‘വല്യമ്മ കലണ്ടറിലെന്താ നോക്കുന്നത്?”
കാപ്പി കുടി കഴിഞ്ഞ് കലണ്ടറുമായി വരാന്തയിലിരിക്കുന്ന സുമതിയമ്മ അമ്മുക്കുട്ടിയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.
“നീ ആ പെൻസിലിങ്ങെടുത്തേ. പിള്ളേരോണോം അത്തോമൊക്കെ അടയാളപ്പെടുത്തി വെയ്ക്കണം. “
” ഇപ്പോൾ എന്തു പിള്ളേരോണം ?” അമ്മുക്കുട്ടി പെൻസിലുമായി വന്നു.
“എനിയ്ക്കതെല്ലാം അറിയണം അമ്മൂട്ട്യേ. പണ്ടത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്തോർത്തിരിക്കുന്നതും ഒരു സുഖമല്ലേ “
സുമതിയമ്മയ്ക്ക് 86 കഴിഞ്ഞു. ഓർമ്മയ്ക്കും ബുദ്ധിയ്ക്കും കേൾവിയ്ക്കും ഒരു കുറവുമില്ല. കണ്ണിനു കാഴ്ച ലേശം കുറഞ്ഞുവെന്നു മാത്രം. ഒരു മാസം മുമ്പ് മുറ്റത്തൊന്നു വീണതിനു ശേഷം അമ്പലത്തിൽപ്പോക്കു മുടങ്ങിയതിൽ മാത്രമാണു വിഷമം. അഞ്ചു വർഷം മുമ്പ് കൃഷ്ണക്കുറുപ്പു മരിച്ചതിനു ശേഷം അമ്മുക്കുട്ടിയാണു കൂട്ട്. അമ്മുക്കുട്ടിയുടെ മകൾ ലതികയും കുടുംബവും ടൗണിലാണു താമസം. ആഴ്ചയിലൊരിക്കൽ വീടൊന്നു വൃത്തിയാക്കാൻ പോകുന്നതൊഴിച്ചാൽ മുഴുവൻ സമയവും അവർ ഇവിടെത്തന്നെയാണ്. മക്കളില്ലാത്ത സുമതിയമ്മയ്ക്ക് അമ്മുക്കുട്ടിയും ലതികയും മക്കളുമെല്ലാം സ്വന്തം തന്നെ.
“നിനക്കറിയാമോ കർക്കിടകത്തിലെ തിരുവോണമാണ് പിള്ളേരോണം. പണ്ട് ഞാനും സുഷമയുമെല്ലാം കുട്ടികളായിരുന്ന കാലത്ത് എന്തു രസമായിരുന്നു! അന്ന് അമ്മ സദ്യയൊരുക്കും. ഞങ്ങളും അയൽവക്കത്തെ കൂട്ടുകാരുമെല്ലാം ജാതിയും മതവുമൊന്നും നോക്കാതെ ഈ വരാന്തയിൽ നിരന്നിരുന്ന് ഊണു കഴിയ്ക്കും. ‘ മാനുഷരെല്ലാരുമൊന്നു പോലെ’ എന്ന ചൊല്ല് അന്നത്തെക്കാലത്ത് എല്ലാവരും പാലിച്ചിരുന്നു. ഇന്നോ?”
ഒരു നെടുവീർപ്പോടെ അവർ എഴുന്നേറ്റു.
ചിങ്ങം പിറന്നു. ഓണത്തിൻ്റെ വരവറിയിച്ച് പൂക്കൾ വിരിഞ്ഞു തുടങ്ങി.
തുമ്പികളും പൂമ്പാറ്റകളും പാറിപ്പറന്നു.
മുറ്റം ചെത്തിപ്പറിപ്പിച്ചും വീടിനകം തൂത്തു തുടപ്പിച്ചും കിണ്ടിയും വിളക്കുകളും തേച്ചു മിനുക്കിച്ചും സുമതിയമ്മയും ഓണത്തെ വരവേൽക്കാനൊരുങ്ങി.
”ഒറ്റയ്ക്കല്ലേയുള്ളു. എന്തിനാ ഈ ഒരുക്കങ്ങളൊക്കെ?” എന്നാരെങ്കിലും ചോദിച്ചാൽ അവർക്കു മറുപടിയുണ്ട്.
