ആരുടെ കോൾ ആയിരുന്നു ഏട്ടാ?”
ഫോൺ വിളി കഴിഞ്ഞ് വരുന്ന ഭർത്താവിനെ നോക്കി ശാലിനി ചോദിച്ചു.
“അമ്മയുടെ”
“ആഹാ.. അവിടെ എന്താ വിശേഷം? ഓണം ഒക്കെ ആവാറായില്ലേ”
“ആഹ് അത് പറയാൻ തന്നെയാ വിളിച്ചത്.”സുമേഷ് സോഫയിൽ ശാലിനിയുടെ അടുത്ത് വന്നിരുന്നു.
“പപ്പേടെ അമ്മ മരിച്ചിരുന്നില്ലേ, അതുകൊണ്ട് ഓണം ആഘോഷിക്കണ്ട എന്ന് പറഞ്ഞു. പിന്നെ നിന്റെ അച്ഛനും മരിച്ചിട്ട് ആറ് മാസം ആയതല്ലേ ഉള്ളു എന്നും”
ശാലിനി മൗനം പൂണ്ടു.
“നമ്മൾ ഇവിടെ അല്ലെ എന്ന് ചോദിച്ചതാ ഞാൻ. രണ്ടു വീട്ടിലും മരണം നടന്നത് കൊണ്ട് ലോകത്ത് എവിടെ ആണെങ്കിലും ആഘോഷിക്കണ്ട എന്നാണ് പറഞ്ഞത്. എന്ത് ചെയ്യാൻ ആണ്. നമുക്ക് ഒന്നും വേണ്ടടാ. ഇനി ഓണം ആഘോഷിച്ചു എന്നറിഞ്ഞിട്ട് വേണം അടുത്ത പുകിലും കൊണ്ട് വരൻ.“
ശാലിനി ചായ ഇടാനായി അടുക്കളയിലേക്ക് പോയി.
കഴിഞ്ഞു വന്ന ഓണങ്ങൾ ആയിരുന്നു മനസ് നിറയെ. കല്യാണ ശേഷം ഒരൊറ്റ ഓണം പോലും മനസമാധാനത്തോടെ ആഘോഷിക്കാൻ ആയിട്ടില്ല.
കല്യാണത്തിന് മുൻപോ…
ഗൾഫിൽ വരുന്നതിനു മുൻപ് ഏട്ടന്റെ വീട്ടിൽ ആയിരുന്നപ്പോൾ ഓണദിവസങ്ങൾ മുഴുക്കെ അടുക്കളയിൽ ആയിരിക്കും. രാവിലെ തുടങ്ങുന്ന പണികൾ വൈകിട്ടായാലും തീരില്ല. സ്‌കൂൾ അടക്കുന്നതിനാൽ നാത്തൂനും മക്കളും ഉണ്ടാകും എന്നതിനാലും അളിയന്റെ ദിവസേനയുള്ള സന്ദർശനം കൂടി ആകുമ്പോൾ പണികൾ ഇരട്ടിയോ അതിൽ അധികമോ ആയിരിക്കും. ആരും സഹായിക്കുകയും ഇല്ല. അടുക്കള ജോലിയിൽ നിന്നൊരു ആശ്വാസം കിട്ടിയത് ഏട്ടന്റെ കൂടെ ഗൾഫിൽ വന്നതിനു ശേഷമാണ്.
ഓണത്തിനോട് അനുബന്ധിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങിക്കുന്നതിലും ഉണ്ടാകും പക്ഷഭേദം. നാത്തൂൻ വീട്ടിൽ വന്ന് നിൽകുമ്പോൾ ആണ് അടുത്ത വീട്ടിലെ ചേച്ചിയുടെ കൈയിൽ നിന്ന് നെറ്റി വാങ്ങിക്കുക. നാലോ അഞ്ചോ എണ്ണം എടുക്കും. അതിന്റെ പൈസ ഏട്ടൻ കൊടുക്കണം. മക്കൾക്ക് പുതിയ കുപ്പായം ഏട്ടൻ തന്നെ എടുക്കണം എന്നത് നിർബന്ധം ആണ്, ചേച്ചിയുടെ ഇഷ്ടത്തിന് ഉള്ളത് മാത്രം. കൂട്ടത്തിൽ ചേച്ചിക്കും അളിയനും വേണം. എനിക്കുള്ളത് ഒരു ചുരിദാറിലോ സാരിയിലോ ഒതുങ്ങണം. ഇല്ലെങ്കിൽ രണ്ട് ദിവസത്തേക്കുള്ള വഴക്കിന്റെ വകുപ്പാകും.
