അതൊരു ഓണക്കാലമായിരുന്നു.
എങ്ങനെയൊക്കെ പിഴുതുമാറ്റാൻ ശ്രമിച്ചിട്ടും പിടിവിടാതെ അള്ളിപ്പിടിച്ചിരുന്നു കുത്തിനോവിക്കുന്ന തലവേദനയെ തുരത്താൻ ഇനിയെന്തുവഴി എന്നാലോചിച്ചു ഡോക്ടറെ കാണാൻ ചെന്നപ്പോൾ ആകമാനം പരിശോധിച്ചിട്ടൊടുവിൽ കേട് വന്ന അണപ്പല്ലിനെ അടർത്തിക്കളഞ്ഞാൽ ആശ്വാസം കിട്ടിയേക്കുമെന്ന അവസാന വാക്ക് പറഞ്ഞു അങ്ങേര്.
അതിനും മുന്നേ മറ്റൊരിടത്തു നിന്നും കുറിച്ചു തന്ന ടെസ്റ്റുകളും, സ്കാനിംഗും കാശില്ലായ്മയുടെ ദൈന്യതയിൽ മുങ്ങി എവിടെയോ ചുരുണ്ടു കൂടിയിരിപ്പുണ്ടായിരുന്നു.
പല്ല് പറിക്കാൻ ചെന്നപ്പോൾ കൂടെയാരുമില്ലേയെന്ന ചോദ്യത്തിന്,
കൂടെ ഞാനുണ്ടല്ലോ എന്ന മറുപടി കേട്ട് ഗ്ലാസ് ഡോറിനപ്പുറത്തെ മാലാഖ മുഖങ്ങൾ ആദ്യമൊന്നു പകച്ചു. പിന്നെ ചിരിച്ചുകൊണ്ട് തല കുലുക്കി.
സൂചിക്കുത്തിൽ ചുണ്ടും നാവുമെല്ലാം മരിച്ചു മരവിച്ചാണിരിപ്പെങ്കിലും, തലയോട്ടിക്കുള്ളിലേക്ക് വേരാഴ്ത്തിയിരുന്ന ദന്തഗോപുരത്തെ വലിച്ചു പറിച്ചെടുക്കാൻ, വലിയൊരു മൽപ്പിടുത്തം നടക്കുന്നുണ്ടെന്ന് ചുറ്റിലുമുയർന്ന ശ്വാസനിശ്വാസങ്ങളുടെ ഉയർച്ചതാഴ്ചകൾ കാതിൽ സ്വകാര്യം പറഞ്ഞു.
പിടിവലിയിൽ ശറ ശറോന്ന് വേരുകൾ പൊട്ടിയടരുന്നതറിഞ്ഞ് തല ചുറ്റി കണ്ണുകൾ അടഞ്ഞു പോകുമ്പോൾ എന്തുപറ്റി എന്ന പരിഭ്രമം പൂത്ത ചോദ്യങ്ങളോടെ തണുത്ത വിരലുകൾ ഓടി വന്ന് കവിളിൽ തലോടി.
ഒന്നുമില്ലെന്ന ചിരിയിൽ വേദന പുരണ്ടോ എന്തോ?
സ്റ്റിച് എടുക്കും വരെ ശ്രദ്ധിക്കണം എന്ന ഓർമ്മപ്പെടുത്തൽ കേട്ട് പടിക്കെട്ടൂകളിറങ്ങുമ്പോൾ, ഒന്നു കൈ പിടിക്കാൻ ആരുമില്ലാതായിപ്പോയതോർത്ത് പിടഞ്ഞു പോയ മനസ്സ് നെടുവീർപ്പിൽ അഭയം തേടി.
‘തലവേദനയുടെ പേരും പറഞ്ഞ് ഇത്രയും ദിവസം ഇവിടെ കൂടിയില്ലേ ഇനി വീട്ടിൽ പോകാൻ നോക്ക്. ഓണമല്ലേ വരുന്നത്.’
വീടെത്തിയ ആശ്വാസത്തിലും വേച്ചു പോകുന്ന കാലുകൾ കട്ടിലിന്റെ ഓരം തേടിയപ്പോഴേക്കും, ഇറങ്ങിപ്പോ എന്ന അലർച്ച സൗമ്യ രൂപം പൂണ്ട് ഇളിച്ചു നിന്നു.
ഒഴിഞ്ഞു കൊടുത്തേ പറ്റു.
സ്വന്തം വീട്ടിൽ വെറുമൊരു അതിഥി മാത്രമായിപ്പോകുന്ന പെണ്ണിന്റെ നിസ്സഹായത.
ബാഗുമെടുത്തു പടിയിറങ്ങുമ്പോൾ എത്ര പറഞ്ഞിട്ടും അനുസരണയില്ലാത്ത തീത്തുള്ളികൾ കണ്ണിൽ നിന്നടർന്ന് കാലിനെ പൊള്ളിച്ചു.