”ജീവിച്ചിരിക്കുന്ന കാലം സന്തോഷമായും സമാധാനമായും കഴിയണം. പണ്ടുള്ളവർ ഈ ആഘോഷങ്ങളൊക്കെ തുടങ്ങിയത് അതിനു വേണ്ടിയല്ലേ “
ചാണകം കൊണ്ടു മെഴുകി അത്തം നാൾ മുതൽ അമ്മുക്കുട്ടി മുറ്റത്തൊരു കൊച്ചുപൂക്കളം ഇടാൻ തുടങ്ങി.
വരാന്തയിലെ ചവിട്ടു പടിമേലിരുന്ന് അതു നോക്കിയിരുന്ന സുമതിയമ്മ പഴയ കാലത്തേക്കു യാത്ര പോയി.
” ഇതൊക്കെയാണോ പൂക്കളം? പണ്ട് ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി പറമ്പുകളിലും പാടങ്ങളിലും കയറിയിറങ്ങിയാണ് പൂക്കൾ ശേഖരിക്കുന്നത്. കിട്ടുന്ന പൂക്കൾ എല്ലാവരും കൂടി പങ്കു വെച്ചെടുക്കും. ഭംഗിയേക്കാൾ പ്രാധാന്യമുള്ള ഒത്തൊരുമയുടെ പൂക്കളങ്ങളായിരുന്നു ഓരോ വീട്ടുമുറ്റത്തും.
എന്തെല്ലാം തരത്തിലുള്ള പൂക്കളുണ്ടായിരുന്നു. മുക്കുറ്റി, പല നിറത്തിലുള്ള ചെമ്പരത്തി, ശംഖുപുഷ്പം, കോളാമ്പി, കൃഷ്ണകിരീടം, തുമ്പ, ചെത്തി, നന്ത്യാർവട്ടം, മന്ദാരം അങ്ങനെ എന്തെല്ലാം നാടൻ പൂക്കൾ. ഇപ്പോൾ എല്ലാം കടകളിൽ നിന്നും
വാങ്ങുകയല്ലേ. പിന്നെ എന്നുമിങ്ങനെ ഒരേ പോലല്ല പൂക്കളമിട്ടിരുന്നത്.
അത്തത്തിനു തുമ്പപ്പൂ മാത്രം. ചിലയിടങ്ങളിൽ മുക്കുറ്റിയും കോളാമ്പിയും ഇടാറുണ്ടായിരുന്നു. ചിത്തിരയ്ക്കും വെള്ളപ്പൂക്കളാണിടുക. ഒന്നാം ദിവസം ഒരു നിര രണ്ടാം ദിവസം രണ്ടു നിര അങ്ങനെ കളത്തിൻ്റെ വലിപ്പം കൂടി കൂടി വരും. മൂലത്തിന് ചതുരത്തിൽ പൂക്കളമിടണം. അതിനു മൂലക്കളമെന്നാണു പറയുക. പച്ചീർക്കിലിയിൽ പൂവു കൊരുത്ത് കുട പോലെ വെയ്ക്കും. ഉത്രാടത്തിനാണ് ഏറ്റവും വലിയ പൂക്കളം. പത്തു നിറത്തിലുള്ള പൂക്കൾ.
