“കല്യാണി” വാര്യത്ത് ഉണ്ടായിരുന്ന പശൂന്റെ പേര്. നെറ്റിയിൽ ഗോപിപ്പോട്ടുള്ള സുന്ദരിപ്പശു. ഒന്നരാടം അമ്മൂമ്മയുടെ കൂടെ അതിന്റെ കയറിൽ പിടിച്ച് പുല്ല് തീറ്റിക്കുവാൻ പോകാറുണ്ട്. പോകുന്നവഴിയിലെല്ലാം കുറച്ച് നേരം നിന്ന് അവിടുത്തെ പച്ചപ്പ് അകത്താക്കി കുണുങ്ങി കുണുങ്ങി അങ്ങ് പാടവരമ്പിലെത്തും. വാലാട്ടി കുണുങ്ങിക്കോണ്ടുള്ള അവളുടെ നടത്തം കണ്ട് ചില പോത്തന്മാരും കാളകളും അവിടെ നിന്ന് തിരിഞ്ഞു കളിക്കാറുണ്ട് 😍പക്ഷേ മ്മടെ കല്യാണികുട്ടിയുടെ അടക്കത്തെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.☺️
പുല്ലുതീറ്റയോക്കെ കഴിഞ്ഞു സന്ധ്യയോടെ വാര്യത്ത് തിരികെയെത്തും. തൊഴുത്തിൽ കൊണ്ട് അമ്മൂമ്മ അവളെ കെട്ടി കാടിവെള്ളവും വയ്ക്കോലും ഇട്ടു കൊടുക്കും. ഒന്ന് തലോടി നെറ്റിയില ഉമ്മവെച്ച് ഞാൻ കിണറ്റിൻ കരയിലേക്ക് ഓടും… കാക്കക്കുളിക്കായ്. കുളി എല്ലാം കഴിഞ്ഞ് നെറ്റിയിൽ ഭസ്മവും തൊട്ട് നാമം ചൊല്ലാനിരിക്കും.. ഉക്കാനിക്കോട് ശിവക്ഷേത്രത്തിൽ നിന്നും, ഞാറക്കോട്ട് കാവിൽ നിന്നും ദീപാരാധനാ മണിമുഴക്കങ്ങൾ കേൾക്കും.
ഗണപതിയിൽ തുടങ്ങി ദേവിയിൽ അവസാനിപ്പിക്കുന്ന നാമം ചൊല്ലലുകൾ…. ഒന്നാം തൃപ്പടി മുതൽ പതിനെട്ടാം തൃപ്പടി വരെ അയ്യപ്പനെ പ്രാർഥിക്കുന്ന നാമാവലിയിൽ പടിപതിനെട്ടും ചൊല്ലും പക്ഷെ അതിന്റെ കൂടെയുള്ള വരികളിൽ പലതും വിഴുങ്ങും.. 5 നിമിഷം കൊണ്ടൊക്കെ നാമം ചൊല്ലൽ തീർക്കും. ഇടക്കിടക്ക് റേഡിയോ പരിപാടികളിലേക്ക് ഒന്ന് മനസ്സ് പായിക്കും. അതുപോലെ തന്നെ ഓടിച്ചൊരു പഠിത്തം.. കാരണം, ഭക്ഷണം കഴിച്ച് കിടക്കുന്നതിന് മുൻപ് വീട്ടിനകത്ത് ഈർക്കിൽ ഉപയോഗിച്ച് റോഡ് ഉണ്ടാക്കി കയ്യിലുള്ള ജോമെട്രി ബോക്സും, കാർ, ജീപ്പ് അതുപോലുള്ള കളിപ്പാട്ടങ്ങളുമായ് അമ്മയുടെയും അമ്മാവന്റെയും വഴക്ക് കേൾക്കുന്നവരെ വണ്ടി ഓടിച്ച് കളി പതിവുണ്ട്. തെങ്ങോല ചീകി അമ്മൂമ്മ ചൂലുണ്ടാക്കും ഞങ്ങളുടെ റോഡുപണിയാൽ കുറച്ച് ദിവസങ്ങൾക്കകം അത് കുറ്റിച്ചൂലാകും 😃
നേരം ഇശ്ശി ആയി ട്ടോ കളി മതിയാക്കി കിടന്ന്വോളാ എന്ന ഇത്തിരി കനത്തിലുള്ളത് അമ്മാവനിൽ നിന്നും കേൾക്കുമ്പോൾ പുൽപ്പായയിലേക്ക് മറിയും..