ആക്രോശങ്ങളും അട്ടഹാസങ്ങളും മാത്രം നിറഞ്ഞു നിൽക്കുന്ന മറ്റൊരു വീട് കാത്തിരിക്കുന്നുണ്ടായിരുന്നു. തിരികെ വന്നോ എന്നൊരു പരിഹാസച്ചിരിയുമായി.
തലയിലിരുന്നു നുള്ളിപ്പറിക്കുന്ന ഭീകര ജീവികൾ നിർത്തലില്ലാതെ വീണ്ടും വീണ്ടും ആക്രമിച്ചു കൊണ്ടിരുന്ന ദിവസങ്ങളിലും പ്രാതൽ, ഉച്ചയൂണ്, അത്താഴം എന്നിവ കൃത്യ സമയത്ത് വിളമ്പി കൊടുത്തു.
വിയർപ്പു നാറുന്ന വിഴുപ്പുകൾ അലക്കു കല്ലിൽകിടന്ന് തല തല്ലി കരഞ്ഞു.
ഒരു ചിരി കൊണ്ടു പോലും കൂട്ടു തരാത്ത മനുഷ്യ മുഖങ്ങൾക്കിടയിൽ സ്നേഹവും, സാന്ത്വനവും, ചേർത്ത് നിർത്തലും തേടി വീണ്ടും വീണ്ടും വിഡ്ഢിയായ്പ്പോയ പെണ്ണുടൽ അടുപ്പിലേരിയുന്ന വിറക്കിനേക്കാൾ വേഗത്തിൽ എരിഞ്ഞു തീർന്നുകൊണ്ടിരുന്നു..
ഓണ വിഭവങ്ങളുടെ കുറിപ്പടി കയ്യിൽ കിട്ടിയപ്പോൾ, കിട്ടാനിടയില്ലാത്ത അലിവിന് വേണ്ടി ഒന്നുകൂടെ യാചിച്ചു.
ഇത്രയുമൊക്കെ ആവുമെന്ന് തോന്നുന്നില്ല. പല്ലെടുത്ത മുറിവ് ഉണങ്ങിയിട്ടില്ല. നല്ല വേദനയുമുണ്ട്.
അതൊന്നും പറഞ്ഞു ഒഴിവാകാൻ നോക്കണ്ട. കുറച്ചു കൂട്ടുകാരെ ക്ഷണിച്ചിട്ടുണ്ട് അവരുമുണ്ട് ഓണസദ്യക്ക്.
വയ്യെന്ന് അറിഞ്ഞോണ്ട് എന്തിനേ ക്ഷണിക്കാൻ പോയ്.
ക്രൗര്യം നിറഞ്ഞ കണ്ണുകളാണ് കൂർത്ത നോട്ടം കൊണ്ട് മറുപടി പറഞ്ഞത്.
വാക്കുതർക്കങ്ങൾക്കൊടുവിൽ പതിവുപോലെ കനത്ത കൈപ്പത്തി കവിളിൽ ആഞ്ഞു പതിച്ചു.
അടർത്തിമാറ്റിയ പല്ലിന്റെ അസ്ഥിവാരത്തിൽ നിന്ന് ചോരപ്പുഴ കുതിച്ചൊഴുകി
കടവായിലൂടെ ഒലിച്ചിറങ്ങിയ ചോരച്ചുവപ്പ് സുബോധം നഷ്ടപ്പെടുത്തിയപ്പോൾ താഴെക്കിരുന്നു പോയ്. തലയ്ക്കു ചുറ്റും മിന്നിക്കൊണ്ടിരുന്ന നക്ഷത്രങ്ങൾ അപ്പോഴും കെട്ടണഞ്ഞിരുന്നില്ല.
കരഞ്ഞു മടുത്തപ്പോൾ മനസ്സ് കൂട്ട് വിളിച്ചു, വാ… നമുക്ക് മരിക്കാം.
കയറിച്ചെല്ലാൻ ഒരിടവും അവശേഷിക്കാത്ത ഒരുവൾക്കിനി മരണത്തിന്റെ കൈകളിലേ അഭയമുള്ളു.
ഇറങ്ങി പോരുമ്പോൾ പിന്നിൽ നിന്നുയരുന്ന ഭീഷണികളെ ഗൗനിച്ചതേയില്ല.
അമ്മേ…. ഞാനും വരുന്നു.
അമ്മിഞ്ഞയുണ്ട ചുണ്ടുകൾ പിൻവിളി വിളിച്ചു.
ആവതും വിലക്കി നോക്കി. വേണ്ടെന്ന്.
ഏതൊരു സമാധാനവാക്കുകൾക്കും ആ വിങ്ങിപ്പൊട്ടലിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ ഉറപ്പിച്ചു, അമ്മയില്ലായ്‌മയിൽ വെന്തുരുകാൻ വിടുന്നതിലും നല്ലത് കൂടെ കൂട്ടുന്നതാണെന്ന്.
