജീവിതം,നമുക്കും നമ്മുടേതായ ചിന്തകൾ ഉണ്ടാകില്ലേ? ജീവിതം ഒന്നു പച്ചപിടിപ്പിക്കാൻ വേണ്ടി ഓടുകയായിരുന്നു. എല്ലാം ഉണ്ടായി;ജീവിതമൊഴികെ! ആകെ മരവിച്ചു നിന്നിരുന്ന സമയത്താണ് ജയൻ കയറി വരുന്നത്! സ്നേഹിക്കപ്പെടാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ ഉണ്ടാകില്ല,ഞാനും ആ ഗണത്തിൽ ഉൾപ്പെട്ടത് തന്നെയാണ്. ആദ്യത്തെ കുറച്ച് സമയങ്ങളിൽ ഞാൻ ഉന്മാദിയായിരുന്നു. ജീവിതം ഇത്രമാത്രം സന്തോഷം നിറഞ്ഞതാണന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു ആ സമയങ്ങളിൽ!,”ദിവ്യ കണ്ണട ഉയർത്തി കണ്ണ് തുടച്ചു. ചെറുതായി ചുമച്ചു. “പതിയെ ഞാൻ യാഥാർത്ഥ്യ ലോകത്തേക്ക് മടങ്ങി വന്നപ്പോൾ ആണ് ഞാൻ പോകുന്ന വഴി ശരിയല്ലെന്ന് മനസിലായായത്. പിന്നീട് ഈ ബന്ധത്തിൽ നിന്നും കരകയറാൻ ഉള്ള വഴി ആലോചിക്കാൻ തുടങ്ങി,അങ്ങനെയാണു ഞാൻ ഇനി കുറച്ചു തിരക്കിലായിരിക്കും എന്നു പറയേണ്ടി വന്നത്. ” വികാരത്തള്ളിച്ച കൊണ്ട് ദിവ്യ കിതയ്ക്കുകയായിരുന്നു.
ശരത്ത് ഒന്നും പറയാതെ ദിവ്യയെ നോക്കി നിന്നു. മഴയുടെ ശക്തി കൂടി വരികയായിരുന്നു.
“ആദ്യമൊക്കെ ഒരു ഉന്മാദിയായിരുന്നു അവൻ! എത്രയോ ചർച്ചകളിലും എഴുത്തുകളിലും കണ്ട ജയനിൽ നിന്നും ഒരു പാട് വൃത്യസ്തനായിരുന്നു. ലഹരി കിട്ടാതായ ഒരാളേക്കണക്കെ ആയിരുന്നു അവന്റെ പെരുമാറ്റം… ”
“ആ സ്നേഹവും ഒരു തരം ലഹരി അല്ലേ?” ശരത്തിന്റെ പൊടുന്നേയുള്ള ചോദ്യത്തിന് മുന്നിൽ തെല്ലൊന്ന് പതറിയെങ്കിലും മനോധൈര്യം വീണ്ടെടുത്തു ദിവ്യ.
“എപ്പോഴും എന്നെ വിളിക്കാൻ തുടങ്ങി,ഞാൻ പതിയെ അവനെ സോഷ്യൽ മീഡിയയിൽ എല്ലാം ബ്ലോക് ചെയ്തു. ക്രമേണ ഞാൻ അവനെ മറന്നു,പഴയ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു. ”
“പിന്നീട് ഒരിക്കലും അവനെ കാണുവാനോ ഓർമ്മിക്കുവാനോ ശ്രമിച്ചിട്ടില്ലേ താൻ?” തനിക്ക് പിറകിലെ തൂണിലേക്ക് ചാരി നിന്നു കൊണ്ട് ശരത്ത് ചോദിച്ചു.