ഒരു പ്രാവശ്യം ഓണത്തിന് ഏട്ടൻ എനിക്കും അമ്മക്കും മാത്രമായി കോടി വാങ്ങി വന്നത് ആയിരുന്നു. പൈസക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായത് ആയിരുന്നു കാരണം. നാത്തൂന് വാങ്ങിയില്ല എന്ന പറഞ്ഞു അമ്മ അന്ന് രാത്രി ഇരുത്തിയില്ല. അവസാനം സഹികെട്ട് ഞാൻ എനിക്ക് വാങ്ങിയ ചുരിദാർ നാത്തൂന് കൊടുത്തു.
എന്റെ ജീവിതം അടുക്കളയും അമ്മായി അമ്മയുമായി ഒതുങ്ങി പോവേണ്ടത് ആയിരുന്നു. കരഞ്ഞു തീർത്ത നാളുകൾ. എങ്ങോട്ടെന്ന് അറിയാതെ ഒഴുകി തീർന്ന ദിവസങ്ങൾ. ഏട്ടന്റെ തീരുമാനങ്ങൾ പെട്ടെന്ന് ആയിരുന്നു. വീട്ടിൽ നിന്നാൽ ശരിയാവില്ല എന്ന കാരണത്താൽ തന്നെയാണ് ദുബൈയിലേക്ക് വിമാനം കേറിയതും ഇവിടെ രണ്ടു പേരും ജോലി ചെയ്യാൻ തുടങ്ങിയതും. എങ്കിലും പറ്റാവുന്ന ഇടത്തൊക്കെയും അമ്മയോ നാത്തൂനോ അഭിപ്രായങ്ങളുമായി വരും. ഒരു ദിവസം കഴിക്കുന്ന ഭക്ഷണം പോലും അമ്മ പറയുന്നത് പോലെ മാത്രമേ ആകാവൂ എന്നാണ്. തിരക്കിട്ട ഓട്ടപ്പാച്ചിലിൽ ഉള്ള ജീവിതം ആണെങ്കിലും ഗൾഫ് ജീവിതം സ്വർഗം തന്നെയാണ്.
“ഡാ നീ ഏത് ലോകത്താണ്? അടുപ്പത്ത് വെള്ളം തിളക്കുന്നു.“
സുമേഷിന്റെ ശബ്ദം കേട്ടപ്പോൾ ആണ് ശാലിനി അടുപ്പത്തേക്ക് നോക്കിയത്. വേഗം തിളച്ച വെള്ളതിൽ അല്പം പൊടിയിട്ട് കട്ടൻ ചായ കപ്പിലേക്ക് പകർന്ന് സുമേഷിനുള്ളതും കൊടുത്ത് അവൾ സോഫയിൽ വന്നിരുന്നു.
‘അമ്മ പറഞ്ഞത് ഓർത്തു നിന്നോ? അതൊന്നും കാര്യം ആക്കണ്ട ട്ടാ . നമുക്ക് സദ്യ ഓർഡർ ചെയ്യാം. ഓണത്തിന് എന്തായാലും ഓഫിസിൽ പോവേണ്ട നമുക്ക്. ഇവിടെ ഉള്ളപ്പോഴെ ഇങ്ങനെ അടിച്ച് പൊളിക്കാൻ ആവൂ. നാട്ടിലേയ്ക്ക് പോയാൽ വീണ്ടും അമ്മയുടെ നിയമത്തിനു കീഴിൽ ആവും നമ്മൾ. വയസ് ആയ ആൾക്കാർ ആണ്. അവരുടെ ചിട്ടക്ക് ഒത്ത് എല്ലാവരും വരണം എന്ന വാശി കാണിക്കും.“
ശാലിനി ടിവിയിൽ നോക്കി ഇരുന്നു. സുമേഷ് ടിവി ഓഫ് ചെയ്തു.
”ആ പരസ്യം കണ്ടിട്ട് എന്താക്കാൻ ആണ്. ഞാൻ ഇവിടെ സംസാരിക്കുവല്ലേ.. “
സുമെഷ് കെറുവിച്ചു.
”അതല്ല ഏട്ടാ, ഞാൻ ആലോചിക്കുകയായിരുന്നു.“ ശാലിനി സുമേഷിന്റെ നേർക്ക് തിരഞ്ഞ് ഇരുന്നു. ചായക്കപ്പ് ടീപോയിമേൽ വെച്ചു.
