“ചേച്ചീ ചേച്ചീ ഈ ചേച്ചിയിതെവിടെപ്പോയി?”
അമ്മു കുറെ നേരമായി ചേച്ചിയെ വിളിച്ചു നടക്കുകയാണ്.
”അമ്മാ ചേച്ചിയെ കണ്ടോ?”
അവൾ അടുക്കളയിൽ ധൃതിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന അമ്മയുടെ അടുത്തെത്തി.
“അവിടെവിടെയെങ്കിലും കാണും. നിങ്ങൾക്കാർക്കും പോകണ്ടെങ്കിലും എനിക്ക് ഓഫീസിൽ പോകണം . നീ ശല്യം ചെയ്യാതെ പോകുന്നുണ്ടോ
കുഞ്ഞേ “
ഡ്രോയിംഗ് ബുക്കിൽ പടം വരച്ചു തരാമെന്നും മുടി കഴുകിത്തരാമെന്നുമെല്ലാം ഏറ്റിരുന്ന ചേച്ചിയെ കാണാതെ അമ്മു വിഷമിച്ചു നിന്നു.
“നീ അവളുടെ മുറിയിൽ നോക്കിയില്ലേ? ചിലപ്പോൾ സിറ്റൗട്ടിലോ ബാൽക്കണിയിലോ ചെടികളുടെ അടുത്തു കാണും. “
ലത അവളെ സമാധാനിപ്പിച്ചു.
അമ്മു ചേച്ചിയെ വിളിച്ചു നടക്കുന്നതിനിടയിൽ അച്ഛൻ്റെ മുറി തള്ളിത്തുറന്നു. ആ ഒച്ചയിലാണ് മോഹൻ കണ്ണുതുറന്നത്. ഒന്നും ചോദിക്കാതെ അവൾ പുറത്തേക്കു നടന്നു.
നഗരത്തിലെ ഒരു ഫ്ലാറ്റിൻ്റെ രണ്ടാം നിലയിലാണ് മോഹനും കുടുംബവും താമസിക്കുന്നത്. ആറു വീടുകൾ മാത്രമടങ്ങിയ ചെറിയൊരു ഫ്ലാറ്റ് സമുച്ചയം. മോഹൻ ബാങ്കിലും ലത ഒരു പ്രൈവറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു. മൂത്ത മകൾ
അനുപമ ഡിഗ്രി ഫൈനൽ ഇയറിനും പന്ത്രണ്ടുവയസ്സിനിളപ്പമുള്ള ചെറിയ മകൾ അമ്മു മൂന്നാം ക്ലാസിലും പഠിക്കുന്നു.
ചേച്ചിയെ എങ്ങും കാണാനില്ലെന്ന് അമ്മു വീണ്ടും പറഞ്ഞതു കേട്ട് ലത സിറ്റൗട്ടിലെത്തി.
“അനൂ അനൂ …..
ചേച്ചീ ചേച്ചീ “
പക്ഷേ അനു വിളി കേട്ടില്ല.
ആകെ പരിഭ്രമമായി. കൈയിലെടുത്ത ചായക്കപ്പു തിരികെ വെച്ച് മോഹനും പുറത്തിറങ്ങി.
അടുത്ത ഫ്ലാറ്റുകളിലെല്ലാം വിവരമറിഞ്ഞു. എല്ലാവരുമൊന്നിച്ച് ചുററുപാടുകളെല്ലാം പരിശോധിച്ചു.
” സി.സി.ടി.വി വെയ്ക്കണമെന്ന് എത്ര കാലം കൊണ്ടു പറയുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇത്ര ടെൻഷൻ വേണമായിരുന്നോ?”
“മോളുടെ മുറിയിൽ പോയി ഫോണും ഒക്കെ അവിടെത്തന്നെയുണ്ടോന്നു നോക്കൂ ലതേ.
എന്തെങ്കിലും എഴുതി വെച്ചിട്ടുണ്ടോ നിങ്ങളുടെ രണ്ടു പേരുടെയും ഫോണിൽ മെസേജു വല്ലതുമയച്ചിട്ടുണ്ടോ എന്നെല്ലാം നോക്ക് “
അഭിപ്രായങ്ങൾ പലതും പറഞ്ഞ് എല്ലാവരും കൂടി നിന്നു.