അപ്പോൾ ഒരു ആംബുലെൻസ് അവിടേക്ക് എത്തിച്ചേർന്നു. പിൻവശത്തെ വാതിൽ തുറന്നു സ്ട്രെച്ചർ എടുത്തു അകത്തേക്ക് കയറിപ്പോയി,വരാന്തയിലൂടെ സ്ട്രെച്ചറിൽ ജയശങ്കറിന്റെ ശരീരം അവരെ കടന്നു പോയി. ആ ഒരു കാഴ്ച ദിവ്യയെ വല്ലാതെ പിടിച്ചു ഉലച്ചു;തളർന്നു വീഴാതിരിക്കാൻ അവർ അടുത്തുള്ള തൂണിൽ ചാരി നിന്നു.
അല്പം കഴിഞ്ഞു ബിജു അവർക്കരികിലേക്ക് നടന്നു ചെന്നു. ശരത്ത് ഒരു സിഗരറ്റ് ആംഗ്യത്തിൽ ചോദിച്ചതിനാൽ അടുത്തേക്ക് ചെന്നു പോക്കറ്റിൽ നിന്നും പാക്കറ്റ് എടുത്തു കൊടുത്തു. ഒരെണ്ണം എടുത്തു കത്തിച്ചു ആഞ്ഞു വലിച്ചുകൊണ്ട് പാക്കറ്റ് ബിജുവിന് തിരികെ കൊടുത്തു,” ആരാ വന്നിരിക്കുന്നത്?” ആംബുലൻസിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“ജയശങ്കർ വിളിച്ചു പറഞ്ഞത് കൊണ്ട് കൂട്ടികൊണ്ട് പോകാൻ വേണ്ടിയാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നത്, വരുമെന്ന് പറഞ്ഞ ട്രെയിനിൽ കാണാതെയായപ്പോൾ വിളിച്ചു നോക്കിയപ്പോൾ ഫോൺ എടുക്കാതെയായപ്പോൾ ആണ് ഇവർ പരാതിയുമായി വന്നത്.”
“അയാളുടെ ആരാണ് ഇവർ?” ശരത്ത് പുക മുകളിലേക്ക് ഊതി വിട്ട് ചോദിച്ചു.
“ഒരു ട്രെയിൻ യാത്രയിൽ വെള്ളമടികമ്പനിയിൽ കൂടെ പരിചയപ്പെട്ടാണ് പോലും!പിന്നീട് കുടുംബക്കാരെപ്പോലും കവച്ചു വെക്കുന്ന ബന്ധമായി മാറി അവരുടേത്. ”
മഴ തോരാനുള്ള ലക്ഷണം ഒന്നും കാണുന്നുണ്ടായിരുന്നില്ല. എല്ലാവരും അവരവരുടെ ചിന്തകളിലേക്ക് മുഴുകി നിൽക്കുകയായിരുന്നു.
ആംബുലൻസിന്റെ വാതിൽ അടയുന്ന ശബ്ദം അവരെ ചിന്തകളിൽ നിന്നും ഉണർത്തി. പതിയെ ആംബുലൻസ് മുന്നോട്ട് നീങ്ങിതുടങ്ങി.
“ബിജു താൻ എന്റെ കൂടെ വരണം കേട്ടോ,വണ്ടി പറഞ്ഞു വിട്ടേക്ക്. ” പോക്കറ്റിൽ നിന്നും കാറിന്റെ കീ എടുത്തു കൊടുത്തു കാറ് കിടക്കുന്ന ഭാഗത്തേക്ക് നോക്കി,
“ഞാൻ ഇപ്പോൾ വരാം,താൻ കാറിൽ വെയിറ്റ് ചെയ്യൂ. ”
ബിജു ഒന്നും പറയാതെ കീ വാങ്ങി ദിവ്യയെ ഒന്ന് നോക്കി കാറിനെ ലക്ഷ്യമായി നടന്നു.