തിരുവോണത്തിന് തൃക്കാക്കരയപ്പനെ വെയ്ക്കും. അന്ന് തുമ്പയും തുളസിയും മാത്രമേ ഇടൂ. തൃക്കാക്കരയപ്പന് ചില സ്ഥലത്ത് മാതേവരെ വെയ്ക്കുക എന്നാണു പറയുക. കളിമണ്ണു കുഴച്ചാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. നിനക്കറിയുമോ മഹാവിഷ്ണുവിൻ്റെ അഞ്ചാമത്തെ അവതാരമായ വാമനനാണ് തൃക്കാക്കരയപ്പൻ. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് വാമനമൂർത്തി. അരിമാവു കൊണ്ടു കളം വരച്ച് പലകമേലോ വാഴയിലയിലോ ആണു വെയ്ക്കുന്നത്. തൃക്കാക്കരയപ്പനേയും അരിമാവണിയിക്കും. എന്നിട്ട് അടനിവേദ്യം നേദിക്കും. ”
“ഈ വല്യമ്മയ്ക്ക് അറിയാത്തതായി ഒന്നുമില്ല. എല്ലാം നല്ല ഓർമ്മയുമുണ്ട്. “
” മറക്കണമെന്നങ്ങു വിചാരിച്ചാൽ മതി. ഒന്നൊഴിയാതെ ഓർമ്മയിലേക്കു വരും. ഒന്നു പരീക്ഷിച്ചു നോക്കിക്കോ”
“ഓണത്തിന് എന്തെല്ലാം പലഹാരങ്ങളാണ് ഉണ്ടാക്കിയിരുന്നത്. കായ വറുത്തതും ശർക്കര പുരട്ടിയും മാത്രമല്ല, കളിയടയ്ക്ക, അരിമുറുക്ക്, അച്ചപ്പം, അവലോസുണ്ട അങ്ങനെ എന്തെല്ലാം. “
” ഇപ്പോൾ ഇവയെല്ലാം മാത്രമല്ല സദ്യവരെ വാങ്ങാൻ കിട്ടില്ലേ വല്യമ്മേ. ഒരു ബുദ്ധിമുട്ടുമില്ല. പൂക്കളത്തിനു പൂവൊന്നും വേണ്ട. നിറം കയറ്റിയ തേങ്ങാപ്പീര, ഉപ്പു് ഒക്കെ മതിയത്രേ. ലതികയാ പറഞ്ഞത്. “
” ഓണത്തിനിനി നാലു ദിവസമല്ലേയുള്ളു സ്ക്കൂളൊന്നും അടച്ചില്ലേ അമ്മുക്കുട്ടീ? കുട്ടികളൊക്കെ പോകുന്നല്ലോ “
റോഡിലേക്കു നോക്കി സുമതിയമ്മ പറഞ്ഞു.
”ഇന്നടയ്ക്കും വല്യമ്മേ ഇന്ന് ഓണപ്പരിപാടികളാണ്. ”
മെലിഞ്ഞൊരു പയ്യൻ ഗേറ്റിനു പുറത്തു നിൽക്കുന്നതു കണ്ട് അവർ പതിയെ മുറ്റത്തേക്കിറങ്ങി.
”അമ്മൂമ്മേ കുറച്ചു പൂവ് തരുമോ?”
”ചെടിയൊന്നും കളയാതെ കുറച്ചു പിച്ചിക്കോ”
“ഈ വല്യമ്മയെ കൊണ്ടു ഞാൻ തോറ്റു. നമുക്കു പൂക്കളമിടണ്ടേ”അമ്മുക്കുട്ടി അകത്തു നിന്ന് ഒച്ച വെക്കുന്നുണ്ട്.
“നീയേതാ കുഞ്ഞേ? എവിടെയാ വീട്?”
”വയലിനടുത്താണ്. എൻറപ്പൂപ്പനാണ് രാഘവൻ. അപ്പൂപ്പൻ ഇവിടുത്തെ കാര്യം എപ്പോഴും പറയും. നടക്കാൻ വയ്യാത്തതുകൊണ്ടാണു വരാത്തത്. ”
“നിൻ്റമ്മയല്ലേ കാഷ്യൂഫാക്ടറിയിൽ പോകുന്നത്? നാളെ വൈകിട്ട് ഇതിലെയൊന്നു വരാൻ പറഞ്ഞോളൂ”
“കേട്ടോ അമ്മൂട്ട്യേ എത്രയോ കാലം ഈ രാഘവനും ഭാര്യ ജാനകിയുമായിരുന്നു ഇവിടെ കൃഷികാര്യങ്ങൾ നോക്കിയിരുന്നത്. ഓണമാകുമ്പോൾ ജാനകി ഒരു വട്ടി നിറയെ അരിയുണ്ട കൊണ്ടു വരും. അരി വറുത്ത് ശർക്കര പാവുകാച്ചി ഉരുട്ടിയെടുത്ത വലിയ അരിയുണ്ട. തല്ലിപ്പൊട്ടിച്ചാണതു തിന്നിരുന്നത്. അതിൻ്റെ രുചി നിനക്കു പറഞ്ഞാൽ മനസ്സിലാവില്ല.
