വൈകുന്നേരം നടക്കാൻ പോകുന്നത് ഒരു ശീലമായിട്ട് വർഷങ്ങളായി. ജോലിയുള്ള സമയത്ത് നടക്കാൻ പോയിട്ട് വേറെ ഒരു കാര്യത്തിനും നേരമില്ലായിരുന്നു. എന്നിട്ടും വെളുപ്പിന് എഴുന്നേറ്റ് നാലഞ്ചു കിലോമീറ്റർ ദിവസവും നടക്കാറുണ്ട്. തെരുവ് പട്ടികൾ ആണ് ഒരു ശല്യം. അതിനാൽ വടി ഒരെണ്ണം എപ്പോഴും കയ്യിൽ വയ്ക്കണം. അങ്ങനെ ഒരു ദിവസം നടന്നപ്പോൾ പെട്ടെന്ന് തലചുറ്റി വീണതാണ്. ആശുപത്രിയിൽ പോയപ്പോൾ അത്ര കാലം ഇല്ലാതിരുന്ന കൊളസ്ട്രോൾ, ബ്ളഡ് പ്രഷർ ബ്ളഡ് ഷുഗർ എല്ലാമുണ്ട് കൂട്ടിന്. നടന്നിട്ട് വലിയ കാര്യമൊന്നുമില്ല എന്നാലും നടക്കുന്നത് നല്ലതാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതിൻ്റെ ഗുട്ടൻസ് എന്താണ് എന്നറിയില്ല. മരുന്നുകൾ മുടങ്ങാതെ കഴിക്കണം.
റിട്ടയർ ചെയ്തു കഴിഞ്ഞശേഷം കാലത്തെ നടപ്പ് മാറ്റി വൈകിട്ട് ആക്കി. സായാഹ്ന കാഴ്ചകൾ കണ്ട് പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ കൂടി ഇങ്ങനെ സഞ്ചരിക്കുന്നത് മനസ്സിന് ഒരു സന്തോഷമാണ്, സമാധാനവും. ഭാര്യയും കൂടെ ഉണ്ടാകും. കൊളസ്ട്രോൾ ഷുഗർ തുടങ്ങിയവ ആൾക്കും ഉണ്ട്. എന്നേക്കാൾ മുൻപ് തുടങ്ങിയതാണ്.
ഇന്ന് വീട്ടുകാരി വന്നിട്ടില്ല. ഞാൻ ഒറ്റയ്ക്കാണ് യാത്ര.
വലിയ തടാകങ്ങൾ കുളങ്ങൾ തോടുകൾ വിശാലമായപാടങ്ങൾ അതിൻ്റെ കരയിലൂടെ നീണ്ട് പോകുന്ന ബണ്ടുകൾ. അതിലൂടെയാണ് യാത്ര.
നേരം വൈകി എങ്കിലും കുറച്ചു കൂടി നടന്ന് തിരിച്ചു നടക്കാം എന്ന് കരുതിയാണ് നടപ്പ്.
ഇരുട്ടായിൽ ചിലപ്പോൾ പാമ്പുകളൊക്കെ കാണും.
വടി എന്തായാലും നല്ലത് തന്നെ.
ഞാൻ നടപ്പ് തുടരുകയാണ്. എത്രയോ നടന്നു എന്നൊന്നും അറിയില്ല. ആരോ എന്നെ നയിച്ചു കൊണ്ട് പോകുന്നു എന്ന തോന്നൽ ഉള്ളിൽ ഉണ്ടായത് പെട്ടെന്നാണ്.
ചുറ്റും ഏകാന്തമായ ആരുമില്ലാത്ത പ്രദേശം. പകലൊക്കെ ഇതിലേ ടൂവിലറുകളൊക്കെ പോകാറുണ്ട്. സന്ധ്യയായാൽ പിന്നെ വിജനം.
എവിടെ നിന്നോ പട്ടികളുടെ ഓരിയിടൽ കേൾക്കാം.
