ഓർമ്മയുടെ ചില്ലടുക്കിൽ മെല്ലെയൊന്നു തൊട്ടാൽ, കണ്മുന്നിൽ വിരിയുന്ന കുറേ വമ്പൻ പൂക്കളങ്ങൾക്കപ്പുറം, ആ ചില്ലൊന്നമർത്തിത്തുടച്ചാൽ മിഴിവോടെ തെളിയും ഒരു പിടി കുഞ്ഞു പൂക്കളങ്ങൾ…
പണിക്കുറ്റമേറിയ വട്ടത്തിലും ചതുരത്തിലുമുള്ള തട്ടു പൂക്കളങ്ങൾ!
ഒരായിരം തുമ്പികൾ ഒന്നിച്ചു തുള്ളിയ ബാല്യത്തിൽ നിന്നിപ്പോൾ നനുനനുത്തൊരു പൂവിളി ഉയരുന്നുണ്ടേ…
മുക്കുറ്റിയും തുളസിയും തുമ്പയും തൊടിയിൽ നിന്നു വിളിക്കുമ്പോൾ, വേലിക്കൽ തലയാട്ടുന്ന ചെത്തിയും, ചെമ്പരത്തിയും മഞ്ഞക്കോളാമ്പിയും…
ഒന്നു കാതോർക്കുകയേേ വേണ്ടൂ… ചിങ്ങക്കാറ്റിൻ്റ കുസൃതിക്കൊപ്പം ഓർമ്മച്ചിന്തുകൾ മൂളിയെത്തുകയായി.
എത്രയോ പൂവട്ടികൾ നിറച്ച സൗഹൃദങ്ങൾ!
പലവട്ടം രുചിച്ചിട്ടും ചെടിക്കാത്ത രസക്കൂട്ടുകൾ! ആടി മതിവരാത്ത ഊഞ്ഞാലുകൾ!
പുതുമണം ചോരാത്ത ഓണക്കോടികൾ!
എത്രയോ ഓണമുണ്ടവർ, എന്ന മുതിർന്നവരുടെ വമ്പ് പറച്ചിലുകൾ!
തുള്ളിയാർക്കുന്ന ഒരു പിടി കുളിരോർമ്മകൾക്കപ്പുറം, ആ ചില്ലൊതുക്കിനെ നനച്ചു കടന്നുപോയ ചില്ലറ ആത്മനൊമ്പരങ്ങളും കൂടി ചേരുമ്പോഴേ ആറുപതിറ്റാണ്ടു നീളുന്ന ചമയക്കാഴ്ചകൾക്കൊരു നിറവ് വരൂ.
15 വയസ്സുവരെ ഒന്നിലേറെ ഓണക്കോടിയൊക്കെ കിട്ടുന്ന അമ്മ വീട്ടിലെ അരുമക്കുട്ടിയായിരുന്നു ഞാൻ. എൻ്റെ നാലു സഹോദരങ്ങൾ, പുത്തരിക്കണ്ടം മൈതാനിയിലെ വെച്ചു കെട്ടോണവും, പട്ടണവീടുകളിലെ ‘സദ്യാധിഷ്ഠിത’ പരിമിത ഓണവും കണ്ടുവളർന്നപ്പോൾ, അതിരും മതിലുമില്ലാത്ത നാട്ടിൻപുറത്തെ ഓണക്കാല ജീവിതത്തിൻ്റെ മുഴുവൻ ജൈവികതയും ഉൾക്കൊണ്ട്, അതിലൂടെ മുങ്ങി നിവർന്നാണു ഞാൻ വളർന്നത്.
കറുകറുത്ത പഞ്ഞക്കർക്കിടകത്തിൽ നിന്ന് ചിങ്ങപ്പുലരികളുടെ തെളിമയിലേയ്ക്കും, കൊയ്ത്തിൻ്റെ സമൃദ്ധിയിലേയ്ക്കും, അറ നിറയവെ സ്വാഭാവികമായി വന്നു ചേരുന്ന ആഘോഷങ്ങളിലേയ്ക്കും ഒരു ജനതതി എത്രയും ഉണർവോടെ പരിണമിക്കപ്പെടുന്നതിൻ്റെ വശ്യത,
അതു കണ്ടു നിന്നവർക്കേ തിരിയൂ.