രാഘവൻ്റെ കൈയിൽ വലിയൊരു ഏത്തക്കുല കാണും. പിന്നെ ഒരു സഞ്ചി നിറയെ വയലിൽ കൃഷി ചെയ്ത വെള്ളരി, പടവലം, മത്തൻ, കുമ്പളം, പയറ് അങ്ങനെ ഒരു പാടു പച്ചക്കറികൾ. ചിലപ്പോൾ മക്കളും
വരും.. “
അതു മാത്രമോ വട്ടികളും കുട്ടകളുമായി ഗോപാലൻ, പിച്ചാത്തികളും വെട്ടുകത്തിയുമൊക്കെയായി അപ്പുണ്ണി അങ്ങനെ എത്ര പേർ. എല്ലാവർക്കും ഊണും ഓണക്കോടിയും അരിയും സാധനങ്ങളും വാങ്ങാനുള്ള പണവും കൊടുത്തേ വിടൂ. “
ചാരുകസേരയിലിരുന്ന് സുമതിയമ്മ ഓർമ്മത്തോണിയിലൂടെ തുഴഞ്ഞു നീങ്ങി.
” വീര വിരാട കുമാര വിഭോ
ചാരുതര ഗുണ സാഗര ഭോ
മാരലാവണ്യ നാരീ മനോഹരി…….. “
അടുത്തുള്ള സ്ക്കൂളിൽ നിന്ന് തിരുവാതിരപ്പാട്ടു കേട്ടപ്പോൾ
അവരുടെ കൈകളും കാലുകളും മനസ്സിനോടൊപ്പം താളമിട്ടു.
” ലതികേം രമേശനും പിള്ളേരും എന്നു വരും? നിനക്കു വീട്ടിൽ പോകണ്ടേ?”
ഊണു കഴിയ്ക്കുന്നതിനിടയിലാണ് സുമതിയമ്മ അക്കാര്യം ഓർമ്മിച്ചത്.
ഉത്രാടത്തിൻ്റന്ന് വൈകുന്നേരത്തേക്കെത്തും വല്യമ്മേ.
ഞാൻ ഓണത്തിന് രാവിലെ കാപ്പിയൊക്കെത്തന്നിട്ടേ പോകൂ. രമേശനും ലതികയും കൂടി ഊണൊരുക്കിക്കൊള്ളും. ഉച്ചയ്ക്കുമുമ്പ് ഞങ്ങളെല്ലാം കൂടി ഇങ്ങു വരും. വല്യമ്മയുടെ കൂടെയാണ് ഊണ്. “
“വല്യമ്മ ഓണക്കോടിയെടുക്കാൻ ലതികയ്ക്കു പണമയച്ചതെല്ലാം അവൾ പറഞ്ഞൂട്ടോ “
”എനിക്കു നിങ്ങളൊക്കെയല്ലേ ഉള്ളു അമ്മൂട്ട്യേ “
“അനിയത്തിയുടെ മകളല്ലേ നിഷ. പണ്ടു വല്യമ്മയുടെ അരികിൽ നിന്നു മാറാതെ നിന്നതല്ലേ. ആ കുട്ടിയോട് ഓണത്തിനു വരാൻ പറയാമായിരുന്നു. ഫോണിൽ കാണുന്നതല്ലേയുള്ളു. ”
“അവളങ്ങ് അമേരിക്കയിലല്ലേ. എന്നും വരാൻ പറ്റുമോ ? എത്ര കാലം ഇവിടെക്കഴിഞ്ഞ കുട്ടിയാണ്. സ്കൂളടച്ചാലുടനെ ഓടി വരും. വല്യച്ഛനും വല്യമ്മയുമായിരുന്നു അന്നവളുടെ ലോകം. “
ഓണദിവസമായി. സുമതിയമ്മ അഞ്ചു മണിക്കു തന്നെ ഉണർന്നു. പൂജാമുറിയിൽ നിൽക്കുമ്പോഴാണ് ഗേറ്റിലൊരു കാറിൻ്റെ ഹോൺ കേട്ടത്. നേരം പരപരാന്നു വെളുത്തു വരുന്നതേയുള്ളു. അമ്മുക്കുട്ടി ഗേറ്റിനടുത്തെ ലൈറ്റിട്ടു.
”ഞാൻ പോയി നോക്കട്ടെ “
മലർക്കെത്തുറന്ന ഗേറ്റിലൂടെ ഒരു കാർ അകത്തേക്കു കയറി വന്നു. സുമതിയമ്മ കൈകൾ കണ്ണിനു മുകളിൽ വെച്ച് സൂക്ഷിച്ചു നോക്കി. കാറിൽ നിന്നിറങ്ങി
”വല്യമ്മേ ” എന്നു വിളിച്ചു കൊണ്ട് ഓടി വന്നത് നിഷയായിരുന്നു.