തൊട്ടപ്പുറത്ത് ചരിത്രം ഉറങ്ങുന്ന കോക്കര കായൽ. നീണ്ട് പോകുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ആനന്ദപുരം, ശ്രീകൃഷ്ണക്ഷേത്രത്തിന്റ സമീപം ഉള്ള റോഡിൽ എത്തും. ആ വഴി വിജനമായ അങ്ങനെ നീണ്ടു കിടക്കുന്നു. വലത്തോട്ട് പോയാലും ഇത് പോലെ നമ്പ്യങ്കാവ് ക്ഷേത്രത്തിലേക്ക് എത്തും.
ഞാൻ ഇപ്പോൾ നടക്കുന്നത് ആനന്ദപുരം റോഡിലൂടെയാണ്. എന്റെ വേഗത എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഓടുകയാണോ എന്ന് ചോദിച്ചാൽ അല്ല. നടക്കുകയുമല്ല.
ആരോ എന്റെ മുന്നിൽ ഒരു നിഴൽപോലെ നടക്കുന്നുണ്ട്. എന്നാൽ ആ മങ്ങിയ രൂപം ആരാണ് എന്നൊന്നും അറിയില്ല.
ഞാൻ വിളിച്ചു നോക്കുന്നുണ്ട്. പക്ഷെ ശബ്ദം പൊങ്ങുന്നില്ല.
അയ്യോ എനിക്ക് എന്ത് പറ്റി എന്ന് മനസ്സ് ചോദിക്കുന്നു എങ്കിലും എന്റെ നടപ്പ് തുടരുകയാണ്.
അവിടേയ്ക്ക് ആണ് ഈ മുന്നിൽ നടക്കുന്ന രൂപം
എന്നെ നയിക്കുന്നത്? അറിയില്ല. എനിക്ക് തിരിച്ച് നടക്കാനാകുന്നില്ല.
അപ്പോഴേക്കും ചുറ്ററുപാടുകളെല്ലാം മാറി ത്തുടങ്ങി. റോഡിൽ നിന്നും ആ രൂപം വീണ്ടും ഉൾപ്രദേശത്ത് കൂടിയാണ് നടക്കുന്നത്. ആ ഇരുണ്ട വഴി വലിയൊരു കാട്ടിലേക്കാണ് പ്രവേശിക്കുന്നത്. ശരിയാണ് അനന്തൻ കാട് എന്ന പേരിൽ അറിയപ്പെടുന്ന ഭീകരമായ കൊടുങ്കാട്. പല പേടിപ്പെടുത്തുന്ന കഥകൾ ഈ കാടിനേക്കുറിച്ച് കേട്ടിട്ടുണ്ട്. അതെല്ലാം മനസ്സിൽ കൂടി അങ്ങനെ ശരവേഗത്തിൽ പാഞ്ഞു പോയപ്പോൾ ഞാൻ ഭയം കൊണ്ട് വിറച്ചു പോയി.
അനന്തൻ കാട്ടിൽ പകൽ നേരങ്ങളിൽ പോലും ആരും പോകില്ല. പ്രേതങ്ങളുടേയും പിശാചുക്കളുടേയും കാളി കൂളി തുടങ്ങിയ രക്തരക്ഷസ്സുകളുടേയും ആവാസസ്ഥാനം ആണത്.
ഭൂതവും പ്രേതവും ദൈവം വരെ ഇല്ല എന്ന് പറഞ്ഞ പലരും പരീക്ഷണാർത്ഥം മുൻപ് പോയിട്ടുണ്ട്.
പക്ഷേ പിറ്റേന്ന് അവരുടെ അസ്ഥികൂടം മാത്രമേ കണ്ടെത്തിയുള്ളൂ. പോലീസുകാർ ആ കാട്ടിൽ പോലും കയറാതെ, പുറത്ത് കിടന്നിരുന്ന അസ്ഥികൂടവുമായി സ്ഥലം വിട്ടു.
അവിടേയ്ക്കാണ് തന്റെ യാത്ര! ഇനി എനിക്ക് ഒരു രക്ഷയുമില്ല. നാളെ എന്റെ ശവശരീരമോ എല്ലിൻ കഷണങ്ങളോ എന്താണ് കിട്ടുക എന്നറിയില്ല.