ശരത്ത് ഒരിക്കലൂടെ അവിടേക്ക് തിരിഞ്ഞുനോക്കി,
ജയശങ്കറിന്റെ ശരീരം കയറ്റിയ ആംബുലെൻസ് കനത്ത മഴയിൽ അലിഞ്ഞില്ലാതായി…
“ശരത്ത്, ജയൻ ലാസ്റ്റ് അയച്ചു എന്നു പറഞ്ഞ മെസേജ് എന്തായിരുന്നു എന്നു ഒന്ന് പറയാമോ?”
ശരത്ത് തന്റെ തൊപ്പി എടുത്തു വെച്ചു,പാന്റിന്റെ പോക്കറ്റിൽ ഇട്ടു നിവർന്ന് നിന്നു. കുറച്ചു സമയം ദിവ്യയെ തന്നെ നോക്കി നിന്നു;
“തന്റെ കുടുംബം, പേര് ഒക്കെ നിലനിർത്തണ്ടേ,
അതിന് ഇതു കേൾക്കാതിരിക്കുകയാണ് നല്ലത്. ”
തിരികെ നടക്കാൻ തുടങ്ങി…
”എന്തൊക്കെ ആയിരുന്നെങ്കിലും അവന് തന്നെ ഇഷ്ടമായിരുന്നു” തിരിഞ്ഞു നോക്കാതെ ശരത്ത് പറഞ്ഞു മുന്നോട്ട് നടന്നു നീങ്ങി.
കോട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു താൻ ബ്ലോക്ക് ചെയ്ത ജയന്റെ നമ്പർ unblock ചെയ്തു നോക്കി,താൻ പണ്ട് എടുത്ത ഫോട്ടോ ആയിരുന്നു പ്രൊഫൈൽ ഫോട്ടോ!തന്റെ കണ്ണുകൾ നിറയുന്നത് അവൾക്ക് തടയാനാകുന്നുണ്ടായിരുന്നില്ല!
ശരത്ത് കാറിൽ കയറുമ്പോൾ ദിവ്യയെ തിരിഞ്ഞു നോക്കി,കയ്യിൽ ഫോണും പിടിച്ചു ചലനമില്ലാതെ നിൽക്കുകയായിരുന്നു.
“അല്ല സാർ അവർ ആകെ തകർന്നു നിൽക്കുകയാണല്ലോ? അവരെ ഒറ്റക്ക് വിട്ടത് ശരിയാണോ?”
“ചെറിയ സങ്കടം കാണും അവൾക്ക്,അതു തരണം ചെയ്യാനും അവൾക്കറിയാം,” സീറ്റ് ബെൽറ്റ് ഇടുന്നതിനിടയിൽ ശരത്ത് പറഞ്ഞു.
കാർ പതിയെ മുന്നോട്ട് നീങ്ങിതുടങ്ങി,മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയിരുന്നു,
എവിടേക്കാണെന്ന ഭാവത്തിൽ ശരത്തിനെ നോക്കി,
“വേറെ എവിടേക്കുമല്ല വീട്ടിലേക്ക്, നമ്മുടെ ക്ലാസ്മേറ്റ് മണ്ടൻ മാത്തൻ ഫ്രം ലണ്ടൻ; എന്റെ അടുത്തല്ലേ അവന്റെ ഭാര്യവീട്; അവർ അവിടെ പോയി വന്നിരുന്നു. രണ്ട് ദിവസം മുൻപ് അവർ കൊണ്ട് തന്ന ഒരു വിദേശി വീട്ടിൽ ഒറ്റക്കിരുന്നു ബോറടിക്കുന്നു. ഇന്നാണെ കുടുംബം അവരുടെ വീട്ടിൽ പോയിരിക്കുവാ. ”
“പോരാത്തതിന് ആൽക്കഹോളിക്ക് കാലാവസ്ഥയും…” ബിജു പൂരിപ്പിച്ചു.
അന്ന് മഴ പെയ്തതു കൊണ്ട് അന്തരീക്ഷത്തിന് അത്യാവശ്യം തണുപ്പുണ്ടായിരുന്നു.
ശരത്ത് ഒരു കവിൾ വിസ്കി നുണഞ്ഞിറക്കി കണ്ണടച്ചു കസേരയിൽ ചാരിക്കിടന്നു.