“സംപ്രതി വാർത്താഹാ ശുയന്താം പ്രവാചകാ .. ബൽദേവാനന്ത സാഗരഹ” ഇതായിരുന്നു കുട്ടിക്കാലത്തെ എന്റെ ഉണർത്തുപാട്ട്.. അന്നൊരു ഞായറാഴ്ച എഴുന്നേറ്റ ഉടൻ തന്നെ ഉമ്മറപ്പടിയിൽ പോയിരുന്നു അമ്മൂമ്മ കല്ല്യാണിയേയും കൊണ്ട് പതിവില്ലാതെ രാവിലെ എങ്ങോട്ടാണാവോ? അമ്മമ്മേ ഞാനും എന്ന് പറഞ്ഞ് ചാടിയിറങ്ങി..
“രാധേ ഈ ചെക്കനെ അങ്ങോട്ട് വിളിക്ക്.”
ടാ… ന്ന് അമ്മയുടെ നീട്ടിയുള്ള വിളി.
“പല്ലു പോലും തേച്ചിട്ടില്ല വാടാ ഇവിടെ.”
വീട്ടുപടിക്കൽ നിന്ന് അമ്മൂമ്മയും കല്യാണിയും പോകുന്നത് ഒന്ന് നോക്കിയതിന് ശേഷം ഓടി കിണറ്റിൻ കരയിലേക്ക്. അപ്പോഴേക്കും ഉണ്ണിയും ഉറക്കമെഴുന്നേറ്റു വന്നു. ഉമിക്കരിയും കിളിച്ചുണ്ടൻ മാവിന്റെ ഇലയുമെടുത്ത് പല്ലുതേപ്പ് തുടങ്ങി, പച്ചീർക്കിൽ കീറി നാക്കു വടിച്ചു. അമ്മൂസ്സ് ചായയുമായെത്തി. കല്യാണിയെ എവിടെക്കൊണ്ടുപോയതാ എന്ന് അമ്മയോട് ചോദിച്ചു. ചവിട്ടിക്കാൻ കൊണ്ട് പോയതാണെന്ന് അമ്മ.
ആരെക്കൊണ്ടു ചവിട്ടിക്കാൻ ? അതിനുത്തരം പറയാതെ അമ്മ അകത്തോട്ട്….
മടൽ ബാറ്റും റബ്ബർ പന്തുമായ് 🏏കളിതുടങ്ങി.. ആദ്യത്തെ അടിക്ക് തന്നെ പന്ത് ഠിം … ഉടനെ കല്ലും പേപ്പറും മറ്റും പ്ലാസ്റ്റിക്ക് കൂടിനുള്ളിലാക്കി റബ്ബർ ബാന്ട് ഉപയോഗിച്ച് പന്തുണ്ടാക്കി വീണ്ടും കളി തുടങ്ങി. കുട്ടാന്ന് ഒരു വിളി നോക്കുമ്പോൾ സുബ്രമണ്യൻ വേലിക്കപ്പുറത്ത് നിന്ന് ‘അമ്മൂമ്മ എവിടെ? തേങ്ങ ഇടാൻ വരട്ടേന്ന് ചോദിക്കൂ’ ന്ന്.
‘അമ്മൂമ്മയില്ലാ അമ്മയോട് ചോദിക്കൂ’ എന്ന് ഞങ്ങൾ.
‘ഇന്ന് വേണ്ടാ’ന്ന് അമ്മ പറയുന്നത് കേട്ടു.