”ജനിച്ചപോൾ മുതൽ ഓണം ആഘോഷിക്കാൻ കഴിഞിട്ടില്ല. ഓണം എന്നല്ല വിഷുവോ പിറന്നാളോ എന്തിനു പറയുന്നു തറവാട്ടിലെ തെയ്യം പോലും. വല്ലാത്ത ഒരു ജന്മം ആണ് എന്റേത്. എത്ര സന്തോഷമായി ജീവിക്കേണ്ടത് ആയിരുന്നെന്നോ. നല്ല ജോലി ആയിരുന്നു അച്ഛന്. എന്നാൽ കുടി കാരണം അച്ഛൻ നമ്മൾ മക്കളുടെയും അമ്മയുടേം ജീവിതം തുലക്കുകയായിരുന്നു
വിശേഷ ദിവസങ്ങളിൽ ഒക്കെയും രാവിലെ തുടങ്ങും കുടി. എന്നിട്ട് ഉച്ചയോട് അടുത്ത് വരും. വന്നാൽ അമ്മയെ വഴക്ക് പറയും. കിട്ടുന്നത് ഒക്കെ എടുത്ത് എറിഞ്ഞ് പൊട്ടിക്കും. മര്യാദക്ക് ഓണസദ്യ കഴിച്ച ഓർമ പോലും എനിക്കില്ല . അടുത്ത വീട്ടിലെ കുട്ടികൾ നല്ല വസ്ത്രം ഇട്ടു കാണുന്നതും ഓണപ്പൂക്കളം ഒരുക്കുന്നതും എനിക്കെന്ത് സങ്കടം ആയിരുന്നെന്നോ. വീട്ടിൽ അമ്മ വല്ല വിധേനയും പൂക്കളം ഒരുക്കിയാൽ തന്നെ അച്ഛൻ അതൊക്കെ ചവിട്ടി തെറിപ്പിക്കും. എത്ര തവണ എത്രയെത്ര തവണ അച്ഛൻ ഓണത്തിന് ഉണ്ടാക്കി വെച്ച ചോറിന്റെ കലത്തിൽ തുപ്പി വെച്ചിരിക്കുന്നു, നീയും മക്കളും സന്തോഷിക്കണ്ട എന്ന പറഞ്ഞ്“
ശാലിനി കിതച്ചു കൊണ്ട് തുടർന്നു.
”ഓണസദ്യ കഴിഞ്ഞാൽ നാട്ടിൽ എല്ലാരും ക്ലബിന്റെ പരിപാടിക്കായി ഗ്രൗണ്ടിൽ പോകും. നമ്മൾ പോകില്ല. കുടിച്ച് ആടികൊണ്ട് അച്ഛൻ അവിടേം കാണും. അമ്മ അവിടെ ആരോടേലും മിണ്ടുന്നതു കണ്ടാൽ അന്നും തുടർന്നുള്ള രാത്രീകളും അത് പറഞ്ഞ് വഴക്ക് കിട്ടും. അവിടുത്തെ അന്നൗണ്മെന്റ് കേട്ട് സങ്കടം കടിച്ചമർന്ന നിന്ന നാളുകൾ
ഇനിയും ഉണ്ട്. എങ്ങനെയെങ്കിലും അച്ഛൻ ഒന്ന് മരിച്ചു കിട്ടിയുരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ച കുഞ്ഞു ശാലിനിയുടെ ഓർമ്മകൾ.“
ശാലിനി നിശബ്ദയായി. അവളുടെ ശബ്ദം വിറച്ചു.
” പഠിച്ച് ജോലി ആയ ശേഷം ഓണത്തിന് സ്വന്തമായി എനിക്കും വീട്ടിൽ ഉള്ളവർക്കും ഓണക്കോടി മേടിച്ച് വന്നതാണ് ഒരിക്കൽ. അതിനും കിട്ടി. എന്റെ ജീവിതത്തിൽ ഒരിക്കലും സന്തോഷത്തോടെ ഒരൊറ്റ വിശേഷ ദിവസം പോലും ഉണ്ടാകില്ലെന്ന് കുഞ്ഞു പ്രായത്തിലെ മനസ്സിലാക്കിയതാണ്. അതുകൊണ്ട് തന്നെ എത്ര വലിയ സന്തോഷവും എന്നെ മത്ത് പിടിപ്പിക്കാറില്ല.