“ശരത്ത് ഭായി;തെറ്റ് ആരുടെ കയ്യിൽ എന്നാണ് കരുതുന്നത്?”
ബിജു കത്തിച്ച സിഗരറ്റ് ശരത്തിനു നേരേ നീട്ടി
“തലച്ചോറ് കൊണ്ട് ചിന്തിക്കുമ്പോൾ ദിവ്യ ശരിയും ഹൃദയം കൊണ്ട് ചിന്തിക്കുമ്പോൾ ജയശങ്കറും!”
സിഗരറ്റ് വാങ്ങി പുകയെടുത്തു കൊണ്ട് ശരത്ത്, പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ലോക്ക് തുറന്നു ബിജുവിന്റെ നേരെ നീട്ടി. ഫോൺ വാങ്ങി സംശയത്തോട് ശരത്തിനെ നോക്കി.
ഈ ട്രെയിൻ നിന്റെ പട്ടണത്തിലേക്ക് കടക്കുന്ന ഈ രാത്രിയിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ എല്ലാമരങ്ങളും നനുത്ത നിലാവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന മനോഹരമായ കാഴ്ചയാണ് കാണുന്നത്. തെല്ലകലെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ള പുഴയിലെ ഓളങ്ങളിൽ ചന്ദ്രബിബം തിളങ്ങുന്ന കാഴ്ച്ച എത്ര മനോഹരമാണെന്ന് നിന്നോട് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് അറിയില്ല. സത്യത്തിൽ ഈ പുഴയുടെ കാര്യം ഞാൻ നിന്നോട് പറഞ്ഞപ്പോ നിന്റെ കണ്ണുകളിലെ തിളക്കത്തിന്റെ കാരണം ഇപ്പോ ഞാൻ തിരിച്ചറിയുന്നു. നിന്നെ കണ്ടു മുട്ടുന്നതിനും മുമ്പും ഈ നിലാവും പുഴയും ഇവിടെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. നിന്റെ സാമിപ്യം എന്റെ ജീവിതത്തെ ഇത്രത്തോളം തരളിതമാക്കി എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഒട്ടും തന്നെ ഇല്ല. ഇത് പറഞ്ഞപ്പോളാണ് ഞാൻ ഒരു കാര്യം നിന്നോട് പറയാൻ വിട്ടു പോയത്. ഞാൻ ഇപ്പോ കണ്ണാടിയിൽ എന്നെ കുറേ നേരം നോക്കി നിൽക്കും. പണ്ട് എനിക്ക് എന്നെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു. പിന്നെ നിന്റെ ചിരി അനുകരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.
നിന്നെ കണ്ടപ്പോൾ എന്റെ കണ്ണിൽ ഉടക്കിയത് നിന്റെ വിവാഹ മോതിരവും കാലിലെ മിഞ്ചിയും ആയിരുന്നു. ഈ രണ്ട് ആഭരണങ്ങളും നീ എന്റേതല്ല എന്നു എന്നെ എന്നുമോർപ്പിച്ചു കൊണ്ടേയിരുന്നു,ആ സത്യം എന്റെ ഹൃദയത്തെ എന്നും പൊള്ളിക്കുകയായിരുന്നു. സ്നേഹം എന്താണെന്ന് എനിക്കറിയില്ല, ഒരിക്കൽ കൂടെ തന്നെ ഒന്ന് കാണണം,മനസ് വല്ലാത്ത അവസ്ഥയിൽ കൂടെ കടന്നു പോകുന്നു. ഒരു വശത്ത് താൻ എന്നെ ഉപേക്ഷിക്കുന്ന വേദന; അതിനേക്കാൾ വലിയ വേദന കഴിഞ്ഞ തവണ നാട്ടിൽ വന്നു തിരികെ പോരുമ്പോൾ ട്രെയിനിൽ കയറാൻ തിടുക്കത്തിൽ ഓടുമ്പോൾ ഒരു കുഞ്ഞ് കൈ എന്റെ നേരെ വന്നിരുന്നു,ആ ഒരു നിമിഷത്തിൽ ആ കുട്ടിയുടെ കണ്ണുകളിൽ ഞാൻ നോക്കാനിടയായി,ഞാൻ ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു മുന്നോട്ട് നടന്നു അല്പ സമയം അവൾ എന്നെ പിന്തുടർന്നു. ഞാൻ ട്രെയിനിൽ കയറി വാതലിൽ കയറി നിന്നപ്പോൾ അറിയാതെ എന്റെ നോട്ടം ഫ്ലാറ്റ്ഫോമിലേക്കിറങ്ങുന്ന പടികളിൽ നിന്ന് അവൾ എന്നെ നോക്കുകയായിരുന്നു.