ചന്ദ്രയും ആശയും അമ്പിളിയും പഞ്ചമിയും പിന്നെക്കുറേ പീക്കിരികളും ചേർന്നു തലേന്നു പല വീടുകളിലായി കണ്ടു വെച്ച പൂക്കൾ, എതിർ ചേരിക്കാരേക്കാൾ മുന്നേ പറിക്കാനായി, ചിങ്ങക്കുളിരേറ്റ് അതികാലത്തേ നടത്തിയ സാഹസിക യാത്രകളും, മരം കേറ്റവും, വലിയത്തെ പുലിയൻ പട്ടിയെ പേടിച്ചുള്ള പാച്ചിലും, അതിനിടയിൽ നഷ്ടപ്പെട്ട കാതിൽ പൂവും. അതിൻ്റെ പേരിൽ കേട്ട പഴികളും, ഓർമ്മയുടെ ഓരോരോ അടുക്കുകളിലിരുന്നെന്നെ നോക്കി ചിരിക്കുന്നുണ്ട്.
എൻ്റെ പ്രായക്കാരായ മിക്കവർക്കും ഇതിനോട് സമാനമായ ഓർമ്മകളാവും ഏറെയും. ചിലരുടെ മനസ്സിൽ ഓണസദ്യയും, ഉപ്പേരി വറക്കലും, പായസമേളവും നിറയുമ്പോൾ, മറ്റു ചിലരുടെ ഉള്ളിൽ തുമ്പിതുള്ളലോ, പുലികളിയോ, വള്ളം കളിയോ നിറയുന്നുണ്ടാവും. കാരണം ഓരോ മലയാളി മനസ്സിലും എണ്ണിയാലൊടുങ്ങാത്തത്ര വൈവിധ്യമാർന്ന പണ്ടങ്ങൾ, തിക്കിനിറച്ച വലിയൊരാമാടപ്പെട്ടിയാണ് ഓണം.
ഇതിനെല്ലാമപ്പുറം ഓണക്കാലത്തെക്കുറിച്ചോർക്കുമ്പോൾ വൈകാരിക തീവ്രതയിൽ മാറ്റം വന്നെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒന്നുരണ്ടു നോവോർമ്മകളുണ്ട്. വർണ്ണ വശ്യതകൾ ആവോളം നിറച്ച സ്കൂൾ കാലത്തിനു ശേഷം തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേയ്ക്കു പിഴുതെറിയപ്പെട്ട കൗമാരക്കാരിയുടെ ആദ്യ ഓണം അത്തരത്തിലൊന്നാണ്.
സ്വന്തം വീടും, അച്ഛനമ്മമാരുടെ സ്വാഭാവിക കാർക്കശ്യവും, മൂത്ത സഹോദരങ്ങളുടെ ധാർഷ്ട്യവും ഒന്നും അത്രയ്ക്കു ദഹിക്കാത്ത അവസ്ഥയിൽ, വായനയിൽ അഭയം തേടിയിരിക്കുകയാണു ഞാനന്ന്.
ഓണാവധി തുടങ്ങിക്കഴിഞ്ഞു. വായന ജ്വരം പോലെ തിളച്ചു നിൽക്കുന്ന ഒരു മൂലം നാളിൽ, അച്ഛനമ്മമാർ ചേച്ചിയെക്കൂട്ടി ഒരു കല്യാണത്തിനു പോയിരിക്കുകയാണ്. എന്നെ വിളിച്ചെങ്കിലും വി. എസ് ഖാണ്ഡേക്കറുടെ യയാതിയിൽ തലയും കുത്തി വീണു കിടന്ന ഞാൻ കൂട്ടാക്കിയില്ല. ചേട്ടന്മാർ ഓണക്കളികളുമായി രാവിലെ തന്നെ ഇറങ്ങി. അനിയത്തിയും ഞാനുമാണു വീട്ടിൽ ഏഴു വയസ്സിനിളയ അവൾ, ചേച്ചി മാത്രമല്ല വായനക്കാരി എന്ന ഭാവത്തിൽ തളിർ മാസിക വായിച്ചു തകർക്കുന്നു.