കാട്ടിലേക്ക് കയറും തോറും കാലാവസ്ഥ മാറിക്കഴിഞ്ഞു. കൊടുങ്കാറ്റ് ആഞ്ഞ് വീശുന്നു. അതോടെ നല്ല മഴയും പെയ്തു തുടങ്ങി.
ചന്ദ്രൻ ആകാശത്ത് ചെറുതായി പ്രത്യക്ഷപ്പെട്ടു. മഴയിൽ കുളിച്ച് നിൽക്കുന്ന കാട്ടിൽ നിലാവ് കൂടി പരന്നതോടെ മായികമായ ഒരു സ്ഥലമായി തോന്നി.
മുന്നിലെ രൂപം കാറ്റും മഴയും ഒന്നും വക വയ്ക്കാതെ ഇങ്ങനെ പോയ്ക്കൊണ്ടിരുന്നു.
ഭയം കൊണ്ട് കണ്ണ് കാണാതായ ഞാൻ തപ്പിപ്പിടിച്ച് മരച്ചില്ലകൾ മാറ്റി നടക്കാൻ വഴിയുണ്ടാക്കി അങ്ങനെ നടക്കുകയാണ്. ഏതോ ഒരു കാന്തിക ആകർഷണത്തിലെന്നപോലെ ഞാൻ ആ രൂപത്തെ പിൻതുടർന്നു…
ആ രൂപം പെട്ടെന്ന് തിരിഞ്ഞു എന്നേ കൈ കാട്ടി വിളിച്ചു. മുഖം വ്യക്തമായി കാണാനില്ലെങ്കിലും നിലാവിൻ്റെ നേർത്ത വെളിച്ചത്തിൽ ആ ഭീകര മുഖം ഞാൻ കണ്ടു. ഹോറർ സിനിമകളിലൊക്കെ നാം കാണാറില്ലേ, അസ്ഥികൂടം പോലെ ഒരു ശരീരവും മുഖം മുഴുവൻ മാംസം ചീഞ്ഞു വികൃതമായ ഒരു രൂപം. കൈകളിൽ അസ്ഥികൾ മാത്രമേയുള്ളൂ. എന്റെ ദൈവമേ ഞാൻ എവിടെയാണ്? ആരാണിത്? എന്തിനെന്നെ ഇവിടെ കൊണ്ട് വന്നു?
എനിക്ക് പിന്തിരിഞ്ഞ് ഓടിപ്പോകാനാണ് തോന്നിയത്. പക്ഷേ അനങ്ങാനാവാതെ ഉറച്ചു പോയിരുന്നു ഞാൻ. ആ രൂപം എന്റെ അരികിൽ എത്തിയപ്പോൾ ഞാൻ കണ്ണടച്ചു. സഹിക്കാനാവാത്ത ഒരു ദുർഗന്ധം അവിടെ പരന്നു.
വളരെ ദിവസങ്ങൾ പഴക്കമുള്ള ശവശരീരത്തിൽ നിന്നും ഉയരുന്ന ഒരു ഗന്ധം.
ആ രൂപത്തിൻ്റെ മുഖത്തേക്ക് നോക്കാനാകാതെ കണ്ണടച്ചു.
പക്ഷേ ഭീകരമായ ഒരു അലർച്ച കേട്ട് ഞാൻ ഞെട്ടിപ്പോയി. അതോടെ ഞാൻ വീണ്ടും ആ രൂപത്തിൻ്റെ പുറകേ നടക്കാൻ ആരംഭിച്ചു. കാടിൻ്റെ നടുവിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ.
അതിലെ വീണ് കിടക്കുന്ന കല്ലുകൾ ഒരു മല പോലെ കൂട്ടിവച്ചിരിക്കുന്നു.
അമ്പലം കടന്നു പുഴയ്ക്ക് അരികിലെ ശ്മശാനത്തിൽ ആണ് ഞാൻ എത്തിയിരിക്കുന്നത്. ആ രൂപം വന്നതോടെ പെട്ടെന്ന്
ചുറ്റുപാടും നിന്നും ആ രൂപത്തെപ്പോലെ അനേകം രൂപങ്ങൾ വന്നു നിന്നു.