ഞാൻ എന്റെ സീറ്റിൽ ഇരുന്നു അൽപസമയത്തിനുള്ളിൽ ഞാൻ മയങ്ങി പോയി,കാപ്പിക്കാരൻ അതിലെ നടന്നു പോയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്,ഒരു കാപ്പി കുടിച്ച് കൊണ്ട് ഫോണിലെ മെസേജ് പരതുമ്പോൾ ആണ് അല്പം മുൻപ് ഞാൻ കയറിയ റയിൽവേസ്റ്റേഷനിൽ വെച്ച് ഓടുന്ന ട്രെയിനിൽ കയറാൻ നോക്കിയ ഒരു കുട്ടി മരണപ്പെട്ടു എന്ന വാർത്ത കണ്ടത്. ന്യൂസിന് താഴെ ആ കുട്ടിയുടെ ഫോട്ടോ കൊടുത്തത് കണ്ടത്. എന്നെ പിന്തുടർന്നു വന്ന ആ കുട്ടിയായിരുന്നു അത്! എന്നെ പിന്തുടർന്നു കയറാൻ ശ്രമിച്ചതാണോ എന്നായിരുന്നു എന്റെ ചിന്ത. അന്ന് മുതൽ എന്റെ ചിന്തകളെല്ലാം പിടിവിട്ടു തുടങ്ങിയിരുന്നു. ആ ദേഷ്യവും സങ്കടവും ഓക്കെ ആയിരുന്നു എന്നിൽ നിന്നും പുറത്തു വന്നിരുന്നത്. അത് നീ കാത്തിരുന്ന പോലെ നീ ആ സാഹചര്യം മുതലാക്കി എന്നെ ബ്ലോക്ക് ആക്കി.
എടാ,അല്പം മുൻപ് ഒരു അമ്മയും കുഞ്ഞും ഇതിലെ കടന്നു പോയപ്പോൾ മുതൽ ഒരു വല്ലാത്ത ഭയം മനസ്സിനെ പൊതിയുന്നു. സ്റ്റേഷൻ അടുത്തു വരുന്നു. ഞാൻ അല്പനേരം ഒന്ന് കാറ്റ് കൊള്ളട്ടെ,ഞാൻ അന്ന് വല്ലതും കൊടുത്തിരുന്നെങ്കിൽ ആ കുട്ടി എന്റെ പുറകെ വരുമായിരുന്നോ? ഇപ്പോഴും ജീവനോടെ ഇരിക്കില്ലായിരുന്നോ?
ഞാൻ നാളെ നിന്നെ കാണാൻ ഹോസ്പ്റ്റലിൽ വരും;എനിക്ക് നിന്നെ കാണണം…എനിക്ക് എന്നെ പിടി കിട്ടുന്നില്ല…പറ്റിയാൽ ഒരു ഡോക്ടറെ കാണിക്കണം അതിന് നീ എന്നെ ഒന്ന് സഹായിക്കണം…എനിക്ക് ഒന്ന് ഉറങ്ങണം,തലക്കുള്ളിൽ തേനീച്ചയുടെ മൂളൽ ആണ്.