”സെറ്റും മുണ്ടുമൊക്കെ ഉടുത്തപ്പോൾ നിൻ്റമ്മയേപ്പോലെ തന്നെയുണ്ടുമോളേ”
സന്തോഷം കൊണ്ട് സുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.
“വല്യമ്മയ്ക്കു സർപ്രൈസ് തരാനാണ് ഞാൻ പറയാതെ വന്നത്. ”
കത്തിച്ചു വെച്ചിരുന്ന നിലവിളക്കിനു മുന്നിൽ ഒരു നിമിഷം കൈ കൂപ്പി നിഷ പറഞ്ഞു
” ഇപ്പോഴും ഉത്രാട ദിവസം രാത്രി മുഴുവൻ വിളക്കു കൊളുത്തിവെയ്ക്കാറുണ്ട് അല്ലേ വല്യമ്മേ ? കട്ടിയുള്ള തിരിയും നിന്നു കത്താൻ ഒരു മഞ്ഞൾക്കഷണവും വെച്ച് പണ്ടും ഇങ്ങനെ വെയ്ക്കുന്നത് എനിക്കു നല്ല ഓർമ്മയുണ്ട്. “
“കറൻ്റൊന്നുമില്ലാത്ത കാലത്തു തുടങ്ങിയ പതിവല്ലേ മോളേ. രാത്രി വരുന്ന വീട്ടുകാർക്കും വിരുന്നുകാർക്കും ഒക്കെ വേണ്ടിയായിരുന്നു. “
“പതിവുകളൊന്നും വല്യമ്മ തെറ്റിയ്ക്കാറില്ല”
അമ്മുക്കുട്ടിയാണതു പറഞ്ഞത്.
“അമ്മുച്ചേച്ചീ നമുക്കു കാറിൽ നിന്നു കുറച്ചു കാര്യങ്ങളെടുക്കാനുണ്ട്. ”
രണ്ടു പേരും കൂടി കുറെ പാത്രങ്ങൾ മേശപ്പുറത്തു നിരത്തി.
” ഇതെന്തൊക്കെയാ എൻ്റെ കുട്ട്യേ ? “
“ഓണ സദ്യ ഞാൻ കൊണ്ടു വന്നു വല്യമ്മേ. എല്ലാം വീട്ടിൽത്തന്നെ ഉണ്ടാക്കിയതാണ്. “
സുമതിയമ്മ ഓരോന്നും തുറന്നു നോക്കി.
“വല്യമ്മയ്ക്കിഷ്ടപ്പെട്ട എല്ലാ വിഭവങ്ങളുമുണ്ട്. പരിപ്പ്, സാമ്പാർ, പുളിശ്ശേരി, രസം, തോരൻ, അവിയൽ, ഓലൻ, കൂട്ടുകറി, പച്ചടി,
കിച്ചടി, പുളിയിഞ്ചി പിന്നെ
അടപ്രഥമനും “
”നീയിന്നലെ ഉറങ്ങിയില്ലേ മോളേ?”
”ജാനകിയേടത്തിയും ഉണ്ടായിരുന്നു. കുറച്ചു പണിയൊക്കെ രാത്രിയിലേ ചെയ്തു വെച്ചു. ” അവൾ വല്യമ്മയെ കെട്ടിപ്പിടിച്ചു.
ഉച്ച കഴിഞ്ഞ് എല്ലാവരുമായി വരാമെന്നേറ്റ് അമ്മുക്കുട്ടി വീട്ടിലേക്കു പോയി.
പഴങ്കഥകൾ പറഞ്ഞ് സുമതിയമ്മയും നിഷയും വരാന്തയിലിരുന്നു.
എവിടെ നിന്നോ ഓണപ്പാട്ടുകൾ ഒഴുകി വന്നു.
“വല്യച്ഛൻ പണ്ട് ഓണത്തേക്കുറിച്ചു പാടാറുണ്ടായിരുന്ന കവിതകളൊക്കെ ഓർമ്മയുണ്ടോ വല്യമ്മയ്ക്ക്?
”ഓണവില്ലു കൊട്ടി നമ്മളെത്ര വട്ടം പാടി
ഓർമ്മകളിൽ വാഴുമൊരു മന്നവനെപ്പറ്റി…….. “
നിഷ പതുക്കെ മൂളി.