എല്ലാവരും ഒരേപോലെ രൂപങ്ങൾ. നിമിഷങ്ങൾ കൊണ്ട് ഈയാംപാറ്റകൾ
പോലെ തുരുതുരാ ഇങ്ങനെ ഭൂമിയിൽ നിന്ന്
ഈ രൂപങ്ങൾ പൊങ്ങി വരാൻ തുടങ്ങി. അപ്പോഴേക്കും നിലാവ് കൂടുതൽ തെളിഞ്ഞു.
ഞാൻ ഭയത്തോടെ എന്നാൽ അത്ഭുതത്തോടെ അങ്ങനെ നിൽക്കുകയാണ്. ഇവ പിശാചുക്കളോ പ്രേതങ്ങളോ അതോ ചെകുത്താൻമാരോ?
ഈ നിസ്സാരമനുഷ്യനെ ഇവർ ഇത്ര പേർക്ക് കൂടി എന്ത് ചെയ്യാൻ!
അപ്പോഴേക്കും ചെന്നായ്ക്കളുടെ ഓളിയിടൽ ഭീകരമായ
ഒരന്തരീക്ഷം സൃഷ്ടിച്ചു.
അതോടെ ഈ രൂപങ്ങൾ എല്ലാം ആ മൈതാനം പോലെയുള്ള സ്ഥലത്ത് അണി നിരന്നു നൃത്തം ചെയ്യാൻ ആരംഭിച്ചു. ഭീകര നൃത്തം എന്ന് പറയാം.
അപ്പോഴേക്കും എവിടെ നിന്നോ മറ്റൊരു രൂപം കൂടി അവിടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ അത് ഈ രൂപങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു മനുഷ്യൻ്റെ മുഖവും എന്നാൽ വളരെ ഉയരവും തടിയുമുള്ള ഒരു വലിയ രൂപം. ആ രൂപം വന്നതോടെ ആദ്യം വന്നിരുന്ന നൃത്തം ചെയ്തിരുന്ന എല്ലാ രൂപങ്ങളും അപ്രത്യക്ഷമായി. അവർ അവിടെ ഉണ്ടായിരുന്ന
യാതൊരു ലക്ഷണവും
അവിടെ കാണാനുമില്ല.
പുതിയ രൂപം. ഒരു മനുഷ്യനേപ്പോലെ തോന്നിച്ചു. എന്നാൽ മനുഷ്യനല്ല താനും. പണ്ട്
യതി എന്ന ഭീമാകാരനായ
ഒരു ജീവിയേക്കുറിച്ച് ഹിമാലയത്തിലെ ചില സ്ഥലങ്ങളിൽ കണ്ടതായി പണ്ട് കാലത്ത് വായിച്ചിട്ടുണ്ട്. ഇനി ആ യതി ആണോ ഈ രൂപം.
പക്ഷേ ആ രൂപത്തിൻ്റെ അടുത്ത് ചെല്ലാൻ വേണ്ടി ഞാൻ പരിശ്രമിച്ചുവെങ്കിലും എത്താനായില്ല. അകലെ ഒരു പാറക്കല്ലിന് മുകളിൽ ഇരിക്കുകയാണ് ഇപ്പോൾ ആ രൂപം. ചന്ദ്രന്റെ പ്രകാശത്തിൽ ഒരു വിധം വ്യക്തമായി കാണാം. ഒരു അത്ഭുതം എന്തെന്നാൽ ഈ രൂപത്തിന് നിഴൽ ഇല്ല എന്നതാണ്. നിഴലില്ലാത്ത രൂപം. മുൻപ് വന്ന വയ്ക്കും അങ്ങനെതന്നെ.
മനുഷ്യനായ തനിക്ക് നിഴലുണ്ടല്ലോ എന്ന് ആശ്വസിച്ചു. പക്ഷേ അത്ഭുതം തന്നെ.