കണ്ണംപരിയാരത്തെ ആസ്ഥാന തെങ്ങുകയറ്റക്കാരനാണ് ചിന്നൻ ചെല്ല ദമ്പതികളുടെ മകനായ സുബ്രമണ്യൻ❤️തേങ്ങയിടൽ ഒക്കെ ഒരുത്സവം പോലെയാണ് ഞങ്ങൾ കുട്ടികൾക്ക്… മാറി നിക്കിൻ കുട്ട്യോളെ.. മണ്ടേൽ ഒന്നും വീഴിക്കണ്ടാ ന്ന് പറയാനേ അമ്മൂമ്മക്ക് നേരമുണ്ടാവൂ… തേങ്ങയുടെ വെള്ളം കുടിക്കുന്നതിനും അതിലെ പൊങ്ങ് കഴിക്കാനും അടുത്ത വീട്ടിലെ കൂട്ടുകാരടക്കും നിരന്ന് നിൽക്കും. ഇടക്ക് ഇളനീർ വെള്ളവും. തേങ്ങയിടലിനുശേഷം ഓരോന്നായ് പൊട്ടിച്ച് കൊപ്രയാക്കാൻ വേണ്ടി വലിയ കൈതപ്പായയിൽ നിരനിരയായ് അടുക്കിവെച്ച് വെയിൽ കൊള്ളിക്കും. കൊപ്രയായാൽ അമ്മാവൻ മില്ലിൽ കൊണ്ടുപോയ് ആട്ടി വെളിച്ചെണ്ണയും പിണ്ണാക്കുമാക്കും. തേങ്ങാ പിണ്ണാക്കിൻ സ്വാദറിയാത്തവർ ആരുമുണ്ടാവില്ല.😋
മുള്ളുവേലി കെട്ടാനും, ഞാറു നടാനും, കൊയ്ത്തിനും ചിന്നൻ, ചെല്ല, ശങ്കരൻ, തത്ത അങ്ങനെ ഒരുപിടി ഹൃദയങ്ങളായിരുന്നു മുൻനിരയിലുണ്ടായിരുന്നത്.
ഒരവധിദിനം, ഞങ്ങൾക്ക് ക്രിക്കറ്റ് 🏏മാച്ചുണ്ടായിരുന്നു വെള്ളറോഡ് ടീമുമായി…. ഉക്കാനിക്കോട് ശിവക്ഷേത്രത്തിനടുത്തെ പാടത്ത് .
കിടു പ്ലാനിങ്ങോടെ അനൂപിന്റെ നേതൃത്വത്തിൽ ജയം മാത്രം ഉറപ്പിച്ചുകൊണ്ട് ഞങ്ങൾ ഇറങ്ങി.
എല്ലാം പൊളിഞ്ഞു… 😔
തോറ്റ് തുന്നംപാടി വിശന്ന് വലഞ്ഞുകൊണ്ട് അവരവരുടെ വീട്ടിലേക്ക്..
വാര്യത്ത് എത്തിയപ്പോൾ കിളിച്ചുണ്ടൻ മാവിൻചോട്ടിൽ നിന്ന് കല്യാണിയുടെ കരച്ചിൽ…
‘കുട്ടാ ഉണ്ണീ അങ്ങോട്ട് പോകണ്ടാ.. ഇവിടെ വാ’ എന്ന് അമ്മൂമ്മ.
ഞങ്ങൾ അമ്മയോട് ‘എന്താമ്മേ കല്യാണിക്ക് ‘
അമ്മ പറഞ്ഞു ‘ഇപ്പോ ഒരു കുഞ്ഞു പശുക്കുട്ടിയെ തരും കല്യാണി’ എന്ന്.
‘നോക്കാൻ പാടില്ല… അകത്തേക്ക് പൊക്കോളൂ’ എന്ന് അമ്മൂമ്മ.
ആ ചവിട്ടിൻ രഹസ്യം മനസ്സിലായ ദിനം 😊
ഞങ്ങൾ ഒളിച്ചിരുന്ന് കല്യാണിയുടെ പ്രസവം കണ്ടു. കുഞ്ഞുപശുകുട്ടിയെ കല്യാണിയുടെ അടുത്ത് കിടത്തി ഞങ്ങളുടെ ചിന്നൻ. പിന്നെ മറുപിള്ള വാരി ചാക്കിലാക്കി അടുത്തുള്ള പ്ലാവിൻകൊമ്പേൽ കെട്ടിത്തൂക്കി.
പാലുള്ള മരങ്ങളിൽ ‘മറുപിള്ള’ കെട്ടിത്തൂക്കണത്രേ… പശു നന്നായി പാൽ ചുരത്തും എന്ന് പഴമൊഴി. ഇപ്പോഴൊക്കെ മറവുചെയ്യുകയായിരിക്കും. കെട്ടിത്തൂക്കാൻ എവിടെ മരങ്ങൾ അല്ലേ?