“അങ്ങനെ എത്രയോ കവിതകൾ. എല്ലാം ഞങ്ങൾക്കു രണ്ടിനും മന:പ്പാഠമായിരുന്നു. “
”നന്ദി തിരുവോണമേ നന്ദി
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി –
ച്ചരിഞ്ഞൊരു കുനുന്തുമ്പയിൽ
ചെറുചിരി വിടർത്തി നീ വന്നുവല്ലേ?”
സ്ക്കൂളിലെ ഓണാഘോഷത്തിനു പാടാൻ വല്യമ്മ പഠിപ്പിച്ചു തന്ന കവിതയാണ്. ബാക്കി മറന്നു പോയി “
” കവികളൊക്കെ ഓണത്തെ എത്ര ഭംഗിയിലാണ് അവതരിപ്പിച്ചിരുന്നത്. നീ മൂന്നിലോ നാലിലോ പഠിക്കുമ്പോൾ എന്നും പാടിയിരുന്നത് ഇടപ്പള്ളിയുടെ ഒരു കവിതയായിരുന്നു.
’ആനന്ദമാനന്ദം കൂട്ടുകാരേ
ഹാ! നമ്മൾക്കോണമിങ്ങെത്തി
ചാരേ “
“എപ്പോഴും നീ പോവല്ലേ പോവല്ലേ പൊന്നോണമേ എന്നും പാടി നടക്കും. “
“വല്യമ്മ എത്ര ഈണത്തിലാണ് പാടുന്നത്!മഹാബലി പാടുന്ന കവിതയാണെന്നു പറഞ്ഞ് വല്യച്ഛൻ പാടിയിരുന്ന വേറൊരെണ്ണം ഞാനോർക്കുന്നു
”എന്തിന്നു വാമനാ എന്നെച്ചവിട്ടി നീ താഴ്ത്തി
എൻ്റെ ചെങ്കോലതു തട്ടിപ്പറിച്ചു നീ
അപ്സര സ്ത്രീകളെ മോഹിച്ചതില്ല ഞാൻ ……
“ഇതെല്ലാം ഞാൻ ഗൗരിയോടു പറയും. കേൾക്കാൻ അവൾക്കും വലിയ ഇഷ്ടമാണ്. പണ്ടു ഞാൻ വല്യച്ഛൻ്റടുത്തു കാണിച്ചിരുന്ന പോലെ ജയേട്ടൻ്റെ വയറിൽ തട്ടി
”ഓണത്തപ്പാ കുടവയറാ
നാളെത്തന്നെ തിരുവോണം
തിരുവോണക്കറി എന്തെല്ലാം
ചേനത്തണ്ടും ചെറുപയറും”
എന്നൊക്കെ പാടാൻ അവൾക്കും നല്ല വിരുതാണ്.
പണ്ടു നമ്മൾ ഉത്രട്ടാതി വള്ളംകളി കാണാൻ പോയത് വല്യമ്മയ്ക്ക് ഓർമ്മയില്ലേ? ആ വിശേഷങ്ങളൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് ഞാൻ പറയുമ്പോൾ ഗൗരിയ്ക്കും ജയേട്ടനും വല്ലാത്ത അസൂയയാണ്. ആറന്മുള ഭഗവാന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിയേക്കുറിച്ചും അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളേക്കുറിച്ചുമെല്ലാം ഗൗരി ഗൂഗിളിൽ നോക്കി അറിഞ്ഞിട്ടുണ്ട് “
”ആറന്മുള ഭഗവാൻ്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം
ആലോല മണിത്തിരയിൽ നടനമാടി
ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളിൽ
കാറ്റുവന്നു തട്ടിയോണപ്പാട്ടൊന്നു പാടി….. ”
നിഷ മൂളിക്കൊണ്ടിരുന്നു.
”പരീക്ഷയല്ലായിരുന്നെങ്കിൽ ഗൗരിയേയും കൊണ്ടു വന്നേനേ. അവൾക്കിതൊക്കെ വലിയ
ഇഷ്ടമാണ്. “
ദൂരെയെവിടെ നിന്നോ ചെണ്ടയുടെ ശബ്ദം കേൾക്കാൻ തുടങ്ങി
”കടുവാകളിയും കരടികളിയും വരുമ്പോഴുള്ള ചെണ്ട കൊട്ടു കേൾക്കുമ്പോൾ ഞാൻ പേടിച്ച് അടുക്കളയിൽക്കയറി കതകടയ്ക്കുമായിരുന്നില്ലേ? അതൊക്കെ ഇന്നലത്തെപ്പോലെ ഓർമ്മയിലുണ്ട് “
അവർ ഊണുകഴിയ്ക്കാനിരുന്നു. ഓരോ വിഭവങ്ങളായി നാക്കിലയിൽ വിളമ്പി നിഷ വല്യമ്മയെ ഊട്ടി.