ആ നിലാവിൽ താൻ നില്ക്കുന്ന സ്ഥലങ്ങൾ എല്ലാം വ്യക്തമായി കാണാം. പക്ഷേ എനിക്ക് നിഴൽ ഇല്ല! അതോടെ എനിക്ക് അത്ഭുതം ഭയമായി മാറി. ഞാനും അവരുടെ പോലെ പ്രേതമായി മാറിയോ? മരിക്കാതെ തന്നെ. ഞാൻ വീണ്ടും നോക്കി. ശരിയാണ്. എനിക്ക് നിഴലില്ല. ഞാനും ഇനി ആ ഭീകരരൂപിയായി മാറുമോ? ഭയമോ അത്ഭുതമോ എന്താണ് അപ്പോഴത്തെ വികാരം എന്നറിയില്ല. ഞാൻ ആ രൂപത്തേ നോക്കി. ഇല്ല. അതിനെ കാണാനില്ല. വീണ്ടും ഞാൻ ചുറ്റും നോക്കി. അവിടെ ഒന്നും കാണാനില്ല. അത്ഭുതം. എനിക്ക് ചലിക്കാൻ കഴിയുന്നു.
വേഗം ആ രൂപങ്ങൾ വരുന്നതിന് മുമ്പ് ഓടി രക്ഷപ്പെടണം. ഭീകരമായ ഒരു കാടിന്റെ നടുവിൽ ആണ്. എങ്ങോട്ട് പോകണം എന്ന് അറിയില്ല.
ഓടുക തന്നെ. കാട് വകഞ്ഞുമാറ്റി ഓടാൻ തുടങ്ങി. കുറേയധികം ദൂരം ഓടിയപ്പോൾ ആ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ അമ്പലം കണ്ടു. വീണ്ടും അവിടേ നിന്ന് ഓടി. ലക്ഷ്യമോ മാർഗ്ഗമോ ഒന്നും അറിയില്ല.
ഓടുക തന്നെ എവിടെയെങ്കിലും എത്തുമല്ലോ. ഏകദേശം ഒരു മണിക്കൂർ ഒക്കെ പിന്നിട്ടിരിക്കുന്നു. എത്ര ഓടിയിട്ടും കാട്ടിൽ നിന്നും പുറത്ത് കടക്കാനാകുന്നില്ല. ദേ.. ഇതെന്താ ആ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ അമ്പലം വീണ്ടും കാണുന്നു. ഞാൻ ഇതൊക്കെ കടന്നു പോയതല്ലേ. വീണ്ടും എങ്ങനെ ഇവിടെ എത്തി!
ഇനി മറുപുറത്തേയ്ക്കാണോ
പോകേണ്ടത്?
മറുവശത്തേയ്ക്ക് നടക്കാൻ തുടങ്ങി. കുറേയധികം നേരമായില്ലേ ഇങ്ങനെ നടക്കുന്നത്. ആകെ ക്ഷീണവും നടക്കാൻ ഒരു ബുദ്ധിമുട്ടും തോന്നുന്നുണ്ട്. അങ്ങോട്ട് ഒരു കാന്തികാകർഷണം പോലെ പോയതിനാൽ അതൊന്നും അറിഞ്ഞില്ല.
നടന്നു നടന്നു കുറേ ദൂരം എത്തി. സമയത്തെക്കുറിച്ച് അപ്പോഴാണ് ബോധം വന്നത്. ചന്ദ്രൻ പടിഞ്ഞാറോട്ട് നീങ്ങുന്നുണ്ട്. വീണ്ടും ചെന്നായ്ക്കളുടെ ഓരിയിടൽ ഭീതി വീണ്ടും കയറി. അതാ വഴിയിലേക്ക് പാഞ്ഞു വരുന്ന ചെന്നായ്ക്കൾ. ഈ കാട്ടിൽ ഇവയൊക്കെ ഉണ്ടോ? വേഗം അടുത്ത് കണ്ട മരത്തിൽ പൊത്തിപ്പിടിച്ചു കയറി. ചെറുപ്പത്തിൽ മാവിലൊക്കെ കയറാറുള്ളത് അനുഗ്രഹമായി. മരം കേറ്റം അറിഞ്ഞിരുന്നില്ലയെങ്കിൽ ചെന്നായ്ക്കൾ എന്റെ പണി കഴിച്ചേനെ! താഴെ മരത്തിന് ചുവട്ടിൽ നാവ് ഞൊട്ടിനുണഞ്ഞ് ആറ് ചെന്നായ്ക്കൾ നില്ക്കുന്നു. മുകളിലേയ്ക്ക് ഇടക്കിടെ നോക്കുന്നുണ്ട്.