അന്നും ഇന്നും ഞങ്ങളുടെ നാട്ടിൽ, വീടുകളിലേയ്ക്ക് മീൻ വില്പനയ്ക്കത്തുന്നത് സ്ത്രീകളാണ്. ഞങ്ങളുടെ സ്ഥിരം കക്ഷികൾ മരിയമ്മയും മകൾ ദേവമ്മയുമാണ്. ആദ്യമെത്തുന്ന ആളിൽ നിന്നാണ് മത്സ്യം വാങ്ങുക. കച്ചവടത്തിൽ അമ്മയും, ചേച്ചിയും മകളുമൊന്നുമില്ലെന്നു മനസ്സിലാക്കിത്തന്നതും അവരാണ്. കടുത്ത മത്സരവും വഴക്കുമാണ്. പക്ഷേ അത് കുട്ട നിറഞ്ഞിരിക്കുമ്പോഴേയുള്ളൂ. ഉച്ച കഴിഞ്ഞ് രണ്ടാളും ഒഴിഞ്ഞ കുട്ടയുമായി വർത്തമാനം പറഞ്ഞ് വീടിനു മുന്നിലൂടെ പോകുമ്പോൾ വീണ്ടും പരസ്പരം സ്നേഹവും, കരുതലുമുള്ള അമ്മയും മകളുമായി മാറും.
അമ്മ എപ്പോഴും മരിയമ്മയ്ക്കൊരു പ്രത്യേക പരിഗണന നൽകിയിരുന്നു. എന്നാൽ എനിക്കവരെ അത്രയ്ക്കങ്ങു ബോധിച്ചിരുന്നില്ല. യൗവ്വനത്തുടിപ്പോടെ, പുള്ളിബ്ലൗസിട്ട്, നിറഞ്ഞു ചിരിച്ചു വരുന്ന ദേവമ്മയോടായിരുന്നു എൻ്റെ ഇഷ്ടം.
യയാതിയിൽ, കചൻ്റെ ഉപദേശങ്ങൾ വായിച്ച് തരളിതയായി, ഇഷ്ടപ്പെട്ടവരികൾ നോട്ടുബുക്കിലേയ്ക്കു കുറിക്കുമ്പോഴാണ് മരിയമ്മയുടെ ബഹളം. “ഗേറ്റു തുറക്കു ചെല്ലാ… തുറക്കു ചെല്ലാ…!”
എനിക്കു ദേഷ്യം വന്നു. അതു പുറത്തു കാണിക്കാതെ മുന്നിലെ ജനാലയ്ക്കൽ ചെന്ന്, അമ്മയില്ല, മീൻ വേണ്ട എന്നറിയിച്ചെങ്കിലും അവർ പോകാൻ കൂട്ടാക്കിയില്ല. ഇന്നും നാളെയും കൂടിയേ ഞങ്ങൾ വരൂ… പിന്നെ ചതയം കഴിഞ്ഞേ വരൂ… എന്നെല്ലാം പറഞ്ഞു നിൽപ്പാണ്. ഓണമടുത്തല്ലോ. ഇന്നെന്തായാലും വേണ്ട എന്നുറപ്പിച്ചു പറഞ്ഞപ്പോൾ, പുതിയ ആവശ്യം!
“ചെല്ലാ രണ്ടു കപ്പയ്ക്കാ പറിച്ചു താ… “
അടുക്കള മുറ്റത്ത് കട തൊട്ട് തല വരെ കായ്ച്ചു നിൽക്കുന്നൊരു ഓമയുണ്ട്. ഞങ്ങൾ കുട്ടികൾക്കതിനേട് പ്രത്യേകിച്ചൊരു ചൊരുക്കുള്ളതാണ്. തോരനായും, മെഴുക്കുപുരട്ടിയായും, മോരിലിട്ടും, പഴുപ്പിച്ചുമെല്ലാം വിറ്റാമിനാ,
വിറ്റാമിനാന്നു പറഞ്ഞു നിരന്തരം കഴിപ്പിക്കുന്ന സാധനം. ആരേലും ചുവടോടെ വെട്ടിക്കൊണ്ടു പോയാലും വിരോധമുണ്ടാകേണ്ടതല്ല. പക്ഷേ കചനും, ദേവയാനിയും, ശർമ്മിഷ്ഠയും കൂടി എട്ടും കുറ്റീം കളിച്ചോണ്ടിരുന്ന കൗമാര മനസ്സിൽ സഹാനുഭൂതി വിരിഞ്ഞില്ല എന്നതാണു സത്യം.