മോഹന് തല പെരുക്കുന്നുവെന്നു തോന്നി. ഇന്നലെ കഴിച്ചതും കുറച്ചു കൂടിപ്പോയി.
ഫോൺ മേശപ്പുറത്തു തന്നെയുണ്ടെന്നു ലത പറഞ്ഞപ്പോൾ എല്ലാവരും ചേർന്ന് വേറൊരു തീരുമാനത്തിലെത്തി.
“മോഹൻ നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കണം. ഞങ്ങളും വരാം.”
“ആരെങ്കിലും ഊർമ്മിളയെ വിളിച്ചൊന്നു ചോദിക്ക്. അവിടെച്ചെന്നിട്ടുണ്ടോ എന്നറിഞ്ഞിട്ടു പോരേ ബാക്കി കാര്യം”
ലക്ഷ്മിച്ചേച്ചിയുടെ വാക്കുകൾ കേട്ട് ആകെ നിശ്ശബ്ദത പരന്നു.
“പറയാതെ അനു ഇന്നുവരെ എങ്ങും പോയിട്ടില്ല. “
ലത കണ്ണുതുടച്ചു.
“രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെ. ചെറിയ കാര്യങ്ങൾ മതി കുട്ടികളുടെ മനസ്സു വിഷമിക്കാൻ. അപ്പോൾ സ്വന്തം അമ്മയുടെ അടുത്തേക്കല്ലേ പോവുക “
ലക്ഷ്മിച്ചേച്ചി വിടാൻ ഭാവമില്ല.
അനുവിൻ്റെ ഫോണിൽ നിന്ന് മോഹൻ ഊർമ്മിളയുടെ അനിയനെ വിളിച്ചു. അനു അവിടെയുമില്ലെന്നറിഞ്ഞ് പരാതിയുമായി പോലീസ് സ്റ്റേഷനിലേക്കു പോയി.
” ഇവളെൻ്റെ മോളെ എന്താ ചെയ്തതെന്ന് എനിക്കറിയണം. അയാളും ഇവളും കൂടി എൻ്റെ കുഞ്ഞിനെ……. “
ലതയുടെ നേരെ അട്ടഹസിക്കുന്ന ഊർമ്മിളയെ കണ്ടു കൊണ്ടാണ് മോഹൻ തിരിച്ചെത്തിയത്.
അയാൾ ഒന്നും മിണ്ടാതെ ഭാര്യയേയും മകളേയും കൂട്ടി മുകളിലേക്കു പോയി.
മോഹൻ പരീക്ഷീണനായി കസേരയിലേക്കു വീണു.
ആ വീട് മരണ വീടുപോലെ ഉറങ്ങിക്കിടന്നു. അമ്മുവിൻ്റെ കുസൃതികളോ മോഹൻ്റെ തമാശകളോ അനുവിൻ്റെ പൊട്ടിച്ചിരികളോ ലതയുടെ പരിഭവങ്ങളോ അവിടെ നിന്നുയർന്നു കേട്ടില്ല. എല്ലാ ചിന്തകളും അനുവിനെക്കുറിച്ചു മാത്രമായിരുന്നു.
ജീവിതത്തിലെ കഴിഞ്ഞു പോയ സംഭവങ്ങളോരോന്നും ഒരു സിനിമയിലെന്ന പോലെ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു.
ബാങ്കിൽ ജോലി കിട്ടി അധിക കാലം കഴിയുന്നതിനു മുമ്പ് ഊർമ്മിളയെ വിവാഹം കഴിച്ചു. സാമ്പത്തികമായി തന്നേക്കാൾ ഉയർന്ന സ്ഥിതിയിലായിരുന്നു അവളുടെ വീട്ടുകാർ. ഈഗോയുടെ കാര്യത്തിൽ താനും അവളും ഒപ്പത്തിനൊപ്പമായിരുന്നു. ഒരേ സ്വപ്നങ്ങളുള്ള ബന്ധങ്ങളിലേ പരസ്പര വിശ്വാസവും ആത്മാർത്ഥതയും ഉണ്ടാകൂ.മോൾ ജനിച്ചപ്പോൾ കാര്യങ്ങളെല്ലാം ശരിയാകുമെന്നു മോഹിച്ചതു വെറുതെയായി . ബന്ധത്തിലെ വിള്ളലുകൾ നികത്താനാവാത്ത പോലെ കൂടി വന്നു.