ഇനി വെളിച്ചമാകുന്നത് വരെ ഇവിടെ ഇരിക്കേണ്ടി വരും. പകൽ ചെന്നായ്ക്കളും കുറുക്കനുമൊന്നും പുറത്തിറങ്ങി നടക്കില്ല.
ഞാൻ മരത്തിൽ ഇരിക്കുക തന്നെയാണ്.
പ്രഭാതമായിതുടങ്ങി. താഴെ നിന്നിരുന്ന ചെന്നായ്ക്കൾ പതുക്കെ മുകളിലേക്ക് വീണ്ടും നോക്കി, മനസ്സില്ലാ മനസ്സോടെ കാട്ടിൽ കയറിയൊളിച്ചു.
കുറച്ച് സമയം കൂടി കാത്ത് നിന്നതിന് ശേഷമാണ് താഴെ ഇറങ്ങിയത്. ചെന്നായ്ക്കൾ ഒളിച്ചു നിൽക്കുന്നുണ്ടാകുമോ?
ആ ഭീകരരൂപങ്ങൾ എങ്ങോട്ട് പോയി?
ഞാൻ വീണ്ടും നടക്കാൻ ആരംഭിച്ചു. റോഡിലേക്ക് എത്താനുള്ള സ്ഥലം എത്തിയപ്പോൾ ഒരു ടൂ വീലർ വരുന്നു. വേഗം കൈ കാട്ടി നിറുത്തി. ഒരു ചെറുപ്പക്കാരൻ. വലിയ ഹെൽമെറ്റ് വച്ചതിനാൽ മുഖം വ്യക്തമല്ല. “ഞാനുമുണ്ട് കൂടെ. കുറെ നടന്നതിനാൽ നടക്കാൻ വയ്യ. “
” കയറ്. ഞാൻ മാപ്രാണത്തേയ്ക്കാണ്. ചേട്ടന് എവിടെ പോകണം?” അയാൾ ചോദിച്ചു. ” എന്നെ കോന്തിപുലം പാലത്തിനടുത്ത് ഇറക്കിയാൽ മതി. “
അയാളുടെ വണ്ടി നല്ല സ്പീഡിൽ പോയി. ഞാൻ പിന്നിൽ മുറുകെ പിടിച്ചിരുന്നു. പാലം എത്തുന്നതിനടുത്ത് ചെറിയ ഒരു പാലമുണ്ട് ഇപ്പുറത്തെ റോഡിൽ. അവിടെ നിർത്തി ഞാൻ ഇറങ്ങി. അയാൾ ചോദിച്ചു ” ചേട്ടൻ എവിടെ നിന്നാ ഈ വെളുപ്പാൻ കാലത്ത്? അവിടെയൊന്നും ആരേയും കാണാറില്ല. “
ഞാൻ വിവരങ്ങൾ ഒക്കെ പറഞ്ഞു. അപ്പോൾ അയാൾ പറയുന്നു “
അതൊക്കെ സാധാരണ അവിടെ നടക്കുന്നതാണ്.
ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം. നിഴൽ ഇല്ലാത്ത മനുഷ്യർ കുറെയുണ്ട്”
അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി. സൂര്യന്റെ രശ്മികൾ അയാളെ കടന്നു റോഡിലെത്തി.
പക്ഷേഅയാളുടെ ഒരു നിഴലും റോഡിൽ കാണാനില്ല.
“ദേ നോക്ക്.. എന്റെ നിഴൽ കാണുന്നുണ്ടോ?”