“മരിയമ്മ നാളെ വാ. ആരു വന്നാലും വാതിലും ഗേറ്റും തുറക്കണ്ടാന്നാ അമ്മ പറഞ്ഞിരിക്കുന്നേ… “
അതിലവർ അടങ്ങി. നാളെ വരാം ചെല്ലാന്നു പറഞ്ഞ് പതിയെ തിരിഞ്ഞു നടന്നു. അമ്മ അങ്ങനെ പറഞ്ഞിരുന്നെങ്കിലും അതൊരു ലക്ഷ്മണരേഖയൊന്നുമായിരുന്നില്ല. മരിയമ്മ മാരീചനുമായിരുന്നില്ല,
എന്നിട്ടും…!
വീണ്ടും ഞാൻ യയാതിയിൽ വീണു.
പിറ്റേന്നു പൂരാടം. അന്നും കൂടി വീട്ടിൽ മീൻ വാങ്ങും.
‘മത്സ്യം തൊട്ടു കൂട്ടുക. ‘ എന്ന അവതാരപ്പൊരുളിൽ അട്ടിപ്പേറു കിടക്കുന്ന അച്ഛനുവേണ്ടി അമ്മ ചെയ്യുന്ന വിട്ടു വീഴ്ചയാണത്.
മീൻകാരെ ആരെയും കാണാതെ രാവിലെ മുതൽ അമ്മ ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ് മീൻകാരി മേരിയുടെ വരവ്. മരിയമ്മയുടെ ആജന്മ ശത്രുവാണ് മേരി. മരിയമ്മയുടെ സ്ഥിരം കസ്റ്റമേഴ്സായ ഞങ്ങളെ മേരി മൈൻഡു ചെയ്യാറുമില്ല. പതിവില്ലാതെ ഗേറ്റിനരികിലേയ്ക്കു വന്ന മേരിയോട് അമ്മ എന്തോ ചോദിക്കുന്നതു കേട്ടു. അമ്മയുടെ ‘അയ്യോ ഭഗവാനേ! ‘വിളിയും മേരിയുടെ തേങ്ങലും കേട്ട് കായവറുത്തുപ്പേരിയും തിന്ന് പോർട്ടിക്കോയിലിരുന്ന ഞാൻ ഓടിച്ചെല്ലുമ്പോൾ, അമ്മ അച്ഛനോടു വിളിച്ചു പറയുന്നതു കേട്ടു…
“അതേയ് നമ്മുടെ മരിയ മരിച്ചു പോയെന്ന്. അത്താഴ പ്രാർത്ഥനയ്ക്കിടയിലാന്നിപ്പോ മേരിയാ പറഞ്ഞേ”.
തലയ്ക്കടിയേറ്റ മട്ടിൽ തരിച്ചു നിന്നു പോയി ഞാൻ. ഓണവും യയാതിയും എന്നിൽ നിന്നിറങ്ങിപ്പോയി.
അന്നു മുഴുവൻ അമ്മയും അയൽക്കാരും ചർച്ച ചെയ്ത സുഖമരണം എനിക്ക് അംഗീകരിക്കാനേ കഴിഞ്ഞില്ല. ‘പ്രാർത്ഥനാവേളയിലെ മരണം ‘എന്ന എല്ലാവരുടെയും ഹൈലൈറ്റ് എൻ്റെ കൗമാര മനസ്സിനെ തകർത്തു കളഞ്ഞു…! വിഡ്ഢിത്തമാണെന്നറിയാമെങ്കിലും, ഒരു വേള, ഞാൻ കാരണമാണോ അവർ മരിച്ചതെന്നു വരെയായി ആധികൾ.
കപ്ലങ്ങാ കൊടുക്കാഞ്ഞ കഥ, എല്ലാം പറയുന്ന ചേച്ചിയോടെങ്കിലും പങ്കു വെച്ചാലോ, എന്നു ചിന്തിച്ചെങ്കിലും സാധിച്ചില്ല. അടുക്കളപ്പുറത്തെ ആ ഓമമരം മനസ്സുകൊണ്ട് പല കുറി കടയോടെ വെട്ടി മരിയമ്മയുടെ കാൽച്ചുവട്ടിൽ വെച്ച് മാപ്പിരന്നെങ്കിലും
ആ ഓണം അതോടെ പോയിക്കിട്ടി. ഇന്നും മരിയമ്മയെ ഓർക്കാതെ ഒരോണവും ഞാനുണ്ടിട്ടില്ല. പഴയ കുറ്റബോധമില്ല. അവരും ഞാനും എവിടെയോ, എങ്ങനെയോ, കണക്ടഡ് ആണെന്നൊരു തോന്നൽ പിൽക്കാലത്തു ശക്തമായതോടെ, ആ വേവിൽ നിന്നു ഞാൻ പുറത്തുചാടി.