ഒടുവിൽ അനുവിന് എട്ടുവയസ്സുള്ളപ്പോഴാണ് വേർപിരിഞ്ഞത്. അച്ഛനോടൊപ്പം പോയാൽ മതിയെന്നു മോൾ പറഞ്ഞപ്പോൾ മാത്രമാണ് ഊർമ്മിള തളർന്നതായിത്തോന്നിയത്.
പിന്നെ താനും മോളും മാത്രമായി ഫ്ലാറ്റിൽ. രണ്ടു വർഷം കഴിഞ്ഞാണ് ലതയുമായുള്ള വിവാഹം നടന്നത്. ഭർത്താവിനേയും അഞ്ചു വയസ്സുള്ള മകളേയും ഒരാക്സിഡൻ്റിൽ നഷ്ടപ്പെട്ട ലതയ്ക്ക് സ്വന്തം മകൾ തന്നെയായിരുന്നു അനു. അമ്മു ജനിച്ചിട്ടും ആ സ്നേഹത്തിനൊരു കുറവും വന്നില്ല. ഊർമ്മിള ഒരുപാടാവശ്യപ്പെടുമ്പോൾ മാത്രമാണ് അനു അങ്ങോട്ടു പോയിരുന്നത്.
അനു എന്നും അച്ഛൻ്റെ മകളായിരുന്നു. ഉണ്ണാനും ഉറങ്ങാനും കളിയ്ക്കാനും കഥ പറയാനുമെല്ലാം അച്ഛൻ തന്നെ വേണം. കുഞ്ഞിനെ തന്നിലേക്കു കൂടുതൽ അടുപ്പിക്കുന്നുവെന്നു പറഞ്ഞ് ഊർമ്മിള എന്നും കലഹിക്കുകയും ചെയ്തിരുന്നു. അച്ഛനോടു പറയാത്ത – പറയാൻ പറ്റാത്ത ഒരു കാര്യവും അവളുടെ ജീവിതത്തിലില്ലെന്നാണു കരുതിയിരുന്നത്.
എന്നിട്ടിപ്പോൾ….. ദൈവമേ
എൻ്റെ കുഞ്ഞെവിടെപ്പോയി? അയാളുടെ മനസ്സ് നിശ്ശബ്ദം തേങ്ങിക്കൊണ്ടിരുന്നു.
ഫ്ലാറ്റിൽ നിന്നാരൊക്കെയോ പോലീസ് സ്റ്റേഷനിൽ പോയി അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
മൂന്നു ദിവസങ്ങൾ കഴിഞ്ഞു. പൈപ്പിലെ വെള്ളത്തിന് എന്തോ രുചിവ്യത്യാസം തോന്നുന്നുവെന്ന് ആദ്യം പറഞ്ഞത് ലക്ഷ്മിച്ചേച്ചിയാണ്. ശരിയാണല്ലോ എന്നു തോന്നിയപ്പോഴാണ് രാജീവും സുധാകരേട്ടനും ജയ്സണും കൂടി കിണറിനടുത്തേക്കു പോയത്.
“നല്ല നെറ്റിട്ടു മൂടിയിരിക്കുന്ന കിണറ്റിൽ എന്തു വീഴാനാണ്?” ജയ്സൺ സംശയം പറഞ്ഞു.
“നമുക്കു വേണമെങ്കിൽ വെള്ളമൊന്നു ടെസ്റ്റു ചെയ്യിക്കാം. ചിലപ്പോൾ തോന്നലാണെങ്കിലോ “
കിണറിൻ്റെ പുറകുവശത്തെ നെറ്റ് ഇളകിയിരിക്കുന്നതു കണ്ട് രാജീവ് അതു പൊക്കി നോക്കി. മൊബൈലിലെ ടോർച്ചിൻ്റെ വെളിച്ചം അകത്തേക്കടിച്ചപ്പോൾ അയാൾ ശരിക്കും ഞെട്ടിപ്പോയി.