ഇതൊക്കെ താൻ വായിച്ചാൽ അല്ലേ അറിയൂ;അതിന് ഒരു സാഹചര്യം ഉണ്ടാകില്ല എന്നു തോന്നുന്നു. നീ ഒരിക്കലും എന്റേതല്ലെന്ന് എനിക്കറിയാം. പക്ഷേ നീ എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സഫലീകരിക്കാൻ സാധിക്കാത്ത ഒരു ആശയായി നിൽക്കട്ടെ…കാരണം മരണത്തേക്കാൾ വലിയ വേദനയാണ് മറവി. അത് താങ്ങാൻ ആകുന്നില്ല എനിക്ക്…ശുഭ രാത്രി.
ബിജു ഫോണിൽ നിന്നും തലയുയർത്തി ശരത്തിനെ നോക്കി.
“ദിവ്യയ്ക്ക് അയച്ച അവസാന മെസ്സേജ്;ഇത് ഞാൻ അവളെ കാണിക്കാൻ വേണ്ടി കോപ്പി ചെയ്തതാണ്. “
“പിന്നെ എന്താ കാണിക്കാതിരുന്നത്?” ഫോൺ ശരത്തിന് തിരികെ കൊടുക്കുമ്പോൾ ബിജു ചോദിച്ചു.
“നമുക്ക് രണ്ട് മുഖങ്ങളുണ്ട് രണ്ടാമത്തെ മുഖം അത്ര പെട്ടന്ന് ആർക്കും മനസ്സിലാകില്ല,അത് അവരവരുടെ നിലനില്പ് അപകടത്തിലാകുമ്പോൾ മാത്രമേ പുറത്തേക്ക് വരൂ… ഇവിടെ ദിവ്യയ്ക്ക് അവളുടെ കുടുംബം നിലനിർത്തമാണായിരുന്നു.
അവരുടെ പ്രശസ്തി, സമൂഹത്തിൽ അവരുടെ കുടുംബത്തിന്റെ വില ഇതൊക്കെ വെച്ച് നോക്കുമ്പോൾ ജയശങ്കറുടെ അടുപ്പം കൊണ്ട് അവൾക്ക് നേട്ടങ്ങൾ ഒന്നും ഇല്ല മറിച്ച് നഷ്ടങ്ങൾ മാത്രം,തന്റെ യാത്ര ശരിയായ വഴിയിൽ അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ ആ വഴി അടക്കാൻ കാണിച്ച ധൈര്യം അത് നമ്മൾ കാണാതെ പോകരുത്.
ഇനിയും അവളെ വേദനിപ്പിക്കാൻ വയ്യ.
ജീവിതത്തിൽ ഒരിക്കലും അവൾക്ക് അയാളെ അവസാനമായി കണ്ട ആ കാഴ്ച മറക്കാൻ കഴിയില്ല. ആ കുറ്റബോധം അവരെ മരണം വരെ പിന്തുടരും…
ഒന്ന് ആലോചിച്ചാൽ അവൾ ആണ് ശരി.” ശരത്ത് സിഗരറ്റ് ആഷ് ട്രേയിൽ കുത്തി കെടുത്തി. കസേരയിലേക്ക് ചാരിക്കിടന്നു; അപ്പോൾ മഴക്കാറുകൾക്കിടയിൽ നിന്നും ചന്ദ്രൻ പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
ജിനു ജെയിംസ്.


9 Comments
നല്ല രചന. വേറിട്ട എഴുത്ത്.👌👏👍
വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി 🙏❣️
👍
സ്നേഹം💖
നല്ല കൈയടക്കം രചന മുന്നോട്ട് പോകട്ടെ ആശംസകൾ സ്നേഹിതാ
കഥ ഇഷ്ടമായി👌🌹❤️
വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി 🙏
ഒന്നും പറയാനില്ല 👏🏻👏🏻👏🏻
വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി 🙏