എൻ്റെ ഓണം കലക്കിയ അടുത്ത കക്ഷി ഒരു ചെറിയ വവ്വാലാണ്. നരിച്ചീറെന്നൊക്കെ പറയുന്ന തരം ചെറുതൊരെണ്ണം. ഞാനന്ന് ഗവണ്മെൻ്റ് വിമൻസ് കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയാണ്. സാധാരണ ഗതിയിൽ കാക്ക, വവ്വാൽ തുടങ്ങിയവയെയൊന്നും നമുക്കു തിരിച്ചറിയാനാവില്ലല്ലോ. പക്ഷേ സ്ഥിരം സമയത്തു ഹാജരാകുന്നതുകൊണ്ട്, ഇവനെ നമുക്കറിയാമായിരുന്നു. ‘മരിയമ്മയുടെ ഓമമര’ത്തിനു തൊട്ട്, മൂന്നോ നാലോ എണ്ണം ചേർന്നൊരു വാഴക്കൂട്ടവുമുണ്ടായിരുന്നു. അതിലെ കുലച്ച വാഴയിൽ നിന്നു തേൻ കുടിക്കാനായി പുള്ളിയെന്നും വൈകിട്ടൊരു നാലു മണിയടുപ്പിച്ചെത്തും. നമ്മൾ കോളേജു വിട്ടെത്തുമ്പോഴേയ്ക്കും പുള്ളി തേനൊക്കെ അടിച്ചു തിരിച്ചു പോകും. അഞ്ചുമണി വരെയൊക്കെ
കണ്ടില്ലെങ്കിൽ പിന്നെ വരികയുമില്ല. അങ്ങനെയെങ്കിൽ ഞാനോ ചേച്ചിയോ, എത്തിക്കുത്തി നിന്ന് കുടപ്പനിൽ നിന്ന് തേനെടുത്തു കുടിക്കും അന്ന് നിപ്പയൊന്നും കേട്ടു കേൾവി പോലുമില്ലാത്തതിനാൽ, ആ സഹവർത്തിത്വം, അഭംഗുരം നടന്നു പോന്നു
അക്കൊല്ലത്തെ തിരുവോണ ദിനത്തിൽ, ഗംഭീര സദ്യയൊക്കെ കഴിച്ച്, ചെറിയൊരുച്ചമയക്കവും കഴിഞ്ഞ് ഒരഞ്ചുമണിയോടെ മുറ്റത്തിറങ്ങിയ ഞാൻ, വാഴക്കുടപ്പൻ പരിശോധിച്ച്, ചങ്ങാതി എത്തിയില്ലല്ലോ എന്തുപറ്റി ?എന്നോർത്ത് തേൻ കുടിക്കാൻ തുടങ്ങി. എന്തോ ഉള്ളിൽ നിന്നൊരു തൃപ്തിയും സന്തോഷവുമൊക്കെ തോന്നിയെന്നതാണു സത്യം. പായസം കൂട്ടിയുള്ള സദ്യ ദഹിച്ചിട്ടേയില്ല എന്നിട്ടും ആ നുറുങ്ങു മധുരം ഒരു ഡെസേർട്ട് പോലെ അനുഭവപ്പെട്ടു. ആഹ്ലാദത്തോടെ വീട്ടിലേയ്ക്കു കയറുമ്പോൾ പിന്നിലൊരു ചിറകടിയൊച്ച. എനിക്കു ശ്വാസം വിലങ്ങി. വാഴക്കുടപ്പനു ചുറ്റും ഒന്നു പതറിപ്പറന്ന ശേഷം അവൻ മടങ്ങി. പോകുന്ന പോക്കിൽ എന്നെയൊന്നു നോക്കിയോ… ? തോന്നലായിരിയ്ക്കാം!