എല്ലാവരും ഓടിയെത്തി. പോലീസ് സ്ഥലത്തെത്തി. അനുവിൻ്റെ ശരീരം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയി.
“ഞാൻ പറഞ്ഞില്ലേ എൻ്റെ മോളെ അയാളും അവളും കൂടി കൊന്നതാണ്. ഞാനവരെ വെറുതെ വിടില്ല. ഇതിനാണോ എൻ്റെ കുഞ്ഞിനെ തട്ടിയെടുത്തത്? “
ഊർമ്മിളയുടെ കരച്ചിൽ ഫ്ലാറ്റിലെങ്ങും അലയടിച്ചു.
മേശമേൽ തലചായ്ച്ചു കിടന്ന മോഹൻ്റെ തോളിൽ കൈ വെച്ച് സുധാകരേട്ടൻ വിളിച്ചു.
” മോഹൻ സി.ഐ വന്നിട്ടുണ്ട്. ഒന്നു സംസാരിക്കണമെന്നു
പറയുന്നു. “
“അങ്ങയുടെ അവസ്ഥ എനിക്കു മനസ്സിലാകും. എന്നാലും ഞങ്ങളുടെ ഡ്യൂട്ടി ചെയ്തല്ലേ
പറ്റൂ “മോഹനോട്
അത്യാവശ്യകാര്യങ്ങൾ ചോദിച്ച് സി. ഐ ലതയ്ക്കരികിലേക്കു ചെന്നു.
” കുട്ടി എന്നും എവിടെയാണുറങ്ങുന്നത്?”
”അവൾക്കായി ഒരു മുറിയുണ്ട്. അവിടെയാണ്. “
“കാണാതായ ദിവസവും ആ മുറിയിൽത്തന്നെയായിരുന്നോ?അന്നത്തെ കാര്യങ്ങളൊക്കെ ഒന്നു വിശദമായി പറയൂ “
”സർ അന്ന് അനു ആ മുറിയിലല്ല കിടന്നത് “
ഓരോ കാര്യങ്ങളും പറയുമ്പോഴാണ് പെട്ടെന്ന് ലതയ്ക്ക് ഓർമ്മ വന്നത്.
“അന്ന് രാത്രി കറൻ്റു പോയി. മുറിയിൽ വല്ലാത്ത ചൂടായതു കൊണ്ട് ഗോവണിപ്പടിയുടെ താഴെയുള്ള കട്ടിലിൽ കിടന്നോട്ടെ എന്നു ചോദിച്ചു. ജോലിക്കാരിയാണ് അവിടെക്കിടക്കാറുള്ളത്. അവൾ വീട്ടിൽ പോയിരിക്കുകയാണ് “
മോഹൻ ഞെട്ടിയെഴുന്നേറ്റു. കേട്ടത് അയാൾക്കു വിശ്വസിക്കാനായില്ല. വിറയ്ക്കുന്ന കൈകൾ കൊണ്ടയാൾ ഭിത്തിയിൽ പിടിച്ചു . പിന്നെ വേച്ചുവേച്ച് മുറിയിലേക്കു പോയി.
തലയ്ക്കുള്ളിൽ ആയിരം തേനീച്ചകൾ ഇരമ്പിയാർക്കുന്നതു പോലെ അയാൾക്കു തോന്നി. പ്രാണൻ പോകുന്ന വേദനയോടെ അയാൾ കട്ടിലിലേക്കിരുന്നു.
അയാളുടെ മനസ്സിനെ കുത്തി മുറിച്ചു കൊണ്ട് അന്നത്തെ രാത്രി ഓർമ്മയിലേക്കു വന്നു.
ഒരു പെഗ്ഗിലാണു തുടങ്ങിയത്. കുറച്ചു നാളായി ഓരോ വ്രതം, പൂജ എന്നെല്ലാം പറഞ്ഞ് ലത അമ്മുവിനോടൊപ്പമാണ് ഉറങ്ങുന്നത്.