തുള്ളിച്ചാടി ഉരുണ്ട് വീണ് ഉറച്ചു നിന്നു. കല്യാണി അവളെ ഉരുമ്മി ഉമ്മവെച്ചു.
സ്നേഹവാത്സല്യത്തിൻ അമൂർത്തനിമിഷങ്ങൾ 💕
സുന്ദരി എന്ന് ഞങ്ങൾ പേരിട്ടു. കളിച്ചും ചിരിച്ചും കുസൃതികാട്ടിയും സുന്ദരിയുമൊത്തുള്ള സന്തോഷദിനങ്ങൾ അങ്ങനെ കടന്നുപോയ്…
ഒരു വൈകുന്നേരം ഉമ്മറത്തിരിക്കുമ്പോൾ
വായിൽനിന്നും നുര ഒലിപ്പിച്ചുകൊണ്ട്
ഒരു പട്ടി വീട്ടുമുറ്റത്ത്.. ഞങ്ങൾ ഓടിച്ചു വിട്ടു. കുറച്ചു കഴിഞ്ഞതും സുന്ദരിയുടെ കരച്ചിൽ കൂടെ കല്യാണിയും.
സുന്ദരിയെ ആ പട്ടി കടിച്ചു.😢
പാൽ കറക്കാൻ വേണ്ടി അമ്മൂമ്മ സുന്ദരിയെ മാറ്റിക്കെട്ടിയതായിരുന്നു.
പേപ്പട്ടിയാണ് കടിച്ചതെന്ന് അറിഞ്ഞു. മരുന്നുകളൊക്കെ പരീക്ഷിച്ചെങ്കിലും സുന്ദരി ഞങ്ങളെ വിട്ടുപോയി. ഏവർക്കും സങ്കടമായി മാറിയ നിമിഷം… ദിവസങ്ങൾ.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അമ്മൂമ്മ കല്യാണിയെ കൊടുത്തു. 😔
പട്ടിയെന്നത് ഇന്ന് ചർച്ചാ വിഷയം മാത്രമായി ഒതുങ്ങുമ്പോൾ പറയാനുള്ള ഒരു കാര്യം എന്തെന്നാൽ, ഒരു മിണ്ടാപ്രാണിയുടെ വേദന, പതനം ഞാൻ കണ്ടതാണ്. പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ തുടരെത്തുടരെ ഇരയായിക്കൊണ്ടേയിരിക്കുന്നു.
ഈ അവസ്ഥക്ക് മാറ്റം ഉണ്ടാക്കില്ല എന്ന് പരസ്പരം പഴി ചാരിയിട്ടെന്ത് കാര്യം. അതുകൊണ്ട് ആക്രമണകാരികൾ അത് പട്ടിയല്ല, മനുഷ്യനാണെങ്കിൽപ്പോലും തീർത്തേക്കണം. അതിനുള്ള ആർജ്ജവം അതത് സർക്കാറുകൾ കാണിക്കണം 🙏🏻


4 Comments
ഇതുപോലെയൊക്കെയുള്ള ഒരു ബാല്യം ഓർമ്മയിലെത്തി ….. ഹൃദ്യമായ എഴുത്ത്👍❤️
കുട്ടിക്കാലം വളരെ മനോഹരമായി എഴുതി. പേ പിടിച്ച തെരുവുനായ്ക്കൾ മനുഷ്യരുടെ ജീവനെടുക്കുമ്പോൾ ലേഖകന്റെ നിർദ്ദേശം അർത്ഥമുള്ളതും ആവശ്യവുമാണ്.
👌👏
ഗൃഹാതുത്യമുണർത്തിയ എഴുത്ത് കുട്ടിക്കാലത്തേക്കൊരു തിരിഞ്ഞുനോട്ടത്തിന് പ്രേരിപ്പിച്ച എഴുത്ത് നന്ദി വിജീഷ് മനോഹരമായി എഴുതി👌👍❤️💯🙏🙏🙏🙏
ഒരു പാടോർമ്മകളുണർത്തിയ എഴുത്ത് എന്നെയും കുട്ടിക്കാലത്തേക്കു കൊണ്ടുപോയി.
നാമം ജപവും പശുവും പശുക്കുട്ടിയും ……..എത്ര സന്തോഷമുള്ള കാലം❤️
നന്നായി എഴുതിയിരിക്കുന്നു👌
അഭിനന്ദനങ്ങൾ🌹