ഞാൻ ആകെ സന്തോഷിച്ചത് കുടിച്ച് കടം കേറി ജീവിക്കാൻ ഗതി ഇല്ലാതെ അയാൾ തൂങ്ങിയാടിയ കാഴ്ച കണ്ടപ്പോൾ ആണ്. ഓരോ ദിവസവും വൈകുന്നേരം ഇന്ന് എന്തും പറഞ്ഞാണ് വഴക്ക് എന്ന് കരുതിയിരുന്ന നാല് ജീവിതങ്ങൾ ഉണ്ടായിരുന്നു, കട്ട വെച്ച് കെട്ടിയ പൊളിഞ്ഞു വീഴാറായ ആ വീട്ടിൽ. അന്നുതൊട്ട് രാത്രീ മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞു ആ വീട്ടിൽ. അതിനു ശേഷം ഓരോ ഓണവും വിഷുവും മനസമാധാനത്തോടെ, ഉള്ളത്രയും കറിയും വെച്ച് സദ്യ പോലെ സന്തോഷത്തോടെ കഴിച്ചിരുന്നു. എല്ലാവരുടെയും ഓണവും സന്തോഷം നിറഞ്ഞത് ഒന്നുമല്ല ഏട്ടാ. എല്ലാ അച്ഛന്മാരും സന്തോഷം മാത്രം തരുന്നവനും അല്ല.
ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്. ഒരുപാട് പണി എടുത്തിട്ട് ആണെങ്കിലും ഏട്ടന്റെ വീട്ടിൽ നിന്നാണ് ഞാൻ മനസ്സറിഞ്ഞ് ഓണസദ്യ കഴിച്ചിരുന്നത്. സന്തോഷത്തോടെ ഒരാൾ എനിക്ക് ഓണക്കോടി വാങ്ങി തരുന്നത്. ഏട്ടൻ തരുന്ന ഒരു നാരങ്ങ മിട്ടായിക്ക് പോലും അത്രേം വലിയ മൂല്യം ഉണ്ട് എന്നെ സംബന്ധിച്ച്, കാരണം ആഗ്രഹിച്ച കാലത്ത് ഒന്നും എനിക്ക് ആരിൽ നിന്നും കിട്ടിയിരുന്നില്ല.. കള്ളുകുടിയന്റെ മോൾ എന്ന പരിഹാസം മാത്രം. ഓണത്തിന് ആൾകാർ സദ്യ കഴിച്ചോ എന്നല്ല അച്ഛൻ എങ്ങനെ ഉണ്ട് എന്നായിരുന്നു നമ്മളോടൊക്കെ ചോദിച്ചിരുന്നത്.“
സുമേഷ് ശാലിനിയോട് ചേർന്നിരുന്നു. അവന്റെ കണ്ണുകൾ ചുവന്നു. ശാലിനിയുടെ കവിളിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് സുമേഷ് തുടച്ചു. അവന്റെ കണ്ണുനീർ അവൾ കാണാതെയും.
“ചായ കുടിച്ചിട്ട് റെഡി ആയിട്ട് വാ, നമുക്ക് ഓണക്കോടി വാങ്ങാം. നമ്മൾ ഇവിടുന്ന് എന്ത് ചെയുന്നു എന്നതൊക്കെ അമ്മ എങ്ങനെ അറിയാൻ ആണ് ” സുമേഷ് പതിയെ ശാലിനിയുടെ ചെവിയിൽ പറഞ്ഞു.
ശാലിനി രണ്ട് മനസോടെ സുമേഷിനെ നോക്കി.


5 Comments
ഇങ്ങിനെ ഓണം ആഘോഷിക്കുന്നവരുമുണ്ട്….. മറുനാട്ടിലെങ്കിലും സന്തോഷത്തോടെ ശാലിനി ഓണം കൊള്ളട്ടേ…👍❤️
മറ്റുള്ളവരുടെ സന്തോഷം കെടുത്തിക്കളയാൻ ശ്രമിക്കുന്നവരെ എവിടെയും കാണാം. കരുതിയിരുന്നേ പറ്റൂ
കഥ ഇഷ്ടമായിട്ടോ❤️❤️❤️
കർക്കിടകം പെയ്തു തോർന്ന് ചിങ്ങവെയിൽ പരന്നപോലെ ഓണം സ്നേഹമുള്ള ഭർത്താവിനോടൊപ്പം ആഘോഷിക്കുന്ന ശാലിനിയോടു ഇഷ്ടം തോന്നിയ കഥ.
👍🥰
ചില മനുഷ്യരുടെ ആഘോഷങ്ങൾ മറ്റുചിലർക്ക് സങ്കടങ്ങൾ ആണ്
അങ്ങനെയും ചിലരുടെ ഓണങ്ങൾ