ആ ദേഷ്യത്തിൽ വീണ്ടും വീണ്ടും കഴിച്ചു. ശരീരവും മനസ്സും ചൂടായി. കറൻ്റുമില്ല. പുറത്തിറങ്ങി ഹാളിൽ ചെന്നിരുന്നപ്പോഴാണ് ഗോവണിയുടെ താഴെ അനക്കം കേട്ടത്. യുവതിയായ ജോലിക്കാരിയെ മനസ്സിൽ കണ്ടപ്പോൾ തന്നിലെ മൃഗം ഉണർന്നു. പതുക്കെച്ചെന്നു കടന്നു പിടിച്ചു. അവൾ കുറെ കുതറി. ശബ്ദമുണ്ടാക്കാതിരിക്കാൻ ഒരു കൈ കൊണ്ടു വായ പൊത്തി.
ഒടുവിൽ തളർച്ചയോടെ എഴുന്നേറ്റു മുറിയിലേക്കു പോയി.
“എൻ്റെ ദൈവമേ എൻ്റെ മോൾ
ഞാൻ നെഞ്ചിലെ ചൂടു കൊടുത്തു വളർത്തിയ എൻ്റെ പൊന്നുമോൾ
ഞാനെന്തൊരു പാപിയാണ് പ്രായശ്ചിത്തമില്ലാത്ത ഈ പാപത്തിൻ്റെ നിഴൽ മരണം വരെ എന്നെ വിട്ടു പോവില്ലല്ലോ”
ഹൃദയം പൊട്ടുന്ന വേദനയോടെ അയാൾ ഭിത്തിയിൽ തലയിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് തറയിലേക്കൂർന്നുവീണു.
”അയാളാണ് എൻ്റെ മോളെ കൊന്നത്. അയാളാണ്…. അയാളാണ്…..” ഊർമ്മിളയുടെ തേങ്ങൽ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.
#എൻ്റെരചന
#കൂട്ടക്ഷരങ്ങൾ


25 Comments
എന്തൊരു വിധിയാണ് ….. വല്ലാതെ നൊന്തു…….. മദ്യം എത്ര ദുരന്തങ്ങളാണ് വരുത്തുന്നത് …..
❤️❤️
ലഹരി തകർത്തെറിഞ്ഞതെത്ര കുരുന്നു ജീവനുകളാണ്..
ഹൃദയം നുറുങ്ങിപ്പോയി ചേച്ചി…
😔😔
❤️❤️
തല മരവിക്കുന്നു ടീച്ചറെ
❤️❤️
ഒരു വല്ലാത്ത വിമ്മിഷ്ടം.. നന്നായി എഴുതി..
❤️❤️
ലഹരി മനുഷ്യനെ കൊണ്ടു എന്തെല്ലാം ചെയ്യിക്കുന്നു 😥
❤️❤️
നല്ല രചന. സുബോധം കവർന്നെടുക്കുന്ന ലഹരിയും കഥയിൽ പാരാമർശിക്കപ്പെട്ടു. 👍
❤️❤️
വല്ലാത്ത ലോകം വല്ലാതെ സങ്കടപ്പെടുത്തി ചേച്ചി. എഴുത്ത് കിടു 👏👏
❤️❤️
എന്റെ അമ്മോ.
വല്ലാത്ത ട്വിസ്റ്റ്.
സൂപ്പറോ സൂപ്പർ
❤️❤️
❤️❤️
ഹോ.. ഓർക്കുമ്പോഴേ വല്ലാതെ ഞെട്ടി പോകുന്നു.. ആ കുഞ്ഞിന്റെ അവസ്ഥ!
മദ്യം ലഹരി ആസക്തി മനുഷ്യന്റെ ജീവിതം തകരാൻ അത്രയും മതി..
വല്ലാത്ത എഴുത്ത് സുമേച്ചീ
❤️❤️
യ്യോ, ഞാൻ കിടുങ്ങിപ്പോയി 😥😥👍👍
❤️❤️
നന്നായി എഴുതി ഒരു ഞെട്ടലോടെയാണ് അവസാനം വായിച്ചത് 👌👍❤️💯🙏
❤️❤️
സഹിക്കാനാവുന്നില്ല .,
മദ്യം മനുഷ്യന്റെ ജീവിതം നശിപ്പിക്കും
❤️❤️