”എങ്ങനെയുണ്ട്?”
”നിൻ്റമ്മയുടെ അതേ കൈപ്പുണ്യം തന്നെ. “അവർ നിറഞ്ഞരുചിയോടെ ഏമ്പക്കം വിട്ടു.
“ബാക്കി വന്ന കറികളൊക്കെ ഫ്രിഡ്ജിൽ വെച്ചിട്ടു വരാം”നിഷ എഴുന്നേറ്റു.
” ഫ്രിഡ്ജൊന്നുമില്ലാതിരുന്ന എൻ്റെ ചെറുപ്പത്തിൽ ഈ കറികളെല്ലാം കൂടി ഒരു കൽച്ചട്ടിയിലൊഴിച്ചു തിളപ്പിച്ചു വറ്റിയ്ക്കും. അതിനെ ‘അവിട്ടക്കട്ട’ എന്നാണു വിളിച്ചിരുന്നത്. അവിട്ടത്തിൻ്റന്ന് അതാണു കഴിച്ചിരുന്നത്. “സുമതിയമ്മ വീണ്ടും പഴയ കാലത്തിലേക്കു പോയി.
ഉച്ച കഴിഞ്ഞപ്പോൾ അമ്മുക്കുട്ടിയും ലതികയും മക്കളും വന്നു. താൻ രണ്ടു ദിവസം കഴിഞ്ഞേ പോകൂ എന്നു പറഞ്ഞ് നിഷ അമ്മുക്കുട്ടിയെ അവരോടൊപ്പമയച്ചു. ആ രണ്ടു ദിവസങ്ങൾ അവർ പഴയ കഥകൾ പറഞ്ഞും ചിരിച്ചും കഴിഞ്ഞു.
പോകാനിറങ്ങിയ നിഷ വല്യമ്മയെ കെട്ടിപ്പിടിച്ചു.
”അടുത്ത വർഷം ഓണത്തിന് ഞങ്ങൾ മൂന്നു പേരും കൂടി വരും. ഇപ്പോൾ പോകട്ടെ?”
”അന്നേരം ഞാനുണ്ടാവുമോ എൻ്റെ കുട്ടി?”.
”എൻ്റെ വല്യമ്മ ഇനിയും ഒരുപാട് ഓണമുണ്ടിട്ടേ പോകൂ അല്ലേ അമ്മുച്ചേച്ചീ?”
കാറിൽ കയറി അവൾ തിരിഞ്ഞു നോക്കി. കൈവീശിക്കൊണ്ട് വല്യമ്മ വരാന്തയിൽത്തന്നെ നിൽക്കുന്നുണ്ട്. കണ്ണുനീർ അവളുടെ കാഴ്ച മറച്ചു.
സ്നേഹിക്കുന്നവരോടൊത്തുള്ള ഓരോ നിമിഷവും ഓണം തന്നെയാണ്. അന്യനാടുകളിൽ കഴിയുന്നവർക്ക് ഓണം വന്നാൽ ആദ്യം ഓർമ്മയിലെത്തുന്നത് മാവേലിയുടെ കഥയല്ല മറിച്ച്, ജനിച്ചു വളർന്ന നാടും വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഒന്നായി ചേർന്നിരിക്കുമ്പോഴുള്ള ആഹ്ലാദവുമാണ്.
കൈവിട്ടുപോയ പൊന്നോണത്തിൻ്റെ ഓർമ്മകൾ തിരികെ ലഭിച്ചെങ്കിലും സ്നേഹമയിയായ വല്യമ്മയെ വിട്ടുപോകുന്നതോർത്ത് അവളുടെ മനസ്സു തേങ്ങി.