കൈപിടിച്ചു മുന്നോട്ട് നടക്കുമ്പോഴും, പുഴയാഴങ്ങളിലേക്ക് കൂപ്പു കുത്താനോ, ഓടുന്ന തീവണ്ടിക്കു മുന്നിലേക്ക് നടന്നു കയറാനോ കൂടെ നിൽക്കുമോ എന്നൊരു വേവലാതി ഉള്ളിൽ കിടന്നു പിറുപിറുക്കുന്നുണ്ടായിരുന്നു.
ആദ്യം കണ്ട ബസിൽ കയറി.
അവസാനസ്റ്റോപ്പിൽ ഇറങ്ങി.
അമ്മേ, വിശക്കുന്നു..
പാർക്കിലെ ചാരു ബെഞ്ചിൽ ഇരിപ്പ് തുടങ്ങിയിട്ട് നേരമേറെയായെന്നുള്ള ഓർമ്മപ്പെടുത്തൽ.
സ്റ്റാർ ഹോട്ടലുകളിൽ ഓണസദ്യ പൊടിപാറുന്നതുകൊണ്ടാണെന്ന് തോന്നുന്നു സാദാ ഹോട്ടലുകളൊക്കെ ഷട്ടർ താഴ്ത്തി ഉറക്കം പൂണ്ടു കിടന്നത്.
സമാധാനമായൊന്നു മരിക്കാൻ കൂടി വിധിയില്ലല്ലോ എന്ന് ശപിച്ചു കൊണ്ട് പൊരി വെയിലിൽ കുറെ നടന്നു ചെറിയൊരു കൂൾബാർ കണ്ടു കിട്ടും വരെ.
ഇനിയെങ്ങോട്ട് എന്ന ചിന്തയോടെ വീണ്ടും പഴയ സ്ഥലത്ത് വന്നിരുന്നു.
അപ്പോഴാണ് ഒരു കൂട്ടമാളുകൾ തെരുവ് മക്കൾക്ക് വേണ്ടി ഓണസദ്യ വിതരണം ചെയ്യുന്നത് കണ്ണിൽ പെട്ടത്.
ഒരു പൊതിക്കായി കൈ നീട്ടിയപ്പോൾ സംശയം നിറച്ച കണ്ണുകൾ അടിമുടിയുഴിഞ്ഞു കടന്നു പോയി.
ഇത്തിരി ചോറും, ഒരു തുള്ളി അച്ചാറും, കൃത്യം ഒരു സ്പൂൺ അവിയലുമായിരുന്നു പൊതിയിൽ.
ആ പൊതി കെട്ടിയവൻ എന്തിനിത് ചെയ്തു എന്നൊരു ചോദ്യം മനസ്സിൽ ആശ്ചര്യ ചിഹ്നം വരച്ചു.
മനസ്സറിഞ്ഞു കൊടുക്കാൻ കഴിയാത്തവൻ ഒരിക്കലും ഇപ്പണിക്ക് പോകരുതായിരുന്നു.
എനിക്കിതു വേണ്ട.. ചിണുങ്ങിക്കരച്ചിൽ ഉച്ചത്തിലായപ്പോൾ, മനസ്സ് പിന്നെയും തോൽവിയുടെ കുപ്പായം തുന്നിത്തുടങ്ങി.
ആലോചനകളുടെ ആധിക്യം നിശ്ചലാവസ്‌ഥയിലേക്ക് വഴി മാറിയപ്പോൾ
കുഞ്ഞിക്കൈകൾ വയറിലൂടെ വന്ന് ചുറ്റിപ്പിടിച്ചു.
അനുഭവിക്കാൻ ഇനിയുമേറെയുണ്ട്.
ഇപ്പോഴേ ഇറങ്ങിപ്പോയാൽ ദൈവം അതൊക്കെ ആരുടെ തലയിൽ വെച്ചു കൊടുക്കും.
തിരിഞ്ഞു നടന്നേക്കാം.
ബസ് വരും വരെ കാത്തിരുന്നേ പറ്റൂ. പൊള്ളുന്ന വെയിൽ കൂട്ടിനുണ്ടല്ലോ..


8 Comments
😥😥
വളരെ ഹൃദയസ്പർശിയായ കഥ. കഥ തന്നെയാവട്ടെ, അനുഭവങ്ങൾ ആകല്ലേ എന്ന് പ്രാർഥിക്കുന്നു.പലർക്കുംപൊള്ളിക്കുന്ന അനുഭവങ്ങൾ ആണ് ഉണ്ടാകുന്നത്.
കഥയെഴുതി ദുഃഖിപ്പിച്ചതിന് നന്ദി.
വളരെ ഹൃദയസ്പർശിയായ കഥ… 💐💐
നോവുണർത്തുന്ന രചന. ഓരോ വരിയിലും വേദന നിറയുന്നു. ഭാഷയുടെ ഒഴുക്ക് വായിക്കാൻ ഇഷ്ടം തോന്നിപ്പിക്കുന്നു.👌
👌👌
😘❤️
മനസ്സു നീറുന്നു
വേദനിപ്പിക്കുന്ന വരികൾ
സ്നേഹം സിന്ധൂ❤️👌🌹
സ്നേഹം ചേച്ചി ❤️❤️