കൂടുതൽ ഒന്നും കേൾക്കാൻ നിന്നില്ല ഭയത്തോടെ ഞാൻ ആ പാടത്തിന്റെ വരമ്പിലൂടെ ഓടി. വീട്ടിലേക്ക്. ഓടുമ്പോൾ ഒന്ന് പിന്തിരിഞ്ഞു നോക്കി. അയാളേയും ബൈക്കും ഒന്നും കാണാനേയില്ല. മായയായി മറഞ്ഞോ.
ഇന്നലെ വൈകിട്ട് നടക്കാൻ ഇറങ്ങിയ എന്നെ കാണാതെ നാടാകെ എന്റെ വീടിന്റെ മുറ്റത്തുണ്ട്.
പോലീസ് സ്റ്റേഷനിൽ പോയി വിവരമറിയിച്ചിട്ട് പോലീസുകാരും അന്വേഷണം ആരംഭിച്ചു.
ഞാൻ വേഗം വീടിനകത്തേക്ക് കയറി.
ഭാര്യ അവിടെ കട്ടിലിൽ തളർന്നു കിടക്കുന്നു.
“ഞാൻ വന്നു. ഒരു കുഴപ്പവുമില്ല” ഞാൻ പറഞ്ഞു “കുറച്ചു വെള്ളം തരൂ. വെള്ളം കുടിച്ചിട്ട് എത്ര നേരമായി. ” നിങ്ങളുടെ മുഖത്തെന്താ ആകെ ചോരയൊഴുകുന്നുണ്ടല്ലോ”
ഭാര്യ പറഞ്ഞു. “വല്ലയിടത്തും വീണോ മുറിവ് പറ്റിയോ”
ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.
കണ്ണാടിയിൽ മുഖം നോക്കി. ങേ… കണ്ണാടിയിൽ ഒന്നും കാണാനില്ല. ശൂന്യം.
എന്റെ മുഖം പോയിട്ട് ശരീരം പോലും അദൃശ്യം.
എന്നാൽ ആളുകൾക്ക് എന്നെ കാണാം. നിഴൽ ഇല്ല എന്ന് മാത്രം.
#കൂട്ടക്ഷരങ്ങൾ
#ബ്ളോഗ്_രചനാമത്സരം
#എന്റെരചന
#കഥ_നിഴലിലാത്തമനുഷ്യർ
#വിഷയം_നിഴൽ
#രചന_രാമചന്ദ്രൻടിവി


14 Comments
നന്നായിട്ടുണ്ട് 👍🏻
😳😳 ഇനി വൈകീട്ട് ഉള്ള നടത്തം കുറച്ച് നാളത്തേക്ക് വേണ്ട എന്ന് തീരുമാനം എടുക്കാൻ ആലോചിക്കുന്ന ഞാൻ 😀 പ്രത്യേകിച്ച് വിജനമായ ഇടങ്ങളിലൂടെ..
നിഴലില്ലാത്ത രൂപങ്ങൾ വ്യത്യസ്തമായതും ഭയം ജനിപ്പിക്കുന്നതുമായ കഥ.
ആശംസകൾ
വ്യത്യസ്തമായ കഥ നന്നായി എഴുതി അഭിനന്ദനങ്ങൾ👌👍❤️💯🙏
അല്ലാഹ്..🥹 നെഞ്ചിടിപോടെ ആണ് വായിച്ചു തീർത്തത് 👌👌
കഥ വായിച്ചു.
അല്ലാഹ്..🥹 നെഞ്ചിടിപോടെ ആണ് വായിച്ചു തീർത്തത് 👌👌
കഥ വായിച്ചു.
👍
Nice
Super 👌
സൂപ്പർ♥️👌🌹
കിടു 👌👌
😲😲👍👍
പേടിപ്പിച്ചു കളഞ്ഞു. വ്യത്യസ്തം.
ആനന്ദപുരത്ത്കാരൻ ആണോ ? എന്തായാലും എന്റെ suggetion title നു എന്റെ നാട്ടിലെ കഥ തന്നെ വന്നത് വലിയ അത്ഭുതം ആയി.
ആനന്ദപുരത്ത് എവിടെയാണ് ?
Brilliant