എൻ്റെ ഹൃദയം തപിക്കാൻ തുടങ്ങിയിരുന്നു.. ഉണ്ടു നിറഞ്ഞവൾ തിരുവോണ നാളിൽ ഒരു പാവം ജീവിയെ പട്ടിണിയാക്കി! എന്താവശ്യമായിരുന്നു ആ ഇത്തിരി മധുരം നുകർന്നിട്ട്? ഞാനെന്നോടു തന്നെ ചോദിച്ചു കൊണ്ടേ യിരുന്നു.
ഈ സംഭവത്തിനു രസകരമായൊരു തുടർച്ചയുണ്ട്. എനിക്ക് ഈ വവ്വാൽ വിഷയം ഒരു കവിതയായിക്കാണണമെന്ന് അതിയായ മോഹം. ഭാവതീവ്രതയോടെ ആ മാനസിക നില കവിതയാക്കാൻ ഞാൻ തീരെപ്പോരെന്നുമറിയാം. പിന്നാര് ? ഉടൻ മറുപടി കിട്ടി. ഉപ്പും, കോതമ്പുമണികളും, കാളവണ്ടിക്കാരൻ്റെ പാട്ടുമെല്ലാമെഴുതിയ ONV സാറു തന്നെ. പിന്നെ അതിനുള്ള ശ്രമമായി. വിമൻസ് കോളേജിനടുത്തുള്ള സാറിൻ്റെ ‘ഇന്ദീവരം’
എന്ന വീടിനു മുന്നിലൂടെ എത്ര ആവർത്തി നടന്നിട്ടുണ്ടെന്നെനിക്കേ അറിയൂ. ശുഭ്ര വസ്ത്രധാരിയായി പൂമുഖത്തെ ചാരുകസേരയിൽ വായിച്ചും എഴുതിയുമിരിക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ എൻ്റെ കാറ്റുപോകും. ഞാൻ തിരികെ നടക്കും. അങ്ങനെ ഇന്നോളം, ആ വികാരം, കുഞ്ഞുനൊമ്പരം എൻ്റേതു മാത്രമായി തുടർന്നു പോന്നു.
ആവേശവും, ആഹ്ലാദവും നിറവും മണവും രുചിയും കുളിരും കണ്ണീരുമെല്ലാം ഇടകലർന്ന എത്രയെത്ര ഓർമ്മകളാണു കഴിഞ്ഞു പോയ ഓണക്കാലങ്ങൾ സമ്മാനിച്ചത്! ഇനിയും പ്രതീക്ഷകളുടെ എത്രയോ ഓണക്കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നുമുണ്ടാവാം.
കൊല്ലം തോറും തുറക്കാൻ വേണ്ടി മാത്രം നമ്മൾ അടയ്ക്കുന്ന ഓണമെന്ന ആമാടപ്പെട്ടിയിൽ ഏവർക്കും നല്ലതു മാത്രം വന്നു നിറയട്ടെ!
#ഓണംബ്ലോഗ്



6 Comments
അസ്സൽ എഴുത്ത്. താങ്കളിൽ നിന്നൊരു ആത്മകഥ ഉടൻ പ്രതീക്ഷിക്കുന്നു. ഇക്കഥ തന്നെ എന്തൊരു രസമാ വായിക്കാൻ. വളരെ ഇഷ്ടപ്പെട്ടു
മനോഹരമായിട്ടെഴുതി. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു👌👍❤️💯🙏🙏🙏
❤️
ഓർമ്മകളിലെ ഓണങ്ങൾ എത്ര ഹൃദ്യമായിരുന്നു….ഇനിയൊരിക്കലും തിരിച്ചു വരാത്ത കാലം ….. സുന്ദരമായി എഴുതി🩷🌹
ഓണത്തിൻ്റെ ഓർമ്മകൾ എന്നും ആ ആമാടപ്പെട്ടിയിൽ ഭദ്രമായിരിക്കട്ടെ. വർഷത്തിലൊരിക്കലെങ്കിലും തുറന്നു നോക്കി മധുരം നുണയാം
അസ്സലായി താരച്ചേച്ചി❤️👌🌹
ഒഎൻവി എഴുതിയില്ലെങ്കിലും താരേച്ചിക്ക്എ ഴുതാമായിരുന്നു ആ വവ്വാൽ കവിത. ആമാടപ്പെട്ടിയിലെ ഏറ്റവും സുന്ദരമായ ഐറ്റം ആയി ഇന്ന് അത് അവിടെയിരുന്നേനെ. കൊതിപ്പിക്കുന്ന എഴുത്ത് 👌👌❤️