യാത്രയിലുടനീളം നിഷയുടെ മനസ്സിൽ ഓണത്തിൻ്റെ ഓർമ്മകൾ തന്നെയായിരുന്നു. തൻ്റെ കുട്ടിക്കാലത്തെ ഓണവും ഇപ്പോഴത്തെ ഓണാഘോഷങ്ങളും താരതമ്യം ചെയ്തപ്പോൾ ഓണത്തിൻ്റെ അന്ത:സത്ത എവിടെയോ കൈമോശം വന്നിരിക്കുന്നോ എന്നവൾക്കു സംശയമായി. മറ്റാഘോഷങ്ങളേപ്പോലെ ഓണവും ഒരു പാടുമാറിയിരിക്കുന്നു.
സദ്യയോ പൂക്കളമോ ആഘോഷങ്ങളോ മാത്രമല്ല ഓണം. അത് സ്നേഹത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശമായി മാറണം. മാവേലി വാണിരുന്ന നാട്ടിൽ മാനുഷരെല്ലാരുമൊന്നു പോലെ എന്നത് സമത്വം എന്ന സാമൂഹിക മൂല്യത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
പഴയ ഓണത്തിൻ്റെ സ്നേഹവും ഐക്യവും നൈർമ്മല്യവും പുതിയ ഓണത്തിൻ്റെ നവീനതയും കൈകോർത്തു കൊണ്ടു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്കു കൈമാറുന്ന സ്നേഹത്തിൻ്റെ ഭാഷയായി ഓണവും ആഘോഷിക്കാൻ സാധിച്ചേനേ എന്നവൾ ആശിച്ചു.
#എൻ്റെ രചന
# കൂട്ടക്ഷരങ്ങൾ
‘


16 Comments
മനോഹരമായിട്ട് എഴുതി ചില പുതിയ അറിവുകളും കിട്ടി👌👍💯❤️🙏🙏
നന്ദി സ്നേഹം🙏❤️
കർക്കടകത്തിലെ ഓണം എനിക്ക് പുതിയൊരു അറിവാണ്..
മനോഹരമായി എഴുതി.. സൂപ്പർ
സ്നേഹം നന്ദ❤️❤️❤️
വീണ്ടും ആ പഴയ കാലത്തേക്ക് പോയ പോലെ.. നല്ലെഴുത്ത് ❤️🥰
നന്ദി, സ്നേഹം❤️❤️❤️
പ്രായമായവരുടെ ഓർമ്മകളിലൂടെ തിരിച്ചു വന്ന ഓണവും അനേകം ഓണപ്പാട്ടുകളും കൊണ്ട് സമൃദ്ധമായി ഓണമുണ്ട ഫീൽ കിട്ടി.
❤️👏🥰👌
സ്നേഹം, നന്ദി ജോയ്സ്❤️❤️
ഓമത്തിൻെറ ഓർമ്മകൾ ഉണർത്തിയ കഥ ഒരുപാട് ഇഷ്ടമായി. പഴയ ഒരു തലമുറ കൂടി കഴിഞ്ഞാൽ നമ്മൾ ആഘോഷിച്ച ഓണവും വിഷുവുമെല്ലാം വെറും ആഘോഷം മാത്രമാവും, ആഘോഷത്തിനൊപ്പം ലഭിച്ചിരുന്ന നിഷകളങ്കമായ അനുഭൂതി നഷ്ടമാകും. ഇപ്പോൾ തന്നെ ആഘോഷങ്ങൾ വീടിൻെറ പടികടന്ന് കടകളിലും പ്രവാസ ലോകത്തും ഒക്കെ ആയിരിക്കുന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഇത്തരം കഥകളിലൂടെ വരും തലമുറകളിലേക്ക് അത് പകരാൻ സാധിച്ചാൽ അത്രയും നല്ലത്. അഭിനന്ദനങ്ങൾ 👌❤️👍
നല്ല വാക്കുകൾക്കും പ്രചോദനത്തിനും ഒരു പാടു നന്ദി സ്നേഹം❤️❤️
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ
സ്നേഹം ഗ്രീഷ്മാ❤️❤️
വല്യമ്മയുടെ ഓർമ്മയിലെ ഓണാക്കാഴ്ചകൾ
മനസ്സ് നിറച്ച എഴുത്ത്
സ്നേഹം മഞ്ജൂ❤️❤️
മനോഹരമായ ഓർമ്മകൾ 👌👌നന്നായി എഴുതി ചേച്ചിക്കുട്ടി ❤️❤️
സ്നേഹം സിന്ധൂ❤️❤️